Tuesday, June 21, 2011

എബിയുടെ പള്ളിയുറക്കം!

പാതിരാത്രി വരെ നീണ്ടുനിന്ന ക്രിസ്തുമസ് കരോള്‍ കഴിഞ്ഞ് എബിയും സംഘവും പള്ളിയില്‍ തിരിച്ചെത്തിയതേയുള്ളൂ. ചില കമ്മറിയംഗങ്ങളുമായി പള്ളിക്കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്ന ഇടവക വികാരി ഫാദർ വര്‍ഗീസ് കരോള്‍ സംഘത്തെ പള്ളിമേടയിൽ സ്വീകരിച്ചിരുത്തി. “എങ്ങനെയൊണ്ടായിരുന്നു ഇക്കൊല്ലത്തെ കരോൾ?” അച്ചൻ തിരക്കി. “കൊള്ളാമായിരുന്നച്ചോ!” - സംഘം കൂട്ടത്തോടെ പറഞ്ഞു. “കൊള്ളാം, കഴിഞ്ഞ കൊല്ലം കരോളിന് കുറേ കൂടി ആ‍ളുണ്ടായിരുന്നു. ങാ...സാരമില്ല. അടുത്ത ഞായറാഴ്ച ആവട്ടെ... എല്ലാറ്റിനും വച്ചിട്ടുണ്ട്.” ക്ഷീണിച്ചവശരായ ഗായക സംഘവുമായി അച്ചന്‍ കുശലാന്വേഷണം നടത്തുന്നതിനിടയില്‍, കപ്പിയാറും അച്ചനെ സഹായിയുമായ പത്രോസേട്ടന്‍ ചുക്കുകാപ്പിയുമായി ആഗതനായി. അച്ചന്‍റെ മേശയില്‍ ഒരു ഗ്ലാസ് കാപ്പി വച്ചശേഷം കപ്പിയാര്‍ ഗായകസംഘത്തിന് നേരെ തിരിഞ്ഞു. പക്ഷേ ആര്‍ക്കും കാപ്പി വേണ്ട. ഭൂരിപക്ഷത്തിനും ചുക്കുകാപ്പിയെന്ന് പറഞ്ഞാൽ അലർജിയാണ്. തന്നെയുമല്ല, കരോളിന്‍റെ അവസാന ദിവസമായിരുന്നതിനാല്‍ കയറിയ വീട്ടില്‍ നിന്നെല്ലാം വയറ് നിറയെ ഭോജനം കിട്ടിയതുമാണ്. അപ്പവും ആട്ടിറച്ചിയും വാഴപ്പഴവും പലഹാരങ്ങളും കഴിച്ച് അനങ്ങാന്‍ മേലാതിരിക്കുമ്പോഴാണ് ഒരു ഒണക്ക കാപ്പി! സംഘം പിറുപിറുത്തു!

“എന്നതാടാ എബിയേ നീയീ പിറുപിറുക്കുന്നേ?” കാപ്പി ഊതിക്കുടിച്ച് അച്ചന്‍ ചോദിച്ചു. പള്ളിയിലെ എന്ത് ആവശ്യത്തിനും മുന്നിൽ നിൽക്കുന്ന കുഞ്ഞാടാണ് എബി. “ഒന്നുമില്ലച്ചോ! ഒറക്കം വരുന്നൂന്ന് പറഞ്ഞതാ!” അവൻ പറഞ്ഞു. “നിന്‍റെ പരൂക്ഷയൊക്കെ കഴിഞ്ഞായിരുന്നോ?” “കഴിഞ്ഞു.” “എത്ര മാര്‍ക്ക് കിട്ടും?” “ജയിക്കാനുള്ള മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നച്ചോ!” “അങ്ങനെ ജയിച്ചാ മാത്രം മതിയോടാ, കൊച്ചനേ! നിന്‍റെ തന്ത അവറാച്ചന്‍ അതിന് സമ്മതിക്കുമോ?” അച്ചന്‍ വിടുന്ന ലക്ഷണമില്ല. “പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില്‍ പോകാന്‍ നില്‍ക്കുന്ന കൊച്ചനാ! നന്നായി പഠിക്കണം കേട്ടോ!” “ശരിയച്ചോ...” എബി മൂളി.

