Tuesday, December 25, 2012

യോഗി ഒരു വികാര ജീവി


സ്നേഹം, സന്തോഷം, ആശ്ചര്യം, കോപം, ദുഃഖം, ഭയം എന്നിങ്ങനെ  മനുഷ്യന് അടിസ്ഥാനപരമായി ആറ് വികാരങ്ങളാണുള്ളത് (Primary emotions). ബാക്കിയെല്ലാ വികാരങ്ങളും അടിസ്ഥാന വികാരങ്ങളുടെ വകഭേദങ്ങളാണെന്ന് പറയാം. ഉദാഹരണമായി, വാത്സല്യം, പ്രിയം, ഇഷ്ടം, താല്പര്യം, സഹതാപം, കരുണ, കാമം, വിഷയാസക്തി, മോഹം എന്നിവയെല്ലാം സ്നേഹം എന്ന അടിസ്ഥാന വികാരത്തിന്റെ വകഭേദങ്ങളാണ്. അങ്ങനെ, Primary emotions, secondary emotions, tertiary emotions എന്നിങ്ങനെയായി ഏതാണ്ട് 138-ഓളം വികാരങ്ങൾ മനുഷ്യനുണ്ടെന്ന് കരുതപ്പെടുന്നു. അവയെല്ലാം താഴെ പറയുന്നവയാണ്.

Love: Affection, adoration, fondness, liking, attraction, caring, tenderness, compassion, sentimentality, lust, arousal, desire, passion, infatuation, longing

Joy: Cheerfulness, amusement, bliss, gaiety, glee, jolliness, joviality, joy, delight, enjoyment, gladness, happiness, jubilation, elation, satisfaction, ecstasy, euphoria, zest, enthusiasm, zeal, excitement, thrill, exhilaration, contentment, pleasure, pride, triumph, optimism, eagerness, hope, enthrallment, rapture, relief

Surprise: Amazement, astonishment

Anger: Irritation, aggravation, agitation, annoyance, grouchiness, grumpiness, exasperation, frustration, rage, outrage, fury, wrath, hostility, ferocity, bitterness, hate, loathing, scorn, spite, vengefulness, dislike, resentment, disgust, revulsion, contempt, envy, jealousy, torment

Sadness: Agony, suffering, hurt, anguish, depression, despair, hopelessness, gloom, glumness, unhappiness, grief, sorrow, woe, misery, melancholy, disappointment, dismay, displeasure, shame, guilt, regret, remorse, neglect, alienation, isolation, neglect, loneliness, rejection, homesickness, defeat, dejection, insecurity, embarrassment, humiliation, insult, sympathy, pity.

Fear: Horror, alarm, shock, fear, fright, terror, panic, hysteria, mortification, nervousness, anxiety, tenseness, uneasiness, apprehension, worry, distress, dread.

പറഞ്ഞുവന്ന സംഭവം ഇതൊന്നുമല്ല. ഈ 138 വികാരങ്ങളും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുവെന്ന് പറയുമ്പോൾ ഇതിനപ്പുറം വേറെ വികാരങ്ങൾ ഇല്ല എന്നർത്ഥമില്ല. മഹാജ്ഞാനികൾ നൽകുന്ന സൂചന അനുസരിച്ച്, പ്രപഞ്ചത്തിൽ ആകെയുള്ള വികാരങ്ങളുടെ 100-ൽ 10 ശതമാനം മാത്രമേ ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുള്ളൂ!!!! അതായത്, ചില ജന്തുക്കളുടെ ഇന്ദ്രിയങ്ങൾക്കുള്ള ശക്തിയുടെ ഏഴയലത്ത് പോലും മനുഷ്യ ഇന്ദ്രിയങ്ങൾ എത്തുന്നില്ല എന്ന് പറയും പോലെ. അങ്ങനെയെങ്കിൽ, നിലവിലുള്ള 100 ശതമാനം വികാരങ്ങളും പൂർണ്ണമായും സ്വായത്തമായ ആരെങ്കിലും ഉണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉന്നയിക്കപ്പെടും. അതിന്റെ ഉത്തരം ഇതാണ്; യോഗി. ചുരുക്കിപ്പറഞ്ഞാൽ, ഒരു യോഗി കടന്നുപോവുന്ന വൈവിദ്ധ്യമാർന്ന  വൈകാരികതയുടെ 10% പോലും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നില്ല എന്ന് ചുരുക്കം.

