Showing posts with label story. Show all posts
Showing posts with label story. Show all posts

Wednesday, December 19, 2012

കരടി


ഒരിടത്തൊരിടത്ത് ഒരു കരടി ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

എന്നിട്ട്?

കരടി ഉറങ്ങുകയല്ലേ? കരടി ഉറങ്ങുമ്പം കഥ പറയാൻ പറ്റൂല്ല. അത് ഉണരട്ടെ; അപ്പോ പറയാം.

ന്നാ, മുയലിന്റെ കഥ പറ.

ഒരിടത്തൊരിടത്ത് ഒരു മുയൽ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(നിശബ്ദത)

മാനിന്റെ കഥ...???

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(പിന്നേം നിശബ്ദത)

ന്നാ പാമ്പിന്റെ കഥ പറ....

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു...

(അപ്പോഴേക്കും അവന്റെ ചുണ്ടിൽ പാൽ പുഞ്ചിരി... കവിളിൽ നുണക്കുഴി.... കണ്ണിൽ കുസൃതി....)

Thursday, July 19, 2012

ഉണ്ണിക്കഥ: യോഗിണി

ഒരിടത്തൊരിടത്തൊരിടത്ത്, ഒരു യോഗിണി ഉണ്ടായിരുന്നു. സദാസമയവും ധ്യാനവും പ്രാർത്ഥനയുമാണ് അവരുടെ ജോലി. കാണാൻ അധികം പ്രായമൊന്നും ആയിട്ടില്ല. അവരെ കാണാൻ പകലന്തിയോളം വൻതിരക്കാണ്. യോഗിണിയുടെ പോപ്പുലാരിറ്റി കണ്ട് അസൂയ മൂത്ത ചില കക്ഷികൾ അവർക്കിട്ടൊരു പണി കൊടുക്കാൻ തക്കം പാർത്തിരിക്കുന്ന സമയം. അങ്ങനെയിരിക്കെ ഒരു ദിവസം, വഴിയിൽ കഞ്ചാവടിച്ചോണ്ടിരുന്ന ഒരു നിരീശ്വരവാദി അക്കനൊരു പണി കൊടുക്കാന്നും പറഞ്ഞ് മുണ്ടും മടക്കിക്കുത്തി അവരെ കാണാൻ ചെന്നു. അത്ര പെട്ടെന്നൊന്നും അക്കനെ കാണാൻ പറ്റൂല്ല. ന്നാലും, ഭാഗ്യവശാലോ, നിർഭാഗ്യവശാലോ യോഗിണിയെ കാണാൻ അയാൾക്ക് കുറി കിട്ടുന്നു. ചുറ്റുപാടും ഭക്തജനങ്ങൾ! എല്ലാവരും യോഗിണിയുടെ കൃപാകടാക്ഷങ്ങൾക്കായി ഉറ്റിനോക്കിക്കൊണ്ടിരിക്കുകയാണ്. തന്റെ ഊഴമെത്തിയപ്പോൾ മ്മ്ടെ കഥാനായകൻ യോഗിണിയുടെ മുന്നിൽ മുട്ടുകുത്തി തൊഴുതു, നെഞ്ചിനിട്ട് പൊട്ടിക്കും മുമ്പ് ഗാന്ധിജിയുടെ കാലിൽ വീണ ഗോഡ്സെയെ പോലെ! യോഗിണി കരുണാപൂർവം അയാളെ സ്പർശിച്ചു. കിട്ടിയ ഗ്യാപ്പിൽ നിരീശ്വരവാദി വന്ന കാര്യം അറിയിച്ചു. "മാതാശ്രീ, ഇന്ന് രാത്രി എനിക്ക് അവിടത്തോടൊപ്പം അന്തിയുറങ്ങണമെന്നുണ്ട്." ചുറ്റും നിന്നവർ ഇത് കേട്ട് ഞെട്ടി! നിരീശ്വരവാദിയുടെ അഗ്രചർമ്മം ഛേദിച്ച് അതിനെ ചൂണ്ടയിൽ കോർക്കാനുള്ള ദേഷ്യം വന്നിട്ടും അവർ പ്രതികരിച്ചില്ല. കാരണം, മുന്നിലിരിക്കുന്നത് ജഗതാംബയാണ്. "അത്രേയുള്ളോ? എന്നാ അങ്ങനെയാവട്ടേ"ന്ന് യോഗിണിയും! കലിപ്പ്... പയങ്കര കലിപ്പ്. ദൃക്സാക്ഷികൾക്ക് സഹിക്കാനാവുന്നില്ല. "യോഗിണിമാരെപ്പോലും വെറുതേ വിടില്ല." അവന്റെ കാര്യം പോട്ടേന്ന് വയ്ക്കാം.... ഈ യോഗിണിയ്ക്ക് എന്നാ പറ്റി? ആളുകൾ പുലമ്പുന്നു, ചിലർ പുലഭ്യം പറയുന്നു. ലോട്ടറിയടിച്ച സന്തോഷത്തിൽ മ്മ്ടെ നിരീശ്വരവാദി കൊറച്ച് നേരം ഒരു മൂലയിൽ കറങ്ങിക്കറങ്ങി നിന്നു, ഭക്തജനങ്ങളുടെ അസൂയാവഹമായ നോട്ടങ്ങളെ അവഗണിച്ച്! ഒടുക്കം, ദർശനമെല്ലാം കഴിഞ്ഞ് യോഗിണി അകത്തേയ്ക്ക് പോയപ്പോ കക്ഷിയും അവരുടെ സാരിത്തുമ്പും പിടിച്ച് കൂടെ കയറിപ്പോയി. അമ്മേടെ കൂടെ നിന്നില്ലെങ്കിൽ ഭക്തന്മാർ കൈകാര്യം ചെയ്യുമെന്ന് അയാൾക്ക് നന്നായി അറിയാം. അങ്ങനെ സമയം രാത്രിയായി. ഭക്തന്മാർക്കാർക്കും ഉറക്കമില്ല. എങ്ങനെ ഒറങ്ങും? ചത്താപ്പോലും ഉറക്കം വരാത്ത രാത്രിയല്ലേ ഇത്! ഒരു ഭക്തൻ രാത്രി 12 മണിക്ക് അടുത്ത് ഉറങ്ങിക്കെടന്നിരുന്ന ഭാര്യയെ വിളിച്ച് ചോദിച്ചത്രേ: "ഇപ്പോ യോഗിണിയുടെ അവസ്ഥ എന്തരായിരിക്കുമോ എന്തോ?" "എന്റെ അവസ്ഥ അന്വേഷിക്കാൻ നിങ്ങൾക്ക് നേരമില്ല, അപ്പഴാണ് അവൾടെ അമ്മേടെ ഒരു അവസ്ഥ" ന്നും പറഞ്ഞ് ഭാര്യ മുട്ടൻ തെളിവിളിച്ചത്രേ! തിരിഞ്ഞും മറിഞ്ഞും കെടെന്നിട്ട് ഒറക്കം വരാതെ അയാൾ എങ്ങനെയോ നേരം വെളുപ്പിച്ചു. പരപരാന്ന് സൂര്യൻ ഉദിച്ചപ്പോ അയാൾ നേരേ ആശ്രമത്തിൽ ഓടിക്കിതച്ചെത്തി. ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെക്ക്‌ചെയ്യാൻ ഓഫീസിൽ ഓടിക്കിതച്ചെത്തുന്നവരെ പോലെ! ആശ്രമം പതിവ് പോലെ ശാന്തമാണ്. യോഗിണി പതിവ് പോലെ അതിരാവിലെ എഴുന്നേറ്റ് പൂജാകർമ്മങ്ങൾ ചെയ്യുകയാണ്. "ഒന്നും നടന്നില്ലേ?" - അയാൾ സ്വയം ചോദിച്ചു. "ഈശ്വരാ.... ഈ ഐഡിയ എനിക്ക് തോന്നിയില്ലല്ലോ!" - അയാൾ പിറുപിറുക്കുന്നു. അതിനിടയിൽ അയാൾ മറ്റവനെ തിരയുന്നു, നിരീശ്വരവാദിയെ! "ശ്ശ്..ശ്ശ്.... ലവൻ എവിടെ?" അടുത്ത് നിന്ന മറ്റൊരു ഭക്തനോട് ഈ ഭക്തൻ ചോദിച്ചു. മറ്റേ ഭക്തൻ ഈ ഭക്തനെ പരുഷമായി നോക്കി, "നിനക്ക് കണ്ണ് കണ്ടൂട്രാ" ന്ന ഭാവത്തിൽ! നോക്കുമ്പോ, നിരീശ്വരവാദി കാവിയുടുത്ത്, കുറി തൊട്ട് ഒരു മൂലയിൽ കണ്ണുമടച്ച് ധ്യാനനിമഗ്നനായിരിക്കുന്നു. "എന്റെ പള്ളീ... ഇത് എന്തര്?" ഏതായാലും, കഴിഞ്ഞ രാത്രി സംഭവിച്ചതെന്താണെന്ന് ആർക്കും ഒരു പിടിയും ഇല്ലെങ്കിലും, യോഗിണിയ്ക്ക് പണി കൊടുക്കാൻ വന്നവന് ഒരു എട്ടിന്റെ പണി കിട്ടിയെന്ന് മാത്രം എല്ലാവർക്കും മനസിലായി. തരത്തിലുള്ളവരോട് കളിച്ചാൽ കളി തുടരാം; ഇല്ലെങ്കിൽ കളി പഠിക്കും.



ഉണ്ണിക്കഥ: വഴിതെറ്റി

പണ്ട്, വളരെ പണ്ട്, സത്യാന്വേഷണ ത്വരയുമായി ഒരു യുവാവ് ഒരു ഗുരുവിനെ പോയി കണ്ടത്രേ! ഗുരു അയാളെ അടിമുടി നോക്കിയിട്ട് ചോദിച്ചു: "എന്താ വന്നത്?" അയാൾ പറഞ്ഞു: "ഗുരു എനിക്ക് സത്യത്തെ അറിയണം." ഗുരു പിന്നേം അയാളെ അടിമുടി നോക്കി. (ഗുരുക്കന്മാർ അല്ലേലും അങ്ങനാ.... ആവശ്യത്തിനും അനാവശ്യത്തിനും അടിമുടി നോക്കും.) അൽപ്പനേരത്തെ മൗനത്തിന് ശേഷം, ഗുരു പറഞ്ഞു: "നീ കുറച്ച് നാൾ ആശ്രമത്തിൽ തങ്ങണം, ബാക്കിയുള്ളത് പിന്നെ ആലോചിക്കാം." അന്നുമുതൽ അയാൾ ആ ആശ്രമവാസിയായി. ആശ്രമമെന്ന് പറഞ്ഞാ നിങ്ങളുദ്ദേശിക്കുന്ന നാല് കഴുക്കോല് വച്ച് കെട്ടിയ ചെറ്റക്കുടിലൊന്നുമല്ല. 350 അന്തേവാസികൾ, അവരെ സേവിക്കാൻ 150 വാല്യക്കാർ, 250 പശുക്കൾ, 50 എരുമകൾ, 80 ആട്, 600 കോഴി, 300 താറാവ്... അങ്ങനെ പോവുന്ന ഒരു വലിയ സെറ്റപ്പായിരുന്നു ആ ആശ്രമം. അന്തേവാസികളെല്ലാം രാവിലെ 4 മണിക്ക് എഴുന്നേക്കണം. എഴുന്നേറ്റയുടൻ പശൂനെ കറക്കണം, തൊഴുത്ത് വൃത്തിയാക്കണം, കറന്ന പാൽ സൊസൈറ്റിയിൽ കൊണ്ട് കൊടുക്കണം, കോഴീനെ തീറ്റിക്കണം, അപ്പിയിടിയിപ്പിക്കണം.... അങ്ങനെ പിടിപ്പത് പണിയാണ്. ജോലി ചെയ്ത് ചെയ്ത് നമ്മുടെ കഥാനായകൻ തളർന്നു. ഗുരുവാണെങ്കിൽ സത്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. സഹികെടുമ്പോൾ അയാൾ മനസിൽ ഗുരുവിനിട്ട് നാല് തെറിവിളിച്ചു. "ഈ മൈ*ന്റെ അടുത്താണല്ലോ സത്യാന്വേഷണമെന്ന് പറഞ്ഞ് ഞാൻ വന്ന് പെട്ടതെന്റെ ഗിവറുഗീസ് പുണ്യാളാ"ന്ന്. വർഷം പലത് കഴിഞ്ഞു. സത്യാന്വേഷണമെന്ന് പറഞ്ഞ് ആശ്രമത്തിൽ വന്ന കഥാനായകൻ താനെന്തിനാണ് അവിടെ വന്നതെന്നുപോലും മറന്നു. കുശിനിയിലെ പെണ്ണുങ്ങളുടെ ചന്തിക്കിട്ടടിച്ചും, സൊറ പറഞ്ഞും, സൊസൈറ്റിയിൽ കൊടുക്കേണ്ട പാലിൽ വെള്ളം ചേർത്ത് കിട്ടുന്ന കാശ് പോക്കറ്റിലാക്കിയും, പിന്നെ നാക്ക് ചൊറിയുമ്പോൾ നല്ലൊരു പൂവൻകോഴിയെ തല്ലിക്കൊന്ന് ചിക്കൻ 65 ആക്കിയും അയാൾ കാലം തള്ളിനീക്കി. അങ്ങനെ, പിന്നേം വർഷങ്ങൾ ശ്ശടേന്നും പറഞ്ഞൊരു പോക്ക്. ഒരു ദിവസം രാവിലെ ഗുരു അയാളെ വിളിപ്പിച്ചു. "ആശ്രമ ജീവിതം എങ്ങനെയുണ്ട്?" "അങ്ങനെ പോവുന്നു ഗുരൂ...!" "ഇരിക്ക്!" അയാൾ ഗുരുവിന്റെ മുന്നിൽ ഇരുന്നു. "സത്യത്തെ കുറിച്ച് നിനക്ക് എന്താ അറിയേണ്ടത്?" ഗുരു ചോദിച്ചു. ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് അയാൾ ആദ്യം ഞെട്ടി. പിന്നെ ഇങ്ങനെ പറഞ്ഞു: "സത്യനെ കുറിച്ച് പ്രത്യേകിച്ചൊന്നും അറിയാനില്ല ഗുരു. ആശ്രമത്തിലേക്ക് 450 തെങ്ങിൻ തൈയ്യും 35 കറവപ്പശുക്കളെയും വാങ്ങി തരാമെന്ന് പറഞ്ഞ് കാശും വാങ്ങിപ്പോയവനാ... അവന്റെ അഡ്രസ് പോലും ഇപ്പോ കിട്ടാനില്ല." ഉത്തരം കേട്ട് ഗുരുവിന്റെ കണ്ണുകൾ വിടർന്നും അടിമുടി നോക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് അയാളോട് പൊയ്ക്കോളാൻ പറഞ്ഞു. പുറത്ത് വന്ന അയാൾ തല ചൊറിഞ്ഞു. "അയ്യോ! രാസവളം വാങ്ങാനുള്ള കാശും സത്യൻ വാങ്ങിക്കൊണ്ട് പോയ കാര്യം പറയാൻ മറന്നു. ങാ... പോട്ടെ! അടുത്ത തവണ പറയാം." അധികം വൈകാതെ ഗുരു സമാധിയായി, അയാൾ ആ ആശ്രമത്തിലെ ഗുരുവുമായി.



Sunday, April 15, 2012

ഒരു മാടപ്രാവിന്റെ രക്തം!


കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, ചിലപ്പോൾ അപ്രസക്തമെന്നും മറ്റ് ചിലപ്പോൾ അർത്ഥവത്തെന്നും തോന്നാറുള്ള ഒരു സംഭവമാണ് ഈ പോസ്റ്റിനാധാരം! ഞാനപ്പോൾ ഹൈസ്കൂളിൽ പഠിക്കുകയാണ്..., എട്ടിലോ ഒൻപതിലോ! അധികം ആരുമായും സംസാരിക്കാത്ത, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടാതെ, വഴക്കിനോ വക്കാണത്തിനോ പോകാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന, പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ പോലും ഭയപ്പെടുന്ന, നാണംകുണുങ്ങിയും, ശാന്തനും, അന്തർമുഖനുമായ ഒരു നാടൻ പയ്യനായിരുന്നു ഞാൻ!

എന്റെ ഗ്രാമത്തിൽ അക്കാലത്തുണ്ടായിരുന്ന മിക്കവാറും എല്ലാ കുട്ടികളും, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവർ, ഏതാണ്ടിതേ സ്വഭാവക്കാർ തന്നെ, കാലത്തിന്റെ കുത്തൊഴുക്കിൽ പലരും പിന്നീട് മാറിയെങ്കിലും! തെക്കൻ കേരളത്തിൽ 80-കളിലും 90-ന്റെ ആദ്യപകുതിയിലും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളാണ് അതിനുള്ള പ്രധാന കാരണമെന്ന് ഞാൻ കരുതുന്നു. ഇടത്തരം കുടുംബങ്ങളാണ് ഭൂരിപക്ഷവും. അവിടെയുള്ള കുട്ടികളെല്ലാം മാതാപിതാക്കൾക്കും മുതിർന്നവർക്കും പൂർണ്ണമായും വിധേയരായിരിക്കും. തെറ്റ് ചെയ്താൽ തല്ല് ഉറപ്പാണ്. തല്ല് എന്ന് പറഞ്ഞാൽ പല തരം തല്ലാണ്. പേരക്കമ്പി, പുളിയങ്കമ്പ്, ചൂല്, മടൽ, തുടുപ്പ്, കയറ് എന്നിങ്ങനെ പോകുന്ന വിവിധ ഗുണമേന്മയിലുള്ള തല്ലുകൾക്ക് പുറമേ തല്ലുകളുടെ പശ്ചാത്തലവും മാറാം. തെറ്റിന്റെ കാഠിന്യമനുസരിച്ചാണ് ഇത്. മാവിലോ പ്ലാവിലോ കെട്ടിയിട്ട് തല്ലുക, ദേഹത്ത് മീറിൻ കൂട് പൊട്ടിച്ചിടുക, വിരളമായ ഘട്ടങ്ങളിൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കുക... ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവർക്കും തല്ല് കിട്ടുക എന്നൊരു ഐറ്റവും അന്നുണ്ടായിരുന്നു. (എന്റെ വീട്ടിൽ, തെറ്റ് ചെയ്തത് അനിയാണെങ്കിലും അടി കോമൺ ആണ്. ഏതെങ്കിലുമൊരു കുട്ടിയോട് പക്ഷപാതം കാട്ടിയെന്ന ചിന്ത വരാതിരിക്കാനാണ് അത്തരമൊരു നടപടിയെന്ന് അമ്മ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോൾ ഇന്നത്തെ കുട്ടികൾ മഹാഭാഗ്യവാന്മാരാണ്. ഞങ്ങൾ വാങ്ങിയ തല്ലിന്റെ പകുതിയെങ്കിലും നിങ്ങക്ക് കിട്ടിയിരുന്നെങ്കിൽ നീയൊക്കെ പണ്ടേ നന്നായിപ്പോയേനേ!) ഞാനെന്റെ ജീവിതത്തിൽ വാങ്ങിക്കൂട്ടിയ അടിയുടെ മുക്കാൽ ശതമാനവും വാങ്ങിക്കൂട്ടിയത് സ്കൂളിൽ നിന്നായിരുന്നു. ഇന്നത്തെ കുട്ടികൾ ഓഫീസിൽ പോകുന്നത് പോലെയാണ് സ്കൂളിൽ പോകുന്നത്. പണ്ട് അങ്ങനെയല്ല. സാറന്മാർ ക്ലാസിൽ വരുന്നത് തന്നെ തല്ലാനാണ്; കൈയ്യിൽ പുസ്തകം ഇല്ലെങ്കിലും ഒരു ചൂരൽ നിശ്ചയമായും കാണും. സാറ് എന്നെ അടിച്ചുവെന്ന് വീട്ടിൽ പരാതി പറഞ്ഞാൽ ക്ലാസിൽ ചെയ്ത തെറ്റിന് വീട്ടിൽ നിന്നും കിട്ടും അടി.

അതുപോലെ, ഇന്നത്തെപോലെ കുട്ടികൾക്ക് അന്ന് സമൂഹത്തിൽ (വീട്ടിനുള്ളിലെ കാര്യമല്ല) മുന്തിയ പരിഗണനയോ, അനാവശ്യ ശ്രദ്ധയോ, പരിലാളനയോ കിട്ടിയിരുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നു. കല്യാണ വീടുകൾ, വാഹനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്ക് സിറ്റ് ലഭിക്കാറില്ല. ലഭിച്ചാൽ തന്നെ, മുതിർന്നവർ ചോദിച്ചാൽ അപ്പോ എഴുന്നേറ്റ് കൊടുത്തേക്കണം! അപരിചിതരായ മുതിർന്നവർക്ക് പോലും കുട്ടികളെ ശാസിക്കാൻ അധികാരമുണ്ടായിരുന്നു. എന്നെ പോലുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൂടിപ്പോയാൽ മൂന്നോ, നാലോ ജോഡി. അതിലപ്പുറം തുണി ഉണ്ടാവാറില്ല. അതുപോലെ തന്നെ സുപ്രധാനമായ ഒന്നാണ് ഇലട്രോണിക്സ് വിപ്ലവത്തിന്റെ അഭാവം! ഇന്നത്തെ പോലെ എല്ലാ വീടുകളിലും അന്ന് ടിവി ഇല്ല. കേബിൾ ടിവി ഇല്ല. മൊബൈൽ ഫോണില്ല... ഇതൊന്നും ഇല്ലാത്ത ആ കാലഘട്ടത്തെ കുറിച്ച് ഇന്നാലോചിക്കുമ്പോൾ ഞാന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ശിലായുഗത്തിലായിരുന്നോ എന്ന് സംശയിച്ച് പോവാറുണ്ട്. ഏതായാലും, ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നത്തെ കുട്ടികൾ താരതമ്യേന മിത-ഉൽസുകരോ, മന്ദരോ ആയിരുന്നു. നിയന്ത്രണങ്ങളില്ലാത്ത വിധം ഉല്ലസിക്കാനോ, overexcited ആവാനോ ഉള്ള ഉപാധികൾ ഇല്ലാതിരുന്നതുകൊണ്ടാവാം ഞാനടക്കമുള്ള കുട്ടികൾ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, അച്ചടക്കമുള്ളവരും ദൈവഭയമുള്ളവരും, മൂല്യബോധമുള്ളവരോ ഒക്കെയായി മാറിയത്.

ഇത്രയും വായിച്ച് കഴിഞ്ഞിട്ട്, "പട്ടച്ചാരായം കുടിക്കും പോലെ" ഡ്രൈ ആയിരുന്നു എന്റെ കുട്ടിക്കാലമെന്ന് ആരും തെറ്റിദ്ധരിക്കരുതേ! കറണ്ടടിച്ച കുട്ടിക്കാലം എന്ന പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ചൂടുള്ള പല അനുഭവങ്ങളെയും കൊണ്ട് സമ്പന്നവുമായിരുന്നു അത്, ഒരുപക്ഷേ ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്തവ, ഞങ്ങൾക്ക് മാത്രം ലഭിച്ച സൗഭാഗ്യം എന്ന് കരുതാവുന്നവ....!

കുണ്ടി കീറിയ നിക്കറുമിട്ട്, കൈയ്യിലൊരു വണ്ടിയും ഒട്ടിയ വയറുമായി കൂട്ടുകാരുമൊത്ത് കാവുകളിലും, മാമ്പഴക്കാടുകളിലും ചുറ്റിനടക്കുക, അവിടെയെല്ലാം നിർലോഭം കായ്ചുകിടക്കുന്ന വിവിധയിനം മാമ്പഴങ്ങളും, പേരയ്ക്കയും, കശുമാങ്ങയും, ഞാറയും, അയനിച്ചക്കയും പേരറിയാത്ത കാട്ടുകനികളും പറിച്ച് പോക്കറ്റിൽ ശേഖരിക്കുകയോ, മരത്തിലിരുന്ന് കഴിക്കുകയോ ചെയ്യുക, വയറുനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ നാടൻ കളികൾ... കാൽപ്പന്ത്, ഗോലികളി, സെവന്റീസ്, കുട്ടിയും കോലും... പെൺകുട്ടികൾ കൂടെയുണ്ടെങ്കിൽ വട്ടുകളി, തൊട്ടുകളി, ഒളിച്ചുകളി...! ഉച്ചതിരിഞ്ഞ് താമരക്കുളത്തിലേക്ക്... പോകുംവഴി വാഴത്തോപ്പിൽ കയറി കൂമ്പിൽ വിരിഞ്ഞ പോളയടർത്തി തേൻ കുടിക്കുക... പിന്നെ, കൂമ്പിടിച്ച് അകത്തിരിക്കുന്ന മൃദുവായ ഭാഗം തിന്നുക. വയലുകളിലും തോടുകളിലും മൂഞ്ചൂട്ട കൊണ്ട് ഞണ്ട് പിടിക്കുക... തെങ്ങിൻ ചോട്ടിൽ വീണുകിടക്കുന്ന വലിയ വെള്ളയ്ക്കകളിൽ തുളയിട്ട് പുളിച്ചുതുടങ്ങിയ ഇളനീർ കുടിക്കുക... പിന്നെ, ദേഹത്തിലൊട്ടിയ സകലമാന ചേറോടും കൂടി കുളത്തിലേക്ക് കുതിക്കുക... വെള്ളത്തിലെ കളികൾ വേറെ! തൊട്ടുകളി, മുങ്ങാങ്കുഴിയിടൽ, താമരപറിക്കൽ, കരണംമറിയൽ, ചങ്ങാടം തുഴയൽ.... കുളിയും കളിയും ഒരു പരുവമായി ദേഹം ചൊറിഞ്ഞ് തുടങ്ങുമ്പോൾ, കരയിൽ ഉപേക്ഷിച്ച ചകിരിയിൽ അവശേഷിച്ച സോപ്പുകൊണ്ട് ദേഹം പതയ്ക്കുക. പിന്നേം വെള്ളത്തിലേക്ക് കരണം മറിയുക. ഒടുവിൽ, നീന്താൻ ഒരിറ്റ് ജീവൻ ബാക്കിയില്ലെന്ന് വരുമ്പോൾ, നല്ല വെള്ളത്തിൽ കുളിച്ചുകയറാനെന്നും പറഞ്ഞ് കുളത്തിന് നടുവിലോ ഏതെങ്കിലും മൂലയിലോ പോയി കലങ്ങാത്ത വെള്ളത്തിൽ ഔദ്യോഗിക സ്നാനം നടത്തുക. പിന്നെ തല തുവർത്തി വീട്ടിലേക്ക്... ഇനി ഈ വാനരപ്പട കണ്ടുമുട്ടുന്നത് അടുത്തുള്ള കൃഷ്ണക്ഷേത്രത്തിലെ ഭജനയ്ക്കാണ്. ഭക്തി മൂത്തിട്ടൊന്നുമല്ല; ഭജന കഴിഞ്ഞിട്ട് ക്ഷേത്രത്തിൽ എന്നും "പ്രസാദം" (അരി പായസം) വിളമ്പും. അതിനാണെങ്കിൽ ഒടുക്കലത്തെ മധുരവും. ക്ഷേത്രക്കുളത്തിലെ താമരയിലയിൽ വിളമ്പിയ പായസം നഖം ഇലയിൽ തൊടാതെ (നഖം താമരയിലയിൽ കൊണ്ടാൽ പായസം കയ്ക്കും) വളരെ ശ്രദ്ധിച്ച് ചൂടോടെ കഴിക്കുക. പിന്നെ, കൂടെ കിട്ടാറുള്ള പൊരിയും പഴവും വഴി നീളെ തിന്ന് വീട്ടിലേക്ക് മടങ്ങുക. അപ്പോഴേക്കും രാത്രിയായിട്ടുണ്ടാവും... സ്പെഷ്യൽ ട്യൂഷനുകളില്ല, സീരിയൽ ഭ്രമമോ ടെലിവിഷൻ കമ്പമോ ഇല്ല. അതുകൊണ്ടുതന്നെ, അക്കാലത്ത് കുട്ടികൾക്ക് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു, പ്രകൃതിയെയും അതിന്റെ വരദാനമായ ജീവിതത്തെയും ശരിക്കാസ്വദിക്കാൻ!

