Monday, August 22, 2011

പൂട ദൈവം!



പട്ടി, പൂച്ച, കോഴി, ആട്...
ഇവയ്ക്കെല്ലാം പൂടയുണ്ട്!
ഇവയ്ക്ക് മാത്രമല്ല,
എല്ലാ മൃഗങ്ങൾക്കുമുണ്ട്.
മനുഷ്യന് മാത്രം പൂടയില്ല.
എന്നുവച്ചാൽ, ഒട്ടുമില്ലെന്നല്ല.
മൃഗങ്ങൾക്കുള്ള പോലെ ഇല്ല.
അതെന്താ? മനുഷ്യന് മാത്രം
പൂടയില്ലാത്തത്?
മനുഷ്യനും ഒരു മൃഗമാണെല്ലോ!

പരിണാമത്തിലെപ്പഴോ സംഭവിച്ച
കുതിച്ചു ചാട്ടമാവണം,
അക്ഷര പിശകാവണം,
ഈ പൂടയില്ലായ്മ!
ചരിത്രത്തിൽ തിരിഞ്ഞുനിന്നാൽ
തെളിവുകളില്ല. പിന്നെ,
ആകെയുള്ള തെളിവ്
ഏദൻ തോട്ടത്തെ സംഭവമാണ്.
ദൈവം സൃഷ്ടിക്കുമ്പോൾ
മനുഷ്യന് ഇഷ്ടം പോലെ
പൂടയുണ്ടായിരുന്നു, ശരീരമാസകലം.
പൂടയുള്ളപ്പോൾ വസ്ത്രം വേണ്ടല്ലോ!
അങ്ങനെ, നന്നായി കാറ്റൊക്കെ കയറി
സുഖമായി കഴിയുമ്പോഴാണ്
കഴിച്ച ഭക്ഷണം
എല്ലിന്റെ ഇടയിൽ കയറിയത്.
ആദി മനുഷ്യർ ആദവും ഹവ്വയും
വിലക്കപ്പെട്ട കനി തിന്നു.
തിന്നേണ്ട താമസം
രോമം മൊത്തം കൊഴിഞ്ഞു,
സൈഡ് എഫക്ട്...
ജനിതക വ്യതിയാനം....
ഭാഗ്യത്തിന് അവിടവിടെ സ്വൽപ്പം
രോമങ്ങൾ ബാക്കിയുണ്ട്,
കണ്ണുപെടാതിരിക്കാനെന്ന പോലെ!
രോമം കൊഴിഞ്ഞപ്പോൾ
സംഗതികളെല്ലാം പുറത്തായി.
പിന്നെങ്ങനെ നാണം വരാതിരിക്കും?
അങ്ങനെ നാണം വന്നു.
നാണം വന്നപ്പോൾ,
ചെടികൾക്കിടയിൽ ഒളിച്ചു.
അവിടെയിരുന്നാണ് അവർ
ആദ്യത്തെ പ്ലാവില ജട്ടി തുന്നുന്നത്.
മാറിടം ഹവ്വ
മുടി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു.
ഒടുവിൽ, ദൈവം മനുഷ്യനെ വിളിച്ചു.
ആദ്യം പരുങ്ങിയ ആദവും ഹവ്വയും
പ്ലാവില ജട്ടിയിൽ പുറത്തുവന്നു.
രൂപം കണ്ട് ദൈവം ഞെട്ടി.
"ഇതേത് ജീവികൾ?"
ദൈവം സൃഷ്ടിയുടെ ലിസ്റ്റ് പരിശോധിച്ചു.
അതിലൊന്നും ഇങ്ങനെയൊരു ജീവിയില്ല.
പിന്നെയാണ് ദൈവത്തിന്
കാര്യം പിടികിട്ടുന്നത്.
ദൈവമുണ്ടോ സഹിക്കുന്നു...
"കടക്കെടാ പുറത്ത്..."
രണ്ടെണ്ണവും ഏദന് പുറത്ത്.
ഇതാണ് പൂട പോയ കഥ!

ഇനി,
പൂടയുണ്ട് vs. പൂടയില്ല --
ഇതിൽ ഏതാ നല്ലത്?
ഏതാണ് കൂടുതൽ സുന്ദരം?
ഉത്തരം കിട്ടാൻ
വഴിയൊന്നേയുള്ളൂ.
പട്ടിയെ കുളിപ്പിച്ച് ഷേവ് ചെയ്തു.
പൂച്ചയിൻ രോമത്തിൽ
മണ്ണെണ്ണയൊഴുച്ച് തീ വച്ചു.
കോഴിയെ ഡ്രസ് ചെയ്തു.
പിന്നെ, മൂവരെയും റാമ്പിൽ നിർത്തി.


നഗ്നതയെന്നാൽ ഇതാണ്!
വൃത്തികേടെന്നും പറയാം.
പൂടയില്ലാത്ത പട്ടിയെ കണ്ടാൽ
നാലാഞ്ച് നാൾ ഭക്ഷണമിറങ്ങില്ല.
പൂച്ചയെ കണ്ടാൽ ഛർദ്ദി ഉറപ്പ്.
ഒരു മാതിരി പുഴുക്കടി ബാധിച്ച പോലെ!
കോഴിടെ നഗ്നതയിൽ പിന്നെ
പുതുമയില്ലാത്തതുകൊണ്ട്
ഇത്രേം പ്രശ്നമുണ്ടാവില്ല.
എങ്കിലും, അതിലുമുണ്ടൊരു
വൃത്തികേട്.
പൂടയില്ലെങ്കിൽ
മൃഗങ്ങളൊക്കെ കണക്കാ...!
അപ്പോ മനുഷ്യന്റെ കാര്യമോ?

ഇനി, മനുഷ്യനെ പൂടവസ്ത്രം
അണിയിച്ചാലോ?
അതായത്, കൈയ്യിലും കാലിലും
മുഖത്തും നെഞ്ചിലും
മുതുകത്തും എല്ലായിടത്തും
കാട് പോലെ പൂട!
ഭേഷ്... ഭേഷ്...
സായിപ്പിന്റെ ഭാഷയിൽ
Weird ആയി തോന്നാമെങ്കിലും,
എന്റെ കണ്ണുകളിൽ
ഇപ്പഴാണ് മനുഷ്യൻ സുന്ദരനായത്,
മൃഗങ്ങളെ പോലെ!
ഇഷ്ടം പോലെ പൂട....
സത്യത്തിൽ, ഇങ്ങനെയല്ലേ
ദൈവം മനുഷ്യനെ സൃഷ്ടിച്ചതും!
സ്വന്തം ഛായയിലും സാദൃശ്യത്തിലും!
എന്നുപറഞ്ഞാൽ,
ദൈവത്തിനും ശരീരമാസകലം
പൂടയുണ്ടെന്നല്ലേ അർത്ഥം?
കുരങ്ങനെ പോലെ?
ഉവ്വ!
അതിലെന്താ ഇത്ര സംശയം?

ദൈവത്തിന്റെ ശരീരമാസകലം പൂടയോ?
പൂടയില്ലാത്ത ഇന്നത്തെ മനുഷ്യൻ
സമ്മതിക്കുകേല എന്ന്
എനിക്കറിയാം!
പക്ഷേ, അതാണ് വാസ്തവം.
പൂടയില്ലാത്ത മനുഷ്യരെ കാണുമ്പോൾ
ഡ്രസ് ചെയ്ത കോഴിയെ കണ്ട
പ്രതീതിയാണ്, ദൈവത്തിനിപ്പോൾ!
രോമം കത്തിപ്പോയ പൂച്ചയുടെ ലുക്ക്!
മനുഷ്യനെ കാണുമ്പോൾ
ഒരുതരം അറപ്പ്, വിമ്മിഷ്ടം!
ഏദൻ തോട്ടത്തിൽ തുടങ്ങിയതാണ്.
ദൈവത്തെ കുറ്റം പറയാനും പറ്റില്ല.
ചുമ്മാതാണോ ദൈവം
മനുഷ്യന്റെ പ്രാർത്ഥന
കേൾക്കാത്തത്?
ആകാശത്തെ പറവകളെ
ഓസിന് തീറ്റുന്ന ദൈവത്തിന്
മനുഷ്യന്റെ കാര്യം വരുമ്പോൾ
രണ്ടാനമ്മേടെ സ്വഭാവം!
കാരണം, മനുഷ്യന് പൂടയില്ല;
അതുതന്നെ കാര്യം!
ദൈവത്തിനാണോൽ ഇഷ്ടം പോലെ പൂട.
അതാവുമോ യോഗികൾ
പരമാവധി പൂട വളർത്തുന്നത്?
ദൈവവുമായി അനുരൂപരാവുകയെന്നാൽ
"ഇഷ്ടം പോലെ പൂട വളർത്തുക"
എന്നാണോ അർത്ഥം?
ആയിരിക്കാം...

ഞാനേതായാലും കുറച്ച്
കരടി നെയ്യ് വാങ്ങാൻ തീരുമാനിച്ചു.
എന്നിട്ട്, ശരീരമാസകലം പുരട്ടണം,
പൂട വളരട്ടെ!
റിസേർവ്ഡ് ഫോറസ്റ്റ് പോലെ!
അങ്ങനെയെങ്കിലും
പൂട ദൈവം പ്രസാദിക്കട്ടെ!

Sunday, July 31, 2011

കെളവനാവൽ പ്രക്രിയ


നീണ്ട തീവണ്ടി...
അതിലും നീണ്ട യാത്ര,
ലോക്കൽ പെട്ടിയിൽ!
മണിക്കൂറുകൾ കുത്തിയിരുന്ന്
കുണ്ടി തരിച്ചപ്പോൾ,
സ്വൽപ്പനേരം
നിൽക്കാമെന്ന് കരുതി.
അപ്പോ ദേ വരുന്നു!
സമൂസേയ്... സമൂസേയ്...!!!

നാലെണ്ണം 10 രൂപ.
വാങ്ങി.
നിന്നുകൊണ്ട് രണ്ടെണ്ണം തിന്നു,
ഇരുന്നുകൊണ്ട് രണ്ടെണ്ണം.
തുപ്പൽ ചുരത്തി
നാക്കു കൊണ്ട്
പല്ലും വായും കഴുകി
കുടിച്ചിറക്കി.
അപ്പോഴുണ്ട്,
എന്തോ പല്ലിനിടയിൽ!
സ്ഥിരം സംഭവിക്കുന്നതാണ്.
ഉള്ളിത്തൊലിയോ,
മാവ് കട്ടയോ മറ്റോ
കയറിയതാവും!!!
നാശം!

നാക്കുകൊണ്ട് കിണ്ടി.
ഉള്ളിത്തൊലി തന്നെ!
പിന്നെയും കിണ്ടി,
തോണ്ടി, രക്ഷയില്ല.
അതവിടെയിരുന്നാൽ
നാക്ക് സ്വസ്ഥത തരില്ല,
ഉറക്കം വരില്ല.
ഒരേ അസ്വസ്ഥത...
വൈക്ലബ്യം...
വൈഷമ്യം...
അത് പുറത്തെടുക്കും വരെ!
ലൈൻ ഓഫ് കണ്ട്രോളിൽ പോലും
ഇത്രേം ടെൻഷൻ ഉണ്ടാവുകേല!!!
ഇനിയിപ്പോ എന്നതാ ഒരു വഴി?

ഈർക്കിൽ,
തീപ്പെട്ടിക്കൊള്ളി,
സേഫ്റ്റി പിൻ,
മൊട്ടുസൂചി,
നൂല്...
ഇതിലേതെങ്കിലും
കിട്ടിയാൽ മതിയായിരുന്നു.
ചുറ്റും പരതി.
കാൽ വയ്ക്കാൻ ഇടമില്ല,
എന്നിട്ടും...!
എന്റെ പരതൽ കണ്ട്,
തറ ടിക്കറ്റിൽ
തൊട്ടുരുമിയിരിക്കുന്ന
ചേട്ടനും പരതി,
കാര്യമറിയാതെ!
"കാശെന്തെങ്കിലും പോയോ?"
ഇല്ലെന്നും, വേണ്ടത്
ഒരു ഈർക്കിലാണെന്നും
എങ്ങനെ പറയും?
ഒന്നുമില്ലെന്ന് തലയാട്ടി,
പിന്നെ ഒരു ശബ്ദമുണ്ടെല്ലോ,
നാക്ക് കൊണ്ട്...
അതും പുറപ്പെടുവിച്ചു.
തൽക്കാലം തടി തപ്പി!

രക്ഷയില്ല.
കുത്തലും തോണ്ടലും
നാക്ക് തുടർന്നു.
ഉള്ളിത്തൊലി കയറിയ
പല്ലിന്റെ എതിർവശത്ത്
ഇതുപോലൊരു മുട്ടൻ പല്ല്
ഇരുന്നതാണ്, പണ്ട്!
ഇപ്പോ അവിടെ
വല്യൊരു ഓട്ട....
ഇപ്പറഞ്ഞപോലെ,
ഉള്ളീം, എറച്ചീം,
എല്ലും പുല്ലും കയറി
അതിനെ പറിക്കേണ്ടി വന്നു.
ഈ പല്ലിനെയും
പറിക്കേണ്ടി വരുമോ?
മനസിൽ ഭയം!
ഇങ്ങനെ പോയാൽ,
ചാവുമ്പോ എത്ര പല്ല്
കാണും?
ചുമ്മാതല്ല കെളവന്മാർക്ക്
പല്ലില്ലാത്തത്!!!
കെളവനാവൽ പ്രക്രിയ
തുടങ്ങിയെന്നാണോ,
അതും ഇത്രയും നേരത്തേ?
മുപ്പതുകളാവും മുമ്പ്...?
യുവത്വം വിട്ടുമാറും മുമ്പ്?
അങ്കിളാവും മുമ്പ്?
സ്വന്തമായി കാലണ
സമ്പാദിക്കും മുമ്പ്...?
കാറ് വാങ്ങും മുമ്പ്,
ഫ്ലാറ്റ് വാങ്ങും മുമ്പ്?
ഇതന്യായമല്ലേ?

നാല് മണിക്കൂർ കഴിഞ്ഞു....
ഇറങ്ങാനുള്ള സ്ഥലമെത്തി.
പുറത്തിറങ്ങി.
ആദ്യം കണ്ട കടയീന്ന്
സിഗററ്റ് വാങ്ങി.
ഒപ്പം കിട്ടിയ തീപ്പെട്ടിക്കൊള്ളി
രണ്ടായി പിളർത്തി.
ഒരു കഷ്ണം കൊണ്ട്
ഒരു കുത്ത്.
ഉള്ളിത്തൊലി പുറത്ത്!
വിടവിൽ കാറ്റ് കയറിയപ്പോ
ആശ്വാസം, പിന്നെ
ചെറിയൊരു വേദന...
ഈ പല്ലും ഉടൻ പോവും!!!
ഏതായാലും,
കെളവനാവൽ പ്രക്രിയ
നടക്കട്ടെ....!
മോണകാട്ടിച്ചിരി
എനിക്കിഷ്ടമാണ്!!!
ഞാൻ വീട്ടിലേക്ക് നടന്നു.

Thursday, July 28, 2011

മഴ പെയ്യുന്നത്!


മഴ പെയ്യുന്നത് നല്ലതാണ്!
അപ്പോൾ, മിഴികളിൽ
കണ്ണീർ നിറഞ്ഞാലും
ആരുമറിയില്ല.
വഴിയിലും വഴിവക്കിലും
ആൾക്കൂട്ടത്തിനിടയിലും
വിതുമ്പാം...
കണ്ണീരൊഴുക്കാം....
കണ്ണീരൊപ്പാം....
മുഖം പൊത്തിനിൽക്കാം...!
ആരുമറിയാതെ,
സന്ദേഹത്തിനിട നൽകാതെ!
മഴ പെയ്യുന്നത്
നല്ലതാണ്.

അപ്പോൾ,
മഴ നനയുന്നവരെല്ലാം
കരയുകയാണോ?
കണ്ണീരൊളിപ്പിക്കുകയാണോ?
ആവാം....!
അല്ലെങ്കിൽ എന്തിനവർ
മഴ നനയണം...?
ആളുകളെല്ലാം ഓരം തേടി
ഓടിയൊതുങ്ങുമ്പോൾ
അവർ മാത്രമെന്തിന്
നനയാൻ തുനിയണം?

"മഴ നനയരുത്!" --
അമ്മ പറഞ്ഞു!
"മഴ നനഞ്ഞാൽ പനി,
ചുമ, ചൊറി, കഫക്കെട്ട്
എല്ലാം വരും."
അമ്മ പറഞ്ഞാൽ വാസ്തവം!
അതാവും ഭൂരിപക്ഷവും
മഴ നനയാത്തത്!
അപ്പോൾ,
ഈ മഴ നനയുന്നവർ
മാതൃ ധിക്കാരികളാണോ?
അതോ,
അമ്മയില്ലാത്തവരോ?
രണ്ടായാലും,
അവർക്കേ ഈ
പെരുമഴ നനയാനൊക്കൂ....!
വളർത്ത് ദോഷം...,
തന്മൂലമുണ്ടായ ബുദ്ധിഭ്രമം...,
ഭ്രാന്ത്...!
ഹല്ലാതെന്ത്? അല്ലേ?
ഇതൊന്നുമല്ലെന്നാണ്
വാദമെങ്കിൽ,
അവർ കരയുകയാവണം!
തീർച്ച.

ദയവായി ആരും
മഴ നനയരുത്,
കരയാനല്ലാതെ!
കാരണം,
മഴ നനയുന്നവർ
കരയുകയാണ്!

Wednesday, July 27, 2011

ഗൾഫുകാരൻ ശങ്കരൻ കുട്ടി

വല്യ വൃത്തിക്കാരനാണ് ശങ്കരൻ കുട്ടി. കാലത്തും വൈകിട്ടും പിന്നെ കിടക്കുന്നതിന് മുമ്പും കുളിക്കുക, മൂന്ന് നേരം പല്ല് തേയ്ക്കുക, ദവസോം ഷേവ് ചെയ്യുക, സോപ്പും തോർത്ത് പോലൊരു കർച്ചീഫും കൂടെ കൊണ്ട് നടക്കുക, എവിടെ വെള്ളം കണ്ടാലും കാലും മുഖവും കഴുകുക തുടങ്ങിയ ദുശീലങ്ങളാണ് കക്ഷിയുടെ പ്രധാന സ്വഭാവ സവിശേഷതകൾ. അതുകൊണ്ടുതന്നെ, ശങ്കരൻ കുട്ടിയെ നാട്ടുകാർ "വൃത്തി" എന്ന് വിളിച്ചു. തെങ്ങ് കേറ്റക്കാരൻ ശങ്കരന് ഇത്രയും വൃത്തിയുടെ ആവശ്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം. നാട്ടുകാർ എന്തെങ്കിലും പറയട്ടെ! ശങ്കരൻ കുട്ടി അതൊന്നും ശ്രദ്ധിക്കാനേ പോയില്ല.

സോപ്പും സൗന്ദര്യ ലേപനങ്ങളും വാങ്ങിക്കൂട്ടിയാലും, ശങ്കരൻ കുട്ടിയുടെ കൈയ്യിൽ എപ്പോഴും നല്ല കാശാണ്. തെങ്ങ് കേറ്റക്കാർക്ക് നാട്ടിലുള്ള മുടിഞ്ഞ ഡിമാന്റ് കാരണം ശങ്കരൻ കുട്ടിക്ക് ജോലിക്ക് യാതൊരു കുറവുമില്ല. ദിനവും പത്തമ്പത് തെങ്ങുകൾ കയറുന്നതുകൊണ്ടാവണം വല്യ പുരോഗമനവാദി കൂടിയാണ് ശങ്കരൻ കുട്ടി. പത്ത് വരെ പഠിച്ച ടിയാന് എങ്ങനെയെങ്കിലും ഒരു സർക്കാർ ജോലി സംഘടിപ്പിക്കണം. പിന്നെ, അപ്പനപ്പുപ്പന്മാർ ചെയ്ത തെങ്ങുകയറ്റം ഉപേക്ഷിക്കണം. നല്ല സ്ത്രീധനവും വാങ്ങി, സുന്ദരിയായ ഒരു പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ശങ്കരൻ കുട്ടിയുടെ ജീവിതാഭിലാഷങ്ങൾ.

ശനിയാഴ്ച. ശങ്കരൻ കുട്ടി ആകെ വ്യപ്രാളത്തിലാണ്. 11 മണിക്ക് ഒരു പെണ്ണിനെ കാണാൻ പോണം, അൽപ്പം ദൂരെ! വൈകിട്ടേ തിരികെയെത്തു. അതിനാൽ, 10 മണിക്ക് മുമ്പ് തന്നെ ഒരു സർക്കാർ ജോലിക്കുള്ള ആപ്ലിക്കേഷൻ ഫോം പോസ്റ്റ് ചെയ്യണം. അതിനും മുമ്പ് ഒന്ന് ഷേവ് ചെയ്യണം, പിന്നെ കുളിക്കണം. ശങ്കരൻ കുട്ടിയുടെ കുളിയെന്ന് പറഞ്ഞാൽ അറിയാമല്ലോ... മുല്ലപ്പെരിയാറിലെ വെള്ളം തീരുന്നതുവരെ പുള്ളി കുളിക്കും. ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തും എന്ന ചിന്തയാണ് ശങ്കരൻ കുട്ടിയുടെ വ്യപ്രാളാത്തിന്റെ പ്രധാന കാരണം. എണ്ണ, സോപ്പ്, ചീപ്പ്, കണ്ണാടി, തോർത്ത്, ചന്ദനം, മഞ്ഞൾ, ഷാമ്പൂ, ഈഞ്ച തുടങ്ങിയ കുളിക്കാനുള്ള സാമഗ്രികളും, മാറിയുടുക്കാനുള്ള തുണിയും എല്ലാം കൃത്യമായി മേശപ്പുറത്ത് എടുത്തുവച്ച ശേഷം ശങ്കരൻ കുട്ടി താടി വടിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നടന്നു.

"എങ്ങോട്ടാ ശങ്കരാ രാവിലെ തന്നെ?" വഴിയിൽ വച്ച് കുര്യാക്കോസ് തിരക്കി. "കണ്ണന്റെ ബാർബർ ഷോപ്പ് വരെ പോവുവാ, താടി വടിക്കണം!" "അതിന് താടിയെവിടെ ശങ്കരാ...?" കുര്യാക്കോസിന്റെ ചിരിയും ചോദ്യം കേട്ട് ശങ്കരൻ കുട്ടിക്ക് അരിശം വന്നു. എങ്കിലും ഒന്നും പറയാൻ പോയില്ല, നല്ലോരു ദിവസമായിട്ട് എന്തിനാ!!!! ശങ്കരൻ കുട്ടി കുര്യാക്കോസിനെ മനപൂർവം അവഗണിച്ച് മുന്നോട്ട് നടന്നു. കുറേ നേരം ശങ്കരൻ കുട്ടിയെ നോക്കിച്ചിരിച്ച ശേഷം കുര്യാക്കോസും അയാളുടെ പാട്ടിന് പോയി. അടുത്ത് ദേ വരുന്നു പാൽക്കാരൻ പരമു. "എങ്ങോട്ടാ ശങ്കരാ? രാവിലെ തന്നെ തെങ്ങ് കയറാനുണ്ടാവും, ല്ലേ?" "ഉണ്ടെടാ നായിന്റെ മോനേ... നിന്റെ അമ്മേടെ നാലഞ്ച് തെങ്ങിൽ കയറാനുണ്ട്"  --- എന്ന് ശങ്കരൻ കുട്ടിക്ക് പറയണമെന്ന് തോന്നി... ഈ നാട്ടുകാർക്കെല്ലാം എന്നെക്കാണുമ്പോൾ എന്താ ഇത്ര കൃമികടി? പരമുവിനോട് കമാ എന്നൊരക്ഷരം പറയാതെ ശങ്കരൻ കുട്ടി പിന്നെയും നടന്നു.

കണ്ണന്റെ ബാർബർ ഷോപ്പിൽ എത്തിയപ്പോൾ അവിടെ ഭയങ്കര തിരക്ക്. "അകത്തേക്ക് കേറുന്നില്ലേ, ശങ്കരാ?" ബാർബർ ഷോപ്പിൽ കയറാതെ വെളിയിൽ നിന്ന് ഉള്ളിലേക്ക് തലയിട്ട് ആളുകളുടെ എണ്ണമെടുക്കുന്ന ശങ്കരൻ കുട്ടിയെ കണ്ട് കണ്ണൻ ചോദിച്ചു. "ഇതെപ്പോ കഴിയും?" "സമയമെടുക്കും, എന്താ എവിടെയെങ്കിലും പോകുന്നുണ്ടോ?" "ഉവ്വ... ഇ... ഇല്ല. വെറുതേ ഷേവ് ചെയ്യാമെന്ന് വച്ച് ഇറങ്ങിയതാ..." "ആരെങ്കിലും വെറുതേ ഷേവ് ചെയ്യുമോ, ശങ്കരാ. അതിനൊക്കെ കാശ് കൊടുക്കണ്ടേ?" കണ്ണൻ കത്തിമാറ്റിയപ്പോൾ ഷേവ് ചെയ്യുകയായിരുന്ന മണിയൻ മുഖം തിരിച്ച് ചോദിച്ചു. ബാർബർ ഷോപ്പിൽ കൂട്ടച്ചിരി. ശങ്കരൻ കുട്ടി പിന്നെ അവിടെ നിന്നില്ല. "ഹല്ല, ശങ്കരൻ കുട്ടി പോവുവാണോ? ഒന്ന് 'വൃത്തി'യായി ഷേവ് ചെയ്തിട്ട് പോ...." പിന്നെയും കൂട്ടച്ചിരി. ശങ്കരന്‍ കുട്ടി വീട്ടിലേയ്ക്ക് നടന്നു. വഴിയില്‍ വച്ച് ഒരു ബ്ലേഡും ഷേവിംഗ് സെറ്റും വാങ്ങിച്ചു. താടി വടിക്കാന്‍ ഇനി ഒരു പട്ടികളെയും താങ്ങണ്ടല്ലോ!

