Saturday, March 8, 2014

Holy Hell: ഒരു അവലോകനം

ഞാനിതുവരെ നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാളാണ് മാതാ അമൃതാനന്ദമയീ. അവരെ കുറിച്ച് എന്തൊക്കെ പരാമർശങ്ങളാണ് ഇന്റർനെറ്റിലും ഇതര മാധ്യമങ്ങളും കൂടി കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നത്...!!! ഇതിനെല്ലാം തിരി കൊളുത്തിയതാവട്ടെ അവരുടെ തന്നെ ദീർഘകാല പേർസണൽ അസിസ്റ്റന്റായിരുന്ന ഗെയിൽ ട്രെഡ്‌വെൽ എന്ന ഓസ്ട്രേലിയൻ യുവതിയും... കാര്യങ്ങൾ തലയ്ക്ക് മുകളിൽ പോകുന്നുവെന്ന് കണ്ടപ്പോൾ തീർത്തും കൌതുകത്തിന്റെ പുറത്താണ് Holy Hell എന്ന പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത്. നമ്മളും കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമല്ലോ!! പുസ്തക വായന പകുതിയായപ്പോൾ തന്നെ മനസിൽ കരുതിയതാണ്.... ഒരു സത്യാന്വേഷിയെന്ന നിലയിൽ ആ പുസ്തകത്തിന് ഒരു നിരൂപണം എഴുതണമെന്ന്, ഗെയിൽ എന്ന സ്ത്രീയുടെ ആത്മീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടമെന്ന നിലയിൽ...

ഇതൊരു പക്ഷപാതരഹിതമായ ഒരു നിരൂപണമാണെന്ന് ഞാൻ ഒരിക്കലും അവകാശപ്പെടുന്നില്ല. കാരണം, മാതാ അമൃതാനന്ദമയിയെ ഒരു ശരാശരി സ്ത്രീയായിട്ടല്ല, മറിച്ച് അവരെ ഒരു ഗുരുവായി അംഗീകരിച്ചുകൊണ്ടാണ് ഞാനെന്റെ നിരൂപണം നടത്തുന്നത്. ആ നിലപാട് അത്യന്താപേക്ഷിതവുമാണ്. കാരണം, എങ്കിൽ മാത്രമേ ഗെയിലിന്റെ അഭിപ്രായങ്ങളെയും ആശ്രമജീവിതത്തെയും ആത്മീയ പുരോഗതിയെയും വിലയിരുത്താൻ നമുക്ക് സാധിക്കുകയുള്ളൂ... കൃത്യമായി പറഞ്ഞാൽ “ഗെയിലിന്റെ ഗുരു” എന്ന നിലയിലാണ് അമൃതാനന്ദമയിയെ ഞാൻ അവതരിപ്പിക്കുക. അത് സത്യവുമായിരുന്നല്ലോ! 20 വർഷം അവർ ഗെയിലിന്റെ ഗുരു തന്നെയായിരുന്നു. ഏതായാലും, പുസ്തക വായനയിലൂടെ കടന്നുപോയ രണ്ട് ആഴ്ചക്കാലം എന്റെ മനസിനെ ഭരിച്ച ചില ചിന്തകൾ ഞാൻ കുറിക്കുകയാണ്.

