Monday, July 20, 2020

ടോമി തടത്തിൽ അച്ചൻ്റെ പാവന സ്മരണയ്ക്ക് മുമ്പിൽ!

പട്ടം സെൻ്റ് അലോഷ്യസ് മലങ്കര മൈനർ സെമിനാരിയുടെ സുദീർഘമായ ചരിത്രത്തിൽ, 1999 എന്ന വർഷം വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത കൊല്ലമാവാനാണ് സാധ്യത! എന്നാൽ, ആ വർഷം വൈദീക വിദ്യാർത്ഥികളായി മൈനർ സെമിനാരിയിൽ ചേർന്ന ഞാൻ അടങ്ങുന്ന 33 കൗമാര പ്രായക്കാർക്ക് അതൊരു സുവർണ്ണ വർഷമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ച്... ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ച വർഷം. ഒരിക്കലും മറക്കാനാവാത്ത ആ നല്ല നാളുകളുടെ ഓർമ്മകളിൽ, ഒരിക്കലും അസ്തമിക്കാത്ത നക്ഷത്രമായി പരേതനായ ഫാദർ ടോമി തടത്തിൽ (ഗിവറുഗീസ്) ഉദിച്ച് നിൽക്കുന്നു.

വെറും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്നതാണ് അച്ചനും ഞാനും തമ്മിലുള്ള ബന്ധം. 2004-ൽ ആകസ്മികമായി ഇഹലോകവാസം വെടിഞ്ഞ ആ വൈദീക ശ്രേഷ്ഠനെ കുറിച്ചുള്ള ഓർമ്മകൾ 2020 ലെ ലോക്ക്ഡൗൺ കാലത്ത് തികട്ടിവന്നു. എൻ്റെ സഹപാഠിയായിരുന്ന റോബിൻ മണക്കലേത്ത് അച്ചൻ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ടോമിയച്ചൻ്റെ ഫോട്ടോ ആയിരുന്നു അതിന് പിന്നിൽ. ഏറെ വൈകിയെങ്കിലും, ഇങ്ങനെയൊരു സ്മരണ എഴുതാനുള്ള പ്രേരണ ലഭിക്കുന്നത് അങ്ങനെയാണ്. ടോമിയച്ചനെ ഞാൻ അവസാനമായി കാണുന്നത് എപ്പോഴാണെന്ന് എനിക്ക് ഓർമ്മയില്ല. എങ്കിലും, പ്രസന്നമായ ആ ചിരി... വലിയ കണ്ണട... ചിന്തയിൽ മുഴുകിയുള്ള ഒരു പ്രത്യേക തരം നടപ്പ്... ആരെയും വിഷമിപ്പിക്കാത്ത സംസാരം... അവയെല്ലാം ഈ സ്മരണ എഴുതുമ്പോൾ കണ്മുമ്പിൽ ഉണ്ട്. മനസിലെ ആ ചിത്രം ഒരിക്കലും മങ്ങാതിരിക്കാൻ ഈ കുറിപ്പ് ഉപകരിക്കട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന.

വർഷം 1999. തിരുവനന്തപുരം അതിഭദ്രാസനത്തിൻ്റെ അങ്ങോളമിങ്ങോളമുള്ള പള്ളികളിൽ നിന്ന് ദൈവവിളി സ്വീകരിച്ച് പട്ടത്ത് വണ്ടിയിറങ്ങിയ കുഞ്ഞനിയന്മാരായ ഞങ്ങൾ 33 പേരെയും പാർപ്പിക്കാൻ പട്ടം മൈനർ സെമിനാരിയിൽ സ്ഥലം തികയുമായിരുന്നില്ല. സ്ഥലപരിമിതി കാരണം അക്കൊല്ലം വന്ന കുട്ടികളെ കുറവൻ കോണത്ത് പ്രവർത്തിച്ചുവന്ന കാറ്റക്കിസം സെൻ്ററിലേക്ക് താൽക്കാലികമായി താമസിപ്പിക്കാൻ കൊണ്ടുപോയി. പട്ടത്ത് പുതിയ സെമിനാരി കെട്ടിടത്തിൻ്റെ പണി തീർന്ന ശേഷമാണ് ഞങ്ങളെ പട്ടത്ത് തിരികെ കൊണ്ടുവരുന്നത്. അതുവരെ, ഒരു വർഷത്തോളം കുറവൻ കോണത്ത് താൽക്കാലിമായി പ്രവർത്തിച്ച മൈനർ സെമിനാരിയുടെ വൈസ് റെക്ടറും ആനിമേറ്ററുമായിരുന്നു ഫാദർ ടോമി തടത്തിൽ.



