Showing posts with label jesus. Show all posts
Showing posts with label jesus. Show all posts

Friday, April 6, 2012

ക്രിസ്തുവും കാർമ്മിക് നിയമവും!


ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം! എന്ന തലക്കെട്ടിൽ ഈ അടുത്തിടെ ഞാനെഴുതിയ അനുഭവക്കുറിപ്പ് വായിച്ചിരിക്കുമല്ലോ? ആ കുറിപ്പിന്റെ തുടർച്ചയായി ഈ ലേഖനത്തെ വേണമെങ്കിൽ കാണാം. ക്രിസ്തുവിന്റെ സഹനത്തോട് അനുരൂപനാവാൻ ശ്രമിച്ചപ്പോൾ ഞാനനുഭവിച്ച തീവ്രമായ കാൽവേദന അത്ഭുതകരമാംവിധം വിട്ടുമാറി എന്നതായിരുന്നു ആ കുറിപ്പിലെ രത്നച്ചുരുക്കം. ആ അനുഭവത്തോടെ ക്രിസ്തുമതത്തോടുള്ള എന്റെ വീക്ഷണം തന്നെ മാറിപ്പോയി എന്നതാണ് സത്യം. ക്രിസ്തുവിന്റെ ജനനം, പീഢാസഹനം, കുരിശുമരണം എന്നിവയെ സംശയദൃഷ്ടിയോടെ സമീപിക്കുകയും, അവ തീർത്തും അപ്രസക്തമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു ക്രിസ്ത്യാനിയായിരുന്നു ഞാൻ, ഒരു പരുധിവരെ! എന്നാൽ, ആ അനുഭവത്തോടെ, ക്രിസ്തുമതത്തിന്റെ കാതലായ അംശങ്ങളെ ഗൗരവമായ ധ്യാനത്തിനും ചർച്ചകൾക്കും ഞാൻ വിധേയമാക്കുകയും, അതുമൂലം സുദൃഢമായ ക്രൈസ്തവ വിശ്വാസം എന്നിൽ ഉടലെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമായ ഒരു സംഗതിയാണ്. ഞാൻ കടന്നുപോയ ചിന്തനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിന്റെ ആധാരം. ക്രൈസ്തവർ ഇന്ന് ആചരിക്കുന്ന ദുഃഖവെള്ളിയുടെ പശ്ചാത്തലത്തിൽ വേണം ഈ ലേഖനം വായിക്കാൻ...!

ഒരാൾ ചെയ്ത കർമ്മത്തിന്റെ ഫലം മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കുമോ? എന്തുപറയുന്നു? സാധിക്കും എന്നാണ് പൊതുവേയുള്ള നിഗമനം, പ്രത്യേകിച്ച് മതപരമായി ചിന്തിക്കുമ്പോൾ! സ്വന്തം കൂട്ടുകാരൻ ക്ലാസിൽ ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റൊരു കൂട്ടുകാരൻ സ്വമനസാ ഏറ്റുവാങ്ങുന്നതുപോലെ, ഒരാളുടെ കർമ്മഫലം മാത്രമല്ല, രോഗങ്ങളും പീഢകളും വരെ പരസ്പരം കൈമാറാൻ സാധിക്കും. ഇതെങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ, വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ ത്രേസ്യയുടെയും, ചെറുപുഷ്പം എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യായുടെയും, അൽഫോൺസാമ്മയുടെയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവിതങ്ങൾ പരിശോധിക്കുകയാണെങ്കിൽ, രോഗം മൂലം തങ്ങളെ സമീപിക്കുന്നവരെ ഇവർ സുഖപ്പെടുത്തിയത് ആ രോഗം സ്വന്തം ശരീരത്തിൽ സ്വീകരിച്ചുകൊണ്ടാണെന്നും, അവരുടെ കർമ്മഫലം അനുഭവിച്ചുകൊണ്ട് മരണം വരെ ആ രോഗങ്ങളുടെ പീഢകൾ അവർ സ്വയം ഏറ്റുവാങ്ങിയിരുന്നെന്നും കാണാൻ സാധിക്കും...! ഇതിന്റെ ശാസ്ത്രവശങ്ങൾ എന്തുമാവട്ടെ, ഒരാളുടെ കർമ്മഫലങ്ങൾ മറ്റൊരാൾക്ക് ഏറ്റെടുക്കാനാവുമെന്നും, അതിലൂടെ അയാൾക്ക് മറ്റൊരാൾക്ക് വേണ്ടി പരിഹാരം ചെയ്യാനാവുമെന്നുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ നാം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും.... അതെന്തുതന്നെയാണെലും, ക്രിസ്തു ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു എന്ന് പറയുമ്പോൾ ഏതാണ്ടിതേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത്.

