Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Saturday, March 8, 2014

Holy Hell: ഒരു അവലോകനം

ഞാനിതുവരെ നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാളാണ് മാതാ അമൃതാനന്ദമയീ. അവരെ കുറിച്ച് എന്തൊക്കെ പരാമർശങ്ങളാണ് ഇന്റർനെറ്റിലും ഇതര മാധ്യമങ്ങളും കൂടി കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നത്...!!! ഇതിനെല്ലാം തിരി കൊളുത്തിയതാവട്ടെ അവരുടെ തന്നെ ദീർഘകാല പേർസണൽ അസിസ്റ്റന്റായിരുന്ന ഗെയിൽ ട്രെഡ്‌വെൽ എന്ന ഓസ്ട്രേലിയൻ യുവതിയും... കാര്യങ്ങൾ തലയ്ക്ക് മുകളിൽ പോകുന്നുവെന്ന് കണ്ടപ്പോൾ തീർത്തും കൌതുകത്തിന്റെ പുറത്താണ് Holy Hell എന്ന പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത്. നമ്മളും കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമല്ലോ!! പുസ്തക വായന പകുതിയായപ്പോൾ തന്നെ മനസിൽ കരുതിയതാണ്.... ഒരു സത്യാന്വേഷിയെന്ന നിലയിൽ ആ പുസ്തകത്തിന് ഒരു നിരൂപണം എഴുതണമെന്ന്, ഗെയിൽ എന്ന സ്ത്രീയുടെ ആത്മീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടമെന്ന നിലയിൽ...

ഇതൊരു പക്ഷപാതരഹിതമായ ഒരു നിരൂപണമാണെന്ന് ഞാൻ ഒരിക്കലും അവകാശപ്പെടുന്നില്ല. കാരണം, മാതാ അമൃതാനന്ദമയിയെ ഒരു ശരാശരി സ്ത്രീയായിട്ടല്ല, മറിച്ച് അവരെ ഒരു ഗുരുവായി അംഗീകരിച്ചുകൊണ്ടാണ് ഞാനെന്റെ നിരൂപണം നടത്തുന്നത്. ആ നിലപാട് അത്യന്താപേക്ഷിതവുമാണ്. കാരണം, എങ്കിൽ മാത്രമേ ഗെയിലിന്റെ അഭിപ്രായങ്ങളെയും ആശ്രമജീവിതത്തെയും ആത്മീയ പുരോഗതിയെയും വിലയിരുത്താൻ നമുക്ക് സാധിക്കുകയുള്ളൂ... കൃത്യമായി പറഞ്ഞാൽ “ഗെയിലിന്റെ ഗുരു” എന്ന നിലയിലാണ് അമൃതാനന്ദമയിയെ ഞാൻ അവതരിപ്പിക്കുക. അത് സത്യവുമായിരുന്നല്ലോ! 20 വർഷം അവർ ഗെയിലിന്റെ ഗുരു തന്നെയായിരുന്നു. ഏതായാലും, പുസ്തക വായനയിലൂടെ കടന്നുപോയ രണ്ട് ആഴ്ചക്കാലം എന്റെ മനസിനെ ഭരിച്ച ചില ചിന്തകൾ ഞാൻ കുറിക്കുകയാണ്.

1. കൂട്ടുകാരനൊപ്പം നടത്തിയ വിദേശ പര്യടനത്തിനിടയിൽ, ഭാരതത്തിന്റെ ആദ്ധ്യാത്മീയ പൈതൃകത്തിലേക്ക് ആകൃഷ്ടയാവുകയും, പിന്നെ തിരുവണ്ണാമലയിലും അതിനെ തുടർന്ന് വള്ളിക്കാവിലും സ്ഥിരതാമസമാക്കിയ ഒരു യുവതിയാണ് ഗെയിൽ എന്ന ഗായത്രി. നിരന്തര ധ്യാനത്തിലൂടെയും സാധനയിലൂടെയുമുള്ള ആത്മാന്വേഷണം... അത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം, തുടക്കത്തിൽ. എന്നാൽ, കാലക്രമേണ ധ്യാനിക്കാൻ പോലും സമയമില്ലാത്ത വിധം ആശ്രമത്തിലെ ലൌകീക കാര്യങ്ങളിൽ മുഴുവൻ സമയവും ചിലവഴിക്കുന്ന/പാഴാക്കുന്ന ഒരു അന്തേവാസിയായി തരം‌താഴുന്ന/പരിവർത്തനം ചെയ്യുന്ന ഒരു ഗെയിലിനെ ആ പുസ്തകത്തിലൂടെ വ്യസന സമേതം നമുക്ക് കാണാനാവും. പാചകം ചെയ്യാനും തുണിയലക്കാനും വേണ്ടിയാണോ ആത്മാന്വേഷണമെന്ന പേരിൽ ഗെയിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയത്? അതൊക്കെ ചെയ്യാൻ എത്രയോ ആളുകളുണ്ട്. ഗെയിൽ ഇല്ലെങ്കിൽ കൂടി, ഏതൊരാൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന ആ ജോലികൾക്ക് വേണ്ടി അവർ പാഴാക്കിക്കളഞ്ഞത് വിലപ്പെട്ട 20 വർഷങ്ങളായിരുന്നുവെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. കാരണം, ആത്മീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമേയല്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് യഥാർത്ഥ ആത്മീയാന്വേഷണത്തെ കുറിച്ച് ഗെയിൽ പൂർണ്ണമായും വിസ്മരിച്ചു എന്നാണ് പുസ്തക വായനയ്ക്കിടയിൽ എനിക്ക് മനസിലായത്. അവിടെയാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്നും ഞാൻ കരുതുന്നു. [ആശ്രമ ജോലികൾ ചെയ്തും, അമ്മയെ നിരന്തരം സേവിച്ചും ഭക്തിമാർഗത്തിലൂടെ ആത്മസമർപ്പണം ചെയ്ത് സത്യം മനസിലാക്കാൻ ഗെയിൽ നടത്തിയ ശ്രമം തെറ്റാണെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. ആ ഭക്തിമാർഗത്തെ സന്തുലിതാവസ്ഥയിൽ നിർത്തുന്ന ജ്ഞാനമാർഗം (ധ്യാനം) ഗെയിലിന്റെ ജീവിതത്തിൽ അമ്പേ ഇല്ലാതെ പോയി എന്ന് മാത്രമേ ഞാൻ സൂചിപ്പിക്കുന്നുള്ളൂ...]

ഗെയിലിന്റെ ആശ്രമ ജീവിതത്തിൽ സംഭവിച്ച, ആത്മാന്വേഷണത്തിൽ നിന്ന് അനാവശ്യ കാര്യങ്ങളിലേക്കുള്ള മൂക്കിടിച്ച് വീഴലിനെ കുറിച്ച് ചിന്തിക്കുമ്പോൾ, എനിക്ക് ഓർമ്മ വരുന്ന ബൈബിളിലെ ഒരു കഥ പറയാതിരിക്കാൻ തോന്നുന്നില്ല. മാർത്താ - മറിയം എന്ന് പേരുള്ള രണ്ട് സഹോദരിമാരുടെ കഥയാണ് അത്. യേശു വചനം പ്രഘോഷിച്ച് ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ മാർത്താ എന്ന് പേരുള്ള ഒരു സ്ത്രീ യേശുവിനെ അവളുടെ വീട്ടിലേക്ക് ആനയിക്കുന്നു. അവിടെ അവൾക്ക് മറിയ എന്നൊരു സഹോദരി ഉണ്ടായിരുന്നു. യേശു വീട്ടിലെത്തിയപ്പോൾ മറിയ അവന്റെ കാൽക്കൽ ഇരുന്ന് ഓരോ കാര്യങ്ങൾ ശ്രവിച്ചുകൊണ്ടിരുന്നു. മാർത്തയാവട്ടെ, യേശുവിന്റെ ശുശ്രൂഷിക്കുന്നതിന് അടുക്കളയിൽ തിരക്കിലും. കുറച്ച് കഴിഞ്ഞപ്പോൾ ക്ഷമ നശിച്ച മാർത്താ യേശുവിനെ സമീപിച്ച് മറിയത്തെ കൂടി അടുക്കള ജോലിയിൽ തന്നെ സഹായിക്കാൻ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. അപ്പോൾ യേശു പറയുന്ന ഒരു വചനമുണ്ട്: “മാർത്തയേ, മാർത്തയേ..., നീ പല കാര്യങ്ങളെ കുറിച്ച് ഓർത്ത് വ്യാകുലയായിരിക്കുന്നു. അതിന്റെയൊന്നും ആവശ്യമേയില്ല. മറിയ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.”

മാർത്തയെ പോലെ, ഗെയിലും അനാവശ്യ കാര്യങ്ങളാണ് തിരഞ്ഞെടുത്തതെന്ന് സംശയലേശമന്യേ പറയാനാവും. അത് പല വിധത്തിൽ അമൃതാനന്ദമയി തന്നെ വ്യക്തമാക്കുന്നതായി ഗെയിലിന്റെ പുസ്തകത്തിൽ തന്നെ കാണാൻ കഴിയും. തനിക്കൊരു ജോലിക്കാരിയുടെ ആവശ്യമില്ലെന്ന് കർക്കശമായി അമൃതാനന്ദമയി തന്നെ പറയുന്നുണ്ട്, പലപ്പോഴും. പക്ഷേ, അപ്പോഴെല്ലാം അവയുടെ ശരിയായ അർത്ഥം മനസിലാക്കാതെ, സ്വന്തം വ്യാഖ്യാനങ്ങൾ കണ്ടുപിടിച്ച് ഗെയിൽ അവരെ ധിക്കരിക്കുന്നതായും കാണാം. അപ്പോഴെല്ലാം അമൃതാനന്ദമയി അവരെ "crazy" എന്ന് വിശേഷിപ്പിക്കുന്നു. പശ്ചാത്യ പാരമ്പര്യത്തിൽ നിന്ന് വന്ന ഗെയിൽ ഒരു workaholic ആയി മാറിയെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. കാര്യങ്ങളെ വസ്തുനിഷ്ഠമായി (objective) സമീപിക്കുന്ന, വ്യവസ്ഥാപിതമാക്കാൻ (organized) ശ്രമിക്കുന്ന പ്രവണത എല്ലാ പാശ്ചാത്യരുടെയും രക്തത്തിലുണ്ട്. പ്രായോഗിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ ഗുണങ്ങൾ ആത്മീയ ജീവിതത്തിൽ, പ്രത്യേകിച്ച് ഗുരുവുമൊന്നിച്ചുള്ള ജീവിതത്തിൽ തലവേദന സൃഷ്ടിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. തന്നെയുമല്ല, കുശവന്റെ കൈകളാൽ മൺകുടമായി രൂപാന്തരം പ്രാപിക്കാൻ സ്വയം നിന്നുകൊടുക്കുന്ന കളിമണ്ണുപോലെ, സ്വന്തം ഗുരുവിന്റെ മുന്നിൽ സകലവും അർപ്പിച്ച് സ്വയം തച്ചുടയ്ക്കപ്പെടാൻ നമ്രമുഖിയായി നിന്നുകൊടുക്കാൻ ഗെയിലിന്റെ ഈഗോ അവരെ "പൂർണ്ണമായി" അനുവദിച്ചിരുന്നില്ല എന്നതും [She was always rebellious. മനസിന്റെ വിപ്ലവാത്മകതയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കാനുള്ള കഴിവ് അവർക്ക് ധ്യാനത്തിലുടെ നേടാനായില്ലെന്നും നാം നേരത്തെ കണ്ടു], ഗെയിലിനെ ഭരിച്ച ഈഗോയെ ഇല്ലായ്മ ചെയ്യാൻ ഒരു ഗുരു എന്ന നിലയിൽ അമൃതാനന്ദമയി നടത്തിയ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടുവെന്നും, ആ പരാജയങ്ങളുടെ പരിണിതഫലമാണ് പുസ്തകത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന ആരോപണങ്ങളെന്നും പുസ്തകം വായനക്കിടെ നമുക്ക് മനസിലാവും.

2. സുദീർഘമായ രണ്ട് പതിറ്റാണ്ടുകൾ അമ്മയെ രാപ്പകലോളം സേവിച്ചും, വിദേശ യാത്രകൾ അടക്കമുള്ള വിവിധ ആശ്രമ ജോലികളിൽ ഏർപ്പെട്ടും കഴിച്ചുകൂട്ടിയ ഗെയിൽ അടുത്തും അകലത്തും നിന്നുമായി മാതാ അമൃതാനന്ദമയുടെ അകവും പുറവും പൂർണ്ണമായി മനസിലാക്കി എന്നാണ് പുസ്തകത്തിലുടനീളം ഗെയിൽ അവകാശപ്പെടുന്നത്. ഒരു വ്യക്തിയെ ഏറെക്കുറേ പൂർണ്ണമായി ഗ്രഹിക്കാൻ 20 വർഷങ്ങൾ ധാരാളം മതിയെന്നും അവർ പറയുന്നു. അമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായി 20 വർഷം കഴിച്ചുകൂട്ടിയ ഒരാൾക്ക് ഇത് പറയാനുള്ള ആധികാരികത ഉണ്ടെന്ന് തന്നെ നമുക്ക് സമ്മതിക്കാം. എന്നിരിക്കിലും, ഒരാളെ പൂർണ്ണമായി മനസിലാക്കാൻ അയാളുടെ കൂടെ വർഷങ്ങളോളം കൂടെ താമസിച്ചാൽ മതിയെന്ന് പറയുന്ന വാദം തീർത്തും അസ്വീകാര്യമാണെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയായിരുന്നെങ്കിൽ, പതിറ്റാണ്ടുകളോളം കിടപ്പറ പങ്കിട്ട് ജീവിക്കുന്ന ഭൂമിയിലെ എല്ലാ ഭാര്യാഭർത്താക്കന്മാരും പരസ്പരം പൂർണ്ണമായും മനസിലാക്കിയവാരായിരിക്കണം. കിടപ്പറ പങ്കിടുന്നവർക്ക് പോലും പരസ്പരം പൂർണ്ണമായും മനസിലാക്കാൻ സാധിക്കുന്നില്ലിരിക്കേ, ഒരു ശിഷ്യ സ്വന്തം ഗുരുവിനെ മനസിലാക്കി എന്നുപറയുന്നതിൽ യാതൊരു അർത്ഥവും ഞാൻ കാണുന്നില്ല. തന്നെയുമല്ല, ലോകത്തിലെ ഒരു ശിഷ്യനും സ്വന്തം ഗുരുവിനെ പൂർണ്ണമായി മാനസിലാക്കി എന്ന് അവകാശപ്പെടില്ല. ശിഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനവുമാണത്. ഇതിൽ നിന്നുതന്നെ, ഗെയിലിന് മാതാ അമൃതാനന്ദമയിയോടുണ്ടായിരുന്ന ബന്ധം ഉപരിപ്ലവമായിരുന്നെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാവും. 20 വർഷം കുടെ നടന്ന് എന്തൊക്കെയോ ചെയ്തുവെന്നല്ലാതെ, സ്വന്തം ഗുരുവിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ ഗെയിലിന് ഒട്ടും സാധിച്ചിട്ടില്ല. ക്രിസ്തുവിന്റെ കൂടെ പണം പിരിക്കാനും കാശുണ്ടാക്കാനുമായി കുറേക്കാലം ഒറ്റുകാരൻ യൂദാസ് നടന്നതുപോലെ. അങ്ങനെയുള്ള ഒരാൾക്ക് അങ്ങനെയാണ് അമൃതാനന്ദമയിയെ വിചാരണ ചെയ്യാൻ കഴിയുക? അവരുടെ ആത്മീയ ദൌത്യത്തെ കുറിച്ച് മനസിലാക്കാൻ കഴിയുക?

ഇതിനൊരു രസകരമായ മറ്റൊരു വശം കൂടിയുണ്ട്. ഭൂമുഖത്ത് ജീവിച്ച ഗുരുക്കന്മാരുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, അകലെ നിൽക്കുന്നവർ മനസിലാക്കിയതിന്റെ പകുതി പോലും കൂടെ നടക്കുന്നവർ ഗുരുവിനെ കുറിച്ച് മനസിലാക്കിയിരുന്നില്ല എന്ന് നമുക്ക് കാണാനാവും. കൂടെ നടക്കുന്നവർക്ക് എല്ലാം മനസിലായിരുന്നെങ്കിൽ ബുദ്ധന്റെ കൂടെ നടന്ന എല്ലാവരും ബുദ്ധന്മാർ ആവുമായിരുന്നില്ലേ? ക്രിസ്തുവിനോടൊപ്പം നടന്ന എല്ലാവരും ക്രിസ്തുമാർ ആവുമായിരുന്നില്ലേ? കൂടെ നടക്കുന്നവരാണ് പലപ്പോഴും ഒറ്റുകാരാവുന്നതെന്നതാണ് ഇതിലെ മറ്റൊരു രസകരമായ സംഗതി. ഇക്കാരണങ്ങൾകൊണ്ടുതന്നെ, "കുറേ കാലം കൂടെ കഴിഞ്ഞു" എന്ന ഒറ്റ കാരണം കൊണ്ട് മാതാ അമൃതാനന്ദമയി എന്ന ഗുരുവിനെ കുറിച്ച് അഭിപ്രായം പറയാൻ താൻ എന്തുകൊണ്ടും യോഗ്യയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമായിട്ടേ എനിക്ക് കരുതാൻ കഴിയുന്നുള്ളൂ... ഭാരതീയ പൈതൃകത്തിനും, ഗുരു സങ്കൽ‌പ്പങ്ങൾക്കും വിരുദ്ധമായ ഒരു കാര്യമാണത്. പിന്നെ, ഇതിൽ അത്ഭുതപ്പെടാനും ഒന്നുമില്ല താനും. ചരിത്രം ആവർത്തിക്കപ്പെടുന്നു, അത്ര മാ‍ത്രം!

3. മുകളിൽ ഞാൻ പ്രസ്ഥാവിച്ച രണ്ടുകാര്യങ്ങളും, സത്യാന്വേഷിയായ ഒരു യഥാർത്ഥ ശിഷ്യയ്ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സ്വഭാവ സവിശേഷതകൾ ഗെയിലിന് ആർജിച്ചെടുക്കാൻ കഴിയാതെ പോയി എന്നതിന്റെ തെളിവായി നിലനിൽക്കുമ്പോൾ, ഭാരതീയ ഗുരു-ശിഷ്യ സങ്കൽ‌പ്പങ്ങളെ കുറിച്ച് ഒന്നും മനസിലാക്കാത്ത സ്ഥിതി നിലനിൽക്കുമ്പോൾ, ഇതിൽക്കൂടുതൽ എന്തെങ്കിലും എഴുതിയിട്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, ചില വിഷയങ്ങൾ പറയാതെ വയ്യ.

അമൃതാനന്ദമയിക്കെതിരെ ഗെയിൽ നടത്തുന്ന ഏറ്റവും വലിയ ആരോപണമാണ് അവർക്ക് സ്വന്തം ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന ലൈംഗിക ബന്ധം. എന്നെ സംബന്ധിച്ച് ഇതൊരു വിഷയമേ അല്ല. കാരണം, ഗുരുക്കന്മാർക്കെതിരായ ലൈംഗിക ആരോപണങ്ങൾ ഒരു പുത്തൻ സംഭവമേ അല്ല എന്നുള്ളതുകൊണ്ടുതന്നെ. ലൈംഗിക ആരോപണങ്ങൾ അഭിമുഖീകരിക്കാത്ത എത്ര ഗുരുക്കന്മാർ ഉണ്ടാവും ചരിത്രത്തിൽ? അക്കൂട്ടത്തിലെ വിവാദ പുരുഷന്മാരായ സത്യ സായി ബാബയെയും, ഓഷോയുമെല്ലാം തൽക്കാലം മാറ്റി നിർത്താം. എല്ലാവരാലും അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരാളാണെല്ലോ ശ്രീ നാരായണ ഗുരു. അദ്ദേഹം ഒരു സ്വവർഗഭോഗിയാണെന്നും, ആശ്രമത്തിലെ ബാലന്മാരെ അദ്ദേഹം ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങൾ പ്രബലമായ ഒരു കാലമുണ്ടായിരുന്നുവെന്നത് നാം മറക്കാൻ പാടില്ല. ക്രിസ്തുവിനെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് ഞാൻ തൽക്കാലം കടക്കുന്നില്ല. പറഞ്ഞുവന്നത് എന്താന്നുവച്ചാൽ, ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. അതുകൊണ്ട് മാത്രം അവ സത്യമാവണമെന്നില്ല.

ഇനി, അവ സത്യമാണെന്ന് തന്നെ ഇരിക്കട്ടെ! അമൃതാനന്ദമയി ശിഷ്യന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടുവെന്നാണെല്ലോ ഗെയിലും പറയുന്നത്. അപ്പോൾ? വളരെ ശക്തമായി ലൈംഗിക വേഴ്ച കണ്ടൂവെന്ന് ഗെയിൽ പറയുന്നതുകൊണ്ട് അതിൽ സത്യമുണ്ടെന്ന് തന്നെ ധരിക്കാം. അങ്ങനെ ധരിച്ചാൽ തന്നെ, അത് അമൃതാനന്ദമയിയ്ക്ക് ഒരു കളങ്കമായി ഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല [വിവരമില്ലാത്തവർ അങ്ങനെ ധരിക്കുമെങ്കിലും.]. അതിനുള്ള കാരണങ്ങൾ പലതാണ്.

ലൈംഗികതയും ലൌകിക വസ്തുക്കളോടുള്ള താല്പര്യവും ആത്മീയതയ്ക്ക് വിരുദ്ധമാണെന്ന കാഴ്ചപാട് മനുഷ്യമനസുകളിൽ അടിച്ചേൽ‌പ്പിച്ചത് ക്രിസ്ത്യൻ മിഷണറിമാരാണെന്നതാണ് സത്യം. ആ കാഴ്ചപ്പാട് ഇന്ന് വളരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഭാരതീയ ആത്മീയതയിൽ ലൈംഗികതയെ ഒരിക്കലും തള്ളിപ്പറയുന്നില്ല. അതുകൊണ്ടുതന്നെയാണ് “കാമസൂത്ര” പോലുള്ള മഹത്ഗ്രന്ഥങ്ങൾ ഭാരതത്തിൽ ഉടലെടുത്തത്. ഒരു സാധകനെ/ശിഷ്യനെ സംബന്ധിച്ചിടത്തോളം, സ്വന്തം ഈഗോയെ നിയന്ത്രിക്കാനുള്ള പരിശീലനങ്ങളുടെ ഭാഗമായി വിഷയാസക്തികളിൽ നിയന്ത്രണം വയ്ക്കേണ്ടത് ആവശ്യമാണെങ്കിലും, ആത്മാന്വേഷണം എന്ന കടമ്പ കടന്ന ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം, ഇത്തരം നിബന്ധനകൾ അയാൾക്ക് ബാധകമേയല്ല. അതാണ് ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യത്യാസം. രോഗിയ്ക്കാണ് ഔഷധത്തിന്റെ ആവശ്യം; രോഗമില്ലാത്ത ആൾക്ക് ഔഷധം എന്തിനാണ്? ലൈംഗീകതയ്ക്കും വിഷയാസക്തികൾക്കും അതീതനായ ഗുരുവിന് അത്തരം ശാരീരിക പ്രവണതകളിൽ അടിമപ്പെട്ടുപോവാതെ തന്നെ, അവയെ പൂർണ്ണമായി അനുഭവിക്കാനും വേണമെങ്കിൽ പൂർണ്ണമായി ഉപേക്ഷിക്കാനും ബോധപൂർവം സാധിക്കും. എന്നാൽ ഒരു ശിഷ്യന്റെ കാര്യം അങ്ങനെയല്ല. അവന് വിഷയാസക്തികളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ടാണ്, അക്കാര്യങ്ങളിൽ അച്ചടക്കം വേണമെന്ന് പറയുന്നത്. എന്നാൽ ഈ അച്ചടക്കം ഗുരുവിന് ബാധകമല്ല.

കുറേ കൂടി വ്യക്തമായി പറഞ്ഞാൽ, ഗുരുവിന് ഒന്നും നിഷിദ്ധമല്ലന്ന്... അത് ലൈംഗിക ആയാലും, മറ്റെന്തായാലും... അതുകൊണ്ടുതന്നെ, അമൃതാനന്ദമയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല. ക്രിസ്തുവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് തെളിഞ്ഞാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല [വിവരദോഷികളും അല്പവിശ്വാസികളും ചിലപ്പോൾ അസ്വസ്ഥരായേക്കാം]. സിദ്ധാർത്ഥൻ ബുദ്ധനായ ശേഷം കിടപ്പറ പങ്കിട്ടത് സ്ത്രീകൾക്കൊപ്പമായിരുന്നെന്ന് പറഞ്ഞാലും, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാജി കുമാരിമാർക്കൊപ്പമാണ് കിടന്നുറങ്ങിയതെന്ന് ആരോപിച്ചാലും ഒരു സാധകനെ സംബന്ധിച്ച് ഒരു കുന്തവുമില്ല. കാരണം, ലൈംഗികത നിഷിദ്ധമാണെന്ന് ആരാണ് പറഞ്ഞത്? ഇതൊക്കെ പാശ്ചാത്യ മിഷണറിമാർ അടിച്ചേൽ‌പ്പിച്ച ചിന്താഗതികളല്ലേ?

പണ്ട് ഞാനെന്റെ ഗുരുവിനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി: “ബോധോദയം (enlightenment) നേടിയ യോഗികൾ രാത്രി ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടോ?” അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: “തൂറിയിട്ട് യോഗി കുണ്ടി കഴുകാറുണ്ടോ എന്ന് ചോദിക്കുന്നത് പോലെയുണ്ട് തന്റെയീ ചോദ്യം.” ഒരു യോഗി സ്വപ്നം കാണാറില്ലെന്ന് കരുതാൻ എന്താണ് കാര്യം? തീർത്തും അജ്ഞത മാത്രമല്ലേ ആ ചോദ്യത്തിന് പിന്നിൽ? അതേ അജ്ഞതയാണ് ഒരു യോഗി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് പറയുന്നതിന് പിന്നിലും. മാനുഷികമായ ക്രിസ്ത്യൻ മാനദണ്ഡങ്ങൾ കൊണ്ട് യോഗികളെ അളക്കാൻ ശ്രമിക്കുന്നത് വിവരക്കേടാണ്. അതേ വിവരക്കേടാണ് ഗെയിൽ സ്വന്തം പുസ്തകത്തിലുടനീളം ചെയ്തിരിക്കുന്നത്.

ഗുരുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വ്യക്തി ജീവിതമോ ലൈംഗികതയോ ആവാൻ പാടില്ല എന്നതാണ് ഇവിടുത്തെ വലിയ പാഠം. അവയെ ചികയാൻ പോകുന്നവർ കൂടുതൽ കുഴപ്പത്തിൽ ചെന്ന് ചാടുകയേയുള്ളൂ, ഗെയിലിനെ പോലെ. കാരണം, തന്റെയുള്ളിൽ പ്രകാശിക്കുന്ന സത്യത്തിന്റെ ജ്വാലയെ മറച്ചുപിടിക്കാൻ യോഗികൾ പലപ്പോഴും ഉപയോഗിക്കുന്നത് മായികമായ ഇത്തരം വൈരുദ്ധ്യങ്ങളെയോ, ദൌർബല്യമെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന പ്രവണതകളെയോ ആയിരിക്കും. പതിരിൽ നിന്ന് കതിരിനെ വേർതിരിക്കാനും, ആവശ്യമുള്ളവരെ മാത്രം കൂടെ നിർത്താനും ഗുരു ചിലപ്പോൾ പല “തറ” പരിപാടികളും കാണിച്ചെന്നിരിക്കും. അവയെയൊന്നും സ്വന്തം ആത്മാന്വേഷണത്തെ ബാധിക്കുന്നില്ലെന്ന് മനസിലാക്കി, അവയെ അവഗണിച്ച്, വിശ്വാസപൂർവം കൂടെ നിൽക്കുന്നവർക്ക് മാത്രമേ അക്ഷയമായ ജ്ഞാനത്തിന്റെ താക്കോൽ ഗുരു നൽകാറുള്ളൂ. ഏതായാലും, ഗെയിലിന്റെ Holy Hell എന്ന പുസ്തകം അമൃതാനന്ദമയിക്കോ ഇന്ത്യൻ ആത്മീയതയ്ക്കോ ഏറ്റ കനത്ത തിരിച്ചടിയാണെന്നൊന്നും ഞാൻ കരുതുന്നില്ല. ചിലപ്പോൾ കുറച്ച് വിവരദോഷികൾ അങ്ങനെ ധരിക്കുന്നുണ്ടാവാം. മറ്റുചിലർ ഊറിച്ചിരിക്കുന്നുണ്ടാവാം, എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ടാവാം. അല്ലെങ്കിലും വിവരദോഷികൾക്ക് എന്താ ചെയ്യാൻ പാടില്ലാത്തത്?

നിർത്തുന്നതിന് മുമ്പ് ഒരു കാര്യം കൂടി.... ഏതൊരു സത്യാന്വേഷിയും നിർബന്ധമായി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് Holy Hell. "ഒരു സാധകൻ എങ്ങനെ ആയിരിക്കാൻ പാടില്ല" എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം... ഒപ്പം ഗെയിലിന്റെ ജീവിതവും!




Tuesday, October 1, 2013

ഇസ്ലാമിനെന്താ പ്രവാചകരെ വേണ്ടാത്തത്?

വിശുദ്ധ ഖുർആനിൽ പരാമശിച്ചിട്ടുള്ള 25 പ്രവാചന്മാർ അടക്കം, ഏതാണ്ട് 1,24,000-ലധികം പ്രവാചകന്മാർ അല്ലാഹുവിന്റെ (ദൈവത്തിന്റെ) സന്ദേശവുമായി ഭൂമിലിയെത്തിയിട്ടുണ്ടെന്ന് ഇസ്ലാം അംഗീകരിക്കുന്നതായി ഫേസ് ബുക്കിൽ ആരോ എഴുതിയത് ഞാൻ ഇപ്പോ വായിച്ചതേയുള്ളൂ. ഒരുലക്ഷത്തിഇരുപത്തിനാലായിരം എന്നത് ഒരു ചെറിയ സംഖ്യയൊന്നുമല്ല. അത്രയേറെ പ്രവാചകന്മാരോ?? ഞാൻ ആലോചിച്ചു. ചെലപ്പം കാണുമായിരിക്കും. നോഹ, ദാവീദ്, മോശ, യേശു, അബ്രഹാം, ഇസഹാക്ക്, ആദം എന്നിങ്ങനെയുള്ള പേരുകൾ മുഹമ്മദ് നബിയുടെ പേരിനൊപ്പം ഉണ്ടെന്ന് കണ്ടപ്പോൾ “കൊള്ളാലോ” എന്ന് തോന്നി. പക്ഷേ ഒരു കാര്യം മാത്രം എനിക്ക് മനസിലായില്ല. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് നബിയ്ക്ക് മുമ്പ് വന്നുപോയ ഏതാണ്ട് 1,24,000 പേരെ പ്രചാകന്മാരായി അംഗീകരിച്ച ഇസ്ലാം, മുഹമ്മദിന് ശേഷം ഒറ്റ ആളെയും പ്രവാചകനായി അംഗീകരിക്കുന്നില്ല. അതായത്, നബിയ്ക്ക് ശേഷം കഴിഞ്ഞ 1500 വർഷത്തിനുള്ളിൽ ഒറ്റ പ്രവാചകൻ പോലും വന്നില്ലെന്ന്... പക്ഷേ അതിന് മുമ്പ്, 1,24,000 പേർ വന്നുപോലും... അതെന്തുകൊണ്ടാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതെന്താ അങ്ങനെ?

ഇക്കാര്യം പറയുമ്പോൾ പണ്ടൊരു അപ്പാപ്പന്റെ കഥയാണ് എനിക്ക് ഓർമ്മ വരുന്നത്. ചാവാൻ കെടക്കുന്ന ഒരു അപ്പാപ്പൻ മക്കൾക്ക് വിൽ‌പ്പത്രം എഴുതി വച്ചത്രേ. എന്റെ മരണശേഷം എന്റെ എല്ലാ സ്വത്തുക്കളും എന്റെ മക്കൾക്കുള്ളതാണെന്ന്. പക്ഷേ രസം അതല്ല. ഈ മക്കളുടെ മരണശേഷം സ്വത്തുക്കളുടെയെല്ലാം അവകാശം തന്നിലേക്ക് മടങ്ങിവരുമെന്നുകൂടി അപ്പാപ്പൻ എഴുതിച്ചേർത്തത്രേ; ഒന്നും അന്യം നിന്ന് പോകാതിരിക്കാൻ. എന്ന് പറഞ്ഞതുപോലെ, മുഹമ്മദിന് ശേഷം വീണ്ടും പ്രവാചകന്മാർ ഉണ്ടായാൽ മുഹമ്മദിന്റെ പഠിപ്പീരുകളിൽ ഒരു പക്ഷേ വെള്ളം ചേർക്കേണ്ട ഗതികേടോ, ഇസ്ലാമിന്റെ originality-ൽ കളങ്കമോ ഏൽക്കുമെന്ന ഭയം കൊണ്ടാവണം “വാതിൽ കൊട്ടിയടയ്ക്കും പോലെ” ഇത്തരമൊരു നിലപാട് ഇസ്ലാം സ്വീകരിച്ചത് എന്ന് ഞാൻ സംശയിച്ചു. അത്തരമൊരു ഭയമുണ്ടായാൽ തന്നെ അതിൽ കുറ്റം പറയാനും ഒക്കൂല്ല. ഉദാഹരണത്തിന്, ഇന്ന് ഹിന്ദുമതത്തിൽ എത്രയെത്ര സ്വാമിമാരാണ് പ്രത്യക്ഷപ്പെടുന്നത്. ഓരോ ദിവസവും ഓരോന്ന് വീതം പുതുതായെത്തുന്നവരെല്ലാം അവതാരമായി രണ്ട് കൈയ്യും നീട്ടി ഹിന്ദുക്കൾ സ്വീകരിക്കുന്നുമുണ്ട്. ഇത് സത്യത്തിൽ ഒരു തരത്തിൽ “വെള്ളം ചേർക്കൽ” പരിപാടിയാണ്. വരുന്നവരെല്ലാം മതത്തിന്റെ തനതായ തത്വങ്ങളിൽ നിന്ന് മാറി അവർക്കിഷ്ടമുള്ള എന്തൊക്കെയോ തോന്നിയപോലെ പഠിപ്പിക്കുന്നു. ഈ ഗതികേട് ഇസ്ലാമിന് ഉണ്ടാവാത്തത് “മുഹമ്മദിന് ശേഷം പ്രവാചകരില്ല” എന്ന കർശനമായ നിലപാട് ഒന്നുകൊണ്ട് മാത്രമാണെന്ന് ഞാൻ കരുതുന്നു.

എങ്കിലും, ഒരു മതത്തിന്റെ കെട്ടിറുപ്പിന് അത്തരം കർശന നിലപാടുകൾ സഹായിക്കുമെങ്കിലും, ഒരു മതത്തിന്റെ മുന്നോട്ടുള്ള പുരോഗതിയ്ക്ക് അതൊരിക്കലും സഹായകരമാവില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, യേശുവായാലും നബിയായാലും, അവർ അഭിസംബോധന ചെയ്ത വിഷയങ്ങൾ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിന് അനുയോജിച്ചവ ആയിരുന്നു. അന്നത്തെ മനുഷ്യന്റെ ബുദ്ധിയ്ക്കും മാനസിക വളർച്ചയ്ക്കും മനസിലാവുന്ന ഭാഷയിൽ അവർ സംസാരിച്ചു. എന്നാൽ നൂറ്റാണ്ടുകൾ കഴിഞ്ഞ്, ഇന്നത്തെ മനുഷ്യൻ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് നാമോർക്കണം. അടിസ്ഥാനപരമായി മനുഷ്യൻ ഒരുപക്ഷേ ഒന്നുതന്നെയായിരിക്കാം; എന്നാൽ ആധുനിക മനുഷ്യന്റെ സത്യാന്വേഷണ ത്വരയും ശൈലിയും പുരാതന മനുഷ്യനിൽ നിന്ന് ഏറെ വിഭിന്നമാണ്. ശൂന്യതയെ കുറിച്ചും ശൂന്യതയ്ക്ക് അപ്പുറത്തെ യാഥാർത്ഥ്യത്തെക്കുറിച്ചും വരെ അവലോകനം ചെയ്യുന്നവനാണ് ആധുനിക മനുഷ്യൻ. അവന്റെ ബൌദ്ധിക വികാസം അത്രമാത്രം വലുതാണ്. അവനോട്, 1500 വർഷം പഴക്കമുള്ള ചിന്തകളുമായി/ശൈലിയുമായി ചെന്നാൽ ഒന്നും നടക്കില്ല. ഖുർആനിലും, ബൈബിളിലും സത്യമില്ലെന്നല്ല ഞാൻ പറയുന്നത്. ആ സത്യങ്ങൾ ലേശം പുരാതനമായിപ്പോയി എന്ന് മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. അവയെ തീയിലിട്ട് തിരിച്ചും മറിച്ചും അടിച്ച് പതപ്പെടുത്തി ആധുനിയ മനുഷ്യന്റെ ലവലിൽ എത്തിക്കാൻ “മുഹമ്മദിന് ശേഷം നബിമാർ ഒട്ടനവധിയുണ്ടാവും അല്ലെങ്കിൽ ഒട്ടനവധി പേർ ഉണ്ടായേ മതിയാവൂ” എന്ന് വിശ്വസിച്ചേ തരമുള്ളൂ. അങ്ങനെ ചിന്തിക്കുമ്പോൾ, സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു മതം ഹിന്ദുമതമാണെന്ന് കരുതേണ്ടിവരും. കാരണം, അത് ജലം പോലെ അയഞ്ഞതാണ്.

[ഒത്തുകിട്ടിയാൽ ഒരു പ്രവാചനായിക്കളയാം എന്ന് വിചാരിച്ചിരിക്കുമ്പോ അതിനും സമ്മതിക്കൂല്ല എന്ന് വച്ചാ പിന്നെ എന്താ ചെയ്ക!!!]

Friday, May 25, 2012

തെങ്ങിൻ തോപ്പിലെ ദൈവങ്ങൾ!


മാസങ്ങളോളം നീണ്ടുനിന്ന ദേവി ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയാവുകയാണ്. ചില മിനുക്കുപണികളും കുംഭ പ്രതിഷ്ഠയും മാത്രമേ പൂർത്തിയാക്കാനുള്ളൂ... കുംഭ പ്രതിഷ്ഠയുടെ നാളും സമയവും കുറിച്ച് ക്ഷേത്രപ്പണിക്കാൻ ജോലികളെല്ലാം ദ്രുതഗതിയിലാക്കുന്നു. ഒടുവിൽ മുഹൂർത്ത ദിവസം വന്നപ്പോൾ, പൂജകളും മറ്റും കഴിഞ്ഞ് കുംഭവുമായി മൂത്ത ആശാരി ക്ഷേത്രത്തിന്റെ മുകളിലേക്ക് കയറുന്നു. എന്നിട്ട്, അതവിടെ ഉറപ്പിക്കാൻ ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും കുംഭം ഉറയ്ക്കുന്നില്ല. അദ്ദേഹം അറിയാവുന്ന പണികളെല്ലാം തിരിച്ചും മറിച്ചും പയറ്റി നോക്കുന്നു. രക്ഷയില്ല. അദ്ദേഹം താഴെയിറങ്ങി ക്ഷേത്ര ഭാരവാഹികളുമായി ചർച്ചിക്കുന്നു. ക്ഷേത്ര നിർമ്മാണത്തിന്റെ പരിശുദ്ധി കളങ്കപ്പെടുന്ന മാതിരി എന്തെങ്കിലും സംഭവിച്ചോ എന്ന് ആരായുന്നു. ക്ഷേത്ര ഭാരവാഹികൾ കൈമലർത്തുന്നു. ആശാരി പിന്നേം മുകളിൽ കയറി കുംഭമുറപ്പിക്കാൻ ശ്രമപ്പെടുന്നു. നീണ്ട നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ക്ഷമ നശിച്ച ആശാരി ഒരു പുളിച്ച തെറി പാസാക്കുന്നു. ഒരു സാമ്പിളിനായി, "മൈര്! ഇത് കേറുന്നില്ലല്ലോ!" എന്ന് നമുക്ക് അനുമാനിക്കാം. ചെലപ്പോ ഇതിനെക്കാളും ഡോസ് കൂടിയ തെറിയാവും ആശാരി വിളിച്ചത്. ഏതായാലും, ആശാരിയുടെ മുട്ടൻ തെറിയുടെ തൊട്ടുപിന്നാലെ കുംഭം തൽസ്ഥാനത്ത് ഉറയ്ക്കുന്നു. ആശാരി അന്തംവിടുന്നു. പുകഞ്ഞുകൂടിയ മാനസിക സമ്മർദ്ദവും ദേഷ്യവും പുറത്തുവിടാൻ, "Damm it" എന്ന അർത്ഥത്തിലാണ് ആശാരി തെറിവിളിച്ചതെന്ന് നിസംശയം. ഏതായാലും, ഓർക്കാപ്പുറത്ത് ആശാരിയിൽ നിന്നുണ്ടായ തെറിവിളി കേട്ട് ദേവിക്ക് ചിരി വന്നെന്നും, ആശാരിയുടെ സഹജമായ പ്രതികരണത്തിൽ സംപ്രീതയായ ദേവി കുംഭം ഉറപ്പിച്ചെന്നും പറയപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരണിയുടെ ഉൽഭവത്തെ കുറിച്ച് നിലനിൽക്കുന്ന പ്രസിദ്ധമായ ഐതീഹ്യമാണ് ഇത്.

ബ്രഹ്മാവ്, ശിവൻ, വിഷ്ണു, യേശു, നബി, ബുദ്ധൻ എന്നുതുടങ്ങി നമുക്കറിയാവുന്ന എല്ലാ വല്യ കക്ഷികളും തെങ്ങിൻതോപ്പിലെ മാടത്തിൽ ചുറ്റിയിരുന്ന് അന്തിക്കള്ള് മോന്തുന്നതായും, കഞ്ചാവും ഹുക്കയും പുകച്ച് ചീട്ടുകളിക്കുന്നതായും, പിന്നെ കള്ളും കഞ്ചാവും തലയ്ക്ക് പിടിച്ചപ്പോൾ പരസ്പരം തുണിയഴിച്ച് അങ്ങോട്ടും ഇങ്ങോട്ടും ലിംഗത്തിന്റെ വലിപ്പം പരിശോധിക്കുന്നതായും, പിന്നെ നാരദന്റെ ലാപ്‌ടോപ്പിന് ചുറ്റും കൂടി ശ്രീകൃഷ്ണൻ പണ്ട് ഷൂട്ട് ചെയ്ത ഗോപസ്ത്രീകളുടെ കുളി സീൽ ക്ലിപ്പ് കാണുന്നതായും, അതും മടുക്കുമ്പോൾ സായിപ്പിന്റെ ഹാർഡ്‌കോർ പോൺ വീഡിയോകൾ കണ്ട് സ്വയംഭോഗം ചെയ്യുന്നതായും നമുക്കൊരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല. കാരണം, ഇതൊന്നും ദൈവങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ! പക്ഷേ, സത്യം നേരെ തിരിച്ചാണെങ്കിൽ? മ്മടെ കൊടുങ്ങല്ലൂർ അമ്മയെപോലെ, തെറിവിളിയും മദ്യപാനവും ചീട്ടുകളിയും പെണ്ണുപിടിയും അടക്കം സകലമാന തല്ലുകൊള്ളിത്തരങ്ങളെയും അതിന്റേതായ സ്പിരിറ്റിൽ ഉൾക്കൊള്ളാനും അനുമോദിക്കാനും കഴിയുന്നവരാണ് നമ്മുടെ ദൈവങ്ങളെങ്കിൽ...? ഇവയെയൊന്നും ഇഷ്ടപ്പെടാതിരിക്കാൻ മാത്രം അറുബോറന്മാരാണ് മ്മടെ ദൈവങ്ങളെന്ന് ഞാനൊരിക്കലും കരുതുന്നില്ല. ഒരു തമാശ പോലും രസിക്കാൻ കഴിയാത്തവരായിരിക്കുമോ ഈ ദൈവങ്ങൾ? എനിക്ക് തോന്നുന്നില്ല....! മനുഷ്യന്റെ പരിദേവനങ്ങളും കണ്ണീരും ദൈവങ്ങൾക്കെന്തിന്? അവന്റെ പാലഭിഷേകവും വെണ്ണനിവേദ്യങ്ങളും ദൈവങ്ങൾക്കെന്തിന്? ഒരുപക്ഷേ, അവർക്കിഷ്ടം കള്ളും കോഴിയുമാണെങ്കിലോ...?

ഏതായാലും, സത്യം എന്നത് നമ്മുടെ ധാരണകൾക്കും ചിന്തകൾക്കും അതീതമാണെന്ന് ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. സത്യത്തെ കുറിച്ചുള്ള നമ്മുടെ നിർവചനങ്ങൾക്ക് യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഉണ്ടാവണമെന്നില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, സത്യത്തിന് ചുറ്റും ചട്ടക്കൂടുകൾ നിർമ്മിച്ച്, "സത്യം എങ്ങനെ വന്നാലും ഇങ്ങനെയേ ഇരിക്കാൻ തരമുള്ളൂ" എന്ന് സ്ഥാപിക്കുന്ന, അതിലൂടെ സത്യത്തെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ഉപരിപ്ലവമായ മത-സാസ്ക്കാരികതയാണ് നമുക്ക് ചുറ്റും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ, യേശുവിന് മദ്‌ലന മറിയവുമായി ശാരീരിക ബന്ധമുണ്ടെന്ന് കേട്ടാൽ, അദ്ദേഹം കുരിശിൽ നിന്ന് രക്ഷപ്പെട്ടെന്ന് കേട്ടാൽ നമ്മുടെ രക്തം തിളയ്ക്കും. യേശുവിന് പരസ്ത്രീ ബന്ധമുണ്ടായാലും ഇല്ലെങ്കിലും, കുരിശിൽ നിന്ന് രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ഒരു യോഗി എന്ന നിലയിൽ അദ്ദേഹത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. പക്ഷേ, നമ്മടെ ക്രിസ്ത്യാനികളുടെ പരക്കം പാച്ചിൽ കണ്ടാൽ യേശുവിന് ഏതാണ്ട് നഷ്ടപ്പെടാൻ പോവുകയാണെന്ന് തോന്നും. ഹിന്ദുക്കളുടെയും മുസ്ലീംഗങ്ങളുടെയും സ്ഥിതിയും ഇതിൽ നിന്ന് വ്യത്യാസമൊന്നുമല്ല. ഏതായാലും, മതങ്ങളെ പോലുള്ള ആപേക്ഷിക സത്യങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ ഒരു പരുധിവരെ മാത്രമേ സ്ഥാനമുള്ളൂ... അതുകഴിഞ്ഞാൽ, ഓരോ മനുഷ്യനും മതത്തെയും അവന്റെ ധാരണകളെ തന്നെയും അതിലംഘിക്കേണ്ടതുണ്ട്. നാമിന്ന് സത്യമെന്ന് കരുതുന്നവ സത്യവുമായി പുലബന്ധം പോലും ഉള്ളവയായിരിക്കണമെന്നില്ല.

തെങ്ങിൻതോപ്പിലെ ദൈവങ്ങളുടെ 'ആഭാസത്തരങ്ങൾ' ഇനിയും അവസാനിച്ചിട്ടില്ല. ഇനി നടക്കാനിരിക്കുന്നത് ദേവിമാരുടെ ക്യാബറെ ആണ്, അത് കഴിഞ്ഞാൽ വെടിക്കെട്ട്. താല്പര്യമുള്ളവർക്ക് വരാം, പങ്കെടുക്കാം.... Gods are cool; അവർക്ക് മനുഷ്യന്റെ ചങ്ങലകളൊന്നും പുത്തരിയല്ല.

Saturday, May 19, 2012

മതവും പരിണാമവും

അക്കാഡമിക് തലത്തിലും അല്ലാതെയുമായി, കഴിഞ്ഞ 12 വർഷത്തെ തത്വശാസ്ത്രപഠന കാലത്തിനിടയിൽ 'മതവും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി ഒട്ടനവധി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. അത്തരം ഒട്ടുമുക്കാൽ സന്ദർഭങ്ങളിലും, മതത്തെക്കാളേറെ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ് അധികമെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾ...! മതങ്ങൾ കാലഹരണപ്പെട്ടുപോയെന്നും, ജീവിതത്തെയും അതിന്റെ നൂലാമാലകളെയും കുറിച്ച് വിശദീകരിക്കാൻ ശാസ്ത്രം തന്നെ ധാരാളം മതിയെന്നുമുള്ള ചിന്തകൾ യുവാക്കൾക്കിടയിൽ അന്നും ഇന്നും ശക്തമാണ്. ഈ വാർത്തമാനകാലത്തിൽ, ശാസ്ത്രത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ ശാസ്ത്രത്തിന് നൽകാൻ കഴിയുമെന്നും, അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നുമുള്ള അവരുടെ വാദങ്ങൾ ശ്രദ്ധേയമാണ്. ഈ വാദങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിപ്പോകുന്നവരാണ് ഭൂരിപക്ഷം മത പണ്ഡിതന്മാരും.

ശാസ്ത്രം ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുകയാണ്, ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഇന്നല്ലെങ്കിൽ നാളെ ഉത്തരം നൽകാൻ പര്യാപ്തവുമാണ്. എല്ലാം സമ്മതിക്കുന്നു...! എന്നാൽ ഇതിന്റെ അർത്ഥം ശാസ്ത്രം മാത്രമേ വികാസം പ്രാപിക്കുന്നുള്ളൂ എന്നോ, മതത്തിന് അത്തരമൊരു കഴിവില്ല (static) എന്നോ അല്ല. മതവും ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുന്ന ഒന്നാണ്. എന്നാൽ, ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം പേരും മതത്തിന്റെ ഈ ചലനാത്മകതെ മനപ്പൂർവം വിസ്മരിക്കുകയോ, നിസാരമായി കാണുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്യാറുണ്ട്.... മതത്തിന് വളർച്ചയില്ലെന്നാണ് അവരുടെ ധാരണ. എന്നാൽ, ഈ ധാരണ തീർത്തും തെറ്റാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. (മതം എന്നതുകൊണ്ട് ഞാനിവിടെ അർത്ഥമാക്കുന്ന സ്ഥാപിതവൽക്കരിക്കപ്പെട്ട ഏതെങ്കിലുമൊരു സംവിധാനത്തെ അല്ലെന്നും, മനുഷ്യന്റെ ആത്മീയ ബോധത്തെയാണെന്നും (Religious Consciousness) എടുത്ത് പറയുകയാണ്.)

നമുക്കൊരു നിമിഷം ചരിത്രം പരിശോധിക്കാം... മനുഷ്യന്റെ ആത്മീയ ബോധം നൂറ്റാണ്ടുകളിലൂടെ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത. ആ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല; അവസാനിക്കുകയുമില്ല. ശിലായുഗത്തെ മനുഷ്യനെയും ആധുനിക മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, പ്രാകൃതമായ വിശ്വാസങ്ങളിൽ നിന്ന് അദ്വൈതം വരെയുടെ ഉദാത്തമായ ചിന്തകളിലേക്ക് മനുഷ്യബോധത്തിന് വളരാൻ സാധിച്ചെങ്കിൽ, ഈ ബോധം ഇനിയും പക്വത പ്രാപിക്കുമെന്നും, മുമ്പില്ലാത്ത വിധം കുറേ കൂടി വ്യക്തമായ ഉൾക്കാഴ്ചകൾ മനുഷ്യകുലത്തിന് ലഭിക്കത്ത വിധം നിർണ്ണായകമായ വെളിപാടുകൾ സംഭവിക്കുമെന്നുമാണ് എന്റെ ആഴമായ വിശ്വാസം. യേശുവിന്റെയും, നബിയുടെയും ശങ്കരാചാര്യരുടെയും ജനനത്തോടെ മനുഷ്യന്റെ ആത്മീയബോധത്തിന് പുത്തൻ ഉണർവും കുതിച്ചുചാട്ടവും സംഭവിച്ചതുപോലെ, ഇനിയും അത്തരം പ്രതിഭാസങ്ങൾ സംഭവിച്ച് കൂടായ്കയില്ല. പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബോധത്തിന്റെ അടുത്ത നിർണ്ണായക വഴിത്തിരിവ് (turning point) എന്ന നിലയിൽ, മനുഷ്യൻ കുറേ കൂടി കാര്യങ്ങൾ സ്പഷ്ടമായി മനസിലാക്കാൻ കഴിയുന്ന ഒരു ഉന്നത ജീവിയായി (Higher Species) വളർന്നുകൂടായ്കയില്ല.