Wednesday, December 19, 2012

മഴയത്ത് കിളിർത്ത പുൽച്ചെടി

ശാന്തമായി പൊഴിയുന്ന ചാറൽ മഴയിലൂടെ മുന്നോട്ട് നടക്കുമ്പോൾ എന്റെ ഹൃദയം മൂകമായ ആകാശത്തെക്കാൾ ശോകാർദ്രമാവുന്നു. എനിക്കുവേണ്ടി ഒരു മഴ തന്നെ പെയ്തിട്ടും, എനിക്ക് നനയാനായ മഴത്തുള്ളികളുടെ അളവ് തീരെ ചെറുതാണല്ലോ എന്ന കുണ്ഠിതം... എനിക്ക് നനയാനാവാതെ ഭൂമിയിൽ പതിച്ച് പാഴായിപ്പോയ മഴത്തുള്ളികളെ ഓർത്ത് നഷ്ടബോധം... പെയ്യുന്ന മഴ മുഴുവൻ ഒരു കുഴലിലൂടെന്ന പോലെ എന്റെ മേൽ പതിക്കുന്നത് ആപത്താണെന്ന് എനിക്കറിയാം; എങ്കിലും, ഒരു തുള്ളി പോലും പാഴാക്കാതെ, മുഴുവൻ മഴയും നനയാൻ ഒരു കൊതി. ഒരുപക്ഷേ, എന്റെ മരണശേഷം ഈ ശരീരം ഭൂമിയിൽ ലയിച്ച് ചേർമ്പോൾ മുഴുവൻ മഴയും കൊള്ളാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞേക്കാം. അന്ന്, മഴയുടെ ദേവന് പ്രണാമങ്ങൾ ചൊല്ലി ഞാനൊരു പുൽച്ചെടി എന്നിൽ കിളിർപ്പിക്കും.

കരടി


ഒരിടത്തൊരിടത്ത് ഒരു കരടി ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

എന്നിട്ട്?

കരടി ഉറങ്ങുകയല്ലേ? കരടി ഉറങ്ങുമ്പം കഥ പറയാൻ പറ്റൂല്ല. അത് ഉണരട്ടെ; അപ്പോ പറയാം.

ന്നാ, മുയലിന്റെ കഥ പറ.

ഒരിടത്തൊരിടത്ത് ഒരു മുയൽ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(നിശബ്ദത)

മാനിന്റെ കഥ...???

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(പിന്നേം നിശബ്ദത)

ന്നാ പാമ്പിന്റെ കഥ പറ....

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു...

(അപ്പോഴേക്കും അവന്റെ ചുണ്ടിൽ പാൽ പുഞ്ചിരി... കവിളിൽ നുണക്കുഴി.... കണ്ണിൽ കുസൃതി....)