എബിയുമായുള്ള വര്‍ഗീസച്ചന്‍റെ സംഭാഷണത്തിനിടയില്‍ കിട്ടിയ തക്കത്തിന് ഗായക സംഘത്തിലെ തലമൂത്ത കുഞ്ഞാടുകൾ പള്ളിമേടയിൽ നിന്ന് പുറത്തേക്ക് വലിഞ്ഞു. വേണമെങ്കില്‍ നേരം വെളുക്കുന്നതുവരെ സംസാരിച്ചിരിക്കുന്ന പ്രകൃതക്കാരനാണ് വികാരിയച്ചന്‍. “നിനക്ക് വിശപ്പുണ്ടോടാ എബിയേ…! അടുക്കളേല്‍ നല്ല കോഴിക്കറിയും ചപ്പാത്തിയും ഇരുപ്പുണ്ട്. നമ്മടെ കൊച്ചുത്രേസ്യാ കൊണ്ടത്തന്നതാ…!” അച്ചന്‍റെ വീണ്ടും എബിയിലേക്ക് തിരിച്ചറിഞ്ഞു. “വേണ്ടച്ചോ, വയറില്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ല.” “വേണ്ടെങ്കില്‍ വേണ്ട. ഈ സമയത്തിന് വീട്ടില്‍ ചെന്നാല്‍ നിന്‍റെ അപ്പന്‍ വീട്ടില്‍ കയറ്റുമോടാ?” “ഇന്ന് ഞങ്ങള്‍ വീട്ടില്‍ പോകുന്നല്ലച്ചോ! പള്ളിയില്‍ കിടന്നുറങ്ങാനാണ് പരിപാടി.” “ങാ… അതുകൊള്ളാം, വീട്ടുകാരെ ശല്യപ്പെടുത്തണ്ടല്ലോ! ആരൊക്കെയാ പള്ളിയില്‍ കിടക്കുന്നത്?” “ഞാന്‍, ജോസ്, മാത്യു, പിന്നെ ജേക്കബ്.” “കൊള്ളാം, സമപ്രായക്കാരെല്ലാം കൂടി പള്ളിയെ പൊളിച്ചടുക്കിയേക്കരുത്! ശരിയെന്നാ…. നാളത്തെ കുര്‍ബാനയ്ക്ക് കാണാം. ഗുഡ്നൈറ്റ്!” അവശേഷിച്ച കാപ്പി ഒറ്റക്കവിളില്‍ അകത്താക്കി അച്ചന്‍ അകത്തുകടന്ന് വാതിലടച്ചു. അച്ചന്‍റെ ഓഫീസ് മുറിയിലെ ആണിയില്‍ തൂങ്ങിയ താക്കോലുകള്‍ കൈക്കലാക്കി എബിയും സംഘവും അടുത്തുള്ള പള്ളിയിലെത്തി.