"Every action has an equal and opposite reaction" എന്ന ന്യൂട്ടൻ സിദ്ധാന്തം (കുറേകൂടി ദാർശനികമായി ചിന്തിച്ചാൽ കാർമ്മിക് നിയമം അല്ലെങ്കിൽ Law of Karma) മനുഷ്യന്റെ പ്രവർത്തികൾക്കും (human conduct) ബാധകമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം, മനുഷ്യനും അവന്റെ പ്രവർത്തികളും പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ? അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഓരോ പ്രവർത്തിയും ഗുണ/ദോഷകരമായ ഫലങ്ങൾ (consequences) ഉണ്ടാക്കുന്നുണ്ട്. പക്ഷേ, എന്റെ സംശയം ഇതാണ്.... ചെയ്ത പ്രവർത്തിയുടെ ഫലം ഒരാൾ അനുഭവിക്കാതെയോ, അനുഭവിക്കുന്നതിന് മുമ്പോ മരിച്ചപോവുകയാണെങ്കിൽ? അയാൾ അനുഭവിക്കേണ്ടിയിരുന്ന കർമ്മഫലത്തിന്റെ കാര്യം എന്താവും? ഹിന്ദു ദർശനം അനുസരിച്ച്, ആ കർമ്മഫലങ്ങൾ അയാൾ അടുത്ത ജന്മത്തിൽ അനുഭവിക്കും. ഒരു ഹിന്ദുവിനെ സംബന്ധിച്ച് പ്രശ്നം തീർന്നു! (പ്രശ്നം തീർന്നെന്ന് തീർത്ത് പറയാനൊക്കില്ലെങ്കിലും... കാരണം, പുനർജന്മം എന്നത് സർവ്വ സാധാരണമായി സംഭവിക്കുന്ന ഒന്നല്ലെന്നാണ് എന്റെ ഗുരു ഒരിക്കൽ പറഞ്ഞത്. ചിലപ്പോൾ, മറുജന്മമെടുക്കാൻ ഒരാത്മാവിന് 500-700 വർഷം വരെ കാത്തിരിക്കേണ്ടി വരുമത്രേ!) എന്നാൽ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അങ്ങനെയല്ല; കാരണം അയാൾ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല. മതമേതായാലും, മനുഷ്യൻ ഫലമനുഭവിക്കാത്ത കർമ്മങ്ങളെല്ലാം പ്രകൃതിയിൽ (in a subtile sense) കുമിഞ്ഞുകൂടുകയും (accumulated), മാനവീകതയ്ക്ക് അവ ബാധ്യതയായിത്തീരുകയും ചെയ്യുന്നുവെന്നാണ് പണ്ഡിതമതം. ഒരു നവജാത ശിശുവിനെ സംബന്ധിച്ച് കർമ്മപാപം ഇല്ലെങ്കിലും, ആദിമനുഷ്യനായ ആദാം മുതൽ ജീവിച്ച് മരിച്ച ജനസഹസ്രങ്ങൾ ചെയ്ത പാപങ്ങളുടെ ഫലം പരോക്ഷമായി ആ കുട്ടിയുടെമേൽ ആരോപിക്കപ്പെടുന്നുണ്ട്. ഇതിനെ വേണമെങ്കിൽ ആദിപാപമെന്ന് (original sin) വേണമെങ്കിൽ പറയാം. ഈ അർത്ഥത്തിൽ, ഓരോ കുട്ടിയും പാപത്തോടെയാണ് (potential to suffer the consequences of those actions done by his ancestors) ജനിച്ച് വീഴുന്നത്. അതവിടെ നിൽക്കട്ടെ!

ആദിമനുഷ്യൻ മുതലങ്ങോട്ട് ജീവിച്ചിരുന്ന സകേല മനുഷ്യരുടെയും കൂമ്പാരം കൂട്ടപ്പെട്ട പാപകർമ്മങ്ങളെ അനുഭവിച്ച് തീർത്ത്, അവ മൂലം പ്രകൃതിയിൽ ഉടലെടുക്കുന്ന അനിഷ്ട സംഭവങ്ങളെ നിഷ്ക്രിയമാക്കുക എന്നത് സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെ കൊച്ചുത്രേസ്യായെയും ഫ്രാൻസിസ് അസീസിയെയും പോലെയുള്ള ദൈവീകമനുഷ്യർക്ക് ഒരു പരുധി വരെ സാധിക്കുമെങ്കിലും! ഇവിടെയാണ് അമാനുഷികനായ ഒരു വ്യക്തിയുടെ, ക്രിസ്തുവിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. അവൻ ലോകത്തിന്റെ മുഴുവൻ കർമ്മഫലങ്ങളെയും സ്വയം ഏറ്റെടുത്തു... സ്വന്തം രക്തത്തിന്റെ വില നൽകി അവൻ അതിന് പരിഹാരം ചെയ്തു. ഇതാണ് സത്യത്തിൽ ദുഃഖവെള്ളി! ദുഃഖവെള്ളിക്ക് പിന്നിൽ, ഹൈന്ദർവർക്ക് പോലും വിശ്വസിക്കാവുന്ന, തികച്ചും ന്യായമായ അർത്ഥതലങ്ങളുണ്ടെന്നതാണ് സത്യം. ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ പ്രസക്തിയെ കുറിച്ച് ആവുന്നത്ര ലളിതമായും, ചുരുക്കമായും പ്രതിപാദിക്കുകയായിരുന്നു ഞാൻ!

തീർച്ചയായും..., ഞാൻ കുറിച്ച പല കാര്യങ്ങളും തർക്കവിഷയമാണ്, പ്രത്യേകിച്ച് ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ! ചിലപ്പോൾ ഇപ്പറഞ്ഞ പോലെ, ക്രിസ്തുവിനെ ലോക രക്ഷകനായി കാണാനാവുമോ എന്ന കാര്യത്തിലും തർക്കം നടന്നേക്കാം. സംഗതി എന്താണെങ്കിലും, ഇതൊക്കെയാണ് ഇക്കഴിഞ്ഞ കുറേ നാളുകളായി എന്റെ മനസിലൂടെ കടന്നുപോയ ചിന്തകൾ... ഇവയിൽ സത്യമുണ്ടാവാം, അതിലേറെ പൊട്ടത്തരങ്ങളും ഉണ്ടാവാം... പക്ഷേ, എല്ലാം ഇവിടെ അവസാനിക്കുന്നില്ലല്ലോ! അസത്യങ്ങളിൽ നിന്ന് അർദ്ധ സത്യങ്ങളിലേക്കും, അർദ്ധസത്യങ്ങളിൽ നിന്ന് സത്യങ്ങളിലേക്കുമുള്ള യാത്ര തുടരുകയാണ്.... തുറന്ന മനസോടെ.... നിഷ്പക്ഷതയോടെ....!

Monday, March 26, 2012

ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം!


അനുഭവത്തിൽ അധിഷ്ഠിതമാണ് ആത്മീയത! അത് കേവലം ആചാരനുഷ്ഠാനങ്ങളിലൂടെയോ, മതപഠനത്തിലൂടെയോ, തീർത്ഥാടനങ്ങളിലൂടെയോ, നേർച്ചകളിലൂടെയോ ഉണ്ടാവണമെന്നില്ല. അതിന് മാനദണ്ഡങ്ങളില്ല, മുഖംനോട്ടമില്ല. ആർക്കും എവിടെ വച്ചും ആത്മീയാനുഭവം സാധ്യമാക്കാം. ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നതും അങ്ങനെയൊരു ആത്മീയാനുഭവത്തെ കുറിച്ചാണ്, എനിക്കുണ്ടായ ഒരു എളിയ ബോധോദയത്തെ കുറിച്ച്! അതുണ്ടായിട്ട് മാസങ്ങളായെന്ന് തോന്നുന്നു...! അതിനെ കുറിച്ച് ഇതുപോലൊരു പൊതുവേദിയിൽ പറയണമെന്നോ, ഡോക്യുമെന്റ് ചെയ്യണമെന്നോ ഇതുവരെ തോന്നിയിരുന്നില്ല. ഇന്നെന്തോ..., അങ്ങനെ തോന്നി! വിശ്വസമുള്ളവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് വെറും മതിഭ്രമമെന്നോ തോന്നലെന്നോ മുദ്രകുത്തി വിശ്വസിക്കാതിരിക്കും! രണ്ടായാലും, എന്നെയത് ബാധിക്കുന്നില്ല.