പുട്ടിന് തേങ്ങായിടുന്നത് പോലെ അൽപ്പനേരം എന്റെ ബാല്യകാലചരിതം പറഞ്ഞെന്നേയുള്ളൂ... കുട്ടിക്കാലത്ത് എന്തൊക്കെ കളികൾ കളിച്ചുവെന്ന് പറഞ്ഞാലും, എന്തുമാത്രം കുസൃതികൾ കാണിച്ചുവെന്ന് പറഞ്ഞാലും, അടിസ്ഥാനപരമായി ഞാനൊരു അന്തർമുഖനായിരുന്നു. എല്ലാം കഴിഞ്ഞാൽ ഒന്നുമറിയാത്ത കുട്ടീടെ ഭാവം! ഈ അന്തർമുഖതയിൽ നിന്ന് പുറത്തുവരുന്നത് കൂട്ടുകാരെ കാണുമ്പോഴായിരുന്നു... അപ്പോഴൊക്കെ എന്തെങ്കിലും ഒരബദ്ധം ഞാൻ കാണിക്കാറുണ്ട്.

പള്ളിപ്പെരുന്നാൾ അടുത്ത് വന്ന സമയമായിരുന്നു അത്. ഞാനന്ന് അൾത്താര ശുശ്രൂഷകൻ, നീണ്ട് മെലിഞ്ഞ ഒരു പയൽ! കുർബാനയ്ക്ക് ശേഷം ഞാനടക്കമുള്ള അൾത്താര ബാലന്മാരെ അച്ചനും യുവജനങ്ങളും പള്ളിയിൽ തന്നെ പിടിച്ച് നിർത്തി. പെരുന്നാൾ വരുന്നതിനാൽ, പള്ളിയുടെ കൂരയിലും ഉത്തരത്തിലും മറ്റുമിരിക്കുന്ന മാറാലകളും പ്രാവിൻ കൂടുകളുമെല്ലാം വൃത്തിയാക്കണം. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച് തുടങ്ങിയിരുന്ന ഉത്തരത്തിൽ മുതിർന്ന ആളുകൾക്ക് കയറാൻ ഒരു മടി. തന്നെയുമല്ല, ഇത്തരം ജോലികൾ ചെയ്യാൻ മരംകേറികളായ ഞങ്ങൾ കുട്ടികൾക്ക് വലിയ ഉൽസാഹവുമായിരുന്നു. തന്നെയുമല്ല, പള്ളിക്ക് വേണ്ടി ഇത്തരം കടുപ്പമുള്ള ജോലികൾ ചെയ്താൽ അച്ചൻ ഞങ്ങളെ പള്ളിമേടയിൽ കൊണ്ട് പോയി വേണ്ട വിധം സൽക്കരിക്കുമെന്ന് ഞങ്ങൾക്കറിയാം. (അക്കാലത്ത്, പള്ളിമേടയിൽ പെട്ടെന്നൊന്നും ആർക്കും പ്രവേശനം ലഭിച്ചിരുന്നില്ല. കൂടിപ്പോയാൽ സ്വീകരണമുറി വരെ. അച്ചൻ ഉപയോഗിക്കുന്ന കിടപ്പുമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവിടങ്ങളിൽ അച്ചനുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ, അതും അത്യാവശ്യമെങ്കിൽ മാത്രം. പള്ളിമേടയിലെ അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ എപ്പോഴും ഉണ്ടാവും. പള്ളിയോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ നിന്നുള്ള, പഴുക്കാൻ വച്ചിരിക്കുന്ന കുലകളോ, മാമ്പഴങ്ങളോ അങ്ങനെ പലതും... അതിൽ നിന്ന് ഒരു പഴമോ മാമ്പഴമോ കിട്ടുക എന്നുപറഞ്ഞാൽ വലിയ കാര്യമായിരുന്നു, അന്നൊക്കെ.)

ചേട്ടന്മാരെല്ലാം ചേർന്ന് നടുവ് വളഞ്ഞ ഒരു ഏണി എവിടെനിന്നോ കൊണ്ടുവന്നു. എല്ലാരും കൂടി അതിനെ ചുവരിൽ ചാരി, ഓരോരുത്തരെയായി മുകളിലേക്ക് കയറ്റി. കുറച്ചുപേർ കഴിഞ്ഞ പെരുന്നാളിന് കെട്ടിയ തോരണങ്ങൾ നീക്കുന്നു, മറ്റുചിലർ മാറാലകൾ അടിക്കുന്നു, പിന്നെ ഒരു ത്രില്ലിന്റെ പേരിൽ അനാവശ്യമായി മുകളിൽ കയറിയ ചില ആശാന്മാർ ഉന്നതത്തിൽ നിന്നുള്ള അൾത്താരയുടെ വ്യൂ ആസ്വദിക്കുന്നു... ഇടക്കിടെ, ജോലി ചെയ്യുന്നവർക്ക് നിർദ്ദേശങ്ങൾ നൽകുന്നു. മാറാലകൾ അടിക്കുന്ന കൂട്ടത്തിൽ, ഞങ്ങൾ ആൾപാർപ്പില്ലാത്ത ഏതാനും പ്രാവിൻ കൂടുകളും, അണ്ണാറക്കണ്ണന്റെ ചകിരിക്കൂടും വാരി താഴെയിട്ടു. ഒരുവശത്ത് കൂടി കയറി, ജോലിയെല്ലാം പൂർത്തിയാക്കി, മറ്റൊരു വശത്തുകൂടി താഴെ ഇറങ്ങുകയാണ് സാധാരണ പതിവ്. അങ്ങനെ, ജോലിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോഴാണ് ഒരു പ്രാവിൻ കൂട് ശ്രദ്ധയിൽ പെടുന്നത്. മേൽക്കൂരയിൽ കുറുകെ വച്ചിട്ടുള്ള തടിയിൽ ഞാന്ന് കിടന്ന് ഞാൻ പ്രാവിൻ കൂട്ടിലേക്ക് തലനീട്ടി. നോക്കുമ്പോൾ, പൂട കിളിർക്കാത്ത രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ! "അണ്ണാ.... രണ്ട് പ്രാവണ്ണാ!!!" ഞാൻ വിളിച്ചുപറഞ്ഞു. "എടുക്കട്ടാ?" പിന്നെ ചോദിച്ചു. "ഓ... നീ എട്," ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഒരു ചേട്ടൻ പറഞ്ഞു. ഞങ്ങളുടെ ഗ്രൂപ്പിൽ പ്രാവുകളെ വളർത്തുന്ന കുട്ടികൾ ഉണ്ടായിരുന്നു, കുഞ്ഞുങ്ങളെ എടുത്ത് അവർക്ക് കൊടുക്കാം എന്നായിരുന്നു ആദ്യത്തെ പ്ലാൻ. അപ്പോഴാണ് ആരോ പറഞ്ഞത് മാടപ്രാവുകളെ വീട്ടിൽ വളർത്താൻ പാടില്ലത്രേ! അവറ്റകൾ കുറുകിയാൽ വീടിന് ദോഷം വരും! അപ്പോ, ഇനിയെന്ത് ചെയ്യും? വളർത്താനാണെങ്കിൽ മാത്രം കുഞ്ഞുങ്ങൾ സൂക്ഷിച്ച് ഇറക്കിയാൽ മതി. കൊല്ലാനാണെങ്കിൽ അതിന്റെ ആവശ്യമില്ല, ജോലിഭാരവും കുറയും! ഒടുവിൽ, പ്രാവിൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ടന്ന സ്ഥിതിയായപ്പോൾ ഒരു കുഞ്ഞിനെ ഞാൻ കൈകളിൽ എടുത്തു. നല്ല ഭാരം...! (പ്രായപൂർത്തിയായ പ്രാവുകളെക്കാൾ, പ്രാവിൻ കുഞ്ഞുങ്ങൾക്ക് ഭാരവും വലിപ്പവും ഉണ്ടായിരിക്കും.) രണ്ടും കൽപ്പിച്ച്, മനസില്ലാമനസോടെ ആ കുഞ്ഞിനെ ഞാൻ താഴേക്കിട്ടു, ഏതാണ്ട് പത്ത്-പതിനഞ്ചടി മുകളിൽ നിന്ന്! പൊത്തോന്നൊരൊറ്റ വീഴ്ച! വീഴ്ചയുടെ ആഘാതത്തിൽ അത് കാഷ്ടിച്ചു, വയറിളകിയ പോലെ! "ചത്താടേയ്?" മുകളിലിരുന്ന് ഞാൻ കേട്ടു. "ഇല്ല!" ഹോ, ആശ്വാസം! അടുത്തതിനെയും അതുപോലെ താഴേക്കിട്ടു. പക്ഷേ, ആ വീഴ്ചയിൽ ആ പ്രാവിൽ നിന്ന് തെറിച്ചത് ചോരയായിരുന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ, വീണയുടനെ അത് ചത്തു. ഞാൻ താഴെയിറങ്ങി.

വൃത്തിയാക്കൽ കഴിഞ്ഞതിനാൽ ചേട്ടന്മാരെല്ലാം ഏണിയുമായി പോയി. പള്ളിയുടെ വാതിലുകളെല്ലാം പൂട്ടി, താക്കോൽ മേടയിൽ വച്ചിട്ട് വീട്ടിലേക്ക് പോവുക എന്ന ജോലി മാത്രമേയുള്ളൂ ഇനി ഞങ്ങൾക്ക്. വീട്ടിൽ ചെന്നയുടൻ കളിക്കാൻ പോകേണ്ടുന്നതിനാൽ, ഞങ്ങൾ ചിലർ അതിവേഗം വാതിലുകളെല്ലാം പൂട്ടി. പക്ഷേ, താഴെ കിടക്കുന്ന പ്രാവുകളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ലല്ലോ! "ഇതിനെ എന്തര് ചെയ്യോടേയ്?" "തൂക്കി വെളിയിലെറിയടേയ്!" കൂട്ടുകാർ നിർദ്ദേശിച്ചു. ചത്ത പ്രാവിനെ തൂക്കി വെളിയിൽ കൊണ്ട് പോയി അടുത്തുള്ള പറമ്പിലേക്ക് ഒറ്റയേറ്റ്! പുളിമരത്തിന്റെ മുകളിൽ കൂടി അത് എങ്ങോട്ടോ പോയി. പിന്നെ, പള്ളിയിലേക്ക് തിരിച്ചുകയറി അടുത്ത പ്രാവിനെ എടുത്തു. അതിന് ജീവനുണ്ട്. ഏതായാലും നുമ്മ ഇതിനെ കൊല്ലാൻ പോവുകയാണ്! അതിന് മുമ്പ്, ഇത് കൊണ്ടെന്തെങ്കിലും പരീക്ഷണം കാണിച്ചാലോ? ഞാൻ മുമ്പ് പറഞ്ഞതുപോലെ, കൂട്ടുകൂടിയാൽ ഏത് അന്തർമുഖനും കുരുത്തം കെട്ടവനാവും. കൂട്ടുകാർ കൂടെയുള്ള ധൈര്യത്തിൽ, പ്രാവിനെ കൈകളിലെടുത്ത് ഞാൻ ചുറ്റും നോക്കി! അപ്പോഴാണ് മുകളിൽ ചുറ്റുന്ന ഫാനിനെ ഞാൻ കാണുന്നത്. അത് നല്ല ഐഡിയാ....! ചുറ്റുന്ന ഫാനിലേക്ക് ഇതിനെ എറിഞ്ഞുനോക്കിയാലോ? നല്ല രസമായിരിക്കും! ഫാനിന്റെ താഴെ പോയി നിന്ന്, റെഡി വൺ ടു ത്രീ പറഞ്ഞ് പ്രാവിനെ മുകളിലേക്ക് എറിഞ്ഞു. അത്ഭുതകരമെന്ന് പറയട്ടെ, മുകളിലേക്കുള്ള പോക്കിലും താഴേക്കുള്ള വരവിലും ഫാനിന്റെ പങ്കകളെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ, ഒരു പോറൽ പോലും ഏൽക്കാതെ, പ്രാവ് എന്റെ കൈകളിലേക്ക് തന്നെ വന്നുവീണു. അങ്ങനെ വിട്ടാ പറ്റില്ലല്ലോ! ഒന്നിൽ പിഴച്ചാൽ മൂന്നിൽ - എന്നാണല്ലോ പ്രമാണം! ഞാൻ പ്രാവിനെ വീണ്ടും മുകളിലേക്ക് എറിഞ്ഞു. ഇത്തവണ ലക്ഷ്യം തെറ്റിയില്ല. അതിവേഗം ചുറ്റുന്ന പങ്കകളിൽ തട്ടി ഛിന്നഭിന്നമായ പ്രാവിന്റെ ശരീരവും രക്തവും നാലുപാടും തെറിച്ചു. എന്റെ മുഖത്തും ഉടുപ്പിലുമെല്ലാം ചോര! കളറിൽ മുക്കിയ ബ്രഷ് ക്യാൻവാസിൽ കുടഞ്ഞതുപോലെ! അത്തരമൊരു നീണ്ട വർണ്ണചിത്രം പള്ളിയുടെ ചുവരിലും പ്രത്യക്ഷപ്പെട്ടു! കുടലും തലയും വേർപെട്ട് അവിടമാകെ ചിതറിക്കിടക്കുന്നു. ഒരു നിമിഷം ഞാൻ സ്തബ്ദനായി നിന്നുപോയി! ഇതാണോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത്? തികഞ്ഞ കുറ്റബോധത്തോടെ ഞാൻ വീട്ടിലേക്ക് പോയി.

കേവലം വെറുമൊരു പ്രാവിൻ കുഞ്ഞ്...! ആ ജീവിയോട് കാണിച്ച ക്രൂരത എന്നെ വേട്ടയാടാൻ തുടങ്ങി! ഭക്ഷണം കഴിക്കാനാവാതായി! എന്തെങ്കിലും വായിൽ വയ്ക്കുമ്പോൾ ഉടൻ ഓക്കാനം വരിക.... പ്രാവിൻ രക്തത്തിൽ രൂപം കൊണ്ട ചുവർചിത്രത്തിന്റെ ഓർമ്മകൾ എന്നെ ഭയപ്പെടുത്തി.... ഇതുപോലൊരു അന്ത്യം എനിക്കുണ്ടായാൽ...? രണ്ട് മൂന്ന് നാളത്തെ മാനസിക വൃഥയ്ക്കൊടുവിൽ എല്ലാം സാധാരണ ഗതിയിലായി. എങ്കിലും, ആ സംഭവത്തെ കുറിച്ചോർത്ത് ഞാനിന്നും പരിതപിക്കുന്നു. നിഷ്ക്കളങ്കയായ ഒരു പ്രാവിൻ കുഞ്ഞിന് ജീവൻ നിഷേധിച്ചതുകൊണ്ടല്ല; അതിലുപരി, എനിക്കെന്തോ വിവരിക്കാൻ കഴിയാത്ത മറ്റൊന്തോ കാരണങ്ങൾ മൂലം...!

Thursday, March 1, 2012

കറണ്ടടിച്ച കുട്ടിക്കാലം

വളരുമ്പോൾ ഇവനൊരു ശാസ്ത്രജ്ഞനായിത്തീരുമോ എന്ന് എന്റെ മാതാപിതാക്കൾ ഭയന്ന കാലമായിരുന്നു എന്റെ കുട്ടിക്കാലം! കയ്യിൽ കിട്ടുന്നതെന്തും പൊളിച്ചുനോക്കും, തിരിച്ച് അസംബ്ബിൾ ചെയ്യാനറിയാതെ മിഴിക്കും, പിന്നെ എല്ലാ ശ്രമങ്ങളും വൃഥാവിലാവുമ്പോൾ സാധനം പഴയ പോലെ കുത്തിച്ചാരി വച്ചിട്ട് തന്ത്രപൂർവം സ്ഥലംവിടും... ഇതായിരുന്നു സ്വഭാവം. അങ്ങനെ ഞാൻ നശിപ്പിച്ച വീട്ടുസാധനങ്ങൾക്ക് കൈയ്യും കണക്കും ഇല്ല. ടേപ്പ് റെക്കോർഡർ മുതൽ ടോർച്ച് വരെയുള്ള പല "വിലപിടിച്ച" സാധനങ്ങളും ഇതിൽ ഉൾപ്പെടും. സ്ക്രൂ ഡ്രൈവർ, സ്പാനർ, കട്ടിംഗ് പ്ലെയർ, ചുറ്റിക ഇത്യാദി ഉപകരണങ്ങൾ ഒന്നുമില്ലാതെയാണ് എന്റെ തട്ടിപ്പൊളിക്കൽ പുരോഗമിച്ചത്. ശിലായുഗത്തിൽ മനുഷ്യൻ ഉപയോഗിച്ച കുടക്കമ്പി, കത്തി, കല്ല് തുടങ്ങിയവയായിരുന്നു എന്റെ ആയുധങ്ങൾ. ഇവയെല്ലാം സൂക്ഷിക്കുന്നതിന് ഞാൻ തന്നെ ഉണ്ടാക്കിയ ഒരു മരപ്പെട്ടിയും ഉണ്ടായിരുന്നു. അങ്ങനെ ഞാൻ നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തെ കുറിച്ചാണ് ഈ പോസ്റ്റ്.

നാലാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു... കുടുംബ വീടിന് തൊട്ടടുത്ത് എന്റെപ്പൻ പുതുതായി ഒരു വീട് പണിഞ്ഞ സമയം. ഗൃഹപ്രവേശം കഴിഞ്ഞ് മാസങ്ങളോളം ഞങ്ങടെ വീട്ടിൽ കറണ്ട് ഇല്ലായിരുന്നു. വീട്ടിലുണ്ടായിരുന്നത് വലിയ മണ്ണെണ്ണ വിളക്കുകൾ (മെഴുകുതിരി പോലും അന്നത്ര പോപുലർ അല്ലെന്ന് തോന്നു, ക്രിസ്ത്യൻ പള്ളികളിൽ മാത്രമേ അക്കാലത്ത് മെഴുകുതിരി ഞാൻ ഞാൻ കണ്ടിട്ടുള്ളൂ). സായംസന്ധ്യകളിൽ മണ്ണെണ്ണ വിളക്കിന്റെ ചോട്ടിൽ ഇരുന്നും കിടന്നും ഗൃഹപാഠങ്ങൾ ചെയ്തതും, വിളക്കിന് വേണ്ടി തല്ലുകൂടിയതും, ഈയമ്പാറ്റകളെ വിളക്കിൽ വച്ച് ചുട്ടതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ! അങ്ങനെ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീട്ടിൽ കറണ്ടെത്തി. അന്നുമുതൽ, എന്റെ നിരന്തര നിരീക്ഷണത്തിന് വിധേയമായ ഒരു സംഭവമായിരുന്നു കറണ്ട്, നിങ്ങളുടെ ഭാഷയിൽ വൈദ്യുതി.

അതൊരു അവധി ദിവസമാണെന്ന് തോന്നുന്നു... ബാറ്ററിയിൽ നിർമ്മിച്ച ഉന്തുവണ്ടിയുമായി തേരാപാരാ നടക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു കഷ്ണം വയർ കൈയ്യിൽ കിട്ടുന്നത്. സാമാന്യം നീളമുണ്ടായിരുന്നു അതിന്. കിട്ടുന്നതൊന്നും കളയുന്ന സ്വഭാവമല്ല എന്റേത്, അതിനെ ഭദ്രമായി എന്റെ പണിപ്പെട്ടിയിൽ നിക്ഷേപിച്ചു. കൊറേ കഴിഞ്ഞപ്പോഴാണ് ആ വയർ വച്ച് എന്തേലും ചെയ്താലോ എന്ന ആലോചന മനസിൽ ഉദിക്കുന്നത്. അതോടെ, എന്റെയുള്ളിലെ ശാസ്ത്രജ്ഞൻ മാസ്ക്ക് ധരിച്ച് എന്തിനും സന്നദ്ധനായി. കുടുംബ വീട്ടിൽ പോയി അപ്പുപ്പന്റെ ടോർച്ച് അടിച്ചുമാറ്റി. ടോർച്ചിനെ ഡിസ്മാന്റിൽ ചെയ്ത് ഒരു പ്രാഥമിക നിരീക്ഷണം നടത്തി. (ബൾബ് തെളിയിക്കാൻ അതെങ്ങനെ ബാറ്ററിയിൽ കണക്ട് ചെയ്യണം എന്നുപോലും അറിയാത്ത സമയമായിരുന്നുവെന്ന് ഓർക്കണം.) എന്തൊക്കെയോ മനസിലായി എന്ന് തോന്നിയപ്പോൾ, സ്വന്തമായി ബൾബ് കത്തിക്കാനുള്ള ശ്രമമാരംഭിച്ചു.

മൂർച്ചയേറിയ കുച്ചരിപ്പലുകൾ കൊണ്ട് വയറിന്റെ രണ്ടറ്റത്തെയും പ്ലാസ്റ്റിക് പറിച്ചുകളഞ്ഞ്, ടോർച്ചിൽ നിന്നെടുത്ത ബൾബിനെ മനസിൽ തോന്നിയപോലെ ചെമ്പുകമ്പി കൊണ്ട് വരിഞ്ഞു. സംഗതി തയാർ! അങ്ങനെ സന്തോഷിക്കുമ്പോഴാണ് കമ്പി സ്പർശിക്കാത്ത ഒരു ഭാഗം ബൾബിലുണ്ടെന്ന് ഞാൻ കാണുന്നത്. (ബൾബിന്റെ പിന്നിൽ പോസിറ്റീവ് ചാർജ് ടെച്ച് ആവുന്ന ലെഡ് പൂശിയ സ്ഥലം). ചുറ്റിയ കമ്പി അഴിച്ച്, കുറേകൂടി നീളത്തിൽ ചെമ്പുകമ്പി ബ്ലേഡ് കൊണ്ട് ചെത്തി, പിന്നെയും ബൾബിനെ ചുറ്റി. ബാക്കിവന്ന കമ്പിയുടെ അറ്റം പോസ്റ്റിറ്റീവ് ചാർജിൽ കൊടുത്തു. Twisted-wire pair-ലെ രണ്ട് വയറുകളും ചേർത്താണ് ബർബിൽ ചുറ്റിയതെന്ന് ഓർക്കണം. എല്ലാം ഭംഗിയായി നിർവഹിച്ച് കഴിഞ്ഞപ്പോൾ, വയറിന്റെ മറ്റേ രണ്ടറ്റത്തും ബാറ്ററി കൊടുത്തു നോക്കി. ബൾബ് കത്തുന്നില്ല. അതെന്താ കത്താത്തത്? കുറച്ച് നേരത്തെ മുടിഞ്ഞ ആലോചന... ഇത് ചാർജില്ലാത്ത ബാറ്ററി ആയിരിക്കുമോ, അപ്പൂപ്പനെ പോലെ? ഏതായാലും കറണ്ടിൽ കൊടുത്ത് നോക്കാം! എല്ലാ സാമഗ്രികളും കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.

സ്വിച്ചുകളെല്ലാം ഓഫ് ചെയ്ത്, വയറുകളുടെ രണ്ടറ്റവും സോക്കറ്റിൽ തിരുകി. പിന്നെ, അടുത്ത് കിടന്ന കസേരയിൽ സ്വസ്ഥമായി ഇരുന്നു. ഇനി സ്വിച്ചിട്ടാൽ മാത്രം മതി. അവസാന നിരീക്ഷണമെന്ന് നിലയിൽ അസംമ്പ്ലി മുഴുവൻ പരിശോധിച്ചു. അപ്പോഴാണ്, പോസ്റ്റിവ് ചാർജിലെ ലെഡിൽ ചേർന്നിരിക്കേണ്ട ചെമ്പുകമ്പി വിട്ടുനിൽക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. എത്ര ശ്രമിച്ചിട്ടും അത് ചേർന്നിരിക്കുന്നില്ല. ങാഹാ...! എന്നോടാണോ കളി? കമ്പിയും ലെഡും ചേരുന്ന ഭാഗം തുടയിൽ വച്ച് അമർത്തി. അങ്ങനെ ആ പ്രശ്നവും പരിഹരിച്ചു. അങ്ങനെ, ബൾബിനെ തുടയിൽ വച്ചമർത്തി എത്തിവലിഞ്ഞ് മുകളിലുള്ള സ്വിച്ചിട്ടു. ഠിം!

രക്ത ധമണികളിലൂടെ പേപിടിച്ച നാലഞ്ച് പെരുച്ചാഴികൾ അങ്ങൊട്ടുമിങ്ങോട്ടും ഓടിയാൽ എങ്ങനെയിരിക്കും? തുടയിലിരുന്ന ബൾബ് പൊട്ടിത്തെറിച്ചു. "എന്റമ്മോ" എന്ന് വിളിച്ച് കണ്ണിൽ കണ്ട വാതായനത്തിലൂടെ പുറത്തേക്ക് ഒറ്റ ഓട്ടം. ഇതെല്ലാം ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞു. വിളിയും ഓട്ടവും instinct ആയിരുന്നതിനാൽ ഒരു നൂറ് മീറ്റർ കഴിഞ്ഞപ്പോഴാണ് ബോധം തിരിച്ചുകിട്ടുന്നത്. ഭാഗ്യത്തിന് ആരും കണ്ടില്ല. വിറക്കുന്ന മനസോടെ ഞാൻ തിരിച്ച് നടന്നു. പിന്നെ, പാടത്ത് ഞണ്ട് പിടിക്കാനിരിക്കുന്നത് പോലെ, പമ്മിപ്പമ്മി വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കി. പൊട്ടിയ ബൾബും വയറും സോക്കറ്റിൽ തൂങ്ങിക്കിടക്കുന്നു. മുറ്റത്ത് കുത്തിച്ചാരി വച്ചിരുന്ന മടലെടുത്ത് പമ്പ് ചത്തോന്നറിയാൻ വേണ്ടി കുത്തിനോക്കും പോലെ, ബൾബിനെ സാവധാനം തട്ടി. പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പായപ്പോൾ, വിറകൈകളോടെ സ്വിച്ച് ഓഫ് ചെയ്ത് വയർ സോക്കറ്റിൽ നിന്നൂരി. പിന്നെ, എല്ലാം കൂടി ചുരുട്ടിക്കൂട്ടി ഒറ്റയേറ്. അന്ന് മുഴുവൻ വീട്ടിൽ കറണ്ടില്ലായിരുന്നു. രാത്രി മുഴുവൻ കുറ്റബോധം... ഈശ്വരാ ഞാനെന്താ ഈ ചെയ്തത്? പിറ്റേന്ന് ലൈൻമാൻ വന്ന് ഫ്യൂസ് ശരിയാക്കി. അതോടെ കറണ്ടിനോടുള്ള കൗതുകം അവസാനിച്ചു. ഇന്ന് അന്നത്തെ സംഭവത്തെ കുറിച്ചോർക്കുമ്പോൾ ചിരി വരാറുണ്ട്, ഒപ്പം അത്ഭുതവും! കറണ്ടടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു എന്ന് എന്റെ പേര് പിറ്റേന്ന് പത്രത്തിൽ വാർത്ത വരാതിരുന്നത് പൂർവജന്മപുണ്യം.