ബുദ്ധിയുടെയും ബോധത്തിന്റെയും കാര്യത്തിൽ 25 വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെക്കാൾ ഏറെ മെച്ചപ്പെട്ടവരാണ് ഇന്നത്തെ മനുഷ്യൻ. (എന്തിനേറെ പറയുന്നു... നമ്മളെ കടത്തിവെട്ടുന്നവരാണ് നമ്മുടെ മക്കൾ.) വെറും 25 വർഷത്തിനുള്ളിൽ ജീവിച്ചിരുന്ന രണ്ട് തലമുറകൾ തമ്മിൽ ഇത്രയേറെ വ്യത്യാസം പ്രകടമാണെങ്കിൽ, 500 വർഷത്തിന് ശേഷം ജീവിക്കാനിരിക്കുന്ന മനുഷ്യരുടെ സാധ്യതകളെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.... മനുഷ്യബോധത്തിന്റെ (Human Consciousness) ഈ സാധ്യത ആത്മീയബോധത്തിന്റെ (Religious Consciousness) സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പല കാൽപ്പനിക സിനിമകളിലും കാണാറുള്ളതുപോലെ, അന്യഗ്രഹ ജീവികൾക്ക് സമാനമായ ഗ്രഹണശേഷിയോ (Extrasensory Perception - ESP) ബൃഹത്തായ തലച്ചോറോ മനുഷ്യനിൽ വികാസം പ്രാപിക്കുകയാണെങ്കിൽ, മതത്തിലെ കീറാമുട്ടികളെന്ന് കരുതപ്പെടുന്ന അദ്വൈത പോലുള്ള സിദ്ധാന്തങ്ങൾ പുഷ്പം പോല മനസിലാക്കാൻ ഈ Higher Species-ന് ഒരുപക്ഷേ കഴിഞ്ഞേക്കും.... 500 വർഷത്തിന് ശേഷം ജനിക്കുന്ന കുട്ടികൾ നേഴ്സറി സ്ക്കൂളിൽ പഠിക്കുന്നത് ഒരുപക്ഷേ Quantum Mechanics-ഉം, Theory of Relativity-യും, Space and Time travel-ഉം ഒക്കെയായിരിക്കും....! അതിനാൽ, മതത്തിന്റെ സാധ്യത ശാസ്ത്രത്തിൽ നിന്ന് ഒട്ടും പിന്നിലല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

യേശുവിനെയും നബിയെയും ശങ്കരാചാര്യരെയും കുറിച്ച് പറയുന്നതിനിടയിൽ യാദൃശ്ചികമായാണ് പരിണാമത്തിലേക്ക് കയറിയത്. നമുക്ക് തിരിച്ച് വരാം...! സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജന്മമെടുത്ത വേദങ്ങൾ അന്തർലീനമായി കിടന്ന "അദ്വൈതം" എന്ന ചിന്താശകലത്തിന് ഇന്ന് കാണുന്ന ക്രോഡീകൃതരൂപം നൽകിയത് ശങ്കരാചാര്യരാണ്. അതിന് മുമ്പും പിമ്പും മതത്തിന് (മനുഷ്യന്റെ ആത്മീയ ബോധത്തിന്) വികാസം സംഭവിച്ചിട്ടുണ്ട്. ബുദ്ധമതം തന്നെ വിവിധ രൂപത്തിലും ഭാവത്തിലും, ഒടുവിൽ സെൻ ബുദ്ധിസമായും വിവിധ രാജ്യങ്ങളിൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഇതെല്ലാം മതത്തിന്റെ ചലനാത്മകതയല്ലേ സൂചിപ്പിക്കുന്നത്? അതുപോലെ, ആത്മീയ ബോധത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം മാത്രം പരിശോധിക്കുകയാണെങ്കിൽ, മനുഷ്യ ബോധത്തിന് പുത്തൻ വഴിത്തിരിവുകൾ സംഭാവന ചെയ്തുകൊണ്ട് ഒട്ടനവധി യോഗികൾ രംഗപ്രവേശനം ചെയ്തതും കാണാനാവും....! സത്യം മനസിലാക്കിയ അത്തരം യോഗികളുടെ പരമ്പര ഭൂമിയിൽ അന്യം നിന്നുപോയെന്ന് കരുതാനാവില്ല. യോഗികൾ ഇനിയും പിറന്നുകൂടായ്കയില്ല. മനുഷ്യബോധത്തെ മറ്റൊരു തലത്തിലേക്ക് ആനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുകൂടായ്കയില്ല. ഈ സാധ്യതകൾ എല്ലാം തന്നെ, ശാസ്ത്രത്തിന് മാത്രം അവകാശപ്പെട്ടതെന്ന് നാം കരുതുന്ന ചലനാത്മകത മതത്തിനും ഉണ്ടെന്ന് സ്ഥാപിക്കുന്നു. ഒരുവശത്ത് ശാസ്ത്രം വികാസം പ്രാപിക്കുമ്പോൾ, മറ്റൊരു വശത്ത് മതവും വികാസം പ്രാപിക്കുന്നുവെന്നതാണ് യാഥാർത്ഥം. വ്യത്യാസമെന്താന്ന് വച്ചാൽ, ശാസ്ത്രത്തിന്റെ വികാസം കൊട്ടിഘോഷിക്കപ്പെടുന്നു, മതത്തിന്റെ പരിണാമം കൊട്ടിഘോഷിക്കപ്പെടുന്നില്ല. ശാസ്ത്രപണ്ഡിതന്മാരുടെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, "മതത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ മതത്തിന് നൽകാൻ കഴിയും, കാരണം മനുഷ്യന്റെ ആത്മീയ ബോധം വികാസം പ്രാപിക്കുകയാണ്... അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ..."

ഉപസംഹരിക്കും മുമ്പ്.... മതവും ശാസ്ത്രവും ഒരമ്മ പെറ്റ രണ്ട് മക്കളാണെന്നതിൽ സംശയമില്ല. അവർ തമ്മിലുള്ള കലഹവും സ്വരച്ചേർച്ചകളും സ്വാഭാവികം. അതിന്റെ അർത്ഥം ആരെങ്കിലും മറ്റവനെക്കാൾ ശ്രേഷ്ഠനെന്നോ നിസാരനെന്നോ അല്ല. Let them fulfil each other! അത്രേ എനിക്ക് പറയാനുള്ളൂ...!

Monday, March 26, 2012

ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം!


അനുഭവത്തിൽ അധിഷ്ഠിതമാണ് ആത്മീയത! അത് കേവലം ആചാരനുഷ്ഠാനങ്ങളിലൂടെയോ, മതപഠനത്തിലൂടെയോ, തീർത്ഥാടനങ്ങളിലൂടെയോ, നേർച്ചകളിലൂടെയോ ഉണ്ടാവണമെന്നില്ല. അതിന് മാനദണ്ഡങ്ങളില്ല, മുഖംനോട്ടമില്ല. ആർക്കും എവിടെ വച്ചും ആത്മീയാനുഭവം സാധ്യമാക്കാം. ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നതും അങ്ങനെയൊരു ആത്മീയാനുഭവത്തെ കുറിച്ചാണ്, എനിക്കുണ്ടായ ഒരു എളിയ ബോധോദയത്തെ കുറിച്ച്! അതുണ്ടായിട്ട് മാസങ്ങളായെന്ന് തോന്നുന്നു...! അതിനെ കുറിച്ച് ഇതുപോലൊരു പൊതുവേദിയിൽ പറയണമെന്നോ, ഡോക്യുമെന്റ് ചെയ്യണമെന്നോ ഇതുവരെ തോന്നിയിരുന്നില്ല. ഇന്നെന്തോ..., അങ്ങനെ തോന്നി! വിശ്വസമുള്ളവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് വെറും മതിഭ്രമമെന്നോ തോന്നലെന്നോ മുദ്രകുത്തി വിശ്വസിക്കാതിരിക്കും! രണ്ടായാലും, എന്നെയത് ബാധിക്കുന്നില്ല.

ജന്മം കൊണ്ടും, ജീവിതം കൊണ്ടും ഞാനൊരു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ, ആ അനുഭവം ക്രിസ്തുവുമായി ബന്ധപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ തന്നെ പള്ളിയും പട്ടക്കാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഓർമ്മ വച്ച നാളുകളിൽ, ഞാനാദ്യമായി പള്ളിയിൽ പോയ ദിവസത്തെ കുറിച്ചുള്ള അവ്യക്തമായ ഓർമ്മകൾ ഇന്നും എന്റെ ബോധമനസിൽ മായാതെ കിടപ്പുണ്ട്. വീടിന് തൊട്ടടുത്ത് തന്നെയുള്ള മലങ്കരപ്പള്ളിയിലെ ഒരു മൂലയിൽ, എഴുന്നേറ്റ് നിൽക്കുന്ന ജനസമൂഹത്തിന് നടുവിൽ, ഇത്തിരിപ്പോന്ന ഞാൻ അമ്മയുടെ സാരിത്തുമ്പ് പിടിച്ച് നിന്നതും, അടുത്ത് നിന്ന അമ്മച്ചിമാരുടെ ഗോഷ്ടികൾ (പ്രാർത്ഥനകൾ) ശ്രദ്ധിച്ചതും, ഒടുവിൽ പ്രസംഗ സമയമെത്തിയപ്പോൾ സമൂഹമാകെ ഇരുന്നതും, ഞാൻ മാത്രം എഴുന്നേറ്റ് നിന്നതും, അങ്ങനെ ജീവിതത്തിലാദ്യമായി അൾത്താരയിൽ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെ ശ്രദ്ധിക്കുന്നതും ഒക്കെ! ക്രൂശിതരൂപം കണ്ടപ്പോൾ ഞാനാകെ പതറിപ്പോയി. "ആരാണത്? എന്തിനാണയാളെ തൂക്കിയിട്ടിരിക്കുന്നത്...?" ഈ ചോദ്യങ്ങൾ അൾത്താരയിലേക്ക് ഉറ്റുനോക്കി ഞാൻ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. അവയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്രകളാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചതും, പിന്നെ ഒരു വൈദീകനാവണമെന്ന ആഗ്രഹത്തെ തുടർന്ന് സെമിനാരിയിൽ കൊണ്ടെത്തിച്ചതും! കുട്ടിക്കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അത്രമാത്രം തീഷ്ണവും ഭക്തിസാന്ദ്രവുമായിരുന്നു എന്റെ കുട്ടിക്കാലത്തെ ആത്മീയജീവിതം!

ദൗർഭാഗ്യകരമെന്ന് പറയാനാവുമോ എന്തോ? എന്നാലും, സെമിനാരി ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴേക്കും കുട്ടിക്കാലത്തുണ്ടായിരുന്ന ആത്മീയ നൈർമല്യം പൂർണ്ണമായും ചോർന്നുപോയിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ, സെമിനാരി പരിശീലനത്തിന്റെ ഭാഗമായി തത്വശാസ്ത്രം അഭ്യസിക്കേണ്ടി വന്നതിനാലും, വിശ്വാസങ്ങളെക്കാൾ ബുദ്ധിയ്ക്കും ശാസ്ത്രത്തിനും അമിതപ്രാധാന്യം കൊടുക്കേണ്ടി വന്നതിനാലുമാവും അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന വിശ്വാസ തീഷ്ണത "വെറും" ബൗദ്ധിക തൃഷ്ണയായി പരിണമിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ പരിശീലിച്ചിരുന്ന പല നല്ല ആത്മീയ ചിട്ടകളും അന്യം നിന്നുപോയി. ഇതിൽ, ക്രിസ്തുവിലുള്ള എന്റെ വിശ്വാസവും പെടും. ക്രിസ്തുവിന്റെയും അവന്റെ സഹനത്തിന്റെയും പ്രസക്തിയെ കുറിച്ചുള്ള അനേകം ചോദ്യങ്ങൾ എന്നെ എപ്പോഴും അലട്ടിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഞാൻ പറഞ്ഞ ആ ആത്മീയാനുഭവം എന്നിൽ ഉണ്ടായത്.

മുമ്പ് സൂചിപ്പിച്ചത് പോലെ, കുറേ മാസങ്ങൾക്ക് മുമ്പാണ്...! എല്ലാ ദിവസവും വൈകിട്ട് ഇവിടെ അടുത്ത് CMI അച്ചന്മാരുടെ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കളിക്കാൻ ഞാൻ പോകുമായിരുന്നു. ഒക്ടോബർ മാസത്തെ കനത്ത മഴയെ തുടർന്ന് വോളിബോൾ കോർട്ട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളെല്ലാം ചേർന്ന് ഇനി മുതൽ ഫുട്ബോൾ കളിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജീവിതത്തിൽ അന്നേവരെ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഞാൻ രണ്ടും കൽപ്പിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടന്നതിനാലും, ഇടക്കിടെ പെയ്ത ചാറ്റൽ മഴയാലും, ആദ്യ നാളുകൾ ആവേശകരമായിരുന്നു. കുട്ടിക്കാലത്തെ ഓർമ്മപ്പെടുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചും പരസ്പരം തള്ളിയിട്ടും ഞങ്ങൾ ആ ദിവസങ്ങൾ ശരിക്കും അർമാദിച്ചു. പക്ഷേ, അധികം നാൾ അത് നീണ്ട് നിന്നില്ല. ബോളിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ കൂട്ടുകാരൻ കാല് മടക്കി ഒറ്റ അടി. ബോളിൽ കൊള്ളേണ്ട അടി എന്റെ പാദത്തിൽ! കാൽ ഛിന്നഭിന്നമാകുന്ന വേദനയോടെ ഞാൻ നിലത്ത് വീണു പിടഞ്ഞു. എല്ലാരും എന്റെ ചുറ്റും ഓടിക്കൂടി. നിലവിളിക്കിടയിൽ ആരും എന്നെ തൊടരുതെന്ന് ഞാൻ കേണപേക്ഷിച്ചു. മൃദുവായ ഒരു സ്പർശനം പോലും താങ്ങാനുള്ള കെൽപ്പ് എന്റെ ശരീരത്തിനപ്പോൾ ഉണ്ടായിരുന്നില്ല. അത്രമാത്രമുണ്ടായിരുന്നു ആ വേദനയുടെ കാഠിന്യം! കുറച്ച് നേരം ഞാനങ്ങനെ തന്നെ ഇരുന്നു. വേദനയ്ക്ക് ലേശം ശമനം കിട്ടിയെന്ന് തോന്നിയപ്പോൾ കളിക്കാൻ പിന്നെയും കൂടി, കുറച്ച് മൊണ്ടിയിട്ടാണെങ്കിലും! അങ്ങനെ ആ ദിവസം അവസാനിച്ചു. പക്ഷേ, കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഗതിയാകെ വഷളാകുന്നത്. കാലിൽ നല്ല നീര്... പിന്നെ അസഹനീയ വേദനയും! കളിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം.... അതുകൊണ്ട് ഞാനതിനെ വലിയ കാര്യമായി എടുത്തില്ല.

രാത്രി ഏതാണ്ട് 12 മണി ആയിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കാലിന്റെ വേദന അപ്പോഴേക്കും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. കാലിലെ വേദന സന്ധിബന്ധങ്ങളിലൂടെ ശരീരമാകെ വ്യാപിക്കുന്നത് പോലെ! ആ വേദനയിൽ ശരീരമാകെ വിറച്ചു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി... പാദത്തിൽ തൊടാനാവാത്ത വിധം ദുസഹമായ വേദന. ചൂടുവെള്ളം കൊണ്ട് ആവി പിടിച്ചുനോക്കി. കാൽ ഉയർത്തി തലയിണയിൽ വച്ചുനോക്കി. യാതൊരു ഫലവും കണ്ടില്ല. അവാച്യമായ വേദന മരണതുല്യമായപ്പോൾ, ഇരു കൈകളും വിരിച്ച്, കണ്ണുകളടച്ച് കട്ടിലിൽ ഞാൻ നീണ്ടുനിവർന്ന് കിടന്നു; ഒന്നുമില്ലാത്തവനെ പോലെ....!

ആ നേരത്താണ് യേശുവിനെ കുറിച്ചുള്ള ചിന്തകൾ യാദൃശ്ചികമായി എന്റെ മനസിൽ ഉദിക്കുന്നത്. ഞാനനുഭവിച്ച കൊടിയ വേദനയുമായി താരതമ്യപ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലല്ലോ എന്ന ഗദ്ഗദമാവണം അവനെ കുറിച്ചുള്ള ചിന്തകൾ എന്നിൽ ഉണർത്തിയത്. കാരണം, ഭാവനയ്ക്ക് അതീതമാം വിധം പീഡകൾ സഹിച്ച ഒരാളാണ് യേശുവും. കട്ടിലിൽ കിടന്ന് ഞാൻ യേശുവിനെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാനനുഭവിച്ച വേദനയെയും ക്രിസ്തു കുരിശിൽ അനുഭവിച്ച വേദനയെയും സമാനപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ കാലിൽ ആണിയടിയേറ്റ അതേ ഭാഗത്ത് തന്നെയാണ് എനിക്കും ക്ഷതമേറ്റിരുന്നത്. അതുകൊണ്ടുതന്നെ, എന്റെ കാലിൽ ഞാനനുഭവിച്ച വേദനയെ ക്രിസ്തുവിന്റെ കാലിലെ ആണിപ്പഴുതുകളിലെ വേദനയുമായി അനുരൂപപ്പെടുത്തി ഞാനതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ വേദനയുടെ തീവ്രത ഉൾക്കൊള്ളാൻ കുരിശിൽ തറക്കപ്പെട്ട വിധം ഞാൻ കട്ടിലിൽ കൈ വിരിച്ച് കിടന്നു, ഒരു പാദത്തിന്മേൽ മറ്റൊരു പാദം കയറ്റിവച്ചു. സ്വർഗത്തിനും ഭൂമിക്കും നടുവിൽ കുരിശിൽ തൂക്കപ്പെട്ടവനായി ഞാൻ സ്വയം ഭാവനയിൽ കണ്ടു. ഞാനിപ്പോൾ ക്രിസ്തുവാണ്. ശരീരമാകെ മുറിവുകളാണെങ്കിലും എന്നെ ഏറെ അലട്ടുന്നത് കാലുകളിലേറ്റ ആണിയടിച്ച മുറിവുകളാണ്. ചർമ്മത്തിൽ നിന്നാരംഭിക്കുന്ന ആ മുറിവ് എല്ലുകൾക്കിടയിലൂടെ, മാംസത്തെ തുറച്ച്, ഒരു പാദത്തിൽ നിന്ന് മറ്റൊരു പാദത്തിലൂടെ, കുരിശ് മരം വരെ നീണ്ട് നിൽക്കുന്നു. ആ ആണിപ്പഴുതിൽ നിന്ന് പ്രവഹിക്കുന്ന രക്തം കുരിശിലൂടെ വാർന്നിറങ്ങി ഭൂമിയെ തണുപ്പിക്കുന്നു. ശരീരഭാരം താങ്ങാനാവാതെ ആണിപ്പഴുതുകൾ വലിഞ്ഞ് വലുതാവുന്നു. ആ വിടവ് സ്വന്തം ആത്മാവിനെ രണ്ട് കഷ്ണമാക്കുന്നതുപോലെ! കാലുകളിൽ ആണിയടിച്ചപ്പോൾ മുഖരിതമായ ചുറ്റികശബ്ദം പ്രപഞ്ചമാകെ പ്രതിധ്വിനിക്കുന്നത് എനിക്ക് കേൾക്കാം, അതിന്റെ തരംഗദൈർഘ്യം എന്റെ നിലവിളിയെ നിഷ്പ്രഭമാക്കുന്നു. വേദന തിങ്ങിയ ആ ധ്യാനാത്മക നിമിഷങ്ങൾ കുറേ നേരം നീണ്ടുനിന്നു. ഒരു കോട്ടുവായയോടെ ആ നിമിഷങ്ങൾ സാവധാനം അവസാനിച്ചു.

ഞാൻ സാധാരണ നിലയിൽ എത്തി. എങ്കിലും കട്ടിലിൽ ആ കിടപ്പ് തുടർന്നു. ഞാനെന്റെ ശ്വാസോച്ഛാസത്തിന്റെ പ്രവേഗം ഉള്ളിന്റെയുള്ളിൽ ഫീൽ ചെയ്തു. ആ മുറയിലെ എന്റെ, എന്റെ ശരീരത്തിന്റെ സാന്നിധ്യം ഞാൻ ഫീൽ ചെയ്തു. അത്രമാത്രം സ്വച്ഛമായിരുന്നു ആ അന്തരീക്ഷം. എന്റെ ശ്രദ്ധ സാവധാനം എന്റെ കാലിലേക്ക് നീണ്ടു. പെട്ടെന്ന് എന്റെ നെറ്റി ചുളിഞ്ഞു... ഇതുവരെ വേദന കൊണ്ട് പുളയുകയായിരുന്നില്ലേ ഞാൻ? ഇപ്പോൾ ആ വേദന എവിടെ? എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. എന്റെ മനസാന്നിധ്യം ഉറപ്പുവരുത്തി. ശരിയാണ്, ഞാൻ സ്വപ്നം കാണുകയല്ല. പക്ഷേ, എന്റെ വേദന എവിടെ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതെന്ത് മറിമായം...?"

ക്രിസ്തുവിന്റെ പീഡകളുമായി സ്വയം അനുരൂപരാവാൻ ശ്രമിക്കുമ്പോൾ പലരുടെയും രോഗങ്ങൾ ശമിക്കാറുള്ളതായി നാം പല കരിസ്മാറ്റിക് ധ്യാനങ്ങളിലും എത്രയോ തവണ കേട്ടിരിക്കുന്നു. അന്നുവരെ എനിക്കതിൽ വിശ്വസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്? ക്രിസ്തു നമുക്ക് വേണ്ടി മരിച്ചെങ്കിൽ, അദ്ദേഹം ചൊരിഞ്ഞ രക്തത്തിനും സഹനത്തിനും അമൂല്യമായ വിലയുണ്ടെന്നും, വെറും രോഗശമനം എന്നതിലുപരി, ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശക്തി അതിനുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. എനിക്കുണ്ടായ അനുഭവം ചെറുതാണ്, വിസ്മരിക്കാവുന്നതാണത്! ഇതിനെക്കാൾ മഹത്തരമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നുപോയി, എല്ലാ അർത്ഥത്തിലും ക്രിസ്തുവുമായി അനുരൂപരാവാൻ ശ്രമിച്ച ഒട്ടനവധി വിശുദ്ധന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും, വിശുദ്ധ ഫ്രാൻസിസ് അസീസിയെ പോലെയുള്ളവരെ, ആവിലായിലെ വിശുദ്ധ ത്രേസ്യയെ പോലെ, കൊച്ചുത്യേസ്യാ പുണ്യവതിയെ പോലെ! അവരുടെയെല്ലാം ആത്മീയാനുഭവത്തിന് മുന്നിൽ ഇതെന്ത്? എങ്കിലും ഒരു കാര്യം ഞാൻ മനസിലാക്കുന്നു; ക്രിസ്താനുഭവം സാധ്യം..! ക്രിസ്തുവിന്റെ പീഢാസഹനത്തെ കുറിച്ചുള്ള ധ്യാനത്തിന്, അതുമായുള്ള താദാമ്യപ്പെടലിന് രോഗങ്ങളെ/വേദനകളെ ദൂരീകരിക്കുക സാധ്യം...! ഇവയെല്ലാം കേവലം മതിഭ്രമമല്ല, അന്ധവിശ്വാസമല്ല. മറിച്ച്, മാനുഷികമായ എല്ലാ പരിമിതികളോടും കൂടി തന്നെ സ്വന്തമാക്കാനാവുന്ന ദൈവീക വരപ്രസാദം... നന്ദി! ഇനിയും ഇത്തരം അനുഭവങ്ങൾക്കായി, അവയിലൂടെയുള്ള ബോധോദയത്തിനായി ആവലോടെ കാത്തിരിക്കുന്നു....!

Monday, February 20, 2012

തച്ചുടക്കപ്പെട്ട ലോകം (The Broken World)



രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തിക്താനുഭവങ്ങള്‍ മുഴുവൻ നെഞ്ചിലേറ്റി, ബൌദ്ധികമായും സാമൂഹികമായും അന്യവൽക്കരിക്കപ്പെട്ടുപോയ ഒരു വലിയ തലമുറ നമുക്ക് മുന്‍പ് ജീവിച്ചിരുന്നു, അന്‍പതുകളില്‍! യുദ്ധം വരുത്തിവച്ച കൊടും ദാരിദ്രവും അരക്ഷിതാവസ്ഥയും മാത്രമായിരുന്നില്ല അന്ന് ആ തലമുറ നേരിട്ട വെല്ലുവിളികള്‍! സാമൂഹിക അരക്ഷിതാവസ്ഥയെക്കാള്‍, മാനസിക അരക്ഷിതാവസ്ഥ അന്നത്തെ യുവതലമുറയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായി അന്നത്തെ സിനിമകളും കൃതികളും കണ്ടാല്‍ മനസിലാവും. അതിന്റെ പ്രാഭവത്തിൽ, നിരവധി ‘തലതിരിഞ്ഞ’  നിഷേധാത്മക, നൈരാശ്യവാദ ചിന്തകള്‍ തലപൊക്കുകയുണ്ടായി; വിപ്ലവം യുവമനസുകളിൽ ചേക്കേറുകയുണ്ടായി. പരമ്പരാഗതമായ മത-സാമൂഹിക-തത്വശാസ്ത്ര ചിന്തകളെ ഛിന്നഭിന്നമാക്കാൻ കെൽപ്പുള്ളതായിരുന്നു ആ സാമൂഹിക പരിവര്‍ത്തനം.

വെറും ആശയങ്ങളുടെ തലങ്ങളിൽ നിന്ന് മാത്രം ജീവിതത്തിന്റെ നിറവും മണവും നിർണ്ണയിച്ചിരുന്ന തത്വചിന്തകന്മാരുടെ വാക്കുകൾക്കും, വിശക്കുന്നവന് അപ്പം നൽകാത്ത ദൈവത്തെ പ്രകീർത്തിക്കുന്ന മതത്തിനും കാൽക്കാശിന്റെ വിലയില്ലാതായി. വിശപ്പിന്റെ മുന്നിൽ മതവും ചിന്തയും മുട്ടുമടക്കി. മനുഷ്യന്‍റെ അസ്ഥിത്വപരമായ പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന ഇക്കാലഘട്ടത്താണ് അസ്ഥിത്വവാദം (Existentialism) ഉടലെടുക്കുന്നത്. ലോകം കണ്ട അസ്ഥിത്വവാദികള്‍ എല്ലാം തന്നെ ലോകമഹായുദ്ധം പ്രത്യക്ഷമായോ പരോക്ഷമായോ വരുത്തിയ വിനകളിലൂടെ കടന്നുപോയവരാണ്. അവരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ഫ്രഞ്ചുകാരനായ ഗബ്രിയേല്‍ മാര്‍സല്‍ (1889-1973).