വീട്ടിലെത്തിയ ശങ്കരന്‍ കുട്ടി സമയം ഒട്ടും പാഴാക്കാതെ വസ്ത്രം മാറ്റി, ഒരു തോര്‍ത്ത് മുണ്ട് ചുറ്റി, കണ്ണാടിയും സോപ്പും ആണിയും ഒരു കൊട്ടുവടിയുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി. ആണി മുറ്റത്തെ വരിക്ക പ്ലാവില്‍ തറച്ച് കണ്ണാടി അതില്‍ തൂക്കി. സോപ്പ് നന്നായി പതച്ച് മുഖത്ത് പുരട്ടി. ബ്ലേഡ് സെറ്റിലിട്ട് ഷേവ് ചെയ്യാന്‍ സെറ്റ് മുഖത്തേയ്ക്ക് അടുപ്പിച്ചപ്പോഴാണ് ഒരു കാര്യം ശങ്കരന്‍ കുട്ടി ഓര്‍ത്തത്. ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയ കൂട്ടത്തില്‍ പോസ്റ്റ് ചെയ്യാനിരുന്ന കത്തിന്‍റെ കാര്യം മറന്നു! കുളിയെല്ലാം കഴിഞ്ഞ് വരുമ്പോൾ എങ്ങനെയായാലും താമസിക്കും. പിന്നെ പെണ്ണുകാണാനുള്ള യാത്രയുടെ തിടുക്കത്തിനിടയിൽ കത്ത് പോസ്റ്റുചെയ്യുക എന്നത് നടക്കുന്ന കാര്യമല്ല. ശങ്കരൻ കുട്ടി ഉമ്മറത്ത് തൂങ്ങന്ന ക്ലോക്കിലേക്ക് നോക്കി. മണി എട്ട്. ഈശ്വരാ.... എല്ലാ പ്ലാനിംഗും പാളിയത് തന്നെ. കിട്ടിയ തുണിയെടുത്തിട്ട് ശങ്കരന്‍ കുട്ടി പാഞ്ഞു.

തിടുക്കത്തിൽ നടക്കുന്ന തന്നെ കണ്ട് നാട്ടുകാർ ചിരിക്കുന്നു...! ഇവർക്ക് ഇത് എന്തുപറ്റി? കാലത്ത് മുതൽ തുടങ്ങിയതാണെല്ലോ! എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്താന്‍ പെടാപാട് പെടുമ്പോഴാ ഇവന്മാരുടെ ഒരു ചിരി. ശങ്കരന്‍ കുട്ടി നാട്ടുകാരെ ശ്രദ്ധിക്കാതെ നടപ്പിന്റെ വേഗത കൂട്ടി. പോസ്റ്റാഫീസിലെത്തിയപ്പോള്‍ കത്തെടുക്കാന്‍ ശങ്കരന്‍ കുട്ടി പോക്കറ്റില്‍ കൈയ്യിട്ടു. കത്തെവിടെ? ശങ്കരന്‍ കുട്ടിയുടെ നെഞ്ചൊന്ന് പിടഞ്ഞു. വെപ്രാളത്തിനിടയില്‍ ഷര്‍ട്ട് മാറിപ്പോയി. ഇനിയിപ്പോ എന്ത് ചെയ്യും? ശങ്കരന്‍ കുട്ടി താടി ചൊറിഞ്ഞു. ങേ! ഇതെന്താ? ശങ്കരന്‍ കുട്ടിയുടെ കൈയില്‍ മുഴുവന്‍ ഏതാണ്ടൊരു വെള്ള സാധനം. ഛേ, സോപ്പ്! അപ്പോഴാണ് താൻ ഷേവ് ചെയ്യുകയായിരുന്നുവെന്ന കാര്യം ശങ്കരൻ കുട്ടി ഓർക്കുന്നത്. ആരും കാണാതെ ഉടുമുണ്ട് കൊണ്ട് മുഖം തുടയ്ക്കാന്‍ ശങ്കരന്‍ കുട്ടി കുനിഞ്ഞു. മുണ്ടെവിടെ? ശങ്കരന്‍ കുട്ടിയ്ക്ക് കണ്ണ് കാണാതായി. അകവും പുറവും നന്നായി കാണാവുന്ന തോർത്ത് മുണ്ടിന് മുന്നിൽ കൈകൾ വച്ച് ശങ്കരൻ കുട്ടി ചൂളി. കത്ത് പോസ്റ്റ് ചെയ്യാനെത്തിയ സ്കൂളിൽ പഠിക്കുന്ന നാലഞ്ച് പെൺകുട്ടികൾ ശങ്കരൻ കുട്ടിയുടെ നിൽപ്പ് കണ്ട് അന്തിച്ച് പരസ്പരം കുശുകുശുത്തു. ഈശ്വരാ.... ഇതെന്ത് പരീക്ഷണം.... നാണക്കേട് സഹിക്കുന്നതിനൊക്കെ ഒരു പരുധിയില്ലേ? ശങ്കരന്‍ കുട്ടി വീട്ടിലേക്ക് ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു. അതിന് ശേഷം ശങ്കരൻ കുട്ടിയെ നാട്ടുകാർ കണ്ടിട്ടേയില്ല. നാണക്കേട് സഹിക്കാനാവാതെ കക്ഷി ബോംബയിലേക്ക് നാടുവിട്ടെന്നും പിന്നെ അവിടെ നിന്ന് ഗൾഫിലേക്കും വിമാനം കയറിയെന്നുമാണ് ജന സംസാരം. "ഇങ്ങനെ ഓരോരുത്തന്മാർ ഗൾഫിലേക്ക് വിമാനം കയറിയാൽ ഈ അറബികൾ എന്ത് ചെയ്യും?" -- ഇതായിരുന്നത്രേ കണ്ണന്റെ ബാർബർ ഷോപ്പിൽ പിന്നെ നടന്ന ചർച്ചകളുടെ ചൂടുള്ള ചർച്ചാവിഷയം! ഏതായാലും, ഗൽഫിൽ ചെന്നാലെങ്കിലും ശങ്കരൻ കുട്ടിയുടെ പ്രശ്നങ്ങൾ തീർന്നാൽ മതിയായിരുന്നു!

Monday, July 25, 2011

ഈ നാട് നന്നാവില്ല!

മണി 10
മണി 11
മണി 12
മണി 1...
എന്നിട്ടും അവൾ വന്നില്ല.
കാത്തിരുന്ന് മടുത്ത്
പോകാനൊരുങ്ങിയപ്പോൾ
അവളെത്തി.
അപ്പോൾ മണി 2.
നീയെന്തേ ഫോൺ ചെയ്തില്ല,
നീയെന്തേ SMS അയച്ചില്ല
എന്നൊന്നും ചോദിച്ചില്ല.
വന്നപാടെ കഴുത്തിന് പിടിച്ച്
ഒരു തള്ള്!
ദേ കിടക്കുന്നു ഓടയിൽ!

പിന്നെ, അമാന്തിച്ചില്ല.
കിട്ടിയ ബസിൽ ചാടിക്കയറി.
അവൾ ചാവട്ടെ, നാശം!
മനസിൽ അമർഷം,
പക, വെറുപ്പ്!
മുന്നിൽ സീറ്റ് കാലി.
അതിൽ ചെന്നിരുന്നു.
എന്നിട്ടും ശരീരം
തണുക്കുന്നില്ല.
പറഞ്ഞിട്ട് കാര്യമില്ല.
ടിക്കറ്റെടുക്കാൻ
കീശ തപ്പി
കാശെടുത്തു.
പിന്നെ, മണിയനെ
കാത്തിരിപ്പായി.

മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ്
ചെക്കർമാർ കയറുന്നു.
ടിക്കറ്റ് ചോദിക്കുന്നു.
എന്നെ പൊക്കുന്നു.
വണ്ടിയിൽ നിന്നിറക്കുന്നു.
250 രൂപ ഫൈനടിക്കുന്നു.
"കണ്ടക്ടർ വന്നില്ല."
ന്യായം ഏൽക്കുന്നില്ല.
കൈയ്യിൽ കാശില്ല.
എത്ര പറഞ്ഞിട്ടും
ഇവർ വിടുന്നുമില്ല.
കോടതി, കേസ്, പിഴ...
എന്നൊക്കെ ഭീഷണി!
വേറെ രക്ഷയില്ല,
രണ്ടിനെയും ഉരുട്ടി താഴെയിട്ട്
ഒറ്റ ഓട്ടം!
കിട്ടിയ ബസിൽ
പിന്നേം ചാടിക്കയറി.
റോഡിൽ ബസില്ലെങ്കിൽ
തെണ്ടിയത് തന്നെ!
കെഎസ്ആർടിസി
എന്റെ കാവൽ ദൈവം!
സ്വയം സമാധാനിച്ചു.

കോളേജിലെത്തുമ്പോൾ
മണി 3.
പരീക്ഷാഫീസടക്കേണ്ട
അവസാന തീയതിയെന്ന്
കൂട്ടുകാരി!
കർത്താവേ കുഴഞ്ഞോ?
കണ്ടവരോടെല്ലാം കടം വാങ്ങി.
ചില തെണ്ടികൾ ഒഴിഞ്ഞുമാറി.
ഒടുവിൽ കാശൊപ്പിച്ചു.
ഫോം പൂരിപ്പിച്ച്
ഓഫീസിലേക്കോടി.

മണി 3.30
ഓഫീസിൽ വല്യ ക്യൂ.
അപേക്ഷാ ഫാം ചുരുട്ടി
തൂണിലും, ചുവരിലും ചാരി
നിന്നു ഏറെ നേരം.
മണി 4.00
ഒടുക്കം എന്റെ ഊഴം.
അഴിയിലൂടെ കാശും
ഫോമും നീട്ടി.
അത് വാങ്ങാതെ
അയാൾ എണീറ്റു.
അയാൾക്ക് പെടുക്കണം,
ചായ കുടിക്കണം,
പുകയ്ക്കണം...
ഇതുകൂടി ചെയ്തിട്ട് പോ അണ്ണാ...!
ഞാൻ കെഞ്ചി!
അതയാൾ ശ്രദ്ധിക്കുന്നില്ല.
ആവർത്തിച്ചിട്ടും
പ്രതികരിക്കുന്നില്ല.
പകരം,
അപ്പുറത്തെ ചേച്ചിയോട്
സല്ലാപം, ശൃംഗാരം...
എനിക്ക് സഹിക്കുന്നില്ല.
"ടാ പട്ടി കഴുവേറിവേറീടെ മോനേ!!!!"
ഒറ്റ പൊട്ടൽ.
ഓഫീസ് സ്തബ്ധം!
എല്ലാരും പരസ്പരം നോക്കുന്നു,
ഞാനും ചുറ്റും നോക്കുന്നു...
പ്രിൻസി വന്നെത്തി നോക്കുന്നു,
കൂട്ടത്തെ മുഴുവൻ തുരത്തുന്നു,
പ്രിൻസി തൻ കാലുകൾ
ഞാൻ പിടിക്കുന്നു.
"അവസാന തീയതിയണ്ണാ
കൈവിടരുത്."
ഒടുക്കം എനിക്ക് മാത്രം
പെർമിഷൻ!

ഇനിയെന്തേലും കഴിക്കണം!
രാവിലെ തൊട്ട് ജലപാനമില്ല.
'ഹോട്ടൽ ഉഷപൂജ'യിലേക്ക്!
മട്ടൻ ബിരിയാണിക്ക് ഓഡർ.
നിമിഷനേരം കൊണ്ട്
ബിരിയാണി മേശയിൽ.
കൈ തിരുമി
ഒരു പിടി വാരി
വായിൽ തള്ളി.
ഇത് എന്തര്?
ബിരിയാണിയോ അതോ
അവന്റെ അമ്മേടെ....?
സപ്ലയർ പയ്യൻ വന്നു.
എടുത്തോട് പോകാൻ പറഞ്ഞു
പിന്നെ വേറെ കൊണ്ടുവരാനും.
വേറെ ഇല്ലെന്നും
അവസാന പ്ലേറ്റെന്നും അവൻ!
"അവസാനം വടിച്ചെടുത്ത
എച്ചില് തിന്നാൻ
ഞാനെന്താ പട്ടിയാണോ?"
ചോദ്യം കേട്ട് പയ്യൻ മിഴിച്ചു,‌
കാഷിയറിലിരുന്ന ഓണറും!
"വേറെ എന്തെങ്കിലും?"
ഓണർ ചോദിച്ചു.
"ആനപ്പിണ്ടം കിട്ടുമോ?"
"എങ്കിൽ ഒരു പ്ലേറ്റ്!"
വാഷ് ബേസ്‌നിൽ
കാർക്കിച്ച് തുപ്പി
കൈ കഴുകി
ഞാനിറങ്ങിപ്പോയി.

വീട്ടിലെത്തുമ്പോൾ
മണി 6.
വയറ് വിശന്ന് കത്തുന്നു.
അമ്മയെ വിളിച്ചു.
മറുപടിയില്ല.
കതകും തുറക്കുന്നില്ല.
ക്ലാമ്പിൽ തൂങ്ങിയ
പൂച്ചെട്ടി തപ്പി.
കയ്യിൽ താക്കോൽ തടഞ്ഞു.
വീട് തുറന്നു, അടുക്കളയിൽ ചെന്നു.
"ഒന്നും ഉണ്ടാക്കിയില്ലേ?"
അടുത്തൊരു കല്യാണമുണ്ടെന്നും
അവിടെപ്പോയി കഴിക്കാൻ
അമ്മ നിർദ്ദേശിച്ചെന്നും
അയൽപക്കത്തെ കിഴവി.
അന്നാണ് ടിവിയും
ബാത്ത്റൂം കതകും
തരിപ്പണമായത്.
അങ്ങനെ ഞാനും പുറത്ത്!

പിന്നെ ഹോസ്റ്റലിൽ.
അവിടം ശരിയാകാതായപ്പോ
വാടക റൂമിൽ.
പിന്നെ, സുഹൃത്തിന്റെ റൂമിൽ.
അതുകഴിഞ്ഞ്,
സുഹൃത്തിന്റെ വീട്ടിൽ.
എവിടെപ്പോയാലും
സംഗതി മോശം.
ഈ നാട് നന്നാവില്ല!

Sunday, July 24, 2011

സമാനമായ തടവറകള്‍

ഒറ്റ രാത്രി കൊണ്ട് തന്നെ ആ കടലോര ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറിയിരുന്നു... കത്തിയമർന്ന കുടിലുകൾ, തകർക്കപ്പെട്ട ബോട്ടുകൾ, കടലിൽ ഒഴുകിനടക്കുന്ന ചെറുവള്ളകൾ, എങ്ങും കൂട്ട നിലവിളികൾ... രക്തക്കറ പുരണ്ട പൂഴി വാരി മാറത്തടിച്ച് അലമുറയിടുന്ന അമ്മമാർ, അവർക്കരിൽ ഒന്നുമറിയാതെ നിൽക്കുന്ന കുട്ടികൾ... ചോരക്കറ പുറണ്ട വാളും കത്തികളും അണഞ്ഞ പന്തങ്ങളും അവിടവിടെ ചിതറിക്കിടക്കുന്നു. മലച്ചുകിടക്കുന്ന മൃതശരീരങ്ങളെയും അവയുടെ അറ്റുപോയ ശരീര ഭാഗങ്ങളും ആളുകൾ പലയിടങ്ങളിലായി കണ്ടെടുക്കുന്നു... അവയെല്ലാം അവർ റോഡിനരികിലിട്ട് ചാക്കിട്ട് മൂടുന്നു... റൊന്ത് ചുറ്റുന്ന പൊലീസ് വാഹനങ്ങളിൽ നിന്ന് അക്രമകാരികൾക്കെതിരായ താക്കീത് അന്തരീക്ഷത്തിലേക്ക് നിരന്തരം പ്രസരിക്കുന്നു.... പൊലീസ് വാഹനം കണ്ട് ഓടാൻ ശ്രമിച്ചവരെ പൊലീസും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ച് വണ്ടിയിൽ കയറ്റുന്നു.... അങ്ങനെയാണ് അയാളും അറസ്റ്റിലായത്!

ഇരുളടഞ്ഞ ആ സെല്ലിന്റെ മൂലയിൽ അയാൾ ഭയന്നുവിറച്ചിരുന്നു. ഒപ്പം ഇരുപതോളം കലാപകാരികൾ. ഭൂരിപക്ഷവും ചെറുപ്പക്കാർ. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർ. പൂർണ്ണ നഗ്നരായി എല്ലാവരും കുത്തിയിരുപ്പാണ്, പഞ്ചപാവങ്ങളെ പോലെ. അവരിൽ ചിലർ അങ്ങോട്ടുമിങ്ങോട്ടും കണ്ണുകാണിക്കുന്നു, ഇടക്കിടെ മൂലയിലിരുന്ന് വിറയ്ക്കുന്ന അയാളെ നോക്കുന്നു. കത്തിപിടിക്കാൻ ആരോഗ്യമില്ലാത്ത ഈ കെഴവനെങ്ങനെ ഈ സെല്ലിൽ വന്നുവെന്ന് അവർ സംശയിച്ചിരിക്കാം. പൊലീസിന് അതൊന്നും നോക്കേണ്ട ആവശ്യമില്ലല്ലോ! അവർക്ക് പ്രതികളെ കിട്ടണം. പൊലീസുകാർ ഇടക്കിടെ സെല്ലിൽ വന്ന് നോക്കും. പിന്നെ ഓരോരുത്തരെയായി വിളിച്ചോണ്ട് പോകും, അടുത്ത സെല്ലിലേക്ക്. അവിടെ അവർ പ്രതികളെ ചോദ്യം ചെയ്തു. മാംസത്തിൽ പതിക്കുന്ന ബെൽറ്റിന്റെയും ലാത്തിയുടെയും ശബ്ദം നിലവിളികളുടെ പശ്ചാത്തലത്തിൽ നിരന്തരം കേട്ടുകൊണ്ടിരുന്നു. ചോദ്യം ചെയ്യാൻ കൊണ്ടുപോയവരാരും പിന്നെ ആ സെല്ലിൽ തിരികെ വന്നില്ല. ഒരുപക്ഷേ, മറ്റേതെങ്കിലും സെല്ലിലേക്ക് അവരെ മാറ്റിയിട്ടുണ്ടാവും. അല്ലെങ്കിൽ, കുറ്റം സമ്മതിച്ചതിനാൽ കോടതിയിലേക്ക് കൊണ്ട് പോയിട്ടുണ്ടാവും. അങ്ങനെ, അവിടെ അയാൾ മാത്രമായി.

കുറേ കഴിഞ്ഞപ്പോൾ അയാളുടെ ഊഴവും എത്തി. ഒരു പൊലീസുകാരൻ സെല്ല് തുറന്ന് അയാളെ അടുത്തുള്ള സെല്ലിലേക്ക് തള്ളിക്കൊണ്ട് പോയി. താൻ നിരപരാധിയാണെന്ന് അയാൾ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു, എങ്കിലും ശബ്ദം പുറത്ത് വന്നില്ല. കണ്മുന്നിൽ ആളുകൾ കാശാപ്പ് ചെയ്യപ്പെടുന്നത് കണ്ടതിന്റെ ആഘാതത്തിൽ തന്നെ അയാളുടെ സമനില തെറ്റിയിരുന്നു. കടത്തിണ്ണയിലെ പാതിമയക്കത്തിനിടയിൽ കണ്ണിൽ പതിഞ്ഞ ഭയാനക ചിത്രങ്ങൾ അയാളുടെ കണ്ണുകളിലൂടെ അപ്പോഴും മിന്നിമറഞ്ഞുകൊണ്ടിരുന്നു.

സെല്ലിലേക്ക് അയാളെ തല്ലിയിട്ട് പൊലീസുകാരൻ സെല്ല് പൂട്ടി, നിനക്കുള്ളത് താമസിയാതെ കിട്ടും എന്ന പുശ്ചഭാവത്തിൽ! ആ സെല്ലിന്റെ ചുവരുകളിൽ രക്തം കൊണ്ട് ചുവർചിത്രങ്ങൾ വരച്ചിരുന്നു. തറയിലെ ചോരക്കറ അയാളുടെ പാദങ്ങളിൽ ഒട്ടിപ്പിടിച്ചു. മൂത്രത്തിന്റേയും ദുര്‍മേദസ് കലര്‍ന്ന വിയര്‍പ്പിന്റേയും രൂക്ഷഗന്ധം... മലം വടിച്ചെടുത്ത പാടുകള്‍... രക്തരക്ഷസുകളുടെ കയ്യിലകപ്പെട്ട നിര്‍ദോഷികലുടെ അപശബ്ദങ്ങള്‍ ആ സെല്ലിന്റെ ചുവരുകളിൽ നിന്ന് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പുകക്കറ കൊണ്ട് നിറം മങ്ങിയ സീലിംഗിൽ ചാഞ്ചാടുന്ന ചിലന്തിവലകള്‍ പ്രതീകാത്മകമായ മരണക്കെണി പോലെ തൂങ്ങിക്കിടക്കുന്നു. കൊതുകുകളുടെ ആതിഥേയത്വം സ്വീകരിച്ച് അയാൾ കുറേ നേരം അവിടെയിരുന്നു. പുറത്തെ മുറിയിൽ നിന്ന് ഫോൺ ബെൽ നിരന്തരം ചിലച്ചുകൊണ്ടിരുന്നു. പൊലീസുകാരുടെ ബൂട്ടിന്റെ ശബ്ദം അങ്ങോട്ടുമുങ്ങോട്ടും നടക്കുന്നുണ്ടെങ്കിൽ ആരും ആ ഫോൺ എടുത്തില്ല. കുറേ കഴിഞ്ഞപ്പോൾ ആരോ ഫോൺ എടുത്തു. പിന്നെ അത് ചിലച്ചില്ല.

പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്. തന്നെക്കുറിച്ചായിരിക്കും... അയാൾക്ക് തോന്നി. ചിന്തകൾ അവസാനിക്കുംമുമ്പേ വെറിപ്പൂണ്ട മൂന്ന് പൊലീസുകാർ സെല്ലിലേക്ക് തള്ളിക്കയറി. അവർ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. വാർദ്ധക്യം ബാധിച്ച അയാളുടെ മുഖം കണ്ട് മുതിർന്ന ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന ഒരാൾ മറ്റ് രണ്ട് പേരുടെയും മുഖത്ത് നോക്കി, പിന്നെ കൈമലർത്തി. "അത് സാർ, പൊലീസ് വാൻ കണ്ട ഓടുന്നത് കണ്ടാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്." ഒരാൾ ബോധിപ്പിച്ചു. മുന്നിൽ നിന്ന് വിറക്കുന്ന വയോവൃദ്ധനെ അയാൾ അടിമുടി നോക്കി. "എന്തിനാ പൊലീസിനെ കണ്ടപ്പോൾ ഓടിയത്?" അയാൾ സൗമ്യമായ ഗൗരവത്തോടെ ചോദിച്ചു. അയാൾ ഉത്തരം പറഞ്ഞില്ല. മുതിർന്ന ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നവരെ അർത്ഥം വച്ച് നോക്കിയ ശേഷം സെല്ലിൽ നിന്ന് വെളിയിലേക്ക് പോയി. "ചോദ്യം ചോദിച്ചാൽ നീ ഉത്തരം പറയില്ല, അല്ലേടാ കെഴവാ...." ചെകിട്ടത്തേറ്റ അടിയേറ്റ് അയാൾ കറങ്ങിയടിച്ച് നിലത്ത് വീണു. വായിൽ നിന്ന് തെറിച്ച ചോര ചുവർചിത്രം മനോഹരമാക്കി. നിലത്ത് കിടന്ന് അയാൾ പിടഞ്ഞു. ഒപ്പം, രോമാവൃതമായ ശോഷിച്ച ലിംഗത്തിൽ നിന്ന് മൂത്രം മഞ്ഞയായി പുറത്തേയ്ക്കൊഴുകി. അത് അയാളുടെ ശരീരത്തിന് ചുറ്റും വ്യാപിച്ചു, പിന്നെ ആ ശരീരം അതിൽ പൊന്തിക്കിടന്നു, യാതൊരു അനക്കവുമില്ലാതെ!

അങ്ങനെ, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ചേർക്കപ്പെട്ടു. അയാളുടെ ശരീരം അവർ മോർച്ചറിയിലേക്ക് രഹസ്യമായി മാറ്റി. അവിടെ ഡോക്ടർമാർ അയാളെ പോസ്റ്റുമോർട്ടം ചെയ്തു. മർദ്ദനം മൂലമുള്ള മരണമെന്ന് വിധിയെഴുതി. പേരോ മേൽവിലാസമോ ഇല്ലാത്ത ശരീരം ഏറ്റുവാങ്ങാൻ ആളില്ലാതെ ആഴ്ചകളോളം മോർച്ചറിയിലിരുന്ന് തണുത്ത് മരവിച്ചു. ശവങ്ങളുടെ ആധിക്യം ഏറിയപ്പോൾ അവർ അതിനെ എവിടെയോ കൊണ്ടുപോയി കുഴിച്ചുമൂടി. പിന്നെ, എല്ലാവരും അയാളെ മറന്നു! എങ്കിലും, തുടർന്നും അയാളുടെ അക്കൗണ്ടിൽ പണം എത്തിക്കൊണ്ടിരുന്നു, അനർഘമായ സ്നേഹത്തിന്റെ അവാച്യമായ പ്രകാശനമായി! അനർത്ഥമായ തിരച്ചിലിന്റെ പേരിൽ ആ വൃദ്ധസദനത്തിലെ ഉദ്യോഗസ്ഥർ ആ പണം നിർബാധം ചിലവഴിച്ചു.

Friday, July 22, 2011

വിരാചിതമാവുന്ന പ്രകൃതി സത്യങ്ങൾ!


മനുഷ്യബുദ്ധിക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായി വ്യാപിച്ചുകിടക്കുന്ന മഹാ പ്രപഞ്ചം! അതിന്റെ സങ്കീർണ്ണതകളിലും മനോഹാരിതയിലും വശംവദരാകാത്ത, പ്രണയബദ്ധരാവാത്ത ഒറ്റ മനുഷ്യക്കുഞ്ഞെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മനസും കാഴ്ചയും തുറക്കുന്തോറും വിസ്മയങ്ങളിൽ നിന്ന് വിസ്മയങ്ങളിലേക്കും, നിഗൂഢതകളിൽ നിന്ന് നിഗൂഢതകളിലേക്കും നമ്മേ നയിക്കുന്ന ഈ പ്രപഞ്ചം നമുക്ക് ചുറ്റും ഇല്ലായിരുന്നെങ്കിൽ...? ഹോ...! അത്തരമൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല! ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം: വ്യാപകമായ അർത്ഥത്തിൽ, പ്രപഞ്ചം എന്ന് പറയുമ്പോൾ അതിൽ മനുഷ്യനും ഉൾപ്പെടുമെങ്കിലും, മനുഷ്യനെയും പ്രകൃതിയെയും രണ്ട് വ്യത്യസ്ത അസ്ഥിത്വങ്ങളായി (entity) എടുക്കുമ്പോൾ പ്രകൃതി മനുഷ്യന്റെ ആശ്രയിക്കുന്നതിനെക്കാൾ ഏറെ മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യൻ ഇല്ലെങ്കിലും പ്രകൃതി നിലനിൽക്കും. എന്നാൽ, പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, പേഗൻ ചിന്തകൾക്കും ഹിന്ദുമതം പോലുള്ള പൗരസ്ത്യ സംസ്കൃതികൾക്കും പുറത്ത് നിൽക്കുന്ന പാശ്ചാത്യ തത്വചിന്തകളിലെല്ലാം മനുഷ്യനെ പ്രകൃതിയെക്കാൾ ശ്രേഷ്ഠനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത്, മനുഷ്യ-പ്രകൃതി ബന്ധത്തിൽ മനുഷ്യൻ പ്രഥമൻ (primary), പ്രകൃതി രണ്ടാമൻ (secondary). ഇതിൽ എത്രമാത്രം വാസ്തവം ഉണ്ടെന്ന് പോലും ചിന്തിക്കാതെ, ചില വ്യവസ്ഥാപിത-മതപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ക്രിസ്തുമതവും ഇസ്ലാമുമൊക്കെ അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യ-കേന്ദ്രീകൃത (man centric) തത്വശാസ്ത്രത്തിന്റെ വക്താക്കളായിരിക്കുകയാണ്. അത് തെറ്റാണോ ശരിയാണോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്നാൽ, ഭൂമി സൂര്യനെയല്ല, മറിച്ച് സൂര്യനാണ് ഭൂമിയെ ചുറ്റുന്നതെന്ന് വിശ്വസിച്ച കാലഘട്ടത്തെ മനുഷ്യൻ ശാസ്ത്രത്തോടും മാനവികതയോടും കാട്ടിയ അക്രമം പോലെ, ഇന്ന് കാണുന്ന സകല പ്രകൃതിവിരുദ്ധ ജീവിത ശൈലികളുടെയും പ്രയോജനാചാരവാദ (utilitarianism) ചിന്താഗതികളുടെയും മൂലകാരണം ഈ മനുഷ്യ-കേന്ദ്രീകൃത നിലപാടല്ലേ എന്ന ചോദ്യം മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്...! പ്രകൃതിയുടെ ഭാഗമെന്ന നിലയിൽ പ്രകൃതിയുമായി മനുഷ്യന് അനുരൂപനാവാൻ സാധിക്കാതെ പോകുന്നതും, പ്രകൃതിവിഭവങ്ങളെ സ്വന്തം ജന്മാവകാശം പോലെ ദുരുപയോഗിക്കാൻ അവൻ പ്രേരിതനാവുന്നതും മനുഷ്യ-കേന്ദ്രീകൃത തത്വചിന്തകൾ നമ്മുടെയൊക്കെ മനസുകളിൽ ഉറച്ചുപോയതുകൊണ്ടല്ലേ?