Wednesday, July 27, 2011

ഗൾഫുകാരൻ ശങ്കരൻ കുട്ടി

വല്യ വൃത്തിക്കാരനാണ് ശങ്കരൻ കുട്ടി. കാലത്തും വൈകിട്ടും പിന്നെ കിടക്കുന്നതിന് മുമ്പും കുളിക്കുക, മൂന്ന് നേരം പല്ല് തേയ്ക്കുക, ദവസോം ഷേവ് ചെയ്യുക, സോപ്പും തോർത്ത് പോലൊരു കർച്ചീഫും കൂടെ കൊണ്ട് നടക്കുക, എവിടെ വെള്ളം കണ്ടാലും കാലും മുഖവും കഴുകുക തുടങ്ങിയ ദുശീലങ്ങളാണ് കക്ഷിയുടെ പ്രധാന സ്വഭാവ സവിശേഷതകൾ. അതുകൊണ്ടുതന്നെ, ശങ്കരൻ കുട്ടിയെ നാട്ടുകാർ "വൃത്തി" എന്ന് വിളിച്ചു. തെങ്ങ് കേറ്റക്കാരൻ ശങ്കരന് ഇത്രയും വൃത്തിയുടെ ആവശ്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം. നാട്ടുകാർ എന്തെങ്കിലും പറയട്ടെ! ശങ്കരൻ കുട്ടി അതൊന്നും ശ്രദ്ധിക്കാനേ പോയില്ല.

സോപ്പും സൗന്ദര്യ ലേപനങ്ങളും വാങ്ങിക്കൂട്ടിയാലും, ശങ്കരൻ കുട്ടിയുടെ കൈയ്യിൽ എപ്പോഴും നല്ല കാശാണ്. തെങ്ങ് കേറ്റക്കാർക്ക് നാട്ടിലുള്ള മുടിഞ്ഞ ഡിമാന്റ് കാരണം ശങ്കരൻ കുട്ടിക്ക് ജോലിക്ക് യാതൊരു കുറവുമില്ല. ദിനവും പത്തമ്പത് തെങ്ങുകൾ കയറുന്നതുകൊണ്ടാവണം വല്യ പുരോഗമനവാദി കൂടിയാണ് ശങ്കരൻ കുട്ടി. പത്ത് വരെ പഠിച്ച ടിയാന് എങ്ങനെയെങ്കിലും ഒരു സർക്കാർ ജോലി സംഘടിപ്പിക്കണം. പിന്നെ, അപ്പനപ്പുപ്പന്മാർ ചെയ്ത തെങ്ങുകയറ്റം ഉപേക്ഷിക്കണം. നല്ല സ്ത്രീധനവും വാങ്ങി, സുന്ദരിയായ ഒരു പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ശങ്കരൻ കുട്ടിയുടെ ജീവിതാഭിലാഷങ്ങൾ.

ശനിയാഴ്ച. ശങ്കരൻ കുട്ടി ആകെ വ്യപ്രാളത്തിലാണ്. 11 മണിക്ക് ഒരു പെണ്ണിനെ കാണാൻ പോണം, അൽപ്പം ദൂരെ! വൈകിട്ടേ തിരികെയെത്തു. അതിനാൽ, 10 മണിക്ക് മുമ്പ് തന്നെ ഒരു സർക്കാർ ജോലിക്കുള്ള ആപ്ലിക്കേഷൻ ഫോം പോസ്റ്റ് ചെയ്യണം. അതിനും മുമ്പ് ഒന്ന് ഷേവ് ചെയ്യണം, പിന്നെ കുളിക്കണം. ശങ്കരൻ കുട്ടിയുടെ കുളിയെന്ന് പറഞ്ഞാൽ അറിയാമല്ലോ... മുല്ലപ്പെരിയാറിലെ വെള്ളം തീരുന്നതുവരെ പുള്ളി കുളിക്കും. ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തും എന്ന ചിന്തയാണ് ശങ്കരൻ കുട്ടിയുടെ വ്യപ്രാളാത്തിന്റെ പ്രധാന കാരണം. എണ്ണ, സോപ്പ്, ചീപ്പ്, കണ്ണാടി, തോർത്ത്, ചന്ദനം, മഞ്ഞൾ, ഷാമ്പൂ, ഈഞ്ച തുടങ്ങിയ കുളിക്കാനുള്ള സാമഗ്രികളും, മാറിയുടുക്കാനുള്ള തുണിയും എല്ലാം കൃത്യമായി മേശപ്പുറത്ത് എടുത്തുവച്ച ശേഷം ശങ്കരൻ കുട്ടി താടി വടിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നടന്നു.

"എങ്ങോട്ടാ ശങ്കരാ രാവിലെ തന്നെ?" വഴിയിൽ വച്ച് കുര്യാക്കോസ് തിരക്കി. "കണ്ണന്റെ ബാർബർ ഷോപ്പ് വരെ പോവുവാ, താടി വടിക്കണം!" "അതിന് താടിയെവിടെ ശങ്കരാ...?" കുര്യാക്കോസിന്റെ ചിരിയും ചോദ്യം കേട്ട് ശങ്കരൻ കുട്ടിക്ക് അരിശം വന്നു. എങ്കിലും ഒന്നും പറയാൻ പോയില്ല, നല്ലോരു ദിവസമായിട്ട് എന്തിനാ!!!! ശങ്കരൻ കുട്ടി കുര്യാക്കോസിനെ മനപൂർവം അവഗണിച്ച് മുന്നോട്ട് നടന്നു. കുറേ നേരം ശങ്കരൻ കുട്ടിയെ നോക്കിച്ചിരിച്ച ശേഷം കുര്യാക്കോസും അയാളുടെ പാട്ടിന് പോയി. അടുത്ത് ദേ വരുന്നു പാൽക്കാരൻ പരമു. "എങ്ങോട്ടാ ശങ്കരാ? രാവിലെ തന്നെ തെങ്ങ് കയറാനുണ്ടാവും, ല്ലേ?" "ഉണ്ടെടാ നായിന്റെ മോനേ... നിന്റെ അമ്മേടെ നാലഞ്ച് തെങ്ങിൽ കയറാനുണ്ട്"  --- എന്ന് ശങ്കരൻ കുട്ടിക്ക് പറയണമെന്ന് തോന്നി... ഈ നാട്ടുകാർക്കെല്ലാം എന്നെക്കാണുമ്പോൾ എന്താ ഇത്ര കൃമികടി? പരമുവിനോട് കമാ എന്നൊരക്ഷരം പറയാതെ ശങ്കരൻ കുട്ടി പിന്നെയും നടന്നു.

കണ്ണന്റെ ബാർബർ ഷോപ്പിൽ എത്തിയപ്പോൾ അവിടെ ഭയങ്കര തിരക്ക്. "അകത്തേക്ക് കേറുന്നില്ലേ, ശങ്കരാ?" ബാർബർ ഷോപ്പിൽ കയറാതെ വെളിയിൽ നിന്ന് ഉള്ളിലേക്ക് തലയിട്ട് ആളുകളുടെ എണ്ണമെടുക്കുന്ന ശങ്കരൻ കുട്ടിയെ കണ്ട് കണ്ണൻ ചോദിച്ചു. "ഇതെപ്പോ കഴിയും?" "സമയമെടുക്കും, എന്താ എവിടെയെങ്കിലും പോകുന്നുണ്ടോ?" "ഉവ്വ... ഇ... ഇല്ല. വെറുതേ ഷേവ് ചെയ്യാമെന്ന് വച്ച് ഇറങ്ങിയതാ..." "ആരെങ്കിലും വെറുതേ ഷേവ് ചെയ്യുമോ, ശങ്കരാ. അതിനൊക്കെ കാശ് കൊടുക്കണ്ടേ?" കണ്ണൻ കത്തിമാറ്റിയപ്പോൾ ഷേവ് ചെയ്യുകയായിരുന്ന മണിയൻ മുഖം തിരിച്ച് ചോദിച്ചു. ബാർബർ ഷോപ്പിൽ കൂട്ടച്ചിരി. ശങ്കരൻ കുട്ടി പിന്നെ അവിടെ നിന്നില്ല. "ഹല്ല, ശങ്കരൻ കുട്ടി പോവുവാണോ? ഒന്ന് 'വൃത്തി'യായി ഷേവ് ചെയ്തിട്ട് പോ...." പിന്നെയും കൂട്ടച്ചിരി. ശങ്കരന്‍ കുട്ടി വീട്ടിലേയ്ക്ക് നടന്നു. വഴിയില്‍ വച്ച് ഒരു ബ്ലേഡും ഷേവിംഗ് സെറ്റും വാങ്ങിച്ചു. താടി വടിക്കാന്‍ ഇനി ഒരു പട്ടികളെയും താങ്ങണ്ടല്ലോ!

വീട്ടിലെത്തിയ ശങ്കരന്‍ കുട്ടി സമയം ഒട്ടും പാഴാക്കാതെ വസ്ത്രം മാറ്റി, ഒരു തോര്‍ത്ത് മുണ്ട് ചുറ്റി, കണ്ണാടിയും സോപ്പും ആണിയും ഒരു കൊട്ടുവടിയുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി. ആണി മുറ്റത്തെ വരിക്ക പ്ലാവില്‍ തറച്ച് കണ്ണാടി അതില്‍ തൂക്കി. സോപ്പ് നന്നായി പതച്ച് മുഖത്ത് പുരട്ടി. ബ്ലേഡ് സെറ്റിലിട്ട് ഷേവ് ചെയ്യാന്‍ സെറ്റ് മുഖത്തേയ്ക്ക് അടുപ്പിച്ചപ്പോഴാണ് ഒരു കാര്യം ശങ്കരന്‍ കുട്ടി ഓര്‍ത്തത്. ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയ കൂട്ടത്തില്‍ പോസ്റ്റ് ചെയ്യാനിരുന്ന കത്തിന്‍റെ കാര്യം മറന്നു! കുളിയെല്ലാം കഴിഞ്ഞ് വരുമ്പോൾ എങ്ങനെയായാലും താമസിക്കും. പിന്നെ പെണ്ണുകാണാനുള്ള യാത്രയുടെ തിടുക്കത്തിനിടയിൽ കത്ത് പോസ്റ്റുചെയ്യുക എന്നത് നടക്കുന്ന കാര്യമല്ല. ശങ്കരൻ കുട്ടി ഉമ്മറത്ത് തൂങ്ങന്ന ക്ലോക്കിലേക്ക് നോക്കി. മണി എട്ട്. ഈശ്വരാ.... എല്ലാ പ്ലാനിംഗും പാളിയത് തന്നെ. കിട്ടിയ തുണിയെടുത്തിട്ട് ശങ്കരന്‍ കുട്ടി പാഞ്ഞു.

തിടുക്കത്തിൽ നടക്കുന്ന തന്നെ കണ്ട് നാട്ടുകാർ ചിരിക്കുന്നു...! ഇവർക്ക് ഇത് എന്തുപറ്റി? കാലത്ത് മുതൽ തുടങ്ങിയതാണെല്ലോ! എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്താന്‍ പെടാപാട് പെടുമ്പോഴാ ഇവന്മാരുടെ ഒരു ചിരി. ശങ്കരന്‍ കുട്ടി നാട്ടുകാരെ ശ്രദ്ധിക്കാതെ നടപ്പിന്റെ വേഗത കൂട്ടി. പോസ്റ്റാഫീസിലെത്തിയപ്പോള്‍ കത്തെടുക്കാന്‍ ശങ്കരന്‍ കുട്ടി പോക്കറ്റില്‍ കൈയ്യിട്ടു. കത്തെവിടെ? ശങ്കരന്‍ കുട്ടിയുടെ നെഞ്ചൊന്ന് പിടഞ്ഞു. വെപ്രാളത്തിനിടയില്‍ ഷര്‍ട്ട് മാറിപ്പോയി. ഇനിയിപ്പോ എന്ത് ചെയ്യും? ശങ്കരന്‍ കുട്ടി താടി ചൊറിഞ്ഞു. ങേ! ഇതെന്താ? ശങ്കരന്‍ കുട്ടിയുടെ കൈയില്‍ മുഴുവന്‍ ഏതാണ്ടൊരു വെള്ള സാധനം. ഛേ, സോപ്പ്! അപ്പോഴാണ് താൻ ഷേവ് ചെയ്യുകയായിരുന്നുവെന്ന കാര്യം ശങ്കരൻ കുട്ടി ഓർക്കുന്നത്. ആരും കാണാതെ ഉടുമുണ്ട് കൊണ്ട് മുഖം തുടയ്ക്കാന്‍ ശങ്കരന്‍ കുട്ടി കുനിഞ്ഞു. മുണ്ടെവിടെ? ശങ്കരന്‍ കുട്ടിയ്ക്ക് കണ്ണ് കാണാതായി. അകവും പുറവും നന്നായി കാണാവുന്ന തോർത്ത് മുണ്ടിന് മുന്നിൽ കൈകൾ വച്ച് ശങ്കരൻ കുട്ടി ചൂളി. കത്ത് പോസ്റ്റ് ചെയ്യാനെത്തിയ സ്കൂളിൽ പഠിക്കുന്ന നാലഞ്ച് പെൺകുട്ടികൾ ശങ്കരൻ കുട്ടിയുടെ നിൽപ്പ് കണ്ട് അന്തിച്ച് പരസ്പരം കുശുകുശുത്തു. ഈശ്വരാ.... ഇതെന്ത് പരീക്ഷണം.... നാണക്കേട് സഹിക്കുന്നതിനൊക്കെ ഒരു പരുധിയില്ലേ? ശങ്കരന്‍ കുട്ടി വീട്ടിലേക്ക് ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു. അതിന് ശേഷം ശങ്കരൻ കുട്ടിയെ നാട്ടുകാർ കണ്ടിട്ടേയില്ല. നാണക്കേട് സഹിക്കാനാവാതെ കക്ഷി ബോംബയിലേക്ക് നാടുവിട്ടെന്നും പിന്നെ അവിടെ നിന്ന് ഗൾഫിലേക്കും വിമാനം കയറിയെന്നുമാണ് ജന സംസാരം. "ഇങ്ങനെ ഓരോരുത്തന്മാർ ഗൾഫിലേക്ക് വിമാനം കയറിയാൽ ഈ അറബികൾ എന്ത് ചെയ്യും?" -- ഇതായിരുന്നത്രേ കണ്ണന്റെ ബാർബർ ഷോപ്പിൽ പിന്നെ നടന്ന ചർച്ചകളുടെ ചൂടുള്ള ചർച്ചാവിഷയം! ഏതായാലും, ഗൽഫിൽ ചെന്നാലെങ്കിലും ശങ്കരൻ കുട്ടിയുടെ പ്രശ്നങ്ങൾ തീർന്നാൽ മതിയായിരുന്നു!

Sunday, July 24, 2011

സമാനമായ തടവറകള്‍

ഒറ്റ രാത്രി കൊണ്ട് തന്നെ ആ കടലോര ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറിയിരുന്നു... കത്തിയമർന്ന കുടിലുകൾ, തകർക്കപ്പെട്ട ബോട്ടുകൾ, കടലിൽ ഒഴുകിനടക്കുന്ന ചെറുവള്ളകൾ, എങ്ങും കൂട്ട നിലവിളികൾ... രക്തക്കറ പുരണ്ട പൂഴി വാരി മാറത്തടിച്ച് അലമുറയിടുന്ന അമ്മമാർ, അവർക്കരിൽ ഒന്നുമറിയാതെ നിൽക്കുന്ന കുട്ടികൾ... ചോരക്കറ പുറണ്ട വാളും കത്തികളും അണഞ്ഞ പന്തങ്ങളും അവിടവിടെ ചിതറിക്കിടക്കുന്നു. മലച്ചുകിടക്കുന്ന മൃതശരീരങ്ങളെയും അവയുടെ അറ്റുപോയ ശരീര ഭാഗങ്ങളും ആളുകൾ പലയിടങ്ങളിലായി കണ്ടെടുക്കുന്നു... അവയെല്ലാം അവർ റോഡിനരികിലിട്ട് ചാക്കിട്ട് മൂടുന്നു... റൊന്ത് ചുറ്റുന്ന പൊലീസ് വാഹനങ്ങളിൽ നിന്ന് അക്രമകാരികൾക്കെതിരായ താക്കീത് അന്തരീക്ഷത്തിലേക്ക് നിരന്തരം പ്രസരിക്കുന്നു.... പൊലീസ് വാഹനം കണ്ട് ഓടാൻ ശ്രമിച്ചവരെ പൊലീസും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ച് വണ്ടിയിൽ കയറ്റുന്നു.... അങ്ങനെയാണ് അയാളും അറസ്റ്റിലായത്!

ഇരുളടഞ്ഞ ആ സെല്ലിന്റെ മൂലയിൽ അയാൾ ഭയന്നുവിറച്ചിരുന്നു. ഒപ്പം ഇരുപതോളം കലാപകാരികൾ. ഭൂരിപക്ഷവും ചെറുപ്പക്കാർ. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർ. പൂർണ്ണ നഗ്നരായി എല്ലാവരും കുത്തിയിരുപ്പാണ്, പഞ്ചപാവങ്ങളെ പോലെ. അവരിൽ ചിലർ അങ്ങോട്ടുമിങ്ങോട്ടും കണ്ണുകാണിക്കുന്നു, ഇടക്കിടെ മൂലയിലിരുന്ന് വിറയ്ക്കുന്ന അയാളെ നോക്കുന്നു. കത്തിപിടിക്കാൻ ആരോഗ്യമില്ലാത്ത ഈ കെഴവനെങ്ങനെ ഈ സെല്ലിൽ വന്നുവെന്ന് അവർ സംശയിച്ചിരിക്കാം. പൊലീസിന് അതൊന്നും നോക്കേണ്ട ആവശ്യമില്ലല്ലോ! അവർക്ക് പ്രതികളെ കിട്ടണം. പൊലീസുകാർ ഇടക്കിടെ സെല്ലിൽ വന്ന് നോക്കും. പിന്നെ ഓരോരുത്തരെയായി വിളിച്ചോണ്ട് പോകും, അടുത്ത സെല്ലിലേക്ക്. അവിടെ അവർ പ്രതികളെ ചോദ്യം ചെയ്തു. മാംസത്തിൽ പതിക്കുന്ന ബെൽറ്റിന്റെയും ലാത്തിയുടെയും ശബ്ദം നിലവിളികളുടെ പശ്ചാത്തലത്തിൽ നിരന്തരം കേട്ടുകൊണ്ടിരുന്നു. ചോദ്യം ചെയ്യാൻ കൊണ്ടുപോയവരാരും പിന്നെ ആ സെല്ലിൽ തിരികെ വന്നില്ല. ഒരുപക്ഷേ, മറ്റേതെങ്കിലും സെല്ലിലേക്ക് അവരെ മാറ്റിയിട്ടുണ്ടാവും. അല്ലെങ്കിൽ, കുറ്റം സമ്മതിച്ചതിനാൽ കോടതിയിലേക്ക് കൊണ്ട് പോയിട്ടുണ്ടാവും. അങ്ങനെ, അവിടെ അയാൾ മാത്രമായി.

കുറേ കഴിഞ്ഞപ്പോൾ അയാളുടെ ഊഴവും എത്തി. ഒരു പൊലീസുകാരൻ സെല്ല് തുറന്ന് അയാളെ അടുത്തുള്ള സെല്ലിലേക്ക് തള്ളിക്കൊണ്ട് പോയി. താൻ നിരപരാധിയാണെന്ന് അയാൾ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു, എങ്കിലും ശബ്ദം പുറത്ത് വന്നില്ല. കണ്മുന്നിൽ ആളുകൾ കാശാപ്പ് ചെയ്യപ്പെടുന്നത് കണ്ടതിന്റെ ആഘാതത്തിൽ തന്നെ അയാളുടെ സമനില തെറ്റിയിരുന്നു. കടത്തിണ്ണയിലെ പാതിമയക്കത്തിനിടയിൽ കണ്ണിൽ പതിഞ്ഞ ഭയാനക ചിത്രങ്ങൾ അയാളുടെ കണ്ണുകളിലൂടെ അപ്പോഴും മിന്നിമറഞ്ഞുകൊണ്ടിരുന്നു.

സെല്ലിലേക്ക് അയാളെ തല്ലിയിട്ട് പൊലീസുകാരൻ സെല്ല് പൂട്ടി, നിനക്കുള്ളത് താമസിയാതെ കിട്ടും എന്ന പുശ്ചഭാവത്തിൽ! ആ സെല്ലിന്റെ ചുവരുകളിൽ രക്തം കൊണ്ട് ചുവർചിത്രങ്ങൾ വരച്ചിരുന്നു. തറയിലെ ചോരക്കറ അയാളുടെ പാദങ്ങളിൽ ഒട്ടിപ്പിടിച്ചു. മൂത്രത്തിന്റേയും ദുര്‍മേദസ് കലര്‍ന്ന വിയര്‍പ്പിന്റേയും രൂക്ഷഗന്ധം... മലം വടിച്ചെടുത്ത പാടുകള്‍... രക്തരക്ഷസുകളുടെ കയ്യിലകപ്പെട്ട നിര്‍ദോഷികലുടെ അപശബ്ദങ്ങള്‍ ആ സെല്ലിന്റെ ചുവരുകളിൽ നിന്ന് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പുകക്കറ കൊണ്ട് നിറം മങ്ങിയ സീലിംഗിൽ ചാഞ്ചാടുന്ന ചിലന്തിവലകള്‍ പ്രതീകാത്മകമായ മരണക്കെണി പോലെ തൂങ്ങിക്കിടക്കുന്നു. കൊതുകുകളുടെ ആതിഥേയത്വം സ്വീകരിച്ച് അയാൾ കുറേ നേരം അവിടെയിരുന്നു. പുറത്തെ മുറിയിൽ നിന്ന് ഫോൺ ബെൽ നിരന്തരം ചിലച്ചുകൊണ്ടിരുന്നു. പൊലീസുകാരുടെ ബൂട്ടിന്റെ ശബ്ദം അങ്ങോട്ടുമുങ്ങോട്ടും നടക്കുന്നുണ്ടെങ്കിൽ ആരും ആ ഫോൺ എടുത്തില്ല. കുറേ കഴിഞ്ഞപ്പോൾ ആരോ ഫോൺ എടുത്തു. പിന്നെ അത് ചിലച്ചില്ല.

പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്. തന്നെക്കുറിച്ചായിരിക്കും... അയാൾക്ക് തോന്നി. ചിന്തകൾ അവസാനിക്കുംമുമ്പേ വെറിപ്പൂണ്ട മൂന്ന് പൊലീസുകാർ സെല്ലിലേക്ക് തള്ളിക്കയറി. അവർ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. വാർദ്ധക്യം ബാധിച്ച അയാളുടെ മുഖം കണ്ട് മുതിർന്ന ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന ഒരാൾ മറ്റ് രണ്ട് പേരുടെയും മുഖത്ത് നോക്കി, പിന്നെ കൈമലർത്തി. "അത് സാർ, പൊലീസ് വാൻ കണ്ട ഓടുന്നത് കണ്ടാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്." ഒരാൾ ബോധിപ്പിച്ചു. മുന്നിൽ നിന്ന് വിറക്കുന്ന വയോവൃദ്ധനെ അയാൾ അടിമുടി നോക്കി. "എന്തിനാ പൊലീസിനെ കണ്ടപ്പോൾ ഓടിയത്?" അയാൾ സൗമ്യമായ ഗൗരവത്തോടെ ചോദിച്ചു. അയാൾ ഉത്തരം പറഞ്ഞില്ല. മുതിർന്ന ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നവരെ അർത്ഥം വച്ച് നോക്കിയ ശേഷം സെല്ലിൽ നിന്ന് വെളിയിലേക്ക് പോയി. "ചോദ്യം ചോദിച്ചാൽ നീ ഉത്തരം പറയില്ല, അല്ലേടാ കെഴവാ...." ചെകിട്ടത്തേറ്റ അടിയേറ്റ് അയാൾ കറങ്ങിയടിച്ച് നിലത്ത് വീണു. വായിൽ നിന്ന് തെറിച്ച ചോര ചുവർചിത്രം മനോഹരമാക്കി. നിലത്ത് കിടന്ന് അയാൾ പിടഞ്ഞു. ഒപ്പം, രോമാവൃതമായ ശോഷിച്ച ലിംഗത്തിൽ നിന്ന് മൂത്രം മഞ്ഞയായി പുറത്തേയ്ക്കൊഴുകി. അത് അയാളുടെ ശരീരത്തിന് ചുറ്റും വ്യാപിച്ചു, പിന്നെ ആ ശരീരം അതിൽ പൊന്തിക്കിടന്നു, യാതൊരു അനക്കവുമില്ലാതെ!

അങ്ങനെ, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ചേർക്കപ്പെട്ടു. അയാളുടെ ശരീരം അവർ മോർച്ചറിയിലേക്ക് രഹസ്യമായി മാറ്റി. അവിടെ ഡോക്ടർമാർ അയാളെ പോസ്റ്റുമോർട്ടം ചെയ്തു. മർദ്ദനം മൂലമുള്ള മരണമെന്ന് വിധിയെഴുതി. പേരോ മേൽവിലാസമോ ഇല്ലാത്ത ശരീരം ഏറ്റുവാങ്ങാൻ ആളില്ലാതെ ആഴ്ചകളോളം മോർച്ചറിയിലിരുന്ന് തണുത്ത് മരവിച്ചു. ശവങ്ങളുടെ ആധിക്യം ഏറിയപ്പോൾ അവർ അതിനെ എവിടെയോ കൊണ്ടുപോയി കുഴിച്ചുമൂടി. പിന്നെ, എല്ലാവരും അയാളെ മറന്നു! എങ്കിലും, തുടർന്നും അയാളുടെ അക്കൗണ്ടിൽ പണം എത്തിക്കൊണ്ടിരുന്നു, അനർഘമായ സ്നേഹത്തിന്റെ അവാച്യമായ പ്രകാശനമായി! അനർത്ഥമായ തിരച്ചിലിന്റെ പേരിൽ ആ വൃദ്ധസദനത്തിലെ ഉദ്യോഗസ്ഥർ ആ പണം നിർബാധം ചിലവഴിച്ചു.

Tuesday, July 19, 2011

പാദസരങ്ങള്‍ പറഞ്ഞ യാത്രാമൊഴി


ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് മലര്‍ന്ന് കിടക്കുകയാണ് അയാൾ. ഓല മേഞ്ഞ ആ ചെറിയ വീട്ടിൽ വേറെ ആരുമില്ല. പാടത്തെ പണിയും കുളിയും പിന്നെ അത്താഴവും കഴിഞ്ഞാൽ കൂർക്കം വലിച്ചുറങ്ങാറുള്ള ആളാണ് ഈ കിടക്കുന്നത്. നേരം ഇത്രയായിട്ടും അയാൾക്ക് ഇന്ന് മാത്രം ഉറക്കം വന്നിട്ടില്ല, വിളക്കും അണച്ചിട്ടില്ല. ആ മണ്ണെണ്ണ വിളക്ക്  തലയിണയ്ക്ക് അരികിലിരുന്ന് ആളിക്കത്തുന്നു. അതിനടുത്തായി മംഗളം വീക്കിലി. അതിലെ മുഖചിത്രത്തിൽ അച്ചടിച്ച് വന്ന പെൺകുട്ടിയുടെ പുഞ്ചിരിയെ നിഷ്പ്രഭമാക്കുന്ന പുഞ്ചിരി അയാളുടെ ചുണ്ടുകളിൽ വിടർന്ന് നിൽക്കുന്നത് വിളക്കിന്റെ വെട്ടത്തിൽ നന്നായി കാണാം. ഇമവെട്ടാതെ അയാൾ മുകളിലേക്ക് നോക്കിക്കിടന്നു, അയാളുടെ മനസുനിറയെ അവളുടെ മുഖമായിരുന്നു! തൊട്ടടുത്തുള്ള ചാണകക്കുഴിയിൽ നിന്നുള്ള ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഇടകലർന്ന ഗന്ധവും, പടച്ചട്ടയിട്ട പെൺകൊതുകുകളും അയാളുടെ മൂക്കിനെയും ശരീരത്തെയും നിരന്തരം ആക്രമിക്കുന്ന കാര്യം അയാൾ അറിയുന്നില്ല. കഴുകിക്കമിഴ്ത്തിയ മണ്‍കലങ്ങള്‍ക്കരികില്‍ പുകയുന്ന അടുപ്പിലെ ആറാത്ത കനല്‍ക്കട്ടകളില്‍ നിന്നുയരുന്ന ഉഷ്ണക്കാറ്റില്‍ അയാളുടെ നെറ്റിത്തടം വിയര്‍ത്തൊഴുകിയിട്ടും അയാള്‍ മുഖം തുടയ്ക്കുകയോ, അടുപ്പിൽ വെള്ളമൊഴിച്ച് തീ കെടുത്തുകയോ ചെയ്യുന്നില്ല. പ്രണയം തലയ്ക്ക് പിടിച്ചാൽ മസ്തിഷ്ക്കം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. കരിന്തിരി എരിഞ്ഞുതുടങ്ങിയ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങുന്ന വെട്ടത്തില്‍ അയാള്‍ അവളെയും ധ്യാനിച്ച് കിടപ്പാണ്. പഴകി ദ്രവിച്ച കൂരയിലൂടെ അരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങള്‍... പർണ്ണശാല പോലെ പരിശുദ്ധമായ തന്റെ കിടപ്പാടം.... എങ്ങും ഒരു മണിയറയുടെ പ്രതീതി. തനിക്കൊപ്പം ഇപ്പോൾ അവളും ഉണ്ടായിരുന്നെങ്കിൽ... അയാൾ ആശിച്ചുപോയി. അവളുടെ അസാന്നിധ്യം പോലും അയാൾ അതിയായി ആസ്വദിച്ചു.