1. കൂട്ടുകാരനൊപ്പം നടത്തിയ വിദേശ പര്യടനത്തിനിടയിൽ, ഭാരതത്തിന്റെ ആദ്ധ്യാത്മീയ പൈതൃകത്തിലേക്ക് ആകൃഷ്ടയാവുകയും, പിന്നെ തിരുവണ്ണാമലയിലും അതിനെ തുടർന്ന് വള്ളിക്കാവിലും സ്ഥിരതാമസമാക്കിയ ഒരു യുവതിയാണ് ഗെയിൽ എന്ന ഗായത്രി. നിരന്തര ധ്യാനത്തിലൂടെയും സാധനയിലൂടെയുമുള്ള ആത്മാന്വേഷണം... അത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം, തുടക്കത്തിൽ. എന്നാൽ, കാലക്രമേണ ധ്യാനിക്കാൻ പോലും സമയമില്ലാത്ത വിധം ആശ്രമത്തിലെ ലൌകീക കാര്യങ്ങളിൽ മുഴുവൻ സമയവും ചിലവഴിക്കുന്ന/പാഴാക്കുന്ന ഒരു അന്തേവാസിയായി തരം‌താഴുന്ന/പരിവർത്തനം ചെയ്യുന്ന ഒരു ഗെയിലിനെ ആ പുസ്തകത്തിലൂടെ വ്യസന സമേതം നമുക്ക് കാണാനാവും. പാചകം ചെയ്യാനും തുണിയലക്കാനും വേണ്ടിയാണോ ആത്മാന്വേഷണമെന്ന പേരിൽ ഗെയിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയത്? അതൊക്കെ ചെയ്യാൻ എത്രയോ ആളുകളുണ്ട്. ഗെയിൽ ഇല്ലെങ്കിൽ കൂടി, ഏതൊരാൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന ആ ജോലികൾക്ക് വേണ്ടി അവർ പാഴാക്കിക്കളഞ്ഞത് വിലപ്പെട്ട 20 വർഷങ്ങളായിരുന്നുവെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. കാരണം, ആത്മീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമേയല്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് യഥാർത്ഥ ആത്മീയാന്വേഷണത്തെ കുറിച്ച് ഗെയിൽ പൂർണ്ണമായും വിസ്മരിച്ചു എന്നാണ് പുസ്തക വായനയ്ക്കിടയിൽ എനിക്ക് മനസിലായത്. അവിടെയാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്നും ഞാൻ കരുതുന്നു. [ആശ്രമ ജോലികൾ ചെയ്തും, അമ്മയെ നിരന്തരം സേവിച്ചും ഭക്തിമാർഗത്തിലൂടെ ആത്മസമർപ്പണം ചെയ്ത് സത്യം മനസിലാക്കാൻ ഗെയിൽ നടത്തിയ ശ്രമം തെറ്റാണെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. ആ ഭക്തിമാർഗത്തെ സന്തുലിതാവസ്ഥയിൽ നിർത്തുന്ന ജ്ഞാനമാർഗം (ധ്യാനം) ഗെയിലിന്റെ ജീവിതത്തിൽ അമ്പേ ഇല്ലാതെ പോയി എന്ന് മാത്രമേ ഞാൻ സൂചിപ്പിക്കുന്നുള്ളൂ...]

ഗെയിലിന്റെ ആശ്രമ ജീവിതത്തിൽ സംഭവിച്ച, ആത്മാന്വേഷണത്തിൽ നിന്ന് അനാവശ്യ കാര്യങ്ങളിലേക്കുള്ള മൂക്കിടിച്ച് വീഴലിനെ കുറിച്ച് ചിന്തിക്കുമ്പോൾ, എനിക്ക് ഓർമ്മ വരുന്ന ബൈബിളിലെ ഒരു കഥ പറയാതിരിക്കാൻ തോന്നുന്നില്ല. മാർത്താ - മറിയം എന്ന് പേരുള്ള രണ്ട് സഹോദരിമാരുടെ കഥയാണ് അത്. യേശു വചനം പ്രഘോഷിച്ച് ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ മാർത്താ എന്ന് പേരുള്ള ഒരു സ്ത്രീ യേശുവിനെ അവളുടെ വീട്ടിലേക്ക് ആനയിക്കുന്നു. അവിടെ അവൾക്ക് മറിയ എന്നൊരു സഹോദരി ഉണ്ടായിരുന്നു. യേശു വീട്ടിലെത്തിയപ്പോൾ മറിയ അവന്റെ കാൽക്കൽ ഇരുന്ന് ഓരോ കാര്യങ്ങൾ ശ്രവിച്ചുകൊണ്ടിരുന്നു. മാർത്തയാവട്ടെ, യേശുവിന്റെ ശുശ്രൂഷിക്കുന്നതിന് അടുക്കളയിൽ തിരക്കിലും. കുറച്ച് കഴിഞ്ഞപ്പോൾ ക്ഷമ നശിച്ച മാർത്താ യേശുവിനെ സമീപിച്ച് മറിയത്തെ കൂടി അടുക്കള ജോലിയിൽ തന്നെ സഹായിക്കാൻ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. അപ്പോൾ യേശു പറയുന്ന ഒരു വചനമുണ്ട്: “മാർത്തയേ, മാർത്തയേ..., നീ പല കാര്യങ്ങളെ കുറിച്ച് ഓർത്ത് വ്യാകുലയായിരിക്കുന്നു. അതിന്റെയൊന്നും ആവശ്യമേയില്ല. മറിയ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.”