"മനുഷ്യന്‍ സൃഷ്ടിയുടെ കിരീടമാണെന്ന" (man is the crown of the creation) ആശയത്തോട് എനിക്ക് വിയോജിപ്പില്ല. കാരണം, ഭൗതീകതയിൽ (materiality) നിന്ന് ജീവനിലേക്കും (life) --- മറ്റൊരു വിധത്തിൽ പറഞ്ഞാൽ അചേതനയിൽ നിന്ന് സചേതനയിലേക്കും --- ജീവനിൽ നിന്ന് ആത്മബോധത്തിലേക്കും (consciousness) പ്രകൃതി സ്വയം പരിണാമം പ്രാപിച്ചിരിക്കുന്നത് മനുഷ്യനിലൂടെയാണ്. പ്രപഞ്ച ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ സംഭവിച്ച സത്താപരമായ ഈ “കുതിച്ചുചാട്ടത്തിലൂടെ” (Leap), ഭൗതീകത (gross matter), ജീവൻ (life), ബോധം (consciousness or divinity) എന്നീ യാഥാർത്ഥ്യത്തിന്റെ മൂന്ന് അവസ്ഥകൾ മനുഷ്യനിൽ സമഞ്ജസം സംഗമിച്ചു. യാഥാർത്ഥ്യത്തിന്റെ രണ്ട് ധ്രുവങ്ങളെ (materiality and divinity) കോർത്തിണക്കുന്ന ഒരു കണ്ണിയെന്ന നിലയിൽ, മനുഷ്യൻ പ്രകൃതിയുടെ മകുടമാണെന്ന് പറയുന്നതിൽ തെറ്റില്ല. അത്തരത്തിൽ ചിന്തിക്കുമ്പോൾ, ഈ മഹാ പ്രപഞ്ചത്തില്‍ ഇത്തിരിയോളം വരുന്ന മനുഷ്യനായി ജനിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. യുഗാന്തരങ്ങള്‍ നീണ്ടുനിന്ന പരിണാമ പ്രക്രിയയിലൂടെയുള്ള പ്രകൃതിയുടെ ആത്മാവിഷ്ക്കാരമാണ് മനുഷ്യന്‍. മനുഷ്യന്റെ ജന്മത്തോടെ, ഭൗതീക അടിമത്തത്തില്‍ നിന്ന് വസ്തുക്കളെല്ലാം ആത്മീയമായ ശ്രേണിയിലേക്ക് ഉയർത്തപ്പെടുന്നു. സ്വന്തം ഭൗതീകതയിൽ (ശരീരത്തിൽ) കുടികൊള്ളുന്ന ബോധത്തിലൂടെ (ആത്മാവിലൂടെ) പ്രകൃതിയെയും, താൻ പ്രതിനിധാനം ചെയ്യുന്ന ചാരചരങ്ങളെയും മനുഷ്യൻ മഹത്വവല്‍ക്കരിക്കുന്നു, ഭൗതീക അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമാക്കുന്നു, ഭൗതീകതയെ (matter) ആത്മീയമാക്കുന്നു (spiritual).

ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യം നാം കൃത്യമായി മനസിലാക്കണം. മനുഷ്യൻ പ്രപഞ്ചത്തിന്റെ മകുടമായി മാറിയത് അവന്റെ സ്വന്തം മിടുക്ക് കൊണ്ട് അല്ല. കല്ലായും മണ്ണായും മരമായും മൃഗമായും, പിന്നെ ബോധമുള്ള മനുഷ്യനായും പരിണാമമടയുന്നത് പ്രകൃതി തന്നെയാണെന്നും, പ്രപഞ്ചത്തിന്റെ വൈചിത്ര്യങ്ങളെല്ലാം പ്രകൃതിയുടെ തന്നെ ആവിഷ്ക്കാരങ്ങളാണെന്നും (manifestation) നാം വിസ്മരിക്കാൻ പാടില്ല. (ഇവിടെ പ്രകൃതി എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ബ്രഹ്മൻ എന്ന സൂഷ്മമായ അർത്ഥത്തിലാണ്. അതിനാൽ, ആശയക്കുഴപ്പം ഉണ്ടാവാൻ ഇടയുണ്ട്.) പറഞ്ഞുവന്നത് ഇതാണ്: ആത്യന്തീകമായി പ്രകൃതി തന്നെ താരം, മനുഷ്യൻ ഒരു നിമിത്തം മാത്രം!

പരിണാമങ്ങളിലൂടെ പ്രകൃതി ഈ പ്രപഞ്ചമായി വിരാചിതമായി നിൽക്കുവെന്ന വസ്തുത വിസ്മരിച്ചതാണ് പാശ്ചാത്യ ചിന്തകളിലെ ഏറ്റവും വലിയ പാരാധീനത. തന്മൂലം, മനുഷ്യന് അനാവശ്യ പ്രാധാന്യം കൈവരികയും, പ്രകൃതി രണ്ടാം തരമായി പിന്തള്ളപ്പെടുകയും ചെയ്തു. അതിന്റെ പരിണിതഫലം എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. മനുഷ്യൻ പ്രകൃതിയിൽ നിന്ന് വളരെ ദൂരം അകന്നു, പ്രകൃതിയെ ചൂഷണം ചെയ്തും ലാഭം നേടുകയെന്ന വ്യാവസായവൽക്കരണം ശക്തിപ്രാപിച്ചു, ലാഭക്കൊതി യുദ്ധങ്ങളിലും സാമൂഹിക ഉച്ചനീചത്വങ്ങളും കൊണ്ടെത്തിച്ചു, മനുഷ്യന് മനുഷ്യനെ തന്നെ വിലയില്ലാതായി... മനുഷ്യ-കേന്ദ്രീകൃത ചിന്തകളുടെ വിളനിലമായിരുന്ന യൂറോപ്പിനെ അപേക്ഷിച്ച്, പ്രകൃതി-കേന്ദ്രീകൃത (nature centric) സംസ്ക്കാരം അനുവർത്തിച്ചിരുന്ന ഭാരതം പോലുള്ള പൗരസ്ത നാടുകൾ ആത്മീയ അഭിവൃദ്ധിയുടെ വിളനിലമായിത്തീർന്നു. ഇവിടെ ബുദ്ധമതം ജനിച്ചു, അദ്വൈതം ജനിച്ചു. പ്രകൃതിയുമായി അനുരൂപരായ മഹാരഥന്മാരിൽ നിന്ന് ഉടലെടുത്ത  ഭാരതത്തിന്റെ സാസ്ക്കാരിക പൈതൃകം അതിന്റെ തനതായ സ്വഭാവം കൈവെടിഞ്ഞ് വൈരുദ്ധ്യ ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതിനുള്ള പ്രധാന കാരണം പാശ്ചാത്യവൽക്കരണവും, പാശ്ചാത്യശക്തികളുടെ അധിനിവേശവുമാണെന്ന് പറയാതിരിക്കാൻ വയ്യ.

അങ്ങനെ പാശ്ചാത്യരെ പൂർണ്ണമായി എഴുതിത്തള്ളാൻ വരട്ടെ! മനുഷ്യനിൽ നിന്ന് പ്രകൃതിയിലേക്ക് തിരിഞ്ഞ് പ്രകൃതിയുമായി അനുരൂപനാവാൻ ശ്രമിച്ച് നിരവധി നവോദ്ധാന നായകന്മാർ പാശ്ചാത്യ ലോകത്തും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനായ  ഒരു വ്യക്തിയാണ് രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസി. ഭാരതത്തിന്റെ ആത്മീയ പൈതൃകം വിസ്മരിച്ച് പാശ്ചാത്യവൽക്കരണത്തിന്റെ പിന്നാലെ പോകുന്ന യുവതലമുറ അവശ്യം വായിച്ചിരിക്കേണ്ട ബൈബിളാണ് ഫ്രാൻസിസിന്റെ ജീവചരിത്രം. പ്രകൃതിയുമായി അനുരൂപനായി സകല സരാചരങ്ങളെയും ‘സഹോദരി’ എന്ന് അഭിസംബോധന ചെയ്ത ആ വിശുദ്ധന്റെ ജീവിതത്തിന്റെ സംഭവങ്ങൾ ഏതൊരാളെയും പിടിച്ചുലയ്ക്കുന്നതാണ്. പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കുക മാത്രമല്ല, അവയോട് ദൈവവചനം പ്രസംഗിക്കുക പോലും ചെയ്തു വിശുദ്ധ ഫ്രാൻസിസ്. സമൂഹത്തിലെ പ്രകൃതിവിരുദ്ധ പ്രവണതകളിൽ നിന്ന് രക്ഷ നേടാന്‍ അദ്ദേഹം വനാന്തരങ്ങളിലേയ്ക്ക് ഉള്‍വലിഞ്ഞു. പാമ്പും പഴുതാരയും, ആനയും കാട്ടുചെന്നായയും നിർഭരം വിരാചിക്കുന്ന ആ കാട്ടിൽ കിന്നരം മീട്ടിയും, പ്രകൃതിയോട് സംസാരിച്ചും ആ വിശുദ്ധൻ ധ്യാനനിരതനായി. താനും പ്രകൃതിയിലെ ഒരു കണ്ണിയാണെന്ന ബോധത്തിലുപരി, താനും പ്രകൃതിയും ഒന്നാണെന്ന അദ്വൈത ചിന്തകൾ അദ്ദേഹത്തെ ആത്മീയതയുടെ ഉച്ചസ്ഥായിലെത്തിച്ചു. ആത്മബോധത്തിന്റെ ഉന്നതമായ ആ നിലയിൽ, വന്യമൃഗങ്ങള്‍ അദ്ദേഹത്തിന് കാവല്‍ കിടന്നു. ഞാനെന്ന ഭാവത്തെ താലോലിക്കാൻ തുന്നിയ വസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഒരു ദിഗംബരനെ പോലെ ചുറ്റിനടന്നു. വിശ്വാസം കൊണ്ട് ഫ്രാന്‍സിസ് അസീസി ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും, ജീവിതം കൊണ്ട് അദ്ദേഹം തികഞ്ഞ ഭാരതീയനായിരുന്നുവെന്ന് എന്റെ മതം. പ്രകൃതിയ്ക്ക് അതീ‍തമായി ഒരു ആദ്ധ്യാത്മീയതയില്ല... ഒരു കുട്ടിയുടെ മനോഭാവത്തോടെ മരത്തോടും പക്ഷികളോടും കിന്നാരം പറയാനുള്ള ലാളിത്യം തന്നെയാണ് ആദ്ധ്യാത്മീയതയുടെ ഏറ്റവും വലിയ തെളിവ്, പത്മാസനത്തിലിരുന്നതുകൊണ്ടോ കാവിധരിച്ചതുകൊണ്ടോ ആരും ആത്മീയനാവുന്നില്ല, ഒരിക്കലും!

Thursday, July 21, 2011

ഈ കോഴി ലോകത്തിൽ ഒറ്റപ്പെട്ട്!


മണി മൂന്ന്.
ഭയങ്കര വിശപ്പ്!
പാതിരാത്രിയാണ്,
ഭാര്യ ഉറക്കത്തിലാണ്,
മോനും.
രാത്രിയുറക്കം നമുക്കു പിന്നെ
പണ്ടേ ഇല്ലല്ലോ!
വയറ് കത്തുന്നു....
എന്താ ചെയ്ക?

അടുക്കളയിലേക്ക് ചെന്നു.
പാത്രങ്ങൾ പരിശോധിച്ചു.
ഒന്നും ബാക്കിയില്ല.
കഴുകിക്കമഴ്ത്തിയ പാത്രങ്ങൾ
ഉറക്കച്ചടവിൽ എന്നെ നോക്കി.
സമയം തെറ്റിവരുന്നവരെ
അവറ്റകൾ മയന്റ് ചെയ്യില്ല.
അഹങ്കാരികൾ....
പിന്നെ അവിടെ നിന്നില്ല.
ഫിഡ്ജ് തുറന്നു.
പച്ചക്കറികൾ മാത്രം.
രണ്ടുമൂന്ന് തക്കാളി തിന്നു.
എന്നിട്ടും വിശപ്പ് തന്നെ.
പിന്നെയുള്ളത് രണ്ടുമൂന്ന്
കോഴിമുട്ടകളാണ്.
രണ്ടെണ്ണം കയ്യിലെടുത്ത്
അടുക്കളയിലേക്ക് നടന്നു.

നീ പിന്നെയും വന്നോ?
എന്ന ഭാവത്തിൽ പാത്രങ്ങൾ
എന്നെ നോക്കി.
അവരെ ഗൌനിക്കാതെ
ദോശക്കല്ല് സ്റ്റൌവിൽ വച്ചു,
കല്ല് ചൂടായപ്പോൾ
എണ്ണ തടവി, പിന്നെ
ഒരു മുട്ട കയ്യിലെടുത്തു
ചട്ടുകം കൊണ്ട് ഒറ്റ തട്ട്.
മുട്ട പൊട്ടി, കല്ലിൽ ഒഴിച്ചു.
ശ്‌ശ്‌ശ്........

ബുൾസ് ഐയാണ്...
(ഹാഫ് ബോയിൽഡ് എന്ന്
ചെന്നൈയിൽ പറയും)
അതാവുമ്പോൾ
മറിച്ചിട്ട് ചുമ്മാ
സമയം കളയണ്ട.
അൽ‌പ്പം വെന്തപ്പോൾ
ചട്ടുകം കയറ്റി പൊക്കിയെടുത്തു
പാത്രത്തിൽ വച്ചപ്പോൾ ഒരു കാഴ്ച.
മഞ്ഞക്കരുവിൽ ചോര!
പാത്രം മുഖത്തോടടുപ്പിച്ച്
സൂക്ഷിച്ച് നോക്കി.
രക്തക്കുഴലുപോലെ എന്തോ ഒന്ന്!
ഇത് തിന്നാനോ?
എനിക്ക് ഓക്കാനം വന്നു.

കൊലപാതകം....
മറ്റൊരു വാക്കിൽ ഭ്രൂണഹത്യ....
ഈശ്വരാ....
ഭാവിയിൽ എന്തോ ആവേണ്ട
മുട്ടയായിരുന്നു....!
കോഴികളുടെ അഖിലേന്ത്യാ-
പ്രസിഡന്റോ, മാർപ്പാപ്പയോ,
ഐൻസ്റ്റീനോ, അമിതാഭ് ബച്ചനോ,
സച്ചിനോ, വിശ്വനാഥൻ ആനന്ദോ,
ബിൽ ഗേറ്റ്സോ, സോണിയാ ഗാന്ധിയോ,
ഒബാമയോ, സന്തോഷ് പണ്ഡിറ്റോ....
കോഴികൾക്കിടയിൽ
പ്രതിഭകളില്ലെന്ന് കരുതുന്നത്
അബദ്ധമാണ്.
കോഴികൾക്കുമില്ലേ ഒരു ലോകം?
മനുഷ്യമൃഗമില്ലാത്ത,
സംസ്ക്കാരസമ്പന്നമായ,
സ‌മൃദ്ധിയുടെയും
സാഹോദര്യത്തിന്റെയും
ഒരു കോഴി ലോകം?
ഇതൊന്നും മനുഷ്യന്റെ മാത്രം
കുത്തകയല്ലല്ലോ!!!!!
എല്ലാം നശിപ്പിച്ചു!
എനിക്ക് കുറ്റബോധം.
ഇനിയെന്താ ചെയ്ക?

തിന്നാൻ ഏതായാലും പറ്റില്ല.
കളയാനും മനസുവരുന്നില്ല.
അതുകൊണ്ട്,
വെള്ളക്കരു മാത്രം തിന്ന്
മഞ്ഞക്കരു മാറ്റിവച്ചു,
കാലത്ത്, ഔപചാരികമായി
അടക്കം ചെയ്യാൻ!
പിന്നെ, പോയി കിടന്നു.
രാവിലെ എഴുന്നേൽക്കാനുള്ളതാണ്....!

Tuesday, July 19, 2011

പാദസരങ്ങള്‍ പറഞ്ഞ യാത്രാമൊഴി


ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് മലര്‍ന്ന് കിടക്കുകയാണ് അയാൾ. ഓല മേഞ്ഞ ആ ചെറിയ വീട്ടിൽ വേറെ ആരുമില്ല. പാടത്തെ പണിയും കുളിയും പിന്നെ അത്താഴവും കഴിഞ്ഞാൽ കൂർക്കം വലിച്ചുറങ്ങാറുള്ള ആളാണ് ഈ കിടക്കുന്നത്. നേരം ഇത്രയായിട്ടും അയാൾക്ക് ഇന്ന് മാത്രം ഉറക്കം വന്നിട്ടില്ല, വിളക്കും അണച്ചിട്ടില്ല. ആ മണ്ണെണ്ണ വിളക്ക്  തലയിണയ്ക്ക് അരികിലിരുന്ന് ആളിക്കത്തുന്നു. അതിനടുത്തായി മംഗളം വീക്കിലി. അതിലെ മുഖചിത്രത്തിൽ അച്ചടിച്ച് വന്ന പെൺകുട്ടിയുടെ പുഞ്ചിരിയെ നിഷ്പ്രഭമാക്കുന്ന പുഞ്ചിരി അയാളുടെ ചുണ്ടുകളിൽ വിടർന്ന് നിൽക്കുന്നത് വിളക്കിന്റെ വെട്ടത്തിൽ നന്നായി കാണാം. ഇമവെട്ടാതെ അയാൾ മുകളിലേക്ക് നോക്കിക്കിടന്നു, അയാളുടെ മനസുനിറയെ അവളുടെ മുഖമായിരുന്നു! തൊട്ടടുത്തുള്ള ചാണകക്കുഴിയിൽ നിന്നുള്ള ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഇടകലർന്ന ഗന്ധവും, പടച്ചട്ടയിട്ട പെൺകൊതുകുകളും അയാളുടെ മൂക്കിനെയും ശരീരത്തെയും നിരന്തരം ആക്രമിക്കുന്ന കാര്യം അയാൾ അറിയുന്നില്ല. കഴുകിക്കമിഴ്ത്തിയ മണ്‍കലങ്ങള്‍ക്കരികില്‍ പുകയുന്ന അടുപ്പിലെ ആറാത്ത കനല്‍ക്കട്ടകളില്‍ നിന്നുയരുന്ന ഉഷ്ണക്കാറ്റില്‍ അയാളുടെ നെറ്റിത്തടം വിയര്‍ത്തൊഴുകിയിട്ടും അയാള്‍ മുഖം തുടയ്ക്കുകയോ, അടുപ്പിൽ വെള്ളമൊഴിച്ച് തീ കെടുത്തുകയോ ചെയ്യുന്നില്ല. പ്രണയം തലയ്ക്ക് പിടിച്ചാൽ മസ്തിഷ്ക്കം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. കരിന്തിരി എരിഞ്ഞുതുടങ്ങിയ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങുന്ന വെട്ടത്തില്‍ അയാള്‍ അവളെയും ധ്യാനിച്ച് കിടപ്പാണ്. പഴകി ദ്രവിച്ച കൂരയിലൂടെ അരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങള്‍... പർണ്ണശാല പോലെ പരിശുദ്ധമായ തന്റെ കിടപ്പാടം.... എങ്ങും ഒരു മണിയറയുടെ പ്രതീതി. തനിക്കൊപ്പം ഇപ്പോൾ അവളും ഉണ്ടായിരുന്നെങ്കിൽ... അയാൾ ആശിച്ചുപോയി. അവളുടെ അസാന്നിധ്യം പോലും അയാൾ അതിയായി ആസ്വദിച്ചു.

ചെമ്മണ്ണിന്‍റെ നിറവും, ചെന്താമര പോലെ വിടര്‍ന്ന കണ്ണുകളും, ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളും, അതിൽ പാല്‍പ്പുഞ്ചിരിയും, മെടഞ്ഞ് മടക്കിയ മുടിയിൽ തുളസിക്കതിരും, നെറ്റിയില്‍ ചന്ദനവും, പച്ച മണ്ണിന്‍റെ വശ്യമായ മണവും, പാവാടയ്ക്കിണങ്ങുന്ന ബ്ലൌസും, പിന്നെ കുലുങ്ങിച്ചിരിക്കുന്ന കരിവളകളും….! ആ ഗ്രാമത്തിന്‍റെ മുഴുവന്‍ സൌന്ദര്യവും അവള്‍ക്കുണ്ടായിരുന്നു. ചാറ്റൽമഴ കഴിഞ്ഞ് ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന മഴവില്ല് പോലെ ഒരു പെൺകുട്ടി....

അടുപ്പിന്റെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന വിറകിനിടയിൽ കിരുകിരാ ശബ്ദമുണ്ടാക്കി പതിയിരിക്കുന്ന ചുണ്ടനെലികളും, മാറാല നിറഞ്ഞ മേല്‍ക്കുരയിലെ പല്ലികളും, കൂര്‍ക്കവലിക്കുന്ന ചക്കിപ്പൂച്ചയും, ചാമ്പല്‍ക്കൂനയില്‍ ഇരിപ്പിടമുണ്ടാക്കി അടയിരിക്കുന്ന പിടക്കോഴിയും, ഒരായിരം ചോനാനുറുമ്പുകളും ഇടക്കിടെ അയാളെ ശ്രദ്ധിക്കുന്നുണ്ട്. രാത്രിയായാൽ എല്ലാ ജീവികൾക്കും പ്രകാശം ഒരു ശല്യം തന്നെ. സ്വപ്നം കാണാൻ എന്തിനാ വിളക്ക്? അയാൾക്കത് അണച്ചൂടെ? അവ പിറുപുറുത്തു. ഇതൊന്നുമറിയാതെ അയാൾ സ്വപ്നലോകത്ത് ഏറെ നേരം അലഞ്ഞ് തിരിഞ്ഞ് നടന്നു. ഒടുവിൽ, അയാൾ പോലുമറിയാതെ നിദ്രയിലേക്ക് വഴുതി. അപ്പോഴേക്കും ആ മണ്ണെണ്ണ വിളക്ക് താനെ അണഞ്ഞ് കഴിഞ്ഞിരുന്നു.

ഇന്നെങ്കിലും ആ പ്രണയ ലേഖനം അവൾക്ക് നൽകണം.... ഉറക്കമുണരുമ്പോൾ അയാളുടെ ആദ്യ ചിന്ത അതായിരുന്നു. പിന്നെ, ദ്രവിച്ചുതുടങ്ങിയ പനമ്പായില്‍ ചമ്രം പിണഞ്ഞിരുന്ന് കഴിഞ്ഞ രാത്രിയിൽ നടന്ന ആദ്യരാത്രിയുടെ ദൃശ്യങ്ങൾ അയാൾ വെറുതേ ഒന്ന് ഓടിച്ചുനോക്കി. അവിടെയും ഇവിടെയും ചില പാകപ്പിഴകൾ... സാരമില്ല. ഇന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവയെയും ഒഴിവാക്കാൻ ശ്രമിക്കണം. പായിൽ നിന്ന് എഴുന്നേറ്റ് പല്ലും മുഖവും കഴുകി പാടത്തേക്ക് തിരിച്ചു. പോകുംവഴി പുട്ടും കടലയും കഴിച്ചു, ഒരു കെട്ട് ബീഡി വാങ്ങി. പാടത്തെത്തുമ്പോൾ പണിക്കാരെല്ലാം പണി തുടങ്ങിയിരുന്നു.

മണി പത്ത് ആയിക്കാണും. പാടത്തെ പശിമയാര്‍ന്ന മണ്ണില്‍ മണ്‍വെട്ടി ആഴ്ത്തി വെട്ടിയപ്പോള്‍ മുഖത്ത് തെറിച്ച ചേറും വെള്ളവും തലയിൽ കെട്ടിയ തോര്‍ത്തഴിച്ച് തുടക്കുമ്പോള്‍, അങ്ങേ ദൂരെ നിന്ന് ആരോ നടന്നുവരുന്നു. അവൾ തന്നെ! പച്ചപ്പാവാടയും ചുവന്ന ബ്ലൌസും കൈയ്യിൽ കുറേ പുസ്തകങ്ങളുമായി അരിക് വെട്ടി കനം കുറഞ്ഞ വരമ്പിലൂടെ സശ്രദ്ധം നടന്നുവരുന്ന അവളെ കണ്ടപ്പോൾ അയാളുടെ മുഖം നിറഞ്ഞു. മൈലാഞ്ചിയും വെള്ളിക്കൊലുസുമിട്ട് മനോഹരമാക്കിയ അവളുടെ പാദങ്ങളുടെ താളാത്മക ചുവടുവയ്പ്പിലും, വരമ്പിൽ നിന്ന് വരമ്പിലേക്കുള്ള കുതിച്ചുചാട്ടങ്ങളിലും അയാൾ മെയ്മറന്നു. അവൾ അടുക്കുന്തോറും അയാളുടെ നെഞ്ചിടിപ്പിന് വേഗത കൂടി. ജോലി ചെയ്യുകയാണെന്ന് വരുത്തി, അയാൾ അവളെ തന്നെ ശ്രദ്ധിച്ചു. പതിവ് പോലെ അവളുടെ പാദസരങ്ങൾ അയാളെ നോക്കി ചിരിച്ചു. മുട്ടോളമുള്ള ചെളിവെള്ളത്തില്‍ മണ്‍‌വെട്ടിയും ഓങ്ങി നില്‍ക്കുന്ന അയാളെ ഒന്ന് വെറുതേ പോലും നോക്കാതെ അവള്‍ കടന്നുപോയപ്പോള്‍ പ്രകമ്പനം കൊണ്ട വായുവില്‍ കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു. അതിന്‍റെ ഉന്മാദ ലഹരിയിൽ അയാൾ അന്നത്തെ പണികളും വേഗം തീര്‍ന്നു.