ചെമ്മണ്ണിന്‍റെ നിറവും, ചെന്താമര പോലെ വിടര്‍ന്ന കണ്ണുകളും, ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളും, അതിൽ പാല്‍പ്പുഞ്ചിരിയും, മെടഞ്ഞ് മടക്കിയ മുടിയിൽ തുളസിക്കതിരും, നെറ്റിയില്‍ ചന്ദനവും, പച്ച മണ്ണിന്‍റെ വശ്യമായ മണവും, പാവാടയ്ക്കിണങ്ങുന്ന ബ്ലൌസും, പിന്നെ കുലുങ്ങിച്ചിരിക്കുന്ന കരിവളകളും….! ആ ഗ്രാമത്തിന്‍റെ മുഴുവന്‍ സൌന്ദര്യവും അവള്‍ക്കുണ്ടായിരുന്നു. ചാറ്റൽമഴ കഴിഞ്ഞ് ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന മഴവില്ല് പോലെ ഒരു പെൺകുട്ടി....

അടുപ്പിന്റെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന വിറകിനിടയിൽ കിരുകിരാ ശബ്ദമുണ്ടാക്കി പതിയിരിക്കുന്ന ചുണ്ടനെലികളും, മാറാല നിറഞ്ഞ മേല്‍ക്കുരയിലെ പല്ലികളും, കൂര്‍ക്കവലിക്കുന്ന ചക്കിപ്പൂച്ചയും, ചാമ്പല്‍ക്കൂനയില്‍ ഇരിപ്പിടമുണ്ടാക്കി അടയിരിക്കുന്ന പിടക്കോഴിയും, ഒരായിരം ചോനാനുറുമ്പുകളും ഇടക്കിടെ അയാളെ ശ്രദ്ധിക്കുന്നുണ്ട്. രാത്രിയായാൽ എല്ലാ ജീവികൾക്കും പ്രകാശം ഒരു ശല്യം തന്നെ. സ്വപ്നം കാണാൻ എന്തിനാ വിളക്ക്? അയാൾക്കത് അണച്ചൂടെ? അവ പിറുപുറുത്തു. ഇതൊന്നുമറിയാതെ അയാൾ സ്വപ്നലോകത്ത് ഏറെ നേരം അലഞ്ഞ് തിരിഞ്ഞ് നടന്നു. ഒടുവിൽ, അയാൾ പോലുമറിയാതെ നിദ്രയിലേക്ക് വഴുതി. അപ്പോഴേക്കും ആ മണ്ണെണ്ണ വിളക്ക് താനെ അണഞ്ഞ് കഴിഞ്ഞിരുന്നു.

ഇന്നെങ്കിലും ആ പ്രണയ ലേഖനം അവൾക്ക് നൽകണം.... ഉറക്കമുണരുമ്പോൾ അയാളുടെ ആദ്യ ചിന്ത അതായിരുന്നു. പിന്നെ, ദ്രവിച്ചുതുടങ്ങിയ പനമ്പായില്‍ ചമ്രം പിണഞ്ഞിരുന്ന് കഴിഞ്ഞ രാത്രിയിൽ നടന്ന ആദ്യരാത്രിയുടെ ദൃശ്യങ്ങൾ അയാൾ വെറുതേ ഒന്ന് ഓടിച്ചുനോക്കി. അവിടെയും ഇവിടെയും ചില പാകപ്പിഴകൾ... സാരമില്ല. ഇന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവയെയും ഒഴിവാക്കാൻ ശ്രമിക്കണം. പായിൽ നിന്ന് എഴുന്നേറ്റ് പല്ലും മുഖവും കഴുകി പാടത്തേക്ക് തിരിച്ചു. പോകുംവഴി പുട്ടും കടലയും കഴിച്ചു, ഒരു കെട്ട് ബീഡി വാങ്ങി. പാടത്തെത്തുമ്പോൾ പണിക്കാരെല്ലാം പണി തുടങ്ങിയിരുന്നു.

മണി പത്ത് ആയിക്കാണും. പാടത്തെ പശിമയാര്‍ന്ന മണ്ണില്‍ മണ്‍വെട്ടി ആഴ്ത്തി വെട്ടിയപ്പോള്‍ മുഖത്ത് തെറിച്ച ചേറും വെള്ളവും തലയിൽ കെട്ടിയ തോര്‍ത്തഴിച്ച് തുടക്കുമ്പോള്‍, അങ്ങേ ദൂരെ നിന്ന് ആരോ നടന്നുവരുന്നു. അവൾ തന്നെ! പച്ചപ്പാവാടയും ചുവന്ന ബ്ലൌസും കൈയ്യിൽ കുറേ പുസ്തകങ്ങളുമായി അരിക് വെട്ടി കനം കുറഞ്ഞ വരമ്പിലൂടെ സശ്രദ്ധം നടന്നുവരുന്ന അവളെ കണ്ടപ്പോൾ അയാളുടെ മുഖം നിറഞ്ഞു. മൈലാഞ്ചിയും വെള്ളിക്കൊലുസുമിട്ട് മനോഹരമാക്കിയ അവളുടെ പാദങ്ങളുടെ താളാത്മക ചുവടുവയ്പ്പിലും, വരമ്പിൽ നിന്ന് വരമ്പിലേക്കുള്ള കുതിച്ചുചാട്ടങ്ങളിലും അയാൾ മെയ്മറന്നു. അവൾ അടുക്കുന്തോറും അയാളുടെ നെഞ്ചിടിപ്പിന് വേഗത കൂടി. ജോലി ചെയ്യുകയാണെന്ന് വരുത്തി, അയാൾ അവളെ തന്നെ ശ്രദ്ധിച്ചു. പതിവ് പോലെ അവളുടെ പാദസരങ്ങൾ അയാളെ നോക്കി ചിരിച്ചു. മുട്ടോളമുള്ള ചെളിവെള്ളത്തില്‍ മണ്‍‌വെട്ടിയും ഓങ്ങി നില്‍ക്കുന്ന അയാളെ ഒന്ന് വെറുതേ പോലും നോക്കാതെ അവള്‍ കടന്നുപോയപ്പോള്‍ പ്രകമ്പനം കൊണ്ട വായുവില്‍ കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു. അതിന്‍റെ ഉന്മാദ ലഹരിയിൽ അയാൾ അന്നത്തെ പണികളും വേഗം തീര്‍ന്നു.

അവളെ കുറിച്ച് അയാൾ ആരോടും അന്വേഷിച്ചില്ല. അക്കരെയുള്ള കൃഷ്ണൻ നായരുടെ മകളാണെന്ന് മാത്രം അറിയാം. ടൂട്ടോറിയൽ കോളേജിലോ മറ്റോ പഠിക്കുകയാവും. ഒരു ദിവസം സംസാരിക്കണമെന്ന് പലപ്പോഴും കരുതും. പക്ഷേ, അവളെ കാണുമ്പോൾ വേണ്ടെന്ന് വയ്ക്കും. എന്ത് സംസാരിക്കും? എന്തിനെ പറ്റി സംസാരിക്കും? മഴയത്തും വെള്ളപ്പൊക്കത്തിലും മുഖഛായ മാറുന്ന പാടത്തെ അതിരുകള്‍ പഴയതുപോളെ തിരിച്ച് വരമ്പുകൾ തീർക്കുന്ന തന്നെ പോലെ ഒരാൾ അതിര് കടക്കരുതെന്ന ചിന്ത... പിന്നെ നിറം, ജാതി, ജോലി... ഇവയെല്ലാം അയാളെ പിന്നിലേക്ക് വലിച്ചു. അല്ലെങ്കിലും, ആറ്റുനോറ്റുവളർത്തുന്ന നെല്‍മണികളെ പോലും കുറവന്‍‌മാര്‍ മോഹിക്കാന്‍ പാടില്ല, അത് തമ്പ്രാക്കന്മാർക്കുള്ളതാണ്! നെൽമണികളെ കണ്ണിലെ കൃഷ്ണമണി പോലെ കരുതാം, സ്വന്തമെന്ന പോലെ കണ്ടുനില്‍ക്കാം, പക്ഷേ മോഹിക്കാൻ പാടില്ല. അതാണ് പ്രകൃതി നിയമം. എങ്കിലും, അയാൾ അവളുടെ പാദസരങ്ങളുമായി കിന്നരിക്കുമായിരുന്നു, ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു തണൽ മരം പോലെ ദിവസവും അവള്‍ ആ വരമ്പിലൂടെ കടന്നുപോകുമ്പോള്‍! ഇന്ന് എന്താ കഴിച്ചതെന്നും, കൂട്ടാൻ എന്തായിരുന്നു എന്നുമൊക്കെ ആ പാദസരം അയാളോട് ചോദിക്കും. അതിനൊക്കെ അയാൾ മനസിൽ ഉത്തരം പറയും. പിന്നെ, സുന്ദരമായ അവളുടെ പാദത്തിൽ കിടന്ന് തന്നെ നോക്കി ചിരിക്കുന്ന പാദസരങ്ങളെ മറയുവോളം നോക്കി നിൽക്കും. ആ പാദസരങ്ങളെ അയാൾ ഇഷ്ടപ്പെട്ടു, അവളെ പോലെ! അതുകൊണ്ടുതന്നെ, അതിന്റെ താളവും ശബ്ദവും അയാൾക്ക് ഹൃദ്യമായിരുന്നു. അവയുടെ വ്യതിയാനങ്ങളിൽ നിന്ന് അവളുടെ ഹൃദയമിടിപ്പിന്റെ വേഗതയും ഞരമ്പിലെ രക്തസമ്മർദ്ദവും അയാൾ ഊഹിച്ചെടുത്തു. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത അയാൾക്ക് മനപ്പാഠമായിരുന്നു. എങ്കിലും, അയാള്‍ എല്ലാം മറച്ചുവച്ചു.

അവസാനമായി അവളെ കാണുന്ന ദിവസം അവൾ കസവ് സാരി ഉടുത്തിരുന്നു. തല നിറയെ മുല്ലപ്പൂവും, കഴുത്ത് നിറയെ സ്വര്‍ണ്ണാഭരണങ്ങളും, നെറ്റിയില്‍ സിന്ദൂരവും, മുഖത്ത് മന്ദഹാസവുമായി അവൾ ആ വരമ്പിലൂടെ കടന്നുപോയി. പക്കമേളക്കാരുടെ താളത്തിനൊത്ത് ചലിച്ച അവളുടെ കാലുകളും കണ്ണുകളും അന്നും അയാളെ ശ്രദ്ധിച്ചില്ല. എങ്കിലും, പാദസരങ്ങള്‍ അയാളെ നോക്കി. എങ്കിലും പുഞ്ചിരിക്കുകയോ വിശേഷമാരായുകയോ ചെയ്തില്ല. “എന്തിനാണീ ഗൌരവം?“ കണ്മുനകളിൽ കണ്ണീർ പൊടിഞ്ഞിട്ടും അയാൾ ചോദിച്ചു. അയാളുടെ കണ്ണുകളിലേക്ക് സസൂഷ്മം നോക്കിയ ശേഷം പാദസരങ്ങൾ തലകുനിച്ചു, അതിന്റെ സ്വരത്തിൽ പ്രണയഭംഗത്തിന്റെ മാറ്റൊലിയുണ്ടായിരുന്നു.

ചക്രവാളം വരെ നീണ്ടുകിടക്കുന്ന വയൽ വരമ്പിലൂടെ അവള്‍ നടന്നകലുന്നത് അയാള്‍ നിർന്നിമേഷനായി നോക്കി നിന്നു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. ഒരു യാത്രാമൊഴി പോലും ചൊല്ലാതെ, ഒന്ന് മന്ദഹസിക്കുക കൂടി ചെയ്യാതെ അവള്‍ പോയി. അന്നയാൾ ഉറങ്ങാൻ കിടന്നു, എങ്കിലും ഉറക്കം വന്നില്ല. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും അസഹനീയമായി നാറ്റം… അടുപ്പിൽ നിന്നുള്ള ഉഷ്ണം… കിരുകിരാ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തുന്ന ചുണ്ടെലികള്‍… ചിലക്കുന്ന പല്ലി… കൂര്‍ക്കം വലിക്കുന്ന പരട്ട പൂച്ച… കാലിലും കൈയ്യിലും കയറി ശുണ്ഠി പിടിപ്പിക്കുന്ന ചോനാനുറുമ്പുകള്‍… ദുഃസ്വപ്നങ്ങള്‍… അയാൾ മൂടിപ്പുതച്ച് കിടന്നു, അങ്ങനെയെങ്കിലും എല്ലാം മറന്ന് ഒന്നുറങ്ങുവാൻ!

Saturday, July 16, 2011

കുമാരന്‍റെ പെണ്‍സുഖം


കൂട്ടുകാരനെ യാത്ര അയയ്ക്കാനാണ് കുമാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. പട്ടണത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഓണം കേറാമൂലയായിരുന്നു കുമാരന്‍റെ സാമ്രാജ്യം. പേരുകേട്ട ഒരു പുരാതന തറവാട്ടിലെ ജോലിക്കാരനാണ് കുമാരൻ. കഠിനാധ്വാനി. ഏത് ജോലിയും ചെയ്യും. ജോലിക്കിടയിൽ കുമാരൻ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല. കാട്ടുപോത്ത് വന്നാലും കുമാരൻ അനങ്ങില്ല, അതാണ് ഡെഡീക്കേഷൻ. പക്ഷേ, ആകാശത്തെങ്ങാനും വിമാനത്തിന്റെ ശബ്ദം കേട്ടാൽ എല്ലാം തീരുന്നു. കുമാരനെ പിന്നെ പിടിച്ചാൽ കിട്ടില്ല. ആ വിമാനത്തെ കണ്ടുപിടിച്ചിട്ടേയുള്ളൂ വേറെ പണി. മുകളിലേക്ക് നോക്കി വാപൊളിച്ച് ലക്കും‌ ലഗാനവുമില്ലാതെ നടക്കും. പാടത്തായാലും, തെങ്ങിന്റെ മണ്ടേലായാലും ഇതുതന്നെ സ്ഥിതി. ദുബായിൽ നിന്ന് മുത്തശ്ചന്റെ കാണാൻ തറവാട്ടിലെത്തിയ കാരണവരുടെ കൊച്ചുമോൻ പറഞ്ഞ ചില കഥകൾ കേട്ടതിന് ശേഷമാണ് കുമാരന് വിമാന കമ്പം തുടങ്ങിയത്. അന്ന് തീരുമാനിച്ചതാണ്, മരിക്കുന്നതിന് മുമ്പ് ഒരു വിമാ‍നത്തെ നേരിട്ട് കാണണം. അതാണ് കുമാരന്‍റെ ജന്‍‌മാഭിലാഷം. കൂട്ടുകാരന്‍ ഗള്‍ഫില്‍ പോകുന്നെന്ന് കേട്ടപ്പോള്‍ ചാടി പുറപ്പെട്ടതിന്റെ പിന്നെ കാരണവും മറ്റൊന്നല്ല. ഇരവയ്ക്ക് വാങ്ങിയ പാന്‍സും ഷര്‍ട്ടും ഇന്‍സേര്‍ട്ട് ചെയ്ത്, കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവറും, കാലില്‍ റബ്ബര്‍ ചെരുപ്പുമായി “തനി എക്സിക്യൂട്ടിവ് സ്റ്റൈലില്‍“ വിമാനത്താ‍വളത്തിൽ ബസിറങ്ങുമ്പോള്‍ കുമാരന്‍റെ മനസില്‍ നൂറുകണക്കിന് ബോയിംഗ് വിമാനങ്ങള്‍ തൂവാനത്തുമ്പികളെ പോലെ പറക്കുന്നുണ്ടായിരുന്നു.

പ്രൌഢ ഗംഭീരമായ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും കുമാരന്റെ നിയന്ത്രണം നഷ്ടമാവുമെന്ന് കരുതിയ കൂട്ടുകാരൻ കാണുന്നത് മുന്നോട്ട് ഒരടി പോലും വയ്ക്കാതെ വിഷണ്ണനായി നിൽക്കുന്ന കുമാരനെയാണ്. കൂട്ടുകാരന്‍ കാര്യം തിരക്കി. “വിമാന സ്റ്റാന്‍ഡിന്‍റെ മുന്നില്‍ ഒരൊറ്റ വിമാനം കൂടിയില്ലല്ലോ!” കൂട്ടുകാരന്റെ പൊട്ടിച്ചിരി കണ്ടപ്പോൾ കുമാരന്റെ സംശയം കൂടി. “ഇനി ഇവനെങ്ങാനും തന്നെ പറ്റിക്കുകയാണോ? വിമാനം കാണിക്കാനെന്നും പറഞ്ഞ് കൊണ്ട് വന്ന് തന്നെ ഈ കാർ സ്റ്റാൻഡിൽ ഇറക്കിവിടാനുള്ള പരിപാടിയാണോ? ങാഹാ... കുമാരനെ അങ്ങനെ എളുപ്പമൊന്നും പറ്റിക്കാൻ പറ്റില്ല. ഇതല്ല, ഇതിന്റെ അപ്പുറത്തെ കാറുകൾ കുമാരൻ കണ്ടിട്ടുണ്ട്.“ കുമാരന്റെ വിമാനം കാണിച്ച് നാട്ടിലേക്ക് ബസ് കയറ്റി വിടാനുള്ള സമയവും സാവകാശവും ഇല്ലാത്തതിനാൽ കുട്ടുകാരൻ കുമാരന്റെ കൈയ്ക്ക് പിടിച്ച് യാത്ര പറഞ്ഞു. “നാട്ടിൽ വരുമ്പോൾ കുമാരന്റെ എന്താ കൊണ്ട് വരേണ്ടത്?” കൂട്ടുകാരൻ തിരക്കി. “നീയെനിക്ക് ഒരു കോപ്പും കൊണ്ട് വരണ്ട. മര്യാദയ്ക്ക് നീയെനിക്ക് വിമാനം കാണിച്ച് താ.” കുമാരന്റെ കൂടെ കൂട്ടിയത് വലിയ തലവേദനയായെന്ന് മനസിലാക്കിയ കൂട്ടുകാരൻ എങ്ങനെയെങ്കിലും തലയൂരാൻ അടുത്തുനിന്ന് പൊലീസുകാരന്റെ അടുക്കലേക്ക് കുമാരനെ പറഞ്ഞയച്ചു. പിന്നെ അയാൾ സൂത്രത്തിൽ അപ്രത്യക്ഷനായി.

ആരോരുമില്ലാത്തവർക്ക് ഈശ്വരൻ തുണ. ആ പൊലീസുകാരന്റെ സഹായത്തോടെ കുമാരൻ അങ്ങനെ സന്ദര്‍ശകർക്ക് വിമാനം കാണാനുള്ള വലിയ ഗ്യാലറിയിലെത്തി! മൂന്ന് വശവും കണ്ണാടി കൊണ്ട് മറച്ച ഒരു കണ്ണാടി കൂടായിരുന്നു അത്. വലിയ തിരക്കില്ലെങ്കിലും ഗ്യാലറിയുടെ മുന്‍‌നിരയിൽ മുഴുവൻ ഉന്തും തള്ളുമാണ്. സൌകര്യപ്രദമായ ഒരിടം കിട്ടാതെ, പേ പിടിച്ച നായയെ പോലെ കുമാരന്‍ കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഗത്യന്തരമില്ലാതായപ്പോള്‍, മുന്‍പന്തിയിലേക്ക് നുഴഞ്ഞുകയറാന്‍ പാകത്തിന് ബലക്ഷയം ബാധിച്ച ഒരിടം കണ്ടുപിടിക്കുക എന്ന അവസാന അടവ് പയറ്റാന്‍ കുമാരന്‍ തീരുമാനിച്ചു. അങ്ങനെയാണ് കുറേ ചെറുപ്പക്കാരികളും തള്ളമാരും നിന്ന സ്ഥലത്ത് കുമാരന്‍ എത്തിപ്പെടുന്നത്.

നുഴഞ്ഞു കയറാൻ പറ്റിയ വിടവിനായി കുമാരന്‍ ഏറെ നേരം സഹിഷ്ണുതയോടെ കാത്തുനിന്നു. അതിനിടയില്‍, പറന്നുയരുന്ന വിമാനങ്ങളെ കഴുത്ത് നീട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കാന്‍ കുമാരന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, ഇങ്ങനെ അരകുറയായി വിമാനം കണ്ടിട്ട് കാര്യമില്ലല്ലോ! “കുറച്ചുകൂടി പൊക്കം വയ്ക്കേണ്ടതായിരുന്നു...!“ ഏതോ നല്ല ജനിസിൽ പെട്ട ചില ചേച്ചിമാരുടെ പൊക്കം കണ്ട് കുമാരൻ അസൂയപ്പെട്ടു. തരത്തിനുള്ള ചില ചേച്ചിമാരെ കയറി മുട്ടണമെന്ന് കുമാരന് ആഗ്രഹമുണ്ടെങ്കിലും അതൊന്നും തൽക്കാലം ഇന്നത്തെ അജണ്ടയിൽ ഇല്ല. ആദ്യം വിമാനം കാണുക, അതുകഴിഞ്ഞാലോചിക്കാം തട്ടണോ മുട്ടണോ എന്ന്!

കുമാരന്‍റെ വെപ്രാളവും വേഷവും കണ്ട് ഭയന്ന ഒരു ഇളം‌മുറക്കാരി പേടിച്ച് അമ്മയുടെ കരവലയത്തിലേക്ക് കയറിയതോടെയാണ് കുമാരൻ അതുവരെ കാത്തിരുന്ന ന്യൂനമര്‍ദ്ദ പ്രദേശം സഫലമായത്. ഇനി, മുന്നില്‍ നില്‍ക്കുന്ന ഒരുത്തിയെ കൂടി ഒഴിവാക്കിയാല്‍ സൌകര്യമായി വിമാനം കാണാം. ആ പെണ്ണിന്‍റെ കഴുത്തിനിടയില്‍ കൂടിയും, ഇടക്കിടെ പാറുന്ന തലമുടിക്കിടയിലൂടെയും കുമാരന്‍ ഭാഗീകമായിട്ടെങ്കിലും വിമാനത്താവളത്തിന്‍റെ ഭൂപടം വരച്ചെടുത്തു. പിന്നെയും ചില സംശയങ്ങള്‍! വിമാനത്താവളത്തിന്‌ വിമാനത്താവളം എന്ന പേര് വരാൻ കാരണമെന്താണ്? കാറ്റ് സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള പേരുകൾ വച്ചുനോക്കുമ്പോൾ വിമാന സ്റ്റാൻഡ് എന്ന പേരല്ലേ വരേണ്ടിരുന്നത്? പിന്നെ, വിമാനത്തിന്‌ മാത്രം ഹോണില്ലാത്തത് എന്തുകൊണ്ടാ‍ണ്? പാടത്തും പറമ്പത്തും നിന്നും താൻ എത്ര കൈ കാട്ടിയിട്ടും വിമാനം നിർത്താതെ പോകുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ പോവുന്ന സംശയങ്ങളെ ദൂരീകരിക്കാൻ ഒരു ആൺ‌തരിയെങ്കിലും അടുത്തുണ്ടാവുമോ എന്നറിയാൻ കുമാരൻ തിരിയാന്‍ തുടങ്ങിയതേയുള്ളൂ. “എന്‍റമ്മോ....” എന്നൊരു നിലവിളിയോടെ കുമാരന്‍ ദേ കിടക്കുന്നു. അസൂയപൂണ്ട ഏതോ പട്ടണപ്പരിശ പിന്നില്‍ നിന്ന് തള്ളിയതാണ്. തള്ളലിന്‍റെ ഊക്കില്‍ സകല നിയന്ത്രണവും വിട്ട് കുമാരന്‍ മുന്നില്‍ നിന്ന പെണ്ണിന്‍റെ പുറത്തേക്ക് ചെന്നുവീണു. രണ്ട് ശരീരങ്ങളും മുന്നിലുണ്ടായിരുന്ന കണ്ണാടിയില്‍ അല്‍പ്പനേരം ഒട്ടിയിരുന്നു. കുമാരന്‍ മുകളില്‍ പെണ്ണ് അടിയില്‍! അതുവരെ ഇംഗ്ലീഷിലും മംഗ്ലീഷിലും വാചകമടിക്കുകയായിരുന്ന പെണ്ണുങ്ങളെല്ലാം “എന്റെമ്മച്ചിയേ” എന്ന് വിളിച്ച് നാലുപാടും ചിതറി. സ്പോഞ്ച് മെത്തയിൽ വീണ പോലെ കുമാരന്റെ ശരീരം കുളിര് കോരി. “ഹോ... ഇത്രയ്ക്ക് സോഫ്റ്റാണോ?” കുമാരന് ആ റിലേഷൻഷിപ്പിനെ അടുത്ത ലവലിലേക്ക് കൊണ്ടുപോകണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ അതിന് ആ പെണ്ണ് സമ്മതിക്കില്ലല്ലോ! എന്തുചെയ്യും? കിട്ടിയത് ആട്ടേ എന്ന് തൽക്കാലം സമാധാനിച്ച് കുമാരൻ സമനില വീണ്ടെടുത്തു, പിന്നെ ചിതറിയോടിയ പെണ്ണുങ്ങളുടെ സ്ഥാനം അപഹരിച്ച് കണ്ണാടിക്കൂടിലേക്ക് ചേർന്ന് നിന്നു. അതിന് ശേഷം ഒന്നുമറിയാത്തതു പോലെ, വിമാനത്തിന് കൈകാട്ടാനും ടാറ്റാ പറയാനും തുടങ്ങി.

ഇതുവരെ മുന്നില്‍ നിന്ന പെണ്ണിപ്പോള്‍ കുമാരന്‍റെ പിന്നിലാണ് നില്‍പ്പ്. കുമാരന്റെ തൂമ്പാ തട്ടി അവളുടെ ഡിക്കി ചളുങ്ങിയെന്ന് തോന്നുന്നു, ഇടക്കിടെ അവൾ പിന്നാമ്പുറം നോക്കുകയും അവിടം തടവുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരോ തവണ തിരിയുമ്പോഴും അവളുടെ കൈ കുമാരന്‍റെ മുതുകില്‍ സ്പർശിച്ചു. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനിടയില്‍ ആദ്യമൊന്നും കുമാരന്‍ അത് ശ്രദ്ധിച്ചതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, വേദനയും അസ്വസ്ഥതയും മൂലം ഞെരിപിരി കൊള്ളുന്ന അവളുടെ ആട്ടവും അനക്കവും കുമാരൻ ശ്രദ്ധിക്കാൻ തുടങ്ങി, ചെവിയും തൊലിയും ഉപയോഗിച്ച്! തിരിഞ്ഞു നോക്കിയാൽ ഇതുവരെ ലഭിച്ച സ്പര്‍ശനസുഖം എന്നന്നേക്കുമായി നഷ്ടമായാലോ? അതുവരെ കൈ കാണിച്ചും പല്ലിളിച്ചും ഖുഷിയായി നിന്ന കുമാരൻ പെട്ടെന്ന് വടിയായി. ടെൻഷൻ! ടെൻഷൻ!