മാർത്തയെ പോലെ, ഗെയിലും അനാവശ്യ കാര്യങ്ങളാണ് തിരഞ്ഞെടുത്തതെന്ന് സംശയലേശമന്യേ പറയാനാവും. അത് പല വിധത്തിൽ അമൃതാനന്ദമയി തന്നെ വ്യക്തമാക്കുന്നതായി ഗെയിലിന്റെ പുസ്തകത്തിൽ തന്നെ കാണാൻ കഴിയും. തനിക്കൊരു ജോലിക്കാരിയുടെ ആവശ്യമില്ലെന്ന് കർക്കശമായി അമൃതാനന്ദമയി തന്നെ പറയുന്നുണ്ട്, പലപ്പോഴും. പക്ഷേ, അപ്പോഴെല്ലാം അവയുടെ ശരിയായ അർത്ഥം മനസിലാക്കാതെ, സ്വന്തം വ്യാഖ്യാനങ്ങൾ കണ്ടുപിടിച്ച് ഗെയിൽ അവരെ ധിക്കരിക്കുന്നതായും കാണാം. അപ്പോഴെല്ലാം അമൃതാനന്ദമയി അവരെ "crazy" എന്ന് വിശേഷിപ്പിക്കുന്നു. പശ്ചാത്യ പാരമ്പര്യത്തിൽ നിന്ന് വന്ന ഗെയിൽ ഒരു workaholic ആയി മാറിയെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. കാര്യങ്ങളെ വസ്തുനിഷ്ഠമായി (objective) സമീപിക്കുന്ന, വ്യവസ്ഥാപിതമാക്കാൻ (organized) ശ്രമിക്കുന്ന പ്രവണത എല്ലാ പാശ്ചാത്യരുടെയും രക്തത്തിലുണ്ട്. പ്രായോഗിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ ഗുണങ്ങൾ ആത്മീയ ജീവിതത്തിൽ, പ്രത്യേകിച്ച് ഗുരുവുമൊന്നിച്ചുള്ള ജീവിതത്തിൽ തലവേദന സൃഷ്ടിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. തന്നെയുമല്ല, കുശവന്റെ കൈകളാൽ മൺകുടമായി രൂപാന്തരം പ്രാപിക്കാൻ സ്വയം നിന്നുകൊടുക്കുന്ന കളിമണ്ണുപോലെ, സ്വന്തം ഗുരുവിന്റെ മുന്നിൽ സകലവും അർപ്പിച്ച് സ്വയം തച്ചുടയ്ക്കപ്പെടാൻ നമ്രമുഖിയായി നിന്നുകൊടുക്കാൻ ഗെയിലിന്റെ ഈഗോ അവരെ "പൂർണ്ണമായി" അനുവദിച്ചിരുന്നില്ല എന്നതും [She was always rebellious. മനസിന്റെ വിപ്ലവാത്മകതയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കാനുള്ള കഴിവ് അവർക്ക് ധ്യാനത്തിലുടെ നേടാനായില്ലെന്നും നാം നേരത്തെ കണ്ടു], ഗെയിലിനെ ഭരിച്ച ഈഗോയെ ഇല്ലായ്മ ചെയ്യാൻ ഒരു ഗുരു എന്ന നിലയിൽ അമൃതാനന്ദമയി നടത്തിയ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടുവെന്നും, ആ പരാജയങ്ങളുടെ പരിണിതഫലമാണ് പുസ്തകത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന ആരോപണങ്ങളെന്നും പുസ്തകം വായനക്കിടെ നമുക്ക് മനസിലാവും.