അവളെ കുറിച്ച് അയാൾ ആരോടും അന്വേഷിച്ചില്ല. അക്കരെയുള്ള കൃഷ്ണൻ നായരുടെ മകളാണെന്ന് മാത്രം അറിയാം. ടൂട്ടോറിയൽ കോളേജിലോ മറ്റോ പഠിക്കുകയാവും. ഒരു ദിവസം സംസാരിക്കണമെന്ന് പലപ്പോഴും കരുതും. പക്ഷേ, അവളെ കാണുമ്പോൾ വേണ്ടെന്ന് വയ്ക്കും. എന്ത് സംസാരിക്കും? എന്തിനെ പറ്റി സംസാരിക്കും? മഴയത്തും വെള്ളപ്പൊക്കത്തിലും മുഖഛായ മാറുന്ന പാടത്തെ അതിരുകള്‍ പഴയതുപോളെ തിരിച്ച് വരമ്പുകൾ തീർക്കുന്ന തന്നെ പോലെ ഒരാൾ അതിര് കടക്കരുതെന്ന ചിന്ത... പിന്നെ നിറം, ജാതി, ജോലി... ഇവയെല്ലാം അയാളെ പിന്നിലേക്ക് വലിച്ചു. അല്ലെങ്കിലും, ആറ്റുനോറ്റുവളർത്തുന്ന നെല്‍മണികളെ പോലും കുറവന്‍‌മാര്‍ മോഹിക്കാന്‍ പാടില്ല, അത് തമ്പ്രാക്കന്മാർക്കുള്ളതാണ്! നെൽമണികളെ കണ്ണിലെ കൃഷ്ണമണി പോലെ കരുതാം, സ്വന്തമെന്ന പോലെ കണ്ടുനില്‍ക്കാം, പക്ഷേ മോഹിക്കാൻ പാടില്ല. അതാണ് പ്രകൃതി നിയമം. എങ്കിലും, അയാൾ അവളുടെ പാദസരങ്ങളുമായി കിന്നരിക്കുമായിരുന്നു, ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു തണൽ മരം പോലെ ദിവസവും അവള്‍ ആ വരമ്പിലൂടെ കടന്നുപോകുമ്പോള്‍! ഇന്ന് എന്താ കഴിച്ചതെന്നും, കൂട്ടാൻ എന്തായിരുന്നു എന്നുമൊക്കെ ആ പാദസരം അയാളോട് ചോദിക്കും. അതിനൊക്കെ അയാൾ മനസിൽ ഉത്തരം പറയും. പിന്നെ, സുന്ദരമായ അവളുടെ പാദത്തിൽ കിടന്ന് തന്നെ നോക്കി ചിരിക്കുന്ന പാദസരങ്ങളെ മറയുവോളം നോക്കി നിൽക്കും. ആ പാദസരങ്ങളെ അയാൾ ഇഷ്ടപ്പെട്ടു, അവളെ പോലെ! അതുകൊണ്ടുതന്നെ, അതിന്റെ താളവും ശബ്ദവും അയാൾക്ക് ഹൃദ്യമായിരുന്നു. അവയുടെ വ്യതിയാനങ്ങളിൽ നിന്ന് അവളുടെ ഹൃദയമിടിപ്പിന്റെ വേഗതയും ഞരമ്പിലെ രക്തസമ്മർദ്ദവും അയാൾ ഊഹിച്ചെടുത്തു. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത അയാൾക്ക് മനപ്പാഠമായിരുന്നു. എങ്കിലും, അയാള്‍ എല്ലാം മറച്ചുവച്ചു.

അവസാനമായി അവളെ കാണുന്ന ദിവസം അവൾ കസവ് സാരി ഉടുത്തിരുന്നു. തല നിറയെ മുല്ലപ്പൂവും, കഴുത്ത് നിറയെ സ്വര്‍ണ്ണാഭരണങ്ങളും, നെറ്റിയില്‍ സിന്ദൂരവും, മുഖത്ത് മന്ദഹാസവുമായി അവൾ ആ വരമ്പിലൂടെ കടന്നുപോയി. പക്കമേളക്കാരുടെ താളത്തിനൊത്ത് ചലിച്ച അവളുടെ കാലുകളും കണ്ണുകളും അന്നും അയാളെ ശ്രദ്ധിച്ചില്ല. എങ്കിലും, പാദസരങ്ങള്‍ അയാളെ നോക്കി. എങ്കിലും പുഞ്ചിരിക്കുകയോ വിശേഷമാരായുകയോ ചെയ്തില്ല. “എന്തിനാണീ ഗൌരവം?“ കണ്മുനകളിൽ കണ്ണീർ പൊടിഞ്ഞിട്ടും അയാൾ ചോദിച്ചു. അയാളുടെ കണ്ണുകളിലേക്ക് സസൂഷ്മം നോക്കിയ ശേഷം പാദസരങ്ങൾ തലകുനിച്ചു, അതിന്റെ സ്വരത്തിൽ പ്രണയഭംഗത്തിന്റെ മാറ്റൊലിയുണ്ടായിരുന്നു.

ചക്രവാളം വരെ നീണ്ടുകിടക്കുന്ന വയൽ വരമ്പിലൂടെ അവള്‍ നടന്നകലുന്നത് അയാള്‍ നിർന്നിമേഷനായി നോക്കി നിന്നു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. ഒരു യാത്രാമൊഴി പോലും ചൊല്ലാതെ, ഒന്ന് മന്ദഹസിക്കുക കൂടി ചെയ്യാതെ അവള്‍ പോയി. അന്നയാൾ ഉറങ്ങാൻ കിടന്നു, എങ്കിലും ഉറക്കം വന്നില്ല. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും അസഹനീയമായി നാറ്റം… അടുപ്പിൽ നിന്നുള്ള ഉഷ്ണം… കിരുകിരാ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തുന്ന ചുണ്ടെലികള്‍… ചിലക്കുന്ന പല്ലി… കൂര്‍ക്കം വലിക്കുന്ന പരട്ട പൂച്ച… കാലിലും കൈയ്യിലും കയറി ശുണ്ഠി പിടിപ്പിക്കുന്ന ചോനാനുറുമ്പുകള്‍… ദുഃസ്വപ്നങ്ങള്‍… അയാൾ മൂടിപ്പുതച്ച് കിടന്നു, അങ്ങനെയെങ്കിലും എല്ലാം മറന്ന് ഒന്നുറങ്ങുവാൻ!

Monday, July 18, 2011

നിഷേധികളേ, ഇതിലെ ഇതിലെ!

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന കാറല്‍ മാക്സ് നിർവചനം 100 ശതമാനവും ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മതത്തിനും, ആത്മീയതയുടെ പേരിൽ അത് വിളമ്പുന്ന അമേദ്യത്തിനും ഒരു ലഹരിയുണ്ട്, ഒരു തവണ വീണുപോയാൽ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കാത്ത അടിമത്വമുണ്ട്. പണ്ഢിതനോ പാമരനോ, ധനവാനോ ദരിദ്രവാസിയോ ആരുമാവട്ടെ! ഒരു തവണ വീണാൽ തീർന്നു. ആ ലഹരിയിൽ അയാൾ പിന്നെ സ്വന്തം തലച്ചോറ് പണയം വയ്ക്കുന്നു... തന്നിലെ അടിസ്ഥാന മനുഷ്യ സ്വഭാവമായ അന്വേഷണ ത്വരയെയും യുക്തിയെയും കുഴിച്ച് മൂടുന്നു.... പിന്നെ, ഭൂമിയോളം വിനയാന്വിതനായി കാണാമറയത്തിരിക്കുന്ന ഈശ്വരന്മാരുടെയും ആത്മീയഗുരുക്കന്മാരുടെയും ഉഡായിപ്പുകൾക്ക് മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്നു, വെറും വിശ്വാസങ്ങളുടെ പേരിൽ, ആദർശങ്ങളുടെ പേരിൽ! ഒന്നും കാണാനും കേൾക്കാനും ചിന്തിക്കാനും കെൾപ്പില്ലാത്ത അടിമയെ പോലെ! എന്തിന്? മതം നൽകുന്ന ബാഹ്യമായ ‘നിര്‍വൃതിയിലും‍’ മതിഭ്രമത്തിലും ഒതുങ്ങിക്കൂടാനുള്ളതാണോ ഈ ജീവിതം? മതത്തിനും അതിന്റെ സംവിധാനങ്ങൾക്കും തഴച്ചുവളരാൻ മണ്ണിലെ വളമാവേണ്ടവരാണോ നാം?

പാവം വീട്ടമ്മമാരും, അത്താഴപ്പഷ്ണിക്കാരും ജീവിക്കാനുള്ള മാർഗം തേടി മതത്തിന്റെ പിന്നാലെ പോകുന്നത് ഒരു വിധത്തിൽ പോട്ടെ എന്ന് വയ്ക്കാം. പക്ഷേ ഈ ബുദ്ധിജീവികൾക്ക് എന്ത് സംഭവിച്ചു എന്നാണ് മനസിലാകാത്തത്. തന്റെ മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അവന് അപ്പൊ ചൊറിയും. ബൈബിളും ഖുർ ആനും ഗീതയുമെല്ലാം അപ്രമാദിത്വങ്ങളും ആത്യന്തങ്ങളുമാണത്രേ! ആരും അവയെ ചോദ്യം ചെയ്യാൻ പാടില്ല. യേശുവിനെതിരെയോ നബിക്കെതിരെയോ സംസാരിക്കാൻ പാടില്ല, ചിന്തിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ സ്വർഗ രാജ്യത്തിലെ നിഷേധികൾ, ശപിക്കപ്പെട്ടവർ, പിശാചിന്റെ സന്തതികൾ, അന്ത്യവിധിയിൽ അവർക്ക് തക്കതായ ശിക്ഷ കിട്ടും! ഇതൊക്കെയാണ് പട്ടങ്ങൾ, ഭീഷണികൾ! കഷ്ടം! ഇത്തരം യാഥാസ്ഥിതികരായ മതവിശ്വാസികളോട് പറഞ്ഞിട്ട് ഒരു കാര്യമില്ലെന്നറിയാം, എങ്കിലും പറയാനുള്ളത് പറയണമല്ലോ! (ഞാനിങ്ങനെയൊക്കെ പറയുമ്പോൾ എന്റെ മനസിലുള്ള ചിത്രം ഞാനടുത്തിടെ പരിചയപ്പെട്ട ഒരു മുസ്ലീം സുഹൃത്തിന്റേതാണ്. ഇസ്ലാമിന്റെ ആത്മാവ് കണ്ടെത്തിയ ആളാണോ അദ്ദേഹം എന്നൊന്നും എനിക്കറിയില്ല. എങ്കിലും, മണിക്കൂറുകൾ നീണ്ട സംവാദത്തിനൊടുവിലും, മാലോകരെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തേ അടങ്ങു എന്ന നിലപാടിലാണ് അദ്ദേഹം. അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നില്ല. തന്നെയുമല്ല, ഇസ്ലാം അല്ലാത്ത ഒന്നും അയാൾക്ക് സ്വീകാര്യവുമല്ല. മതമൌലീകവാദിയായ ഒരു ചെറുപ്പക്കാരനെ ജീവിതത്തിലാദ്യമായി കണ്ട നിമിഷങ്ങളായിരുന്നു അവ, അത്ഭുതപ്പെടുത്തലുകളുടെയും ഭയപ്പാടുകളുകയും നിമിഷങ്ങൾ...)

നിഷേധാത്മക ചിന്തകള്‍, അത് എന്തുമായിക്കൊള്ളട്ടെ, പ്രകൃതി വിരുദ്ധമാണെന്ന ധാരണ തീരെ ശരിയല്ല. ഏതെങ്കിലുമൊരു വ്യവസ്ഥാപിത സംവിധാനത്തെ സംബന്ധിച്ച് അവ നിഷിദ്ധങ്ങളായിരിക്കാം. എന്നാല്‍, സത്യത്തിന്‍റെ വൈവിദ്ധ്യങ്ങളായ വശങ്ങളെ കൂടുതല്‍ നന്നായി മനസിലാക്കാനും, ശരിയെന്ന് നാം കരുതിവച്ചിരിക്കുന്ന ആദര്‍ശങ്ങളുടെ ആധികാരികതയെ പരീക്ഷിച്ചറിയാനും നിഷേധാര്‍ത്മക ചിന്തകള്‍ എപ്പോഴും നമ്മേ സഹായിക്കാറുണ്ട്. അതുകൊണ്ട്, സത്യമെന്ന് തോന്നുന്നതിനെയും അബദ്ധമെന്ന് തോന്നുന്നതിനെയും ഒരു പ്രാധാന്യത്തോടെ സമീപിക്കുന്നതാണ് ആരോഗ്യപരം. ഒന്നിനെയും അന്ധമായി വിശ്വസിക്കേണ്ട, നിഷേധിക്കുകയും വേണ്ട.

വ്യക്തിപരമായ അഭിപ്രായത്തില്‍, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ “നിഷേധി” അദ്വൈതിയായ ശങ്കരാചാര്യരാണ്. “നേതി നേതി” എന്ന് കാണപ്പെട്ടവയെ എല്ലാം നിഷേധിച്ച ശങ്കരാചാര്യര്‍ തന്നിലേക്ക് തന്നെ തിരിയുന്നതിന് പഠിപ്പിക്കുകയായിരുന്നു. “നിഷേധിക്കുക” എന്നതിനെ ഒരു സത്യാന്വേഷണ രീതിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. സ്വന്തം അസ്ഥിത്വത്തെ അടക്കം എല്ലാറ്റിനെയും നിഷേധിക്കുകയും, ഒടുവില്‍ “ഞാന്‍ ചിന്തിക്കുന്നു” (I think) എന്നും, “അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നുവെന്നും” (Therefore I exist) പറഞ്ഞു വച്ച ഡെക്കാര്‍ട്ട് അടക്കമുള്ളവര്‍ നിഷേധാത്മക രീതി പിന്‍‌തുടര്‍ന്നവരാണ്.

ശാസ്ത്രത്തിന്‍റെ മനോഭാവം തന്നെ നോക്കൂ! സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. ഏതൊരു സിദ്ധാന്തത്തെയും ഒരു സിന്തസിസ് എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഏതെങ്കിലുമൊരു സംഗതി ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള തീരുമാനത്തിലെത്താന്‍ പരിമിതമായ മനുഷ്യബുദ്ധി കൊണ്ട് സാധ്യമല്ല എന്ന വസ്തുത നാം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ, മനുഷ്യ ബുദ്ധിയ്ക്ക് തെറ്റ് സംഭവിക്കാനുള്ള സാധ്യതയും നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി പുല ബന്ധം പോലും ഇല്ലാത്തവ ആയിക്കൂടെന്നില്ല.

സത്യമെന്ന് നാം കരുതുന്നവ സൌരയുഥത്തിന്‍റെ കേന്ദ്രമായ ഭീമൻ സൂര്യന്‍ പോലെ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ വെറും തോന്നലുകളോ മരീചികയോ ആവാം. ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ തോന്ന്യാസങ്ങളുമാവാം അവ. “അപ്പോ കാണുന്നവനെ അപ്പാ” എന്ന് വിളിക്കുന്ന മനസിന്‍റെ ഈ അടിസ്ഥാന സ്വഭാവം മനസിലാക്കിയതുകൊണ്ടാവാം ശങ്കരാചാര്യര്‍ പോലും യാഥാര്‍ത്ഥ്യത്തെ നിഷേധാത്മകമായി “നേതി നേതി“ എന്ന് വിളിച്ചത്.

അങ്ങനെ നോക്കുമ്പോൾ, ഉദാസീനത (Indifference) എന്ന “സമീപനമാണ്” സമുചിതമെന്ന് കാണാം. നാം അറിയാനിരിക്കുന്നവയുമായി താരത‌മ്യം ചെയ്യുമ്പോൾ നമുക്ക് അറിയാവുന്നവ വിഷയങ്ങൾ തികച്ചും നിസാരങ്ങളാണ്. മഞ്ഞുമലയുടെ ശിഖരങ്ങളെ മാത്രം കണ്ടിട്ട് മഞ്ഞുമലയെ മനസിലായി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ? ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? യേശു, നബി, ശങ്കരാചാര്യര്‍ എന്നിങ്ങനെ തുടങ്ങുന്ന മഹാത്മാക്കള്‍ അവരുടെ കാലഘട്ടത്ത് ജീവിതത്തെ കുറിച്ച് അന്വേഷണം നടത്തി, അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. അതിന്‍റെ അര്‍ത്ഥം അതോടെ എല്ലാം തീര്‍ന്നുവെന്നാണോ? അവര്‍ നിര്‍ത്തിയ സ്ഥലത്ത് നിന്ന് നാം ഇന്ന് തുടങ്ങേണ്ടിയിരിക്കുന്നു. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം. നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങള്‍ക്കിഷ്ടം! യേശുവും നബിയും ശങ്കരാചാര്യരും നടന്ന വഴികളും താണ്ടി നാം നടക്കേണ്ടിയിരിക്കുന്നു, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താന്‍, വ്യാഖ്യാനിക്കാൻ വിട്ടുപോയ സത്യങ്ങളുടെ പുത്തൻ അർത്ഥതലങ്ങൾ കണ്ടെത്താൻ!

യാഥാ‍സ്ഥിതികനായിരിക്കുക എത്രയോ എളുപ്പം, അല്ലേ? അതുപോലെ എളുപ്പമല്ല നിഷേധിയാവുക എന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ നിഷേധിച്ച ശേഷം, ആകാശത്തിന്‍റെ പുതിയ സ്വപ്നങ്ങളിലേക്ക് അതിശക്തമായി കുതിച്ചുയരുന്ന റോക്കറ്റിന്‍റെ കരുത്തുവേണമതിന്. നിഷേധിക്കുക എന്നത് എളുപ്പമാണെന്നും, വിശ്വസിക്കുക എന്നത് കഠിനമെന്നും ആരോ പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍, എന്‍റെ നിലപാട് നേരെ തിരിച്ചാണ്, “വിശ്വസിക്കുക എത്രയോ എളുപ്പം, നിഷേധിക്കുക എത്രയോ കഠിനം.” നമുക്ക് നിഷേധികളാവാം... എല്ലാറ്റിനെയും ചോദ്യം ചെയ്യാം..., സത്യത്തിലെത്തി എന്ന പൂർണ്ണ ബോധ്യമായാൽ കൂടി! സംശയത്തിന്റെ കടുക് മണി ആ മൂലയിലെങ്ങാനും കിടക്കട്ടെ. ഒരുപക്ഷേ, ദൈവത്തിന്റെ രൂപത്തിൽ സ്വർഗം ഭരിക്കുന്നത് ചെകുത്താൻ ആണെങ്കിലോ?

Saturday, July 16, 2011

കുമാരന്‍റെ പെണ്‍സുഖം


കൂട്ടുകാരനെ യാത്ര അയയ്ക്കാനാണ് കുമാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. പട്ടണത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഓണം കേറാമൂലയായിരുന്നു കുമാരന്‍റെ സാമ്രാജ്യം. പേരുകേട്ട ഒരു പുരാതന തറവാട്ടിലെ ജോലിക്കാരനാണ് കുമാരൻ. കഠിനാധ്വാനി. ഏത് ജോലിയും ചെയ്യും. ജോലിക്കിടയിൽ കുമാരൻ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല. കാട്ടുപോത്ത് വന്നാലും കുമാരൻ അനങ്ങില്ല, അതാണ് ഡെഡീക്കേഷൻ. പക്ഷേ, ആകാശത്തെങ്ങാനും വിമാനത്തിന്റെ ശബ്ദം കേട്ടാൽ എല്ലാം തീരുന്നു. കുമാരനെ പിന്നെ പിടിച്ചാൽ കിട്ടില്ല. ആ വിമാനത്തെ കണ്ടുപിടിച്ചിട്ടേയുള്ളൂ വേറെ പണി. മുകളിലേക്ക് നോക്കി വാപൊളിച്ച് ലക്കും‌ ലഗാനവുമില്ലാതെ നടക്കും. പാടത്തായാലും, തെങ്ങിന്റെ മണ്ടേലായാലും ഇതുതന്നെ സ്ഥിതി. ദുബായിൽ നിന്ന് മുത്തശ്ചന്റെ കാണാൻ തറവാട്ടിലെത്തിയ കാരണവരുടെ കൊച്ചുമോൻ പറഞ്ഞ ചില കഥകൾ കേട്ടതിന് ശേഷമാണ് കുമാരന് വിമാന കമ്പം തുടങ്ങിയത്. അന്ന് തീരുമാനിച്ചതാണ്, മരിക്കുന്നതിന് മുമ്പ് ഒരു വിമാ‍നത്തെ നേരിട്ട് കാണണം. അതാണ് കുമാരന്‍റെ ജന്‍‌മാഭിലാഷം. കൂട്ടുകാരന്‍ ഗള്‍ഫില്‍ പോകുന്നെന്ന് കേട്ടപ്പോള്‍ ചാടി പുറപ്പെട്ടതിന്റെ പിന്നെ കാരണവും മറ്റൊന്നല്ല. ഇരവയ്ക്ക് വാങ്ങിയ പാന്‍സും ഷര്‍ട്ടും ഇന്‍സേര്‍ട്ട് ചെയ്ത്, കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവറും, കാലില്‍ റബ്ബര്‍ ചെരുപ്പുമായി “തനി എക്സിക്യൂട്ടിവ് സ്റ്റൈലില്‍“ വിമാനത്താ‍വളത്തിൽ ബസിറങ്ങുമ്പോള്‍ കുമാരന്‍റെ മനസില്‍ നൂറുകണക്കിന് ബോയിംഗ് വിമാനങ്ങള്‍ തൂവാനത്തുമ്പികളെ പോലെ പറക്കുന്നുണ്ടായിരുന്നു.

പ്രൌഢ ഗംഭീരമായ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും കുമാരന്റെ നിയന്ത്രണം നഷ്ടമാവുമെന്ന് കരുതിയ കൂട്ടുകാരൻ കാണുന്നത് മുന്നോട്ട് ഒരടി പോലും വയ്ക്കാതെ വിഷണ്ണനായി നിൽക്കുന്ന കുമാരനെയാണ്. കൂട്ടുകാരന്‍ കാര്യം തിരക്കി. “വിമാന സ്റ്റാന്‍ഡിന്‍റെ മുന്നില്‍ ഒരൊറ്റ വിമാനം കൂടിയില്ലല്ലോ!” കൂട്ടുകാരന്റെ പൊട്ടിച്ചിരി കണ്ടപ്പോൾ കുമാരന്റെ സംശയം കൂടി. “ഇനി ഇവനെങ്ങാനും തന്നെ പറ്റിക്കുകയാണോ? വിമാനം കാണിക്കാനെന്നും പറഞ്ഞ് കൊണ്ട് വന്ന് തന്നെ ഈ കാർ സ്റ്റാൻഡിൽ ഇറക്കിവിടാനുള്ള പരിപാടിയാണോ? ങാഹാ... കുമാരനെ അങ്ങനെ എളുപ്പമൊന്നും പറ്റിക്കാൻ പറ്റില്ല. ഇതല്ല, ഇതിന്റെ അപ്പുറത്തെ കാറുകൾ കുമാരൻ കണ്ടിട്ടുണ്ട്.“ കുമാരന്റെ വിമാനം കാണിച്ച് നാട്ടിലേക്ക് ബസ് കയറ്റി വിടാനുള്ള സമയവും സാവകാശവും ഇല്ലാത്തതിനാൽ കുട്ടുകാരൻ കുമാരന്റെ കൈയ്ക്ക് പിടിച്ച് യാത്ര പറഞ്ഞു. “നാട്ടിൽ വരുമ്പോൾ കുമാരന്റെ എന്താ കൊണ്ട് വരേണ്ടത്?” കൂട്ടുകാരൻ തിരക്കി. “നീയെനിക്ക് ഒരു കോപ്പും കൊണ്ട് വരണ്ട. മര്യാദയ്ക്ക് നീയെനിക്ക് വിമാനം കാണിച്ച് താ.” കുമാരന്റെ കൂടെ കൂട്ടിയത് വലിയ തലവേദനയായെന്ന് മനസിലാക്കിയ കൂട്ടുകാരൻ എങ്ങനെയെങ്കിലും തലയൂരാൻ അടുത്തുനിന്ന് പൊലീസുകാരന്റെ അടുക്കലേക്ക് കുമാരനെ പറഞ്ഞയച്ചു. പിന്നെ അയാൾ സൂത്രത്തിൽ അപ്രത്യക്ഷനായി.

ആരോരുമില്ലാത്തവർക്ക് ഈശ്വരൻ തുണ. ആ പൊലീസുകാരന്റെ സഹായത്തോടെ കുമാരൻ അങ്ങനെ സന്ദര്‍ശകർക്ക് വിമാനം കാണാനുള്ള വലിയ ഗ്യാലറിയിലെത്തി! മൂന്ന് വശവും കണ്ണാടി കൊണ്ട് മറച്ച ഒരു കണ്ണാടി കൂടായിരുന്നു അത്. വലിയ തിരക്കില്ലെങ്കിലും ഗ്യാലറിയുടെ മുന്‍‌നിരയിൽ മുഴുവൻ ഉന്തും തള്ളുമാണ്. സൌകര്യപ്രദമായ ഒരിടം കിട്ടാതെ, പേ പിടിച്ച നായയെ പോലെ കുമാരന്‍ കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഗത്യന്തരമില്ലാതായപ്പോള്‍, മുന്‍പന്തിയിലേക്ക് നുഴഞ്ഞുകയറാന്‍ പാകത്തിന് ബലക്ഷയം ബാധിച്ച ഒരിടം കണ്ടുപിടിക്കുക എന്ന അവസാന അടവ് പയറ്റാന്‍ കുമാരന്‍ തീരുമാനിച്ചു. അങ്ങനെയാണ് കുറേ ചെറുപ്പക്കാരികളും തള്ളമാരും നിന്ന സ്ഥലത്ത് കുമാരന്‍ എത്തിപ്പെടുന്നത്.