പിന്നിലെ ചലനങ്ങൾ അറിയാൻ കുമാരന്റെ കണ്ണുകൾ ആവത് ശ്രമിക്കുന്നുണ്ട്. കുറ്റിയിൽ കെട്ടിയ പശു അതിന് എത്താത്ത സ്ഥലത്ത് നിൽക്കുന്ന പുല്ലിനെ കടിക്കാൻ പരാക്രമം കാണിക്കുന്നതുപോലെ കുമാരന്റെ കണ്ണുകളും കടമിഴിക്കോണുകളിൽ പരാക്രമം തുടർന്നു. പരാജയമായിരുന്നു പരിണിത ഫലം. എങ്കിലും കുമാരൻ വിടുമോ? മുഖം കാണാൻ പറ്റീല്ലേങ്കിലും വേണ്ടില്ല. വേറെന്തെങ്കിലും കണ്ടാലും മതിയായിരുന്നു. കുമാരൻ കക്ഷത്തിനിടയിലൂടെ താഴേക്ക് നോക്കി. തൊട്ടുവന്ദിക്കാൻ തോന്നുന്ന സുന്ദരമായ പാദങ്ങൾ... ഹാവൂ..... അങ്ങനെ നെടുവീർപ്പിട്ട് നിൽക്കുമ്പോഴാണ് തനിക്ക് മുന്നിലെ കണ്ണാടിയില്‍ അവളുടെ മുഖം പ്രതിഫലിക്കുന്ന കാര്യം കുമാരന്റെ ശ്രദ്ധയിൽ പെടുന്നത്. തല പിന്നിലേക്ക് അഡ്ജസ്റ്റ് ചെയ്ത്, കണ്ണിന്‍റെ ലെന്‍സ് പരമാവധി ക്രമീകരിച്ച് കുമാരൻ നോക്കി. ചെന്താമര പോലെ ചുവന്നു തുടുത്ത ഒരു പെണ്‍കുട്ടി. അതിനടുത്ത് കറുത്ത് കരുവാളിച്ച ഒരു കോന്തൻ. സ്വന്തം രൂപം അവഗണിച്ച് കുമാരൻ വീണ്ടും വീണ്ടും നോക്കി. അവളുടെ സൌന്ദര്യം വ്യക്തമാവുന്തോറും കുമാരന്റെ ചങ്കടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി. ജീ‍വിതത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി ഇത്ര അടുത്ത്! മിന്നല്‍പ്പിണര്‍ പോലെ എന്തോ ഒന്ന് അടിവയറ്റിൽ നിന്ന് മേലോട്ട് കയറിപ്പോവുന്നതുപോലെ! അതിന്റെ ചൂടിൽ മസ്തിഷ്ക്കവും നാവും വരളുന്നു. കണ്‍ധമനികള്‍ ചൂടുപിടിക്കുന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു, അതിൽ ശ്വാസോച്ഛാസത്തിന്റെ നൃത്തം പാളുന്നു. അങ്ങനെ, ജീവിതത്തിനും മരണത്തിനുമുടയിൽ ഘടികാര സൂചിയാടുമ്പോഴാണ് വീണ്ടും ഒരു തണുപ്പ് മുതുകത്ത് അനുഭവപ്പെടുന്നത്. “ഈശ്വരാ… ഇതെന്ത് പരീക്ഷണമാണ്?” മുഖത്ത് പൊട്ടിയ സന്തോഷം മറച്ചുവച്ച്, മുഖം പരമാവധി ശോകമയമാക്കി കുമാരൻ മുകളിലേക്ക് നോക്കി ചോദിച്ചു. പിന്നെ, അപ്രതീക്ഷിതമായി വീണുകിട്ടിയ രതിസാഫല്യത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കുമാരന്‍ അനങ്ങാതെ സ്വയം നിന്നുകൊടുത്തു.

നിമിഷങ്ങളും മിനിറ്റുകളും ആരെയും വകവയ്ക്കാതെ മാർച്ച്‌പാസ് ചെയ്തുകൊണ്ടിരുന്നു. മൂക്കിലെ പാലം തകരുന്ന മാതിരി ആരോ അമർത്തി വിട്ട അധോവായുവാണ് കുമാരന്റെ തലയ്ക്ക് തട്ടി അയാളെ പരിസര ബോധത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അശുദ്ധ വായുവിന്റെ മന്ദത മാറിയപ്പോൾ കുമാരന്‍റെ മനസില്‍ ലജ്ജയും അതിലുപരി ഒരു തരം ഭീതിയും രൂപപ്പെട്ടു. “ഛേ... എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും താനീ കാണിച്ചതെല്ലാം! തനിക്ക് അപരിചയമായ ഒരു സ്ഥലമാണെങ്കില്‍ കൂടി, ഇത്ര തരംതാഴാന്‍ പാടില്ലായിരുന്നു.” തനിക്ക് ഇപ്പോഴെങ്കിലും പരിസര ബോധം ഉണ്ടായതിൽ കുമാരൻ ആ‍രുടെയോ ഗ്യാസ് ട്രബിളിന് നന്ദി പറഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി! ഇടംവലം നോക്കാതെ അവിടെ നിന്ന് പതിയെ പിന്‍‌വാങ്ങാന്‍ കുമാരന്‍ തീരുമാനിച്ചു. അതിനുമുമ്പ്, തന്‍റെ പിന്നില്‍ നില്‍ക്കുന്ന ‘പ്രിയതമയുടെ’ മുഖം ശരിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!! കുമാരന്‍ കൊതിച്ചു. എവിടെയെങ്കിലും വച്ച് കണ്ടാൽ ഒന്ന് ചിരിക്കാൻ പറയാമല്ലോ! സ്വന്തം വികാരങ്ങളെ തട്ടിയുണര്‍ത്തി ഇത്രയും നേരം മുലയൂട്ടിയ ആ പെണ്‍കുട്ടിയോടുള്ള ലജ്ജാവഹമായ കൃതജ്ഞതയോടും പ്രണയാതുര ഭാവത്തോടും കുമാരന്‍ മെല്ലെ തിരിഞ്ഞു. അവിടെ പെണ്ണ് പോയിട്ട് ഒരു കുഞ്ഞുപോലും ഉണ്ടായിരുന്നില്ല! ഗ്ലാസ് കൊണ്ടടച്ച ഗ്യാലറിയിലെ ഉഷ്ണത്തില്‍ വിയർത്തൊഴുകിയ മുതുകില്‍ ഷര്‍ട്ട് ഒട്ടിപ്പിടിച്ചപ്പോള്‍ മനസില്‍ രൂപംകൊണ്ട മരീചികകളായിരുന്നു തനിക്ക് ലഭിച്ച തണുപ്പും, ‘പെണ്‍സുഖമെന്ന്’ കുമാരന്‍ വീട്ടിലെത്തിയപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

Wednesday, July 13, 2011

രാധാകൃഷ്ണന് ഭ്രാന്താണ്, എനിക്കും!

മിക്കവാറും എല്ലാ കഥകളും ഒരു ദുഃസ്വപ്നത്തിലാവും ആരംഭിക്കുക. അതാവുമ്പോൾ ഒരു ഫ്ലാഷ്ബാക്ക് പറയാനും, അതിന്റെ ചുവട് പിടിച്ച് കഥയെ മുന്നിലോട്ടോ സൈഡിലോട്ടോ കൊണ്ടുപോവാനും വളരെ എളുപ്പമാണ്. അതുകൊണ്ട്, ആ പതിവ് ഞാനും തെറ്റിക്കുന്നില്ല. രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു! ഇപ്പറഞ്ഞതുപോലെ, ദുഃസ്വപ്നമാണ് കാരണം! അയാൾ നന്നായി വിയർത്തിട്ടുണ്ട്. സ്വപ്നത്തിൻ കണ്ടത് എന്താണെന്നൊന്നും ഇപ്പോൾ ചോദിക്കരുത്. വഴിയേ പറയാം. ഏതായാലും, വിയര്‍ത്തൊലിച്ച മുഖം കിടക്കവിരി കൊണ്ട് തുടച്ച് രാധാകൃഷ്ണൻ ടേബിള്‍ ലാമ്പിന്‍റെ സ്വിച്ചമര്‍ത്തി. സ്വപ്നങ്ങളെല്ലാം വെളുപ്പാം കാലമേ സംഭവിക്കാറുള്ളൂ.... അതിനാൽ, ക്ലോക്കിൽ സമയം മൂന്നര. അടുത്ത പരിപാടി വെള്ളം കുടി ആയിരിക്കും. സ്വപ്നത്തിന്റെ ഹാങ്ങ്‌ഓവറിൽ നിന്ന് മുക്തി നേടാനാണ് ഇത്. രാധാകൃഷ്ണൻ ടേബിളിൽ നിന്ന് ജഗ്ഗ് എടുത്ത് വായിലേക്ക് കമഴ്ത്തി. ഒറ്റതുള്ളി വെള്ളം പോലുമില്ല. അയാൾ അടുത്ത് കിടന്ന ഭാര്യയെ രൂക്ഷമായി നോക്കി. വെട്ടിയിട്ട മരം പോലെ അവള്‍ മലര്‍ന്ന് കിടന്നുറങ്ങുകയാണ്. ദുഃസ്വപ്നം കാണുന്ന നായകന്മാരുടെ ഭാര്യമാരെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിന് പിന്നിലെ അജണ്ട എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ഒരുപക്ഷേ, നായകൻ കുടുംബ ജീവിതത്തിൽ അതൃപ്തനാണെന്ന് കാണിക്കാനാവുമോ ഇത്? ആർക്കറിയാം! ഏതായാലും, രാധാകൃഷ്ണൻ കിടക്കയിൽ നിന്നെഴുന്നേറ്റ് ഹാളിലേക്ക് നടന്നു. ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് മടമടാന്ന് കുടിച്ചു.

നായകൻ ഇനി കിടക്കയിലേക്ക് തിരിച്ച് പോയാലും അയാൾക്ക് ഉറക്കം വരില്ല. അയാൾ ഉറങ്ങിയാൽ കഥ മുന്നോട്ട് പോകുന്നതെങ്ങനെ? തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോൾ രാധാകൃഷ്ണൻ വീണ്ടും എഴുന്നേറ്റു. അൽ‌പ്പനേരം കട്ടിലിൽ തന്നെ ഇരുന്നശേഷം, എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു. ഉമ്മറത്ത് ചൂരൽ കസേരയോ ചാരുകസേരയോ മറ്റോ ഉണ്ടാവും. അതിൽ അയാളെ ഇരുത്തിവേണം കഥയുടെ മർമ്മപ്രധാനമായ ഭാഗങ്ങളിലേക്ക് കടക്കാൻ! രാധാകൃഷ്ണന്‍ ചൂരല്‍ കസേരയില്‍ അമര്‍ന്നിരുന്നു. കട്ടികൂടിയ തണുത്ത കാറ്റ് വീശുന്നുണ്ട്... മൂന്ന് ദിവസം കനത്ത മഴയായിരുന്നു. അന്തരീക്ഷമാകെ കുതിർന്ന് നിൽക്കുന്നു. ചൂരൽക്കസേരയിൽ ചാഞ്ഞിരുന്ന രാധാകൃഷ്ണൻ കാറ്റിന്റെ ഓളത്തിൽ അറിയാതെ മയങ്ങിപ്പോയി. പേടിക്കണ്ട! അയാൾ അങ്ങനെ ഉറങ്ങിപ്പോവുകയൊന്നുമില്ല. ഇതൊക്കെ ചെറിയ അടവുകളല്ലേ! അയാളെ ചെറുതായൊന്ന് മയക്കിക്കിടത്തിയാലല്ലേ അയാളെ കുറിച്ചുള്ള ലഘുവിവരണം നൽകാനൊക്കൂ....!

ഇടത്തരം കുടുംബസ്ഥന്‍. മക്കളില്ല, പ്രാരാബ്ദങ്ങളില്ല, ആകെയുള്ളത് ഭാര്യ മാത്രം. ചന്തക്കടുത്ത് ഒരു തടി മില്ല് നടത്തുന്നു. അതാണ് പ്രധാന വരുമാന മാർഗം. പിന്നെ കുറച്ച് വയലുണ്ട്, കുറച്ച് റബറും. ഇടത്തരം കുടുംബസ്ഥനാണ് നായകനെങ്കിൽ അയാൾ സൽഗുണ സമ്പന്നനും, കഠിനാധ്വാനിയും ആവുകയാണ് പതിവ്. പതിവുകളൊന്നും ഞാനും തെറ്റിക്കുന്നില്ല. ആ ഗ്രാമത്തിലെ സമാരാധ്യനായ ദേഹമാണ് രാധാകൃഷ്ണൻ. രാധാകൃഷ്ണൻ എന്ന് പറഞ്ഞാൽ നാട്ടുകാർ എല്ലാം അറിയും. ഗ്രാമത്തിൽ എന്ത് നടന്നാലും അയാൾ മുന്നിൽ ഉണ്ടാവും. പക്ഷേ, രാധാകൃഷ്ണന്റെ സ്വന്തം നാട് മറ്റെവിടെയോ ആണ്. ഇങ്ങനെയൊരു twist കഥയിൽ ഇടാനുള്ള കാരണം അറിയാമല്ലേ? കക്ഷി ആ നാട്ടിൽ വരാനുള്ള, പിന്നെ അവിടെ സെറ്റിലാവാനുള്ള കാരണങ്ങൾ വിവരിക്കുന്നതിലൂടെ കഥ രസകരമാവുമെന്ന് മാത്രമല്ല, നായകന്റെ സ്വഭാവം ഒരു പരുധി വരെ സ്ഥാപിച്ചെടുക്കുകയും ചെയ്യാം. ഏത്?

രാധാകൃഷ്ണന്‍ ആ ഗ്രാമത്തില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. പോസ്റ്റുമാനായിട്ട് കിട്ടിയ ആദ്യ പോസ്റ്റിങ് അവിടെയായിരുന്നു. അങ്ങനെ, നാടുമുഴുവന്‍ ചുറ്റിത്തിരിയുമ്പോഴാണ് സൌദാ‍മിനിയെ കാണുന്നത്. ഇപ്പോ പിടി കിട്ടിയില്ലേ? നായകൻ പണ്ട് ലൈൻ വലിച്ച കഥയാണ്. നല്ല തറവാടിത്തമുള്ള ഒന്നാന്താരം നാട്ടിന്‍പുറത്തുകാരി, സൌദാമിനി. സൌദാ‍മിനിയുടെ അച്ഛന് കത്ത് കൊടുക്കാന്‍ വീട്ടില്‍ ചെല്ലുമ്പോഴാണ് ഇടിവെട്ടേറ്റതു പോലെ സൌദാമിനി രാധാകൃഷ്ണന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതോടെ പോസ്റ്റുമാൻ പാട്ടിലായി. പോസ്റ്റുമാൻ ലൈൻ‌മാനായി എന്നും പറയാം. കത്ത് നൽകിക്കഴിഞ്ഞ് വെള്ളം ചോദിക്കുക, മറ്റുള്ള വിലാസങ്ങളുടെ വഴി ചോദിക്കുക, സൈക്കിൾ പഞ്ചറായ പോലെ ടയറിനരികിൽ കുനിഞ്ഞിരിക്കുക.... തുടങ്ങിയവയാണ് പണ്ടത്തെ അടവുകൾ. അതൊന്നും ഫലിക്കാതെ വന്നപ്പോൾ സൌദാമിനിയുടെ പേരിൽ ഊമക്കത്തുകൾ അയച്ചു. അത് കൊടുക്കാനെന്ന വ്യാജേന അവളുടെ ഉമ്മറം കയറിയിറങ്ങി. അങ്ങനെ, കത്ത് കൈമാറി കൈമാറി ഒടുക്കം ഇരുവരും ഹൃദയം കൈമാറുന്നു. അങ്ങനെ കല്യാണം നടക്കുന്നു. പോസ്റ്റുമാനായി വിരമിച്ചതിന് ശേഷം, കക്ഷി തടി ബിസിനസ് തുടങ്ങുന്നു, പിന്നെ കൃഷിയും കാര്യങ്ങളുമൊക്കെയായി കഴിഞ്ഞുകൂടുന്നു. ഇതാണ് രാധാകൃഷ്ണൻ.

നമ്മൾ നേരത്തെ എവിടെയാ നിർത്തിയത്? ങാ.... കാറ്റേറ്റുള്ള പാതി മയക്കം! സൈക്കളിന്റെ ബെല്ല് കേട്ടാണ് രാധാകൃഷ്ണൻ പിന്നെ ഉണരുന്നത്. പാൽക്കാരൻ ചെക്കനാണ്. ഗേറ്റിൽ ചെന്ന് കവർപാൽ വാങ്ങി തിരിഞ്ഞതേയുള്ളൂ എവിടെ നിന്നോ എന്ന പോലെ മാതൃഭൂമി ദിനപത്രം മുറ്റത്ത് വന്ന് വീണൂ. പത്രവും പാലുമായി രാധാകൃഷ്ണൻ ഉമ്മറത്തേക്ക് കയറി. പാൽ ഗ്രില്ലിൽ വച്ച്, ചാരുകസേരയിൽ ഇരുന്ന് പത്രം നിവർത്തി. ഇനിയാണ് നായികയുടെ രംഗപ്രവേശനം. നായകനെ കുറിച്ച് ഏകദേശ ചിത്രം വായനക്കാരന് കിട്ടിക്കഴിഞ്ഞാൽ നായികയെ കുറിച്ച് ചോദ്യമുയരുക സ്വാഭാവികം.

കൊച്ചുവെളുപ്പാങ്കാലത്ത് പതിവില്ലാതെ ഉമ്മറത്ത് വന്നിരിക്കുന്ന രാധാകൃഷ്ണനെ കണ്ട് സൌദാമിനി ഞെട്ടി. ഇതെന്ന് തുടങ്ങി ഈ ശീലം -- എന്ന ഭാവേന അവൾ നോക്കി. അവർക്ക് ഈ നോട്ടം മാത്രമേയുള്ളൂ. ചോദിക്കാനോ ചോദ്യം ചെയ്യാനോ സൌദാമിനിക്ക് അവകാശമില്ല. അവകാശമില്ലെന്ന് പറഞ്ഞാൽ അവരേതാണ്ട് അടിമയാണെന്ന ശ്രുതി വരും. ഭർത്താവിന്റെ മുന്നിൽ പരിപൂർണ്ണ വിധേയ എന്നാണ് കഥാകൃത്ത് സത്യത്തിൽ വിവക്ഷിച്ചത്. നമ്മടെ സത്യൻ അന്തിക്കാട് സിനിമകളിലെ ശാലീനയായ അതേ വീട്ടമ്മ.

കുളിയും കാപ്പികുടിയും കഴിഞ്ഞ് രാധാകൃഷ്ണന്‍ ഇറങ്ങി. തടി മില്ലില്‍ എത്താൻ കുറഞ്ഞത് അര മണിക്കൂര്‍ വേണം. കവല വരെ നടന്നു. ബസ് സ്റ്റോപ്പ് എത്താറായപ്പോൾ രാധാകൃഷ്ണന്‍ ആഞ്ഞ് തുമ്മി. ഇന്നലത്തെ മഞ്ഞാണ്. മുല്ലാക്കയുടെ കടയിൽ കയറി നല്ലൊരു ചുക്കുകാപ്പി കുടിക്കണം. ദിവാകരന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ ബാഗ് വച്ച് രാധാകൃഷ്ണൻ മുല്ലാക്കായുടെ ചായക്കടയിലേക്ക് കയറി. കൂടുതൽ കഥാപാത്രങ്ങളെ കഥയിൽ ഉൾപ്പെടുത്തി കഥാ സന്ദർഭം സ്വാഭാവികമാക്കാനുള്ള എഴുത്തുകാരന്റെ സൂത്രം മനസിലായില്ലേ? ഒന്ന് ആഞ്ഞ് തുമ്മിയപ്പോൾ കഥയിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് പുതിയ കഥാപാത്രങ്ങളാണ്: മുല്ലാക്കയും, ദിവാകരനും. ഇരുവരും കഥയിൽ സുപ്രധാന വേഷം ചെയ്യുന്നവർ തന്നെ. എങ്കിലും അവരെ കഥയിലേക്ക് കഥാകൃത്ത് സന്നിവേശിപ്പിച്ചിരിക്കുന്ന വിധം ശ്രദ്ധിച്ചോ? കൊച്ചു ഗള്ളൻ!

ഒന്നാന്തരം കാപ്പിയായിരുന്നു. ചുക്കും കുരുമുളകും കരുപ്പെട്ടിയും പിന്നെ മുല്ലാക്കയുടെ കൈപുണ്യവും ചേർത്ത് തയാറാക്കിയ ചുക്കുകാപ്പി. കാപ്പികുടി കഴിഞ്ഞ് ബാഗെടുക്കാന്‍ രാധാകൃഷ്ണന്‍ ദിവാകരന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി. ദിവാകരൻ തിരക്കിലാണ്. രാധാകൃഷ്ണൻ ആദ്യമായി ആ ഗ്രാമത്തിൽ വരുമ്പോൾ താമസസൌകര്യം തരപ്പെടുത്തിക്കൊടുത്തത് ദിവാകരൻ ആയിരുന്നു. അന്നുമുതൽ ഇന്നുവരെ രണ്ടുപേരും ഉറ്റ സുഹൃത്തുക്കൾ. രാധാകൃഷ്ണന്‍ ബാർബർ ഷോപ്പിലെ ബഞ്ചില്‍ ഇരുന്നു, ബസ് വരാൻ ഇനിയും സമയം ഉണ്ടല്ലോ! പിന്നെ, അവിടെ കിടന്ന ആഴ്ചപ്പതിപ്പ് മറിക്കാന്‍ തുടങ്ങി.

“ബസ് വൈകി, ല്ലേ?” നിശബ്ദതയെ ഭേദിച്ച് ദിവാകരന്‍ രാധാകൃഷ്ണനെ നോക്കി ചോദിച്ചു. “എന്തുചെയ്യാനാ... റോഡ് നന്നാവണ്ടേ? കുണ്ടും കുഴിയും കയറിയിറങ്ങി ഒരു കണക്കിന് ബസ് വന്നുചേരുമ്പോഴാവും ടയറ് ഠോ...! ഇന്നലത്തെ കാര്യം അറിഞ്ഞില്ലേ? അവസാന ട്രിപ്പടിച്ച് ബസ് കടവത്ത് എത്തിയപ്പോൾ പഞ്ചറായി. ഒരു ബസ് നിറയെ ആളുകൾ പെരുവഴിയിൽ, അതും രാത്രിയിൽ. ഒടുക്കം സുദാകരന്റെ ഓട്ടോ പിടിച്ചാണത്രേ നാട്ടുകാരെ അവരവരുടെ സ്ഥലങ്ങളിൽ എത്തിച്ചത്....” ദിവാകരന്‍ ഇങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാല്‍ നിര്‍ത്തില്ല. തന്നെയുമല്ല, എത്രതന്നെ സംസാരിച്ചാലും, അയാളുടെ പണി നടക്കും. രാധാകൃഷ്ണന്‍ ദിവാകരനെ നോക്കിയിരുന്നു. ബാർബറുടെ മൂർച്ചയുടെ കത്തിക്ക് മുന്നിൽ സ്വയം സമർപ്പിച്ച് തികഞ്ഞ ലാഘവത്തോടെ ഉറങ്ങുന്ന ആളുകൾ... യാതൊരു ശ്രദ്ധയുമില്ലാതെ, നൂറ് കൂട്ടം കാര്യങ്ങൾക്കിടയിൽ കത്തികൊണ്ട് കയ്യാങ്കളി കാണിക്കുന്ന ബാർബർ... കത്തി ഒന്ന് മാറിയാല്‍…? തല തറയില്‍ ഉരുളാന്‍ പിന്നെ എത്ര സമയം വേണം? ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍‍! രാധാകൃഷ്ണന് അതിശയം തോന്നി! സ്വന്തം ജീവിതത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഉൽക്കണ്ഠാ‍കുലരായ ആളുകൾ പോലും ബാർബർ ഷോപ്പിൽ എത്തിയാൽ നിഷ്ക്രിയരാവുന്നു, ബാർബർ എന്തുവന്നാലും തന്റെ കഴുത്തറുക്കില്ലെന്ന് അന്ധമായി വിശ്വസിക്കുന്നു. ഇത് തികഞ്ഞ മൌഢ്യം തന്നെ! പുലർച്ചെ കണ്ട സ്വപ്നത്തിലെ ചില ദൃശ്യങ്ങൾ രാധാകൃഷ്ണന്റെ ഓർമ്മയിൽ തെളിഞ്ഞു. അറവ് ശാല പോലൊരു ബാര്‍ബര്‍ ഷോപ്പ്‌‍… ചുവരുകളിലെല്ലാം രക്തക്കറ. കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു ഉഗ്രരൂപി മൂര്‍ച്ചയേറിയ കത്തിയുമായി അട്ടഹസിക്കുന്നു… കഴുത്ത് മുറിച്ച് രക്തം കുടിക്കാന്‍ നില്‍ക്കുന്ന ജന്തുവിന്‍റെ മുന്നില്‍ യാതൊന്നും അറിയാതെ ഒരു മനുഷ്യന്‍ ഉറക്കം തൂങ്ങുന്നു... രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു, പിന്നെ ദിവാകരനോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. ഇപ്പൊ പിടി കിട്ടിയില്ലേ രാധാകൃഷ്ണന്റെ പ്രശ്നം? അങ്ങേർ ഇഷ്ടം പോലെ സ്വപ്നം കാണും... പിന്നെ, അതിനെയെല്ലാം അനുദിന ജീവിതവുമായി ബന്ധപ്പെടുത്തും. ഇരുന്ന ഇരുപ്പിൽ തത്വശാസ്ത്രമോ, വേണമെങ്കിൽ മനശാസ്ത്രമോ വിളമ്പിക്കളയും!

ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പരിചയത്തിന്‍റെ പേരില്‍ കിട്ടിയ സീറ്റില്‍ രാധാകൃഷ്ണന്‍ ചാരിയിരുന്നു. ടാറിട്ട റോഡിലെ കുന്നും കുഴികളും വകവയ്ക്കാതെ ബസ് അതിവേഗം മുന്നോട്ട് പോകുന്നു. ആ ചാഞ്ചാട്ടത്തില്‍ ആരായാലും ഒന്ന് ഉറങ്ങിപ്പോവും, പ്രത്യേകിച്ച് സ്ഥിര യാത്രക്കാർ! പക്ഷേ, രാധാകൃഷ്ണന് അന്ന് മാത്രം ഉറക്കം വന്നില്ല. അയാൾ ആ സ്വപ്നത്തിന്റെയും ബാർബർ ഷോപ്പിന്റെയും ഹാങ്ഓവറിൽ ആണ്. ബസിന്റെ പശ്ചാത്തലത്തിൽ പിന്നെയും ചിന്തകൾ... ഒരു വണ്ടി നിറയെ അറവ് മാടുകള്‍… കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു വിരൂപ ജീവി വാഹനം വലിക്കുന്നു. മരണത്തിലേക്കാണ് തങ്ങളുടെ യാത്രയെന്നറിയാതെ അറവു മാടുകൾ ഉറക്കത്തിലാണ്, വണ്ടിയുടെ ഭീതികരമായ ആ കടകട ശബ്ദത്തിലും! രാധാകൃഷ്ണന്റെ ഉള്ള് കത്തി. ആരാണ് ഈ ബസ് ഓടിക്കുന്നത്? അയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ? അയാള്‍ക്ക് ഡ്രൈവിംഗ് നന്നായി അറിയാമോ? അയാള്‍ വീട്ടില്‍ വഴക്ക് വച്ചിട്ട് വന്നിരിക്കുകയാണോ? ഇതൊന്നുമറിയാതെ അയാളെ വിശ്വസിച്ച് വണ്ടിയിൽ കയറുന്നതും, പിന്നെ ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുന്നതും അബദ്ധം അല്ലേ? രാധാകൃഷ്ണന് പിന്നെയും സംശയം!