ഗബ്രിയേല്‍ മാര്‍സല്‍ ഡിസംബര്‍ ഏഴിന് ജനിച്ചു. അച്ചന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. മാര്‍സലിന് നാല് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട്, രണ്ടാനമ്മയുടെ പരിചരണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ തുടർന്നുള്ള ജീവിതം. അമ്മയെ കുറിച്ചുള്ള ചുരുക്കം ചില ഓര്‍മ്മകളേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാലും, അമ്മയുടെ അദൃശ്യമായ സാന്നിധ്യം മാര്‍സലിനെ എന്നും നയിച്ചിരുന്നു. എട്ടാം വയസില്‍ തന്നെ മാര്‍സല്‍ നാടകങ്ങള്‍ രചിക്കാന്‍ തുടങ്ങി. 1910-ല്‍ തത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1919-ല്‍ വിവാഹിതനായി. ഒന്നാം ലോകമഹായുദ്ധ കാലത്ത്, റെഡ് ക്രോസിന് വേണ്ടി യുദ്ധത്തില്‍ മരണമടഞ്ഞ/കാണാതായ സൈനികരുടെ കണക്കെടുക്കുന്ന അതിഭീകരമായ ജോലി ചെയ്യുമ്പോഴാണ് ഇതൊരു "തച്ചുടക്കപ്പെട്ട ലോകമായി" (The Broken World) മാര്‍സല്‍ വിഭാവനം ചെയ്തത്. തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായ ശരീരങ്ങൾക്ക് നടുവിൽ അദ്ദേഹത്തിന് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

തുടര്‍ന്നങ്ങോട്ട്, ക്ഷണപ്രഭാചഞ്ചലമായ ഒരു ലോകത്തിന്റെ അച്ചുതണ്ടിൽ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തകൾ വികസിച്ചു. The Mystery of Being, Man Against Mass Society, The Existential Background of Human Dignity, Problematic Man, Being and Having തുടങ്ങിയ അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന്റെ വിശ്വവിഖ്യാത പുസ്തകങ്ങളെല്ലാം തന്നെ തച്ചുടക്കപ്പെട്ട ഈ ലോകത്തിന്‍റെ ആഖ്യാനങ്ങളായിരുന്നു.

2006-ലാണ് ഗബ്രിയേല്‍ മാര്‍സലിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും വായിക്കുന്നതിനും എനിക്ക് അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ ചിന്തകളും അംഗീകരിക്കാന്‍ സാധിക്കില്ലെങ്കിലും, അമൂല്യമായ നിരവധി ആശയങ്ങള്‍ അദ്ദേഹത്തിന്‍റെ പഠനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. അത്തരം ചിന്തകളെ ക്രോഡീകരിച്ച്, അക്കാലയളവിൽ ഞാൻ തയാറാക്കിയ "Intersubjectivity – A Treatise on the Philosophy of Gabriel Marcel" എന്ന ലഘുപഠനം വായനക്കാരുടെ മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു! തത്വശാസ്ത്ര പഠനകാലത്ത് ഞാനെഴുതിയ ഈ തീസിസ് നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. ഗബ്രിയേല്‍ മാര്‍സലിന്‍റെ അസ്ഥിത്വവാദ ചിന്തകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പഠന സഹായിയാവട്ടെ എന്ന് ആശിക്കുന്നു! നന്ദി.

Friday, July 22, 2011

വിരാചിതമാവുന്ന പ്രകൃതി സത്യങ്ങൾ!


മനുഷ്യബുദ്ധിക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായി വ്യാപിച്ചുകിടക്കുന്ന മഹാ പ്രപഞ്ചം! അതിന്റെ സങ്കീർണ്ണതകളിലും മനോഹാരിതയിലും വശംവദരാകാത്ത, പ്രണയബദ്ധരാവാത്ത ഒറ്റ മനുഷ്യക്കുഞ്ഞെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മനസും കാഴ്ചയും തുറക്കുന്തോറും വിസ്മയങ്ങളിൽ നിന്ന് വിസ്മയങ്ങളിലേക്കും, നിഗൂഢതകളിൽ നിന്ന് നിഗൂഢതകളിലേക്കും നമ്മേ നയിക്കുന്ന ഈ പ്രപഞ്ചം നമുക്ക് ചുറ്റും ഇല്ലായിരുന്നെങ്കിൽ...? ഹോ...! അത്തരമൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല! ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം: വ്യാപകമായ അർത്ഥത്തിൽ, പ്രപഞ്ചം എന്ന് പറയുമ്പോൾ അതിൽ മനുഷ്യനും ഉൾപ്പെടുമെങ്കിലും, മനുഷ്യനെയും പ്രകൃതിയെയും രണ്ട് വ്യത്യസ്ത അസ്ഥിത്വങ്ങളായി (entity) എടുക്കുമ്പോൾ പ്രകൃതി മനുഷ്യന്റെ ആശ്രയിക്കുന്നതിനെക്കാൾ ഏറെ മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യൻ ഇല്ലെങ്കിലും പ്രകൃതി നിലനിൽക്കും. എന്നാൽ, പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, പേഗൻ ചിന്തകൾക്കും ഹിന്ദുമതം പോലുള്ള പൗരസ്ത്യ സംസ്കൃതികൾക്കും പുറത്ത് നിൽക്കുന്ന പാശ്ചാത്യ തത്വചിന്തകളിലെല്ലാം മനുഷ്യനെ പ്രകൃതിയെക്കാൾ ശ്രേഷ്ഠനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത്, മനുഷ്യ-പ്രകൃതി ബന്ധത്തിൽ മനുഷ്യൻ പ്രഥമൻ (primary), പ്രകൃതി രണ്ടാമൻ (secondary). ഇതിൽ എത്രമാത്രം വാസ്തവം ഉണ്ടെന്ന് പോലും ചിന്തിക്കാതെ, ചില വ്യവസ്ഥാപിത-മതപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ക്രിസ്തുമതവും ഇസ്ലാമുമൊക്കെ അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യ-കേന്ദ്രീകൃത (man centric) തത്വശാസ്ത്രത്തിന്റെ വക്താക്കളായിരിക്കുകയാണ്. അത് തെറ്റാണോ ശരിയാണോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്നാൽ, ഭൂമി സൂര്യനെയല്ല, മറിച്ച് സൂര്യനാണ് ഭൂമിയെ ചുറ്റുന്നതെന്ന് വിശ്വസിച്ച കാലഘട്ടത്തെ മനുഷ്യൻ ശാസ്ത്രത്തോടും മാനവികതയോടും കാട്ടിയ അക്രമം പോലെ, ഇന്ന് കാണുന്ന സകല പ്രകൃതിവിരുദ്ധ ജീവിത ശൈലികളുടെയും പ്രയോജനാചാരവാദ (utilitarianism) ചിന്താഗതികളുടെയും മൂലകാരണം ഈ മനുഷ്യ-കേന്ദ്രീകൃത നിലപാടല്ലേ എന്ന ചോദ്യം മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്...! പ്രകൃതിയുടെ ഭാഗമെന്ന നിലയിൽ പ്രകൃതിയുമായി മനുഷ്യന് അനുരൂപനാവാൻ സാധിക്കാതെ പോകുന്നതും, പ്രകൃതിവിഭവങ്ങളെ സ്വന്തം ജന്മാവകാശം പോലെ ദുരുപയോഗിക്കാൻ അവൻ പ്രേരിതനാവുന്നതും മനുഷ്യ-കേന്ദ്രീകൃത തത്വചിന്തകൾ നമ്മുടെയൊക്കെ മനസുകളിൽ ഉറച്ചുപോയതുകൊണ്ടല്ലേ?

"മനുഷ്യന്‍ സൃഷ്ടിയുടെ കിരീടമാണെന്ന" (man is the crown of the creation) ആശയത്തോട് എനിക്ക് വിയോജിപ്പില്ല. കാരണം, ഭൗതീകതയിൽ (materiality) നിന്ന് ജീവനിലേക്കും (life) --- മറ്റൊരു വിധത്തിൽ പറഞ്ഞാൽ അചേതനയിൽ നിന്ന് സചേതനയിലേക്കും --- ജീവനിൽ നിന്ന് ആത്മബോധത്തിലേക്കും (consciousness) പ്രകൃതി സ്വയം പരിണാമം പ്രാപിച്ചിരിക്കുന്നത് മനുഷ്യനിലൂടെയാണ്. പ്രപഞ്ച ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ സംഭവിച്ച സത്താപരമായ ഈ “കുതിച്ചുചാട്ടത്തിലൂടെ” (Leap), ഭൗതീകത (gross matter), ജീവൻ (life), ബോധം (consciousness or divinity) എന്നീ യാഥാർത്ഥ്യത്തിന്റെ മൂന്ന് അവസ്ഥകൾ മനുഷ്യനിൽ സമഞ്ജസം സംഗമിച്ചു. യാഥാർത്ഥ്യത്തിന്റെ രണ്ട് ധ്രുവങ്ങളെ (materiality and divinity) കോർത്തിണക്കുന്ന ഒരു കണ്ണിയെന്ന നിലയിൽ, മനുഷ്യൻ പ്രകൃതിയുടെ മകുടമാണെന്ന് പറയുന്നതിൽ തെറ്റില്ല. അത്തരത്തിൽ ചിന്തിക്കുമ്പോൾ, ഈ മഹാ പ്രപഞ്ചത്തില്‍ ഇത്തിരിയോളം വരുന്ന മനുഷ്യനായി ജനിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. യുഗാന്തരങ്ങള്‍ നീണ്ടുനിന്ന പരിണാമ പ്രക്രിയയിലൂടെയുള്ള പ്രകൃതിയുടെ ആത്മാവിഷ്ക്കാരമാണ് മനുഷ്യന്‍. മനുഷ്യന്റെ ജന്മത്തോടെ, ഭൗതീക അടിമത്തത്തില്‍ നിന്ന് വസ്തുക്കളെല്ലാം ആത്മീയമായ ശ്രേണിയിലേക്ക് ഉയർത്തപ്പെടുന്നു. സ്വന്തം ഭൗതീകതയിൽ (ശരീരത്തിൽ) കുടികൊള്ളുന്ന ബോധത്തിലൂടെ (ആത്മാവിലൂടെ) പ്രകൃതിയെയും, താൻ പ്രതിനിധാനം ചെയ്യുന്ന ചാരചരങ്ങളെയും മനുഷ്യൻ മഹത്വവല്‍ക്കരിക്കുന്നു, ഭൗതീക അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമാക്കുന്നു, ഭൗതീകതയെ (matter) ആത്മീയമാക്കുന്നു (spiritual).

ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യം നാം കൃത്യമായി മനസിലാക്കണം. മനുഷ്യൻ പ്രപഞ്ചത്തിന്റെ മകുടമായി മാറിയത് അവന്റെ സ്വന്തം മിടുക്ക് കൊണ്ട് അല്ല. കല്ലായും മണ്ണായും മരമായും മൃഗമായും, പിന്നെ ബോധമുള്ള മനുഷ്യനായും പരിണാമമടയുന്നത് പ്രകൃതി തന്നെയാണെന്നും, പ്രപഞ്ചത്തിന്റെ വൈചിത്ര്യങ്ങളെല്ലാം പ്രകൃതിയുടെ തന്നെ ആവിഷ്ക്കാരങ്ങളാണെന്നും (manifestation) നാം വിസ്മരിക്കാൻ പാടില്ല. (ഇവിടെ പ്രകൃതി എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ബ്രഹ്മൻ എന്ന സൂഷ്മമായ അർത്ഥത്തിലാണ്. അതിനാൽ, ആശയക്കുഴപ്പം ഉണ്ടാവാൻ ഇടയുണ്ട്.) പറഞ്ഞുവന്നത് ഇതാണ്: ആത്യന്തീകമായി പ്രകൃതി തന്നെ താരം, മനുഷ്യൻ ഒരു നിമിത്തം മാത്രം!

പരിണാമങ്ങളിലൂടെ പ്രകൃതി ഈ പ്രപഞ്ചമായി വിരാചിതമായി നിൽക്കുവെന്ന വസ്തുത വിസ്മരിച്ചതാണ് പാശ്ചാത്യ ചിന്തകളിലെ ഏറ്റവും വലിയ പാരാധീനത. തന്മൂലം, മനുഷ്യന് അനാവശ്യ പ്രാധാന്യം കൈവരികയും, പ്രകൃതി രണ്ടാം തരമായി പിന്തള്ളപ്പെടുകയും ചെയ്തു. അതിന്റെ പരിണിതഫലം എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. മനുഷ്യൻ പ്രകൃതിയിൽ നിന്ന് വളരെ ദൂരം അകന്നു, പ്രകൃതിയെ ചൂഷണം ചെയ്തും ലാഭം നേടുകയെന്ന വ്യാവസായവൽക്കരണം ശക്തിപ്രാപിച്ചു, ലാഭക്കൊതി യുദ്ധങ്ങളിലും സാമൂഹിക ഉച്ചനീചത്വങ്ങളും കൊണ്ടെത്തിച്ചു, മനുഷ്യന് മനുഷ്യനെ തന്നെ വിലയില്ലാതായി... മനുഷ്യ-കേന്ദ്രീകൃത ചിന്തകളുടെ വിളനിലമായിരുന്ന യൂറോപ്പിനെ അപേക്ഷിച്ച്, പ്രകൃതി-കേന്ദ്രീകൃത (nature centric) സംസ്ക്കാരം അനുവർത്തിച്ചിരുന്ന ഭാരതം പോലുള്ള പൗരസ്ത നാടുകൾ ആത്മീയ അഭിവൃദ്ധിയുടെ വിളനിലമായിത്തീർന്നു. ഇവിടെ ബുദ്ധമതം ജനിച്ചു, അദ്വൈതം ജനിച്ചു. പ്രകൃതിയുമായി അനുരൂപരായ മഹാരഥന്മാരിൽ നിന്ന് ഉടലെടുത്ത  ഭാരതത്തിന്റെ സാസ്ക്കാരിക പൈതൃകം അതിന്റെ തനതായ സ്വഭാവം കൈവെടിഞ്ഞ് വൈരുദ്ധ്യ ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതിനുള്ള പ്രധാന കാരണം പാശ്ചാത്യവൽക്കരണവും, പാശ്ചാത്യശക്തികളുടെ അധിനിവേശവുമാണെന്ന് പറയാതിരിക്കാൻ വയ്യ.

അങ്ങനെ പാശ്ചാത്യരെ പൂർണ്ണമായി എഴുതിത്തള്ളാൻ വരട്ടെ! മനുഷ്യനിൽ നിന്ന് പ്രകൃതിയിലേക്ക് തിരിഞ്ഞ് പ്രകൃതിയുമായി അനുരൂപനാവാൻ ശ്രമിച്ച് നിരവധി നവോദ്ധാന നായകന്മാർ പാശ്ചാത്യ ലോകത്തും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനായ  ഒരു വ്യക്തിയാണ് രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസി. ഭാരതത്തിന്റെ ആത്മീയ പൈതൃകം വിസ്മരിച്ച് പാശ്ചാത്യവൽക്കരണത്തിന്റെ പിന്നാലെ പോകുന്ന യുവതലമുറ അവശ്യം വായിച്ചിരിക്കേണ്ട ബൈബിളാണ് ഫ്രാൻസിസിന്റെ ജീവചരിത്രം. പ്രകൃതിയുമായി അനുരൂപനായി സകല സരാചരങ്ങളെയും ‘സഹോദരി’ എന്ന് അഭിസംബോധന ചെയ്ത ആ വിശുദ്ധന്റെ ജീവിതത്തിന്റെ സംഭവങ്ങൾ ഏതൊരാളെയും പിടിച്ചുലയ്ക്കുന്നതാണ്. പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കുക മാത്രമല്ല, അവയോട് ദൈവവചനം പ്രസംഗിക്കുക പോലും ചെയ്തു വിശുദ്ധ ഫ്രാൻസിസ്. സമൂഹത്തിലെ പ്രകൃതിവിരുദ്ധ പ്രവണതകളിൽ നിന്ന് രക്ഷ നേടാന്‍ അദ്ദേഹം വനാന്തരങ്ങളിലേയ്ക്ക് ഉള്‍വലിഞ്ഞു. പാമ്പും പഴുതാരയും, ആനയും കാട്ടുചെന്നായയും നിർഭരം വിരാചിക്കുന്ന ആ കാട്ടിൽ കിന്നരം മീട്ടിയും, പ്രകൃതിയോട് സംസാരിച്ചും ആ വിശുദ്ധൻ ധ്യാനനിരതനായി. താനും പ്രകൃതിയിലെ ഒരു കണ്ണിയാണെന്ന ബോധത്തിലുപരി, താനും പ്രകൃതിയും ഒന്നാണെന്ന അദ്വൈത ചിന്തകൾ അദ്ദേഹത്തെ ആത്മീയതയുടെ ഉച്ചസ്ഥായിലെത്തിച്ചു. ആത്മബോധത്തിന്റെ ഉന്നതമായ ആ നിലയിൽ, വന്യമൃഗങ്ങള്‍ അദ്ദേഹത്തിന് കാവല്‍ കിടന്നു. ഞാനെന്ന ഭാവത്തെ താലോലിക്കാൻ തുന്നിയ വസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഒരു ദിഗംബരനെ പോലെ ചുറ്റിനടന്നു. വിശ്വാസം കൊണ്ട് ഫ്രാന്‍സിസ് അസീസി ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും, ജീവിതം കൊണ്ട് അദ്ദേഹം തികഞ്ഞ ഭാരതീയനായിരുന്നുവെന്ന് എന്റെ മതം. പ്രകൃതിയ്ക്ക് അതീ‍തമായി ഒരു ആദ്ധ്യാത്മീയതയില്ല... ഒരു കുട്ടിയുടെ മനോഭാവത്തോടെ മരത്തോടും പക്ഷികളോടും കിന്നാരം പറയാനുള്ള ലാളിത്യം തന്നെയാണ് ആദ്ധ്യാത്മീയതയുടെ ഏറ്റവും വലിയ തെളിവ്, പത്മാസനത്തിലിരുന്നതുകൊണ്ടോ കാവിധരിച്ചതുകൊണ്ടോ ആരും ആത്മീയനാവുന്നില്ല, ഒരിക്കലും!

Friday, June 17, 2011

വിച്ച് ഹണ്ട്: The Burning Times


കറുത്ത കുർബാനയെ കുറിച്ച് ഞാനെഴുതിയ കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ? അതിൽ, അധികം കാട് കയറാതിരിക്കാൻ, മനപ്പൂർവം പറയാതെ വിട്ട ഒരു ഭാഗം ഉണ്ടായിരുന്നു. അതാണ് വിച്ച് ഹണ്ട് (Witch Hunt). കറുത്ത കുർബാനയെ കുറിച്ച് ഇത്രയൊക്കെ പ്രതിപാദിച്ച സ്ഥിതിക്ക് വിച്ച് ഹണ്ടിനെ കുറിച്ച് കൂടി എന്തെങ്കിലും പറയാതിരിക്കുന്നത് അന്യായമാവും. കാരണം, അത്രമാത്രം ചരിത്ര ബന്ധമാണ് ഇവ രണ്ടിനും ഉള്ളത്!

ആമുഖം

വിച്ച് (Witch) എന്ന വാക്കിന്റെ പൊതുവായ അർത്ഥം മന്ത്രവാദി എന്നാണെങ്കിലും, മന്ത്രവാദിനിയെ സൂചിപ്പിക്കാനാണ് ‘വിച്ച്‘ എന്ന പദം അധികവും ഉപയോഗിക്കുക. ബാലരമയില്‍ മായാവിയെ പിടിക്കാന്‍ നടക്കുന്ന ഡാകിനിയെ സങ്കല്‍പ്പിച്ചാല്‍ വിച്ചുകളെ കുറിച്ച് ഏകദേശ രൂപമായി. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തിലെ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്‍റെയും പര്യായമായി, കുട്ടികളെ എണ്ണയിലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥാപാത്രങ്ങളുടെ ഉറവിടം പതിനെട്ടാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ജീവിച്ചിരുന്ന മന്ത്രവാദിനികൾ (വിച്ചുകൾ) ആയിരുന്നു. പതിനാലാം നൂറ്റാണ്ടുവരെ, അതായത് ക്രിസ്തുമതം രാഷ്ട്രീയമായി ശക്തി പ്രാപിക്കുന്നത് വരെ, വിച്ചുകൾക്ക് ഇപ്പറഞ്ഞ ഭീതിജനകമായ ഒരു ഇമേജ് ഉണ്ടായിരുന്നില്ല. പരമ്പരാഗത ചികിത്സാരീതികളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും, പ്രത്യേകിച്ച് പേഗൺ പാരമ്പര്യം അനുസരിച്ച്, രോഗസൌഖ്യം നൽകുക പോലുള്ള സദ്പ്രവർത്തികൾ ചെയ്തിരുന്ന ഒരു പറ്റം സ്ത്രീകളെയാണ് വിച്ചുകൾ എന്ന് വിളിച്ചിരുന്നത്. എന്നാൽ, കഥ കീഴ്മേൽ മറിയുന്നത് കറുത്ത കുർബാനയുടെ ആവീർഭാവത്തോടെയാണ്.

കത്തോലിക്കാ പള്ളികളിൽ നിന്ന് ചില വിച്ചുകൾ സൂത്രത്തിൽ തിരുവോസ്തി മോഷ്ടിക്കുകയും, അവയെ കറുത്ത കുർബാനയിൽ വച്ച് നിന്ദിക്കുകയും ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിപക്ഷം വരുന്ന നിർദോഷികളായ വിച്ചുകളുടെയും കഷ്ടകാലം ആരംഭിക്കുന്നത്. തിരുവോസ്തി മോഷണവും, കറുത്ത കുർബാനയും കത്തോലിക്കാ സഭയുടെ ശ്രദ്ധയിൽ പെടുകയും, സഭ വിച്ചുകൾക്കെതിരെ സായുധ പോരാട്ടം അഴിച്ചുവിടുകയും ചെയ്തു. ഇതിനെയാണ് വിച്ച് ഹണ്ട് (Witch Hunt) എന്ന് വിളിക്കുന്നത്. നിരപരാധികളെന്നോ നിർദോഷികളെന്നോ നോക്കാതെ സകല വിച്ചുകളെയും പട്ടാളക്കാർ വകവരുത്തി. അങ്ങനെ, പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍, ഏകദേശം 5 ദശലക്ഷത്തോളം വിച്ചുകള്‍ ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് കണക്ക്, അതിൽ 90 ശതമാനവും സ്ത്രീകൾ ആയിരുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, എല്ലാ വിച്ചുകളും പ്രശ്നക്കാർ ആയിരുന്നില്ല. എന്നിട്ടും, അത്തരമൊരു പരിഗണന അവർക്ക് ആർക്കും ലഭിച്ചില്ല എന്നത് വിച്ചുകളുടെയും സഭയുടെയും ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്. (The Burning Times എന്നാണ് ഈ കാലഘട്ടം പൊതുവേ അറിയപ്പെടുന്നത്) മുകളിൽ പ്രതിപാദിച്ചുപോലെ, വിച്ച് ഹണ്ടിന്റെ പ്രത്യക്ഷ കാരണം കറുത്ത കുർബാന ആണെങ്കിലും, അതിന് മറ്റുചില കാരണങ്ങളും ഇല്ലാതില്ല. അതിൽ സുപ്രധാനമാണ് വിച്ചുകളെ കുറിച്ച് അക്കാലത്തെ സഭാ നേതൃത്വത്തിനുണ്ടായിരുന്ന ചില അന്ധവിശ്വാസങ്ങൾ.

വിച്ചുകൾ സാത്താന്‍റെ കൂട്ടാളികളാണെന്നും, ആഭിചാരത്തിലൂടെ അവർ മാനവ കുലത്തെ തിന്മയിലേയ്ക്ക് നയിക്കുന്നുവെന്നും പേഗൻ ചിന്തകളെ നഖശിഖാന്തം എതിർത്തിരുന്ന ക്രൈസ്തവ നേതൃത്വം വിശ്വസിച്ചു. മന്ത്രവാദിനികള്‍ സാത്താന്‍റെ വെപ്പാട്ടികളാണെന്നും (അതുകൊണ്ട് തന്നെ വിച്ച് ഹണ്ടിൽ പിടിക്കപ്പെട്ടവരെ വ്യഭിചാര കുറ്റം ചുമത്തി), അവർ സാത്താന് സ്വന്തം ആത്മാവിനെ വിറ്റിരുന്നുവെന്നും, സാബത്ത് ദിവസത്തില്‍ ക്രൈസ്തവ വിരുദ്ധ ആചാരങ്ങൾ (അഥവാ കറുത്ത കുർബാന) നടത്തുന്നതിന് അവര്‍ ഒത്തുകൂടാറുണ്ടെന്നും അവർ വിശ്വസിച്ചു. യുദ്ധം, അകാല മരണം, പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഉണ്ടാകുന്നതിന് വിച്ചുകൾ കാരണമായത്രേ! ആദത്തെ പാപത്തിന് പ്രേരിപ്പിച്ച ഹൌവ്വ ഒരു സ്ത്രീയായതിനാല്‍ സ്ത്രീകള്‍ക്ക് നേരെ അന്നത്തെ പുരോഹിതന്മാർ വിഭാഗീയത പുലർത്തിയിരുന്നു. സ്ത്രീ ഒരു അശുദ്ധ ജീവിയാണെന്ന വിശ്വാസവും ഈ വിഭാഗീയതയ്ക്ക് പിന്നിൽ ഉണ്ട്. ഇതെല്ലാം വിച്ച് ഹണ്ടിന്റെ ആക്കം കൂട്ടിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. വിച്ച് ഹണ്ടിലെല്ലാം നിഴലിച്ച് നിൽക്കുന്നതും ഈ സ്ത്രീ വിരുദ്ധ സമീപനമാണ്. അതുകൊണ്ടുതന്നെ, കൊല്ലപ്പെട്ട വിച്ചുകളില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. തെളിവോ വിചാരണയോ ഇല്ലാതെ പേഗൻ വിശ്വാസത്തെ കിടപിടിച്ച സ്ത്രീകളെല്ലാം നിഷ്ക്കരുണം മരണശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടു.