2. സുദീർഘമായ രണ്ട് പതിറ്റാണ്ടുകൾ അമ്മയെ രാപ്പകലോളം സേവിച്ചും, വിദേശ യാത്രകൾ അടക്കമുള്ള വിവിധ ആശ്രമ ജോലികളിൽ ഏർപ്പെട്ടും കഴിച്ചുകൂട്ടിയ ഗെയിൽ അടുത്തും അകലത്തും നിന്നുമായി മാതാ അമൃതാനന്ദമയുടെ അകവും പുറവും പൂർണ്ണമായി മനസിലാക്കി എന്നാണ് പുസ്തകത്തിലുടനീളം ഗെയിൽ അവകാശപ്പെടുന്നത്. ഒരു വ്യക്തിയെ ഏറെക്കുറേ പൂർണ്ണമായി ഗ്രഹിക്കാൻ 20 വർഷങ്ങൾ ധാരാളം മതിയെന്നും അവർ പറയുന്നു. അമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായി 20 വർഷം കഴിച്ചുകൂട്ടിയ ഒരാൾക്ക് ഇത് പറയാനുള്ള ആധികാരികത ഉണ്ടെന്ന് തന്നെ നമുക്ക് സമ്മതിക്കാം. എന്നിരിക്കിലും, ഒരാളെ പൂർണ്ണമായി മനസിലാക്കാൻ അയാളുടെ കൂടെ വർഷങ്ങളോളം കൂടെ താമസിച്ചാൽ മതിയെന്ന് പറയുന്ന വാദം തീർത്തും അസ്വീകാര്യമാണെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയായിരുന്നെങ്കിൽ, പതിറ്റാണ്ടുകളോളം കിടപ്പറ പങ്കിട്ട് ജീവിക്കുന്ന ഭൂമിയിലെ എല്ലാ ഭാര്യാഭർത്താക്കന്മാരും പരസ്പരം പൂർണ്ണമായും മനസിലാക്കിയവാരായിരിക്കണം. കിടപ്പറ പങ്കിടുന്നവർക്ക് പോലും പരസ്പരം പൂർണ്ണമായും മനസിലാക്കാൻ സാധിക്കുന്നില്ലിരിക്കേ, ഒരു ശിഷ്യ സ്വന്തം ഗുരുവിനെ മനസിലാക്കി എന്നുപറയുന്നതിൽ യാതൊരു അർത്ഥവും ഞാൻ കാണുന്നില്ല. തന്നെയുമല്ല, ലോകത്തിലെ ഒരു ശിഷ്യനും സ്വന്തം ഗുരുവിനെ പൂർണ്ണമായി മാനസിലാക്കി എന്ന് അവകാശപ്പെടില്ല. ശിഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനവുമാണത്. ഇതിൽ നിന്നുതന്നെ, ഗെയിലിന് മാതാ അമൃതാനന്ദമയിയോടുണ്ടായിരുന്ന ബന്ധം ഉപരിപ്ലവമായിരുന്നെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാവും. 20 വർഷം കുടെ നടന്ന് എന്തൊക്കെയോ ചെയ്തുവെന്നല്ലാതെ, സ്വന്തം ഗുരുവിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ ഗെയിലിന് ഒട്ടും സാധിച്ചിട്ടില്ല. ക്രിസ്തുവിന്റെ കൂടെ പണം പിരിക്കാനും കാശുണ്ടാക്കാനുമായി കുറേക്കാലം ഒറ്റുകാരൻ യൂദാസ് നടന്നതുപോലെ. അങ്ങനെയുള്ള ഒരാൾക്ക് അങ്ങനെയാണ് അമൃതാനന്ദമയിയെ വിചാരണ ചെയ്യാൻ കഴിയുക? അവരുടെ ആത്മീയ ദൌത്യത്തെ കുറിച്ച് മനസിലാക്കാൻ കഴിയുക?

ഇതിനൊരു രസകരമായ മറ്റൊരു വശം കൂടിയുണ്ട്. ഭൂമുഖത്ത് ജീവിച്ച ഗുരുക്കന്മാരുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, അകലെ നിൽക്കുന്നവർ മനസിലാക്കിയതിന്റെ പകുതി പോലും കൂടെ നടക്കുന്നവർ ഗുരുവിനെ കുറിച്ച് മനസിലാക്കിയിരുന്നില്ല എന്ന് നമുക്ക് കാണാനാവും. കൂടെ നടക്കുന്നവർക്ക് എല്ലാം മനസിലായിരുന്നെങ്കിൽ ബുദ്ധന്റെ കൂടെ നടന്ന എല്ലാവരും ബുദ്ധന്മാർ ആവുമായിരുന്നില്ലേ? ക്രിസ്തുവിനോടൊപ്പം നടന്ന എല്ലാവരും ക്രിസ്തുമാർ ആവുമായിരുന്നില്ലേ? കൂടെ നടക്കുന്നവരാണ് പലപ്പോഴും ഒറ്റുകാരാവുന്നതെന്നതാണ് ഇതിലെ മറ്റൊരു രസകരമായ സംഗതി. ഇക്കാരണങ്ങൾകൊണ്ടുതന്നെ, "കുറേ കാലം കൂടെ കഴിഞ്ഞു" എന്ന ഒറ്റ കാരണം കൊണ്ട് മാതാ അമൃതാനന്ദമയി എന്ന ഗുരുവിനെ കുറിച്ച് അഭിപ്രായം പറയാൻ താൻ എന്തുകൊണ്ടും യോഗ്യയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമായിട്ടേ എനിക്ക് കരുതാൻ കഴിയുന്നുള്ളൂ... ഭാരതീയ പൈതൃകത്തിനും, ഗുരു സങ്കൽ‌പ്പങ്ങൾക്കും വിരുദ്ധമായ ഒരു കാര്യമാണത്. പിന്നെ, ഇതിൽ അത്ഭുതപ്പെടാനും ഒന്നുമില്ല താനും. ചരിത്രം ആവർത്തിക്കപ്പെടുന്നു, അത്ര മാ‍ത്രം!