ഒരു മിനിറ്റ്... രാധാകൃഷ്ണനെ ഇങ്ങനെ പരിഹസിക്കുന്നത് ശരിയല്ല. ഒന്നുമില്ലേലും അയാൾ പ്രായത്തിൽ മൂത്തതല്ലേ? അതുകൊണ്ട് അയാളുടെ സംശയത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കാം, കഥയിൽ നിന്ന് അൽ‌പ്പനേരം പുറത്തിറങ്ങി! ഇങ്ങനെയൊക്കെയല്ലേ കഥയിൽ ലേഖനവും ലേഖനത്തിൽ കഥയും കൂട്ടിക്കുഴയ്കാൻ പറ്റൂ... സത്യത്തിൽ എന്നതാ പ്രശ്നം?

ബാര്‍ബാറുടെ മൂര്‍ച്ചയേറിയ കത്തിക്ക് മുന്നില്‍ കഴുത്ത് കാണിച്ച് നിദ്രയിലേക്ക് വഴുതി വീഴുന്നതും, വാഹനമോടിക്കുന്ന ഡ്രൈവർ തന്നെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുമെന്നും വിശ്വസിക്കുന്നത് തെറ്റെന്നാണോ? ഒരിക്കലും അല്ല. പക്ഷേ, ഈ വിശ്വാസങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് സത്യം. ചുരുക്കിപ്പറഞ്ഞാൽ, തികഞ്ഞ അന്ധവിശ്വാസം. ജീവിതത്തിൽ ഇതുപോലെ ഒട്ടനവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. ഹൈ വാൾട്ടേജ് ഇലട്രിക് കമ്പികൾക്ക് താഴെയുള്ള റോഡിലൂടെ നടന്നുപോകുമ്പോഴും കമ്പികൾ പൊട്ടി തന്റെ തലയിൽ വീഴില്ലെന്ന വിശ്വാസം... നിലയുറപ്പിച്ചിരിക്കുന്ന ഭൂമി ഇടിഞ്ഞു താഴില്ലെന്ന വിശ്വാസം... ഏതോ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ ആ ഭക്ഷണം മൂലം തനിക്കൊന്നും സംഭവിക്കില്ലെന്ന വിശ്വാസം... ഓടുന്ന തീവണ്ടിയിലോ വിമാനത്തിലോ ഇരിക്കുമ്പോൾ താൻ സുരക്ഷിതനാണെന്ന വിശ്വാസം... ഇത്തരം അന്ധമായ വിശ്വാസങ്ങളുടെ ആകെ തുകയല്ലേ വാസ്തവത്തിൽ മനുഷ്യ ജീവിതം? ഇവയില്ലെങ്കിൽ മനുഷ്യൻ വെറും വട്ടപ്പൂജ്യം…!

രാധാകൃഷ്ണന്‍ മില്ലിൽ എത്തിയിട്ട് നേരമേറെയായെങ്കിലും അയാളുടെ മനസ് അസ്വസ്ഥമാണ്. ഓഫീസ് മുറിയിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ തൊഴിലാളികൾ മരം മുറിക്കുന്നത് നന്നായി കാണാം. വര്‍ഷങ്ങളുടെ പഴക്കമുള്ള ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. അതിൽ ചുറ്റിയിരിക്കുന്ന മൂർച്ചയേറിയ വാൾ. ഏത് നിമിഷവും എന്തും സംഭവിക്കാം. ആ അനിശ്ചിതത്വത്തിലും, ഒന്നും സംഭവിക്കില്ലെന്ന് ശുഭാബ്ധി വിശ്വാസത്തോടെ തൊഴിലാളികൾ ജോലി ചെയ്യുന്നു. വാള്‍ പൊട്ടിത്തെറിച്ചാല്‍ അറ്റുപോകാനിടയുള്ള തലകള്‍… കൈകള്‍… കാലുകള്‍… നിലവിളികള്‍… കൂട്ടക്കരച്ചിലുകൾ... രാധാകൃഷ്ണൻ ചെവി പൊത്തിപ്പിടിച്ചു. “നിര്‍ത്തുന്നുണ്ടോ...!” അയാൾ അലറി. പല്‍ച്ചക്രങ്ങള്‍ ക്രമേണ നിശ്ചലമായി. ആളുകൾ ഓഫീസ് മുറിയിൽ ഓടിക്കൂടി, സംഭവമെന്തന്നറിയാതെ അവർ പരസ്പരം കുശുകുശുത്തു! രാധാകൃഷ്ണൻ ഒരു വളിച്ച ചിരിയോടെ എല്ലാവരെയും നോക്കി, പിന്നെ അവരെ ജോലി ചെയ്യാൻ പറഞ്ഞയച്ചു.

Wednesday, July 6, 2011

രാപ്പാടികൾ പറന്നകലുമ്പോൾ

ആറരയ്ക്കുള്ള പാസഞ്ചർ ട്രെയിൽ പോയതോടെ പ്ലാറ്റ്ഫോം പിന്നെയും വിജനമായി. പൂർണ്ണമായും വിജനമായെന്ന് പറയാൻ ഒക്കില്ല. അസ്തമയ സൂര്യൻ ഇപ്പോഴും ചക്രവാളത്തിൽ തന്നെയുണ്ട്, പിന്നെ പ്ലാറ്റ്ഫോമിലെ തടി ബഞ്ചിൽ ഗായത്രിയും! അവർ ഏറെ നേരം മുഖത്തോട് മുഖം നോക്കിയിരുന്നു. പിന്നെ, സൂര്യനും യാത്ര പറഞ്ഞ് അകലെയുള്ള തെങ്ങിൻ തോട്ടത്തിനുള്ളിൽ മറഞ്ഞു. അങ്ങനെയാണ് പ്ലാറ്റ്ഫോമിലെ ട്യൂബ് ലൈറ്റുകൾ തെളിയുന്നത്. ഗായത്രി അങ്ങോട്ടുമിങ്ങോട്ടും കണ്ണോടിച്ചു. ഒറ്റ മനുഷ്യക്കുഞ്ഞ് പോലുമില്ല. എങ്കിലും അവൾക്ക് പേടിയില്ല. ഇന്നും ഇന്നലെയും തൂടങ്ങിയതല്ല ഈ റെയിൽ‌വേ സ്റ്റേഷനുമായുള്ള ബന്ധം! നാല് വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം ഈ പ്ലാറ്റ്ഫോമിൽ വന്നിറങ്ങിയത് മുതൽ അവളും റെയിൽ‌വേ സ്റ്റേഷനും ഉറ്റ സുഹൃത്തുക്കളാണ്. അധ്യയന വർഷത്തിനിടയിൽ കിട്ടുന്ന അവധികളിൽ നാട്ടിൽ പോകാൻ അവൾ സ്ഥിരം എത്താറുള്ളത് ഈ റെയിൽ‌വേ സ്റ്റേഷനിലാണ്. അപ്പോഴൊക്കെ അവർ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പുതുതായി നടപാത വന്ന കാര്യവും, ടിക്കറ്റ് കൌണ്ടർ വിപുലീകരിച്ച കാര്യവും, ഇലട്രിക് ലൈൻ വന്ന കാര്യവും അവളെ കാണിക്കാറുണ്ട്. പക്ഷേ, ഇന്നുമാത്രം അവൾക്ക് അതിലൊന്നും താല്പര്യം ഉണ്ടായില്ല. അവളുടെ മുഖത്തിൽ തളം കെട്ടി നിൽക്കുന്ന മൂകത ആ റെയിൽ‌വേ സ്റ്റേഷന്റെ മുഖത്തും പ്രകടമായി.

പതിവിൽ നിന്ന് വ്യത്യസ്തമായി ഗായത്രിയുടെ കൂടെയുള്ള ലഗേജുകൾ കണ്ടപ്പോഴാണ് സ്റ്റേഷന് കാര്യം പിടി കിട്ടിയത്. അവൾ പോവുകയാണ്! കോഴ്സ് കഴിഞ്ഞാൽ പിന്നെ പോകാതിരിക്കുന്നതെങ്ങനെ? അതിന്റെ മുഖം വീണ്ടും ദുഃഖാർത്തമായി. ഇതുകണ്ട ചീവീടുകൾ സ്റ്റേഷനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അതിൽ ഫലം ഉണ്ടായില്ല. ഏഴരയ്ക്കുള്ള മെയിൽ എത്തിയാൽ അവൾ പോകും... പിന്നെ, എന്നാവും കാണുക? ഗായത്രിയുടെ മടക്കയാത്രയിൽ നീരസം പ്രകടിപ്പിക്കുകയാണെന്ന പോലെ, റെയിൽ‌വേ സ്റ്റേഷനിലെ സ്പീക്കറുകൾ മെയിലിന്റെ സമയം മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. സമയം വൈകുന്തോറും ഗായത്രിയും അസ്വസ്ഥയായി. മൂക്കിയൂടെ തെന്നിയുറങ്ങിയ കണ്ണട മുകളിലോട്ടാക്കി അവൾ ബെഞ്ചിൽ ചാരിയിരുന്നു.

എത്രയും പെട്ടെന്ന് കോഴ്സ് കഴിയണേ എന്ന പ്രാർത്ഥനയായിരുന്നു ഇതുവരെ.... പഠിത്തം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന്റെ സന്തോഷമായിരുന്നു ഈ റെയിൽ‌വേ സ്റ്റേഷനിൽ എത്തുന്നതുവരെ.... പക്ഷേ, എന്തോ! മനസിൽ എവിടെയോ ഒരസ്വസ്ഥത! സഹപാഠികൾ എത്ര നിർബന്ധിച്ചിട്ടും ഇന്നീ രാത്രിയിൽ നടക്കുന്ന ഫെയർവെൽ പ്രോഗ്രാമിൽ പങ്കെടുക്കാതെ പുറപ്പെട്ടതാവുമോ ഈ അസ്വസ്ഥതയ്ക്ക് കാരണം? ഗായത്രി അങ്ങനെയാണ്. അവൾക്ക് ഒന്നിനൊടും അത്ര പെട്ടെന്നൊന്നും ആത്മബന്ധം അനുഭവപ്പെടാറില്ല, ആ കോളേജിനോടും സഹപാഠികളോടും തീരെയില്ല! ഒരു പക്ഷേ, അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി താല്പര്യമില്ലാതിരുന്ന കോഴ്സും കോളേജും തിരഞ്ഞെടുക്കേണ്ടി വന്നതിനാലാവും ഇത്. യാന്ത്രികമായ നാല് വർഷങ്ങൾ.... കുറേ കഴിയുമ്പോൾ എല്ലാം ശരിയാവുമെന്ന് കരുതി. ഒന്നും നടന്നില്ല. എന്നിട്ടും സമാധാനിച്ചു, ഇനി അധികം നാൾ ഇല്ലല്ലോ എന്ന്! ഇപ്പോൾ, എല്ലാം പൂർത്തിയാക്കി നാട്ടിലേക്ക് വണ്ടി കയറാനിരിക്കുമ്പോൾ എവിടെയോ ഒരു നോവ്! അതിന്റെ ഉറവിടം തേടി അവൾ ഓർമ്മകളെ ചിക്കി മാറ്റാൻ തുടങ്ങി.

അച്ഛനോടുള്ള നീരസം പകയായി, പിന്നെ വെറുപ്പായി പടർന്ന് പന്തലിച്ച് ഈ നാല് വർഷക്കാലം തന്നെ തന്റേതല്ലാത്ത സ്വഭാവ വൈകൃതങ്ങളിലൂടെ കൂട്ടിക്കൊണ്ട് പോയെന്ന് ഗായത്രിക്ക് നന്നായി അറിയാം. പരോക്ഷമായിട്ടെങ്കിലും അവൾ അവയ്ക്ക് വളം വച്ചുകൊടുത്തു. അവൾക്ക് പുസ്തകങ്ങളെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല, ക്ലാസ് മുറികളെ പ്രണയിക്കാൻ കഴിഞ്ഞില്ല. ഈ വെറുപ്പും നിഷ്ക്രിയത്വവും അധ്യാപകരോടും സഹപാഠികളുമായുള്ള ബന്ധത്തിലും എങ്ങനെയൊക്കെയോ പ്രതിഫലിച്ചു. ഒന്നും വേണ്ടായിരുന്നു! ഇനിയൊരിക്കലും കോളേജ് ജീവിതത്തിൽ തിരികെ കിട്ടില്ലല്ലോ! അതിൽ എന്തൊക്കെയോ നഷ്ടപ്പെടുത്തിയതുപോലെ.... യൌവനത്തിന്റെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ച്, കുസൃതികൾ കൊണ്ടും തമാശകൾ കൊണ്ടും കോളേജ് ജീവിതം ആർഭാഢമാക്കിയ സഹപാഠികളുടെ മുന്നിൽ താനൊരു വട്ടപ്പൂജ്യം. യൌവനത്തിന്റെ ചൂടും നീരുമുള്ള ഒരു പ്രണയ ബന്ധത്തിൽ പോലും വീഴാൻ കൂട്ടാക്കാത്തതിലുള്ള അപകർഷതാബോധം... പ്രണയാഭ്യര്‍ത്ഥന നടത്തിയവരെയും കൂട്ടുകൂടാനെത്തിയ ചെറുപ്പക്കാരെയും പടിക്ക് പുറത്തുനിർത്തി ആഢ്യത്വം കാട്ടിയ അപക്വതയെ കുറിച്ചുള്ള കുറ്റബോധം... എന്തിന് വേണ്ടിയായിരുന്നു ഇതൊക്കെ? ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!

ദീർഘനേരത്തെ ആലോചനയ്ക്ക് വിരാമമിട്ട് ട്രെയിന്‍ പ്ലാറ്റ്ഫോമിൽ കുതിച്ചെത്തി. പ്ലാറ്റ്ഫോം പെട്ടെന്ന് ആളുകളെ കൊണ്ട് നിറഞ്ഞു. എങ്ങും കലപില ശബ്ദം. റിസര്‍വ് ചെയ്ത സ്വന്തം സീറ്റിനുവേണ്ടി പോലും തിരക്കുകൂട്ടുന്ന ആള്‍ക്കാരുടെ വെപ്രാളവും ബഹളവും ഗായത്രിക്ക് അരോചകമായി തോന്നി. പരക്കം പായുന്ന ചെറുമികളുടെയും തലമൂത്തവരുടെയും ഇംഗിതത്തിന് അവൾ അൽ‌പ്പനേരം വഴിമാറി നിന്നുകൊടുത്തു. അപ്പോഴേക്കും ട്രെയിന്‍ ചലിച്ചുതുടങ്ങിയിരുന്നു.

അത്താഴപ്പൊതി തുറന്ന് തികഞ്ഞ ഭവ്യതയോടെ ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തിന്‍റെ ഇടയിലായിരുന്നു അവളുടെ സീറ്റ്. സുന്ദരിയായ കോളേജ് കുമാരിയെ കണ്ടപ്പോള്‍ മധ്യവയസ്ക്കനായ കുടുംബസ്ഥന്‍ കാലുകൾ വശത്തേക്ക് മാറ്റി അവൾക്ക് വഴിയുണ്ടാക്കിക്കൊടുത്തു. അയാളുടെ ഭാര്യയും അമ്മയും തൊട്ടടുത്ത് തന്നെയുണ്ട്. ബാഗും സാധനങ്ങളും സീറ്റിനടിയിലാക്കി അവരുടെ എതിർവശത്ത് അവൾ ഇരുന്നു. മുന്നിലുള്ള അപ്പർ ബെർത്തിൽ 20 വയസ് തോന്നിക്കുന്ന ഒരു ചെക്കൻ കിടക്കാനുള്ള വട്ടം കൂട്ടുന്നു. അവൻ ഇയാളുടെ മകനാവണം, ഗായത്രി ഊഹിച്ചു. അവളുടെ വലത് വശത്ത് പത്ത് വയസുകാരി പെൺകുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ജനാലയിൽ തലചാരി അവൾ പുറത്തേക്ക് നോക്കി.

ഇരുളടഞ്ഞ പുറം കാഴ്ചകളില്‍ നക്ഷത്രങ്ങള്‍ പോലെ ചിമ്മിനില്‍ക്കുന്ന വൈദ്യുതവിളക്കുകള്‍ അധികനേരം ആരുടെയും ശ്രദ്ധ പിടിച്ച് നിര്‍ത്താറില്ല, പ്രത്യേകിച്ച് തീവണ്ടി യാത്രകളിൽ... പുറംകാഴ്ചകള്‍ മടുത്തപ്പോൾ ഗായത്രി കണ്ണുകള്‍ വലിച്ചു. അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. സീറ്റിനടിയിലെ ബാഗിൽ നിന്ന് ഒരു പൊതിയെടുത്ത് അവൾ തുറന്നു. ചപ്പാത്തി ചെറുതായി മുറിച്ച് കറിയിൽ മുക്കി അവൾ വായിലേക്ക് വച്ചു. കുപ്പി തുറന്ന് വെള്ളം കുടിക്കാൻ മുഖമുയർത്തുമ്പോഴാണ് അപ്പർ ബെർത്തിലെ ചെക്കനെ ഗായത്രി പിന്നെ ശ്രദ്ധിക്കുന്നത്. അവൻ താഴേക്ക് നോക്കി കിടപ്പാണ്. കുറച്ചുകഴിഞ്ഞപ്പോൾ അവൾ വീണ്ടും അവനെ ശ്രദ്ധിച്ചു. അപ്പോഴും അവന്റെ നോട്ടം താഴേക്ക് തന്നെ! അവൾക്ക് എന്തോ പന്തികേട് തോന്നി. അവളുടെ കണ്ണുകൾ താഴെയാകെ പരതി. ഒടുവിലാണ് അവളുടെ ശ്രദ്ധ സ്വന്തം മാറിടത്തിൽ പതിക്കുന്നത്. സ്ഥാനം മാറിയ ഷോളിനിടയിൽ കൂടി അവളുടെ വെളുത്ത മുലകൾ നന്നായി കാണാം. കൈയ്യിലിരുന്ന ചപ്പാത്തി പ്ലേറ്റിൽ വച്ച് അവൾ ഷോൾ നേരെയിട്ടു. പിന്നെ, ഒന്നും സംഭവിക്കാത്തതുപോലെ ഭക്ഷണം തുടർന്നു.

ഭക്ഷണം കഴിഞ്ഞ് കൈ കഴുകി അവൾ അപ്പർ ബെർത്തിൽ കയറി. കൈയ്യിലിരുന്ന ബെഡ് ഷീറ്റ് വിരിച്ച് അവൾ കിടന്നു. പിന്നെ, എതിർവശത്തെ ബെർത്തിൽ കിടക്കുന്ന ചെക്കനെ വെറുതേയൊന്ന് നോക്കണമെന്ന് അവൾക്ക് തോന്നി. കടമിഴിക്കോണിലൂടെ അവളുടെ നോട്ടം അവനിൽ പതിച്ചു. ഒരു നോട്ടം പ്രതീക്ഷിച്ച ചെക്കൻ കണ്ണിറുക്കി, പിന്നെ ഒരു പുഞ്ചിരിയും! ഗായത്രി നെറ്റി ചുളിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! അവൾ വീണ്ടും നോക്കി. ദേ, വീണ്ടും വരുന്നു കണ്ണടി. ഗായത്രിയുടെ നോട്ടം താഴേക്ക് പോയി. അവന്റെ അമ്മയും അച്ഛനും കിടന്നുകഴിഞ്ഞിരുന്നു. അവർ കാണാത്തതിന്റെ ധൈര്യമല്ലേ ഇവന്? ഗായത്രി പിന്നെയും അവനെ നോക്കി, അൽ‌പ്പം പരുഷമായി. ഇത്തവണ വന്നത് ചുംബനം ആയിരുന്നു. ഇത് ശരിയാവില്ല... അവനെ അവഗണിച്ച് അവൾ തിരിഞ്ഞ് കിടന്നു.

“അവനിപ്പോൾ തന്റെ വടിവൊത്ത പിൻ‌ഭാഗം ആസ്വദിക്കുകയായിരിക്കും!” അവൾക്ക് അത് നിശ്ചയമായിരുന്നു. എത്ര മൂടിയാലും ഒളിച്ചുവയ്ക്കാൻ കഴിയാതെ പൊന്തി നിൽക്കുന്ന അരക്കെട്ടിന്റെ നിഗൂഢ സൌന്ദര്യത്തിൽ അവൻ വലിഞ്ഞുമുറുകുകയായിരിക്കാം...  പാളത്തിലൊടുന്ന ട്രെയിനിന്റെ ഇളം ചാഞ്ചാട്ടത്തിൽ ഉലയുന്ന അതിന്റെ വശ്യതയിൽ അവൻ ഉരുകി ഇല്ലാതാവുകയായിരിക്കാം.... അവാച്യമായ സ്ത്രീ സൌന്ദര്യത്തിൽ വശംവദനായി, കാമ വികാരങ്ങളിൽ ആളിക്കത്താൻ തുടങ്ങിയ  ഒരാളുടെ മുഖത്തെ ഭാവഭേദങ്ങൾ എപ്പോഴും ഹൃദയഹാരിയായിരിക്കും. അതൊന്ന് കാണാൻ അവൾക്ക് കൊതി തോന്നി. മനസ് ദുഃഖാത്തമായിരിക്കുമ്പോൾ അതിന് അപാര ധൈര്യമായിരിക്കും. അവൾ രണ്ടും കൽ‌പ്പിച്ച് അവന് അഭിമുഖമായി തിരിഞ്ഞുകിടന്നു. അവന്റെ മുഖത്തെ പുഞ്ചിരി നഷ്ടമായിരുന്നു. കണ്ണുകളിൽ ഗൌരവം പടർന്നിരുന്നു. അതിൽ ആഗ്നേയ ദ്രവം നിറഞ്ഞൊഴുകുന്നത് അവൾ കണ്ടു. അതിന്റെ ചൂടിൽ അവന്റെ മസ്തിഷ്ക്കം ഉരുകിയൊലിച്ചു. നാവും ചുണ്ടുകളും വരണ്ടു. നഷ്ടസ്വപ്നങ്ങളെ കുറിച്ചോർത്ത് ഇനിയും താൻ വിഷമിക്കണമോ? അവൾ സ്വയം ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരം ഒരു ചിരിയായി അവളുടെ ചുണ്ടുകളിൽ വിടർന്നു, അതിന്റെ അർത്ഥം അവനും മനസിലായിരുന്നു...!

Sunday, June 26, 2011

കൊഴിയാത്ത ധാന്യമണികള്‍

ലേഖ വീണ്ടും ഗര്‍ഭിണിയായി! ഇത് ഏഴാം തവണയാണ് അവള്‍ ഗര്‍ഭിണിയാകുന്നത്. എങ്കിലും, അവള്‍ അക്കാര്യം ആരെയും അറിയിച്ചില്ല. ഗര്‍ഭധാരണം ആ വേശ്യാലയത്തിൽ ഒരു വാർത്തയല്ല. അങ്ങനെയെങ്ങാനും സംഭിച്ചാൽ ഉടൻ വിവരം അറിയിക്കണമെന്നാണ് മണിച്ചേച്ചിയുടെ നിയമം. ചേരിയിലെ ജീർണ്ണിച്ചു തുടങ്ങിയ ആ ഇരുനില കെട്ടിടത്തിന്റെ ഉടമയാണ് മണിച്ചേച്ചി. പട്ടണത്തിൽ നടക്കുന്ന സകല കൂട്ടിക്കൊടുപ്പുകൾക്കും ഒത്താ‍ശ ചെയ്യുന്ന മണിച്ചേച്ചിയെ ചേരിയിലുള്ള ആബാലവൃദ്ധം ജനങ്ങൾക്കും ഭയമാണ്, എന്തിന് അവിടത്തെ രാഷ്ട്രീയക്കാർക്ക് പോലും! എങ്കിലും, ലേഖയ്ക്ക് അത് പറയാൻ തോന്നിയില്ല. വഴിയാത്രക്കാരുടെ ഓട്ടക്കീശയില്‍ നിന്ന് വീഴുന്ന ധാന്യമണികൾ ആരും പെറുക്കാറില്ല, എന്നാലും...! ലേഖയുടെ മനസ് മടിച്ചു.

കഴിഞ്ഞ ആറ് തവണയും ലേഖയ്ക്ക് ഗർഭഛിദ്രം നടത്തിയത് ഒരു നേഴ്സാണ്. വൈകുന്നേരങ്ങളിലാണ് അവർ എത്തുക. ആ കെട്ടിടത്തിൽ അവർക്ക് പ്രത്യേകം ഒരു മുറിയുണ്ട്, അതിൽ പൊക്കമുള്ള ഒരു ഇരുമ്പ് കട്ടിലും. ഓരോരുത്തരായി വേണം ചെല്ലാൻ. അകത്തുകടന്നാൽ കയറിയ ആൾ തന്നെ വാതിലടച്ച് കുറ്റിയിടണം, തുണിയഴിച്ച് കട്ടിലിൽ കിടക്കണം, പിന്നെ കാലുകൾ വിടർത്തണം. ആ സ്ത്രീ ഒന്നും പറയുകയോ മിണ്ടുകയോ ചെയ്യില്ല. അവർ പറയാതെ തന്നെ ഇവ ചെയ്തില്ലെങ്കിൽ മുതുകത്ത് അടിയാണ്, ചിലപ്പോൾ കട്ടിലേക്ക് പിടിച്ച് തള്ളും. ചികിത്സയ്ക്കിടയിൽ കരയാനോ ശബ്ദിക്കാനോ പാടില്ല. ശബ്ദിച്ചാൽ കൈയ്യിലിരിക്കുന്നത് വച്ച് തുടയിൽ കുത്തും. ആദ്യ രണ്ട് ഗർഭഛിദ്രങ്ങളോടെ ലേഖ പഠിച്ചു. ആ താടകയിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചു. പക്ഷേ, ഫലമുണ്ടായില്ല! ക്വാണ്ഡം ഉപയോഗിച്ചാൽ സുഖം നഷ്ടമാവുമെന്ന് പറയുന്ന കസ്റ്റമേഴ്സിനെ പിന്നെ എന്തുചെയ്യാൻ കഴിയും?

ഇടനാഴിയില്‍ കേട്ട കാലൊച്ചയാണ് ലേഖയെ ചിന്തയിൽ നിന്ന് ഉണർത്തിയത്. സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് അവൾ എഴുന്നേറ്റു. സ്വൽ‌പ്പം നേരം മുമ്പ് വന്നുപോയ മനുഷ്യന്റെ പരാക്രമങ്ങള്‍ മൂലം അലങ്കോലമായ കട്ടിലിലെ കിടക്കവിരിയും തലയിണയും നേരെയാക്കി അവള്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നു. അരക്കെട്ടിലൂടെ അയഞ്ഞുതൂങ്ങുന്ന സാരിയുടെ അറ്റം കണ്ടുപിടിക്കുന്നതിനിടയിൽ, ആ കാലൊച്ച കതക് തുറന്ന് ഉള്ളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എങ്കിലും, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ ആ കണ്ണാടിക്ക് മുന്നിൽ നിന്നു. ആ കാലൊച്ച ആവേശത്തോടെ തന്നെ സമീപിക്കുകയാണെന്ന് മനസിലാക്കിയപ്പോള്‍, പൊക്കിൾ താഴ്ത്തി തിരുകാൻ സ്വരൂപിച്ച സാരിത്തുമ്പിന്‍റെ പിടി അവൾ മെല്ലെ വിട്ടു. മുഖത്ത് നിന്ന് വിയര്‍പ്പുകണികകള്‍ കിനിഞ്ഞിറങ്ങുന്നതുപോലെ സാരി മുഴുവന്‍ സാവധാനം നിലം പതിച്ചു. പിന്നെ, വില കൊടുത്തു വാങ്ങിയ ശരീരത്തിന്റെ നഗ്നത യാതൊരു പരിശ്രമവും കൂടാതെ വെളിവാക്കപ്പെട്ടതിന്റെ ലഹരിയിൽ ചുണ്ടുകൾ നുണയുന്ന ശബ്ദം തന്റെ പിന്നിൽ നിന്ന് വരുന്നത് അവൾ കേട്ടു.

