Thursday, July 19, 2012

ഉണ്ണിക്കഥ: യോഗിണി

ഒരിടത്തൊരിടത്തൊരിടത്ത്, ഒരു യോഗിണി ഉണ്ടായിരുന്നു. സദാസമയവും ധ്യാനവും പ്രാർത്ഥനയുമാണ് അവരുടെ ജോലി. കാണാൻ അധികം പ്രായമൊന്നും ആയിട്ടില്ല. അവരെ കാണാൻ പകലന്തിയോളം വൻതിരക്കാണ്. യോഗിണിയുടെ പോപ്പുലാരിറ്റി കണ്ട് അസൂയ മൂത്ത ചില കക്ഷികൾ അവർക്കിട്ടൊരു പണി കൊടുക്കാൻ തക്കം പാർത്തിരിക്കുന്ന സമയം. അങ്ങനെയിരിക്കെ ഒരു ദിവസം, വഴിയിൽ കഞ്ചാവടിച്ചോണ്ടിരുന്ന ഒരു നിരീശ്വരവാദി അക്കനൊരു പണി കൊടുക്കാന്നും പറഞ്ഞ് മുണ്ടും മടക്കിക്കുത്തി അവരെ കാണാൻ ചെന്നു. അത്ര പെട്ടെന്നൊന്നും അക്കനെ കാണാൻ പറ്റൂല്ല. ന്നാലും, ഭാഗ്യവശാലോ, നിർഭാഗ്യവശാലോ യോഗിണിയെ കാണാൻ അയാൾക്ക് കുറി കിട്ടുന്നു. ചുറ്റുപാടും ഭക്തജനങ്ങൾ! എല്ലാവരും യോഗിണിയുടെ കൃപാകടാക്ഷങ്ങൾക്കായി ഉറ്റിനോക്കിക്കൊണ്ടിരിക്കുകയാണ്. തന്റെ ഊഴമെത്തിയപ്പോൾ മ്മ്ടെ കഥാനായകൻ യോഗിണിയുടെ മുന്നിൽ മുട്ടുകുത്തി തൊഴുതു, നെഞ്ചിനിട്ട് പൊട്ടിക്കും മുമ്പ് ഗാന്ധിജിയുടെ കാലിൽ വീണ ഗോഡ്സെയെ പോലെ! യോഗിണി കരുണാപൂർവം അയാളെ സ്പർശിച്ചു. കിട്ടിയ ഗ്യാപ്പിൽ നിരീശ്വരവാദി വന്ന കാര്യം അറിയിച്ചു. "മാതാശ്രീ, ഇന്ന് രാത്രി എനിക്ക് അവിടത്തോടൊപ്പം അന്തിയുറങ്ങണമെന്നുണ്ട്." ചുറ്റും നിന്നവർ ഇത് കേട്ട് ഞെട്ടി! നിരീശ്വരവാദിയുടെ അഗ്രചർമ്മം ഛേദിച്ച് അതിനെ ചൂണ്ടയിൽ കോർക്കാനുള്ള ദേഷ്യം വന്നിട്ടും അവർ പ്രതികരിച്ചില്ല. കാരണം, മുന്നിലിരിക്കുന്നത് ജഗതാംബയാണ്. "അത്രേയുള്ളോ? എന്നാ അങ്ങനെയാവട്ടേ"ന്ന് യോഗിണിയും! കലിപ്പ്... പയങ്കര കലിപ്പ്. ദൃക്സാക്ഷികൾക്ക് സഹിക്കാനാവുന്നില്ല. "യോഗിണിമാരെപ്പോലും വെറുതേ വിടില്ല." അവന്റെ കാര്യം പോട്ടേന്ന് വയ്ക്കാം.... ഈ യോഗിണിയ്ക്ക് എന്നാ പറ്റി? ആളുകൾ പുലമ്പുന്നു, ചിലർ പുലഭ്യം പറയുന്നു. ലോട്ടറിയടിച്ച സന്തോഷത്തിൽ മ്മ്ടെ നിരീശ്വരവാദി കൊറച്ച് നേരം ഒരു മൂലയിൽ കറങ്ങിക്കറങ്ങി നിന്നു, ഭക്തജനങ്ങളുടെ അസൂയാവഹമായ നോട്ടങ്ങളെ അവഗണിച്ച്! ഒടുക്കം, ദർശനമെല്ലാം