ജന്മം കൊണ്ടും, ജീവിതം കൊണ്ടും ഞാനൊരു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ, ആ അനുഭവം ക്രിസ്തുവുമായി ബന്ധപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ തന്നെ പള്ളിയും പട്ടക്കാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഓർമ്മ വച്ച നാളുകളിൽ, ഞാനാദ്യമായി പള്ളിയിൽ പോയ ദിവസത്തെ കുറിച്ചുള്ള അവ്യക്തമായ ഓർമ്മകൾ ഇന്നും എന്റെ ബോധമനസിൽ മായാതെ കിടപ്പുണ്ട്. വീടിന് തൊട്ടടുത്ത് തന്നെയുള്ള മലങ്കരപ്പള്ളിയിലെ ഒരു മൂലയിൽ, എഴുന്നേറ്റ് നിൽക്കുന്ന ജനസമൂഹത്തിന് നടുവിൽ, ഇത്തിരിപ്പോന്ന ഞാൻ അമ്മയുടെ സാരിത്തുമ്പ് പിടിച്ച് നിന്നതും, അടുത്ത് നിന്ന അമ്മച്ചിമാരുടെ ഗോഷ്ടികൾ (പ്രാർത്ഥനകൾ) ശ്രദ്ധിച്ചതും, ഒടുവിൽ പ്രസംഗ സമയമെത്തിയപ്പോൾ സമൂഹമാകെ ഇരുന്നതും, ഞാൻ മാത്രം എഴുന്നേറ്റ് നിന്നതും, അങ്ങനെ ജീവിതത്തിലാദ്യമായി അൾത്താരയിൽ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെ ശ്രദ്ധിക്കുന്നതും ഒക്കെ! ക്രൂശിതരൂപം കണ്ടപ്പോൾ ഞാനാകെ പതറിപ്പോയി. "ആരാണത്? എന്തിനാണയാളെ തൂക്കിയിട്ടിരിക്കുന്നത്...?" ഈ ചോദ്യങ്ങൾ അൾത്താരയിലേക്ക് ഉറ്റുനോക്കി ഞാൻ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. അവയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്രകളാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചതും, പിന്നെ ഒരു വൈദീകനാവണമെന്ന ആഗ്രഹത്തെ തുടർന്ന് സെമിനാരിയിൽ കൊണ്ടെത്തിച്ചതും! കുട്ടിക്കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അത്രമാത്രം തീഷ്ണവും ഭക്തിസാന്ദ്രവുമായിരുന്നു എന്റെ കുട്ടിക്കാലത്തെ ആത്മീയജീവിതം!

ദൗർഭാഗ്യകരമെന്ന് പറയാനാവുമോ എന്തോ? എന്നാലും, സെമിനാരി ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴേക്കും കുട്ടിക്കാലത്തുണ്ടായിരുന്ന ആത്മീയ നൈർമല്യം പൂർണ്ണമായും ചോർന്നുപോയിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ, സെമിനാരി പരിശീലനത്തിന്റെ ഭാഗമായി തത്വശാസ്ത്രം അഭ്യസിക്കേണ്ടി വന്നതിനാലും, വിശ്വാസങ്ങളെക്കാൾ ബുദ്ധിയ്ക്കും ശാസ്ത്രത്തിനും അമിതപ്രാധാന്യം കൊടുക്കേണ്ടി വന്നതിനാലുമാവും അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന വിശ്വാസ തീഷ്ണത "വെറും" ബൗദ്ധിക തൃഷ്ണയായി പരിണമിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ പരിശീലിച്ചിരുന്ന പല നല്ല ആത്മീയ ചിട്ടകളും അന്യം നിന്നുപോയി. ഇതിൽ, ക്രിസ്തുവിലുള്ള എന്റെ വിശ്വാസവും പെടും. ക്രിസ്തുവിന്റെയും അവന്റെ സഹനത്തിന്റെയും പ്രസക്തിയെ കുറിച്ചുള്ള അനേകം ചോദ്യങ്ങൾ എന്നെ എപ്പോഴും അലട്ടിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഞാൻ പറഞ്ഞ ആ ആത്മീയാനുഭവം എന്നിൽ ഉണ്ടായത്.

മുമ്പ് സൂചിപ്പിച്ചത് പോലെ, കുറേ മാസങ്ങൾക്ക് മുമ്പാണ്...! എല്ലാ ദിവസവും വൈകിട്ട് ഇവിടെ അടുത്ത് CMI അച്ചന്മാരുടെ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കളിക്കാൻ ഞാൻ പോകുമായിരുന്നു. ഒക്ടോബർ മാസത്തെ കനത്ത മഴയെ തുടർന്ന് വോളിബോൾ കോർട്ട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളെല്ലാം ചേർന്ന് ഇനി മുതൽ ഫുട്ബോൾ കളിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജീവിതത്തിൽ അന്നേവരെ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഞാൻ രണ്ടും കൽപ്പിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടന്നതിനാലും, ഇടക്കിടെ പെയ്ത ചാറ്റൽ മഴയാലും, ആദ്യ നാളുകൾ ആവേശകരമായിരുന്നു. കുട്ടിക്കാലത്തെ ഓർമ്മപ്പെടുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചും പരസ്പരം തള്ളിയിട്ടും ഞങ്ങൾ ആ ദിവസങ്ങൾ ശരിക്കും അർമാദിച്ചു. പക്ഷേ, അധികം നാൾ അത് നീണ്ട് നിന്നില്ല. ബോളിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ കൂട്ടുകാരൻ കാല് മടക്കി ഒറ്റ അടി. ബോളിൽ കൊള്ളേണ്ട അടി എന്റെ പാദത്തിൽ! കാൽ ഛിന്നഭിന്നമാകുന്ന വേദനയോടെ ഞാൻ നിലത്ത് വീണു പിടഞ്ഞു. എല്ലാരും എന്റെ ചുറ്റും ഓടിക്കൂടി. നിലവിളിക്കിടയിൽ ആരും എന്നെ തൊടരുതെന്ന് ഞാൻ കേണപേക്ഷിച്ചു. മൃദുവായ ഒരു സ്പർശനം പോലും താങ്ങാനുള്ള കെൽപ്പ് എന്റെ ശരീരത്തിനപ്പോൾ ഉണ്ടായിരുന്നില്ല. അത്രമാത്രമുണ്ടായിരുന്നു ആ വേദനയുടെ കാഠിന്യം! കുറച്ച് നേരം ഞാനങ്ങനെ തന്നെ ഇരുന്നു. വേദനയ്ക്ക് ലേശം ശമനം കിട്ടിയെന്ന് തോന്നിയപ്പോൾ കളിക്കാൻ പിന്നെയും കൂടി, കുറച്ച് മൊണ്ടിയിട്ടാണെങ്കിലും! അങ്ങനെ ആ ദിവസം അവസാനിച്ചു. പക്ഷേ, കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഗതിയാകെ വഷളാകുന്നത്. കാലിൽ നല്ല നീര്... പിന്നെ അസഹനീയ വേദനയും! കളിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം.... അതുകൊണ്ട് ഞാനതിനെ വലിയ കാര്യമായി എടുത്തില്ല.