ഇനി രാഷ്ടീയ കാരണങ്ങൾ നോക്കാം. ക്രിസ്തുമതത്തിനെതിരെയും, ഭരണകൂടത്തിനെതിരെയും സംസാരിക്കുന്നവരെ മന്ത്രവാദികളെന്ന് മുദ്രകുത്തി ഉന്മൂലനം ചെയ്യുക --- ഇതായിരുന്നു വിച്ച് ഹണ്ടുകൾക്ക് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയ കാരണം! അങ്ങനെ, ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും ചേർന്ന് മന്ത്രവാദത്തിന്റെ പേരിൽ ശത്രുക്കളെ മുഴുവന്‍ ജീവനോടെ ദഹിപ്പിച്ചു. ശത്രുക്കൾ മാത്രമല്ല, ക്രിസ്തുമതത്തെ അംഗീകരിക്കാത്ത പല അതിപുരാതന സമൂഹങ്ങളും സംസ്ക്കാരങ്ങളും അങ്ങനെ വിലാസം പോലും അവശേഷിപ്പിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു.

ഫ്രാന്‍സിന്‍റെ നാഷണല്‍ ഹീറോയായി കരുതപ്പെടുന്ന ജോൻ ഓഫ് ആർക്കിന്‍റെ ജീവിതവും ഈ രാഷ്ട്രീയ ചതുരംങ്കത്തില്‍ എരിഞ്ഞടങ്ങിയതാണെന്ന് പറയാതിരിക്കാന്‍ വയ്യ. സ്വപ്നത്തിൽ ലഭിച്ച ദര്‍ശനമനുസരിച്ച്, ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ സജ്ജമാക്കിയ ജോനിന് രണാങ്കണത്തില്‍ വച്ച് മുറിവേൽക്കുകയും, തുടർന്ന് അവർ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. ഫ്രാന്‍സില്‍ ജോനിന് ഉണ്ടായിരുന്ന ജനസമ്മതിയില്‍ ഭയപ്പെട്ടിരുന്ന ഇംഗ്ലീഷുകാര്‍ ജോനിനെ ഒരു മന്ത്രവാദിനിയായി മുദ്രകുത്തി പീഡിപ്പിച്ചു. 1431-ല്‍ അവര്‍ ജോനിനെ തീയില്‍ എറിഞ്ഞ് കൊന്നു. 1920-ല്‍ ജോനിനെ വിശുദ്ധയായി പ്രഖ്യാപിച്ച സഭയ്ക്ക് അദ്ദേഹത്തെ പീഡിപ്പിക്കുന്നതിലും കൊല്ലുന്നതിലും പങ്കുണ്ടായിരുന്നുവെന്നത് വിരോധാഭാസം തന്നെ!

ഇനി, വിച്ച് ഹണ്ടിലെ സാമ്പത്തിക കാരണങ്ങൾ! മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, മന്ത്രവാദികളെ തിരഞ്ഞെടുക്കുന്നതിൽ വൻ അഴിമതിയും ഗൂഢാലോചനയും നടന്നിരുന്നു. ധനികരായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് ഇവർ അഗ്നിയ്ക്ക് ഇരയാക്കി. അങ്ങനെ കണ്ടുകെട്ടിയ സമ്പത്ത് അവർ പരസ്പരം പങ്കിട്ടെടുക്കുമായിരുന്നത്രേ, യേശുവിന്റെ മേലങ്കി പങ്കിട്ടതുപോലെ! അതുപോലെ, പക, അസൂയ എന്നിവയും വിച്ച് ഹണ്ടുകളിൽ മുഖ്യപങ്ക് വഹിച്ചു.

പീഡനങ്ങള്‍

"വിച്ചുകളെ ജീവനോടെ ചുട്ടെരിക്കുക" എന്ന ശിക്ഷാമുറയാണ് വിച്ച് ഹണ്ടുകളിൽ പൊതുവേ അനുവർത്തിച്ച് കാണുന്നത്. എന്തുകൊണ്ടാവും അത്?

മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉടലെടുക്കുന്നത് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ (354-430) വാക്കുകളില്‍ നിന്നാണ്. “that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church.” ഇത് കൂടാതെ, പത്താം നൂറ്റാണ്ടില്‍ പേഗനിസം അടക്കമുള്ള ക്രൈസ്തവ വിരുദ്ധ പ്രവണതകൾക്കെതിരെ നിലവിലുണ്ടായിരുന്ന നിയമവും ഈ ശിക്ഷാ രീതിയ്ക്ക് പ്രചോദനമായി. ആ നിയമം ഇപ്രകാരമാണ്;

“And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…”

അതവിടെ നിൽക്കട്ടെ. നമുക്ക് പീഡനമുറകളെ കുറിച്ച് നോക്കാം. വിച്ചുകളെ ദഹിപ്പിക്കുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നടത്തിയിരുന്നത്. പൊതുസ്ഥലത്ത് അങ്കത്തട്ട് പോലെ ചൂളയൊരുക്കുകയാണ് ആദ്യ പരിപാടി. വിറകും എണ്ണയും ഒരുക്കിയശേഷം, പിടിക്കപ്പെട്ട വിച്ചിനെ കുന്തത്തിലോ മറ്റോ കെട്ടി തന്തൂരി ചിക്കന്‍ പൊള്ളിച്ചെടുക്കുന്നത് പോലെ കത്തിക്കുകയാണ് പതിവ്. ഇതിനായി സ്കോട്ട്ലാന്‍റില്‍ ഓരോ ദിവസവും 16 വണ്ടി വിറകും എണ്ണയും ഉപയോഗിച്ചിരുന്നു. വിച്ചിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ, അര്‍ദ്ധപ്രാണയാക്കുകയോ ചെയ്ത ശേഷം വരിഞ്ഞ് കെട്ടി ദേഹത്തില്‍ മുഴുവന്‍ ടാര്‍ ഒഴിച്ച് തീയിലേയ്ക്ക് എറിഞ്ഞിരുന്നു. ഏതെങ്കിലും വിച്ച് തീയില്‍ നിന്ന് രക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ കാണികളെല്ലാം അവളെ പിടികൂടി വീണ്ടും തീയിലേയ്ക്ക് വലിച്ചെറിയാറുണ്ടായിരുന്നു. ജീവനോടെ കത്തിക്കുന്നതിന് പുറമേ, പട്ടിണിക്കിടുക, വെള്ളത്തില്‍ മുക്കിക്കൊല്ലുക, തിളച്ച വെള്ളത്തിലിടുക, ചക്രങ്ങള്‍ ശരീരത്തിലൂടെ കയറ്റുക, ശൂലത്തിലേറ്റുക, ശരീരം അറുത്തുമുറിക്കുക, ചവണ കൊണ്ട് വലിക്കുക, തലവെട്ടുക തുടങ്ങിയ ശിക്ഷകളും നടപ്പിലാക്കപ്പെട്ടു.

ഒരാൾ മന്ത്രവാദിനിയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന് പട്ടാളക്കാർ അവലംബിച്ചിരുന്ന ഒരു രീതി കൌതുകകരമാണ്. സംശയിക്കുന്ന ആളെ സൂചികൊണ്ട് കുത്തും. രക്തം വരാത്ത പക്ഷം അവളുടെ കാര്യം കട്ടപൊക! വിചാരണ അതിലും ഭ്രാന്തമായിരുന്നു. പ്രതിയെ മൂന്ന് ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ വിചാരണ ചെയ്യുകയാണ് പതിവ്. ഉറക്കമില്ലായ്മ മൂലം മതിഭ്രമം ബാധിച്ച പ്രതി താന്‍ പറക്കുന്നതായും, മൃഗമായി മാറ്റുന്നതായും, സാത്താനെ കാണുന്നതായും, സാബത്തില്‍ ഒരുമിച്ചു കൂടുന്നതായും ഒക്കെ സമ്മതിച്ചു. കുറ്റം ഏറ്റുപറയാത്തവരെ മൃഗീയ പീഡിപ്പിച്ചു. ഇത്തരം പീഡനത്തില്‍ പല സ്ത്രീകളും മരിച്ചു പോകാറുണ്ടായിരുന്നത്രേ.

കൊല്ലപ്പെട്ട വിച്ചുകളുടെ സംഖ്യ ചരിത്ര രേഖകളില്‍ നിന്ന്: റോം 100,000+ പേര്‍, പോളണ്ട് 15,000+ പേര്‍, ഫ്രാന്‍സ് 10,000+ പേര്‍, ഇംഗ്ലണ്ട് 2,000+ പേര്‍, സ്കോട്ട്ലാന്‍റ് 3,069+ പേര്‍, സ്കന്‍ഡിനാവ 5,000+ പേര്‍, ഹംങ്കറി 1600+ പേര്‍, സ്പെയിന്‍ 3,686+! ഇതുവരെ എത്ര വിച്ചുകളാണ് കൊല്ലപ്പെട്ടെതെന്ന് കൃത്യമായ ഒരു കണക്കില്ലെങ്കിലും, ഒരു ഏകദേശ കണക്കനുസരിച്ച് ജര്‍മനിയില്‍ മാത്രം 150 വര്‍ഷത്തിനിടയില്‍ 30,000 മുതല്‍ 100,000 വരെയുള്ള വിച്ചുകള്‍ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്. പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ ഈ നരഹത്യ തുടർന്നു.

ഉപസംഹാരം

കറുത്ത കുർബാനയുടെ ചരിത്രവുമായി ചേർന്ന് നിൽക്കുന്ന വിച്ച് ഹണ്ടിനെ കുറിച്ചുള്ള ലഘുവായ വിവരണം മാത്രമാണ് ഈ ലേഖനം. ചരിത്രത്തിന്റെ ഏടുകളിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിച്ച് ഹണ്ടിനെ ജനശ്രദ്ധയിലെത്തിക്കാനുള്ള എളിയ ശ്രമം! കൊല്ലപ്പെട്ട വിച്ചുകളുടെ നിരപരാധിത്വത്തെ കുറിച്ചോ, ഈ കൂട്ടക്കൊലയിൽ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിനെ കുറിച്ചോ ലേഖകന് യാതൊരു വിധ അഭിപ്രായവും ഇല്ല, കുറ്റക്കാരായ വിച്ചുകൾക്കൊപ്പം ഒരു പറ്റം നിരുപദ്രവകാരികളായ സ്ത്രീകളും കുട്ടികളും ചില രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളുടെ പേരിൽ ഹോമിക്കപ്പെട്ടുവെന്നതിലെ ഒരു ചെറിയ ദുഃഖം ഒഴിച്ച്!

(പേഗൻ പാരമ്പര്യത്തിലെ വിച്ചുകളുടെ സ്ഥാനത്തെകുറിച്ചും, വിച്ച് ഹണ്ടുകളെ കുറിച്ചും കൂടുതൽ അറിയാൻ താല്പര്യമുള്ളവർ യൂട്യൂബിലെ ഈ ഡോക്യുമെന്ററി പരമ്പര കാണുക.)

Monday, June 13, 2011

കറുത്ത കുർബാന: A form of Devil Worship


തിന്മ എന്നത് വെറും ആശയമോ (idea), അഭാവമോ (absence) അല്ല എന്നും, മറിച്ച്, നിയതമായ രൂ‍പവും സ്വഭാവവുമുള്ള മൂർത്തിയാണെന്നുമുള്ള ചർച്ചയാണ് സാത്താന് രൂപമുണ്ടോ? (How Satan looks like?) എന്ന എന്റെ കഴിഞ്ഞ പോസ്റ്റിൽ നടന്നത്. സാത്താന്റെ അസ്ഥിത്വം തെളിയിക്കപ്പെട്ടാൽ, സാത്താൻ ആരാധന (Devil worship), സാത്താൻ സേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം വൻ‌തോതിൽ തിരിയുമെന്നും, അത്തരം ധാർമ്മിക പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനാണ് തിന്മയെ (സാത്താനെ) സംബന്ധിച്ച് പണ്ഡിതന്മാരും/ആത്മീയ ഗുരുക്കന്മാരും മനപ്പൂർവം മൌനം ഭജിക്കുകയോ, പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ ചെയ്യുന്നതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് ഇവർ നടത്തുന്ന ഈ “കണ്ണിൽ പൊടിയിടൽ പരിപാടി“ ഒരു പരുധിവരെ സ്ലാഘനീയം തന്നെ. എന്നാൽ, സത്യമറിയാവുന്ന ഒരു ന്യൂനപക്ഷം ഇന്നും സാത്താനെ ആരാധിക്കുകയും, ബ്ലാക്ക് മാസ് പോലുള്ള അനാചാരങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. ലോകപ്രസിദ്ധമായ ചില രഹസ്യ സമൂഹങ്ങളുടെ (secret societies) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് ലോകത്തിന് ഇന്നും കിംവദന്തികൾ മാത്രമേ അറിയൂ എന്നത് ഒരു അതിശയോക്തിയാണെങ്കിലും, സത്യം അതാണ്! സാത്താൻ ആരാധനയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഈ അതീവ രഹസ്യാത്മകത കാര്യങ്ങൾ നാം വിചാരിക്കുന്നതിനേക്കാൾ ഗൌരവമാണെന്നല്ലേ സൂചിപ്പിക്കുന്നത്? ആർക്കറിയാം? ഏതായാലും, സാത്താൻ ആരാധനയിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഒരു പഠനം കാലഘട്ടത്തിന്റെ ആവശ്യകതയായി ഞാൻ കരുതുന്നു, അത് എത്രമാത്രം അപ്രിയമാണെങ്കിലും!

കറുത്ത കുർബാന

സാത്താൻ ആരാധനയെ കുറിച്ച് ചിന്തിക്കുമ്പോൽ തന്നെ മനസിൽ ആദ്യം വരിക കറുത്ത കുർബാനയുടെ (blass mass) ദൃശ്യങ്ങൾ ആയിരിക്കും. The Da Vinci code, Angels and Demons തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കറുത്ത കുർബാനയുടെ ചലച്ചിത്ര ആവിഷ്ക്കരണം കാണാം. അടിസ്ഥാനപരമായി, വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ പാരഡിയാണ് കറുത്ത കുർബാന. യഥാർത്ഥ കുർബാനയിൽ അപ്പവും വീഞ്ഞും ബലിപീഠത്തിലെ ബലിവസ്തുക്കൾ ആവുമ്പോൾ, കറുത്ത കുർബാനയിൽ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. മാംസമായി ബലിപീഠത്തിൽ അധികവും പ്രത്യക്ഷപ്പെടുക പരിപൂർണ്ണ നഗ്നയായ സ്ത്രീ ആയിരിക്കും. പിന്നെ, അവളുമായുള്ള ലൈംഗിക വേഴ്ചയും സാത്താൻ സ്തുതികളുമായി പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ഒരു ഉദ്ദേശം വിശുദ്ധ കുർബാനയെ അവഹേളിക്കുകയാണ്. എങ്കിലും, പരമമായ ലക്ഷ്യം സാത്താൻ ആരാധന തന്നെ.

ചരിത്രം

കറുത്ത കുർബാനയുടെ ഉൽഭവത്തെ കുറിച്ച് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും, ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ ഫ്രാൻസാണ് കറുത്ത കുർബാനയുടെ ജന്മദേശം. ഫ്രാൻസിന്റെ രാജ്ഞിയായിരുന്ന Catherine de’ Medici-യാണ് ചരിത്രത്തിലാദ്യമായി കറുത്ത കുർബാന അർപ്പിച്ചതെന്ന് പറയപ്പെടുന്നു, 1500-ലായിരുന്നു ഇത്. അതിനുശേഷം, 1600-ല്‍ Etienne Guibourg എന്ന വൈദീകൻ ഫ്രാന്‍സിലെ രാജാവായിരുന്ന Louis XIV-നായി കറുത്ത കുര്‍ബാന അര്‍പ്പിച്ചു. രാജാവിന്റെ പത്നി Madame de Montespan-യെ ബലിപീഠത്തില്‍ നഗ്നയായി കിടത്തി, അവളുടെ വയറില്‍ കാസയും, കറുത്ത മെഴുകുതിരികളും വച്ച് നടത്തപ്പെട്ട ആ കുർബാനയെ അനുകരിച്ചുകൊണ്ടാണ് പിന്നെ നടക്കുന്ന എല്ലാ കറുത്ത കുര്‍ബാനകളും വികാസം പ്രാപിച്ചത്. പതിനേഴാം നൂറ്റാണ്ടോടെയാണ് കറുത്ത കുർബാനകൾ ജനകീയമാവുന്നത്. സന്യാസികള്‍, വൈദീകര്‍ എന്നിവർ ഉൾപ്പെടെ മാര്‍പ്പാപ്പമാര്‍ പോലും കറുത്ത കുര്‍ബാന അര്‍പ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ Coven എന്നൊരാൾ Church of Satan ആരംഭിച്ചതോടെ കറുത്ത കുര്‍ബാനകൾ സർവ സാധാരണമായിത്തീരുന്നു. Richard Cavendish's “The Black Arts” (1967) , H.T.F. Rhodes' “The Satanic Mass” (1954), “The Dark God: Satan Worship and Black Masses” (1964) എന്നിവയാണ് കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്ന ചില പ്രധാന പുസ്തകങ്ങൾ. (കറുത്ത കുർബാനയുടെ ബൃഹത്തായ ചരിത്രം മുഴുവൻ പ്രതിപാദിക്കുക പ്രായോഗികമല്ലാത്തതിനാൽ വായനക്കാരുടെ സ്വകാര്യവായനയ്ക്ക് അത് വിടുന്നു.)

അനുഷ്ഠാനം

കറുത്ത കുര്‍ബാന അർപ്പിക്കുന്ന വിധം ഇങ്ങനെയാണ്: നഗ്നമായ ശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ നിറത്തിലുള്ളതോ ആയ പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. ബലിപീഠത്തില്‍ പൂര്‍ണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആര്‍ത്തവ രക്തവും ബീജവും കലര്‍ത്തിയ ഓസ്തി (കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയോ ചെയുക, ആശീര്‍വദിച്ച വീഞ്ഞ് തറയില്‍ ഒഴിച്ച് കളയുക, വീഞ്ഞിന് പകരം തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ കുർബാനയ്ക്ക് ഉപയോഗിക്കുക, മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ കറുത്ത മെഴുകുതിരി കത്തിക്കുക, കുറുക്കന്‍റെയോ മനുഷ്യന്‍റെയോ തൊലിയിൽ പൊതിഞ്ഞ ബൈബിള്‍ പ്രദർശിപ്പിക്കുക എന്നിവയാണ് പൊതുവേ നടത്തപ്പെടുന്ന ആചാരങ്ങൾ. ചില ആഘോഷ വേളകളിൽ മൊരിച്ച മനുഷ്യ മാംസവും പുരോഗിതർ ഉപയോഗിക്കാറുണ്ടത്രേ! മദ്യപാനം, ബലി പീഠത്തിന്മേലുള്ള ലൈംഗിക വേഴ്ച, നവജാത ശിശുക്കളെ ജീവനോടെ കുരിശില്‍ തറക്കുക, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തില്‍ കാഴ്ചയായി വയ്ക്കുക, ആണ്‍കുട്ടികളുടെ കഴുത്ത് മുറിക്കുമ്പോൾ ചീറ്റുന്ന രക്തം കാസയില്‍ ശേഖരിച്ച് കുർബാനയ്ക്ക് ഉപയോഗിക്കുക, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ തലതിരിച്ച് ചൊല്ലുക എന്നിങ്ങനെ പോവുന്നു കറുത്ത കുർബാനയുടെ ഭീതികരവും വിചിത്രവുമായ അനുഷ്ഠാന രീതികൾ.

God, evil, good എന്നീ പ്രയോഗങ്ങളാ‍ണ് സാത്താനെ വര്‍ണ്ണിക്കാന്‍ കറുത്ത് കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. “Beelzebub! Beelzebub! Beelzebub!” (അർത്ഥം: Lord of the Flies) എന്നിങ്ങനെ കുർബാനയിൽ നിരന്തരം ചാന്റ് ചെയ്യാറുണ്ടത്രേ. ക്രിസ്തുവിന്‍റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാല്‍‌വെള്ളയിൽ കുരിശ് പച്ചകുത്താറുണ്ടത്രേ. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും അവസാനിക്കുക. തുടർന്ന് മദ്യവും പെണ്ണും യദേഷ്ടം ആസ്വദിക്കാം! ഈ ആഘോഷങ്ങളിൽ ചിലർ പച്ച മാംസം പോലും ഭക്ഷിക്കാറുണ്ടെന്ന് കേൾക്കുന്നു.

ഉപസംഹാരം

കേരളത്തിൽ നടക്കുന്ന കറുത്ത കുർബാനകളെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കാര്യമായി മിണ്ടിയിട്ടുണ്ടോ എന്നറിയില്ല. (അന്വേഷിച്ചപ്പോൾ ഒരു റിപ്പോർട്ട് കൈയ്യിൽ തടഞ്ഞു. അതിതാണ്.) ഏതായാലും, തിരുവനന്തപുരത്തും, പിന്നെ കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും കറുത്ത കുർബാനയുടെ വിവിധ രൂപങ്ങൾ നിലനിൽക്കുന്നതായി ചില സുഹൃത്തുക്കൾ മുഖേന എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിജ്ഞാസ മൂലം ഇത്തരം ചടങ്ങുകളിൽ പോയി ഒടുവിൽ ജീവനും കൊണ്ടോടേണ്ടി വന്ന സന്ദർഭങ്ങൾ കേൾക്കുമ്പോൾ മനസ് മരവിച്ച് പോവും. ഇതൊക്കെ കാണുമ്പോൾ, സാത്താൻ എന്നത് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയുണ്ടാക്കപ്പെട്ട ആശയം മാത്രമാണെന്ന് പറയാൻ കഴിയുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് പറയുന്നതുപോലെ, ഇത്തരം അനാചാരങ്ങൾക്ക് പിന്നിൽ അദൃശ്യമായ ഏതെങ്കിലും ശക്തി ഉണ്ടാവുമോ? കറുത്ത കുർബാനകളിലൂടെ സം‌പ്രീതനായി അത് പ്രാർത്ഥനകൾ താൽക്കാലികമായെങ്കിലും സാധിച്ചുകൊടുക്കുന്നുണ്ടാവുമോ? സമൂഹത്തിലെ ചില ഉന്നതന്മാരുടെ ഐശ്വര്യത്തിന് പിന്നിൽ സാത്താൻ ആരാധനയാണെന്ന കേട്ടുകേൾവികളിൽ വാസ്തവമുണ്ടാവുമോ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാ‍തെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല, ഈശ്വരൻ പോലും!

Friday, June 10, 2011

സാത്താന് രൂപമുണ്ടോ? (How Satan looks like?)

തിന്മ എന്നാൽ എന്ത്? (What is Evil?)  എന്ന എന്റെ മുൻ ലേഖനം വായിച്ചിരിക്കുമല്ലോ? വിശ്വാസത്തിന്റെ പുന്തുണയില്ലാതെ, ‘തിന്മ‘ എന്ന യാഥാർത്ഥ്യത്തെ ബൌദ്ധികമായി നിർവചിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. അതിന്റെ തുടർച്ചയായി ചർച്ച ചെയ്യാവുന്ന മറ്റൊരു വിഷയമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

“തിന്മ“ എന്ന യാഥാർത്ഥ്യത്തെ നിർവചിക്കുന്ന കൂട്ടത്തിൽ, ചില പ്രസ്താവനകൾ കഴിഞ്ഞ ലേഖനത്തിൽ ഞാൻ നടത്തിയിരുന്നു. അവയിതാണ്: “കൊമ്പും വാലും, ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്മ ഒരു അവസ്ഥ മാത്രമാണ്. അത് നന്മയുടെ അഭാവമാണ്“. ദാർശനികമായി ചിന്തിക്കുമ്പോൾ ഇപ്പറഞ്ഞത് ശരിയാണ്. തിന്മ ഒരു അഭാവം (Absence of something) മാത്രമാണ്. എന്നാൽ, തിന്മയ്ക്ക് (സാത്താന്) ഒരു നിയതമായ രൂപമുണ്ടെന്നാണ് മതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുക. പൈശാചികതയുടെ മൂർത്തീഭാവമായ ഒരു മൃഗം, വ്യക്തി, അല്ലെങ്കിൽ മൃഗത്തിന്റെയും മനുഷ്യന്റെയും രൂപം ഉള്ള ഒരു ജീവി --- ഇതാണ് മതങ്ങൾ സാത്താന് പൊതുവേ നൽകാറുള്ള രൂ‍പം. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? സാത്താന്റെ (തിന്മയുടെ) രൂപം എന്താണ്?  തിന്മ എന്നത് വെറും അഭാവം മാത്രമോ, അതോ ഒരു മൂർത്തിയോ? എന്നീ ചോദ്യങ്ങളാണ് ഈ ലേഖനത്തിലെ ചർച്ചാവിഷയം.

സത്യത്തിൽ, തിന്മ വെറുമൊരു അഭാവം മാത്രമല്ല എന്നാണ് എന്റെ പരിമിതാമായ ആലോചനയിലും പഠനത്തിലും മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. മറിച്ച്, അതൊരു സത്തയാണ്, മൂർത്തിയാണ്. (ഇത് എത്രപേർ സമ്മതിച്ചു തരുമെന്ന് എനിക്കറിയില്ല.) കുറേകൂടി വ്യക്തമായി പറഞ്ഞാൽ, പാലിനെ പുളിപ്പിക്കുന്ന (disintegrate or destroy) ഈസ്റ്റിനെ പോലെ, ശവശരീരത്തെ ജീർണ്ണിപ്പിക്കുന്ന ബാക്ടീരിയയെ പോലെ, അദൃശ്യമെങ്കിലും പ്രകൃതിയുടെ സംഹാര ചുമതല നിർവഹിക്കുന്ന, നിയതമായ സ്വഭാവവും രൂപവുമുള്ള ഒരു സത്ത (കൾ) ---- അതാണ് തിന്മ! പ്രപഞ്ചത്തിലെ ഏതൊരു നെഗറ്റീവ് എനർജിയുടെയും, നശീകരണത്തിന്റെയും ശ്രോതസ്സ്... സൃഷ്ട വസ്തുക്കളെ നിരന്തരം ഉന്മൂലനം ചെയ്ത്, സൃഷ്ടിക്കും സംഹാരത്തിനുമിടയിൽ സന്തുലിത നിലനിർത്തുന്ന വിനാശകാരി... ക്രിസ്ത്യാനികൾ ഇതിനെ സാത്താൻ എന്നും, മുസ്ലീംഗങ്ങൾ ജിന്നെന്നും, ഹിന്ദുക്കൾ രുദ്രന്മാർ (?) എന്നും വിളിക്കുന്നു. തിന്മയെ കൊമ്പും വാലും ഉള്ള ഒരു ദുഷ്ട ജന്തുവായി ചിത്രീകരിക്കുന്നത് മതപണ്ഡിതന്മാർക്കിടയിൽ എനിക്കൊരു അന്ധവിശ്വാസിയുടെ പരിവേഷം വാങ്ങിത്തരുമെന്ന് ഉറപ്പാണ്. സാമൂഹിക പരിവർത്തനം ലക്‌ഷ്യം വയ്ക്കുന്ന ഒരു ആത്മീയ ഗുരുവും/മത പണ്ഡിതനും തിന്മ ഒരു മൂർത്തിയാണെന്ന് സമ്മതിച്ച് തരില്ല. കാരണം അങ്ങനെ സമ്മതിച്ചാൽ, സാത്താൻസേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം എളുപ്പം വഴിപിഴയ്ക്കുമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, തിന്മയെ കുറിച്ച് അവർ പരമാവധി മൌനം പാലിക്കാൻ ശ്രമിക്കും, അല്ലെങ്കിൽ പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. ഏതായാലും, നമുക്കതിന്റെ ആവശ്യം ഇല്ലല്ലോ!

