“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (
മത്തായി 27: 50-60)
യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!
ആമുഖം
റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887-ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏതോ ബുദ്ധസന്യാസി എന്തോ പറയുന്നതിന്റെ കൂട്ടത്തിൽ Issa എന്ന് പറഞ്ഞത്രേ! കൌതുകം തോന്നിയ അദ്ദേഹം അതേപറ്റി കൂടുതൽ അന്വേഷിച്ചത്രേ! അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നെന്നും, ആ വിശുദ്ധന്റെയും യേശുവിന്‍റെയും പ്രബോധനത്തിലും ജീവിതത്തിലും അസാമാന്യ സാദൃശ്യം ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നത്. കാശ്മീരിലെ വിശുദ്ധനും യേശും ഒരാളാണെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്ന ആഘാതത്തിൽ അദ്ദേഹം ബോധമറ്റ് വീണതായും പറയപ്പെടുന്നു.
ചില സൂചനകൾ
കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ സത്യത്തിൽ യേശു ആയിരുന്നോ? അതറിയണമെങ്കിൽ, കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും മറ്റും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളും പഠന വിഷയമാക്കിയേ മതിയാവൂ.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാശ്മീരിലെ ചില പുരാതന ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍! ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്നൊരു ഗോത്രം വിശ്വസിക്കുന്നു. പ്രാദേശികമായി അയാൾ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്രേ. ഇതിൽ Ahmadis വിഭാഗക്കാരുടെ വിശ്വാസവും ശ്രദ്ധേയമാണ്. പേരുമാറ്റി കാശ്മീരിൽ എത്തിയ ആൾ യേശു തന്നെയായിരുന്നുവെന്ന് തറപ്പിച്ച് പറയുകയാണ് ഈ പക്ഷം! കാശ്മീരില്‍ എത്തിയശേഷം, Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തത്രേ. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree എന്ന പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മറിയം മരണപ്പെട്ടു. മറിയത്തിന്റെ കല്ലറയാണ് Mai Mari da Ashtan എന്ന പേരിൽ അറിയപ്പെടുന്നതത്രേ!
ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (“The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asaf-ന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കം നടന്നിരിക്കുന്നത്. കാശ്മീരിലെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും, മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നും പറയപ്പെടുന്നു. അതേസമയം, ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.
എന്തിന് ഇന്ത്യയിലേക്ക്?
യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ, യേശു എന്തിന് ഇന്ത്യയിലേക്ക് വന്നു? ചോദ്യം ഏറെ പ്രസക്തമാണ്. അതുസംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍മാര്‍ നിരത്തുന്നത്.
1. റോമന്‍ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍മാര്‍ തള്ളിക്കളയുന്നതിനുള്ള പ്രധാന കാരണവും ഫ്രാൻസിലെ റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍ കോളനി ആയിരുന്നതിനാല്‍, യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. യേശുവിനെ കുരിശിൽ തറച്ചത് റോമാക്കാര്‍ ആണെന്നിരിക്കെ ഫ്രാൻസിൽ പോയാൽ അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിന്നെ പിടിക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ, റോമാക്കാരുടെ ഭീഷണികള്‍ ഒന്നുമില്ലാത്ത രാജ്യമായിരുന്നതിനാലാണത്രേ യേശു ഇന്ത്യയിലേക്ക് വന്നത്!
2. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻതലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്. അങ്ങനെയെങ്കില്‍, യേശുവിന് അജ്ഞാതവാസം നടത്താൻ പറ്റിയ സ്ഥലം കാശ്മീരാണെന്നതിൽ തർക്കമില്ല.
3. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കന്‍ നാടുകളിലേക്ക് യാത്രചെയ്യാൻ അന്ന് നിലവിലുണ്ടായിരുന്ന എളുപ്പ വഴികളായിരുന്നു മറ്റൊരു കാരണം. Silk റൂട്ട്, Spice റൂട്ട് എന്നറിയപ്പെട്ടിരുന്ന ആ എളുപ്പ വഴികളിൽ, കേരളത്തിലെത്താൽ തോമാ ഗ്ലീഹാ തിരഞ്ഞെടുത്ത വഴി Spice റൂട്ട് ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ, Silk റൂട്ട് തിരഞ്ഞെടുത്ത യേശു കാശ്മീരില്‍ എത്തി. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് യേശു ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ, റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങളാണ് യേശുവിനെ ഇന്ത്യയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം.
യേശുവിന്‍റെ കാശ്മീരിലെ കല്ലറ
യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ് രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.
ശവകുടീരത്തിലെ കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാദമുദ്രകളില്‍ കാണാവുന്ന ചില പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയ പ്രഫസര്‍ Hassnain സാക്ഷിക്കുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ ഇത് യേശുവിന്റേതാകാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പഠനം. അതുപോലെ, കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കപ്പെടുന്ന ആരാധനാലയത്തില്‍ Yus Asaf എന്നറിയപ്പെടുന്ന താന്‍ യേശുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ലിഖിതം കൊത്തിവച്ചിട്ടുണ്ട്.
Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും, Yuz Asaf വും യേശുവും ഒരേ ആളായിരുന്നുവെന്നുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വാദം. അതുപോലെ, Yuz Asaf-യെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം, ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപപ്പെട്ടില്ല. അങ്ങനെയെങ്കില്‍, Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്നും വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രവുമല്ല, ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്: Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു. അയാൾ യേശു ആയിരുന്നു!
തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്
യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.
Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സത്യം എന്താവും?
ഭൂമിശാസ്ത്രപരമായ തെളിവുകള്‍
വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍…
ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?
1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.
പുസ്തകങ്ങളിലൂടെ
യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും, അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും, ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും, AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.
യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്.
കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതായി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.
Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിൽ അമൂല്യമായ ഒന്നാണ് The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം. ഇതിൽ, യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിൽ Yuz Asaf നെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ
ഇവിടെ വായിക്കാം.
Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉപസംഹാരം
നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്! യേശു എന്ന ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം. ഒരു സമഗ്രമായ പഠനം എന്നതിൽ ഉപരി, ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചില കറുത്ത അധ്യായങ്ങളെ വായനക്കാരുടെ മുന്നിൽ എത്തിക്കുക, അത്രമാത്രം! ചരിത്രവും വിശ്വാസവും തമ്മിലുള്ള വടംവലി നടക്കട്ടെ! ചർച്ചകളും പഠനങ്ങളും എവിടം വരെ പോകുമെന്ന് കാണാം, ഒരു മൂലയിൽ മാറി നിന്ന്!
(ചില സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ തന്നെ നൽകിയിരിക്കുന്നു. വിവർത്തനം ചെയ്ത് വെറുതേ വായനക്കാരെ ബുദ്ധിമുട്ടിക്കണ്ട എന്ന ഉദ്ദേശത്തോടെയാണ് അത്.)