രാത്രി ഏതാണ്ട് 12 മണി ആയിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കാലിന്റെ വേദന അപ്പോഴേക്കും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. കാലിലെ വേദന സന്ധിബന്ധങ്ങളിലൂടെ ശരീരമാകെ വ്യാപിക്കുന്നത് പോലെ! ആ വേദനയിൽ ശരീരമാകെ വിറച്ചു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി... പാദത്തിൽ തൊടാനാവാത്ത വിധം ദുസഹമായ വേദന. ചൂടുവെള്ളം കൊണ്ട് ആവി പിടിച്ചുനോക്കി. കാൽ ഉയർത്തി തലയിണയിൽ വച്ചുനോക്കി. യാതൊരു ഫലവും കണ്ടില്ല. അവാച്യമായ വേദന മരണതുല്യമായപ്പോൾ, ഇരു കൈകളും വിരിച്ച്, കണ്ണുകളടച്ച് കട്ടിലിൽ ഞാൻ നീണ്ടുനിവർന്ന് കിടന്നു; ഒന്നുമില്ലാത്തവനെ പോലെ....!

ആ നേരത്താണ് യേശുവിനെ കുറിച്ചുള്ള ചിന്തകൾ യാദൃശ്ചികമായി എന്റെ മനസിൽ ഉദിക്കുന്നത്. ഞാനനുഭവിച്ച കൊടിയ വേദനയുമായി താരതമ്യപ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലല്ലോ എന്ന ഗദ്ഗദമാവണം അവനെ കുറിച്ചുള്ള ചിന്തകൾ എന്നിൽ ഉണർത്തിയത്. കാരണം, ഭാവനയ്ക്ക് അതീതമാം വിധം പീഡകൾ സഹിച്ച ഒരാളാണ് യേശുവും. കട്ടിലിൽ കിടന്ന് ഞാൻ യേശുവിനെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാനനുഭവിച്ച വേദനയെയും ക്രിസ്തു കുരിശിൽ അനുഭവിച്ച വേദനയെയും സമാനപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ കാലിൽ ആണിയടിയേറ്റ അതേ ഭാഗത്ത് തന്നെയാണ് എനിക്കും ക്ഷതമേറ്റിരുന്നത്. അതുകൊണ്ടുതന്നെ, എന്റെ കാലിൽ ഞാനനുഭവിച്ച വേദനയെ ക്രിസ്തുവിന്റെ കാലിലെ ആണിപ്പഴുതുകളിലെ വേദനയുമായി അനുരൂപപ്പെടുത്തി ഞാനതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ വേദനയുടെ തീവ്രത ഉൾക്കൊള്ളാൻ കുരിശിൽ തറക്കപ്പെട്ട വിധം ഞാൻ കട്ടിലിൽ കൈ വിരിച്ച് കിടന്നു, ഒരു പാദത്തിന്മേൽ മറ്റൊരു പാദം കയറ്റിവച്ചു. സ്വർഗത്തിനും ഭൂമിക്കും നടുവിൽ കുരിശിൽ തൂക്കപ്പെട്ടവനായി ഞാൻ സ്വയം ഭാവനയിൽ കണ്ടു. ഞാനിപ്പോൾ ക്രിസ്തുവാണ്. ശരീരമാകെ മുറിവുകളാണെങ്കിലും എന്നെ ഏറെ അലട്ടുന്നത് കാലുകളിലേറ്റ ആണിയടിച്ച മുറിവുകളാണ്. ചർമ്മത്തിൽ നിന്നാരംഭിക്കുന്ന ആ മുറിവ് എല്ലുകൾക്കിടയിലൂടെ, മാംസത്തെ തുറച്ച്, ഒരു പാദത്തിൽ നിന്ന് മറ്റൊരു പാദത്തിലൂടെ, കുരിശ് മരം വരെ നീണ്ട് നിൽക്കുന്നു. ആ ആണിപ്പഴുതിൽ നിന്ന് പ്രവഹിക്കുന്ന രക്തം കുരിശിലൂടെ വാർന്നിറങ്ങി ഭൂമിയെ തണുപ്പിക്കുന്നു. ശരീരഭാരം താങ്ങാനാവാതെ ആണിപ്പഴുതുകൾ വലിഞ്ഞ് വലുതാവുന്നു. ആ വിടവ് സ്വന്തം ആത്മാവിനെ രണ്ട് കഷ്ണമാക്കുന്നതുപോലെ! കാലുകളിൽ ആണിയടിച്ചപ്പോൾ മുഖരിതമായ ചുറ്റികശബ്ദം പ്രപഞ്ചമാകെ പ്രതിധ്വിനിക്കുന്നത് എനിക്ക് കേൾക്കാം, അതിന്റെ തരംഗദൈർഘ്യം എന്റെ നിലവിളിയെ നിഷ്പ്രഭമാക്കുന്നു. വേദന തിങ്ങിയ ആ ധ്യാനാത്മക നിമിഷങ്ങൾ കുറേ നേരം നീണ്ടുനിന്നു. ഒരു കോട്ടുവായയോടെ ആ നിമിഷങ്ങൾ സാവധാനം അവസാനിച്ചു.