സാത്താന്റെ രൂപത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഡെവിൾസ് ബൈബിളിൾ (Devil's Bibile). പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായി കരുതപ്പെടുന്ന ഈ അത്യപൂർവ സാഹിത്യ രചനയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതിൽ സുപ്രധാനമായ ഒന്നാണ് സാത്താന്റെ രൂപം വെളിപ്പെടുത്തുന്ന ഒരു ചിത്രം. ഏതാണ്ട് 165 പൌണ്ട് ഭാരമുള്ള ഈ ഭീമൻ പുസ്തകത്തിലെ 290-മത്തെ പേജിൽ മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരിക ഘടന ഒത്തിണങ്ങിയ സാത്താന്റെ ചിത്രം കാണാം. (താഴെയുള്ള ചിത്രം നോക്കുക). ഒറ്റ നോട്ടത്തിൽ ഒരു കാർട്ടൂൺ കഥാപാത്രമായിട്ടോ വിശ്വസിക്കാൻ പ്രയാസമുള്ളതായിട്ടോ തോന്നാമെങ്കിലും, ഡെവിൾസ് ബൈബിളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്ന് നമുക്ക് മനസിലാവും.


ഡെവിൾസ് ബൈബിളിൾ (Devil's Bibile)

ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട, മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമൻ പുസ്തകമാണ് (The Codex Gigas) ഡെവിൾസ് ബൈബിൾ. 900 മില്ലീമീറ്റർ നീളവും 505 മില്ലീമീറ്റർ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ലത്തീനിലാണ്. 160 പന്നികളുടെ തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. പുസ്തകം എഴുതപ്പെട്ട് 65 വർഷങ്ങൾ കഴിഞ്ഞ് 1295-ലാണ് ഇതിനെകുറിച്ച് ലോകം ആദ്യമായി അറിയുന്നത് തന്നെ. അത്രയും കാലം വിവിധ സ്ഥലങ്ങളിൽ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചോ പുസ്തകം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും, ഗ്രന്ഥത്തെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ഐതീഹ്യം നിലവിലുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസ മഠത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസി ചില കുറ്റകൃത്യങ്ങളുടെ പേരിൽ തുറങ്കിലടയ്ക്കപ്പെട്ടത്രേ. ശിക്ഷയിൽ നിന്ന് ഒഴിവാകാൻ, ഒറ്റ രാത്രി കൊണ്ട് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹത് ഗ്രന്ഥം രചിക്കാമെന്ന് അയാൾ ഭരണാധികാരികൾക്ക് വാക്കു നൽകുന്നു. (അച്ചടിയോ പേപ്പറോ ഇല്ലാതിരുന്ന ആ‍ കാലഘട്ടത്തിൽ ഒരു പുസ്തകം രചിക്കുക എന്നത് അഭ്യസ്തവിദ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന മഹനീയ കർമ്മമായിരുന്നെന്ന് ഓർക്കുക.) അങ്ങനെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാം എന്ന ഉടമ്പടിയിൻ പ്രകാരം എഴുത്തിനിരിക്കുന്ന ആ സന്യാസിക്ക് നിശ്ചയിച്ച സമയത്തിനുള്ളിൽ പുസ്തകം പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. ഗത്യന്തരമില്ലാതെ അയാൾ സാത്താനെ സഹായത്തിന് വിളിക്കുന്നു. സാത്താൻ അയാളെ സഹായിക്കുന്നു. അതിനുള്ള നന്ദി സൂചകമായി പുസ്തകത്തിന്റെ ഒരു താളിൽ തനിക്ക് മുന്നിൽ പ്രത്യക്ഷനായ സാത്താന്റെ ചിത്രം അയാൾ വരയ്ക്കുന്നു. ഇതാണ് ഐതീഹ്യം. സംഗതി നിസാരമായി തോന്നാമെങ്കിലും, കഥയെയും അതിനാസ്പദമായ ഡെവിൾസ് ബൈബിളിനെയും എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് പണ്ഡിതമതം. ഡെവിൾസ് ബൈബിളിനെ കുറച്ച് ഇതിനോടകം തന്നെ ഒട്ടനവധി പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡെവിൾസ് ബൈബിളിലെ സാത്താൻ ചിത്രത്തിന്റെ ആധികരികതയെ ഒരു പരുധി വരെ സ്ഥിരീകരിക്കുന്ന തരത്തിലാണ് ആ പഠനങ്ങളെല്ലാം അവസാനിക്കുന്നതും! (ഡെവിൾസ് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ താൽ‌പ്പര്യമുള്ളവർ നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ അഞ്ച് ഭാഗങ്ങളടങ്ങിയ ഈ ഡോക്യുമെന്ററി കാണുക.)

നരക സമാന അനുഭവങ്ങൾ (Hell like experiences)


സാത്താന്റെ രൂപത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ നരക സമാന അനുഭവങ്ങളെ (Hell like experiences) കുറിച്ച് പറയാതിരിക്കുക അസാധ്യം. മരണാനന്തര ജീവിതത്തിലൂടെ (Life after Death)  എന്ന എന്റെ മുൻ ലേഖനം വായിച്ച ഒരാൾക്ക് Near-death experience (NDE) എന്നാണെന്ന് വിവരിക്കേണ്ട ആവശ്യമില്ല. (എങ്കിലും, സംഗതി എന്താണെന്ന് ചുരുക്കി പറയാം. മസ്തിഷ്ക്ക മരണം സംഭിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം, ചില ആത്മീയ അനുഭവങ്ങളോടെ ജീവിതത്തിലേക്ക് മടങ്ങിവരുന്ന പ്രതിഭാസത്തെയാണ് Near-death experience എന്ന് പറയുന്നത്.) Near-death experience-ലൂടെ കടന്നുപോകുന്ന ആളുകൾക്ക് പൊതുവേ ഉണ്ടാകാറുള്ള മറ്റൊരു അനുഭവമാണ് നരക സമാന അനുഭവങ്ങൾ അഥവാ hell like experiances. ഈ നരക സമാന അനുഭവങ്ങളിൽ നല്ലൊരു ശതമാനം പേർക്കും സാത്താനെ മുഖാഭിമുഖം ദർശിക്കേണ്ടിവന്നതായി പറയപ്പെടുന്നു. ഓരോ വ്യക്തികളുടെയും വിശ്വാസങ്ങൾക്കനുസൃതം സാത്താന്റെ രൂപത്തിൽ വ്യത്യാസം കാണുന്നെങ്കിലും, മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരികഘടന ഒത്തിണങ്ങിയ ഒരു രൂപമാണ് സാത്താന് ഈ ദർശനങ്ങളിലൂടെ പൊതുവായി കൽ‌പ്പിച്ച് നൽകിയിരിക്കുന്നത്.

ക്രിസ്ത്യൻ ചിന്തകൾ

സ്വർഗത്തിൽ നിന്ന് ഉച്ഛാടനം ചെയ്യപ്പെട്ട റിബലുകളായ മാലാഖമാരാണ് ക്രിസ്തുമതത്തിന്റെ ഭാഷ്യത്തിൽ പിശാച് അല്ലെങ്കിൽ സാത്താൻ. ഉൽ‌പ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിൽ സാത്താനെ കുറിച്ച് ബൈബിൾ നടത്തിയിരിക്കുന്ന പരാമർശങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. അതുകൊണ്ടുതന്നെ, സാത്താന്റെ അസ്ഥിത്വം ബൈബിൾ സ്ഥിരീകരിക്കുന്നു. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സാത്താൻ ഒരു മൂർത്തിയല്ലെന്നും, മനുഷ്യന്റെ തിന്മയിലേക്കുള്ള ചായ്‌വിന്റെ പ്രതീകം മാത്രമാണെന്നും വാദിക്കാമെങ്കിലും, അതിൽ കാര്യമില്ല. കാരണം, യേശു പലരുടേയും ശരീരത്ത് നിന്ന് പിശാചിനെ ഉച്ഛാടനം ചെയ്യുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ക്രൈസ്തവ ആരാധന ക്രമങ്ങളിലും സാത്താനെ സമീപിച്ചിരിക്കുന്നത് തെറ്റിലേക്കുള്ള മനസിന്റെ പ്രവണതയായിട്ടല്ല. മറിച്ച്, ദൈവീകതയുടെ വൈരുദ്ധ്യദിശയിൽ നിൽക്കുന്ന നശീകരണ മൂർത്തിയായിട്ടാണ്. അതുകൊണ്ട് തന്നെയാണ്, പൈശാചിക ശല്യങ്ങളിൽ നിന്ന് തങ്ങളെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനകളും, വെഞ്ചരിപ്പുകളും, കൈവയ്പ്പുകളും ക്രൈസ്തവർ അനുവർത്തിക്കുന്നത്.

ഉപസംഹാരം

സാത്താൻ എന്നത് ഒരു മൂർത്തിയോ, ശക്തിയോ എന്തുമായിക്കൊള്ളട്ടെ! അതൊന്നും നമുക്കൊരു പ്രശ്നമേ ആവാൻ പാടില്ല. ജീവിതത്തിൽ തികഞ്ഞ ഇശ്ചാശക്തി ഉള്ളിടത്തോളം കാലം ഒരു സാത്താനും, എന്തിന് ദൈവത്തിന് പോലും നമ്മേ സ്പർശിക്കാൻ കഴിയില്ല. അതെന്തായാലും, ഗഹനമായ ഈ വിഷയങ്ങളെ കുറിച്ച് ജീവിതത്തിൽ ഒരു തവണയെങ്കിലും കേട്ടിരിക്കുന്നത് നല്ലതാണ്, ഒരു പാഠ്യവിഷയമെന്ന നിലയിൽ! ഭാവിയിലെപ്പോഴെങ്കിലും ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വാദപ്രതിവാദത്തിലോ, ചർച്ചയിലോ ഏർപ്പെടേണ്ടിവരുമ്പോൾ നമ്മുടേതായൊരു വിശദീകരണം നൽകാൻ ഈ ലേഖനവും അതിനോടനുബന്ധിച്ച് നടന്നേക്കാവുന്ന അന്വേഷണങ്ങളും സഹായിക്കുമെന്ന് കരുതുന്നു. അത്രയൊക്കെയുള്ളൂ ഈ ലേഖനത്തിന്റെ ഉദ്ദേശവും!

Wednesday, May 25, 2011

അവൻ ഉറങ്ങട്ടെ, ലോകാന്ത്യത്തോളം!

മടുത്തു!
എത്ര നേരമെന്നു വച്ചാ
കാത്തിരിക്കുക?
നേരം ഒരുപാടു വൈകി
തിരികെ പോകാൻ നേരമായി
ഒരു വാക്ക് പറയാതെ
തിരിച്ചുപോകുന്നതെങ്ങനെ?
കാത്തിരിക്കുക തന്നെ!
ആരെങ്കിലും വന്നിരുന്നെങ്കിൽ?

ഈ കല്ലിന്മേലുള്ള
ഇരിപ്പത്ര പന്തിയല്ല.
ചിറകുകൾ കല്ലിലുരസി
തൂവലുകൾ ഒടിയുന്നു.
പരുപരുത്ത നിലത്തിൽ
ഏറെ നേരമിരുന്ന്
കുണ്ടിയും മരവിച്ചു.
പിന്നെ ചൂടും!
രാത്രിയായാലും
പാറകൾ തണുക്കാൻ വൈകും.

നല്ല ഭാരമുള്ള കല്ല്.
ഉരുട്ടിമാറ്റാൻ അൽ‌പ്പം കടുത്തു.
തടിയോ കമ്പിപ്പാരയോ
സഹായിക്കാൻ ആളോ ഇല്ലാതെ
ഒറ്റയ്ക്കൊരാളെ കൊണ്ട്
ഉരുട്ടിമാറ്റാൻ പാടാ...!
എങ്കിലും,
ചെയ്യേണ്ടിവന്നു.
വേറെ വഴിയില്ലല്ലോ!

കല്ല് മാറ്റിക്കഴിഞ്ഞപ്പോ
കണ്ണുതള്ളിപ്പോയി!
ഒന്നു ക്ഷീണം മാറ്റാൻ
അതിന്റെ മുകളിൽ തന്നെ
ആസനസ്ഥനായി.

ഗുഹ സമാനമായ ഈ
കല്ലറക്കെന്തിനാ
ഇത്രേം വലിയ കല്ല്?
അവിടെയിരുന്ന് ഞാൻ
ആലോചിച്ചു.
ശവശരീരങ്ങൾ
ഓടിപ്പോകുമെന്ന് പേടിച്ചിട്ടാ?
ശവത്തെ കട്ടോണ്ട് പോകുമെന്നാ?
ആയിരിക്കും!
ആർക്കറിയാം?

ദാ ആരോ വരുന്നുണ്ട്!
ഭാവം കണ്ടിട്ട്
അത്ര പന്തിയല്ലല്ലോ!
കള്ളുകുടിയന്റെ മട്ട്.
എങ്കിലും കാര്യം പറയാം.
"അതേ, ഒന്ന് നിൽകൂ!
ഞാനൊരു കാര്യം പറയാം."
"ക്രിസ്തു ഉയർത്തു."

"താനാരാ?" - തിരിച്ചൊരു ചോദ്യം.
"ഞാൻ മാലാഖ.
സ്വർഗത്താണ് വാസം"
"കി ക്കി" - അയാൾ ചിരിച്ചു.
"കി ക്കി ക്കി ക്കി" - തുടർന്ന് ചിരിച്ചു.
പിന്നെ, ആടിയാടി,
വീണെണീറ്റ്
ഇരുട്ടിൽ മറഞ്ഞു.
അപ്പോഴും ചിരി കേൾക്കാം.
"എന്നെ തല്ലണം,
പറയാൻ പോയതിന്!"
എനിക്ക് കുണ്ഠിതം.

സ്വൽ‌പ്പം കഴിഞ്ഞപ്പോ
കക്ഷി വന്നു
"പോയ കാര്യം എന്തായി?" - ഞാൻ കേട്ടു.
"ഒന്നും നടന്നില്ല.
ആൾക്കും വിശ്വാസമില്ല."
"നീയൊരു കാര്യം ചെയ്യ്.
ഇവിടെ തന്നെയിരിക്ക്,
ഒരൽ‌പ്പ സമയം കൂടി.
ഒരിക്കൽ കൂടി പോയ് വരാം."
"അത് വേണോ കർത്താവേ?"
"വേണം..."
"അങ്ങയുടെ ഇഷ്ടം"
ഞാൻ പിന്നേം കല്ലിൽ കയറി.

*************************

"പത്രോസേ... തോമസേ..."
നീട്ടിവിളിച്ചു.
ആരുടെയും അനക്കമില്ല.
"മത്തായി... യോഹന്നാനേ..."
വിളി തുടർന്നു.
സ്വൽ‌പ്പം കഴിഞ്ഞപ്പോ
ഒരു പെണ്ണ് വന്ന്
കതക് തുറന്നു.
"പത്രോസുണ്ടോ?"
"ആരാ?" - പെണ്ണ് ചോദിച്ചു.
"പത്രോസിനെ കാണണം"
പരിസരം കണ്ണോടിച്ച്
അവൾ അകത്തേക്ക് ക്ഷണിച്ചു.

നിലവറ പടികൾ സൂക്ഷിച്ചിറങ്ങി
മെഴുകുതിരി പിടിച്ച്
പെണ്ണ് മുന്നേ നടന്നു.
താഴെച്ചെല്ലുമ്പോൾ ദാ ഇരിക്കുന്നു.

"പത്രോസേ, തോമസേ...
ഇത് ഞാനാ, യേശു!"
ആർക്കും മിണ്ടാട്ടമില്ല.
ഓരോരുത്തരും ഓരോ മൂലയിൽ
ചുരുണ്ടു കൂടിയിരിക്കുകയാണ്,
കുടിയില്ല, കുളിയില്ല.
മൂന്ന് ദിവസമായി
ഒറ്റയിരുപ്പാണ്.
കണ്ണിൽ ഭയം, നിരാശ...
വഞ്ചിക്കപ്പെട്ടതിന്റെ കോപം.
ഒന്നും പറയാനില്ല,
കേൾക്കാനുമില്ല.

*************************

"പോയ കാര്യം എന്തായീ?"
ഞാൻ ചോദിച്ചു.
"ഒന്നും നടന്നില്ല.
ആരും വിശ്വസിക്കുന്നില്ല.
തിരുമുറിവുകൾ ഫലിക്കുന്നില്ല."
സ്വരത്തിൽ രോദനം, നിരാശ!
ഞാൻ മുഖത്തേക്ക് നോക്കി
കർത്താവ് തല കുനിഞ്ഞ് നിൽകുന്നു.

സ്വൽ‌പ്പനേരം മൌനം.
ഇനിയെന്തു ചെയ്യണം?
ഞാൻ കാതോർത്തു.
ചോദിക്കാൻ ധൈര്യമില്ല.
അൽ‌പ്പനേരം കൂടി കഴിഞ്ഞു.
ചോദിച്ചാലോ? വേണ്ട!
വീണ്ടും മൂകത.

നിശബ്ദത ഭേദിച്ച്
കർത്താവ് നിശ്വസിച്ചു.
പിന്നെ,
കല്ലറയിലേക്ക് നടന്നു.
"നീയാ കല്ല് ഉരുട്ടി വച്ചേ...
ഞാനൊന്നുറങ്ങട്ടെ!"

Saturday, May 14, 2011

മരണാനന്തര ജീവിതത്തിലൂടെ (Life after Death)


1991 ജനുവരി 9. ഓസ്ട്രേലിയയിലെ ഒരാശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അൻപത്തെട്ടുകാരൻ കെന്‍ മുള്ളെന്‍സ് സുഖം പ്രാപിക്കുകയാണ്. വീട്ടിലേയ്ക്ക് പോകാനുള്ള തയാറെടുപ്പുകൾ എടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി കെന്നിന് വീണ്ടും ഒരസ്വസ്ഥത അനുഭവപ്പെടുന്നത്. അദ്ദേഹത്തെ പരിചരിച്ചിരുന്ന നേഴ്സുമാരും ഡോക്ടർമാരും ഓടിക്കൂടി. കെന്നിന് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്ന് മനസിലാക്കിയ അവർ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും അടിയന്തിര നടപടികൾ ആരംഭിക്കുകയും ചെയ്തു. എങ്കിലും, മിനിറ്റുകൾക്കുള്ളിൽ കെൻ മരിച്ചു. കെന്‍ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ച ശേഷം മൃതദേഹം നീക്കം ചെയ്യാന്‍ മോര്‍ച്ചറിയില്‍ നിന്ന് ആളെത്തി. ശരീരം പായ്ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ കെന്നിന്‍റെ ജീവറ്റ ശരീരം ചലിച്ചു. പരിഭ്രാന്തനായ മോർച്ചറി അധികൃതർ മരണത്തിൽ നിന്ന് ജീവനിലേക്ക് തിരിച്ചുകയറുന്ന ഒരത്ഭുത പ്രതിഭാസത്തിന് സാക്ഷികളാവുകയായിരുന്നു. മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ച് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് കെൻ ജീവിതത്തിലേയ്ക്ക് നടന്നുകയറിയത്. ശാസ്ത്രവും മതവും ഒരു പോലെ നിശബ്ദമായ നിമിഷങ്ങൾ! ഒന്നിന് പിറകെ മറ്റൊന്നായി ആയിരക്കണക്കിന് ചോദ്യങ്ങൾ! ഒടുവിൽ തന്റെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് തനിക്കുണ്ടായ അനുഭവങ്ങളെ വെളിപ്പെടുത്താൻ കെൻ തയാറാവുകയും പത്രസമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്തു. ജിജ്ഞാസയുടെ പാര‌മ്യത്തിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

“There was blackness, Time no longer existed. There was no fear and no pain. Suddenly, I started to move forward, slowly but with a goal. I felt weightless, floating. A vastness of light appeared in the distance and all my thoughts were concentrate towards this space. As I drifted closer, there appeared to be a form within the light. There was a face but I could not clearly define it – as if it were a painting that had been smudged. But there were two arms outstretched and they were very clear, very definite. I went to the base of the light and, as the arms raised in what I took as a gesture of welcome, I felt ecstatic. There was no voice but, in my consciousness, I was made aware that I must return to my physical body – that there were things back on earth I was required to do.”

2008-ൽ, ‘സേതുലക്ഷ്മി’ എന്ന എന്റെ പഴയ ബ്ലോഗിൽ ഈ പോസ്റ്റ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുമ്പോൾ, ഫാത്തിമ എന്ന മലയാളി അഭിപ്രായമായി കുറിച്ചിട്ട സ്വന്തം അനുഭവത്തെ ഉദ്ധരിക്കുക ഉചിതമെന്ന് കരുതുന്നു. അതിങ്ങനെയാണ്:

“i became aware of this blog from Malayala Manorama… i became very excited when i went through this blog… bz i am a person with the same experiences… when i was 10 years old, i was in a comma stage and later passed through the phase of death as a result of brain infection (viral encephalitis). according to my doctor, “it was a miracle”. later i shared my near-death-experiences with my close relatives and friends… and received different opinions from them. but now i am wondering that how this similarities happened to me and a person in Australia…. about one year before his experience…”

Near-death experience (NDE) എന്ന് വിളിക്കപ്പെടുന്ന ഇത്തരം അനുഭവങ്ങൾ കെൻ, ഫാത്തിമ എന്നീ രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. 1992-ല്‍ നടന്ന സര്‍വേ അനുസരിച്ച്, 80 ലക്ഷം അമേരിക്കക്കാർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. “മരിച്ചു” എന്ന് വിധിയെഴുതിക്കഴിഞ്ഞ ശേഷം ജീവിതത്തിലേയ്ക്ക് തിരികെ വന്ന ആളുകളുടെ അനുഭവങ്ങൾ നമ്മുടെ നാട്ടിലും വിരളമല്ല, ഫാത്തിമ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം!

മതപരമായ പൊടിപ്പും തൊങ്ങലുകളും കൂട്ടിച്ചേർത്ത് ഒരു കൂട്ടം ആളുകൾ ഇത്തരം അനുഭവങ്ങളെ മതവൽക്കരിക്കരിക്കാൻ ശ്രമിക്കുമ്പോൾ, മറ്റുചിലർ ഇതിനെയൊക്കെ മതിഭ്രമമെന്നോ മാനസിക വിഭ്രാന്തിയെന്നോ ആരോപിച്ച് പുശ്ചിച്ച് തള്ളുകയാണ് പതിവ്. ഏതായാലും, വിഷയവുമായി ബന്ധപ്പെട്ട മതവും ശാസ്ത്രവും ഉന്നയിക്കുന്ന വാദഗതികളിലേക്ക് കടക്കും മുമ്പ് മരണാനന്തരാനുഭവങ്ങളെ (near-death experience) കുറിച്ചുള്ള ചില പൊതുവായ വസ്തുതകൾ കൂടി നമുക്ക് നോക്കാം.

ചില പൊതുവായ വസ്തുതകൾ

1975-ല്‍ Dr. Raymond Moody എന്ന പാരാസൈക്കോളജിസ്റ്റിന്‍റെ Life After Life എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് മരണാനന്തരാനുഭവങ്ങളെ കുറിച്ചുള്ള ചർച്ചകളും അന്വേഷണങ്ങളും ഊർജ്ജിതമായത്. മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. മൂഡി നിരവധി പുസ്തകങ്ങള്‍ എഴുതി. The Light Beyond, Reunions, Life After Loss, Coming Back, Reflections and The Last Laugh എന്നിവയാണ് അവയിൽ സുപ്രധാനമായവ. യഥാര്‍ത്ഥ്യത്തില്‍ എന്താണ് Near-death experience? ഇത്തരം അനുഭവങ്ങളില്‍ എന്താണ് സംഭവിക്കുന്നത്?

മരിച്ചതായി (എന്താണ് മരണം എന്നതിനെ കുറിച്ച് ലേഖനത്തിന്റെ ശേഷഭാഗങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്) വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം ചില പ്രത്യേക അനുഭവങ്ങളോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതിനെയാണ് Near-death experience എന്ന് പറയുന്നത്. ഹൃദയാഘാദം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യാശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം എന്നിവയിലൂടെ മരണം സംഭവിക്കുന്നവര്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ അധികമായി ഉണ്ടായിട്ടുള്ളത്. ഇത്തരം അനുഭവസ്ഥരുടെ അനുഭവങ്ങൾക്കെല്ലാം ഒരു സാർവത്രീക സ്വഭാവം ഉണ്ടെന്നുള്ളതാണ് ഇതിലെ രസകരമായ വസ്തുത. അതായത്, താന്‍ മരിച്ചു എന്ന ബോധമുണ്ടാവുക, ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നതായി തോന്നുക, ഒരു ടണലിലൂടെ പ്രകാശത്തെ നോക്കി അതിവേഗം യാത്ര ചെയ്യുക, മരിച്ചുപോയ ബന്ധുക്കളെയോ ആത്മാക്കളെയോ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക, പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിപ്പെട്ടതായി തോന്നുക, ജീവിതത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, പ്രകാശത്തില്‍ അകപ്പെട്ടതായി അനുഭവിക്കുക... തുടങ്ങിയ അനുഭവങ്ങളെല്ലാം പൊതുവായി എല്ലാവരിലും സംഭവിക്കുന്നു, അതിന്റെ സ്വഭാവത്തിലും കാഠിന്യത്തിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും! മരണാനന്തരാനുഭവങ്ങളിൽ സാർവത്രീകമായി സംഭവിക്കാവുന്ന അനുഭവങ്ങൾ ഒൻപതാണ്. ഡോ. മൂഡിയുടെ പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുള്ള ആ അനുഭവങ്ങൾ താഴെ പറയുന്നവയാണ്;

1. തുടര്‍ച്ചയായ മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.