പള്ളിപ്പരിസരത്താകെ കുറ്റാക്കൂരിരുട്ട്! തൊട്ടടുത്തുള്ള തെങ്ങിന്‍ തോട്ടത്തില്‍ നിന്നും അതിനോട് ചേർന്നുള്ള സെമിത്തേരിയിൽ നിന്നും തണുത്ത കാറ്റ് വീശുന്നു. ചീവീടുകളുടെയും കരത്തവളകളുടെയും കരച്ചിൽ. ഇടക്കിടെ പട്ടികള്‍ ഓരിയിടുന്നു. പള്ളിമേടയിൽ നിന്നുള്ള ലൈറ്റ് വെളിച്ചത്തിന്റെ ധൈര്യത്തിൽ എബിയും സംഘവും പള്ളി വരാന്തയിലെത്തി. അവിടമാകെ പ്രാവിൻ കാഷ്ടത്തിന്റെ ഉഗ്രഗന്ധം. പള്ളിവാതിലിലെ താക്കോല്‍ പഴുത് തപ്പിപ്പിടിച്ച് എബി താക്കോല്‍ക്കൂട്ടത്തിലെ ഏറ്റവും വലിയ താക്കോല്‍ പഴുതില്‍ കയറ്റി. പിന്നെ, ശക്തിയായി തിരിച്ചു. ഉള്ള് കാളിപ്പോകുന്ന ശബ്ദത്തില്‍ താഴ് തുറന്നു‍, ഒപ്പം പള്ളിയുടെ മച്ചിൽ നിന്നെവിടെ നിന്നോ ഒരുകൂട്ടം പ്രാവുകൾ ചിറകടിച്ച് പറന്നുപോയി. എബിയും കൂട്ടരും ഒരുനിമിഷം ഞെട്ടി. കൂടെയുള്ള സുഹൃത്തുക്കളുടെ ഭാവഭേദങ്ങള്‍ കാണാന്‍ വകുപ്പില്ലാതിരുന്നതിനാല്‍, കൂടുതലൊന്നും ആലോചിക്കാതെ എബി പള്ളിയിലേക്ക് പ്രവേശിച്ചു. ഒപ്പം, കുന്തിരിക്കത്തിന്‍റെയും, മെഴുകുതിരിയുടെയും ഇടകലര്‍ന്ന മണം അവന്റെ നാസാരന്ത്രങ്ങളിലേക്ക് തുളച്ചുകയറി.

അൾത്താരയിലെ കെടാവിളക്ക് അല്ലാതെ പള്ളിയിൽ ഒരു തരി വെട്ടമില്ല. കണ്ണുകാണാതെ എബിയും സംഘവും സ്വിച്ച് തേടി ചുവരാകെ തപ്പാൻ തുടങ്ങി. സഹജമായി പേടി മാറ്റാനെന്നോണം അവർ ഇടക്കിടെ പരസ്പരം എന്തൊക്കെ പറയുന്നുണ്ട്. സ്വിച്ച് കണ്ടെത്താന്‍ വൈകുംന്തോറും എബിയുടെ മനസില്‍ ആദി. കരോള്‍ കേട്ട് രസിച്ച ഏതെങ്കിലും അനാഥ പ്രേതം തങ്ങളോടൊപ്പം പള്ളിക്കകത്ത് കയറിയിട്ടുണ്ടാവുമോ? ഹേയ്... പള്ളിക്കകത്ത് കയറാൻ അവറ്റകൾ ധൈര്യപ്പെടുമോ? തപ്പിത്തപ്പി ഒടുവില്‍ എബിയുടെ കൈ ഏതോ ഒന്നില്‍ മുട്ടി. “സാധനം സ്വിച്ചല്ല, അതിന് ഇത്രയും മൃദുലതയില്ലല്ലോ!” എബി ഒരു നിമിഷം സംശയിച്ചു. “കൈയ്യീന്ന് വിടടാ, കോപ്പേ… ലൈറ്റിടാനും സമ്മതിക്കില്ല.” ജോസിന്റെ ആട്ടൽ പൂർണ്ണമാവുന്നതിന് മുമ്പേ ഒരു കൂട്ടം ബള്‍ബുകള്‍ തെളിഞ്ഞു. “ഹാവൂ ആശ്വാസമായി,” എബി മനസിൽ പറഞ്ഞു. ഇനി സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കണം.