ഞാൻ സാധാരണ നിലയിൽ എത്തി. എങ്കിലും കട്ടിലിൽ ആ കിടപ്പ് തുടർന്നു. ഞാനെന്റെ ശ്വാസോച്ഛാസത്തിന്റെ പ്രവേഗം ഉള്ളിന്റെയുള്ളിൽ ഫീൽ ചെയ്തു. ആ മുറയിലെ എന്റെ, എന്റെ ശരീരത്തിന്റെ സാന്നിധ്യം ഞാൻ ഫീൽ ചെയ്തു. അത്രമാത്രം സ്വച്ഛമായിരുന്നു ആ അന്തരീക്ഷം. എന്റെ ശ്രദ്ധ സാവധാനം എന്റെ കാലിലേക്ക് നീണ്ടു. പെട്ടെന്ന് എന്റെ നെറ്റി ചുളിഞ്ഞു... ഇതുവരെ വേദന കൊണ്ട് പുളയുകയായിരുന്നില്ലേ ഞാൻ? ഇപ്പോൾ ആ വേദന എവിടെ? എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. എന്റെ മനസാന്നിധ്യം ഉറപ്പുവരുത്തി. ശരിയാണ്, ഞാൻ സ്വപ്നം കാണുകയല്ല. പക്ഷേ, എന്റെ വേദന എവിടെ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതെന്ത് മറിമായം...?"

ക്രിസ്തുവിന്റെ പീഡകളുമായി സ്വയം അനുരൂപരാവാൻ ശ്രമിക്കുമ്പോൾ പലരുടെയും രോഗങ്ങൾ ശമിക്കാറുള്ളതായി നാം പല കരിസ്മാറ്റിക് ധ്യാനങ്ങളിലും എത്രയോ തവണ കേട്ടിരിക്കുന്നു. അന്നുവരെ എനിക്കതിൽ വിശ്വസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്? ക്രിസ്തു നമുക്ക് വേണ്ടി മരിച്ചെങ്കിൽ, അദ്ദേഹം ചൊരിഞ്ഞ രക്തത്തിനും സഹനത്തിനും അമൂല്യമായ വിലയുണ്ടെന്നും, വെറും രോഗശമനം എന്നതിലുപരി, ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശക്തി അതിനുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. എനിക്കുണ്ടായ അനുഭവം ചെറുതാണ്, വിസ്മരിക്കാവുന്നതാണത്! ഇതിനെക്കാൾ മഹത്തരമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നുപോയി, എല്ലാ അർത്ഥത്തിലും ക്രിസ്തുവുമായി അനുരൂപരാവാൻ ശ്രമിച്ച ഒട്ടനവധി വിശുദ്ധന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും, വിശുദ്ധ ഫ്രാൻസിസ് അസീസിയെ പോലെയുള്ളവരെ, ആവിലായിലെ വിശുദ്ധ ത്രേസ്യയെ പോലെ, കൊച്ചുത്യേസ്യാ പുണ്യവതിയെ പോലെ! അവരുടെയെല്ലാം ആത്മീയാനുഭവത്തിന് മുന്നിൽ ഇതെന്ത്? എങ്കിലും ഒരു കാര്യം ഞാൻ മനസിലാക്കുന്നു; ക്രിസ്താനുഭവം സാധ്യം..! ക്രിസ്തുവിന്റെ പീഢാസഹനത്തെ കുറിച്ചുള്ള ധ്യാനത്തിന്, അതുമായുള്ള താദാമ്യപ്പെടലിന് രോഗങ്ങളെ/വേദനകളെ ദൂരീകരിക്കുക സാധ്യം...! ഇവയെല്ലാം കേവലം മതിഭ്രമമല്ല, അന്ധവിശ്വാസമല്ല. മറിച്ച്, മാനുഷികമായ എല്ലാ പരിമിതികളോടും കൂടി തന്നെ സ്വന്തമാക്കാനാവുന്ന ദൈവീക വരപ്രസാദം... നന്ദി! ഇനിയും ഇത്തരം അനുഭവങ്ങൾക്കായി, അവയിലൂടെയുള്ള ബോധോദയത്തിനായി ആവലോടെ കാത്തിരിക്കുന്നു....!

Saturday, February 18, 2012

സ്ഥാപനവൽക്കരിക്കപ്പെടുന്ന മനസുകൾ!



"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന കാറല്‍ മാക്സ് പ്രസ്ഥാവന നൂറല്ല, ഇരുനൂറ് ശതമാനവും ശരിയാണ്. മതം മയക്കുമരുന്നിനെക്കാൾ അപകടകാരിയാണെന്ന് വേണമെങ്കിൽ പറയാം. മതം അതിന്റെ ആന്തരീകമായ അർത്ഥത്തിൽ ഒരു വ്യക്തിയുടെ ചേതനയിൽ സത്യന്വേഷണത്തിന്റെ വിത്തുകൾ പാകുന്നതിന് പകരം, തികച്ചും ഉപരിപ്ലവമായി സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് ഈ അപകടങ്ങളൊക്കെ സംഭവിക്കുന്നത്. സ്ഥാപനവൽക്കരിക്കപ്പെടുക എന്ന് പറയുമ്പോൾ കുറേ ദേവാലയങ്ങളോ, അതിനെ ചുറ്റിപ്പറ്റി കുറേ സ്കൂളുകളോ കോളേജുകളോ ആശുപത്രികളോ കെട്ടിപ്പൊക്കി വിശ്വാസജീവിതമെന്നാൽ ഇവയെല്ലാം എന്ത് കളികളിച്ചും നടത്തുകൊണ്ട് പോവുക എന്ന അർത്ഥത്തിൽ മാത്രമല്ല; ഒപ്പം മനുഷ്യ മനസിനെ സത്യത്തിലേക്കുള്ള യാത്രയിൽ ഒരിക്കലും വളരാൻ അനുവദിക്കാതെ തളച്ചിടുക എന്നുകൂടി അർത്ഥമുണ്ട്. ഉദാഹരണമായി, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച് മരിച്ച ബുദ്ധനോ ക്രിസ്തുവോ നബിയോ ചിന്തിച്ച അതേ രീതിയിലൂടെ മാത്രം ചിന്തിക്കാൻ മനസുകളെ വാർത്തെടുക്കുന്ന, അതിനപ്പുറമോ അതീതമോ ആരും ചിന്തിച്ചുപോകരുതെന്ന കാർക്കശബുദ്ധിയുള്ള ഒരുതരം മുരടിച്ച ചിന്താഗതി. ഈ അർത്ഥത്തിൽ, സ്ഥാപനവൽക്കരിക്കപ്പെടുന്നത് മനുഷ്യ മനസുകളാണ്.