2. അനര്‍വചനീയമായ സമാധാ‍നവും വേദനയില്ലായ്മയും അനുഭവിക്കുക.

3. താന്‍ ശരീരത്തിന് പുറത്ത് പുറത്ത് വന്നതായി അനുഭവിക്കുക: ഈ അനുഭവമുണ്ടായ പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ടത്രേ, പിന്നെ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” (Consciousness) എന്ന ബോധവും, പൂർവകാല ജീവിതത്തെ കുറിച്ചുള്ള ഓർമ്മയും ഉണ്ടായിരിക്കും.

4. ടണലിലൂടെ അതിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഇരുണ്ട ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതുവരെ ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും (a personal being), ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥരുടെ മാറുന്ന മതവിശ്വാസങ്ങൾ അനുസരിച്ച്, ചിലർക്ക് ആ പ്രകാശം ക്രിസ്തുവായും മറ്റുചിലർക്ക് മാലാഖയായും തോന്നിയിട്ടുള്ളതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് അത് പ്രകാശം മാത്രമായിരിക്കും. ടണലിലൂടെയുള്ള യാത്രക്കിടയിൽ വല്ലാത്ത ഉന്‍‌മേഷവും സ്വാതന്ത്രവും അനുഭവിച്ചതായും, ചിലർക്ക് ഭയവും അനുഭവപ്പെട്ടതായും മൂറിന്‍റെ പഠനം പറയുന്നു. ഏതായാലും, ഈ അനുഭവം നരകത്തിലേയ്ക്കുള്ള യാത്രയായി ആർക്കും തോന്നിയിട്ടില്ലെന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു..

5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെയും ഗാലക്സികളെയും സൂഷ്മദർശിനിയിലൂടെന്ന പോലെ വളരെ അടുത്ത് കാണാന്‍ കഴിയുക എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.

6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുന്നതാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും, അവര്‍ തന്നെ അഭിവാദനം ചെയ്തതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വിശ്വപ്രഭ എന്നൊക്കെ വിളിക്കാവുന്ന പടുകൂറ്റൻ പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ള അനുഭവമാണ് അടുത്തത്. ദൈവദര്‍ശനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.

8. അതിനുശേഷം, ആ പ്രകാശത്തിന് മുന്നില്‍ വച്ച്, ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം ഒരു അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നുവെന്ന് അവർക്കപ്പോൾ മനസിലായെന്നും അനുഭവസ്ഥര്‍ പറയുന്നു.

9. വിശ്വസമമായ ആ പ്രകാശം അവരോട് തിരികെ പോകാന്‍ പറയുന്നതാണ് അവസാനമായി ഉണ്ടാവുക. ജീവിതത്തിലേയ്ക്ക് തിരികെ പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടതായും, എന്നാല്‍ ജീവിച്ചിരുന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ ഒടുവിൽ തീരുമാനിച്ചതായും അനുഭവസ്ഥർ പറയുന്നു. പിന്നെ, പ്രകാശത്തിന് മുന്നിൽ നടക്കുന്ന സംഭാഷണങ്ങൾ ശാബ്ദികമായിരുന്നില്ലെന്നും (non oral communication), അത് being-to-being എന്ന തരത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സംഭാഷങ്ങൾക്കിടയിൽ പ്രകാശം നിരവധി ചോദ്യങ്ങള്‍ ചോദിച്ചതായും അതിനൊക്കെ അവർ മറുപടി പറഞ്ഞതായും അനുഭവസ്ഥര്‍ സാക്ഷിക്കുന്നു. ഉദാഹരണമായി: “Are you prepared to die?”, “Are you ready to die?” “What have you done with your life to show me?”,  “What have you done with your life that is sufficient?”, “Is it worth it?” ഇത്തരം ചോദ്യങ്ങള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതിനും വിശകലം ചെയ്യുന്നതിനും അവരെ ഇടയാക്കിയത്രേ!

താഴെപ്പറയുന്ന ഉദ്ദരണി ഒരാളുടെ അനുഭവമാണ്. ഇത് വായിച്ചാല്‍ കുറേക്കൂടി ഉള്‍ക്കാഴ്ച കിട്ടുമെന്ന് കരുതുന്നു.

“…there are not really words to describe this. Everything was very black, except that, way off from me, I could see this light. It was a very, very brilliant light, but not too large at first. It grew larger as I came nearer and nearer to it. I was trying to get to that light at the end… and I was trying to reach that point. It was not a frightening experience. It was more or less a pleasant thing. For immediately, being a Christian, I had connected the light with Christ, who said, “I am the light of the world.” I said to myself, “If this is it, if I am to die, then I know who waits for me at the end, there in that light.” It was a bright yellowish white – more white. It was tremendously bright; I just can’t describe it. It seemed that it covered everything, yet it didn’t prevent me from seeing everything around me – the operating room, the doctors and nurses, everything. I could see clearly, and it wasn’t blinding. At first, when the light came, I wasn’t sure what was happening, but then, it asked, it kind of asked me if I was ready to die. It was like talking to a person, but a person wasn’t there. The light’s what was talking to me, but in a voice. Now, I think that the voice that was talking to me actually realized that I wasn’t ready to die. You know, it was just kind of testing me more than anything else. Yet, from the moment the light spoke to me, I felt really good – secure and loved. The love which came from it is just unimaginable, indescribable. It was a fun person to be with! And it had a sense of humor, too – definitely!”

ശാസ്ത്രത്തിന്‍റെ മറുപടി

മരണാനന്തരാനുഭവങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലാത്തതിനാൽ വിമര്‍ശനാത്മകമാ‍യ നിലപാടാണ് ശാസ്ത്രത്തിനുള്ളത്. മുകളില്‍ പ്രസ്താവിച്ച അനുഭവങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് മാത്രമല്ല, മാനസിക വിഭ്രാന്തി മൂലമുണ്ടാകുന്ന വെറും തോന്നലുകള്‍ മാത്രമായാണ് വൈദ്യശാസ്ത്രം കാണുന്നത്. എന്നാല്‍, ഇത്തരം അനുഭവങ്ങളെ ശക്തമായി പിന്താങ്ങുന്നവരും വൈദ്യശാസ്ത്രത്തിൽ ഇല്ലാതില്ല. അതായത്, ഈ വിഷയം സംബന്ധിച്ച് വൈദ്യശാസ്ത്രത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്ന് ചുരുക്കം. അതവിടെ നില്‍ക്കട്ടെ! വൈദ്യശാസ്ത്രപരമായി മരണത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്നം കുറേക്കൂടി വ്യക്തമാവുമെന്ന് കരുതുന്നു. അതുകൊണ്ട്, എന്താണ് മരണം എന്ന ചോദ്യത്തിലേക്ക്!

ഒരു ജീവിയുടെ ഭൌതീക നിലനില്‍പ്പില്‍ ഉണ്ടാകുന്ന പരിസമാപ്തിയാണ് മരണം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനമോ ശ്വാസോച്ഛാസമോ നിലയ്ക്കുമ്പോള്‍ മരണം സംഭിക്കുന്നുവെന്ന ധാരണയാണ് നമ്മുടെയിടയിലുള്ളത്. എന്നാല്‍ ആ ധാരണ ശരിയല്ല. ആധുനിക വൈദ്യശാസ്ത്രമനുസരിച്ച്, അത്തരമൊരു മരണത്തെ “ക്ലിനിക്കല്‍ മരണം” (clinical death) എന്നാണ് പറയുക. ഇതിനെ പരിപൂർണ്ണ മരണമായി കരുതാനാവില്ല. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിട്ടും ജീവിതത്തിലേയ്ക്ക് തിരികെ വന്നവരുടെ കഥകള്‍ നമുക്ക് സുപരിചിതമാണെല്ലോ! ശരീര അവയവങ്ങള്‍ നിലച്ചാല്‍ പോലും അവയുടെ ജോലി ചെയ്യുന്ന കൃത്രിമ ഉപകരണങ്ങള്‍ ഇന്ന് ലഭ്യവുമാണ്.

അതിനാല്‍, തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയെയാണ് (brain death) മരണം എന്നതാണ് വൈദ്യശാസ്ത്രപരമായ നിർവചനം. തലച്ചോറ് പ്രസരിപ്പിക്കുന്ന വൈദ്യുത തരംഗങ്ങള്‍ (Brain waves) നിലക്കുന്നതോടെ ഒരു ജീവി പൂര്‍ണ്ണമായി മരിക്കുന്നു. തലച്ചോറില്‍ നിന്ന് വൈദ്യുത തരംഗങ്ങള്‍ നിലയ്ക്കാത്തിടത്തോളം കാലം ഒരാള്‍ മരിച്ചിട്ടില്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, ഓര്‍മ്മ, ബോധം, ഇന്ദ്രിയങ്ങള്‍, ചിന്ത, ഭാഷ തുടങ്ങിയ സ്ഥായിയായ മനുഷ്യ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ “സെറിബ്രല്‍ കോര്‍ട്ടെക്സ്’’ നിശ്ചലമാവുമ്പോള്‍ ഒരു വ്യക്തി എന്നന്നേയ്ക്കുമായി മരിച്ചു എന്ന് പറയാം.

നമ്മുടെ വിഷയത്തില്‍, മരണാനന്തരാനുഭവം ഉണ്ടായെന്ന് പറയപ്പെടുന്ന എല്ലാര്‍ക്കും brain death സംഭവിച്ചിരുന്നതായി ഒരു കൂട്ടർ ഡോക്ടർമാർ തെളിവ് നിരത്തുമ്പോൾ, മറ്റൊരു കൂട്ടം അതിനെ അംഗീകരിക്കുന്നില്ല. അവർ നിരത്തുന്ന വാദം മറ്റൊന്നാണ്. അതായത്, ECG പോലുള്ള തോതുകള്‍ക്ക് ചിലപ്പോഴെങ്കിലും നേരിയ വൈദ്യുത തരംഗങ്ങളെ റീഡ് ചെയ്യാൻ കഴിയാതെ പോകാറുണ്ടെന്നും, ഇത്തരം യന്ത്രപ്പിശകുകൾ മൂലം brain death സംഭവിക്കാത്ത ആളുകൾക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചുവെന്ന സർട്ടിഫിക്കറ്റ് നൽകപ്പെടാറുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ മരിച്ചുവെന്ന് വിധിക്കപ്പെട്ട അനുഭവസ്ഥരുടെ തലച്ചോറുകൾ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

ഹോർമോണുകളിൽ സംഭവിക്കുന്ന താളപ്പിഴകൾ മൂലം ഉടലെടുക്കുന്ന മാനസിക വിഭ്രാന്തികളാണ് മരണാനന്തരാനുഭവം പോലുള്ള തോന്നലുകൾ എന്ന് വിമര്‍ശകർ പറയുന്നു. ഹൃദയാഘാതം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യ ശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞല്ലോ! ഇത്തരം അത്യാസന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ മരണാനന്തര ജീവിതം പോലുള്ള തോന്നലുകള്‍ ഉണ്ടാക്കുവാന്‍ പര്യാപ്തമാണ്. നാഡീസംബന്ധമായി തലച്ചോറില്‍ സംഭവിക്കാവുന്ന രാസമാറ്റത്തിലൂടെ ടണലിലൂടെ യാത്ര ചെയ്യുന്നതായിട്ടുള്ള അനുഭവം രോഗിയില്‍ ഉണ്ടാകാം. അപസ്മാരം സംഭവിച്ചാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുക സാധ്യം.

ഇത്തരം അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ അത്മീയ ജീവിതവും അനുദിന ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. മരണാനന്തരാനുഭവം ഉണ്ടായവരില്‍ ഭൂരിപക്ഷവും കടുത്ത ആത്മീയതയും മതചിട്ടവട്ടങ്ങളും ഉള്ളവരായിരുന്നു. അതാവാം ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാവാന്‍ വഴിതെളിച്ചതെന്ന് വിമർശകർ വിലയിരുത്തുന്നു. എന്നാല്‍, എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് എങ്ങനെ ഒരു പൊതുസ്വഭാവം ഉണ്ടായി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല.

എങ്കിലും, അവരുടെ മറുവാദം ഇതാണ്: അനുഭവസ്ഥരുടെ മരണ സമയത്തെ തലച്ചോറുകളുടെ അവസ്ഥ എല്ലാവരിലും ഒന്നായിരുന്നുവെന്നും, അതുമൂലം സാർവത്രീകമായ അനുഭവങ്ങൾ ഉണ്ടായിരിക്കാമെന്നും അവർ പറയുന്നു. ഏതായാലും, മരണാനന്തര ജീവിതം എന്നൊരു അവസ്ഥ ഉണ്ട് എന്ന് തെളിയിക്കുന്ന ഇത്തരം അനുഭവങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചുരുക്കം.

മതത്തിന്‍റെ നിലപാട്

ശാസ്ത്രം അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുന്ന ഈ അനുഭവങ്ങളെ മതങ്ങൾ പിന്താങ്ങുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! മരണശേഷം ആത്മാവ് (Consciousness) നിലനില്‍ക്കുന്നുവെന്ന വിശ്വാസമാണ് ഈ പിന്തുണയ്ക്ക് പിന്നില്‍. ശരീരവും (body) ആത്മാവും (soul) കൂടിക്കലർന്ന ഒരസ്ഥിത്വമാണ് (being) മനുഷ്യൻ. ആത്മാവിനെ നിര്‍വചിക്കാന്‍ കഴിയില്ലെങ്കിലും, അതിനെ “ബോധം” (Consciousness) എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ശരീരം ഭൌതികമാണെങ്കില്‍, ആത്മാവ് അഭൌതീകമാണ്. ആത്മാവ് ഒരു പദാര്‍ത്ഥം (Matter or Material) അല്ലാത്തതിനാല്‍ അത് അനശ്വരമാണെന്ന് മതങ്ങള്‍. ഈ വാദഗതി തത്വശാസ്ത്രപരമായി കഴമ്പുള്ള ഒന്നാണ്. ചുരുക്കത്തില്‍, മനുഷ്യന്‍ മരിച്ചാലും അവന്‍റെ ബോധത്തിന് (Consciousness) മരണമില്ല. ആത്മാവിന്‍റെ താല്‍ക്കാലിക താവളം മാത്രമാണ് ശരീരം. ആത്മാവ് ശരീരത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. (ആത്മ-ശരീര ബന്ധത്തെ കുറിച്ച് വേദങ്ങള്‍ പ്രതിപാദിക്കുന്ന തേരിന്റേയും തേരാളിയുടെയും ഉപമ ഓർക്കുക.)

“ഞാന്‍” എന്ന് ഓരോ വ്യക്തിയും പറയുമ്പോള്‍, അയാള്‍ വിവക്ഷിക്കുന്നത് അയാളുടെ ശരീരത്തെയല്ല, മറിച്ച് ശരീരത്തെ നിയന്ത്രിക്കുന്ന അദൃശ്യമായ ബോധത്തെയാണ്. ബോധം ശാരീരികമായ ഒന്നല്ലാത്തതിനാല്‍ അതിന് ഭൌതിക നിയമങ്ങളെ അതിലംഘിക്കാനാവും. ഉദാഹരണത്തിന്, ശരീരത്തിന് ഒരേ സമയം തിരുവനന്തപുരത്തും കൊച്ചിയിലും ആയിരിക്കാനാവില്ല, എന്നാല്‍ ബോധത്തിന് കഴിയും. ഭാവി, ഭൂതം, വര്‍ത്തമാനകാലം എന്നിവയെ അതിലംഘിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ ബോധത്തിനാവും. ബോധത്തിന് ഇത്രയേറെ പ്രത്യേകതകള്‍ ഉണ്ടായത് അത് ആത്മീയമായതുകൊണ്ടാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ബോധത്തിന് ശരീരത്തിന് പുറത്ത് പ്രവര്‍ത്തിക്കാനാവുമെന്നും, ബോധത്തിന്‍റെ പ്രവര്‍ത്തനത്തിന് തലച്ചോറ് എന്ന അവയവം ആവശ്യമില്ലെന്നും, ബോധം ഭൌതിക പദാര്‍ത്ഥമായ തലച്ചോറിനെ അതിലംഘിക്കുന്നതാണെന്നും, അത് ആത്മീയമാണെന്നുമുള്ള വാദം ശരിയാണെങ്കില്‍, മുകളില്‍ പറഞ്ഞവരുടെ അനുഭവങ്ങള്‍ മുഴുവന്‍ ശരിയാണ്.

മരണാനന്തരാനുഭവങ്ങൾ സാധാരണക്കാരനിൽ സംഭവിക്കുന്നത് യാദൃശ്ചികമായിട്ടാണെങ്കിൽ, നിഷ്ഠയോടും, അച്ചടക്കത്തോടും ധ്യാനമുറകൾ അഭ്യസിക്കുന്ന ഒരു സാധകന് ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം അനുഭവങ്ങൾ സാധ്യമാണ്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഇത്തരം അനുഭവങ്ങളിലേക്ക് യഥേഷ്ടം പ്രവേശിക്കാനും തിരിച്ചുവരാനും ഒരു സാധകന് സാധിക്കുന്നു. അയാൾ സ്വന്തം ശരീരത്തിൽ നിന്ന് പുറത്തിറങ്ങുന്നു, മറ്റൊരു വസ്തു എന്ന പോലെ അയാൾ സ്വന്തം ശരീരത്തെ വീക്ഷിക്കുന്നു. ഇത്തരം അനന്യസാധാരണമായ സിദ്ധികൾ നേടിയ സാധകന്മാർ ജീവിച്ചിരുന്നിട്ടുണ്ട്, ജീവിച്ചിരിക്കുന്നുമുണ്ട്, നമുക്കാർക്കും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണെന്ന് മാത്രം. ചുരുക്കത്തിൽ, ആത്മാവിന്‍റെ സ്വതന്ത്രമാകലും തുടർന്നുള്ള അതിന്റെ ബാഹ്യ വ്യാപരണങ്ങളും കേവലം തോന്നലുകളോ, മതിഭ്രമമോ അല്ല, മറിച്ച് അത് സാധ്യമായ യാഥാർത്ഥമാണ് -- എന്ന് മതങ്ങൾ.

ഉപസംഹാരം

തികച്ചും സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം മുഷിപ്പിക്കുന്നെങ്കില്‍ ക്ഷമിക്കുക. ശാസ്ത്രവും മതവും തമ്മില്‍ നടക്കുന്ന ഒരു മത്സരമാണിത്. ഇതില്‍ ഏതാണ് ശരിയെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥ… സത്യം മനസിലാക്കാൻ, “ഒന്ന് മരിച്ചുനോക്കിയാലോ!” എന്നുപോലും ചിന്തിക്കേണ്ടിവരുന്ന സന്ദർഭം. സത്യമെന്തായാലും, അത് ഒരുനാൾ നമുക്ക് മുന്നിൽ വിരാചിതമാവുക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ!

Monday, May 9, 2011

തിന്മ എന്നാൽ എന്ത്? (What is Evil?)


ദൈവത്തിന്‍റെ അസ്ഥിത്വം ബുദ്ധിയുടെ സഹായത്തോടെ തെളിയിക്കാനാവുമെന്ന് സമർത്ഥിക്കുന്ന വിശുദ്ധ തോമസ് അക്വീനാസിന്‍റെ അഞ്ച് വാദങ്ങളെ കുറിച്ചുള്ള കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ! അതിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം. ദൈവത്തിന്‍റെ അസ്ഥിത്വം ബൌദ്ധികമായി തെളിയിക്കാനാവുമെന്ന് തോമസ് അക്വീനാസ് പറയുമ്പോള്‍, ഉയര്‍ന്ന് വരാവുന്ന സംശയങ്ങളും വെല്ലുവിളികളും നിരവധിയാണ്. “ദൈവമുണ്ടെങ്കിൽ, ദൈവത്തിനും തിന്മയ്ക്കും (Evil) എങ്ങനെ ഒരേ സമയം സഹവർത്തിത്വത്തോടെ നിലനിൽക്കാൻ കഴിയും?” എന്ന ചോദ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. നിരീശ്വരവാധികളും ഭൌതീകവാദികളും ഉന്നയിക്കുന്ന അത്തരം ചില ചോദ്യങ്ങളില്‍ നിന്ന് തിന്മയെ കുറിച്ചുള്ള ഈ എളിയ പഠനം ആ‍രംഭിക്കാം എന്ന് കരുതുന്നു.

പരിപൂര്‍ണ്ണനും അനന്തനും സര്‍വ്വശക്തനും സര്‍വവ്യാപിയുമായ ദൈവത്തിന്‍റെ അസ്ഥിത്വം സാധ്യമാണെങ്കില്‍‍, തിന്‍‌മ എന്തുകൊണ്ട് ഉണ്ടാകുന്നു? ദൈവത്തിനും തിന്മയ്ക്കും ഒരേ സമയം നിലനിൽക്കാൻ സാധിക്കുമോ? ദൈവം എന്തുകൊണ്ട് തിന്മയില്ലാത്ത (അപൂർണ്ണതകളില്ലാത്ത) ഒരു ലോകം സൃഷ്ടിച്ചില്ല? നിഷ്ക്കളങ്കരായ മനുഷ്യന്‍ എന്തിന് പട്ടിണിയും രോഗവും ദാരിദ്രവും മൂലം മരിക്കുന്നു? ദൈവം സ്നേഹനിധിയായിരുന്നെങ്കില്‍, ഇവയെല്ലാം തടയുമായിരുന്നില്ലേ? അതോ, മനുഷ്യന്‍റെ ക്ലേശങ്ങള്‍ കണ്ട് കൈകൊട്ടിച്ചിരിക്കാനാണോ ദൈവത്തിന് ഇഷ്ടം? അല്ലെങ്കിൽ, ഇതൊന്നും കാണാന്‍ കഴിയാത്ത കണ്ണുപൊട്ടനും നിർദയനുമാണോ ദൈവം? ലോകത്തില്‍ തിന്‍‌മ ചെയ്യുന്നവര്‍ സുഖസമൃദ്ധിയില്‍ കഴിയുന്നു, ഒരു തെറ്റും ചെയ്യാത്ത പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു, ഇതാണോ ദൈവത്തിന്‍റെ നീതി? ഇതിന്‍റെയെല്ലാം അര്‍ത്ഥം ദൈവം ഇല്ലന്നല്ലേ? ദൈവം സര്‍വശക്തനാണെങ്കില്‍, എന്തുകൊണ്ട് തിന്‍‌മയെ ദൈവം നശിപ്പിക്കുന്നില്ല? ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ ആ നീണ്ട പട്ടിക.

അസ്ഥിത്വവാദികളായ തത്വചിന്തകന്‍‌മാരുടെ (Existentialist philosophers) കൃതികള്‍ വായിച്ചാല്‍ ഭ്രാന്തുപിടിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ നമുക്ക് കാണാനാവും. ചിന്തിക്കുന്ന മനുഷ്യന്‍റെ അന്തമില്ലാത്ത ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതഗ്രന്ഥങ്ങള്‍ അപര്യാപ്തമാണെന്നത് ഒരു ദുഃഖസത്യം തന്നെയാണ്. അഥവാ അവ ഉത്തരം നൽകുന്നുണ്ടെങ്കിൽ തന്നെ, അത് വിശ്വാസികള്‍ക്ക് മാത്രമേ ബാധകമാവുന്നുള്ളു. നിരീശ്വരവാദിയെ ബോദ്ധ്യപ്പെടുത്താന്‍ മതഗ്രന്ഥങ്ങൾ അപര്യാപ്തമാണെന്ന് ചുരുക്കം. അത്തരം സന്ദർഭത്തിൽ, വിശ്വാസങ്ങളുടെയോ മതഗ്രന്ഥങ്ങളുടെയോ പിൻ‌ബലമില്ലാതെ, നിരീശ്വരവാദികളെയും ബോധ്യപ്പെടുത്തുന്ന തരത്തിൽ, ബുദ്ധിപരമായ ഉത്തരം ഈ  വിഷയത്തെ സംബന്ധിച്ച് നൽകാനാവുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

നന്‍‌മയ്ക്കും തിന്‍‌മയ്ക്കും സഹവര്‍ത്തിത്വത്തോടെ ഒരേസമയം എങ്ങനെ നിലനിൽക്കുക എന്നത് യുക്തിപരമായി (Logically) അസാധ്യമാണ്. ഇരുട്ടിനും വെളിച്ചത്തിനും ഒരേ സമയം നിലനില്‍ക്കാകാത്തതു പോലെയാണിത്. ഒന്നുകില്‍ പരിപൂര്‍ണ്ണമായ നന്‍മ മാത്രം നിലനില്‍ക്കണം, അല്ലെങ്കില്‍ തിന്‍‌മ. വൈരുദ്ധ്യശക്തികളായ ചെകുത്താനും ദൈവത്തിനും ഒരേ സമയം എങ്ങനെ ഒരു സ്ഥലത്ത് നിലനില്‍ക്കാനാവും? സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തെ തത്വശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും “The Problem of Evil” എന്നാണ് വിളിക്കുക. ദൈവാസ്ഥിത്വത്തെ വെല്ലുവിളിക്കുന്ന Problem of Evil-ലെ രസകരമായ വാദങ്ങളിലേയ്ക്ക്….

1) ദൈവം സര്‍വശക്തനാണ്.
2) ദൈവം എല്ലാം അറിയുന്നവനാണ്.
3) ദൈവം പരിപൂര്‍ണ്ണമായ നന്‍‌മയാണ്.
4) പക്ഷേ, തിന്‍‌മ നിലനില്‍ക്കുന്നു.