Friday, December 14, 2012

തോട്ടിയെ ആവശ്യമുണ്ട്

കാഴ്ചപ്പാടുകൾ എപ്പോൾ വേണമെങ്കിലും മാറാം... ഭൂമിയിൽ നിന്നുകൊണ്ട് ഭൗമവസ്തുക്കളെ വീക്ഷിച്ച് ശീലിച്ച ഒരാൾ ബഹിരാകാശത്തിലെത്തുമ്പോൾ ഭൂമിയെ കുറിച്ചുള്ള അയാളുടെ മുഴുവൻ സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. എന്തിന്? ഒറ്റ രാത്രി കൊണ്ട് വിവാഹത്തെക്കുറിച്ചുള്ള സകല സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. അതുകൊണ്ടുതന്നെ, ഒരു സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം, ക്ഷണഭങ്കുരങ്ങളായ കാഴ്ചപ്പാടുകൾക്ക് വേണ്ടി നിലകൊള്ളുന്നത് 
അബദ്ധമെന്നതിലുപരി സമയംകൊല്ലിയും ശക്തിക്ഷയിപ്പിക്കലുമാണ്. ഇക്കാര്യത്തിൽ തീർത്തും സന്തുലിതമായ ഒരു മനോഭാവമാണ് നാം പുലർത്തേണ്ടതെന്ന് തോന്നുന്നു, ഗാന്ധിജിയെ പോലെ. ഇക്കാര്യത്തിൽ ഞാൻ ഗാന്ധിജിയെ മഹാത്മൻ എന്ന് വിളിക്കും. കാരണം, തന്റെ സത്യാന്വേഷണ പരീക്ഷണത്തിൽ, മുറുകെ പിടിച്ച കാഴ്ചപ്പാടുകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോഴെല്ലാം അവയെ തൽക്ഷണം തിരസ്ക്കരിക്കാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. ശരിയെന്ന് തോന്നുന്നവ സ്വീകരിക്കുന്നതിലും അദ്ദേഹം ഉൾക്കൊണ്ട മനോഭാവവും ഇതുതന്നെയായിരുന്നു. സത്യങ്ങളിൽ നിന്ന് സത്യത്തിലേക്കുള്ള പ്രയാണം നിലയ്ക്കാതെ തുടരുന്നതിന് ഈ 'സ്വീകാര്യത' (receptivity) അനിവാര്യമാണ്. സത്യത്തിലേക്കുള്ള സ്വാഭാവികമായ ഒഴുക്കിൽ സ്വയം വിട്ടുകൊടുക്കാതെ ഏതെങ്കിലുമൊരു തടുപ്പിൽ ഉടക്കിക്കിടക്കുകയും, പിന്നിൽ വരുന്നവരെയും മുന്നേറാൻ അനുവദിക്കാതെ പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒട്ടനവധി 'സത്യാന്വേഷികൾ' നമുക്കിടയിൽ സുലഭം. അവരുടെ പിടിയിൽ നിന്ന് ഓരോരുത്തരെയായി കുത്തിയിളക്കി വീണ്ടും ഒഴിക്കിൽപ്പെടുത്താൻ ഒരു തോട്ടിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ സമീപിക്കുക.

Thursday, December 13, 2012

എന്റെയൊക്കെയൊരു കാര്യം!

തെളിഞ്ഞ മാനം പെട്ടെന്ന് കറുത്ത് കരുവാളിച്ചു. പിന്നെ, വഴിയാത്രക്കാരെ കൊഞ്ഞനം കുത്തി തകർത്ത് പെയ്യാൻ തുടങ്ങി. കവലയിലെ ആളുകൾ നാലുപാടും ചതറുന്നു. കുട്ടികൾ "കിയോ കിയോ" ന്നും വിളിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിക്കുന്നു. അപ്രതീക്ഷിത മഴയിൽ പ്രകോപിതരായ ചില ആഢംബര വസ്ത്രധാരികൾ എവിടെക്കേറി നിൽക്കുമെന്നറിയാതെ തെക്കും വടക്കും നോക്കുന്നു. പിന്നെ, തലയും പൊത്തി മരച്ചോട്ടിലേക്കും ആവുന്നിടത്തേക്കുമെല്ലാം കയറി ഒതുങ്ങുന്നു. വാഹനങ്ങളിൽ ഇരുന്നവർ കൈയ്യും തലയും ഉള്ളിലേക്ക് വലിക്കുന്നു. ചിലർ ഗ്ലാസ് ഉയർത്തുന്നു; ചിലർ ഷട്ടർ ഇടുന്നു. ഇതെല്ലാമായിട്ടും എനിക്ക് മാത്രം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ആ പെരുമഴ മുഴുവൻ നനഞ്ഞ് ഞാനങ്ങനെ നിന്നു. ഞാനപ്പഴേ പറഞ്ഞതാ..., ചത്തുകഴിയുമ്പം ആരും എന്റെ പ്രതിമകളൊന്നും സ്ഥാപിക്കരുതെന്ന്... അതിനും മാത്രം ഞാൻ മഹാനൊന്നുമല്ല. പക്ഷേ പറഞ്ഞാ കേക്കണ്ടേ? മഴയെ പിന്നേം സഹിക്കാം; അവിടെയിവിടെ തൂറി വയ്ക്കുന്ന പക്ഷികളെയാണ് സഹിക്കാൻ പറ്റാത്തത്. ഞങ്ങൾ പ്രതിമകളുടെ ഒരു അവസ്ഥയേ....!