നുഴഞ്ഞു കയറാൻ പറ്റിയ വിടവിനായി കുമാരന്‍ ഏറെ നേരം സഹിഷ്ണുതയോടെ കാത്തുനിന്നു. അതിനിടയില്‍, പറന്നുയരുന്ന വിമാനങ്ങളെ കഴുത്ത് നീട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കാന്‍ കുമാരന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, ഇങ്ങനെ അരകുറയായി വിമാനം കണ്ടിട്ട് കാര്യമില്ലല്ലോ! “കുറച്ചുകൂടി പൊക്കം വയ്ക്കേണ്ടതായിരുന്നു...!“ ഏതോ നല്ല ജനിസിൽ പെട്ട ചില ചേച്ചിമാരുടെ പൊക്കം കണ്ട് കുമാരൻ അസൂയപ്പെട്ടു. തരത്തിനുള്ള ചില ചേച്ചിമാരെ കയറി മുട്ടണമെന്ന് കുമാരന് ആഗ്രഹമുണ്ടെങ്കിലും അതൊന്നും തൽക്കാലം ഇന്നത്തെ അജണ്ടയിൽ ഇല്ല. ആദ്യം വിമാനം കാണുക, അതുകഴിഞ്ഞാലോചിക്കാം തട്ടണോ മുട്ടണോ എന്ന്!

കുമാരന്‍റെ വെപ്രാളവും വേഷവും കണ്ട് ഭയന്ന ഒരു ഇളം‌മുറക്കാരി പേടിച്ച് അമ്മയുടെ കരവലയത്തിലേക്ക് കയറിയതോടെയാണ് കുമാരൻ അതുവരെ കാത്തിരുന്ന ന്യൂനമര്‍ദ്ദ പ്രദേശം സഫലമായത്. ഇനി, മുന്നില്‍ നില്‍ക്കുന്ന ഒരുത്തിയെ കൂടി ഒഴിവാക്കിയാല്‍ സൌകര്യമായി വിമാനം കാണാം. ആ പെണ്ണിന്‍റെ കഴുത്തിനിടയില്‍ കൂടിയും, ഇടക്കിടെ പാറുന്ന തലമുടിക്കിടയിലൂടെയും കുമാരന്‍ ഭാഗീകമായിട്ടെങ്കിലും വിമാനത്താവളത്തിന്‍റെ ഭൂപടം വരച്ചെടുത്തു. പിന്നെയും ചില സംശയങ്ങള്‍! വിമാനത്താവളത്തിന്‌ വിമാനത്താവളം എന്ന പേര് വരാൻ കാരണമെന്താണ്? കാറ്റ് സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള പേരുകൾ വച്ചുനോക്കുമ്പോൾ വിമാന സ്റ്റാൻഡ് എന്ന പേരല്ലേ വരേണ്ടിരുന്നത്? പിന്നെ, വിമാനത്തിന്‌ മാത്രം ഹോണില്ലാത്തത് എന്തുകൊണ്ടാ‍ണ്? പാടത്തും പറമ്പത്തും നിന്നും താൻ എത്ര കൈ കാട്ടിയിട്ടും വിമാനം നിർത്താതെ പോകുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ പോവുന്ന സംശയങ്ങളെ ദൂരീകരിക്കാൻ ഒരു ആൺ‌തരിയെങ്കിലും അടുത്തുണ്ടാവുമോ എന്നറിയാൻ കുമാരൻ തിരിയാന്‍ തുടങ്ങിയതേയുള്ളൂ. “എന്‍റമ്മോ....” എന്നൊരു നിലവിളിയോടെ കുമാരന്‍ ദേ കിടക്കുന്നു. അസൂയപൂണ്ട ഏതോ പട്ടണപ്പരിശ പിന്നില്‍ നിന്ന് തള്ളിയതാണ്. തള്ളലിന്‍റെ ഊക്കില്‍ സകല നിയന്ത്രണവും വിട്ട് കുമാരന്‍ മുന്നില്‍ നിന്ന പെണ്ണിന്‍റെ പുറത്തേക്ക് ചെന്നുവീണു. രണ്ട് ശരീരങ്ങളും മുന്നിലുണ്ടായിരുന്ന കണ്ണാടിയില്‍ അല്‍പ്പനേരം ഒട്ടിയിരുന്നു. കുമാരന്‍ മുകളില്‍ പെണ്ണ് അടിയില്‍! അതുവരെ ഇംഗ്ലീഷിലും മംഗ്ലീഷിലും വാചകമടിക്കുകയായിരുന്ന പെണ്ണുങ്ങളെല്ലാം “എന്റെമ്മച്ചിയേ” എന്ന് വിളിച്ച് നാലുപാടും ചിതറി. സ്പോഞ്ച് മെത്തയിൽ വീണ പോലെ കുമാരന്റെ ശരീരം കുളിര് കോരി. “ഹോ... ഇത്രയ്ക്ക് സോഫ്റ്റാണോ?” കുമാരന് ആ റിലേഷൻഷിപ്പിനെ അടുത്ത ലവലിലേക്ക് കൊണ്ടുപോകണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ അതിന് ആ പെണ്ണ് സമ്മതിക്കില്ലല്ലോ! എന്തുചെയ്യും? കിട്ടിയത് ആട്ടേ എന്ന് തൽക്കാലം സമാധാനിച്ച് കുമാരൻ സമനില വീണ്ടെടുത്തു, പിന്നെ ചിതറിയോടിയ പെണ്ണുങ്ങളുടെ സ്ഥാനം അപഹരിച്ച് കണ്ണാടിക്കൂടിലേക്ക് ചേർന്ന് നിന്നു. അതിന് ശേഷം ഒന്നുമറിയാത്തതു പോലെ, വിമാനത്തിന് കൈകാട്ടാനും ടാറ്റാ പറയാനും തുടങ്ങി.

ഇതുവരെ മുന്നില്‍ നിന്ന പെണ്ണിപ്പോള്‍ കുമാരന്‍റെ പിന്നിലാണ് നില്‍പ്പ്. കുമാരന്റെ തൂമ്പാ തട്ടി അവളുടെ ഡിക്കി ചളുങ്ങിയെന്ന് തോന്നുന്നു, ഇടക്കിടെ അവൾ പിന്നാമ്പുറം നോക്കുകയും അവിടം തടവുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരോ തവണ തിരിയുമ്പോഴും അവളുടെ കൈ കുമാരന്‍റെ മുതുകില്‍ സ്പർശിച്ചു. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനിടയില്‍ ആദ്യമൊന്നും കുമാരന്‍ അത് ശ്രദ്ധിച്ചതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, വേദനയും അസ്വസ്ഥതയും മൂലം ഞെരിപിരി കൊള്ളുന്ന അവളുടെ ആട്ടവും അനക്കവും കുമാരൻ ശ്രദ്ധിക്കാൻ തുടങ്ങി, ചെവിയും തൊലിയും ഉപയോഗിച്ച്! തിരിഞ്ഞു നോക്കിയാൽ ഇതുവരെ ലഭിച്ച സ്പര്‍ശനസുഖം എന്നന്നേക്കുമായി നഷ്ടമായാലോ? അതുവരെ കൈ കാണിച്ചും പല്ലിളിച്ചും ഖുഷിയായി നിന്ന കുമാരൻ പെട്ടെന്ന് വടിയായി. ടെൻഷൻ! ടെൻഷൻ!

പിന്നിലെ ചലനങ്ങൾ അറിയാൻ കുമാരന്റെ കണ്ണുകൾ ആവത് ശ്രമിക്കുന്നുണ്ട്. കുറ്റിയിൽ കെട്ടിയ പശു അതിന് എത്താത്ത സ്ഥലത്ത് നിൽക്കുന്ന പുല്ലിനെ കടിക്കാൻ പരാക്രമം കാണിക്കുന്നതുപോലെ കുമാരന്റെ കണ്ണുകളും കടമിഴിക്കോണുകളിൽ പരാക്രമം തുടർന്നു. പരാജയമായിരുന്നു പരിണിത ഫലം. എങ്കിലും കുമാരൻ വിടുമോ? മുഖം കാണാൻ പറ്റീല്ലേങ്കിലും വേണ്ടില്ല. വേറെന്തെങ്കിലും കണ്ടാലും മതിയായിരുന്നു. കുമാരൻ കക്ഷത്തിനിടയിലൂടെ താഴേക്ക് നോക്കി. തൊട്ടുവന്ദിക്കാൻ തോന്നുന്ന സുന്ദരമായ പാദങ്ങൾ... ഹാവൂ..... അങ്ങനെ നെടുവീർപ്പിട്ട് നിൽക്കുമ്പോഴാണ് തനിക്ക് മുന്നിലെ കണ്ണാടിയില്‍ അവളുടെ മുഖം പ്രതിഫലിക്കുന്ന കാര്യം കുമാരന്റെ ശ്രദ്ധയിൽ പെടുന്നത്. തല പിന്നിലേക്ക് അഡ്ജസ്റ്റ് ചെയ്ത്, കണ്ണിന്‍റെ ലെന്‍സ് പരമാവധി ക്രമീകരിച്ച് കുമാരൻ നോക്കി. ചെന്താമര പോലെ ചുവന്നു തുടുത്ത ഒരു പെണ്‍കുട്ടി. അതിനടുത്ത് കറുത്ത് കരുവാളിച്ച ഒരു കോന്തൻ. സ്വന്തം രൂപം അവഗണിച്ച് കുമാരൻ വീണ്ടും വീണ്ടും നോക്കി. അവളുടെ സൌന്ദര്യം വ്യക്തമാവുന്തോറും കുമാരന്റെ ചങ്കടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി. ജീ‍വിതത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി ഇത്ര അടുത്ത്! മിന്നല്‍പ്പിണര്‍ പോലെ എന്തോ ഒന്ന് അടിവയറ്റിൽ നിന്ന് മേലോട്ട് കയറിപ്പോവുന്നതുപോലെ! അതിന്റെ ചൂടിൽ മസ്തിഷ്ക്കവും നാവും വരളുന്നു. കണ്‍ധമനികള്‍ ചൂടുപിടിക്കുന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു, അതിൽ ശ്വാസോച്ഛാസത്തിന്റെ നൃത്തം പാളുന്നു. അങ്ങനെ, ജീവിതത്തിനും മരണത്തിനുമുടയിൽ ഘടികാര സൂചിയാടുമ്പോഴാണ് വീണ്ടും ഒരു തണുപ്പ് മുതുകത്ത് അനുഭവപ്പെടുന്നത്. “ഈശ്വരാ… ഇതെന്ത് പരീക്ഷണമാണ്?” മുഖത്ത് പൊട്ടിയ സന്തോഷം മറച്ചുവച്ച്, മുഖം പരമാവധി ശോകമയമാക്കി കുമാരൻ മുകളിലേക്ക് നോക്കി ചോദിച്ചു. പിന്നെ, അപ്രതീക്ഷിതമായി വീണുകിട്ടിയ രതിസാഫല്യത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കുമാരന്‍ അനങ്ങാതെ സ്വയം നിന്നുകൊടുത്തു.

നിമിഷങ്ങളും മിനിറ്റുകളും ആരെയും വകവയ്ക്കാതെ മാർച്ച്‌പാസ് ചെയ്തുകൊണ്ടിരുന്നു. മൂക്കിലെ പാലം തകരുന്ന മാതിരി ആരോ അമർത്തി വിട്ട അധോവായുവാണ് കുമാരന്റെ തലയ്ക്ക് തട്ടി അയാളെ പരിസര ബോധത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അശുദ്ധ വായുവിന്റെ മന്ദത മാറിയപ്പോൾ കുമാരന്‍റെ മനസില്‍ ലജ്ജയും അതിലുപരി ഒരു തരം ഭീതിയും രൂപപ്പെട്ടു. “ഛേ... എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും താനീ കാണിച്ചതെല്ലാം! തനിക്ക് അപരിചയമായ ഒരു സ്ഥലമാണെങ്കില്‍ കൂടി, ഇത്ര തരംതാഴാന്‍ പാടില്ലായിരുന്നു.” തനിക്ക് ഇപ്പോഴെങ്കിലും പരിസര ബോധം ഉണ്ടായതിൽ കുമാരൻ ആ‍രുടെയോ ഗ്യാസ് ട്രബിളിന് നന്ദി പറഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി! ഇടംവലം നോക്കാതെ അവിടെ നിന്ന് പതിയെ പിന്‍‌വാങ്ങാന്‍ കുമാരന്‍ തീരുമാനിച്ചു. അതിനുമുമ്പ്, തന്‍റെ പിന്നില്‍ നില്‍ക്കുന്ന ‘പ്രിയതമയുടെ’ മുഖം ശരിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!! കുമാരന്‍ കൊതിച്ചു. എവിടെയെങ്കിലും വച്ച് കണ്ടാൽ ഒന്ന് ചിരിക്കാൻ പറയാമല്ലോ! സ്വന്തം വികാരങ്ങളെ തട്ടിയുണര്‍ത്തി ഇത്രയും നേരം മുലയൂട്ടിയ ആ പെണ്‍കുട്ടിയോടുള്ള ലജ്ജാവഹമായ കൃതജ്ഞതയോടും പ്രണയാതുര ഭാവത്തോടും കുമാരന്‍ മെല്ലെ തിരിഞ്ഞു. അവിടെ പെണ്ണ് പോയിട്ട് ഒരു കുഞ്ഞുപോലും ഉണ്ടായിരുന്നില്ല! ഗ്ലാസ് കൊണ്ടടച്ച ഗ്യാലറിയിലെ ഉഷ്ണത്തില്‍ വിയർത്തൊഴുകിയ മുതുകില്‍ ഷര്‍ട്ട് ഒട്ടിപ്പിടിച്ചപ്പോള്‍ മനസില്‍ രൂപംകൊണ്ട മരീചികകളായിരുന്നു തനിക്ക് ലഭിച്ച തണുപ്പും, ‘പെണ്‍സുഖമെന്ന്’ കുമാരന്‍ വീട്ടിലെത്തിയപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

Friday, July 15, 2011

എങ്കിലും, ഞാനൊരു ഗേ അല്ല!

അസ്ഥിയിൽ പിടിച്ച പ്രണയം
എനിക്ക് അവനോട്!
കള്ളമല്ല, ഇതു സത്യം!
വർഷങ്ങൾക്ക് മുമ്പാണ്,
കൌമാരം പൂത്തുലഞ്ഞ്,
കായ്ക്കാൻ തുടങ്ങുമ്പോൾ!
വൈകിയെങ്കിലും
ഞാനത് തിരിച്ചറിഞ്ഞു.

അവനില്ലാത്തപ്പോൾ
ശ്വാസം മുട്ടുക;
കണ്ണുകൾ പരതുക;
ഇടനെഞ്ച് തുടിക്കുക;
സ്വൈര്യം നശിക്കുക;
പിന്നെ
അലസത, നിരാശ.
കാണുമ്പോഴാകട്ടെ,
ആ സാന്നിധ്യത്തിലാവട്ടെ,
മുഖത്ത് ആയിരം വസന്തം;
ആത്മാവിൽ ഉത്സവം;
കൊടിയും തോരണവും
ചെണ്ട മേളവും
പിന്നെ, വെടിക്കെട്ടും.
ആകപ്പാടെ ഉഷാർ!
അതിനെല്ലാം പിന്നിൽ
ഏതോ ഒരു നിർവൃതി.

അവനെന്റെ സഹപാഠി.
ഒരേ ബഞ്ചിൽ, ഒരേ മാർക്ക്
ഒരേ ഇഷ്ടങ്ങൾ
ഒരേ കുപ്പായങ്ങൾ
ഒരേ നോട്ടുബുക്കുകൾ
ഒരേ പേന
ഒരേ സോപ്പ്
ഒരേ ബക്കറ്റ്
ഒരേ ഹോസ്റ്റൽ മുറി
എന്തിനും ഏതിനും ഒപ്പം.

ഇതെങ്ങനെ സംഭവിച്ചു?
എനിക്കറിയില്ല.
കുറേ ആ‍ശയക്കുഴപ്പത്തിനും,
ചിന്തയ്ക്കുമൊടുവിൽ
ഞാൻ തിരിച്ചറിഞ്ഞു,
വൈകിയെങ്കിലും.

അവന്റെ കണ്ണുകൾ
എന്തൊരഴകാണ്!
കണ്മഷിയിട്ട പോലെ
ഇടതൂർന്ന കൺപീലികൾ!
അതിനിടയിൽ
നീലത്തടാകം പോലെ
കൃഷ്ണമണികൾ.
ബാല്യം വിടാത്ത കവിളുകൾ.
അതിലങ്ങിങ്ങായി
മുഖപ്പരുകൾ.
ആരും കൊതിക്കും
ചുവന്ന ചുണ്ടുകൾ.
അതിൽ വിടരും
കള്ള പുഞ്ചിരി.
ചിരിയിൽ തെളിയും
കുച്ചരിപ്പല്ലുകൾ.
കണ്ഠ മുഴയില്ലാത്ത
നഗ്നമാം കഴുത്ത്.
തടിച്ച മാറിടം
അതിൽ,
ഉന്തിൽ നിൽക്കും
റോസാപ്പൂ പോലെ
മുലക്കണ്ണുകൾ!
വീർത്ത വയറിൽ
കടൽച്ചുഴി പോലെ
അഴകാർന്ന പൊക്കിൾ.
തേൻ കുടം പോലെ
നിതംബം.
രോമം കിളിർക്കാത്ത
തുടകൾ.
ഈട്ടിത്തടി പോലെ
കാൽകൾ.
താമരപ്പൂ പോലെ
പാദം.
ആകെക്കൂടിയൊരു
പെൺ‌രൂപം.

“കുപ്പായമില്ലേൽ പെൺകുട്ടി“ എന്ന്
ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്,
പലപ്പോഴും.
അതുകേട്ടവൻ
മുഖം ചുളിക്കാറുണ്ട്,
പിണങ്ങാറുമുണ്ട്.
എങ്കിലും,
എനിക്കവനോടുള്ള
പ്രണയം മാത്രം
ഞാൻ മറച്ചുവച്ചു.
ഒപ്പം, അവനോടുള്ള
അഭിനിവേശങ്ങളും.
ഒരു പക്ഷേ,
അവനെന്നിൽ നിന്ന്
അകന്നുപോയാലോ?

അവനുള്ള രാത്രികളിൽ
എനിക്ക് ഉറക്കം വന്നില്ല.
പ്രണയാതുരനായി,
ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
പ്രകാശ കിരണങ്ങളുടെ
കണ്ണുവെട്ടിച്ച്
അവന്റെ കട്ടിലിൽ
ചെന്നിരിക്കാനും,
പിന്നെ പ്രണയാർദ്രമായി
ആ കാൽ വിരലുകളിൽ
സ്പർശിക്കാനും,
അവയെ ചുംബിക്കാനും,
കാലുകളിൽ
വിരലുകൾ ഓടിക്കാനും,
പൊക്കിൾ കുഴിയുടെ
ആഴമളക്കാനും
വിരലുകൾ വെമ്പി.
അടഞ്ഞിരിക്കും കൺകളിൽ
മുത്തമിടാനും,
ചെവികളിൽ ഊതാനും,
മൂക്കിൽ നാവ് കൊണ്ട്
സ്പർശിക്കാനും,
ചുണ്ടുകളിൽ ചുണ്ടുകൊണ്ട്
ഉരസാനും വ്യഗ്രത.
എങ്കിലും, അതിനൊന്നും
ഞാൻ മുതിർന്നില്ല.
ഭയം..., സദാചാര ബോധം....
പിന്നെ,
ഇതറിയുമ്പോൾ
അവനെന്നെ വെറുത്താലോ?

ഒടുവിൽ, എങ്ങനെയോ
ഞാൻ പറയാതെ തന്നെ
അവന് മനസിലായി
...

മനസിലൊളിപ്പിച്ച
എന്റെ അനുരാഗം.
എങ്കിലും, അവനെന്നെ
വെറുത്തില്ല, അകന്നുപോയില്ല.
പുരുഷമായി നോക്കിയില്ല.
കുത്തുവാക്കുപറഞ്ഞില്ല.
കുപിതനായില്ല.
മുഖം തിരിച്ചില്ല.
ശകാരിച്ചില്ല.
ആ ഒറ്റ മുറിയിൽ
ഞങ്ങൾ വീണ്ടും കഴിഞ്ഞു
ഏറെ നാളുകൾ!
കിടക്ക പങ്കിടാതെ,
പരസ്പരം പുണരാതെ.
ചുംബിക്കുകയോ,
സ്പർശിക്കുകയോ,
കൈ കോർക്കുകയോ,
ചെയ്യാതെ.
തികഞ്ഞ
സാത്വികരെ പോലെ!

Thursday, July 14, 2011

ചില ഡേറ്റിംഗ് വിശേഷങ്ങള്‍!

നാലഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ്... ചെന്നൈയിൽ ബാച്ചിലറായി കഴിഞ്ഞിരുന്ന കാലത്ത് എനിക്കൊരു റൂംമേറ്റ് ഉണ്ടായിരുന്നു. സുമുഖൻ! കക്ഷി യാദൃശ്ചികമായി പഴയൊരു സഹപാഠി പെൺകുട്ടിയെ കണ്ടുമുട്ടി. പെണ്ണ് എന്തോ ആവശ്യത്തിന് ചെന്നൈയിൽ വന്നതായിരുന്നു. പരസ്പരം കണ്ടപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് അടുത്തുള്ള മലയാളി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണമെല്ലാം കഴിഞ്ഞ് പിരിയാൻ നേരത്ത് കൂട്ടുകാരനെ നോക്കി അവൾ ഒറ്റ ചോദ്യം: “നീയിന്ന് ഫ്രീയാണോ? എങ്കീ, shall we date?” ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് താൻ അന്തംവിട്ട് പോയെന്നും, പഴയകാല സുഹൃത്ബന്ധത്തിന് കളങ്കമേശാതിരിക്കാൻ പെണ്ണിനെ ഭദ്രമായി വണ്ടികയറ്റി വിട്ടെന്നുമുള്ള കഥകൾ വിവരിക്കുമ്പോൾ എനിക്കും കൂടെയുണ്ടായിരുന്ന മറ്റ് റൂം‌മേറ്റ്സിനും അത്ഭുതം! ലോകം ഇത്രയേറെ പുരോഗമിച്ചോ? അതോ അർത്ഥമറിയാതെ ആ പെണ്ണ് ചുമ്മാ തട്ടിവിട്ടതാണോ? ഇവയായിരുന്നു ആ സായംസന്ധ്യയിലെ ഞങ്ങളുടെ ചർച്ചാവിഷയം. ഏതായാലും, ഡേറ്റിംഗ് (വാച്യാർത്ഥത്തിൽ) ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് എനിക്ക് മനസിലായി.

ഇന്നത്തെ ആൺ-പെൺ സൌഹൃദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔപചാരികതയുണ്ടോ എന്ന് എനിക്കറിയില്ല! എങ്കിലും, ഒരു കാര്യം നിശ്ചയം! എല്ലാവരും വളരെ കൂൾ ആണ്. പണ്ടത്തെ പോലെ തൊടാനും പിടിക്കാനും മരചുറ്റി പ്രേമത്തിന്റെ ചാരുതയൊന്നും വേണ്ട. മനസിലുള്ളത് മുഖത്തടിച്ച പോലെ പറയുക, ആ പെൺകുട്ടിയെ പോലെ! Yes or No! ഉത്തരം ഉടൻ കിട്ടും. നോ പറഞ്ഞാൽ പിടിയും വലിയും ഒന്നുമില്ല. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. അത്ര തന്നെ! ഇത്തരം ഡേറ്റിംഗ് വിശേഷങ്ങൾ ക്യാമ്പസുകളില്‍ നിന്നാരംഭിച്ച്, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തിൽ ഇതൊക്കെ ഒരു ഹരം തന്നെയാണ്.

ഇതുപോലെ ഹരം പിടിപ്പിക്കുന്ന മറ്റൊരു കഥ യാദൃശ്ചികമായിട്ടെങ്കിലും ഞാൻ അടുത്തിടെ വായിച്ചു, അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ബി‌എ മൂന്നാം സെമസ്റ്റർ സെക്കണ്ട് പേപ്പർ മലയാളം പുസ്തകമായ ‘സാഹിത്യ കൈരളി‘യിൽ. എന്റെയൊരു സുഹൃത്ത് വളരെ ആകാംശയോടെ എന്തോ വായിക്കുന്നത് കണ്ട് പുസ്തകം പിടിച്ചുവാങ്ങി നോക്കിയതാണ് ഞാൻ. നോക്കുമ്പോൾ കെആർ മീരയുടെ “മോഹമഞ്ഞ“ ആണ് കഥ. ഉഗ്രൻ കഥയാണെന്നും കഥയെപ്പറ്റി അവന്റെ കോളേജിൽ വല്യ ചർച്ച നടക്കാൻ പോവുകയാണെന്നും ബി‌എയ്ക്ക് പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഒറ്റ ശ്വാസത്തിൽ വായിച്ചു. “മോഹമഞ്ഞ“ വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി കഥ ഓർമ്മയിൽ നിന്ന് ചുരുക്കിപ്പറയാം. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു മധ്യവയസ്ക്കയും, വിവാഹമോചിതനായ മധ്യവയസ്ക്കനും ഒരു ആശുപത്രിയിൽ വച്ച് കണ്ടുമുട്ടുന്നു. രണ്ടുപേർക്കും മഞ്ഞപ്പിത്തമാണ്. അസുഖാവസ്ഥയാണെങ്കിലും, അവരുടെ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ ഉടക്കുന്നു, സുഹൃത്തുക്കളാവുന്നു. രണ്ടുപേരും രക്തം പരിശോധിക്കാൻ കൊടുക്കുന്നു. പരിശോധനയുടെ ഫലം വൈകിട്ടേ കിട്ടൂ എന്ന് ലാബ് ടെക്നീഷൻ പറയുന്നു. വീട്ടിൽ പോയിട്ട് തിരികെ വരാനുള്ള മടിയും, ഇനി മണിക്കൂറുകൾ വെറുതേ കുത്തിയിരിക്കണമല്ലോ എന്ന ചിന്തയും ഇരുവരെയും ഒരു സിനിമയ്ക്ക് പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ കാതൽ കൊണ്ടേൻ എന്ന തമിഴ് പടം കാണുന്നു. ഇന്റർവെൽ കഴിയുമ്പോൾ അയാൾ അവളുടെ തോളിൽ കയ്യിടുന്നു. അവൾ അത് കണ്ടതായി ഭാവിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് അവൾ അയാളുടെ തോളിൽ ചാരുന്നു. അയാളും അത് ശ്രദ്ധിക്കുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പിന്നെയും സമയം ബാക്കി. എന്നാൽ പിന്നെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അവർ. അങ്ങനെ ലോഡ്ജിൽ മുറിയെടുക്കുന്നു. ഇരുവരും കട്ടിലിൽ ഇരിക്കുന്നു. പിന്നെ ഇണ ചേരുന്നു. മഞ്ഞ നോവ് മൂലം മരിക്കുന്ന നായകന്റെ ചിത്രം നായിക പത്രത്തിന്റെ ചരമ കോളത്തിൽ കാണുന്നതോടെ കഥ അവസാനിക്കുന്നു.