ഉറക്കഭാരം താങ്ങാനാവാതെ മാത്യുവും ജേക്കബും കിട്ടിയ പായ നിവര്‍ത്തിയിട്ട് കടന്നുകഴിഞ്ഞു. അള്‍ത്താരയൊന്ന് തപ്പിയാല്‍ മൂടാന്‍ വല്ല കമ്പിളിയോ പുതുപ്പോ കിട്ടാതിരിക്കില്ല. അൾത്താരാ ബാലന്മാരായ എബിയും ജോസും തിരശ്ശില ഒതുക്കി അള്‍ത്താര പ്രവേശിച്ചു. കുരിശില്‍ തൂങ്ങുന്ന ഈശോമിശിഹായെ വണങ്ങി, മദ്‌ഹബയുടെ പടിയിൽ വിരിച്ചിരുന്ന കമ്പിളി മെലെ വലിച്ചെടുത്തു. “അള്‍ത്താരയില്‍ തന്നെ കിടന്നാലോ!” ജോസ് പതിയെ ചോദിച്ചു. ഇവിടെയാവുമ്പോ പ്രാവിൻ കാഷ്ടത്തിന്റെ ഗന്ധമോ, തണുപ്പോ ഇല്ല. പിന്നെ കെടാ വിളക്ക് ഉള്ളതിനാൽ പേടിയും വരില്ല. “അതുവേണ്ട!” എബി പറഞ്ഞു. സ്ഥലം അള്‍ത്താരയാണ്, സക്രാരിയുള്ള സ്ഥലമാണ്… സൂക്ഷിക്കണം. വിശുദ്ധ കുർബാനയെ അവഹേളിച്ചാലുണ്ടാവുന്ന ശിക്ഷ നരകമായിരിക്കും. കര്‍ത്താവോ, ഏതെങ്കിലും മാലാഖമാരോ കയറി ഇടപെട്ടാല്‍ സംഗതി കുഴപ്പമാവും. കര്‍ത്താവിന്‍റെ അൾത്താരയിൽ തിരുവസ്ത്രം മോഷ്ടിച്ചത് തന്നെ വലിയ കുറ്റം. മോഷണം കര്‍ത്താവ് ക്ഷമിക്കും, പക്ഷേ മോഷണവും നടത്തി അവിടെതന്നെ ക്കിടന്നുറങ്ങിയാൽ കർത്താവ് പോയിട്ട് വികാരിയച്ചൻ പോലും പൊറുക്കില്ല. തന്നെയുമല്ല, പത്താം ക്ലാസ് പരീക്ഷയാണ് അടുത്തുവരുന്നത്! വൈരാഗ്യം മനസില്‍ വച്ച് കര്‍ത്താവ് തന്നെ തോല്‍പ്പിക്കുകയെങ്ങാനും ചെയ്താല്‍ എല്ലാം തീര്‍ന്നു… എബിയുടെ മനസിലൂടെ ചിന്തകള്‍ മിന്നല്‍പ്പിണര്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. പിന്നെ, കിട്ടിയ തുണികളെല്ലാം കൈയ്യിലെടുത്ത് രണ്ടുപേരും അള്‍ത്താരയില്‍ നിന്നിറങ്ങി.