3. മുകളിൽ ഞാൻ പ്രസ്ഥാവിച്ച രണ്ടുകാര്യങ്ങളും, സത്യാന്വേഷിയായ ഒരു യഥാർത്ഥ ശിഷ്യയ്ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സ്വഭാവ സവിശേഷതകൾ ഗെയിലിന് ആർജിച്ചെടുക്കാൻ കഴിയാതെ പോയി എന്നതിന്റെ തെളിവായി നിലനിൽക്കുമ്പോൾ, ഭാരതീയ ഗുരു-ശിഷ്യ സങ്കൽ‌പ്പങ്ങളെ കുറിച്ച് ഒന്നും മനസിലാക്കാത്ത സ്ഥിതി നിലനിൽക്കുമ്പോൾ, ഇതിൽക്കൂടുതൽ എന്തെങ്കിലും എഴുതിയിട്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, ചില വിഷയങ്ങൾ പറയാതെ വയ്യ.

അമൃതാനന്ദമയിക്കെതിരെ ഗെയിൽ നടത്തുന്ന ഏറ്റവും വലിയ ആരോപണമാണ് അവർക്ക് സ്വന്തം ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന ലൈംഗിക ബന്ധം. എന്നെ സംബന്ധിച്ച് ഇതൊരു വിഷയമേ അല്ല. കാരണം, ഗുരുക്കന്മാർക്കെതിരായ ലൈംഗിക ആരോപണങ്ങൾ ഒരു പുത്തൻ സംഭവമേ അല്ല എന്നുള്ളതുകൊണ്ടുതന്നെ. ലൈംഗിക ആരോപണങ്ങൾ അഭിമുഖീകരിക്കാത്ത എത്ര ഗുരുക്കന്മാർ ഉണ്ടാവും ചരിത്രത്തിൽ? അക്കൂട്ടത്തിലെ വിവാദ പുരുഷന്മാരായ സത്യ സായി ബാബയെയും, ഓഷോയുമെല്ലാം തൽക്കാലം മാറ്റി നിർത്താം. എല്ലാവരാലും അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരാളാണെല്ലോ ശ്രീ നാരായണ ഗുരു. അദ്ദേഹം ഒരു സ്വവർഗഭോഗിയാണെന്നും, ആശ്രമത്തിലെ ബാലന്മാരെ അദ്ദേഹം ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങൾ പ്രബലമായ ഒരു കാലമുണ്ടായിരുന്നുവെന്നത് നാം മറക്കാൻ പാടില്ല. ക്രിസ്തുവിനെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് ഞാൻ തൽക്കാലം കടക്കുന്നില്ല. പറഞ്ഞുവന്നത് എന്താന്നുവച്ചാൽ, ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. അതുകൊണ്ട് മാത്രം അവ സത്യമാവണമെന്നില്ല.

ഇനി, അവ സത്യമാണെന്ന് തന്നെ ഇരിക്കട്ടെ! അമൃതാനന്ദമയി ശിഷ്യന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടുവെന്നാണെല്ലോ ഗെയിലും പറയുന്നത്. അപ്പോൾ? വളരെ ശക്തമായി ലൈംഗിക വേഴ്ച കണ്ടൂവെന്ന് ഗെയിൽ പറയുന്നതുകൊണ്ട് അതിൽ സത്യമുണ്ടെന്ന് തന്നെ ധരിക്കാം. അങ്ങനെ ധരിച്ചാൽ തന്നെ, അത് അമൃതാനന്ദമയിയ്ക്ക് ഒരു കളങ്കമായി ഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല [വിവരമില്ലാത്തവർ അങ്ങനെ ധരിക്കുമെങ്കിലും.]. അതിനുള്ള കാരണങ്ങൾ പലതാണ്.