സത്യം പറഞ്ഞാൽ, കഥ വായിച്ച് ഞാൻ അന്തം വിട്ടു. ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താൻ പറ്റിയ കഥയാണോ ഇത് എന്നതായിരുന്നു എന്റെ സംശയം മുഴുവൻ! ഉത്തരാധുനിക സാഹിത്യ സൃഷ്ടി എന്ന നിലയിൽ “മോഹമഞ്ഞ“ എന്ന കഥ അഭിനന്ദനം അർഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, അതിനെ ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളായിരുന്നു എന്റെ മനസ് മുഴുവൻ. തീർച്ചയായും, ഇത്തരം കഥകളെ അക്കാഡമിക് തലത്തിൽ യുവതലമുറ വിശകലനം ചെയ്യണം! പക്ഷേ, കഥ വായിക്കുമ്പോൾ കുട്ടികൾക്ക് ആദ്യം കിട്ടുന്ന ഇപ്രെഷൻ ഡേറ്റിംഗും, വഴിപിഴച്ച ബന്ധങ്ങളും സർവ സാധാരണമായി നടക്കുന്നതാണെന്നും, അതിന്റെ പിന്നാലെ പോയാലും വല്യ തെറ്റില്ല എന്നല്ലേ? തെറ്റും ശരിയും മനസിലാക്കാനും, ഒരു കഥയെ അക്കാഡമിക് തലത്തിൽ മാത്രം നിർത്താനുമുള്ള പക്വത ഒരു കോളേജ് വിദ്യാർത്ഥിക്ക് ഉണ്ട് എന്ന ഞാൻ സമ്മതിക്കുന്നു. എങ്കിലും, “മോഹമഞ്ഞ“ എന്ന കഥ സിലബസിൽ ഉൾപ്പെടുത്തിയതിലൂടെ, അവിഹിത ലൈംഗിക വേഴ്ചകളുടെ തെറ്റിനെ കുറിച്ചോ ശരിയെ കുറിച്ചോ ആലോചിക്കേണ്ടതില്ലെന്നും, സ്വതസിദ്ധമെങ്കിൽ എന്തും കാട്ടിക്കൂട്ടാമെന്നുമുള്ള വികല ചിന്തയല്ലേ പരോക്ഷമായെങ്കിലും ഔദ്യോഗികമാക്കിയിരിക്കുന്നത്? ഈ ലേഖനത്തിന്റെ ഉദ്ദേശം കഥാ നിരൂപണം അല്ലാത്തതിനാൽ “മോഹമഞ്ഞ“യെ കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല, കഥയെ സംബന്ധിച്ച് ആശയപരമായി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും. പറഞ്ഞുവന്നത് ഇതാണ്: വഴിപിഴച്ച ജീവിതശൈലികൾ നമ്മുടെ സമൂഹത്തിൽ ഒരു പകർച്ച വ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്നു...., അവയെ മാധ്യമങ്ങളും സിനിമയും, എന്തിന് യൂണിവേഴ്സിറ്റി സിലബസ് പോലും പരോക്ഷമായിട്ടെങ്കിലും പ്രമോട്ട് ചെയ്യുന്നു. ചില നാട്ടുനടപ്പുകൾ പറഞ്ഞന്നേയുള്ളൂ.

ഒരു സ്ത്രീയും പുരുഷനും കാണുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? ചോദ്യം വളരെ പ്രസക്തമാണ്. ഒറ്റ നോട്ടത്തിൽ തെറ്റൊന്നും ഇല്ല. പക്ഷേ, ആ സ്ത്രീയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ വച്ചുനോക്കുക. അതായത്, സ്വന്തം അമ്മ ഒരു പുരുഷനെ കാണുന്നു, അവർ പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താ തെറ്റ്? അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, പിന്നെയാണോ തെറ്റും ശരിയും! ഇതിന്റെ അർത്ഥം നമ്മുടെ അമ്മമാർക്ക് ഡേറ്റിംഗിനുള്ള അവകാശം ഇല്ലെന്നാണോ? അച്ഛനുമായി അമ്മ എത്ര വേണമെങ്കിലും ഡേറ്റിംഗ് ചെയ്യട്ടെ, പക്ഷേ പരപുരുഷനുമായി വേണ്ട. ഇതാവും ഉത്തരം! അമ്മയ്ക്ക് പകരം ഭാര്യയെ വച്ച് നോക്കിയാലോ? സ്ത്രീകളുടെ ആങ്കിളിൽ നിന്ന് നോക്കുമ്പോൾ, ആ പുരുഷന്റെ സ്ഥാനത്ത് സ്വന്തം അച്ഛനെയോ ഭർത്താവിനെയോ വച്ച് നോക്കിയാലോ? സംഗതി ആകെ കുഴയും... ഇതിന്റെ അർത്ഥം എന്താണ്? എത്രതന്നെ ഉത്തരാധുനികത പ്രസംഗിച്ചാലും, പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായാലും, ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാദിച്ചാലും, ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം പക്ക യാഥാസ്ഥിതികരാണ്, അങ്ങനെ അല്ലന്ന് എത്ര തന്നെ നടിച്ചാലും! ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, എല്ലാ സംസ്ക്കാരങ്ങളിലും രാജ്യങ്ങളിലും ഇപ്പറഞ്ഞത് ബാധകമാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗ് പോലുള്ള ചിന്തകളെ ജനറലൈസ് ചെയ്യുന്നത് മഹാവിഡ്ഢിത്തമാണ്. ചുരുക്കം ചില വ്യക്തികൾ കാട്ടുന്ന പിള്ളേര് കളി.... അല്ലെങ്കിൽ, ചുരുക്കം ചിലരിൽ കാണുന്ന ചില പ്രായത്തിന്റെ പ്രത്യേകതകൾ... അതിൽ കവിഞ്ഞ് ഡേറ്റിംഗിന് ഒരു മാസ് പരിവേഷം നൽകേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം തികച്ചും സ്വാഭാവികമാണെന്ന് വാദിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കച്ചവട താൽ‌പ്പര്യം ഉണ്ടാകാതിരിക്കില്ല. ഏതായാലും, കുടുംബ ജീവിതത്തിന്‍റെ ഭദ്രത ആഗ്രഹിക്കുന്നവർ ഇത്തരം ഫണ്ണുകളിൽ (funs) നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് ബുദ്ധി. പണി പാളിയാൽ പണിയാവുമേ....!

ഇനി, ഡേറ്റിംഗിനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ സംബന്ധിച്ച് കാമുകീ കാമുകന്മാർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള ഉപാധിയാണിത്. അതായത്, വിവാഹത്തിന് മുമ്പ് എതിർലിംഗത്തിൽ പെട്ടയാളുടെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കൃത്യമായി പഠിച്ച്, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാനുള്ള ഒരു മുൻ‌കരുതൽ. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിഞ്ഞാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ..., കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? എന്റെ ചോദ്യം ഇതാണ്, ഇത്രയേറെ മുൻ‌കരുതലിന്റെ ആവശ്യമുണ്ടോ? കാരണം, എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻ‌കരുതൽ? ;) എല്ലാ അളവുകളും കൃത്യമായാലും വിവാഹശേഷം അതെല്ലാം ഉദ്ദേശിച്ച പോലെ വർക്കൌട്ട് ആവുമെന്നതിന് എന്താ ഗ്യാരണ്ടി? പ്രണയ വിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെടുമ്പോൾ, നാം സ്വീകരിക്കുന്ന മുൻ‌കരുതലുകളിൽ കാര്യമില്ലന്നല്ലേ മനസിലാക്കേണ്ടത്? അതുകൊണ്ട്, എന്റെ ഗുരു പറയാറുള്ളതുപോലെ, കണ്ണടച്ച് അങ്ങോട്ട് ചാടുക....  അതല്ലേ നല്ലത്? വിവാഹം എപ്പോഴും അങ്ങനെയാണ്, കിട്ടിയ ഊട്ടി. ഇല്ലെങ്കിൽ ചട്ടി. കൂടുതൽ എന്തര് പറയാൻ! എല്ലാം കർത്താവീശോ മിശിഹായുടെ ഇഷ്ടം പോലെ നടക്കട്ടെ!

Wednesday, July 13, 2011

രാധാകൃഷ്ണന് ഭ്രാന്താണ്, എനിക്കും!

മിക്കവാറും എല്ലാ കഥകളും ഒരു ദുഃസ്വപ്നത്തിലാവും ആരംഭിക്കുക. അതാവുമ്പോൾ ഒരു ഫ്ലാഷ്ബാക്ക് പറയാനും, അതിന്റെ ചുവട് പിടിച്ച് കഥയെ മുന്നിലോട്ടോ സൈഡിലോട്ടോ കൊണ്ടുപോവാനും വളരെ എളുപ്പമാണ്. അതുകൊണ്ട്, ആ പതിവ് ഞാനും തെറ്റിക്കുന്നില്ല. രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു! ഇപ്പറഞ്ഞതുപോലെ, ദുഃസ്വപ്നമാണ് കാരണം! അയാൾ നന്നായി വിയർത്തിട്ടുണ്ട്. സ്വപ്നത്തിൻ കണ്ടത് എന്താണെന്നൊന്നും ഇപ്പോൾ ചോദിക്കരുത്. വഴിയേ പറയാം. ഏതായാലും, വിയര്‍ത്തൊലിച്ച മുഖം കിടക്കവിരി കൊണ്ട് തുടച്ച് രാധാകൃഷ്ണൻ ടേബിള്‍ ലാമ്പിന്‍റെ സ്വിച്ചമര്‍ത്തി. സ്വപ്നങ്ങളെല്ലാം വെളുപ്പാം കാലമേ സംഭവിക്കാറുള്ളൂ.... അതിനാൽ, ക്ലോക്കിൽ സമയം മൂന്നര. അടുത്ത പരിപാടി വെള്ളം കുടി ആയിരിക്കും. സ്വപ്നത്തിന്റെ ഹാങ്ങ്‌ഓവറിൽ നിന്ന് മുക്തി നേടാനാണ് ഇത്. രാധാകൃഷ്ണൻ ടേബിളിൽ നിന്ന് ജഗ്ഗ് എടുത്ത് വായിലേക്ക് കമഴ്ത്തി. ഒറ്റതുള്ളി വെള്ളം പോലുമില്ല. അയാൾ അടുത്ത് കിടന്ന ഭാര്യയെ രൂക്ഷമായി നോക്കി. വെട്ടിയിട്ട മരം പോലെ അവള്‍ മലര്‍ന്ന് കിടന്നുറങ്ങുകയാണ്. ദുഃസ്വപ്നം കാണുന്ന നായകന്മാരുടെ ഭാര്യമാരെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിന് പിന്നിലെ അജണ്ട എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ഒരുപക്ഷേ, നായകൻ കുടുംബ ജീവിതത്തിൽ അതൃപ്തനാണെന്ന് കാണിക്കാനാവുമോ ഇത്? ആർക്കറിയാം! ഏതായാലും, രാധാകൃഷ്ണൻ കിടക്കയിൽ നിന്നെഴുന്നേറ്റ് ഹാളിലേക്ക് നടന്നു. ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് മടമടാന്ന് കുടിച്ചു.

നായകൻ ഇനി കിടക്കയിലേക്ക് തിരിച്ച് പോയാലും അയാൾക്ക് ഉറക്കം വരില്ല. അയാൾ ഉറങ്ങിയാൽ കഥ മുന്നോട്ട് പോകുന്നതെങ്ങനെ? തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോൾ രാധാകൃഷ്ണൻ വീണ്ടും എഴുന്നേറ്റു. അൽ‌പ്പനേരം കട്ടിലിൽ തന്നെ ഇരുന്നശേഷം, എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു. ഉമ്മറത്ത് ചൂരൽ കസേരയോ ചാരുകസേരയോ മറ്റോ ഉണ്ടാവും. അതിൽ അയാളെ ഇരുത്തിവേണം കഥയുടെ മർമ്മപ്രധാനമായ ഭാഗങ്ങളിലേക്ക് കടക്കാൻ! രാധാകൃഷ്ണന്‍ ചൂരല്‍ കസേരയില്‍ അമര്‍ന്നിരുന്നു. കട്ടികൂടിയ തണുത്ത കാറ്റ് വീശുന്നുണ്ട്... മൂന്ന് ദിവസം കനത്ത മഴയായിരുന്നു. അന്തരീക്ഷമാകെ കുതിർന്ന് നിൽക്കുന്നു. ചൂരൽക്കസേരയിൽ ചാഞ്ഞിരുന്ന രാധാകൃഷ്ണൻ കാറ്റിന്റെ ഓളത്തിൽ അറിയാതെ മയങ്ങിപ്പോയി. പേടിക്കണ്ട! അയാൾ അങ്ങനെ ഉറങ്ങിപ്പോവുകയൊന്നുമില്ല. ഇതൊക്കെ ചെറിയ അടവുകളല്ലേ! അയാളെ ചെറുതായൊന്ന് മയക്കിക്കിടത്തിയാലല്ലേ അയാളെ കുറിച്ചുള്ള ലഘുവിവരണം നൽകാനൊക്കൂ....!

ഇടത്തരം കുടുംബസ്ഥന്‍. മക്കളില്ല, പ്രാരാബ്ദങ്ങളില്ല, ആകെയുള്ളത് ഭാര്യ മാത്രം. ചന്തക്കടുത്ത് ഒരു തടി മില്ല് നടത്തുന്നു. അതാണ് പ്രധാന വരുമാന മാർഗം. പിന്നെ കുറച്ച് വയലുണ്ട്, കുറച്ച് റബറും. ഇടത്തരം കുടുംബസ്ഥനാണ് നായകനെങ്കിൽ അയാൾ സൽഗുണ സമ്പന്നനും, കഠിനാധ്വാനിയും ആവുകയാണ് പതിവ്. പതിവുകളൊന്നും ഞാനും തെറ്റിക്കുന്നില്ല. ആ ഗ്രാമത്തിലെ സമാരാധ്യനായ ദേഹമാണ് രാധാകൃഷ്ണൻ. രാധാകൃഷ്ണൻ എന്ന് പറഞ്ഞാൽ നാട്ടുകാർ എല്ലാം അറിയും. ഗ്രാമത്തിൽ എന്ത് നടന്നാലും അയാൾ മുന്നിൽ ഉണ്ടാവും. പക്ഷേ, രാധാകൃഷ്ണന്റെ സ്വന്തം നാട് മറ്റെവിടെയോ ആണ്. ഇങ്ങനെയൊരു twist കഥയിൽ ഇടാനുള്ള കാരണം അറിയാമല്ലേ? കക്ഷി ആ നാട്ടിൽ വരാനുള്ള, പിന്നെ അവിടെ സെറ്റിലാവാനുള്ള കാരണങ്ങൾ വിവരിക്കുന്നതിലൂടെ കഥ രസകരമാവുമെന്ന് മാത്രമല്ല, നായകന്റെ സ്വഭാവം ഒരു പരുധി വരെ സ്ഥാപിച്ചെടുക്കുകയും ചെയ്യാം. ഏത്?

രാധാകൃഷ്ണന്‍ ആ ഗ്രാമത്തില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. പോസ്റ്റുമാനായിട്ട് കിട്ടിയ ആദ്യ പോസ്റ്റിങ് അവിടെയായിരുന്നു. അങ്ങനെ, നാടുമുഴുവന്‍ ചുറ്റിത്തിരിയുമ്പോഴാണ് സൌദാ‍മിനിയെ കാണുന്നത്. ഇപ്പോ പിടി കിട്ടിയില്ലേ? നായകൻ പണ്ട് ലൈൻ വലിച്ച കഥയാണ്. നല്ല തറവാടിത്തമുള്ള ഒന്നാന്താരം നാട്ടിന്‍പുറത്തുകാരി, സൌദാമിനി. സൌദാ‍മിനിയുടെ അച്ഛന് കത്ത് കൊടുക്കാന്‍ വീട്ടില്‍ ചെല്ലുമ്പോഴാണ് ഇടിവെട്ടേറ്റതു പോലെ സൌദാമിനി രാധാകൃഷ്ണന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതോടെ പോസ്റ്റുമാൻ പാട്ടിലായി. പോസ്റ്റുമാൻ ലൈൻ‌മാനായി എന്നും പറയാം. കത്ത് നൽകിക്കഴിഞ്ഞ് വെള്ളം ചോദിക്കുക, മറ്റുള്ള വിലാസങ്ങളുടെ വഴി ചോദിക്കുക, സൈക്കിൾ പഞ്ചറായ പോലെ ടയറിനരികിൽ കുനിഞ്ഞിരിക്കുക.... തുടങ്ങിയവയാണ് പണ്ടത്തെ അടവുകൾ. അതൊന്നും ഫലിക്കാതെ വന്നപ്പോൾ സൌദാമിനിയുടെ പേരിൽ ഊമക്കത്തുകൾ അയച്ചു. അത് കൊടുക്കാനെന്ന വ്യാജേന അവളുടെ ഉമ്മറം കയറിയിറങ്ങി. അങ്ങനെ, കത്ത് കൈമാറി കൈമാറി ഒടുക്കം ഇരുവരും ഹൃദയം കൈമാറുന്നു. അങ്ങനെ കല്യാണം നടക്കുന്നു. പോസ്റ്റുമാനായി വിരമിച്ചതിന് ശേഷം, കക്ഷി തടി ബിസിനസ് തുടങ്ങുന്നു, പിന്നെ കൃഷിയും കാര്യങ്ങളുമൊക്കെയായി കഴിഞ്ഞുകൂടുന്നു. ഇതാണ് രാധാകൃഷ്ണൻ.

നമ്മൾ നേരത്തെ എവിടെയാ നിർത്തിയത്? ങാ.... കാറ്റേറ്റുള്ള പാതി മയക്കം! സൈക്കളിന്റെ ബെല്ല് കേട്ടാണ് രാധാകൃഷ്ണൻ പിന്നെ ഉണരുന്നത്. പാൽക്കാരൻ ചെക്കനാണ്. ഗേറ്റിൽ ചെന്ന് കവർപാൽ വാങ്ങി തിരിഞ്ഞതേയുള്ളൂ എവിടെ നിന്നോ എന്ന പോലെ മാതൃഭൂമി ദിനപത്രം മുറ്റത്ത് വന്ന് വീണൂ. പത്രവും പാലുമായി രാധാകൃഷ്ണൻ ഉമ്മറത്തേക്ക് കയറി. പാൽ ഗ്രില്ലിൽ വച്ച്, ചാരുകസേരയിൽ ഇരുന്ന് പത്രം നിവർത്തി. ഇനിയാണ് നായികയുടെ രംഗപ്രവേശനം. നായകനെ കുറിച്ച് ഏകദേശ ചിത്രം വായനക്കാരന് കിട്ടിക്കഴിഞ്ഞാൽ നായികയെ കുറിച്ച് ചോദ്യമുയരുക സ്വാഭാവികം.

കൊച്ചുവെളുപ്പാങ്കാലത്ത് പതിവില്ലാതെ ഉമ്മറത്ത് വന്നിരിക്കുന്ന രാധാകൃഷ്ണനെ കണ്ട് സൌദാമിനി ഞെട്ടി. ഇതെന്ന് തുടങ്ങി ഈ ശീലം -- എന്ന ഭാവേന അവൾ നോക്കി. അവർക്ക് ഈ നോട്ടം മാത്രമേയുള്ളൂ. ചോദിക്കാനോ ചോദ്യം ചെയ്യാനോ സൌദാമിനിക്ക് അവകാശമില്ല. അവകാശമില്ലെന്ന് പറഞ്ഞാൽ അവരേതാണ്ട് അടിമയാണെന്ന ശ്രുതി വരും. ഭർത്താവിന്റെ മുന്നിൽ പരിപൂർണ്ണ വിധേയ എന്നാണ് കഥാകൃത്ത് സത്യത്തിൽ വിവക്ഷിച്ചത്. നമ്മടെ സത്യൻ അന്തിക്കാട് സിനിമകളിലെ ശാലീനയായ അതേ വീട്ടമ്മ.

കുളിയും കാപ്പികുടിയും കഴിഞ്ഞ് രാധാകൃഷ്ണന്‍ ഇറങ്ങി. തടി മില്ലില്‍ എത്താൻ കുറഞ്ഞത് അര മണിക്കൂര്‍ വേണം. കവല വരെ നടന്നു. ബസ് സ്റ്റോപ്പ് എത്താറായപ്പോൾ രാധാകൃഷ്ണന്‍ ആഞ്ഞ് തുമ്മി. ഇന്നലത്തെ മഞ്ഞാണ്. മുല്ലാക്കയുടെ കടയിൽ കയറി നല്ലൊരു ചുക്കുകാപ്പി കുടിക്കണം. ദിവാകരന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ ബാഗ് വച്ച് രാധാകൃഷ്ണൻ മുല്ലാക്കായുടെ ചായക്കടയിലേക്ക് കയറി. കൂടുതൽ കഥാപാത്രങ്ങളെ കഥയിൽ ഉൾപ്പെടുത്തി കഥാ സന്ദർഭം സ്വാഭാവികമാക്കാനുള്ള എഴുത്തുകാരന്റെ സൂത്രം മനസിലായില്ലേ? ഒന്ന് ആഞ്ഞ് തുമ്മിയപ്പോൾ കഥയിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് പുതിയ കഥാപാത്രങ്ങളാണ്: മുല്ലാക്കയും, ദിവാകരനും. ഇരുവരും കഥയിൽ സുപ്രധാന വേഷം ചെയ്യുന്നവർ തന്നെ. എങ്കിലും അവരെ കഥയിലേക്ക് കഥാകൃത്ത് സന്നിവേശിപ്പിച്ചിരിക്കുന്ന വിധം ശ്രദ്ധിച്ചോ? കൊച്ചു ഗള്ളൻ!

ഒന്നാന്തരം കാപ്പിയായിരുന്നു. ചുക്കും കുരുമുളകും കരുപ്പെട്ടിയും പിന്നെ മുല്ലാക്കയുടെ കൈപുണ്യവും ചേർത്ത് തയാറാക്കിയ ചുക്കുകാപ്പി. കാപ്പികുടി കഴിഞ്ഞ് ബാഗെടുക്കാന്‍ രാധാകൃഷ്ണന്‍ ദിവാകരന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി. ദിവാകരൻ തിരക്കിലാണ്. രാധാകൃഷ്ണൻ ആദ്യമായി ആ ഗ്രാമത്തിൽ വരുമ്പോൾ താമസസൌകര്യം തരപ്പെടുത്തിക്കൊടുത്തത് ദിവാകരൻ ആയിരുന്നു. അന്നുമുതൽ ഇന്നുവരെ രണ്ടുപേരും ഉറ്റ സുഹൃത്തുക്കൾ. രാധാകൃഷ്ണന്‍ ബാർബർ ഷോപ്പിലെ ബഞ്ചില്‍ ഇരുന്നു, ബസ് വരാൻ ഇനിയും സമയം ഉണ്ടല്ലോ! പിന്നെ, അവിടെ കിടന്ന ആഴ്ചപ്പതിപ്പ് മറിക്കാന്‍ തുടങ്ങി.

“ബസ് വൈകി, ല്ലേ?” നിശബ്ദതയെ ഭേദിച്ച് ദിവാകരന്‍ രാധാകൃഷ്ണനെ നോക്കി ചോദിച്ചു. “എന്തുചെയ്യാനാ... റോഡ് നന്നാവണ്ടേ? കുണ്ടും കുഴിയും കയറിയിറങ്ങി ഒരു കണക്കിന് ബസ് വന്നുചേരുമ്പോഴാവും ടയറ് ഠോ...! ഇന്നലത്തെ കാര്യം അറിഞ്ഞില്ലേ? അവസാന ട്രിപ്പടിച്ച് ബസ് കടവത്ത് എത്തിയപ്പോൾ പഞ്ചറായി. ഒരു ബസ് നിറയെ ആളുകൾ പെരുവഴിയിൽ, അതും രാത്രിയിൽ. ഒടുക്കം സുദാകരന്റെ ഓട്ടോ പിടിച്ചാണത്രേ നാട്ടുകാരെ അവരവരുടെ സ്ഥലങ്ങളിൽ എത്തിച്ചത്....” ദിവാകരന്‍ ഇങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാല്‍ നിര്‍ത്തില്ല. തന്നെയുമല്ല, എത്രതന്നെ സംസാരിച്ചാലും, അയാളുടെ പണി നടക്കും. രാധാകൃഷ്ണന്‍ ദിവാകരനെ നോക്കിയിരുന്നു. ബാർബറുടെ മൂർച്ചയുടെ കത്തിക്ക് മുന്നിൽ സ്വയം സമർപ്പിച്ച് തികഞ്ഞ ലാഘവത്തോടെ ഉറങ്ങുന്ന ആളുകൾ... യാതൊരു ശ്രദ്ധയുമില്ലാതെ, നൂറ് കൂട്ടം കാര്യങ്ങൾക്കിടയിൽ കത്തികൊണ്ട് കയ്യാങ്കളി കാണിക്കുന്ന ബാർബർ... കത്തി ഒന്ന് മാറിയാല്‍…? തല തറയില്‍ ഉരുളാന്‍ പിന്നെ എത്ര സമയം വേണം? ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍‍! രാധാകൃഷ്ണന് അതിശയം തോന്നി! സ്വന്തം ജീവിതത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഉൽക്കണ്ഠാ‍കുലരായ ആളുകൾ പോലും ബാർബർ ഷോപ്പിൽ എത്തിയാൽ നിഷ്ക്രിയരാവുന്നു, ബാർബർ എന്തുവന്നാലും തന്റെ കഴുത്തറുക്കില്ലെന്ന് അന്ധമായി വിശ്വസിക്കുന്നു. ഇത് തികഞ്ഞ മൌഢ്യം തന്നെ! പുലർച്ചെ കണ്ട സ്വപ്നത്തിലെ ചില ദൃശ്യങ്ങൾ രാധാകൃഷ്ണന്റെ ഓർമ്മയിൽ തെളിഞ്ഞു. അറവ് ശാല പോലൊരു ബാര്‍ബര്‍ ഷോപ്പ്‌‍… ചുവരുകളിലെല്ലാം രക്തക്കറ. കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു ഉഗ്രരൂപി മൂര്‍ച്ചയേറിയ കത്തിയുമായി അട്ടഹസിക്കുന്നു… കഴുത്ത് മുറിച്ച് രക്തം കുടിക്കാന്‍ നില്‍ക്കുന്ന ജന്തുവിന്‍റെ മുന്നില്‍ യാതൊന്നും അറിയാതെ ഒരു മനുഷ്യന്‍ ഉറക്കം തൂങ്ങുന്നു... രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു, പിന്നെ ദിവാകരനോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. ഇപ്പൊ പിടി കിട്ടിയില്ലേ രാധാകൃഷ്ണന്റെ പ്രശ്നം? അങ്ങേർ ഇഷ്ടം പോലെ സ്വപ്നം കാണും... പിന്നെ, അതിനെയെല്ലാം അനുദിന ജീവിതവുമായി ബന്ധപ്പെടുത്തും. ഇരുന്ന ഇരുപ്പിൽ തത്വശാസ്ത്രമോ, വേണമെങ്കിൽ മനശാസ്ത്രമോ വിളമ്പിക്കളയും!

ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പരിചയത്തിന്‍റെ പേരില്‍ കിട്ടിയ സീറ്റില്‍ രാധാകൃഷ്ണന്‍ ചാരിയിരുന്നു. ടാറിട്ട റോഡിലെ കുന്നും കുഴികളും വകവയ്ക്കാതെ ബസ് അതിവേഗം മുന്നോട്ട് പോകുന്നു. ആ ചാഞ്ചാട്ടത്തില്‍ ആരായാലും ഒന്ന് ഉറങ്ങിപ്പോവും, പ്രത്യേകിച്ച് സ്ഥിര യാത്രക്കാർ! പക്ഷേ, രാധാകൃഷ്ണന് അന്ന് മാത്രം ഉറക്കം വന്നില്ല. അയാൾ ആ സ്വപ്നത്തിന്റെയും ബാർബർ ഷോപ്പിന്റെയും ഹാങ്ഓവറിൽ ആണ്. ബസിന്റെ പശ്ചാത്തലത്തിൽ പിന്നെയും ചിന്തകൾ... ഒരു വണ്ടി നിറയെ അറവ് മാടുകള്‍… കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു വിരൂപ ജീവി വാഹനം വലിക്കുന്നു. മരണത്തിലേക്കാണ് തങ്ങളുടെ യാത്രയെന്നറിയാതെ അറവു മാടുകൾ ഉറക്കത്തിലാണ്, വണ്ടിയുടെ ഭീതികരമായ ആ കടകട ശബ്ദത്തിലും! രാധാകൃഷ്ണന്റെ ഉള്ള് കത്തി. ആരാണ് ഈ ബസ് ഓടിക്കുന്നത്? അയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ? അയാള്‍ക്ക് ഡ്രൈവിംഗ് നന്നായി അറിയാമോ? അയാള്‍ വീട്ടില്‍ വഴക്ക് വച്ചിട്ട് വന്നിരിക്കുകയാണോ? ഇതൊന്നുമറിയാതെ അയാളെ വിശ്വസിച്ച് വണ്ടിയിൽ കയറുന്നതും, പിന്നെ ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുന്നതും അബദ്ധം അല്ലേ? രാധാകൃഷ്ണന് പിന്നെയും സംശയം!

ഒരു മിനിറ്റ്... രാധാകൃഷ്ണനെ ഇങ്ങനെ പരിഹസിക്കുന്നത് ശരിയല്ല. ഒന്നുമില്ലേലും അയാൾ പ്രായത്തിൽ മൂത്തതല്ലേ? അതുകൊണ്ട് അയാളുടെ സംശയത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കാം, കഥയിൽ നിന്ന് അൽ‌പ്പനേരം പുറത്തിറങ്ങി! ഇങ്ങനെയൊക്കെയല്ലേ കഥയിൽ ലേഖനവും ലേഖനത്തിൽ കഥയും കൂട്ടിക്കുഴയ്കാൻ പറ്റൂ... സത്യത്തിൽ എന്നതാ പ്രശ്നം?

ബാര്‍ബാറുടെ മൂര്‍ച്ചയേറിയ കത്തിക്ക് മുന്നില്‍ കഴുത്ത് കാണിച്ച് നിദ്രയിലേക്ക് വഴുതി വീഴുന്നതും, വാഹനമോടിക്കുന്ന ഡ്രൈവർ തന്നെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുമെന്നും വിശ്വസിക്കുന്നത് തെറ്റെന്നാണോ? ഒരിക്കലും അല്ല. പക്ഷേ, ഈ വിശ്വാസങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് സത്യം. ചുരുക്കിപ്പറഞ്ഞാൽ, തികഞ്ഞ അന്ധവിശ്വാസം. ജീവിതത്തിൽ ഇതുപോലെ ഒട്ടനവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. ഹൈ വാൾട്ടേജ് ഇലട്രിക് കമ്പികൾക്ക് താഴെയുള്ള റോഡിലൂടെ നടന്നുപോകുമ്പോഴും കമ്പികൾ പൊട്ടി തന്റെ തലയിൽ വീഴില്ലെന്ന വിശ്വാസം... നിലയുറപ്പിച്ചിരിക്കുന്ന ഭൂമി ഇടിഞ്ഞു താഴില്ലെന്ന വിശ്വാസം... ഏതോ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ ആ ഭക്ഷണം മൂലം തനിക്കൊന്നും സംഭവിക്കില്ലെന്ന വിശ്വാസം... ഓടുന്ന തീവണ്ടിയിലോ വിമാനത്തിലോ ഇരിക്കുമ്പോൾ താൻ സുരക്ഷിതനാണെന്ന വിശ്വാസം... ഇത്തരം അന്ധമായ വിശ്വാസങ്ങളുടെ ആകെ തുകയല്ലേ വാസ്തവത്തിൽ മനുഷ്യ ജീവിതം? ഇവയില്ലെങ്കിൽ മനുഷ്യൻ വെറും വട്ടപ്പൂജ്യം…!

രാധാകൃഷ്ണന്‍ മില്ലിൽ എത്തിയിട്ട് നേരമേറെയായെങ്കിലും അയാളുടെ മനസ് അസ്വസ്ഥമാണ്. ഓഫീസ് മുറിയിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ തൊഴിലാളികൾ മരം മുറിക്കുന്നത് നന്നായി കാണാം. വര്‍ഷങ്ങളുടെ പഴക്കമുള്ള ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. അതിൽ ചുറ്റിയിരിക്കുന്ന മൂർച്ചയേറിയ വാൾ. ഏത് നിമിഷവും എന്തും സംഭവിക്കാം. ആ അനിശ്ചിതത്വത്തിലും, ഒന്നും സംഭവിക്കില്ലെന്ന് ശുഭാബ്ധി വിശ്വാസത്തോടെ തൊഴിലാളികൾ ജോലി ചെയ്യുന്നു. വാള്‍ പൊട്ടിത്തെറിച്ചാല്‍ അറ്റുപോകാനിടയുള്ള തലകള്‍… കൈകള്‍… കാലുകള്‍… നിലവിളികള്‍… കൂട്ടക്കരച്ചിലുകൾ... രാധാകൃഷ്ണൻ ചെവി പൊത്തിപ്പിടിച്ചു. “നിര്‍ത്തുന്നുണ്ടോ...!” അയാൾ അലറി. പല്‍ച്ചക്രങ്ങള്‍ ക്രമേണ നിശ്ചലമായി. ആളുകൾ ഓഫീസ് മുറിയിൽ ഓടിക്കൂടി, സംഭവമെന്തന്നറിയാതെ അവർ പരസ്പരം കുശുകുശുത്തു! രാധാകൃഷ്ണൻ ഒരു വളിച്ച ചിരിയോടെ എല്ലാവരെയും നോക്കി, പിന്നെ അവരെ ജോലി ചെയ്യാൻ പറഞ്ഞയച്ചു.

Sunday, July 10, 2011

എനിക്ക് നൽകൂ ആയിരം ജന്മങ്ങൾ!


ഞാനൊരു സ്വപ്നം കണ്ടു,
ഉച്ച സമയത്തെ
പാതി മയക്കത്തിൽ!
സ്വപ്നം ആരംഭിച്ചത്
എങ്ങനെയെന്നറിയില്ല.
എങ്കിലും, പാതിയിൽ എപ്പഴോ
വെള്ളത്താടിയും,
കിരീടവും ചെങ്കോലും
മാലാഖ വൃന്ദങ്ങളുമായ്
ദൈവം പ്രത്യക്ഷപ്പെട്ടു!

ഞാൻ മിഴിച്ചുനിന്നു!
ഞാൻ മരിച്ചുപോയെന്നും,
ജീവിതത്തിൽ ചെയ്ത
ചില നന്മകൾ പരിഗണിച്ച്
സ്വർഗത്തിലേക്ക് എനിക്ക്
പ്രവേശനം ലഭിച്ചെന്നും,
ക്ഷണിക്കാനാണ് തങ്ങൾ
വന്നതെന്നും ദൈവം!

ഞാൻ ചുറ്റും നോക്കി.
തോജോന്മുഖനായി ദൈവം മുന്നിൽ.
പത്തടി പൊക്കവും
മസിലുകളും, ചിറകുകളുമായി
പത്തോളം മാലാഖമാർ പിന്നിൽ.
അവർക്കും പിന്നിൽ
വെള്ളക്കുതിരകളിൽ കെട്ടിയ
സ്വർണ്ണ തേര്.
എല്ലാവരും എനിക്കായി
കാത്ത് നിൽക്കുകയാണ്!
ഞാൻ എല്ലാവരെയും
മാറി മാറി നോക്കി?
അവരുടെ പുഞ്ചിരികളിൽ
സ്വാഗതത്തിന്റെ സ്വർഗീയത.

ഞാൻ വരാം! പക്ഷേ!
സ്വർഗത്തിൽ കപ്പേം കള്ളും കിട്ടുമോ?
പിന്നെ,
പൊറോട്ടയും ബീഫും?
ഒണക്ക മീനും പഴങ്കഞ്ഞിയും?
അപ്പവും ചിക്കൻ കറിയും?
പിന്നെ, ഐപി‌എൽ?
ഫേയ്സ്‌ബുക്കും, നൈറ്റ് ക്ലബും?
ഫാഷൻ ഷോയും, തീം പാർക്കും?
ചീട്ടുകളിയും, വാറ്റുചാരായവും?
കാ‍ജാ ബീഡിയും, നാടൻ തല്ലും?

ദൈവവും കൂട്ടരും
പരസ്പരം നോക്കുന്നു.
ഇതൊന്നും അവിടെ കിട്ടില്ലെന്ന്
ദൈവം!
പിന്നെ എന്നതാ ഒള്ളത്?

“നിരന്തര ഈശ്വര സാന്നിധ്യം.
ആ സാന്നിധ്യത്തിലെ അനന്തമായ
നിർവൃതി, നിത്യാനന്തം,
സമാധാനം, നിത്യ വസന്തം!”

കോപ്പ്!
ഈ സമാധാനവും നിത്യ വസന്തവും
ആർക്ക് വേണം!
വല്ല സാമിമാർക്കും കൊള്ളാം.
എന്നെപ്പോലുള്ള
സാധാരണക്കാരന് ഇതൊക്കെ
പരമ ബോറായിരിക്കും!
ഇതിലും ഭേദം നരകം!
പോയേ.... പോയേ....
ഞാനെങ്ങും വരുന്നില്ല.
എന്ന് ഞാൻ.

അത് പറ്റില്ലെന്ന് ദൈവം.
മരിച്ചാൽ ഒന്നുകിൽ സ്വർഗം
അല്ലെങ്കിൽ നരകം.
ഇതിനിടയിൽ ഒരു സ്ഥലമില്ല.

ഇത് എന്നാ ഏർപ്പാടാണ്?
എനിക്ക് രണ്ടിടത്തും പോകണ്ടന്ന്
പറഞ്ഞില്ലേ....!
രണ്ടും രണ്ട് എക്സ്ട്രീമുകൾ അല്ലേ?
ഒന്ന് നന്മയുടെ,
മറ്റൊന്ന് തിന്മയുടെ!
അതുകൊണ്ട് തൽക്കാലം
എനിക്ക് രണ്ടും വേണ്ട.

അത്രയ്ക്ക് നിർബന്ധമെങ്കിൽ
എനിക്കൊരു വരം താ....
ആയിരം ജന്മങ്ങൾ
ഈ ഭൂമിയിൽ
ജനിച്ച് മരിക്കാനുള്ള വരം!
അതു മതി.
എത്രയും നേരത്തെ
സാക്ഷാത്ക്കാരം നേടിയിട്ട്
എന്നാ എടുക്കാനാ...?
അല്ലേ?
ജീവിതം എത്ര സുന്ദരം!
ഞാൻ കേട്ടു.

ഞാൻ കണ്ണുതുറന്നു.
മുന്നിൽ ദൈവമില്ല, മാലാഖമാരും!
എങ്കിലും എനിക്ക് കേൾക്കാം
നാനാ ദിക്കിൽ നിന്നുള്ള
പ്രകൃതിയുടെ കരഘോഷം!

ചോരയ്ക്കെന്തിന് ചുവപ്പുനിറം?


ചോരയ്ക്കെന്തിന് ചുവപ്പുനിറം?
പച്ച, നീല, കറുപ്പ്,
ഓറഞ്ച്, മഞ്ഞ
എന്നിങ്ങനെ
ആയിരത്തിയെട്ട് നിറമുള്ളപ്പോൾ
ചോരയ്ക്കെന്തിന് ചുവപ്പുനിറം?

ചുവരിലും തറയിലും
സീലിങ്ങിലുമെല്ലാം
രക്തം, ചുടു രക്തം!
ചുറ്റും ഫാനിലും,
കത്തും ട്യൂബിലും,
ആണിയിലാടും ഫോട്ടോയിലും,
ക്ലോക്കിലും, ജനാലയിലും,
ഓടിക്കൊണ്ടിരിക്കും
ടിവിയിലുമെല്ലാം രക്തം!

സ്ഥാനം തെറ്റിയ സോഫ,
ഛിന്നിച്ചിതറിയ ഫ്ലവർവേയ്സ്,
മറിഞ്ഞുകിടക്കും കസേര,
അലങ്കോലമായ തുണികൾ,
ഒരു മൂലയിൽ വടി വാൾ,
അതിനരികിൽ അച്ഛൻ, മലർന്ന്!
അച്ഛനുമുകളിൽ ചേട്ടൻ
പത്ത് വയസുകാരൻ.
മറ്റൊരു മൂലയിൽ കത്തി,
അതിനരികിൽ അമ്മ, കമിഴ്ന്ന്!
സിഗററ്റ് കുറ്റികൾ, ചെരുപ്പുകൾ,
കാൽ‌പ്പാടുകൾ...
ഇതിനെല്ലാം പുറമേ അവൾ
അഞ്ചുവയസ്സുകാരി!
ടിവിക്ക് പിറകിൽ,
പേടിച്ചരണ്ട്,
വിറയാർന്ന്,
വാ പൊത്തി!

തൊട്ടുമുമ്പ് നടന്നതൊന്നും
അവൾ കണ്ടതേയില്ല
ചേട്ടനുമൊത്ത്
ഒളിച്ചുകളിക്കുമ്പോൾ
ടിവിക്ക് പിന്നിൽ
കയറിയതാണവൾ!
കുറേ കഴിഞ്ഞപ്പോൾ
കൂട്ട കാൽ‌പ്പെരുമാറ്റം...,
അട്ടഹാസം..., നിലവിളി...,
പിന്നെ,
നിശബ്ദത....
ടിവിയിലോടും വാർത്തയെ
അതിലംഘിക്കുന്ന
നിശബ്ദത....!

ചേട്ടൻ തന്നെ കണ്ടുപിടിക്കുമോ?
ഇനി, അവർ തന്നെ മറന്നതോ?
അച്ഛനും അമ്മയും
ടിവിയിൽ മൊഴുകി
ഇരിപ്പാണോ?
അതോ, ഉറങ്ങിയോ?
അവൾക്കറിയില്ല!
എങ്കിലും, അവൾക്ക് കാണാം...,
ചാലുപോലെ രക്തം ഒഴുകി
അവളുടെ പാദത്തെ
സ്പർശിക്കുന്നത്!
വഴിമാറിക്കൊടുക്കാൻ
മൂലയിലേക്ക് ആവത്
ഒതുങ്ങിയിട്ടും
രക്തം തന്നിലേക്ക്
പിന്നെയും അടുക്കുന്നത്!
ആ കടും ചോരയിൽ
അവളുടെ മുഖം
പ്രതിഫലിക്കുന്നത്...

ചോരയ്ക്കെന്തിന് ചുവപ്പുനിറം?
പച്ച, നീല, കറുപ്പ്
ഓറഞ്ച്, മഞ്ഞ
എന്നിങ്ങനെ
ആയിരത്തിയെട്ട് നിറമുള്ളപ്പോൾ
ചോരയ്ക്കെന്തിന് ചുവപ്പുനിറം?

Thursday, July 7, 2011

വെളിച്ചം ഭയാനകം!

അംഗഭംഗം വന്ന
നിഴലുകള്‍ കണ്ട്
മടുത്തു, ഇനി
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
കാഴ്ചകൾ മതി,
വെളിച്ചം ഭയാനകം.

കുപ്പക്കൂനകൾ
ഇളകുന്നു, തുട്ടിനായ്
കുഷ്ഠം കാമിച്ച
കരങ്ങളുയരുന്നു!
വിശപ്പില്‍ വെന്ത
പ്രാണന്‍ ചീഞ്ഞു
നാറുമ്പോള്‍,
മൂക്കുകള്‍ പൊത്തി
നിറകീശകള്‍ നീങ്ങുന്നു!

നാലഞ്ചുനാളത്തെ
പഴകിയ ചോറിലെ
കെട്ടവാസനയിൽ
ഉമിനീരിറക്കി,
ഒരുപിടി ചോറിനായ്
വിറയാർന്ന കൈകൾ
ഇലകള്‍ പരതവേ...
അതു പകര്‍ത്തുവാന്‍
വിരലുകൾ അമരുന്നു!

ഒക്കത്തിരിക്കുന്ന
അസ്ഥികൂടത്തിന്
ഒരു തുള്ളി വെള്ള-
മെങ്കിലും നൽകാൻ
നീളുന്ന കൈകളും,
ഒട്ടി വലിഞ്ഞ നഗ്ന-
മാറും, പിന്നെ വയറും
കാണുമ്പോള്‍,
കടമിഴി കോണിലൊരു-
തുള്ളി ബീജം കലരുന്നു.

വായുവില്‍ ശേഷിച്ച
ബാഷ്പങ്ങളെങ്കിലും
ഊറ്റിക്കുടിക്കുവാന്‍
നാവ് തള്ളുന്നു.
നായ്ക്കളും കാക്കയും
കടിപിടി കൂടുന്ന
മത്സ്യ കമ്പോള
ഓടയിലൊരു വൃദ്ധൻ
മീനുകൾക്കൊപ്പം
ചീഞ്ഞു കിടക്കുമ്പോൾ,
പുച്ഛഭാവങ്ങൾ
അയിത്തം പുലമ്പുന്നു!

വയറ്റിൽ തെളിയുന്ന
നട്ടെല്ലും മുറുക്കി-
ത്തുണി ച്ചുറ്റി,
സർക്കസു കാട്ടുന്ന
വെടിച്ച കാല്‍പ്പാടുകള്‍!
അതിന്റെ വിടവിൽ
നിലവാരം തേടി
നീയും ഞാനും
കേമനാകുന്നു,
കണ്ണടയ്ക്കുന്നു!

ഇങ്ങനെ നീളും
ദുരന്ത കാഴ്ചകൾ,
ഇനി-
എവിടെ ചെന്നു നിൽക്കും?
ഓർക്കുമ്പോൾ
മനസ് നടുങ്ങുന്നു.
അതുകൊണ്ടിനി
കാഴ്ചകൾ ഇത്രമതി!
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
വെളിച്ചം ഭയാനകം!

Wednesday, July 6, 2011

രാപ്പാടികൾ പറന്നകലുമ്പോൾ

ആറരയ്ക്കുള്ള പാസഞ്ചർ ട്രെയിൽ പോയതോടെ പ്ലാറ്റ്ഫോം പിന്നെയും വിജനമായി. പൂർണ്ണമായും വിജനമായെന്ന് പറയാൻ ഒക്കില്ല. അസ്തമയ സൂര്യൻ ഇപ്പോഴും ചക്രവാളത്തിൽ തന്നെയുണ്ട്, പിന്നെ പ്ലാറ്റ്ഫോമിലെ തടി ബഞ്ചിൽ ഗായത്രിയും! അവർ ഏറെ നേരം മുഖത്തോട് മുഖം നോക്കിയിരുന്നു. പിന്നെ, സൂര്യനും യാത്ര പറഞ്ഞ് അകലെയുള്ള തെങ്ങിൻ തോട്ടത്തിനുള്ളിൽ മറഞ്ഞു. അങ്ങനെയാണ് പ്ലാറ്റ്ഫോമിലെ ട്യൂബ് ലൈറ്റുകൾ തെളിയുന്നത്. ഗായത്രി അങ്ങോട്ടുമിങ്ങോട്ടും കണ്ണോടിച്ചു. ഒറ്റ മനുഷ്യക്കുഞ്ഞ് പോലുമില്ല. എങ്കിലും അവൾക്ക് പേടിയില്ല. ഇന്നും ഇന്നലെയും തൂടങ്ങിയതല്ല ഈ റെയിൽ‌വേ സ്റ്റേഷനുമായുള്ള ബന്ധം! നാല് വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം ഈ പ്ലാറ്റ്ഫോമിൽ വന്നിറങ്ങിയത് മുതൽ അവളും റെയിൽ‌വേ സ്റ്റേഷനും ഉറ്റ സുഹൃത്തുക്കളാണ്. അധ്യയന വർഷത്തിനിടയിൽ കിട്ടുന്ന അവധികളിൽ നാട്ടിൽ പോകാൻ അവൾ സ്ഥിരം എത്താറുള്ളത് ഈ റെയിൽ‌വേ സ്റ്റേഷനിലാണ്. അപ്പോഴൊക്കെ അവർ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പുതുതായി നടപാത വന്ന കാര്യവും, ടിക്കറ്റ് കൌണ്ടർ വിപുലീകരിച്ച കാര്യവും, ഇലട്രിക് ലൈൻ വന്ന കാര്യവും അവളെ കാണിക്കാറുണ്ട്. പക്ഷേ, ഇന്നുമാത്രം അവൾക്ക് അതിലൊന്നും താല്പര്യം ഉണ്ടായില്ല. അവളുടെ മുഖത്തിൽ തളം കെട്ടി നിൽക്കുന്ന മൂകത ആ റെയിൽ‌വേ സ്റ്റേഷന്റെ മുഖത്തും പ്രകടമായി.

പതിവിൽ നിന്ന് വ്യത്യസ്തമായി ഗായത്രിയുടെ കൂടെയുള്ള ലഗേജുകൾ കണ്ടപ്പോഴാണ് സ്റ്റേഷന് കാര്യം പിടി കിട്ടിയത്. അവൾ പോവുകയാണ്! കോഴ്സ് കഴിഞ്ഞാൽ പിന്നെ പോകാതിരിക്കുന്നതെങ്ങനെ? അതിന്റെ മുഖം വീണ്ടും ദുഃഖാർത്തമായി. ഇതുകണ്ട ചീവീടുകൾ സ്റ്റേഷനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അതിൽ ഫലം ഉണ്ടായില്ല. ഏഴരയ്ക്കുള്ള മെയിൽ എത്തിയാൽ അവൾ പോകും... പിന്നെ, എന്നാവും കാണുക? ഗായത്രിയുടെ മടക്കയാത്രയിൽ നീരസം പ്രകടിപ്പിക്കുകയാണെന്ന പോലെ, റെയിൽ‌വേ സ്റ്റേഷനിലെ സ്പീക്കറുകൾ മെയിലിന്റെ സമയം മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. സമയം വൈകുന്തോറും ഗായത്രിയും അസ്വസ്ഥയായി. മൂക്കിയൂടെ തെന്നിയുറങ്ങിയ കണ്ണട മുകളിലോട്ടാക്കി അവൾ ബെഞ്ചിൽ ചാരിയിരുന്നു.

എത്രയും പെട്ടെന്ന് കോഴ്സ് കഴിയണേ എന്ന പ്രാർത്ഥനയായിരുന്നു ഇതുവരെ.... പഠിത്തം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന്റെ സന്തോഷമായിരുന്നു ഈ റെയിൽ‌വേ സ്റ്റേഷനിൽ എത്തുന്നതുവരെ.... പക്ഷേ, എന്തോ! മനസിൽ എവിടെയോ ഒരസ്വസ്ഥത! സഹപാഠികൾ എത്ര നിർബന്ധിച്ചിട്ടും ഇന്നീ രാത്രിയിൽ നടക്കുന്ന ഫെയർവെൽ പ്രോഗ്രാമിൽ പങ്കെടുക്കാതെ പുറപ്പെട്ടതാവുമോ ഈ അസ്വസ്ഥതയ്ക്ക് കാരണം? ഗായത്രി അങ്ങനെയാണ്. അവൾക്ക് ഒന്നിനൊടും അത്ര പെട്ടെന്നൊന്നും ആത്മബന്ധം അനുഭവപ്പെടാറില്ല, ആ കോളേജിനോടും സഹപാഠികളോടും തീരെയില്ല! ഒരു പക്ഷേ, അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി താല്പര്യമില്ലാതിരുന്ന കോഴ്സും കോളേജും തിരഞ്ഞെടുക്കേണ്ടി വന്നതിനാലാവും ഇത്. യാന്ത്രികമായ നാല് വർഷങ്ങൾ.... കുറേ കഴിയുമ്പോൾ എല്ലാം ശരിയാവുമെന്ന് കരുതി. ഒന്നും നടന്നില്ല. എന്നിട്ടും സമാധാനിച്ചു, ഇനി അധികം നാൾ ഇല്ലല്ലോ എന്ന്! ഇപ്പോൾ, എല്ലാം പൂർത്തിയാക്കി നാട്ടിലേക്ക് വണ്ടി കയറാനിരിക്കുമ്പോൾ എവിടെയോ ഒരു നോവ്! അതിന്റെ ഉറവിടം തേടി അവൾ ഓർമ്മകളെ ചിക്കി മാറ്റാൻ തുടങ്ങി.

അച്ഛനോടുള്ള നീരസം പകയായി, പിന്നെ വെറുപ്പായി പടർന്ന് പന്തലിച്ച് ഈ നാല് വർഷക്കാലം തന്നെ തന്റേതല്ലാത്ത സ്വഭാവ വൈകൃതങ്ങളിലൂടെ കൂട്ടിക്കൊണ്ട് പോയെന്ന് ഗായത്രിക്ക് നന്നായി അറിയാം. പരോക്ഷമായിട്ടെങ്കിലും അവൾ അവയ്ക്ക് വളം വച്ചുകൊടുത്തു. അവൾക്ക് പുസ്തകങ്ങളെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല, ക്ലാസ് മുറികളെ പ്രണയിക്കാൻ കഴിഞ്ഞില്ല. ഈ വെറുപ്പും നിഷ്ക്രിയത്വവും അധ്യാപകരോടും സഹപാഠികളുമായുള്ള ബന്ധത്തിലും എങ്ങനെയൊക്കെയോ പ്രതിഫലിച്ചു. ഒന്നും വേണ്ടായിരുന്നു! ഇനിയൊരിക്കലും കോളേജ് ജീവിതത്തിൽ തിരികെ കിട്ടില്ലല്ലോ! അതിൽ എന്തൊക്കെയോ നഷ്ടപ്പെടുത്തിയതുപോലെ.... യൌവനത്തിന്റെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ച്, കുസൃതികൾ കൊണ്ടും തമാശകൾ കൊണ്ടും കോളേജ് ജീവിതം ആർഭാഢമാക്കിയ സഹപാഠികളുടെ മുന്നിൽ താനൊരു വട്ടപ്പൂജ്യം. യൌവനത്തിന്റെ ചൂടും നീരുമുള്ള ഒരു പ്രണയ ബന്ധത്തിൽ പോലും വീഴാൻ കൂട്ടാക്കാത്തതിലുള്ള അപകർഷതാബോധം... പ്രണയാഭ്യര്‍ത്ഥന നടത്തിയവരെയും കൂട്ടുകൂടാനെത്തിയ ചെറുപ്പക്കാരെയും പടിക്ക് പുറത്തുനിർത്തി ആഢ്യത്വം കാട്ടിയ അപക്വതയെ കുറിച്ചുള്ള കുറ്റബോധം... എന്തിന് വേണ്ടിയായിരുന്നു ഇതൊക്കെ? ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!