മാത്യുവും ജേക്കബും കൂര്‍ക്കം വലിച്ചുതുടങ്ങിയിരുന്നു. തടിയന്‍‌മാര്‍! പോത്തുപോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ! എബി ചിരിച്ചു. കാണ്ടാമൃഗത്തിന്‍റെ തോല് തന്നെ, ഇവന്‍‌മാര്‍ക്ക് തണുക്കുന്നില്ലേ? കുമ്പസാരക്കൂടിന്‍റെ ഒരു മൂലയില്‍ തുണിയെല്ലാം വിരിച്ച് എബിയും ജോസും കിടന്നു. “എടാ ജോസേ… ലൈറ്റണക്കെടാ!” “ങും!” പറഞ്ഞിട്ട് കാര്യമില്ല, എബി നിവര്‍ത്തിയില്ലാതെ എഴുന്നെറ്റു. സ്വിച്ചില്‍ വിരല്‍ വച്ച ശേഷം, ഇരുട്ടത്ത് നടന്നുപോകേണ്ട ദിശ അവസാനമായി മനസില്‍ കണക്കാക്കി, എബി വിരല്‍ അമര്‍ത്തി. വീണ്ടും കുറ്റാക്കൂരിരുട്ട്! സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ…. പമ്മിപ്പമ്മി നടക്കുന്നതിനിടയില്‍ എബിയുടെ നാവില്‍ നിന്ന് അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. “അയ്യോ…. കാലിലാണോടാ ചവിട്ടുന്നത്, കോപ്പേ!” ജോസിന്‍റെ ശകാരം കേട്ടപ്പോൾ എബിയുടെ ശ്വാസം വീണു. ഇത്ര പെട്ടെന്ന് എത്തിയോ...? ഇരുട്ടത്ത് നടന്നാൽ ദൂരം പോകുന്നത് അറിയുകയേ ഇല്ല. കുരിശ് വരച്ച്, നന്‍‌മ നിറഞ്ഞ മറിയം ചൊല്ലി എബി കിടന്നു.

ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും... ആരോ അടക്കിച്ചിരിക്കുന്ന ശബ്ദം എബിയുടെ ശ്രദ്ധയിൽ പെട്ടു. ഒന്നും കാണാന്‍ കഴിയില്ലെങ്കിലും, എബി തലയുര്‍ത്തി ചുറ്റും നോക്കി. ഏതവനാടാ അത്? എബി മനസില്‍ പിറുപിറുത്തു. പിന്നെ, കർത്താവിനെ വിചാരിച്ച് കണ്ണടച്ച് കിടന്നു. പിന്നെയും കുശുകുശുപ്പ്. അടുത്തുകിടക്കുന്ന ജോസിന്‍റെ അനക്കമില്ല. എബി എഴുന്നേറ്റിരുന്നു. മാത്യുവും ജേക്കബും കിടക്കുന്ന ഭാഗത്ത് നിന്നാണ് ചിരി വരുന്നത്. ഈ നട്ടപ്പാതിരായ്ക്ക് ഇവന്മാർക്ക് ഉറക്കവും ഇല്ലേ? ഇവന്മാർക്ക് ഇത്ര കാര്യമായി എന്താ സംസാരിക്കാനുള്ളത്? അറിഞ്ഞിട്ട് തന്നെ കാര്യം എന്ന ഭാവേന എബി ശബ്ദമുണ്ടാക്കാതെ ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞു. ചിരിയും സംസാരവും വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ദൂരത്തെത്തിയപ്പോൾ എബി ശ്വാസം അടക്കിപ്പിടിച്ചു.

“നമ്മുടെ ജോളിയില്ലേ, അവളുടെ കുളിസീന്‍ നീ കണ്ടിട്ടുണ്ടോ….? മുട്ടം ചരക്കാ!” മാത്യുവിന്റെ ശബ്ദം. “ഹോ! ജോളി വെറും ശിശുവാടാ കോപ്പേ! അവള്‍ക്ക് ഒന്നുമില്ല. അവളുടെ അമ്മയാടാ ചരക്ക്! എന്നാ മുഴുമുഴുപ്പാ!” “നീ ശരിക്കും കണ്ടിട്ടുണ്ടോ കൊച്ചുത്രേസ്യായെ?” “കണ്ടിട്ടുണ്ടോന്നോ! ഞങ്ങടെ റബര്‍ തോട്ടത്തിലെ തോട്ടിലല്ലേ അവൾ തുണിയലക്കുന്നത്. കിണ്ണം കാല്! രണ്ടെണ്ണത്തെ പെറ്റതാണെങ്കിലും ആള് ജഗജില്ലിയാ. ഒരു ദിവസം കേറി മുട്ടണം. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരാന.” “അളിയാ, നീ ആരെയെങ്കിലും @#$%&* ചെയ്തിട്ടുണ്ടോ?” “ഉണ്ടോന്നോ! എത്രയെണ്ണത്തിനെ!” “എന്നാ ഒരു സംഭവം പറ അളിയാ....” “അ... അത് പിന്നെ.... ഇത് പള്ളിയല്ലേ? അതൊക്കെ ഇവിടെ പറയാമോ?” “അളിയാ... നീ അങ്ങനെ പറയരുത്!” “ഓ ശരി... എന്നാ ഞാൻ ഒരു സംഭവം പറയാം....”