ലൈംഗികതയും ലൌകിക വസ്തുക്കളോടുള്ള താല്പര്യവും ആത്മീയതയ്ക്ക് വിരുദ്ധമാണെന്ന കാഴ്ചപാട് മനുഷ്യമനസുകളിൽ അടിച്ചേൽ‌പ്പിച്ചത് ക്രിസ്ത്യൻ മിഷണറിമാരാണെന്നതാണ് സത്യം. ആ കാഴ്ചപ്പാട് ഇന്ന് വളരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഭാരതീയ ആത്മീയതയിൽ ലൈംഗികതയെ ഒരിക്കലും തള്ളിപ്പറയുന്നില്ല. അതുകൊണ്ടുതന്നെയാണ് “കാമസൂത്ര” പോലുള്ള മഹത്ഗ്രന്ഥങ്ങൾ ഭാരതത്തിൽ ഉടലെടുത്തത്. ഒരു സാധകനെ/ശിഷ്യനെ സംബന്ധിച്ചിടത്തോളം, സ്വന്തം ഈഗോയെ നിയന്ത്രിക്കാനുള്ള പരിശീലനങ്ങളുടെ ഭാഗമായി വിഷയാസക്തികളിൽ നിയന്ത്രണം വയ്ക്കേണ്ടത് ആവശ്യമാണെങ്കിലും, ആത്മാന്വേഷണം എന്ന കടമ്പ കടന്ന ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം, ഇത്തരം നിബന്ധനകൾ അയാൾക്ക് ബാധകമേയല്ല. അതാണ് ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യത്യാസം. രോഗിയ്ക്കാണ് ഔഷധത്തിന്റെ ആവശ്യം; രോഗമില്ലാത്ത ആൾക്ക് ഔഷധം എന്തിനാണ്? ലൈംഗീകതയ്ക്കും വിഷയാസക്തികൾക്കും അതീതനായ ഗുരുവിന് അത്തരം ശാരീരിക പ്രവണതകളിൽ അടിമപ്പെട്ടുപോവാതെ തന്നെ, അവയെ പൂർണ്ണമായി അനുഭവിക്കാനും വേണമെങ്കിൽ പൂർണ്ണമായി ഉപേക്ഷിക്കാനും ബോധപൂർവം സാധിക്കും. എന്നാൽ ഒരു ശിഷ്യന്റെ കാര്യം അങ്ങനെയല്ല. അവന് വിഷയാസക്തികളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ടാണ്, അക്കാര്യങ്ങളിൽ അച്ചടക്കം വേണമെന്ന് പറയുന്നത്. എന്നാൽ ഈ അച്ചടക്കം ഗുരുവിന് ബാധകമല്ല.

കുറേ കൂടി വ്യക്തമായി പറഞ്ഞാൽ, ഗുരുവിന് ഒന്നും നിഷിദ്ധമല്ലന്ന്... അത് ലൈംഗിക ആയാലും, മറ്റെന്തായാലും... അതുകൊണ്ടുതന്നെ, അമൃതാനന്ദമയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല. ക്രിസ്തുവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് തെളിഞ്ഞാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല [വിവരദോഷികളും അല്പവിശ്വാസികളും ചിലപ്പോൾ അസ്വസ്ഥരായേക്കാം]. സിദ്ധാർത്ഥൻ ബുദ്ധനായ ശേഷം കിടപ്പറ പങ്കിട്ടത് സ്ത്രീകൾക്കൊപ്പമായിരുന്നെന്ന് പറഞ്ഞാലും, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാജി കുമാരിമാർക്കൊപ്പമാണ് കിടന്നുറങ്ങിയതെന്ന് ആരോപിച്ചാലും ഒരു സാധകനെ സംബന്ധിച്ച് ഒരു കുന്തവുമില്ല. കാരണം, ലൈംഗികത നിഷിദ്ധമാണെന്ന് ആരാണ് പറഞ്ഞത്? ഇതൊക്കെ പാശ്ചാത്യ മിഷണറിമാർ അടിച്ചേൽ‌പ്പിച്ച ചിന്താഗതികളല്ലേ?