സ്വയം സ്ഥാപനവൽകൃതമാവാനുള്ള (institutionalized) പ്രേരണ/പ്രലോഭനം മനുഷ്യ മനസുകൾക്ക് സ്വതവേ ഉള്ളതുകൊണ്ട്, മത മേലാളന്മാരുടെ കുബുദ്ധികൾക്ക് വിശ്വാസികൾ എളുപ്പം വശംവദരാവുന്നു. Slow poisoning നടത്തി അവർ അവരുടെ ചിന്തകളെയും ജീവിതശൈലികളെയും തങ്കൾക്ക് അനുകൂലമാം വിധം മലീമസമാക്കുന്നു. അങ്ങനെ, പതിവായി കിട്ടാറുള്ള വിഷാംശത്തിന്റെ, വീര്യമേറിയ കറുപ്പിന്റെ മതിഭ്രമത്തിൽ (hallucination) അത് നൽകുന്ന നിര്‍വൃതിയില്‍ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് മരിക്കാനും വിശ്വാസികൾ സ്വയം തയാറാവുന്നു, മതത്തിന്റെ വ്യാമോഹങ്ങളിൽ മയങ്ങി സ്വന്തം ഇച്ഛാശക്തിയെയും ചിന്താശക്തിയെയും ഒരിക്കലും ഉപയോഗിക്കാതെ അറവുമേശയ്ക്ക് മുന്നിലും കിട്ടിയ പുല്ലിന്റെ നീരാസ്വദിക്കാൻ വെമ്പൽകാട്ടുന്ന മാടുകളെ പോലെ! എത്ര പരിതാപകരമായ അവസ്ഥ!

മുൻപ് സൂചിപ്പിച്ചതുപോലെ, മനസുകൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ ആത്മീയതയിലെ പ്രതിസന്ധി ആരംഭിക്കുന്നു. മതങ്ങൾ ഏതുമാവട്ടെ, അവ പഠിപ്പിക്കുന്ന സത്യങ്ങൾ ഭാഗീകമാണെന്നും, പരിപൂർണ്ണമായ സത്യത്തിലേക്കുള്ള വെറും ചൂണ്ടുപലകകൾ (means, not ends) മാത്രമാണെന്നുമുള്ള വകതിരിവ് നഷ്ടമായാൽ ആത്മീയാന്വേഷണം അതോടെ വഴിമുട്ടുകയായി. പിന്നെ, ‘ഇത് തന്നെ ലോകം’ എന്ന് സങ്കല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖലോലുപനായി കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന ഭ്രൂണത്തിന്റെ ഒരു ജീവിതം. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന പ്രസവസമയങ്ങളെ ഈ ഭ്രൂണം വെറുക്കുന്നു. അതിനെതിരെ പരമാവധി പൊരുതുന്നു. ഒടുവിൽ, എല്ലാ പോരാട്ടവും വിഫലമായി, തനിക്കപരിചിതമായ ലോകത്തിന്റെ പിള്ളക്കച്ചയിലേക്ക് പിറന്ന് വീഴുമ്പോൾ, അതിന്റെ ചൂടും തണുപ്പും അംഗീകരിക്കാനാവാതെ വാവിട്ടൊരു കരച്ചിൽ! ഇതൊക്കെയല്ലേ നമ്മുടെ ജീവിതങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ബന്ധനങ്ങളില്ലാത്ത, മുൻവിധികളോ ഭയമോ ഇല്ലാത്ത ഒരു തുറന്ന സത്യാന്വേഷണത്തിന്റെ വക്താവ് എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഏറെയുണ്ട്. ബുദ്ധനെയും ക്രിസ്തുവെയും നബിയെയും സൗഹാർദ്ദപൂർവം വെല്ലുവിളിക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? അപരിമേയമായ സത്യത്തിന്റെ അപൂർണ്ണമായ പ്രകടനങ്ങളെന്ന നിലയിൽ, സത്യത്തിലെ വിവിധ വശങ്ങളെന്ന നിലയിൽ, ഒരോ മതവും അതിൽതന്നെ പരിമിതമാണെന്നും, അതിന്റെ പഠനങ്ങളിൽ തെറ്റുകൾ വന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും മനസിലാക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ഒരോ മതവും അപൂർണ്ണമായിരിക്കേ, മറ്റുള്ള മതങ്ങളിലെ സത്യത്തിന്റെ വെളിച്ചം ഉൾക്കൊള്ളാനും, അവയെ ആർശ്ലേഷിക്കാനും കഴിയാത്തത് എന്തുകൊണ്ടാണ്? "You complete me" എന്ന് ഭർത്താവ് ഭാര്യയെ നോക്കിപറയുന്നതുപോലെ, മതങ്ങൾ പരസ്പരം പൂർണ്ണമാക്കുന്നുവെന്നും, ബുദ്ധനും നബിയും ക്രിസ്തുവും വൈരുദ്ധ്യങ്ങൾക്ക് അതീതമായി ഒന്നിക്കുമ്പോൾ മാത്രമേ മതങ്ങളിൽ അന്തർലീനമായി കിടക്കുന്ന സത്യം നമുക്ക് മുന്നിൽ പ്രകാശിക്കുവെന്ന ആന്തരീക ജ്ഞാനം നമുക്കില്ലാതെ പോയത് എന്തുകൊണ്ടാണ്?