വഴിയമ്പലങ്ങളില്‍ എണ്ണവിളക്കുമായി നില്‍ക്കുന്ന കല്‍‌പ്രതിമയെ പോലെ ലേഖ നിന്നു. എന്നിട്ടും, പിന്നിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാവില്ലെന്ന് കണ്ടപ്പോൾ അവൾ ദീർഘമായി നിശ്വസിച്ചു... പിന്നെ സ്വയം തിരിഞ്ഞ് തനിക്ക് മുന്നിൽ നിൽക്കുന്ന പുരുഷത്വത്തിന്റെ കണ്ണുകളിലേക്ക് നോക്കി, അപരിചിതമായ മരണ താഴ്വരയില്‍ ചെന്നകപ്പെട്ട പഥിതന്‍റെ ഭയപ്പാടുകള്‍ അവൾക്ക് ആ കണ്‍കളില്‍ കാണാമായിരുന്നു! അവ നന്നായി ആസ്വദിച്ച ശേഷം, ലേഖ കട്ടിലില്‍ ഇരുന്നു.

സങ്കോച രഹിതമായ അവളുടെ കണ്‍കളില്‍ നിന്ന് നിര്‍ഭരം പ്രസരിക്കുന്ന ഉദാസീനതയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആ യുവത്വം കൈകൾ തുരുമി. മുൻ‌കൈയ്യെടുക്കേണ്ടത് താനാണെന്ന് അറിയാമായിരുന്നിട്ടും, ലേഖ അയാളുടെ ചേഷ്ടകളെ ആസ്വദിച്ച് കട്ടിലിൽ തന്നെ ഇരുന്നു, പുഞ്ചിരിക്കുന്ന ഒരു മനസുമായി! ഒടുവിൽ, സ്വന്തം കഴിവുകേട് സമ്മതിച്ച് ആ യുവാവ് കതക് തുറന്ന് ഇടനാഴിയിലൂടെ അതിവേഗം നടന്നകന്നു, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ! ലേഖയുടെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നു, ഏറെ നാളുകൾക്ക് ശേഷം!

മനുഷ്യ ശ്രവങ്ങളുടെ മനം പുരട്ടുന്ന ദുർഗന്ധം വമിക്കുന്ന ആ കെട്ടിടത്തിലെ ഇടനാഴിയിൽ പിന്നെയും കാലൊച്ചകൾ കേട്ടുകൊണ്ടേയിരുന്നു. അവയെല്ലാം അവളുടെ മജ്ജയും മാംസവും ആവോളം രുചിച്ചു. എങ്കിലും, അവള്‍ ഗര്‍ഭിണിയാണെന്ന വിവരം മാത്രം അവിടെ ആരും അറിഞ്ഞില്ല. ഏറെ വൈകി, തന്‍റെയുള്ളില്‍ വളരുന്ന ഗര്‍ഭ ശ്രീമാനെ കുറിച്ച് പുറം‌ ലോകമറിയുമ്പോള്‍ ഈ മാംസച്ചന്തയില്‍ നിന്ന് താന്‍ പുറത്താവുമെന്ന് ലേഖയ്ക്ക് നന്നായി അറിയാമായിരുന്നു. ഈ കെട്ടിടത്തിന്റെ ചുവരുകൾ ചാടിക്കടക്കാന്‍ വേറെ വഴികള്‍ ഇല്ലാഞ്ഞിട്ടല്ല, എങ്കിലും ഇവിടെ നിന്നും തനിക്ക് അജ്ഞാതമായ മരുപ്രദേശങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അനുഭവപ്പെട്ടേക്കാവുന്ന അര്‍ത്ഥ ശൂന്യതകളിലും ഏകാന്തതയിലും ആവേശം പകരാന്‍..., പാപ പങ്കിലമായ ചുറ്റുപാടില്‍ കിടന്ന് ജീർണ്ണമായ തന്‍റെ നിഷ്ക്കളങ്ക വികാരങ്ങളെ ഒരു താരാട്ടുപാട്ടിലൂടെ പുനര്‍ജനിപ്പിക്കുവാന്‍..., മനുഷ്യമൃഗങ്ങൾ കടിച്ച് വലിച്ച നീരില്ലാത്ത മുലകളിൽ നിന്നും മാതൃത്വം ചുരത്തി സായൂജ്യമടയുവാൻ..., മനുഷ്യ വൈകൃതങ്ങൾ ഉഴുതുമറിച്ച തന്റെ ജനനേന്ദ്രിയങ്ങളെ സൃഷ്ടികര്‍മ്മത്തിലൂടെ ദൈവീകരിക്കാൻ..., സ്നേഹവായ്പ്പുകളോടെ ചുടു ചുംബനങ്ങൾ ആവോളം നൽകാൻ..., പിന്നെ അരോടും പരിഭവം പറയാതെ ഒരു നാള്‍ ആ കൈകളിൽ കിടന്ന് ചത്തൊടുങ്ങാൻ...  ഒരു തുണ! ലേഖ മൌനം ഭജിച്ചു.

Tuesday, June 21, 2011

എബിയുടെ പള്ളിയുറക്കം!

പാതിരാത്രി വരെ നീണ്ടുനിന്ന ക്രിസ്തുമസ് കരോള്‍ കഴിഞ്ഞ് എബിയും സംഘവും പള്ളിയില്‍ തിരിച്ചെത്തിയതേയുള്ളൂ. ചില കമ്മറിയംഗങ്ങളുമായി പള്ളിക്കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്ന ഇടവക വികാരി ഫാദർ വര്‍ഗീസ് കരോള്‍ സംഘത്തെ പള്ളിമേടയിൽ സ്വീകരിച്ചിരുത്തി. “എങ്ങനെയൊണ്ടായിരുന്നു ഇക്കൊല്ലത്തെ കരോൾ?” അച്ചൻ തിരക്കി. “കൊള്ളാമായിരുന്നച്ചോ!” - സംഘം കൂട്ടത്തോടെ പറഞ്ഞു. “കൊള്ളാം, കഴിഞ്ഞ കൊല്ലം കരോളിന് കുറേ കൂടി ആ‍ളുണ്ടായിരുന്നു. ങാ...സാരമില്ല. അടുത്ത ഞായറാഴ്ച ആവട്ടെ... എല്ലാറ്റിനും വച്ചിട്ടുണ്ട്.” ക്ഷീണിച്ചവശരായ ഗായക സംഘവുമായി അച്ചന്‍ കുശലാന്വേഷണം നടത്തുന്നതിനിടയില്‍, കപ്പിയാറും അച്ചനെ സഹായിയുമായ പത്രോസേട്ടന്‍ ചുക്കുകാപ്പിയുമായി ആഗതനായി. അച്ചന്‍റെ മേശയില്‍ ഒരു ഗ്ലാസ് കാപ്പി വച്ചശേഷം കപ്പിയാര്‍ ഗായകസംഘത്തിന് നേരെ തിരിഞ്ഞു. പക്ഷേ ആര്‍ക്കും കാപ്പി വേണ്ട. ഭൂരിപക്ഷത്തിനും ചുക്കുകാപ്പിയെന്ന് പറഞ്ഞാൽ അലർജിയാണ്. തന്നെയുമല്ല, കരോളിന്‍റെ അവസാന ദിവസമായിരുന്നതിനാല്‍ കയറിയ വീട്ടില്‍ നിന്നെല്ലാം വയറ് നിറയെ ഭോജനം കിട്ടിയതുമാണ്. അപ്പവും ആട്ടിറച്ചിയും വാഴപ്പഴവും പലഹാരങ്ങളും കഴിച്ച് അനങ്ങാന്‍ മേലാതിരിക്കുമ്പോഴാണ് ഒരു ഒണക്ക കാപ്പി! സംഘം പിറുപിറുത്തു!

“എന്നതാടാ എബിയേ നീയീ പിറുപിറുക്കുന്നേ?” കാപ്പി ഊതിക്കുടിച്ച് അച്ചന്‍ ചോദിച്ചു. പള്ളിയിലെ എന്ത് ആവശ്യത്തിനും മുന്നിൽ നിൽക്കുന്ന കുഞ്ഞാടാണ് എബി. “ഒന്നുമില്ലച്ചോ! ഒറക്കം വരുന്നൂന്ന് പറഞ്ഞതാ!” അവൻ പറഞ്ഞു. “നിന്‍റെ പരൂക്ഷയൊക്കെ കഴിഞ്ഞായിരുന്നോ?” “കഴിഞ്ഞു.” “എത്ര മാര്‍ക്ക് കിട്ടും?” “ജയിക്കാനുള്ള മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നച്ചോ!” “അങ്ങനെ ജയിച്ചാ മാത്രം മതിയോടാ, കൊച്ചനേ! നിന്‍റെ തന്ത അവറാച്ചന്‍ അതിന് സമ്മതിക്കുമോ?” അച്ചന്‍ വിടുന്ന ലക്ഷണമില്ല. “പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില്‍ പോകാന്‍ നില്‍ക്കുന്ന കൊച്ചനാ! നന്നായി പഠിക്കണം കേട്ടോ!” “ശരിയച്ചോ...” എബി മൂളി.

എബിയുമായുള്ള വര്‍ഗീസച്ചന്‍റെ സംഭാഷണത്തിനിടയില്‍ കിട്ടിയ തക്കത്തിന് ഗായക സംഘത്തിലെ തലമൂത്ത കുഞ്ഞാടുകൾ പള്ളിമേടയിൽ നിന്ന് പുറത്തേക്ക് വലിഞ്ഞു. വേണമെങ്കില്‍ നേരം വെളുക്കുന്നതുവരെ സംസാരിച്ചിരിക്കുന്ന പ്രകൃതക്കാരനാണ് വികാരിയച്ചന്‍. “നിനക്ക് വിശപ്പുണ്ടോടാ എബിയേ…! അടുക്കളേല്‍ നല്ല കോഴിക്കറിയും ചപ്പാത്തിയും ഇരുപ്പുണ്ട്. നമ്മടെ കൊച്ചുത്രേസ്യാ കൊണ്ടത്തന്നതാ…!” അച്ചന്‍റെ വീണ്ടും എബിയിലേക്ക് തിരിച്ചറിഞ്ഞു. “വേണ്ടച്ചോ, വയറില്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ല.” “വേണ്ടെങ്കില്‍ വേണ്ട. ഈ സമയത്തിന് വീട്ടില്‍ ചെന്നാല്‍ നിന്‍റെ അപ്പന്‍ വീട്ടില്‍ കയറ്റുമോടാ?” “ഇന്ന് ഞങ്ങള്‍ വീട്ടില്‍ പോകുന്നല്ലച്ചോ! പള്ളിയില്‍ കിടന്നുറങ്ങാനാണ് പരിപാടി.” “ങാ… അതുകൊള്ളാം, വീട്ടുകാരെ ശല്യപ്പെടുത്തണ്ടല്ലോ! ആരൊക്കെയാ പള്ളിയില്‍ കിടക്കുന്നത്?” “ഞാന്‍, ജോസ്, മാത്യു, പിന്നെ ജേക്കബ്.” “കൊള്ളാം, സമപ്രായക്കാരെല്ലാം കൂടി പള്ളിയെ പൊളിച്ചടുക്കിയേക്കരുത്! ശരിയെന്നാ…. നാളത്തെ കുര്‍ബാനയ്ക്ക് കാണാം. ഗുഡ്നൈറ്റ്!” അവശേഷിച്ച കാപ്പി ഒറ്റക്കവിളില്‍ അകത്താക്കി അച്ചന്‍ അകത്തുകടന്ന് വാതിലടച്ചു. അച്ചന്‍റെ ഓഫീസ് മുറിയിലെ ആണിയില്‍ തൂങ്ങിയ താക്കോലുകള്‍ കൈക്കലാക്കി എബിയും സംഘവും അടുത്തുള്ള പള്ളിയിലെത്തി.

പള്ളിപ്പരിസരത്താകെ കുറ്റാക്കൂരിരുട്ട്! തൊട്ടടുത്തുള്ള തെങ്ങിന്‍ തോട്ടത്തില്‍ നിന്നും അതിനോട് ചേർന്നുള്ള സെമിത്തേരിയിൽ നിന്നും തണുത്ത കാറ്റ് വീശുന്നു. ചീവീടുകളുടെയും കരത്തവളകളുടെയും കരച്ചിൽ. ഇടക്കിടെ പട്ടികള്‍ ഓരിയിടുന്നു. പള്ളിമേടയിൽ നിന്നുള്ള ലൈറ്റ് വെളിച്ചത്തിന്റെ ധൈര്യത്തിൽ എബിയും സംഘവും പള്ളി വരാന്തയിലെത്തി. അവിടമാകെ പ്രാവിൻ കാഷ്ടത്തിന്റെ ഉഗ്രഗന്ധം. പള്ളിവാതിലിലെ താക്കോല്‍ പഴുത് തപ്പിപ്പിടിച്ച് എബി താക്കോല്‍ക്കൂട്ടത്തിലെ ഏറ്റവും വലിയ താക്കോല്‍ പഴുതില്‍ കയറ്റി. പിന്നെ, ശക്തിയായി തിരിച്ചു. ഉള്ള് കാളിപ്പോകുന്ന ശബ്ദത്തില്‍ താഴ് തുറന്നു‍, ഒപ്പം പള്ളിയുടെ മച്ചിൽ നിന്നെവിടെ നിന്നോ ഒരുകൂട്ടം പ്രാവുകൾ ചിറകടിച്ച് പറന്നുപോയി. എബിയും കൂട്ടരും ഒരുനിമിഷം ഞെട്ടി. കൂടെയുള്ള സുഹൃത്തുക്കളുടെ ഭാവഭേദങ്ങള്‍ കാണാന്‍ വകുപ്പില്ലാതിരുന്നതിനാല്‍, കൂടുതലൊന്നും ആലോചിക്കാതെ എബി പള്ളിയിലേക്ക് പ്രവേശിച്ചു. ഒപ്പം, കുന്തിരിക്കത്തിന്‍റെയും, മെഴുകുതിരിയുടെയും ഇടകലര്‍ന്ന മണം അവന്റെ നാസാരന്ത്രങ്ങളിലേക്ക് തുളച്ചുകയറി.

അൾത്താരയിലെ കെടാവിളക്ക് അല്ലാതെ പള്ളിയിൽ ഒരു തരി വെട്ടമില്ല. കണ്ണുകാണാതെ എബിയും സംഘവും സ്വിച്ച് തേടി ചുവരാകെ തപ്പാൻ തുടങ്ങി. സഹജമായി പേടി മാറ്റാനെന്നോണം അവർ ഇടക്കിടെ പരസ്പരം എന്തൊക്കെ പറയുന്നുണ്ട്. സ്വിച്ച് കണ്ടെത്താന്‍ വൈകുംന്തോറും എബിയുടെ മനസില്‍ ആദി. കരോള്‍ കേട്ട് രസിച്ച ഏതെങ്കിലും അനാഥ പ്രേതം തങ്ങളോടൊപ്പം പള്ളിക്കകത്ത് കയറിയിട്ടുണ്ടാവുമോ? ഹേയ്... പള്ളിക്കകത്ത് കയറാൻ അവറ്റകൾ ധൈര്യപ്പെടുമോ? തപ്പിത്തപ്പി ഒടുവില്‍ എബിയുടെ കൈ ഏതോ ഒന്നില്‍ മുട്ടി. “സാധനം സ്വിച്ചല്ല, അതിന് ഇത്രയും മൃദുലതയില്ലല്ലോ!” എബി ഒരു നിമിഷം സംശയിച്ചു. “കൈയ്യീന്ന് വിടടാ, കോപ്പേ… ലൈറ്റിടാനും സമ്മതിക്കില്ല.” ജോസിന്റെ ആട്ടൽ പൂർണ്ണമാവുന്നതിന് മുമ്പേ ഒരു കൂട്ടം ബള്‍ബുകള്‍ തെളിഞ്ഞു. “ഹാവൂ ആശ്വാസമായി,” എബി മനസിൽ പറഞ്ഞു. ഇനി സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കണം.

ഉറക്കഭാരം താങ്ങാനാവാതെ മാത്യുവും ജേക്കബും കിട്ടിയ പായ നിവര്‍ത്തിയിട്ട് കടന്നുകഴിഞ്ഞു. അള്‍ത്താരയൊന്ന് തപ്പിയാല്‍ മൂടാന്‍ വല്ല കമ്പിളിയോ പുതുപ്പോ കിട്ടാതിരിക്കില്ല. അൾത്താരാ ബാലന്മാരായ എബിയും ജോസും തിരശ്ശില ഒതുക്കി അള്‍ത്താര പ്രവേശിച്ചു. കുരിശില്‍ തൂങ്ങുന്ന ഈശോമിശിഹായെ വണങ്ങി, മദ്‌ഹബയുടെ പടിയിൽ വിരിച്ചിരുന്ന കമ്പിളി മെലെ വലിച്ചെടുത്തു. “അള്‍ത്താരയില്‍ തന്നെ കിടന്നാലോ!” ജോസ് പതിയെ ചോദിച്ചു. ഇവിടെയാവുമ്പോ പ്രാവിൻ കാഷ്ടത്തിന്റെ ഗന്ധമോ, തണുപ്പോ ഇല്ല. പിന്നെ കെടാ വിളക്ക് ഉള്ളതിനാൽ പേടിയും വരില്ല. “അതുവേണ്ട!” എബി പറഞ്ഞു. സ്ഥലം അള്‍ത്താരയാണ്, സക്രാരിയുള്ള സ്ഥലമാണ്… സൂക്ഷിക്കണം. വിശുദ്ധ കുർബാനയെ അവഹേളിച്ചാലുണ്ടാവുന്ന ശിക്ഷ നരകമായിരിക്കും. കര്‍ത്താവോ, ഏതെങ്കിലും മാലാഖമാരോ കയറി ഇടപെട്ടാല്‍ സംഗതി കുഴപ്പമാവും. കര്‍ത്താവിന്‍റെ അൾത്താരയിൽ തിരുവസ്ത്രം മോഷ്ടിച്ചത് തന്നെ വലിയ കുറ്റം. മോഷണം കര്‍ത്താവ് ക്ഷമിക്കും, പക്ഷേ മോഷണവും നടത്തി അവിടെതന്നെ ക്കിടന്നുറങ്ങിയാൽ കർത്താവ് പോയിട്ട് വികാരിയച്ചൻ പോലും പൊറുക്കില്ല. തന്നെയുമല്ല, പത്താം ക്ലാസ് പരീക്ഷയാണ് അടുത്തുവരുന്നത്! വൈരാഗ്യം മനസില്‍ വച്ച് കര്‍ത്താവ് തന്നെ തോല്‍പ്പിക്കുകയെങ്ങാനും ചെയ്താല്‍ എല്ലാം തീര്‍ന്നു… എബിയുടെ മനസിലൂടെ ചിന്തകള്‍ മിന്നല്‍പ്പിണര്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. പിന്നെ, കിട്ടിയ തുണികളെല്ലാം കൈയ്യിലെടുത്ത് രണ്ടുപേരും അള്‍ത്താരയില്‍ നിന്നിറങ്ങി.

മാത്യുവും ജേക്കബും കൂര്‍ക്കം വലിച്ചുതുടങ്ങിയിരുന്നു. തടിയന്‍‌മാര്‍! പോത്തുപോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ! എബി ചിരിച്ചു. കാണ്ടാമൃഗത്തിന്‍റെ തോല് തന്നെ, ഇവന്‍‌മാര്‍ക്ക് തണുക്കുന്നില്ലേ? കുമ്പസാരക്കൂടിന്‍റെ ഒരു മൂലയില്‍ തുണിയെല്ലാം വിരിച്ച് എബിയും ജോസും കിടന്നു. “എടാ ജോസേ… ലൈറ്റണക്കെടാ!” “ങും!” പറഞ്ഞിട്ട് കാര്യമില്ല, എബി നിവര്‍ത്തിയില്ലാതെ എഴുന്നെറ്റു. സ്വിച്ചില്‍ വിരല്‍ വച്ച ശേഷം, ഇരുട്ടത്ത് നടന്നുപോകേണ്ട ദിശ അവസാനമായി മനസില്‍ കണക്കാക്കി, എബി വിരല്‍ അമര്‍ത്തി. വീണ്ടും കുറ്റാക്കൂരിരുട്ട്! സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ…. പമ്മിപ്പമ്മി നടക്കുന്നതിനിടയില്‍ എബിയുടെ നാവില്‍ നിന്ന് അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. “അയ്യോ…. കാലിലാണോടാ ചവിട്ടുന്നത്, കോപ്പേ!” ജോസിന്‍റെ ശകാരം കേട്ടപ്പോൾ എബിയുടെ ശ്വാസം വീണു. ഇത്ര പെട്ടെന്ന് എത്തിയോ...? ഇരുട്ടത്ത് നടന്നാൽ ദൂരം പോകുന്നത് അറിയുകയേ ഇല്ല. കുരിശ് വരച്ച്, നന്‍‌മ നിറഞ്ഞ മറിയം ചൊല്ലി എബി കിടന്നു.

ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും... ആരോ അടക്കിച്ചിരിക്കുന്ന ശബ്ദം എബിയുടെ ശ്രദ്ധയിൽ പെട്ടു. ഒന്നും കാണാന്‍ കഴിയില്ലെങ്കിലും, എബി തലയുര്‍ത്തി ചുറ്റും നോക്കി. ഏതവനാടാ അത്? എബി മനസില്‍ പിറുപിറുത്തു. പിന്നെ, കർത്താവിനെ വിചാരിച്ച് കണ്ണടച്ച് കിടന്നു. പിന്നെയും കുശുകുശുപ്പ്. അടുത്തുകിടക്കുന്ന ജോസിന്‍റെ അനക്കമില്ല. എബി എഴുന്നേറ്റിരുന്നു. മാത്യുവും ജേക്കബും കിടക്കുന്ന ഭാഗത്ത് നിന്നാണ് ചിരി വരുന്നത്. ഈ നട്ടപ്പാതിരായ്ക്ക് ഇവന്മാർക്ക് ഉറക്കവും ഇല്ലേ? ഇവന്മാർക്ക് ഇത്ര കാര്യമായി എന്താ സംസാരിക്കാനുള്ളത്? അറിഞ്ഞിട്ട് തന്നെ കാര്യം എന്ന ഭാവേന എബി ശബ്ദമുണ്ടാക്കാതെ ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞു. ചിരിയും സംസാരവും വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ദൂരത്തെത്തിയപ്പോൾ എബി ശ്വാസം അടക്കിപ്പിടിച്ചു.

“നമ്മുടെ ജോളിയില്ലേ, അവളുടെ കുളിസീന്‍ നീ കണ്ടിട്ടുണ്ടോ….? മുട്ടം ചരക്കാ!” മാത്യുവിന്റെ ശബ്ദം. “ഹോ! ജോളി വെറും ശിശുവാടാ കോപ്പേ! അവള്‍ക്ക് ഒന്നുമില്ല. അവളുടെ അമ്മയാടാ ചരക്ക്! എന്നാ മുഴുമുഴുപ്പാ!” “നീ ശരിക്കും കണ്ടിട്ടുണ്ടോ കൊച്ചുത്രേസ്യായെ?” “കണ്ടിട്ടുണ്ടോന്നോ! ഞങ്ങടെ റബര്‍ തോട്ടത്തിലെ തോട്ടിലല്ലേ അവൾ തുണിയലക്കുന്നത്. കിണ്ണം കാല്! രണ്ടെണ്ണത്തെ പെറ്റതാണെങ്കിലും ആള് ജഗജില്ലിയാ. ഒരു ദിവസം കേറി മുട്ടണം. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരാന.” “അളിയാ, നീ ആരെയെങ്കിലും @#$%&* ചെയ്തിട്ടുണ്ടോ?” “ഉണ്ടോന്നോ! എത്രയെണ്ണത്തിനെ!” “എന്നാ ഒരു സംഭവം പറ അളിയാ....” “അ... അത് പിന്നെ.... ഇത് പള്ളിയല്ലേ? അതൊക്കെ ഇവിടെ പറയാമോ?” “അളിയാ... നീ അങ്ങനെ പറയരുത്!” “ഓ ശരി... എന്നാ ഞാൻ ഒരു സംഭവം പറയാം....”

എബിയുടെ തകര്‍ത്ത ചിരി കേട്ടാണ് കുമ്പസാരക്കൂട്ടിനരികിൽ കിടന്ന ജോസ് ചാടിയെഴുന്നേൽക്കുന്നത്. അവൻ എബിയുടെ കിടക്ക തപ്പി. കിടക്ക കാലി. ഇതിവൻ എവിടെപ്പോയി? ജോസ് പതിയെ എഴുന്നേറ്റ്, സ്വിച്ചിന്റെ സ്ഥാനം മനസിൽ ഗണിച്ച് നടന്നു. ലൈറ്റിട്ട് നോക്കുമ്പോൾ, എബിയും മറ്റ് രണ്ട് പഹയന്‍‌മാരും കെട്ടിപ്പിടിച്ചിരുന്ന് എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്നു! ഈ പാതിരായ്ക്ക് എന്നതാ ഇവന്‍‌മാര്‍ സംസാരിക്കുന്നതെന്നറിയാന്‍  ജോസും ഒപ്പം കൂടി. കപ്പിയാര്‍ രാവിലെ പള്ളിമണി അടിച്ചപ്പോഴാണ് നേരം വെളുത്ത കാര്യം പിന്നെ അവര്‍ അറിയുന്നത്! “ഛേയ്... നേരം ഇത്ര പെട്ടെന്ന് വെളുത്തോ?”  എബി പിറുപിറുത്തു... പള്ളീലച്ചനാവാൻ പോകുന്ന എബിയെ മറ്റ് സുഹൃത്തുകൾ രൂക്ഷമായി നോക്കി, പിന്നെ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു! കാര്യം പിടികിട്ടാതെ എബിയും അവരുടെ ചിരിയിൽ പങ്കുചേർന്നു.