പണ്ട് ഞാനെന്റെ ഗുരുവിനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി: “ബോധോദയം (enlightenment) നേടിയ യോഗികൾ രാത്രി ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടോ?” അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: “തൂറിയിട്ട് യോഗി കുണ്ടി കഴുകാറുണ്ടോ എന്ന് ചോദിക്കുന്നത് പോലെയുണ്ട് തന്റെയീ ചോദ്യം.” ഒരു യോഗി സ്വപ്നം കാണാറില്ലെന്ന് കരുതാൻ എന്താണ് കാര്യം? തീർത്തും അജ്ഞത മാത്രമല്ലേ ആ ചോദ്യത്തിന് പിന്നിൽ? അതേ അജ്ഞതയാണ് ഒരു യോഗി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് പറയുന്നതിന് പിന്നിലും. മാനുഷികമായ ക്രിസ്ത്യൻ മാനദണ്ഡങ്ങൾ കൊണ്ട് യോഗികളെ അളക്കാൻ ശ്രമിക്കുന്നത് വിവരക്കേടാണ്. അതേ വിവരക്കേടാണ് ഗെയിൽ സ്വന്തം പുസ്തകത്തിലുടനീളം ചെയ്തിരിക്കുന്നത്.

ഗുരുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വ്യക്തി ജീവിതമോ ലൈംഗികതയോ ആവാൻ പാടില്ല എന്നതാണ് ഇവിടുത്തെ വലിയ പാഠം. അവയെ ചികയാൻ പോകുന്നവർ കൂടുതൽ കുഴപ്പത്തിൽ ചെന്ന് ചാടുകയേയുള്ളൂ, ഗെയിലിനെ പോലെ. കാരണം, തന്റെയുള്ളിൽ പ്രകാശിക്കുന്ന സത്യത്തിന്റെ ജ്വാലയെ മറച്ചുപിടിക്കാൻ യോഗികൾ പലപ്പോഴും ഉപയോഗിക്കുന്നത് മായികമായ ഇത്തരം വൈരുദ്ധ്യങ്ങളെയോ, ദൌർബല്യമെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന പ്രവണതകളെയോ ആയിരിക്കും. പതിരിൽ നിന്ന് കതിരിനെ വേർതിരിക്കാനും, ആവശ്യമുള്ളവരെ മാത്രം കൂടെ നിർത്താനും ഗുരു ചിലപ്പോൾ പല “തറ” പരിപാടികളും കാണിച്ചെന്നിരിക്കും. അവയെയൊന്നും സ്വന്തം ആത്മാന്വേഷണത്തെ ബാധിക്കുന്നില്ലെന്ന് മനസിലാക്കി, അവയെ അവഗണിച്ച്, വിശ്വാസപൂർവം കൂടെ നിൽക്കുന്നവർക്ക് മാത്രമേ അക്ഷയമായ ജ്ഞാനത്തിന്റെ താക്കോൽ ഗുരു നൽകാറുള്ളൂ. ഏതായാലും, ഗെയിലിന്റെ Holy Hell എന്ന പുസ്തകം അമൃതാനന്ദമയിക്കോ ഇന്ത്യൻ ആത്മീയതയ്ക്കോ ഏറ്റ കനത്ത തിരിച്ചടിയാണെന്നൊന്നും ഞാൻ കരുതുന്നില്ല. ചിലപ്പോൾ കുറച്ച് വിവരദോഷികൾ അങ്ങനെ ധരിക്കുന്നുണ്ടാവാം. മറ്റുചിലർ ഊറിച്ചിരിക്കുന്നുണ്ടാവാം, എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ടാവാം. അല്ലെങ്കിലും വിവരദോഷികൾക്ക് എന്താ ചെയ്യാൻ പാടില്ലാത്തത്?

നിർത്തുന്നതിന് മുമ്പ് ഒരു കാര്യം കൂടി.... ഏതൊരു സത്യാന്വേഷിയും നിർബന്ധമായി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് Holy Hell. "ഒരു സാധകൻ എങ്ങനെ ആയിരിക്കാൻ പാടില്ല" എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം... ഒപ്പം ഗെയിലിന്റെ ജീവിതവും!