പലരുടെയും ആത്മീയജീവിതം പ്രായത്തിനൊത്ത് വളരാത്ത മന്ദബുദ്ധിയാണെന്ന് പറയുന്നതിൽ സത്യത്തിൽ വിഷമമുണ്ട്. അത് പാതിരിയായാലും, പൂജാരിയായാലും എല്ലാം കണക്ക് തന്നെ! എന്തുചെയ്യാൻ? മതത്തിന്‍റെ ആന്തരീക അര്‍ത്ഥങ്ങളിലേക്ക് വലിച്ചെറിയപ്പെടാന്‍ സ്വയം അനുവദിക്കാതെ, ആരുടെയൊക്കെയോ ചിന്തകള്‍ കാണാപ്പാഠം പഠിച്ച് ഇങ്ങനെയങ്ങ് ജീവിക്കുക. വിശ്വാസം എന്ന മൌലീകതയെ താഴ്ത്തിക്കെട്ടാനോ അതിക്ഷേപിക്കാനോ അല്ല ഇതിവിടെ പറയുന്നത്. ഉപരിപ്ലവമായ വിശ്വാസങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് എടുത്തുചാട്ടം നടത്താല്‍ പലരും മടിക്കുന്നുവെന്ന നഗ്നമായ സത്യം പറഞ്ഞന്നേയുള്ളൂ. ആ എടുത്തുചാട്ടത്തില്‍ പറ്റിയേക്കാവുന്ന പരിക്കുകളെ, യാഥാസ്ഥിതിക സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ നാം ഭയക്കുന്നു. ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വയം വിശ്വാസത്തെ ആത്മാര്‍ത്ഥമായി പുനരവലോകനം ചെയ്യാതിരിക്കുന്നത് സ്വന്തം ആത്മാവിനെതിരെ ചെയ്യുന്ന കടുത്ത അപരാധമാണെന്ന് ഞാൻ പറയും.

സ്വന്തം വിശ്വാസത്തെ കണ്ണുമടച്ച് നിഷേധിക്കുക എന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അർത്ഥം. അവ സത്യമാണോ അല്ലയോ എന്ന് ഉരച്ച് നോക്കുക, വിവിധ തലങ്ങളുമായി താരതമ്യം ചെയ്യുകയോ ഒത്തുനോക്കുകയോ ചെയ്ത് സത്യമെന്ന് ബോധ്യമാവുന്നതുവരെ നിഷേധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ശങ്കരാചാര്യരുടെ ആ മനോഭാവം - "നേതി, നേതി" - നമുക്കും ഉണ്ടാവണം. കാണപ്പെടുന്നവയെല്ലാം സത്യമാവണമെന്നില്ല എന്ന അറിവാണ് ശങ്കരാചാര്യരെ യഥാർത്ഥ സത്യാന്വേഷിയാക്കിയതും സത്യത്തിൽ കൊണ്ടെത്തിച്ചതും. "നിഷേധിക്കുക" എന്നത് ഒരു സത്യാന്വേഷണ ഉപാധിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. Cogito ergo sum -ന്റെ (I think, therefore I am) ഉപജ്ഞാതാവായ ഡെക്കാർട്ടും നിഷേധം (denial) എന്ന ഉപാധിയിലൂടെയാണ് സത്യത്തിലേക്ക് സഞ്ചരിച്ചത്. ശാസ്ത്രത്തിന്‍റെ മനോഭാവവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. അങ്ങനെ പുല്‍കിയാല്‍ അത് ഒരു ശാസ്ത്രജ്ഞന്‍റെ മരണമാണ്, ബൌദ്ധികമായ മരണം! ഏതൊരു സിദ്ധാന്തത്തെയും ഒരു Synthasis എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഇതെല്ലാം എന്താണ് നമുക്ക് തുറന്നുകാട്ടുന്നത്? വെറുതേ കുറേ കാര്യങ്ങൾ വിശ്വസിച്ചാൽ എല്ലാം തികഞ്ഞുവെന്ന് വരില്ല. വിശ്വസിക്കുന്നവ സത്യമാണോ എന്ന് ഉരച്ച് നോക്കണം; വലിയ സത്യങ്ങൾ മനസിലാക്കാൻ അവയെ നിഷേധിക്കണം.... ഇങ്ങനെയാണ് സത്യന്വേഷണം പുരോഗമിക്കുന്നത്, സാഹസികമായ വഴികളിലൂടെ!

ഏതെങ്കിലുമൊരു കാര്യം ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള നിഗമനത്തിലെത്താൻ നമുക്കാവില്ല എന്ന സത്യം നമ്മെ എളിമയുള്ളവരാക്കട്ടെ! അത് സത്യന്വേഷണത്തിൽ നമ്മേ ഏറെ സഹായിക്കും. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത തോന്നലുകള്‍ മാത്രമായെന്ന് വരാം. സൌരയുഥത്തിന്‍റെ കേന്ദ്രമായ സൂര്യന്‍ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ, കാണപ്പെടുന്ന സത്യങ്ങള്‍ നമ്മുടെ തോന്നലുകള്‍ മാത്രമായിക്കൂടെ? ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ ഒഴിവുകഴിവുകളോ, മനസിന്‍റെ മരീചികകളോ ആയിക്കൂടേ നാം സത്യമെന്ന് കരുതുന്നവ?

ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? ബുദ്ധനും, യേശും, നബിയും, ശങ്കരാചാര്യരുമെല്ലാം അവർക്കാവുന്ന വിധം സത്യാന്വേഷണം നടത്തി. അവരെ പിന്തുടരുന്നതോടൊപ്പം, അവർ നിർത്തിയ സ്ഥലത്ത് നിന്ന് നമ്മുടെ യാത്ര ആരംഭിക്കാൻ നമുക്ക് കടമയുണ്ട്, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താൻ! ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം! നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങൾക്കുമിഷ്ടം! ഇതൊന്നും അത്ര ശരിയല്ല; നമുക്ക് മാറാം നമുക്ക് വേണ്ടി തന്നെ...!

Saturday, June 25, 2011

കുരിശില്‍ നിന്ന് കാശ്മീരിലേക്ക്?

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)

യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!
ആമുഖം

റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887-ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏതോ ബുദ്ധസന്യാസി എന്തോ പറയുന്നതിന്റെ കൂട്ടത്തിൽ Issa എന്ന് പറഞ്ഞത്രേ! കൌതുകം തോന്നിയ അദ്ദേഹം അതേപറ്റി കൂടുതൽ അന്വേഷിച്ചത്രേ! അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നെന്നും, ആ വിശുദ്ധന്റെയും യേശുവിന്‍റെയും പ്രബോധനത്തിലും ജീവിതത്തിലും അസാമാന്യ സാദൃശ്യം ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നത്. കാശ്മീരിലെ വിശുദ്ധനും യേശും ഒരാളാണെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്ന ആഘാതത്തിൽ അദ്ദേഹം ബോധമറ്റ് വീണതായും പറയപ്പെടുന്നു.