എബിയുടെ തകര്‍ത്ത ചിരി കേട്ടാണ് കുമ്പസാരക്കൂട്ടിനരികിൽ കിടന്ന ജോസ് ചാടിയെഴുന്നേൽക്കുന്നത്. അവൻ എബിയുടെ കിടക്ക തപ്പി. കിടക്ക കാലി. ഇതിവൻ എവിടെപ്പോയി? ജോസ് പതിയെ എഴുന്നേറ്റ്, സ്വിച്ചിന്റെ സ്ഥാനം മനസിൽ ഗണിച്ച് നടന്നു. ലൈറ്റിട്ട് നോക്കുമ്പോൾ, എബിയും മറ്റ് രണ്ട് പഹയന്‍‌മാരും കെട്ടിപ്പിടിച്ചിരുന്ന് എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്നു! ഈ പാതിരായ്ക്ക് എന്നതാ ഇവന്‍‌മാര്‍ സംസാരിക്കുന്നതെന്നറിയാന്‍  ജോസും ഒപ്പം കൂടി. കപ്പിയാര്‍ രാവിലെ പള്ളിമണി അടിച്ചപ്പോഴാണ് നേരം വെളുത്ത കാര്യം പിന്നെ അവര്‍ അറിയുന്നത്! “ഛേയ്... നേരം ഇത്ര പെട്ടെന്ന് വെളുത്തോ?”  എബി പിറുപിറുത്തു... പള്ളീലച്ചനാവാൻ പോകുന്ന എബിയെ മറ്റ് സുഹൃത്തുകൾ രൂക്ഷമായി നോക്കി, പിന്നെ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു! കാര്യം പിടികിട്ടാതെ എബിയും അവരുടെ ചിരിയിൽ പങ്കുചേർന്നു.

3 comments:

  1. ബൈജൂ, ഇന്നലെ വായിച്ചു. കമന്റ്‌ ഇടാന്‍ സമയം കിട്ടിയില്ല. എന്നത്തേയും പോലെ, കഥ നന്നായി.. പണ്ടൊക്കെ പരീക്ഷയുടെ തലേ ഞായറാഴ്ച സണ്‍‌ഡേ ക്ലാസിനു പോകണ്ട എന്ന് വിചാരിക്കും പിന്നെ തീരുമാനം മാറ്റും. കര്‍ത്താവെങ്ങാനും പ്രതികാരം ചെയ്താലോ.. ഇന്നും അങ്ങനെ ഉള്ള പേടികള്‍ മാറീട്ടില്ല.. "കപ്പിയാറും" എന്നാണോ ശരിയായ പ്രയോഗം? "കപ്യാരും" അല്ലെങ്കില്‍ "കപ്പിയാരും" എന്നല്ലേ?

    കഥ ഇഷ്ടപ്പെട്ടു.. ലളിതമായ ഭാഷയില്‍ പലതും പറഞ്ഞു.. :)
    ആശംസകള്‍..

    ReplyDelete
  2. എന്നാലും പള്ളിയില്‍ കിടന്ന്....

    ReplyDelete
  3. വ്യത്യസ്തമായ വിഷയം, മറ്റൊരാളും കൈവച്ചു കണ്ടിട്ടില്ല.
    അവതരണവും.... കൊള്ളാം.

    ReplyDelete