കഴിഞ്ഞ് യോഗിണി അകത്തേയ്ക്ക് പോയപ്പോ കക്ഷിയും അവരുടെ സാരിത്തുമ്പും പിടിച്ച് കൂടെ കയറിപ്പോയി. അമ്മേടെ കൂടെ നിന്നില്ലെങ്കിൽ ഭക്തന്മാർ കൈകാര്യം ചെയ്യുമെന്ന് അയാൾക്ക് നന്നായി അറിയാം. അങ്ങനെ സമയം രാത്രിയായി. ഭക്തന്മാർക്കാർക്കും ഉറക്കമില്ല. എങ്ങനെ ഒറങ്ങും? ചത്താപ്പോലും ഉറക്കം വരാത്ത രാത്രിയല്ലേ ഇത്! ഒരു ഭക്തൻ രാത്രി 12 മണിക്ക് അടുത്ത് ഉറങ്ങിക്കെടന്നിരുന്ന ഭാര്യയെ വിളിച്ച് ചോദിച്ചത്രേ: "ഇപ്പോ യോഗിണിയുടെ അവസ്ഥ എന്തരായിരിക്കുമോ എന്തോ?" "എന്റെ അവസ്ഥ അന്വേഷിക്കാൻ നിങ്ങൾക്ക് നേരമില്ല, അപ്പഴാണ് അവൾടെ അമ്മേടെ ഒരു അവസ്ഥ" ന്നും പറഞ്ഞ് ഭാര്യ മുട്ടൻ തെളിവിളിച്ചത്രേ! തിരിഞ്ഞും മറിഞ്ഞും കെടെന്നിട്ട് ഒറക്കം വരാതെ അയാൾ എങ്ങനെയോ നേരം വെളുപ്പിച്ചു. പരപരാന്ന് സൂര്യൻ ഉദിച്ചപ്പോ അയാൾ നേരേ ആശ്രമത്തിൽ ഓടിക്കിതച്ചെത്തി. ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെക്ക്‌ചെയ്യാൻ ഓഫീസിൽ ഓടിക്കിതച്ചെത്തുന്നവരെ പോലെ! ആശ്രമം പതിവ് പോലെ ശാന്തമാണ്. യോഗിണി പതിവ് പോലെ അതിരാവിലെ എഴുന്നേറ്റ് പൂജാകർമ്മങ്ങൾ ചെയ്യുകയാണ്. "ഒന്നും നടന്നില്ലേ?" - അയാൾ സ്വയം ചോദിച്ചു. "ഈശ്വരാ.... ഈ ഐഡിയ എനിക്ക് തോന്നിയില്ലല്ലോ!" - അയാൾ പിറുപിറുക്കുന്നു. അതിനിടയിൽ അയാൾ മറ്റവനെ തിരയുന്നു, നിരീശ്വരവാദിയെ! "ശ്ശ്..ശ്ശ്.... ലവൻ എവിടെ?" അടുത്ത് നിന്ന മറ്റൊരു ഭക്തനോട് ഈ ഭക്തൻ ചോദിച്ചു. മറ്റേ ഭക്തൻ ഈ ഭക്തനെ പരുഷമായി നോക്കി, "നിനക്ക് കണ്ണ് കണ്ടൂട്രാ" ന്ന ഭാവത്തിൽ! നോക്കുമ്പോ, നിരീശ്വരവാദി കാവിയുടുത്ത്, കുറി തൊട്ട് ഒരു മൂലയിൽ കണ്ണുമടച്ച് ധ്യാനനിമഗ്നനായിരിക്കുന്നു. "എന്റെ പള്ളീ... ഇത് എന്തര്?" ഏതായാലും, കഴിഞ്ഞ രാത്രി സംഭവിച്ചതെന്താണെന്ന് ആർക്കും ഒരു പിടിയും ഇല്ലെങ്കിലും, യോഗിണിയ്ക്ക് പണി കൊടുക്കാൻ വന്നവന് ഒരു എട്ടിന്റെ പണി കിട്ടിയെന്ന് മാത്രം എല്ലാവർക്കും മനസിലായി. തരത്തിലുള്ളവരോട് കളിച്ചാൽ കളി തുടരാം; ഇല്ലെങ്കിൽ കളി പഠിക്കും.