5) ദൈവം പരിപൂര്‍ണ്ണ നന്‍‌മയായിരുന്നെങ്കില്‍, തിന്‍‌മ ഉണ്ടാവുമായിരുന്നില്ല.
6) ദൈവം യഥാര്‍ത്ഥത്തില്‍ സര്‍വശക്തനായിരുന്നെങ്കില്‍, എല്ലാ തിന്‍‌മകളെയും തടയാന്‍ ദൈവത്തിന് കഴിയുമായിരുന്നു.
7)‌ ദൈവം എല്ലാം അറിയുന്നവനായിരുന്നെങ്കില്‍, തിന്‍‌മയെ എങ്ങനെ തടയണമെന്ന് ദൈവത്തിന് അറിയുമായിരുന്നു. തിന്‍‌മയെ തടയാന്‍ ദൈവത്തിന് കഴിയുന്നില്ലെങ്കില്‍, ദൈവം സര്‍വശക്തനല്ല.
9) തിന്‍‌മയെ തടുക്കാനുള്ള വഴി ദൈവത്തിന് അറിയാമായിരുന്നിട്ടും ദൈവം തിന്മയെ തടുക്കുന്നില്ല, അതിനാൽ ദൈവം ക്രൂരനാണ്.
10) എന്നാല്‍ തിന്‍‌മ നിലനില്‍ക്കുന്നു, അതിന്‍റെ അര്‍ത്ഥം ദൈവം സര്‍വശക്തനോ, എല്ലാം അറിയുന്നവനോ, നന്‍‌മയോ അല്ലെന്നാണ്.

11) ഇതൊന്നുമല്ലാത്ത ഒന്ന് ദൈവമല്ല.
12) അതിനാല്‍, ദൈവം ഇല്ല.

ലളിതമെന്ന് തോന്നാവുന്ന ഈ വാദത്തില്‍ ഒളിഞ്ഞിരിക്കുന്ന “അപകടം” അല്‍പ്പം സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ മനസിലാവും. ദൈവം ഉണ്ടെന്നും, അവൻ സർവശക്തനാണെന്നുമൊക്കെ അംഗീകരിച്ച് വളരെ പോസിറ്റീവ് ആയി ആരംഭിക്കുന്ന മുകളിലത്തെ വാദം അവസാനിക്കുന്നതാകട്ടെ “ദൈവം ഇല്ല” എന്ന നിഷേധാത്മക പ്രസ്താവനയിലാണ്. സത്യത്തിൽ, ഈ വാദം യുക്തിസജഹവും ന്യായവുമാണ്. ഇവിടെ, ദൈവത്തിന്‍റെ മേല്‍ പ്രതിയോഗികള്‍ ഇവിടെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ പലതാണ്. 1. ശക്തനായ ദൈവം തിന്‍‌മയെ തടുക്കുന്നില്ല. (അതിനാല്‍ ദൈവം ശക്തനല്ല.) 2. സ്നേഹനിധിയായ ദൈവം തിന്‍‌മയെ കണ്ടില്ലെന്ന് നടിക്കുന്നു. (അതിനാല്‍ ദൈവം ക്രൂരനാണ്.) 3. പൂര്‍ണ്ണനായ ദൈവം ഉള്ളപ്പോള്‍ എങ്ങനെ അപൂർണ്ണതയായ തിന്‍‌മയുണ്ടാകും? (അതിനാൽ ദൈവം പൂര്‍ണ്ണനല്ല.) ദൈവത്തിന്‍റെ സ്വഭാവത്തിന് (Nature) നേരെയുള്ള ആക്രമണമാണ് Problem of Evil-ല്‍ അവലംബിച്ചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാം. പഞ്ചസാരയാണെങ്കില്‍ അത് മധുരിക്കും, മധുരിക്കുന്നില്ലെങ്കില്‍ അത് പഞ്ചസാരയല്ല, ഇതാണ് സംഭവം. ഏതായാലും, സംശയങ്ങൾ തികച്ചും ന്യായം തന്നെ.

നിരീശ്വര വാദം പ്രചരിക്കുന്നതിനുള്ള ഒരു സുപ്രധാന കാരണമാണ് Problem of Evil. പ്രീയപ്പെട്ടവരുടെ അകാല മരണമോ, ജീവിത തകർച്ചയോ മൂലം നിരീശ്വരവാദികളായ വ്യക്തികള്‍ക്ക് പറയാനുള്ള വാദവും ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും. പരമ്പരാഗത ഈശ്വര സങ്കല്‍പ്പത്തിന് ചിട്ടയാര്‍ന്ന രൂപവും ഭാവവും നല്‍കിയ തോമസ് അക്വീനാസ്, ലൈബിനിസ് (Leibniz) തുടങ്ങിയവരുടെ ദൈവശാസ്ത്ര ചിന്തകളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ Problem of Evil-ന് കഴിഞ്ഞിട്ടുണ്ടെന്ന് എടുത്തു പറയണം. കാ‍ര്‍മ്മിക നിയമത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദുവിനെ സംബന്ധിച്ച് ഇതൊരു പ്രശ്നമേ അല്ല എങ്കിലും, വ്യക്തിയായ ദൈവത്തില്‍ (God who is a Person) വിശ്വസിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീംഗങ്ങളെ സംബന്ധിച്ച് Problem of Evil ഒരു ഊരാക്കുടുക്ക് തന്നെ. മതപരമായ ഉദ്ധരിണികളോ കഥകളോ പറഞ്ഞ് ഇതില്‍ നിന്ന് തലയൂരാനും കഴിയില്ല. ഏതായാലും, മതചായ്‌വുകള്‍ ഒട്ടുമില്ലാതെ ബൌദ്ധികമായ പരുധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് Problem of Evil എന്ന പ്രശ്നത്തെ കീറിമുറിക്കാന്‍ സാധിക്കുമോ?

തിന്‍‌മ (Evil)

തിന്‍‌മ (Evil) എന്നാല്‍ എന്താണ്? കൊമ്പും വാലും ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്‍‌മ ഒരു അവസ്ഥ മാത്രമാണ്. അതായത്, “ന്യായമായി ലഭിക്കേണ്ട ഒരു നന്‍‌മയുടെ അഭാവത്തെയാണ് തിന്‍‌മ എന്ന് പറയുന്നത്.” (Evil is the absence of a due good.) നന്മയുടെ അഭാവത്തെയെല്ലാം തിന്‍‌മ എന്ന് വിളിക്കാന്‍ കഴിയില്ല. മനുഷ്യന് ചിറകില്ലാത്തത് നന്‍‌മയുടെ അഭാവം തന്നെയാണ്, പക്ഷേ അത് തിന്‍‌മയാകുന്നില്ല. അതേ സമയം, കാക്കയ്ക്ക് ചിറകില്ലെങ്കില്‍ അത് തിന്‍‌മയാണ്, കാരണം കാക്കയ്ക്ക് ന്യായമായി ലഭിക്കേണ്ട ചിറക് അവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. തിന്‍‌മ എന്ന ആശയത്തെ കുറിച്ച് കുറേക്കൂടി അറിഞ്ഞാല്‍ മാത്രമേ നമ്മുടെ വിഷയം കൂടുതല്‍ വ്യക്തമാവൂ. മരണം ഒരു തിന്‍‌മയാണോ? അല്ല എന്ന് നിസംശയം പറയാം. ഒരു ജീവിതത്തിന്‍റെ ന്യായമായ അവസാനമാണെല്ലോ മരണം. അത് കൊണ്ട് ഇതിനെ തിന്‍‌മ എന്ന് വിളിക്കാനാവില്ല. പക്ഷേ കൊലപാതകവും ആത്മഹത്യയും തിന്‍‌മയാണ്, കാരണം ന്യായമായ ജീവിതത്തെ മനപൂര്‍വ്വം നിഷേധിക്കുകയാണ് ഇവ രണ്ടും ചെയ്യുന്നത്. അതുപോലെ നാം തിന്‍‌മയെന്ന് കരുതിയിരിക്കുന്ന പലതും തിന്‍‌മ ആവണമെന്നില്ല. ന്യായമായ അഭാവം എന്ന മാനദണ്ഡം ഉപയോഗിച്ചാവണം നന്‍‌മ-തിന്‍‌മകളെ നിര്‍വചിക്കേണ്ടത്. (അങ്ങനെയൊരു സമീപനം ജീവിതത്തിലുണ്ടായാൽ നമ്മുടെ പകുതി പ്രശ്നങ്ങളും തീരും.)

തിന്‍‌മ‍ രണ്ടുതരം

തിന്‍‌മയെ രണ്ടായി തിരിക്കാം, സ്വാഭാവിക തിന്‍‌മയെന്നും (Natural evil), ധാര്‍മ്മിക തിന്‍‌മയെന്നും (Moral evil). പ്രകൃതിദത്തമായോ സ്വാഭാവികമായോ സംഭവിക്കുന്ന നന്‍‌മയുടെ അഭാവത്തെ സ്വാഭാവിക തിന്‍‌മ (Natural evil) എന്ന് വിളിക്കാം. ഭൂകമ്പം, വെള്ളപ്പൊക്കം, വരള്‍ച്ച, സുനാമി ഇവയെല്ലാം സ്വാഭാവിക തിന്‍‌മയുടെ ഗണത്തില്‍പ്പെടുന്നു. അതേ സമയം, മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനം മൂലം വന്നുഭവിക്കുന്ന തിന്‍മകളെ ധാര്‍മ്മിക തിന്‍‌മകൾ (Moral evil) എന്ന് വിളിക്കുന്നു. സ്വാതന്ത്രത്തിന്റെ ദുരുപയോഗം മൂലം ഉണ്ടാക്കുന്ന തിന്‍‌മകളാണ് ഈ ഗണത്തില്‍ പെടുക. യുദ്ധം, കൊലപാതകം, അക്രമം, മോഷണം തുടങ്ങിയവയെല്ലാം ധാര്‍മ്മിക തിന്‍‌മകളാണ്. ചില ധാര്‍മ്മിക തിന്‍‌മകള്‍ (Moral evil) സ്വാഭാവിക തിന്‍‌മകളായി (Natural evil) ഭവിക്കാറുമുണ്ട്. ഉദാഹരണമായി, പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമൂലം കൊടിയ വരള്‍ച്ച ബാധിക്കുക, പകര്‍ച്ച വ്യാധികള്‍ ബാധിക്കുക, അമിത വ്യാവസായികവല്‍ക്കരണം മൂലം കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുക… ഇങ്ങനെ പോകുന്നു അത്തരം തിന്‍‌മകളുടെ പട്ടിക.

മനുഷ്യന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയിലൂടെ ആവീർഭവിക്കുന്ന തിന്‍‌മകളെ (Moral evil) ദൈവത്തിന്‍റെമേല്‍ നേരിട്ട് ആരോപിക്കാന്‍ കഴിയില്ല, എന്നാൽ പരോക്ഷമായ കുറ്റാരോപണം സാധ്യമാണ്. കാരണം, മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിക്കുകയും ആ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം തിന്മയുണ്ടാവുമ്പോൾ അതിൽ ദൈവവും പരോക്ഷമായി പങ്കുകാരനാവുന്നു. അതായത്, മകൻ ചെയ്ത കുറ്റത്തിന് പൊലീസ് അയാളുടെ അച്ഛനെ സ്റ്റേഷനിൽ കൊണ്ടിരുത്തുന്നതുപോലെ!

പക്ഷേ, മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നതിലൂടെ ആത്യന്തികമായ ഒരു നന്മയാണ് ദൈവം ചെയ്തത്. അതിനാൽ തന്നെ, സ്വാതന്ത്രത്തിന്റെ ദുരുപയോഗത്തിന് ദൈവം ഉത്തരവാധിയാവില്ല. ഇനി, കുട്ടിയുടെ കൈയ്യില്‍ വാള്‍ കൊടുത്തിട്ട് വെട്ടരുത് എന്ന് പറയുന്നത് പോലെയല്ലേ ദൈവം മനുഷ്യന് സ്വാതന്ത്രം കൊടുത്തതും – എന്ന് വാദിച്ചാല്‍, ശരിയാണ്! പക്ഷേ, ഓർക്കേണ്ടതിതാണ് --  സ്വതന്ത്ര ഇച്ഛാശക്തിയില്ലാത്ത, പരിണാമ ചങ്ങലയിൽ താഴേ തട്ടിൽ കിടക്കുന്ന ഏതെങ്കിലുമൊരു ജീവിയായി നാം പിറവിയെടുക്കാതിരുന്നത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്ന്  മനസിലാക്കിയാൽ ഇത്തരം അനാവശ്യ വാദങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ.

ഇനി, സ്വാഭാവിക തിന്‍‌മയുടെ (Natural evil) കാര്യമെടുക്കാം. മനുഷ്യന്‍ മൂലം ഉണ്ടാകുന്ന തിന്‍മകള്‍ മാത്രം മാറ്റിനിര്‍ത്തിയാല്‍, സ്വാഭാവിക തിന്‍‌മ എന്ന് പറയാന്‍ ഒന്നും ഉണ്ടാവില്ല എന്നതാണ് രസകരമായ ഒരു കാര്യം. എങ്കിലും, ചിലര്‍ അന്ധരായി ജനിക്കുന്നു, ആരുടെയും കുറ്റം കൊണ്ടല്ലാതെ വികലാംഗരാവുന്നു, ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുന്നു, അപകടങ്ങള്‍ സംഭവിക്കുന്നു, പ്രിയപ്പെട്ടവര്‍ രോഗബാധിതരാവുന്നു, അവര്‍ മരിക്കുന്നു, പട്ടിണി അനുഭവിക്കേണ്ടി വരുന്നു… ഈ തിന്‍‌മകളെ ദൈവത്തിന്‍റെ മേല്‍ ആരോപിക്കാനാവുമോ?

അന്ധനായി ജനിച്ച ഒരു കുട്ടിയുടെ കാര്യം നോക്കാം. കുട്ടി അന്ധനായി ജനിച്ചതിനുള്ള കാരണങ്ങള്‍ പലതാകാം. അന്ധതയ്ക്ക് കാരണം അവന്‍റെ മാതാപിതാക്കളുടെ ജീനിന്‍റെ പ്രശ്നമാണെന്നോ, പാരമ്പര്യം മൂലമാണെന്നോ, അതുമല്ലെങ്കിൽ മാതാപിതാക്കളുടെ അമിത മദ്യപാനം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, റേഡിയേഷൻ പോലുള്ള അന്തരീക്ഷ മലിനീകരണം പോലുള്ള കാ‍രണങ്ങൾ മൂലമെന്നോ കരുതുക. ഇത്തരം സന്ദര്‍ഭങ്ങളിലും, ദൈവം പരോക്ഷമായിട്ടേ തിന്മയുടെ കാരണക്കാ‍രനാവുന്നുള്ളൂ. തെങ്ങില്‍ നിന്ന് തേങ്ങ മാത്രമേയുണ്ടാവൂ എന്നത് പ്രകൃതി നിയമമാണെങ്കിൽ, അപര്യാപ്തമായ ചുറ്റുപാടില്‍ നിന്ന് അന്ധനായ ഒരു കുട്ടി ജനിക്കുന്നുവെന്നതും ഒരു പ്രകൃതി നിയമം മാത്രമല്ലേ! മറ്റൊരു ഉദാഹരണം കൂടി നോക്കിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.

പോസ്റ്റുമാന്‍ കൃഷ്ണന്‍‌കുട്ടി യൌസേപ്പിന്‍റെ തെങ്ങിന്‍ പുരയിടത്തിലൂടെ നടക്കുന്നു. പെട്ടെന്ന് ഒരു ഓലമടല്‍ തെങ്ങില്‍ നിന്ന് താഴേക്ക് വീഴുന്നു. ഓലമടല്‍ കണ്ട പോസ്റ്റുമാന്‍ കാര്യമറിയാന്‍ മുകളിലേയ്ക്ക് നോക്കുന്നു, അതാ വരുന്നു ഒരു ഉണക്ക തേങ്ങ. പ്രതികരിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പ് തേങ്ങ അദ്ദേഹത്തിന്‍റെ തിരുമുഖം തകര്‍ക്കുന്നു. ഈ സംഭവത്തിലെ കുറ്റക്കാരന്‍ ആരാണ്?

തെങ്ങിന്‍‌പുരയിടത്തിലൂടെ നടന്നാല്‍ തേങ്ങ തലയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും കൃഷ്ണന്‍‌കുട്ടി ആ വഴിക്ക് തന്നെ പോയി. കുറ്റക്കാരന്‍ കൃഷ്ണന്‍‌കുട്ടി തന്നെ. ഹേയ്! അത് ശരിയല്ല, കുറ്റക്കാരന്‍ യൌസേപ്പാണ്. അങ്ങേര്‍ സമയത്തിന് സ്വന്തം പുരയിടത്തെ തേങ്ങ ഇട്ടിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാവുമായിരുന്നോ? പക്ഷേ, കഴിഞ്ഞ ആഴ്ച അയാള്‍ തേങ്ങ ഇടിയിച്ചതാണെല്ലോ! ഹോ, അപ്പോ തേങ്ങയിട്ട കുമാരനാണ് കുറ്റക്കാരന്‍! പാകമായ തേങ്ങ ഒരെണ്ണം അയാള്‍ വെട്ടാതെ വിട്ടു. പാവം, അയാളെന്ത് പിഴച്ചു? കുറ്റക്കാരന്‍ തെങ്ങാണ്. നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന തെങ്ങിന്‍‌പുരയിടത്തിൽ പോസ്റ്റുമാന്റെ തലയിൽ തന്നെ തേങ്ങയിടാൻ തെങ്ങിന് എങ്ങനെ തോന്നി? അങ്ങനെ പറയല്ലേ.... മിണ്ടാപ്രാണി തെങ്ങിന് എന്തറിയാം! വല്ല കാറ്റോ, അണ്ണാനോ മൂലം തേങ്ങ വീണതായിരിക്കാം. അല്ലല്ല..., എല്ലാറ്റിനും കാരണം ദൈവമാണ്. ദൈവം തെങ്ങിനെ സൃഷ്ടിക്കാതിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാവുമായിരുന്നില്ലല്ലോ!

നമുക്ക് കാര്യത്തിലേക്ക് വരാം. മുകളില്‍പ്പറഞ്ഞ സംഭവം ഒരേസമയം സ്വാഭാവിക തിന്‍‌മയും ധാര്‍മ്മിക തിന്‍‌മയുമാണ്. ദൈവം ഇവിടെ നിസഹായനാണ്. മനുഷ്യന് ഉപകാരപ്രദമാവാന്‍ ദൈവം നൂറ്റാങ്ങുകള്‍ക്ക് മുമ്പ് തെങ്ങിനെ ‘സൃഷ്ടിച്ചു’. തെങ്ങ് പ്രകൃതിയുടെ പ്രേരണയനുസരിച്ച് ലോകമെമ്പാടും പെരുകി. അതില്‍ ഒരു വിത്ത് യൌസേപ്പിന്‍റെ തോട്ടത്തിലും എത്തിപ്പെട്ടു. അത് കൃത്യമായി കൃഷ്ണന്‍‌കുട്ടിയുടെ

തലയില്‍ വീഴുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. ഈ തിന്‍‌മയുടെ ശൃംഖലയില്‍ ദൈവത്തിന്‍റെ സ്ഥാനം വിദൂരത്ത് (Remote) മാത്രമാണ്. അതായത്, ദൈവം തെങ്ങില്‍ കയറുകയോ കൃഷ്ണന്‍‌കുട്ടി വന്ന തക്കത്തില്‍ തേങ്ങ തലയിലിടുകയോ ചെയ്തില്ല. പ്രകൃതിയുടെ ചലനത്തില്‍ സംഭവിച്ച ആകസ്മിക സംഭവം (Accident) മാത്രമായിരുന്നു അത്.

ദശലക്ഷക്കണക്കിന് പൊട്ടിത്തെറികള്‍, കൂട്ടിമുട്ടലുകള്‍, ഛിന്നിച്ചിതറലുകള്‍… ഇതൊക്കെയാണ് അനുനിമിഷം പ്രപഞ്ചത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പൊട്ടിത്തെറികളും കൂട്ടിമുട്ടലുകളും തിയറി അനുസരിച്ച് തിന്‍‌മയാകുമോ? ഇല്ല. ഇതെല്ലാം തന്നെ ആകസ്മിക സംഭവങ്ങളാണ് (Accidents). പരിണാമത്തിലൂടെ സ്വതന്ത്രമായി സ്വയം വിടരുകയും പെരുകുകയും (Evolve and develope) ചെയ്യുന്ന ഈ പ്രപഞ്ചത്തില്‍ ആകസ്മിക സംഭവങ്ങള്‍ സ്വാഭാവികം മാത്രമാണ്. പ്രകൃതിക്ക് അതിന്‍റേതായ ഒരു ചലനാത്മകതയുണ്ട് (Dynamism). ഈ ഡയനാമിസത്തിന്‍റെ കാരണഭൂതന്‍ ദൈവം എന്ന ശക്തിയാണെങ്കിലും, പ്രപഞ്ചം സ്വതന്ത്രമായ താളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ദൈവം എല്ലാ ദിവസവും ചര്‍ക്ക തിരിക്കുന്നതുപോലെ ഭൂമിയെ തിരിച്ചുകൊണ്ടിരിക്കുന്നില്ല. ഇനേര്‍ഷ്യ (Inertia) എന്ന തിയറിയനുസരിച്ച് പ്രപഞ്ചം അതിന്‍റേതായ രീതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നെന്നേയുള്ളൂ. അതിനാല്‍, ഈ ഡയനാമിസത്തില്‍ ഉണ്ടാവുന്ന ആകസ്മികതയെ (Accident) ദൈവത്തിന്‍റെ തലയില്‍ വയ്ക്കുന്നത് യുക്തിക്ക് ചേര്‍ന്നതല്ല.

ചുരുക്കത്തില്‍, ആത്യന്തികമായി ദൈവത്തിന് നേരിട്ട് (Directly) തിന്‍‌മയുണ്ടാക്കാന്‍ കഴിയില്ല, കാരണം ദൈവത്തിന് അഭാവം ഉണ്ടാക്കാന്‍ കഴിയില്ല (God can not create absence, beacause He himself is presence). പക്ഷേ, നിരവധി കാരണങ്ങള്‍ മൂലം പ്രപഞ്ചത്തില്‍ സ്വാഭാവിക തിന്‍‌മ (Natural evil) ഉണ്ടാകുന്നു. വസ്തുക്കളുടെ കാരണഭൂതന്‍ (Ultimate cause) എന്ന നിലയില്‍, എല്ലാ തിന്‍‌മകള്‍ക്കും പരോക്ഷമായി (Indirectly) ദൈവം ഉത്തരവാധിയാണ്. എന്നാല്‍ ദൈവം തിന്‍‌മ ഉണ്ടാക്കുന്നില്ല, മനുഷ്യന്‍ മൂലമോ ആകസ്മികത്വം മൂലമോ ഉണ്ടാവുന്ന തിന്‍‌മയെ ദൈവം അനുവദിക്കുക (Allow) മാത്രമാണ് ചെയ്യുന്നത്. അതായത്; തേങ്ങ കൃഷ്ണന്‍‌കുട്ടിയുടെ തലയിലേയ്ക്ക് ഇപ്പോ വീഴും എന്ന് കണ്ടിട്ടും ദൈവം ഇടയ്ക്ക് കയറി തേങ്ങയെ പിടിക്കുന്നില്ല. അത് വീഴാന്‍ തന്നെ ദൈവം അനുവദിക്കുന്നു. ഇതുപോലെ, ദൈവം പലപ്പോഴും തിന്മയെ അനുവദിക്കുന്നതായി കാണാൻ കഴിയും.

അനേകം തിന്മകൾക്ക് ഹേതുവാകാനിടയുള്ള ഹിറ്റ്ലർമാർ ജനിക്കുന്നു, കംസന്‍ ജനിക്കുന്നു, ദുര്യോധനന്‍ ജനിക്കുന്നു, കാളിയന്‍ ജനിക്കുന്നു... ദൈവം ഇതെല്ലാം എന്തിന് അനുവദിക്കുന്നു? സൃഷ്ടികർമ്മത്തിന്റെ സന്തുലിതാവസ്ഥ പ്രളയത്തിലൂടെ തുടരുന്നതിനാണോ ഇങ്ങനെ സംഭവിക്കുന്നത്? അതല്ലെങ്കിൽ ഇവയെല്ലാം ഒരു നിയോഗമാണോ? ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

ക്ലൈമാക്സിലെത്തിയ ശേഷം “നിയോഗം” എന്നുപറഞ്ഞ് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് മാറുകയാണെന്ന് ധരിക്കരുത്. ഇത് മനുഷ്യബുദ്ധിയുടെ നിസഹായതയാണ്. ചില കാര്യങ്ങൾ മനുഷ്യബുദ്ധിയ്ക്ക് പോലും അപ്രാപ്യമാണ്. ഈ നിസഹായതയാണ് ജീവിതത്തെ സൌന്ദര്യവത്താക്കുന്നതും, കാവ്യാത്മകമാക്കുന്നതും, ക്രിയാത്മകമാക്കുന്നതും. നിനച്ചതെല്ലാം സംഭവിക്കുകയും, ചോദിച്ചതിനെല്ലാം ഉത്തരം കിട്ടുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര മുഷിപ്പനാകുമായിരുന്നു? ഇതാവുമ്പോൾ, ഉത്തരമില്ലാതെ ഭാവനാലോകത്ത് എത്രവേണമെങ്കിലും നമുക്ക് സഞ്ചരിക്കാം... ജീവിതത്തിൽ നിലനിൽക്കുന്ന സന്ദിഗ്ദ്ധാവസ്ഥകളാണ് മനുഷ്യനെ ഇന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എത്രതന്നെ ശാസ്ത്രീയമായി മുന്നേറിയാലും, ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരു പ്രഹേളിക പോലെ അവനെ എന്നും പിന്തുടരും. ഇവിടെയാണ് വിശ്വാസങ്ങൾ ജയിക്കുന്നതും, ശാസ്ത്രം തോൽക്കുന്നതും! ബുദ്ധി പരാജയപ്പെടുന്നിടത്ത് മതങ്ങൾ അവതരിക്കുന്നു, അതും ഒരു പ്രകൃതിനിയമം തന്നെ!

ഉപസംഹാരം

“തിന്‍‌മ” എന്ന ആയുധം ഉപയോഗിച്ച് ദൈവാസ്ഥിത്വത്തിന് തുരങ്കം വയ്ക്കാന്‍ കഴിയില്ല എന്നാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ശ്രമിച്ചത്. മേക്കപ്പിനൊക്കെ ഒരു പരുധിയില്ലേടെയ്… എന്ന് പറയുന്നതുപോലെ വിശദീകരണങ്ങള്‍ക്ക് പരിമിതികളുണ്ട്. അതറിയാവുന്നതുകൊണ്ടുതന്നെ, തുടർന്നുള്ള പഠനങ്ങളും ചർച്ചകളും വായനക്കാരന്റെ വ്യക്തി ജീവിതത്തിലേക്ക് വിടുന്നു, ആത്മാന്വേഷണത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, നിഗൂഢമായ ജീവിത സത്യങ്ങൾ പകൽ പോലെ വിരാചിതമാകട്ടെ എന്ന ആശംസയോടെ!