ചില സൂചനകൾ

കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ സത്യത്തിൽ യേശു ആയിരുന്നോ? അതറിയണമെങ്കിൽ, കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും മറ്റും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളും പഠന വിഷയമാക്കിയേ മതിയാവൂ.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാശ്മീരിലെ ചില പുരാതന ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍! ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്നൊരു ഗോത്രം വിശ്വസിക്കുന്നു. പ്രാദേശികമായി അയാൾ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്രേ. ഇതിൽ Ahmadis വിഭാഗക്കാരുടെ വിശ്വാസവും ശ്രദ്ധേയമാണ്. പേരുമാറ്റി കാശ്മീരിൽ എത്തിയ ആൾ യേശു തന്നെയായിരുന്നുവെന്ന് തറപ്പിച്ച് പറയുകയാണ് ഈ പക്ഷം! കാശ്മീരില്‍ എത്തിയശേഷം, Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തത്രേ. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree എന്ന പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മറിയം മരണപ്പെട്ടു. മറിയത്തിന്റെ കല്ലറയാണ് Mai Mari da Ashtan എന്ന പേരിൽ അറിയപ്പെടുന്നതത്രേ!

ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (“The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asaf-ന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കം നടന്നിരിക്കുന്നത്. കാശ്മീരിലെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും, മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നും പറയപ്പെടുന്നു. അതേസമയം, ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.

എന്തിന് ഇന്ത്യയിലേക്ക്?

യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ, യേശു എന്തിന് ഇന്ത്യയിലേക്ക് വന്നു? ചോദ്യം ഏറെ പ്രസക്തമാണ്. അതുസംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍‌മാര്‍ നിരത്തുന്നത്.

1. റോമന്‍‌ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍‌മാര്‍ തള്ളിക്കളയുന്നതിനുള്ള പ്രധാന കാരണവും ഫ്രാൻസിലെ റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍‌ കോളനി ആയിരുന്നതിനാല്‍, യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. യേശുവിനെ കുരിശിൽ തറച്ചത് റോമാക്കാര്‍ ആണെന്നിരിക്കെ ഫ്രാൻസിൽ പോയാൽ അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിന്നെ പിടിക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ, റോമാക്കാരുടെ ഭീഷണികള്‍ ഒന്നുമില്ലാത്ത രാജ്യമായിരുന്നതിനാലാണത്രേ യേശു ഇന്ത്യയിലേക്ക് വന്നത്!

2. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻ‌തലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്. അങ്ങനെയെങ്കില്‍, യേശുവിന് അജ്ഞാതവാസം നടത്താൻ പറ്റിയ സ്ഥലം കാശ്മീരാണെന്നതിൽ തർക്കമില്ല.

3. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കന്‍ നാടുകളിലേക്ക് യാത്രചെയ്യാൻ അന്ന് നിലവിലുണ്ടായിരുന്ന എളുപ്പ വഴികളായിരുന്നു മറ്റൊരു കാരണം. Silk റൂട്ട്, Spice റൂട്ട് എന്നറിയപ്പെട്ടിരുന്ന ആ എളുപ്പ വഴികളിൽ, കേരളത്തിലെത്താൽ തോമാ ഗ്ലീഹാ തിരഞ്ഞെടുത്ത വഴി Spice റൂട്ട് ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ, Silk റൂട്ട് തിരഞ്ഞെടുത്ത യേശു കാശ്മീരില്‍ എത്തി. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂ‍ടെ സഞ്ചരിച്ചാണ് യേശു ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ, റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങളാണ് യേശുവിനെ ഇന്ത്യയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം.


യേശുവിന്‍റെ കാശ്മീരിലെ കല്ലറ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.

ശവകുടീരത്തിലെ കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാദമുദ്രകളില്‍ കാണാവുന്ന ചില പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയ പ്രഫസര്‍ Hassnain സാക്ഷിക്കുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ ഇത് യേശുവിന്റേതാകാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പഠനം. അതുപോലെ, കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കപ്പെടുന്ന ആരാധനാലയത്തില്‍ Yus Asaf എന്നറിയപ്പെടുന്ന താന്‍ യേശുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ലിഖിതം കൊത്തിവച്ചിട്ടുണ്ട്.

Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും, Yuz Asaf വും യേശുവും ഒരേ ആളായിരുന്നുവെന്നുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വാദം. അതുപോലെ, Yuz Asaf-യെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം, ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപപ്പെട്ടില്ല. അങ്ങനെയെങ്കില്‍, Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്നും വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രവുമല്ല, ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്: Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു. അയാൾ യേശു ആയിരുന്നു!

തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്

യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.

Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സത്യം എന്താവും?

ഭൂമിശാസ്ത്രപരമായ തെളിവുകള്‍

വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?

1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

പുസ്തകങ്ങളിലൂടെ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും, അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും, ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും, AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.

യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്.

കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതാ‍യി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.

Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിൽ അമൂല്യമായ ഒന്നാണ് The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം. ഇതിൽ, യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിൽ Yuz Asaf നെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇവിടെ വായിക്കാം.

Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍‌മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം

നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്! യേശു എന്ന ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം. ഒരു സമഗ്രമായ പഠനം എന്നതിൽ ഉപരി, ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചില കറുത്ത അധ്യായങ്ങളെ വായനക്കാരുടെ മുന്നിൽ എത്തിക്കുക, അത്രമാത്രം!  ചരിത്രവും വിശ്വാസവും തമ്മിലുള്ള വടംവലി നടക്കട്ടെ! ചർച്ചകളും പഠനങ്ങളും എവിടം വരെ പോകുമെന്ന് കാണാം, ഒരു മൂലയിൽ മാറി നിന്ന്!

(ചില സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ തന്നെ നൽകിയിരിക്കുന്നു. വിവർത്തനം ചെയ്ത് വെറുതേ വായനക്കാരെ ബുദ്ധിമുട്ടിക്കണ്ട എന്ന ഉദ്ദേശത്തോടെയാണ് അത്.)