ദീർഘനേരത്തെ ആലോചനയ്ക്ക് വിരാമമിട്ട് ട്രെയിന്‍ പ്ലാറ്റ്ഫോമിൽ കുതിച്ചെത്തി. പ്ലാറ്റ്ഫോം പെട്ടെന്ന് ആളുകളെ കൊണ്ട് നിറഞ്ഞു. എങ്ങും കലപില ശബ്ദം. റിസര്‍വ് ചെയ്ത സ്വന്തം സീറ്റിനുവേണ്ടി പോലും തിരക്കുകൂട്ടുന്ന ആള്‍ക്കാരുടെ വെപ്രാളവും ബഹളവും ഗായത്രിക്ക് അരോചകമായി തോന്നി. പരക്കം പായുന്ന ചെറുമികളുടെയും തലമൂത്തവരുടെയും ഇംഗിതത്തിന് അവൾ അൽ‌പ്പനേരം വഴിമാറി നിന്നുകൊടുത്തു. അപ്പോഴേക്കും ട്രെയിന്‍ ചലിച്ചുതുടങ്ങിയിരുന്നു.

അത്താഴപ്പൊതി തുറന്ന് തികഞ്ഞ ഭവ്യതയോടെ ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തിന്‍റെ ഇടയിലായിരുന്നു അവളുടെ സീറ്റ്. സുന്ദരിയായ കോളേജ് കുമാരിയെ കണ്ടപ്പോള്‍ മധ്യവയസ്ക്കനായ കുടുംബസ്ഥന്‍ കാലുകൾ വശത്തേക്ക് മാറ്റി അവൾക്ക് വഴിയുണ്ടാക്കിക്കൊടുത്തു. അയാളുടെ ഭാര്യയും അമ്മയും തൊട്ടടുത്ത് തന്നെയുണ്ട്. ബാഗും സാധനങ്ങളും സീറ്റിനടിയിലാക്കി അവരുടെ എതിർവശത്ത് അവൾ ഇരുന്നു. മുന്നിലുള്ള അപ്പർ ബെർത്തിൽ 20 വയസ് തോന്നിക്കുന്ന ഒരു ചെക്കൻ കിടക്കാനുള്ള വട്ടം കൂട്ടുന്നു. അവൻ ഇയാളുടെ മകനാവണം, ഗായത്രി ഊഹിച്ചു. അവളുടെ വലത് വശത്ത് പത്ത് വയസുകാരി പെൺകുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ജനാലയിൽ തലചാരി അവൾ പുറത്തേക്ക് നോക്കി.

ഇരുളടഞ്ഞ പുറം കാഴ്ചകളില്‍ നക്ഷത്രങ്ങള്‍ പോലെ ചിമ്മിനില്‍ക്കുന്ന വൈദ്യുതവിളക്കുകള്‍ അധികനേരം ആരുടെയും ശ്രദ്ധ പിടിച്ച് നിര്‍ത്താറില്ല, പ്രത്യേകിച്ച് തീവണ്ടി യാത്രകളിൽ... പുറംകാഴ്ചകള്‍ മടുത്തപ്പോൾ ഗായത്രി കണ്ണുകള്‍ വലിച്ചു. അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. സീറ്റിനടിയിലെ ബാഗിൽ നിന്ന് ഒരു പൊതിയെടുത്ത് അവൾ തുറന്നു. ചപ്പാത്തി ചെറുതായി മുറിച്ച് കറിയിൽ മുക്കി അവൾ വായിലേക്ക് വച്ചു. കുപ്പി തുറന്ന് വെള്ളം കുടിക്കാൻ മുഖമുയർത്തുമ്പോഴാണ് അപ്പർ ബെർത്തിലെ ചെക്കനെ ഗായത്രി പിന്നെ ശ്രദ്ധിക്കുന്നത്. അവൻ താഴേക്ക് നോക്കി കിടപ്പാണ്. കുറച്ചുകഴിഞ്ഞപ്പോൾ അവൾ വീണ്ടും അവനെ ശ്രദ്ധിച്ചു. അപ്പോഴും അവന്റെ നോട്ടം താഴേക്ക് തന്നെ! അവൾക്ക് എന്തോ പന്തികേട് തോന്നി. അവളുടെ കണ്ണുകൾ താഴെയാകെ പരതി. ഒടുവിലാണ് അവളുടെ ശ്രദ്ധ സ്വന്തം മാറിടത്തിൽ പതിക്കുന്നത്. സ്ഥാനം മാറിയ ഷോളിനിടയിൽ കൂടി അവളുടെ വെളുത്ത മുലകൾ നന്നായി കാണാം. കൈയ്യിലിരുന്ന ചപ്പാത്തി പ്ലേറ്റിൽ വച്ച് അവൾ ഷോൾ നേരെയിട്ടു. പിന്നെ, ഒന്നും സംഭവിക്കാത്തതുപോലെ ഭക്ഷണം തുടർന്നു.

ഭക്ഷണം കഴിഞ്ഞ് കൈ കഴുകി അവൾ അപ്പർ ബെർത്തിൽ കയറി. കൈയ്യിലിരുന്ന ബെഡ് ഷീറ്റ് വിരിച്ച് അവൾ കിടന്നു. പിന്നെ, എതിർവശത്തെ ബെർത്തിൽ കിടക്കുന്ന ചെക്കനെ വെറുതേയൊന്ന് നോക്കണമെന്ന് അവൾക്ക് തോന്നി. കടമിഴിക്കോണിലൂടെ അവളുടെ നോട്ടം അവനിൽ പതിച്ചു. ഒരു നോട്ടം പ്രതീക്ഷിച്ച ചെക്കൻ കണ്ണിറുക്കി, പിന്നെ ഒരു പുഞ്ചിരിയും! ഗായത്രി നെറ്റി ചുളിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! അവൾ വീണ്ടും നോക്കി. ദേ, വീണ്ടും വരുന്നു കണ്ണടി. ഗായത്രിയുടെ നോട്ടം താഴേക്ക് പോയി. അവന്റെ അമ്മയും അച്ഛനും കിടന്നുകഴിഞ്ഞിരുന്നു. അവർ കാണാത്തതിന്റെ ധൈര്യമല്ലേ ഇവന്? ഗായത്രി പിന്നെയും അവനെ നോക്കി, അൽ‌പ്പം പരുഷമായി. ഇത്തവണ വന്നത് ചുംബനം ആയിരുന്നു. ഇത് ശരിയാവില്ല... അവനെ അവഗണിച്ച് അവൾ തിരിഞ്ഞ് കിടന്നു.

“അവനിപ്പോൾ തന്റെ വടിവൊത്ത പിൻ‌ഭാഗം ആസ്വദിക്കുകയായിരിക്കും!” അവൾക്ക് അത് നിശ്ചയമായിരുന്നു. എത്ര മൂടിയാലും ഒളിച്ചുവയ്ക്കാൻ കഴിയാതെ പൊന്തി നിൽക്കുന്ന അരക്കെട്ടിന്റെ നിഗൂഢ സൌന്ദര്യത്തിൽ അവൻ വലിഞ്ഞുമുറുകുകയായിരിക്കാം...  പാളത്തിലൊടുന്ന ട്രെയിനിന്റെ ഇളം ചാഞ്ചാട്ടത്തിൽ ഉലയുന്ന അതിന്റെ വശ്യതയിൽ അവൻ ഉരുകി ഇല്ലാതാവുകയായിരിക്കാം.... അവാച്യമായ സ്ത്രീ സൌന്ദര്യത്തിൽ വശംവദനായി, കാമ വികാരങ്ങളിൽ ആളിക്കത്താൻ തുടങ്ങിയ  ഒരാളുടെ മുഖത്തെ ഭാവഭേദങ്ങൾ എപ്പോഴും ഹൃദയഹാരിയായിരിക്കും. അതൊന്ന് കാണാൻ അവൾക്ക് കൊതി തോന്നി. മനസ് ദുഃഖാത്തമായിരിക്കുമ്പോൾ അതിന് അപാര ധൈര്യമായിരിക്കും. അവൾ രണ്ടും കൽ‌പ്പിച്ച് അവന് അഭിമുഖമായി തിരിഞ്ഞുകിടന്നു. അവന്റെ മുഖത്തെ പുഞ്ചിരി നഷ്ടമായിരുന്നു. കണ്ണുകളിൽ ഗൌരവം പടർന്നിരുന്നു. അതിൽ ആഗ്നേയ ദ്രവം നിറഞ്ഞൊഴുകുന്നത് അവൾ കണ്ടു. അതിന്റെ ചൂടിൽ അവന്റെ മസ്തിഷ്ക്കം ഉരുകിയൊലിച്ചു. നാവും ചുണ്ടുകളും വരണ്ടു. നഷ്ടസ്വപ്നങ്ങളെ കുറിച്ചോർത്ത് ഇനിയും താൻ വിഷമിക്കണമോ? അവൾ സ്വയം ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരം ഒരു ചിരിയായി അവളുടെ ചുണ്ടുകളിൽ വിടർന്നു, അതിന്റെ അർത്ഥം അവനും മനസിലായിരുന്നു...!

Tuesday, July 5, 2011

മദയാനയ്ക്ക് മുന്നിലെ അദ്വൈതം

യാദൃശ്ചികമായി ചില പ്രമുഖ ബ്ലോഗുകളില്‍ കണ്ട പോസ്റ്റുകള്‍…! അവയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം നടന്നുകഴിഞ്ഞു എന്നറിയാം. ആ നിലയ്ക്ക്, ഇങ്ങനെയൊരു പോസ്റ്റിന് പ്രസക്തിയുണ്ടോ എന്ന് പലതവണ ആലോചിച്ചു. ഒടുവിൽ, സത്യം മനസിലാക്കാന്‍ പരിശ്രമിക്കുകയും, ശ്രമിക്കുന്തോറും തോറ്റ് തുന്നമ്പാടുകയും ചെയ്യുന്ന ഒരു ശരാശരി തത്വശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ മാത്രം കുറിക്കാന്‍ ആഗ്രഹിച്ചു.

അദ്വൈതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് എന്‍റെ ഗുരുനാഥന്‍റെ വാക്കുകളാണ്. “അദ്വൈതം എന്ന സിദ്ധാന്തത്തെ മനസിലാക്കുവാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ തലച്ചോറ് വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല.” അദ്ദേഹത്തിന്റെ വാക്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? എനിക്കറിയില്ല. എങ്കിലും, വാസ്തവം ഇതാണ്... ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ പരപ്പും ആഴവും മനസിലാക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചിന്തിക്കുന്തോറും ആ‍ശയക്കുഴപ്പങ്ങളും, പുത്തൻ ആങ്കിളുകളും സമ്മാനിക്കുന്ന അദ്വൈതത്തെ കുറിച്ച് ശരിയായി വിശദീകരിക്കാൻ ശങ്കരാചാര്യർ തന്നെ പുനർജനിക്കേണ്ടിയിരിക്കുന്നുവെന്ന് ഞാൻ പലപ്പോഴും ആലോചിച്ചുപോകാറുണ്ട്. ഒരു സിദ്ധാന്തം എന്നതിൽ ഉപരി,  അദ്വൈതം എന്നത് ഒരു അനുഭവമാണ്, ജന്മാന്തരങ്ങളിലൂടെയുള്ള കഠിന തപസിലൂടെ യോഗികൾ മാത്രം ആർജിച്ചെടുക്കുന്ന സാക്ഷാത്ക്കാരം! അതുകൊണ്ടുതന്നെ, സൈദ്ധാന്തികമായി അദ്വൈതത്തെ വ്യാഖ്യാനിച്ച് തൃപ്തിപ്പെടേണ്ട ഒരു ദുർഗതിയാണ് സാധാരണക്കാരായ നമ്മുടെ മുന്നിലുള്ളത്. പക്ഷേ, സൈദ്ധാന്തികമായ വ്യാഖ്യാനങ്ങൾ പോലും പലപ്പോഴും അസാധ്യമാവുന്നു. അത്രത്തോളം ആശയക്കുഴപ്പങ്ങളാണ് ഒരു ശരാശരി മനുഷ്യന്‍റെ മുന്നില്‍ ആദിശങ്കരന്‍ ഇട്ടിട്ട് പോയിരിക്കുന്നത്!

അദ്വൈതത്തെ മനസിലാക്കാന്‍ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ലെന്ന പ്രസ്താവനയിലേക്ക് വീണ്ടും വരാം! അദ്വൈതത്തെ കുറിച്ച് മാത്രമല്ല, ദൈവം, ആത്മാവ്, തിന്മ, സ്വർഗനരകങ്ങൾ, മരണാനന്തര ജീവിതം തുടങ്ങിയ മതസംബന്ധിയായ വിഷയങ്ങളെ കുറിച്ച് അപഗ്രഥിക്കാനും മനുഷ്യ തലച്ചോറിന് വികാസം പോരാ! ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായി നിലകൊള്ളുന്ന ഈ യാഥാർത്ഥ്യങ്ങളെ ഒരുപക്ഷേ അഞ്ഞൂറ് വർഷത്തിന് ശേഷമുള്ള മനുഷ്യൻ നിഷ്പ്രയാസം മനസിലാക്കുമായിരിക്കും! അതുവരെ, കണ്ണുമടച്ച് വിശ്വസിക്കുക എന്ന ഒറ്റ പോം‌വഴി മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ... നമ്മുടെയൊക്കെ ഓരോ ഗതികേടേയ്!!!!! എന്നും പറഞ്ഞ് മിണ്ടാതിരിക്കുന്നതും ശരിയല്ല.

ആദിശങ്കരന്റെ ചിന്തകളിൽ എന്നെ എന്നും ആകർഷിച്ചിട്ടുള്ള ഒരു അംശമാണ് മായ (Maya). “illusion” (മിഥ്യാബോധം, തോന്നല്‍) എന്നാണ് മായയെ പൊതുവേ വ്യാഖ്യാനിച്ച് കാണുന്നത്. എന്നാൽ അത്തരമൊരു വ്യാഖ്യാനത്തോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. കാരണം, ഉപനിഷത്തുക്കൾക്ക് ഭാഷ്യം രചിക്കുകയും, ഭാരത തത്വചിന്തയ്ക്ക് തനതായ രൂ‍പവും ഭാവവും നല്‍കിയ ആദി ശങ്കരനെ പോലെയൊരാള്‍ “സർവ്വം മായ” (സകലവും വെറും തോന്നൽ എന്ന അർത്ഥത്തിൽ) എന്ന നിലപാട് സ്ഥീകരിക്കുമോ? സർവ്വം മിഥ്യ എന്ന് പ്രഖ്യാപിച്ച ശങ്കരാചാര്യർ എന്തുകൊണ്ടാവാം മദയാനയെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്? തെറ്റുപറ്റിയത് ആദിശങ്കരനോ, അതോ നമുക്കോ? ആദിശങ്കരന് പിഴയ്ക്കാൻ വഴിയില്ല. പിന്നെ പിഴച്ചത് നമുക്കാണെന്നാണോ? ഉവ്വ! ശങ്കരാചാര്യരെ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കിയതാണ് നാം ചെയ്ത തെറ്റ്! “നേതി നേതി”, “അഹം ബ്രഹ്മാസ്മി”, “മായ” തുടങ്ങിയ അതിസൂഷ്മ അദ്വൈത സിദ്ധാന്തങ്ങൾ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കാൻ പാടില്ല. അങ്ങനെ ചെയ്താലുണ്ടാവുന്ന അപകടങ്ങള്‍ മുൻ‌കൂട്ടി കണ്ടതിനാലാവണം ശിഷ്യൻ നേരിട്ട് ഗുരുവിൽ നിന്നുതന്നെ അദ്വൈതം പഠിക്കണമെന്ന് ആദിശങ്കരന്‍ നിഷ്ക്കർഷിച്ചത്.

ഇനിയൽ‌പ്പം അദ്വൈതം

അദ്വൈതത്തിലെ ഒരോ ചിന്തയും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സസൂഷ്മം വേണം ഗൌനിക്കാൻ! നമുക്ക് ബ്രഹ്മനിൽ നിന്ന് തുടങ്ങാം.

ആരാണ് ഈ ബ്രഹ്മൻ? ബ്രഹ്മനെ ഈശ്വരനായി (ദൈവമായി) താരത്മ്യം ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മതങ്ങളിൽ ഉള്ളതുപോലെ, വ്യക്തിരൂപം ധരിച്ച ഒരു ഈശ്വരനായി ആദിശങ്കരൻ ബ്രഹ്മനെ കാണുന്നില്ല. സര്‍വവ്യാപി, സര്‍വജ്ഞാനി, കാരണഭൂതൻ, പൂർണ്ണത, പരമാനന്ദം തുടങ്ങിയ വിശേഷ ലക്ഷണങ്ങൾ ബ്രഹ്മന് നൽകാമെങ്കിലും, അടിസ്ഥാനപരമായി ശങ്കരാചാര്യരുടെ ഭാഷ്യത്തിൽ ബ്രഹ്മന്‍ എന്നാല്‍ “ഉന്‍‌മ” (Being, that which exists) മാത്രമാണ്. എന്താണ് ഈ ഉന്‍‌മ? നിലനില്‍ക്കുന്നതെന്തോ അതാണ് ഉന്‍‌മ. “നിലനിൽക്കുക“ എന്നാൽ ഭൌതീകമായ രൂപം ഉണ്ടായിരിക്കുക എന്ന് മാത്രമല്ല അർത്ഥം! രൂപഭാവങ്ങൾ ഇല്ലാത്ത ചിന്തകൾ ഉന്മയാണ്. കാൽ‌പ്പനികത ഉന്മയാണ്. യൂ‍ണിക്കോൺ ഉന്‍‌മയാണ്. ശൂന്യത (Nothingness) പോലും ഉന്‍‌മയാണ്. അങ്ങനെ, ഉന്‍‌മയുടെ പട്ടികയില്‍ വരാത്ത ഒന്നും ഇല്ല. ഈ മഹാപ്രപഞ്ചത്തിൽ ഉന്മയായത് എന്തൊക്കെയുണ്ടോ അതെല്ലാം ബ്രഹ്മൻ ആണ്. “Everything Is Brahman.” (ആശയം പിടികിട്ടിയില്ലെങ്കിൽ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു ചോക്ലേറ്റ് കൊട്ടാരത്തിൽ പ്രവേശിക്കുന്നുവെന്ന് കരുതുക. അവിടെ കാണുന്നതെല്ലാം ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണ്. തൂണും ചുവരും, കിരീടവും ചെങ്കോലും, സിംഹാസനങ്ങളും, പ്രതിമകളും, വിളക്കുകളും, പരവതാനികളും, ഛായാചിത്രങ്ങളും എല്ലാം. ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണെങ്കിലും, വിളക്കിനെ “വിളക്ക്“ എന്നേ നിങ്ങൾ വിളിക്കൂ... വാളിനെ “വാൾ“ എന്നേ വിളിക്കൂ... പക്ഷേ, അത് യഥാർത്ഥത്തിൽ വാൾ ആണോ എന്ന് ചോദിച്ചാൽ അല്ല. വാൾ അല്ലേ എന്ന് ചോദിച്ചാൽ ആണ്! ശരിയായ ഉത്തരം ഇതാണ്: വാളിന്റെ രൂപത്തിൽ കാണപ്പെടുന്ന ചോക്ലേറ്റ്! ഈ വിധത്തിൽ വേണം ബ്രഹ്മനെയും ചരാചരങ്ങളെയും കാണാൻ. പ്രപഞ്ച വസ്തുക്കൾ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കാണപ്പെടുന്നു. പക്ഷേ, ആത്യന്തികമായി അവയെല്ലാം ബ്രഹ്മൻ സ്വയം ഉരുവായതാണ്. ഉന്മ മാത്രമായ ബ്രഹ്മൻ സകല ഗുണങ്ങളെയും സ്വീകരിച്ച് പ്രപഞ്ചമായി വിരാചിതമാവുന്നു.) ഈ അര്‍ത്ഥത്തിലാണ് “അഹം ബ്രഹ്മാസ്മി”യെയും മനസിലാക്കേണ്ടത്.

ബ്രഹ്മൻ എല്ലാമാണെന്നും, സഗുണനാണെന്നും പറഞ്ഞല്ലോ! അതിന് ഘടകവിരുദ്ധമായി, ബ്രഹ്മൻ നിർഗുണൻ കൂടിയാണ്. അതായത്, സകല ഗുണങ്ങളോടും കൂടി ബ്രഹ്മൻ വിരാചിതമായാലും, ആ ഗുണങ്ങൾക്കെല്ലാം അതീതനാണെന്ന്‌ ബ്രഹ്മൻ. ഉദാഹരണത്തിന്, ബ്രഹ്മൻ ആനയായി കാണപ്പെടുന്നുവെന്ന് കരുതുക. എന്നും പറഞ്ഞ്, ആനയെ ബ്രഹ്മൻ എന്ന് വിളിക്കാൻ പറ്റില്ല. കാരണം, “ആന“ എന്ന പരിമിതിക്കുള്ളിൽ ഒതുങ്ങാത്ത യാഥാർത്ഥ്യമാണ് ബ്രഹ്മൻ. മരം ബ്രഹ്മനാണ്. പക്ഷേ ബ്രഹ്മൻ മരമാണോ? അല്ല. ഈ സന്ദർഭത്തിലാണ് ചരാചരങ്ങളെ നോക്കി “നേതി നേതി” എന്ന് ശങ്കരാചാര്യർ വിളിച്ചത്. ഒരേ സമയം ബ്രഹ്മനും ബ്രഹ്മനല്ലാതായിരിക്കുകയും ചെയ്യുന്ന പ്രപഞ്ചം! ഒരേ സമയം എല്ലാമായിരിക്കുകയും ഒന്നുമല്ലാതിരിക്കുകയും ചെയ്യുന്ന ബ്രഹ്മൻ! ഇതാണ് വൈരുദ്ധ്യം! നിര്‍ഗുണ ബ്രഹ്മനില്‍ നിന്ന് സഗുണ ബ്രഹ്മനിലേയ്ക്കുള്ള ബ്രഹ്മന്റെ ഈ വികാസത്തെ, അതായത് മൈക്രോകോസത്തിൽ (microcosm) നിന്ന് മാക്രോകോസത്തിലേക്കുള്ള (macrocosm) ബ്രഹ്മന്റെ ഈ ഉരുത്തിരിയലിനെ “സൃഷ്ടി” എന്നോ “ലീല” എന്നോ വിളിക്കാം.

ഒരിക്കൽ കൂടി “നേതി നേതി”-യിലേക്ക് മടങ്ങിപ്പോകാം. നിങ്ങളുടെ കയ്യില്‍ ഒരു പേനയിരിക്കുന്നു എന്ന് കരുതുക…. ഞാന്‍ ചോദിക്കുന്നു: നിങ്ങളുടെ കൈയ്യിലിരിക്കുന്നത് എന്താണ്? “എന്‍റെ കൈയ്യിലിരിക്കുന്നത് ബ്രഹ്മനാണ്“ എന്ന് നിങ്ങള്‍ പറഞ്ഞാൽ അസ്ഥിത്വപരമായി ഉത്തരം കിറുകൃത്യം. പേനയെന്ന് പറഞ്ഞാലും ഉത്തരം തെറ്റല്ല, പക്ഷേ പൂർണ്ണമായി ശരിയല്ല. കാരണം, ഉന്‍‌മ മാത്രമായ ബ്രഹ്മനെ മാറ്റിനിര്‍ത്തി പേനയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പില്ല. ബ്രഹ്മനില്ലാതെ പേനയില്ല. ചുരുക്കിപ്പറഞ്ഞാൽ, “ബ്രഹ്മൻ കാണപ്പെടുന്നു, ബ്രഹ്മനല്ലത്ത മറ്റെന്തോ ആയി.” ഈ “കാണപ്പെടൽ“ ആണ് സത്യത്തിൽ “മായ”. ഇവിടെ കാണപ്പെടുന്ന വസ്തുവിന്റെ അസ്ഥിത്വം നിഷേധിക്കപ്പെടുന്നില്ല. പേന നിലനിൽക്കുന്നുണ്ട്. മദയാനയ്ക്കും നിലനിൽ‌പ്പുണ്ട്. അതിനാൽ, മദയാന വിരട്ടിയാൽ ഓടണം, ശങ്കരാചാര്യർ ചെയ്തതുപോലെ!

പേനയും ആനയും മരവുമെല്ലാം ബ്രഹ്മനിൽ നിന്ന് വ്യത്യസ്തങ്ങളായി നമുക്ക് തോന്നാനുള്ള പ്രധാന കാരണമായി പറയുന്നത് അജ്ഞതയാണ്. പഞ്ചേന്ദ്രിയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബുദ്ധി താൻ ബ്രഹ്മനിൽ നിന്ന് വ്യത്യസ്തമായ, ശരീരവും ഇന്ദ്രിയങ്ങളും ഉള്ള ജീവാത്മാവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സത്യം കാഴ്ചയിൽ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നു. ബുദ്ധിയുടെ ചങ്ങലകളെ പൊട്ടിച്ചെറിയുകയാണ് സത്യം മനസിലാക്കാനുള്ള (ബോധോധയത്തിനുള്ള) ഒരേയൊരു പോംവഴി. ബുദ്ധിയും മനസും പരിപൂർണ്ണമായി കീഴടങ്ങുന്ന (surrender) സത്യാന്വേഷണ പരകോടിയിൽ ജ്ഞാനം ആത്മാവിൽ നിറയുകയും ഉന്മ വ്യക്തമാവുകയും ചെയ്യുന്നു. (ഇതിനുള്ള ദൃഷ്ടാന്തങ്ങൾ സെന്‍ കഥകള്‍ വായിച്ചാല്‍ മനസിലാക്കാം.)

അധികം കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. അതുകൊണ്ട് ഇവിടെ നിർത്തുന്നു. വിഷയത്തിൽ നിന്ന് വഴുതി മാറി കാടുകയറാതിരിക്കാൻ ചില ആശയങ്ങൾ (ഉദാ: microcosm and macrocosm) ഞാൻ വെറുതെ പറഞ്ഞുപോവുക മാത്രമേ ചെയ്തിട്ടുള്ളൂ. അവയെ കുറിച്ച് മറ്റേതെങ്കിലും ഒരവസരത്തിൽ കൂടുതൽ എഴുതാനാവുമെന്ന് പ്രതീക്ഷിക്കുന്നു.