ഉണ്ണിക്കഥ: വഴിതെറ്റി

പണ്ട്, വളരെ പണ്ട്, സത്യാന്വേഷണ ത്വരയുമായി ഒരു യുവാവ് ഒരു ഗുരുവിനെ പോയി കണ്ടത്രേ! ഗുരു അയാളെ അടിമുടി നോക്കിയിട്ട് ചോദിച്ചു: "എന്താ വന്നത്?" അയാൾ പറഞ്ഞു: "ഗുരു എനിക്ക് സത്യത്തെ അറിയണം." ഗുരു പിന്നേം അയാളെ അടിമുടി നോക്കി. (ഗുരുക്കന്മാർ അല്ലേലും അങ്ങനാ.... ആവശ്യത്തിനും അനാവശ്യത്തിനും അടിമുടി നോക്കും.) അൽപ്പനേരത്തെ മൗനത്തിന് ശേഷം, ഗുരു പറഞ്ഞു: "നീ കുറച്ച് നാൾ ആശ്രമത്തിൽ തങ്ങണം, ബാക്കിയുള്ളത് പിന്നെ ആലോചിക്കാം." അന്നുമുതൽ അയാൾ ആ ആശ്രമവാസിയായി. ആശ്രമമെന്ന് പറഞ്ഞാ നിങ്ങളുദ്ദേശിക്കുന്ന നാല് കഴുക്കോല് വച്ച് കെട്ടിയ ചെറ്റക്കുടിലൊന്നുമല്ല. 350 അന്തേവാസികൾ, അവരെ സേവിക്കാൻ 150 വാല്യക്കാർ, 250 പശുക്കൾ, 50 എരുമകൾ, 80 ആട്, 600 കോഴി, 300 താറാവ്... അങ്ങനെ പോവുന്ന ഒരു വലിയ സെറ്റപ്പായിരുന്നു ആ ആശ്രമം. അന്തേവാസികളെല്ലാം രാവിലെ 4 മണിക്ക് എഴുന്നേക്കണം. എഴുന്നേറ്റയുടൻ പശൂനെ കറക്കണം, തൊഴുത്ത് വൃത്തിയാക്കണം, കറന്ന പാൽ സൊസൈറ്റിയിൽ കൊണ്ട് കൊടുക്കണം, കോഴീനെ തീറ്റിക്കണം, അപ്പിയിടിയിപ്പിക്കണം.... അങ്ങനെ പിടിപ്പത് പണിയാണ്. ജോലി ചെയ്ത് ചെയ്ത് നമ്മുടെ കഥാനായകൻ തളർന്നു. ഗുരുവാണെങ്കിൽ സത്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. സഹികെടുമ്പോൾ അയാൾ മനസിൽ ഗുരുവിനിട്ട് നാല് തെറിവിളിച്ചു. "ഈ മൈ*ന്റെ അടുത്താണല്ലോ സത്യാന്വേഷണമെന്ന് പറഞ്ഞ് ഞാൻ വന്ന് പെട്ടതെന്റെ ഗിവറുഗീസ് പുണ്യാളാ"ന്ന്. വർഷം പലത് കഴിഞ്ഞു. സത്യാന്വേഷണമെന്ന് പറഞ്ഞ് ആശ്രമത്തിൽ വന്ന കഥാനായകൻ താനെന്തിനാണ് അവിടെ വന്നതെന്നുപോലും മറന്നു. കുശിനിയിലെ പെണ്ണുങ്ങളുടെ ചന്തിക്കിട്ടടിച്ചും, സൊറ പറഞ്ഞും, സൊസൈറ്റിയിൽ കൊടുക്കേണ്ട പാലിൽ വെള്ളം ചേർത്ത് കിട്ടുന്ന കാശ് പോക്കറ്റിലാക്കിയും, പിന്നെ നാക്ക് ചൊറിയുമ്പോൾ നല്ലൊരു പൂവൻകോഴിയെ തല്ലിക്കൊന്ന് ചിക്കൻ 65 ആക്കിയും അയാൾ കാലം തള്ളിനീക്കി. അങ്ങനെ, പിന്നേം വർഷങ്ങൾ ശ്ശടേന്നും പറഞ്ഞൊരു പോക്ക്. ഒരു ദിവസം രാവിലെ ഗുരു അയാളെ വിളിപ്പിച്ചു. "ആശ്രമ ജീവിതം എങ്ങനെയുണ്ട്?" "അങ്ങനെ പോവുന്നു ഗുരൂ...!" "ഇരിക്ക്!" അയാൾ ഗുരുവിന്റെ മുന്നിൽ ഇരുന്നു. "സത്യത്തെ കുറിച്ച് നിനക്ക് എന്താ അറിയേണ്ടത്?" ഗുരു ചോദിച്ചു. ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് അയാൾ ആദ്യം ഞെട്ടി. പിന്നെ ഇങ്ങനെ പറഞ്ഞു: "സത്യനെ കുറിച്ച് പ്രത്യേകിച്ചൊന്നും അറിയാനില്ല ഗുരു. ആശ്രമത്തിലേക്ക് 450 തെങ്ങിൻ തൈയ്യും 35 കറവപ്പശുക്കളെയും വാങ്ങി തരാമെന്ന് പറഞ്ഞ് കാശും വാങ്ങിപ്പോയവനാ... അവന്റെ അഡ്രസ് പോലും ഇപ്പോ കിട്ടാനില്ല." ഉത്തരം കേട്ട് ഗുരുവിന്റെ കണ്ണുകൾ വിടർന്നും അടിമുടി നോക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് അയാളോട് പൊയ്ക്കോളാൻ പറഞ്ഞു. പുറത്ത് വന്ന അയാൾ തല ചൊറിഞ്ഞു. "അയ്യോ! രാസവളം വാങ്ങാനുള്ള കാശും സത്യൻ വാങ്ങിക്കൊണ്ട് പോയ കാര്യം പറയാൻ മറന്നു. ങാ... പോട്ടെ! അടുത്ത തവണ പറയാം." അധികം വൈകാതെ ഗുരു സമാധിയായി, അയാൾ ആ ആശ്രമത്തിലെ ഗുരുവുമായി.