Tuesday, June 14, 2011

പറക്കുന്ന പാഠപുസ്തകം


നൂലുപോലെയൊഴുകുന്ന സ്കൂൾ പൈപ്പിലെ വെള്ളം അവളുടെ കൈക്കുമ്പിളും നിറഞ്ഞ്‌ കവിഞ്ഞൊഴുകി. എങ്കിലും അവൾ അതറിഞ്ഞില്ല. അൽ‌പ്പം അകലെ, സ്കൂൾ വരാന്തയിൽ കൂട്ടം കൂടിയിരുന്ന്‌ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ. പരസ്പരം കുശലങ്ങൾ ചൊല്ലിയും, തമാശകൾ പറഞ്ഞും അവർക്കിടയിലിടുന്ന് ചോറുണ്ണുന്ന മറ്റൊരു കുട്ടിയായി അവൾ സ്വയം ഭാവനയിൽ കാണാൻ ശ്രമിച്ചു. എങ്കിലും കഴിഞ്ഞില്ല! വിശപ്പുമൂലം വിണ്ടുകീറിയ നേത്രപടലത്തിലെ അധോമുഖ പ്രതിബിംബത്തിൽ തന്നെയും ഉൾപ്പെടുത്താൻ മസ്തിഷ്ക്കം അവളെ അനുവദിച്ചില്ല, ക്ഷണികവും മാസ്മരികവുമായ അത്തരമൊരു മനക്കാഴ്ചകളിൽ സ്വയം ആശ്വസിക്കാൻ ശ്രമിക്കാമെന്നല്ലാതെ വേറെന്ത് പ്രയോജനമെന്ന് ഒരുപക്ഷേ അത് ചിന്തിച്ചിട്ടുണ്ടാവണം! എങ്കിലും, ആ കുട്ടികളുടെ മുഷ്ടിക്കുള്ളിൽ ഞെരിഞ്ഞമർന്ന ഭക്ഷണ ശകലമെങ്കിലും ആവാൻ അവൾ കൊതിച്ചു..., പല്ലുകൾക്കിടയിലേക്ക് എറിയപ്പെട്ട്, ഉമിനീരിൽ അരയപ്പെട്ട്, പിന്നെ ആമാശയത്തിലെ അമ്ലങ്ങളിൽ വിഘടിക്കപ്പെട്ട് പ്രപഞ്ചത്തിന്റെ സുക്ഷ്മതയിലേക്ക് തന്നെ വീണ്ടും ലയിക്കുന്ന ഭക്ഷണ ശകലമാവാൻ! അതിന്റെ മനോഹാരിതയിൽ അവൾ ലയിച്ച് നിന്നു.

മനസാന്നിധ്യം മഹാശാപം. ചിന്തകളിൽ നിന്ന് ഉണർന്ന അവളുടെ മുഖം വീണ്ടും മ്ലാനമായി. കൈക്കുമ്പിളിലൂടെ അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന ക്ലോറിൻ വെള്ളത്തിൽ പ്രതിഫലിച്ച സൂര്യ പ്രകാശത്തിന്‌ പോലും അവളുടെ മുഖത്തെ പ്രസന്നമാക്കാൻ കഴിഞ്ഞില്ല. ഉച്ചനീചത്വങ്ങളുടെ നട്ടുച്ച വെയിലിൽ വാടിക്കരിഞ്ഞ സ്വപ്നങ്ങളുമായി അവൾ ആർത്തിയോടെ കൂടി വെള്ളം കുടിക്കാൻ തുടങ്ങി. അന്നനാളത്തിലൂടെ കുത്തിയൊഴുകിയ പൈപ്പുവെള്ളത്തിലെ ക്ലോറിൻ ഗന്ധത്തിൽ ക്ഷമ നഷ്ടപ്പെട്ട ആമാശയ കോശങ്ങൾ മുകളിലേക്ക്‌ നോക്കി തെറിവിളിച്ചു. എങ്കിലും, വിശന്നുമരവിച്ച്‌ അവളുടെ മസ്തിഷ്ക്കം അതൊന്നും ഗൗനിച്ചതേയില്ല.

കുട്ടികൾ ചുരുട്ടിയെറിഞ്ഞ ഭക്ഷണപ്പൊതിയിൽ നിന്ന് പുറത്തുചാടിയ ചോറുമണികളും, അവിയലും, തോരനുമെല്ലാം പായൽ പിടിച്ച പൈപ്പിൻ ചുവടാകെ ചിതറിക്കിടക്കുന്നത് അവൾക്ക് കാണാം. ആ അർത്ഥ ശൂന്യതയിലേക്ക് ആദ്യം എറിയപ്പെട്ടത് അവളായിരുന്നതിനാൽ അവൾക്ക് അതിൽ വ്യസനം തോന്നിയില്ല. എങ്കിലും, അവയിൽ നിന്ന് പ്രവഹിച്ച ഉച്ചഭക്ഷണത്തിന്റെ വാസന അവളുടെ പഞ്ചേന്ദ്രിയങ്ങളെ ലഹരി പിടിപ്പിച്ചുകൊണ്ടിരുന്നു. എച്ചിൽ ചാലുകളിലൂടെ തത്തിത്തത്തിയൊഴുകുന്ന പയറുമണികളും, അവയെ വഴിയിൽ തടഞ്ഞുനിർത്തി ചട്ടമ്പിത്തരം കാണിക്കുന്ന മുരിങ്ങയ്ക്കാ ചണ്ടിയും, ഞെക്കി നിറം പോയ നാരങ്ങയും, അവിടവിടെ ഒട്ടിയിരിക്കുന്ന പപ്പട കഷ്ണങ്ങളും അവളിൽ കൗതുകമുണർത്തി. പൈപ്പിൻ ചുവട്ടിൽ ആളൊഴിയുന്നതും കാത്ത് സമയമെണ്ണിയിരിക്കുന്ന കോങ്കണ്ണി കാക്കകളുടെ അക്ഷമയും, റഫ്രിയുടെ വിസിൽ കേൾക്കാൻ കാത്തിരിക്കുന്ന ഓട്ടക്കാരെപ്പോലെ അവറ്റകൾ നടത്തുന്ന തയാറെടുപ്പുകളും കണ്ട്‌ അവൾക്ക്‌ ചിരിവന്നു. അപ്രിയ സത്യങ്ങളുടെ കഠാര ഇടനെഞ്ചിലേക്ക് തുളച്ചുകയറുമ്പോൾ ചിരി വരിക സ്വാഭാവികം! ഒരു പരുധി കഴിഞ്ഞാൽ വേദനയുടെ സംവേദന ക്ഷമത ഉണ്ടാവില്ലല്ലോ! അപ്പോഴാണ് ഈ ചിരി..., അതും ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ! ചിലപ്പോഴത് തലതല്ലി ചിരിയായി വരെ മാറിയേക്കാം, ഒരു തരം ഭ്രാന്ത് പോലെ! പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എന്തുമാവാമല്ലോ! അവൾ കാക്കകളെ തന്നെ നോക്കി നിന്നു.

എത്ര ഭാഗ്യവാന്മാരാണ്‌ ഈ കാക്കകൾ...! വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നില്ല, എന്നിട്ടും അവറ്റകൾക്ക്‌ യാതൊരു കുറവുമില്ല. താനൊരു കാക്കയായിരുന്നെങ്കിൽ...! അനന്തതയുടെ വിഹായസിൽ പാറിപ്പറക്കുക എത്ര രസകരമാണ്...! ഭാരമില്ലായ്മയുടെ സുഖം... അതിർത്തികളില്ലാത്തതിന്റെ നിർവൃതി... അവയെല്ലാം ഉൾക്കൊണ്ട് വാനമേഘങ്ങളിലൂടെ തെന്നിക്കളിക്കണം, വായു മണ്ഡലത്തിന്റെ ഉച്ചത്തിൽ നിന്ന് താഴേക്ക് നോക്കി ഭൂഗോള സൌന്ദര്യം ആസ്വദിക്കണം, പിന്നെ ചിറകുകൾ തളർത്തി ഗുരുത്വാകർഷണത്തിലേക്ക് കൂപ്പുകുത്തണം, നിലം മുട്ടാറാവുമ്പോൾ സർവ്വ ശക്തിയുമെടുത്ത്‌ വീണ്ടും പറന്നുയരണം.... ഗാഢനിദ്രയിൽ വിരിയുന്ന സ്വപ്നങ്ങളെ അവൾക്ക് ഇഷ്ടമായിരുന്നില്ല, കാരണം അവയിലൊന്നും ഇതുപോലെ രോമാഞ്ചം കൊള്ളാൻ കഴിയില്ലല്ലോ!

ഭക്ഷണപ്പൊതികൾ കൊത്തിക്കുടയുന്ന കാക്കകൾക്കിടയിൽ അവൾ സാവധാനം ചെന്നിരുന്നു. പരസ്പരം മത്സരിക്കുകയും ശണ്ഠ കൂടുകയും ചെയ്ത കാക്കകളെ ഇരുഭാഗത്തേക്കും വിരട്ട്. പിന്നെ, ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി കൊത്തിയെടുത്തു, ചിറക്‌ വിരിച്ച്‌  അവൾ പറന്നുയർന്നു... അങ്ങ്‌ ദൂരെ... ഏതോ മരക്കൊമ്പിൽ സ്വസ്ഥമായിരുന്ന്‌ പൊതിയഴിക്കാൻ... പിന്നെ വിശപ്പടങ്ങുന്നതുവരെ ഭക്ഷണ ശകലങ്ങൾ കൊത്തിപ്പറിക്കാൻ...!

Sunday, June 12, 2011

വെള്ളക്കടലാസിലെ വരി


“I love you too” – എന്ന് ഭാവന.

ആ വെള്ള കടലാസില്‍ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അനന്തുവിന്റെ ചേച്ചിക്ക് അത് ധാരാളം! “അമ്മേ… ഇത് കണ്ടോ പുന്നാര മോന്‍റെ പഠിത്തം? അവനേയ്… പ്രേമിക്കാന്‍ നടക്കുവാ…” കത്തും പൊക്കിപ്പിടിച്ച് അവൾ കൂവി വിളിച്ചു.

“എന്‍റെ റൂമില്‍ വരരുതെന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാ!. ചേച്ചീ… മദ്യാദയ്ക്ക് അതിങ്ങ് താ!” ചേച്ചിയുടെ കയ്യിൽ നിന്ന് കടലാസ് തട്ടിപ്പറിക്കാൻ അനന്തു ആവത് ശ്രമിച്ചു. “അമ്മേ ഇത് കണ്ടോ, ഇവനെന്നെ ഉപദ്രവിക്കുന്നു” ചേച്ചി വീണ്ടും ഒരു നമ്പര്‍ ഇറക്കി. “എന്താടാ ഇത്?” അമ്മ ഇടയ്ക്ക് കയറി. “ഒന്നുമില്ല!” കടലാസ് കിട്ടാത്തതിന്റെ കുണ്ഠിതം മറച്ച് ചേച്ചിയെ പിന്നിലേക്ക് തള്ളി അനന്തു ഒന്നും മിണ്ടാതെ റൂമിലേക്ക് കയറിപ്പോയി, അവനൊട്ടും ചേരാത്ത ഗൌരവത്തോടെ! അമ്മയറിഞ്ഞാൽ വിഷയം അച്ഛന്റെ ചെവിയിലുമെത്തുമെന്ന് അനന്തുവിന് നന്നായി അറിയാം.

വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് അനന്തു. അനന്തുവും ചേച്ചിയും തമ്മില്‍ ഒരു വയസിന്‍റെ വ്യത്യാസമേയുള്ളൂ. പക്ഷേ, അവന്റെ അമ്മയാണെന്നാണ് അവളുടെ ഭാവം. അനന്തുവിന്റെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുക ചേച്ചിയുടെ സ്ഥിരം ഏർപ്പാടാണ്. അനന്തുവിനെ അച്ഛന് വലിയ ഇഷ്ടമാണ്. അതിന്റെ അസൂയയും അവൾക്ക് ഇല്ലാതില്ല. പിന്നെയുള്ളത് ഒരു ചേട്ടൻ. അനന്തുവിനേക്കാൾ അഞ്ച് വയസിന്‍റെ പ്രായ വ്യത്യാസമുള്ള കക്ഷിക്ക് എപ്പോഴും ഗൌരവമാണ്. അധികം ചിരിക്കില്ല, സംസാരിക്കില്ല. അതുകൊണ്ടുതന്നെ, അനന്തുവിന് ചേട്ടനെ അത്ര ഇഷ്ടമല്ല. അവർ തമ്മിൽ അധികം മിണ്ടാറുമില്ല.

ഉച്ചയായപ്പോള്‍ ചേട്ടന്‍ വന്നു. അയാളെ കണ്ട മാത്രയില്‍ ചേച്ചി കത്തും പൊക്കിപ്പിടിച്ച് ചേട്ടന്‍റെ അടുക്കലെത്തി. “ഇത് കണ്ടോ?” അവള്‍ ചോദിച്ചു. “ആരാ ഈ ഭാവന?” കത്ത് വാങ്ങി സസൂഷ്മം നോക്കി അയാള്‍ ആരാഞ്ഞു. “അനന്തുവിന്റെ ക്ലാസിലെ കുട്ടിയാ. അവര്‍ തമ്മില്‍ പൊരിഞ്ഞ പ്രേമമാ.” കള്ളച്ചിരിയോടെ ചേച്ചി വിസ്തരിച്ചു. അയാളുടെ മുഖം ചുവന്നു. “അവനെവിടെ?” അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ചേട്ടൻ ചോദിച്ചു. “രാവിലെ തന്നെ കെട്ടിയെഴുന്നെള്ളി പോയി.” ചേച്ചി അറിയിച്ചു. അത് കേട്ടയുടന്‍ കതക് ആഞ്ഞടച്ച് അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവള്‍ മിഴിച്ചു!

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി എതിരെ വന്ന ചേട്ടന്റെ ബൈക്ക് കണ്ട് അനന്തു സൈക്കിള്‍ റോഡിനരികിലേക്ക് അടുപ്പിച്ചു. അനന്തുവിന്റെ അടുത്തെത്തിയപ്പോൾ ബ്രേക്ക് അമരുന്ന കടുത്ത സ്വരത്തോടെ ബൈക്ക് നിന്നു. “സൈക്കിള്‍ പൂട്ടി, വണ്ടിയില്‍ കയറ്.“ ചേട്ടന്റെ സ്വരത്തിലെ ആജ്ഞയുടെ ശകലങ്ങൾ അനന്തു തിരിച്ചറിഞ്ഞു. എവിടെ പോകുന്നു എന്നൊന്നും അവൻ ചോദിച്ചില്ല. സൈക്കിള്‍ പൂട്ടി താക്കോൽ പോക്കറ്റിലിട്ട് അവൻ ബൈക്കില്‍ കയറി. പിന്നെ, ഞൊടിയിടയില്‍ ഒരു മിന്നായം പോലെ ബൈക്ക് അവിടെ നിന്ന് മറഞ്ഞു.

ഇടതൂര്‍ന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ അവർ സഞ്ചരിക്കുകയാണ്. അച്ഛന് ഭാഗം കിട്ടിയ നൂറേക്കര്‍ റബര്‍ തോട്ടത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് അനന്തു ഊഹിച്ചു. അച്ഛനോ പണിക്കാരോ ആരെങ്കിലും തോട്ടത്തിലുണ്ടാവും. എന്തെങ്കിലും ജോലി ചെയ്യാനുമുണ്ടാവും. അനന്തു കരുതി. തോട്ടത്തിലെത്തിയപ്പോള്‍ അച്ഛനുമില്ല, പണിക്കാരുമില്ല. അനന്തുവിന് സംശയം തുടങ്ങി. “നമ്മളെന്താ ചേട്ടാ ഇവിടെ?” മനസില്ലാമനസോടെ അവൻ ചോദിച്ചു.

“എനിക്ക് നിന്നോടല്‍പ്പം സംസാരിക്കാനുണ്ട്!“ ബൈക്കിന്റെ സ്റ്റാന്റിട്ട് ചേട്ടൻ ഇറങ്ങി. പിന്നെ, അടുത്തു നിന്ന അനന്തുവിന്റെ കണ്ണുകളെ ഈമ്പിയെടുക്കാനെന്ന പോലെ മുഖമടുപ്പിച്ച് ചോദിച്ചു: “ആരാടാ ഈ ഭാവന?” “എന്‍റെ ക്ലാസിലെ കുട്ടിയാ” അനന്തു അസ്വസ്ഥനായെങ്കിലും പറഞ്ഞൊപ്പിച്ചു. “നീയും അവളും തമ്മില്‍?” ചേട്ടന്റെ ചോദ്യം കേട്ട് അനന്തു പരുങ്ങി. എന്ത് പറയണമെന്നറിയാതെ വിഷമിച്ചു. “പറയെടാ” അയാളുടെ ശബ്ദം ഉയര്‍ന്നു. “അവളെന്‍റെ സുഹൃത്താ” അനന്തു പറഞ്ഞു. “കള്ളം പറയുന്നോടാ…. പട്ടി.” അയാളുടെ അടിയേറ്റ് അനന്തു വീണു. പിന്നെ ഒന്നും ഓർമ്മയില്ല, അവനെ ഉപേക്ഷിച്ച് ബൈക്ക് അവിടെ നിന്ന് പോയത് പോലും!

എതിരേ വീശുന്ന കാറ്റിനെ തുളച്ച് ബൈക്ക് അതിവേഗം നീങ്ങുന്നു. കാറ്റിൽ അയാളുടെ മുടി പാറിപ്പറക്കുന്നു. സായംസന്ധ്യയുടെ സ്വര്‍ണ്ണ കിരണങ്ങൾ അയാളുടെ മുഖത്തടിക്കുന്നു. എന്നിട്ടും, മുഖം പ്രസന്നമാകുന്നില്ല. കുണ്ടും കുഴികളും അവഗണിച്ച് ബൈക്കിന്‍റെ ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. എതിരെ വന്ന പെണ്‍കുട്ടിയെ കണ്ടപ്പോൾ ആ ചക്രങ്ങള്‍ പെട്ടെന്ന് നിന്നു. സഡൺ ബ്രേക്കിന്റെ പെട്ടെന്നുള്ള അലർച്ച കേട്ട് പെണ്‍കുട്ടി നടുങ്ങി, അവള്‍ ഭാവനയായിരുന്നു! തനിക്ക് കുറുകേ നിൽക്കുന്ന ബൈക്കുകാരനെ ഒഴിഞ്ഞ് മാറി അവൾ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. “നിക്കടീ” അയാൾ അലറി. “നിനക്ക് പ്രേമിക്കാന്‍ ആ പട്ടിയെ മാത്രമേ കിട്ടിയുള്ളോ?“ അവൾ അയാളെ നോക്കി. ആ കണ്ണുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. “ഞാനൊരു മണ്ടനെന്ന് നീ കരുതിയോ? നിന്‍റെ പുറകേ നടക്കാന്‍ എനിക്ക് അത്ര ഭ്രാന്തൊന്നുമില്ല. നിനക്കെന്നെ ഇഷ്ടമല്ലെങ്കില്‍ അത് നേരിട്ട് പറയണം. അല്ലാതെ, അനുജന് പ്രേമലേഖനം നൽകി എന്നെ വെറും വിഡ്ഢിയാക്കരുത്.” അയാളുടെ തൊണ്ടയിടറി. പിന്നെ കണ്ണുകള്‍ നിറഞ്ഞു, അതിൽ കോപത്തിന്റെയും നൈരാശ്യത്തിന്റെയും ലവണങ്ങൾ കലർന്നിരുന്നു. നിയന്ത്രണം നഷ്ടമാവുകയാണെന്ന് മനസിലാക്കിയ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകാനൊരുങ്ങി. അവള്‍ അയാളുടെ കൈയ്യില്‍ കടന്നുപിടിച്ചു. കൈയ്യിലെ പുസ്തകങ്ങള്‍ താഴെ വീഴുന്നതൊന്നും ഗൌനിക്കാതെ അവൾ ആ കൈ അമർത്തി, പിന്നെ ചോദിച്ചു: “എന്ത് പറ്റി, അനന്തു കത്ത് തന്നില്ലേ?”

(ചിത്രം കടപ്പാട്: ഗൂഗിൾ)

Thursday, June 9, 2011

പൂര്‍ത്തിയാക്കാനാവാത്ത കവിത

ഗ്രം കടൽ കാറ്റില്‍ പട്ടം പറത്തുന്ന
കുട്ടികള്‍ക്കുള്ളൊരു വാശി കണ്ടോ!
നേരേ പറക്കാത്ത പട്ടത്തിന്‍ പള്ളയില്‍
വെട്ടിവലിക്കുന്ന കാഴ്ച കണ്ടോ?”

ഈ നാലുവരി കവിത ഡയറിയില്‍ കുത്തിക്കുറിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു! എന്നിട്ടും, ഞാനത് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ചില കവിതകൾ അങ്ങനെയാണ്, ഒന്നോ രണ്ടോ ഖണ്ഡിക എഴുതിക്കഴിഞ്ഞാൽ പിന്നെ വെടി തീരും. അങ്ങോട്ടോ ഇങ്ങോട്ടോ പോകാതെ ഒറ്റ നിപ്പാണ്, ശുണ്ഠി പിടിച്ച കുതിരയെ പോലെ! ഇനി, ചക്ക ഇടിച്ച് പഴുപ്പിക്കുന്നതുപോലെ അൽ‌പ്പം ബലം പ്രയോഗിക്കാമെന്ന് വച്ചാലോ! ചക്ക പിതുങ്ങുമെന്നല്ലാതെ ചുളകൾക്ക് സ്വാദ് തീരെയുണ്ടാവില്ല, വരികൾക്കും! അത്തരം കൃത്രിമത്വങ്ങളൊന്നും മനസ് അനുവദിച്ചില്ല. ഏതായാലും, എഴുതിയത് വെറും നാല് വരികൾ മാത്രമാണെങ്കിലും, കവിതയുടെ താളവും എഴുത്തിന്റെ വിധവും കാണുമ്പോൾ, “താങ്കൾക്കിത് എങ്ങനെയെങ്കിലും പൂർത്തിയാക്കാമായിരുന്നില്ലേ?” എന്നുള്ള ചോദ്യം ഉണ്ടാവുക സ്വാഭാവികം! പക്ഷേ, എന്നാ പറയാനാ....! എഴുതാൻ പറ്റണ്ടേ? ഇതാണ് ഒരു ശരാശരി കവിയുടെ അവസ്ഥ! കിട്ടിയാ ഊട്ടി, അല്ലെങ്കിൽ ചട്ടി!

ഈ കവിത മനസിൽ ആവീർഭവിച്ച സന്ദർഭം ഞാൻ ഇന്നും ഓർക്കുന്നു. മൌനഭാരം താങ്ങാനാവാതെ, ഏതോ ഒരു സായംസന്ധ്യയില്‍ കടല്‍ത്തീരത്തിലൂടെ അലക്‌ഷ്യമായി നടക്കുമ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഒരുപറ്റം കുട്ടികൾ! അവരായിരുന്നു പ്രചോദനം. ശക്തമായ കടല്‍ക്കാറ്റിനെ വകവയ്ക്കാതെ പട്ടം പറത്തുന്ന അവരെ ഞാനാദ്യം ഗൌനിച്ചതേയില്ല. പിന്നെ, യാദൃശ്ചികമായി തിരിഞ്ഞ് നോക്കേണ്ടി വന്നപ്പോൾ, ദൂരത്ത് നിന്ന് പട്ടം പറത്തുന്ന കുട്ടികളെ കാണാൻ ഒരു രസം. കടലിന്റെ പശ്ചാത്തലത്തിൽ, പട്ടങ്ങളുടെമേൽ വീറും വാശിയും കാണിക്കുന്ന കുട്ടികളുടെ ചിത്രം ഒരു ലാൻഡ്സ്കേപ്പായി മനസിൽ തെളിഞ്ഞപ്പോൾ ഒരു കൌതുകം. അതൊരു കവിതയായി രൂപം പ്രാപിക്കുകയായിരുന്നു. പെട്ടെന്ന് മനസില്‍ തോന്നിയ വരികള്‍ ഉടന്‍ തന്നെ കൈവെള്ളയില്‍ കുറിച്ചിട്ടു, പിന്നീട് മറന്നുപോയാലോ? ആ വരികളാണ് മുകളിൽ!

ബട്ടൻസില്ലാതെ പാറിപ്പറക്കുന്ന മുഷിഞ്ഞ കുപ്പായവും, ചന്തി കീറിയ നിക്കറുമായിരുന്നു മിക്കവാറും കുട്ടികളുടെ വേഷം. നിക്കറിൽ ബട്ടന്‍സുണ്ടായിരിന്നോ എന്ന് ചോദിച്ചാല്‍ അതും ഇല്ല. കീറിപ്പറിഞ്ഞ കുപ്പായത്തിലൂടെ പുറത്തുകണ്ട എല്ലുന്തിയ നെഞ്ചും, ഒട്ടിയ വയറും ആ കുട്ടികളുടെ ശോചനീയമായ ആവാസ വ്യവസ്ഥയിലേക്ക് എന്നെ തിരയടിച്ച് കൊണ്ടുപോയി. അന്നദാതാവായ കടലമ്മയുടെ മടിയിൽ കെട്ടിയുയര്‍ത്തിയ ചെറ്റക്കുടിലുകളാവും ഒരു പക്ഷേ ഇവരുടെ അന്തിയുറക്കം... കൊതുകുകളുടെ താരാട്ടുപാട്ടിലും, അകലങ്ങളിൽ നിന്ന് കേൾക്കാവുന്ന കടലിന്റെ ഇരമ്പലിലും സ്വപ്നം കണ്ടുറങ്ങുന്ന ഇവരുടെ വയറുകൾ അത്താഴപ്പട്ടിണിയിലാവും... പാഠപുസ്തകത്തിന്റെ പകുതിയെരിഞ്ഞ ഏടുകൾ അടുപ്പിലും പരിസരത്തും ചിതറി കിടപ്പുണ്ടാവും... മദ്യപാനിയായ അപ്പന്റെ ക്രൂരതയിൽ, അല്ലെങ്കിൽ തീരാവ്യാധിയിൽ ഇവരുടെ അമ്മമാർ തേങ്ങുന്നുണ്ടാവും... ദൈന്യമായ ചിന്തകൾ എന്റെ മനസിൽ വലിയ തിരമാലകൾ സൃഷ്ടിച്ചിട്ടും, അതൊന്നുമറിയാതെ ആ കുട്ടികൾ ഓടിക്കളിച്ചു. ശരീരത്തിന്റെ ദുരവസ്ഥ അവരുടെ മനോഭാവങ്ങളെ ബാധിച്ചിട്ടില്ലെന്ന് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ജീവിതത്തിലെ അരക്ഷിതാവസ്ഥകളിലും ചിരിക്കുന്ന മുഖം നിലനിർത്തുക അത്ര എളുപ്പമല്ല. കൂരിരുട്ടിലേക്ക് ആ കുട്ടികൾ ഓടിയകലുന്നതുവരെ ഈ ചിന്തകൾ നിലയ്ക്കാത്ത തിരമാലകൾ പോലെ എന്നിൽ നുരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാനും വീട്ടിലേക്ക് തിരിച്ചു.

ചിന്തോദ്ദീപകമായ സ്മരണകളെ എത്രയും പെട്ടെന്ന് കവിതയാക്കാനുള്ള തത്രപ്പാടായിരുന്നു മടക്കയാത്രയില്‍ മുഴുവന്‍! വീട്ടിലെത്തിയയുടനെ, മേശപ്പുറത്തെ ഡയറി തുറന്ന് കൈവെള്ളയില്‍ എഴുതിവച്ച വരികള്‍ പകര്‍ത്തി. പിന്നെ, കടല്‍ത്തീരത്തെ കാഴ്ചകളും, ചിന്തകളും പരസ്പരം ചാലിച്ച് വരികൾക്ക് ജന്മം നൽകാൻ ശ്രമമാരംഭിച്ചു. ചിന്തകൾ തീവ്രമായാലും വാക്കുകൾ ജനിക്കില്ല. കുറഞ്ഞാൽ ഒട്ടും ജനിക്കില്ല. ഇതൊരു വല്ലാത്ത അവസ്ഥ തന്നെ! വാക്കുകൾക്കൊത്ത ഒഴുക്കും, ഒഴുക്കിനൊത്ത വാക്കുകളും കിട്ടാതെ ഞാൻ കസേരയിൽ തിരിഞ്ഞും മറിഞ്ഞും ഇരുന്നു... പേന കൊണ്ട് തല ചൊറിഞ്ഞു, പിന്നെ പേന വായിൽ വച്ച് കടിച്ചു... നീണ്ട നേരത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ, ഡയറി മടക്കി വച്ചു, പൂർത്തിയാക്കാത്ത മറ്റൊരു കവിതയ്ക്ക് കൂടി ജന്മം നൽകിയതിലുള്ള കുറ്റബോധത്തോടെ!