പ്രീഡിഗ്രി കഴിഞ്ഞ ശേഷം സെമിനാരിയിൽ ചേർന്ന എന്നെപ്പോലെയുള്ള 10 പേരെ ഒഴിച്ചാൽ, ബാക്കിയുള്ള 23 പേരും പത്താം ക്ലാസ് കഴിഞ്ഞ് എത്തിയ കുട്ടികൾ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി മാതാപിതാക്കളിൽ നിന്നും, വീട്ടിൽ നിന്നും മാറി താമസിക്കുന്നവർ. നിയതമായ സമയക്രമമോ അച്ചടക്കമോ ശീലമില്ലാത്തവർ. സ്വന്തം തുണി അലക്കാൻ പോലും അറിഞ്ഞുകൂടാത്തവർ. ചുരുക്കത്തിൽ, മീശ പോലും കിളിർത്തിട്ടില്ലാത്തവർ. അകലെ നിന്ന് നോക്കുമ്പോൾ പൗരോഹിത്യത്തിനുള്ള പകിട്ടിൽ ആകൃഷ്ടരായി, സെമിനാരിയെ കുറിച്ച് സാധ്യമായ എല്ലാ സങ്കൽപ്പങ്ങളും മനസിൽ ഊതിവീർപ്പിച്ചാണ് ഞങ്ങളുടെ വരവ്. എന്നാൽ, കണ്ടും കേട്ടും പഠിക്കാൻ മുതിർന്ന ബാച്ചുകാരോ, വൈദീകരോ ഇല്ലാത്ത, ഒരു ഹോസ്റ്റലിൻ്റെ പ്രതീതിയുണർത്തുന്ന ഇടമായിരുന്നു കുറവൻ കോണത്തെ മൈനർ സെമിനാരി. കേട്ടുകേൾവി മാത്രമുള്ള ഒരു സമർപ്പിത ജീവിതത്തിലേക്ക് ഭ്രമാത്മകമായി എടുത്തുചാടിയ കുറേ "സ്ക്കൂൾ കുട്ടികളെ" ഒരു വർഷം ഒറ്റയ്ക്ക് മേയ്ക്കുക എന്ന ശ്രമകരമായ ജോലിയാണ് ടോമിയച്ചൻ്റെ ചുമരിൽ ഉണ്ടായിരുന്നത്.

അന്നത്തെ കാറ്റക്കിസം ഡയറക്ടർ ആയിരുന്ന ഫാദർ ജോൺസൺ ചരുവുകാലായിൽ, കവിയും ഇംഗ്ലീഷ് ഭാഷാപണ്ഡിതനായ ഫാദർ ആന്നിയിൽ നൈനാൻ തരകൻ എന്നിവരാണ് ടോമിയച്ചനെ കൂടാതെ കുറവൻ കോണത്ത് താമസിച്ചിരുന്ന മറ്റ് വൈദീകർ. ഒപ്പം, അക്കാലത്ത് റീജൻസി ചെയ്യുകയായിരുന്ന ഫാദർ ദാനിയേൽ തെക്കേടത്ത്, ഫാദർ ഫ്രാൻസിസ് മൂലമുറി, ഫാദർ ഏലിയാസ് (അബ്രഹാം) പറപ്പള്ളിയിൽ (കാറ്റക്കിസം റീജൻ്റ്) എന്നിവരോടൊപ്പം, തൊട്ടടുത്തുള്ള മഠത്തിൽ താമസിച്ച് കാറ്റക്കിസം സെൻ്ററിൽ പ്രവർത്തിച്ച ഏതാനും ബഹുമാനപ്പെട്ട കന്യാസ്ത്രീകളും കുറവൻ കോണത്ത് ഉണ്ടായിരുന്നു. ഞങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ദാനിയേൽ, ഫ്രാൻസിസ് ശെമ്മാശന്മാർ ഒഴികെ, മറ്റാരും കുട്ടി സെമിനാരിക്കാരുടെ കാര്യങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നില്ല. ഇത് ടോമിയച്ചൻ്റെ ജോലി കൂടുതൽ കഠിനമുള്ളതാക്കി.

സണ്ടേസ്ക്കൂൾ നിലവാരമുള്ള കുട്ടികൾക്ക് ദൈവ വിളിയിലേക്ക് ശരിയായ മാർഗദീപം തെളിക്കുക എന്നത് നിസാര കാര്യമല്ല. ആരാധന, പ്രാർത്ഥന, ധ്യാനം, ഉപചാരം, കായികം, ആരോഗ്യം എന്നീ മേഖലകളിൽ സമഗ്രമായ വികാസം ഉണ്ടായാൽ മാത്രമേ വൈദീക പരിശീലനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കൂ എന്നതിനാൽ, അടിസ്ഥാനപരമായ ഉദ്‌ബോധനം, പ്രേരണ, പ്രചോദനം എന്നിവ നൽകുകയാണ് ഒന്നാം വർഷത്തിൻ്റെ കാതലായ ഉദ്ദേശം. ചുരുക്കത്തിൽ ഒരു പ്രൊബേഷൻ കാലഘട്ടം -- അതായിരുന്നു ഒന്നാം വർഷം. ഇംഗ്ലീഷ് (ഫാദർ നൈനാൻ തരകൻ), മലയാളം (വൈസ് റെക്ടർ ജോൺസൺ പുതുവേലി), സുറിയാനി (ഫാദർ മൂലവീട്ടിൽ), സ്പോക്കൺ ഇംഗ്ലീഷ് (ഡോ. ജോജു ജോൺ), ആരാധന (ഫാദർ ജോൺസൺ ചരുവിള), ആരോഗ്യശീലങ്ങളും ഉപചാരങ്ങളും (റക്ടറായിരുന്ന ഫാദർ ജോൺ കൊച്ചുതുണ്ടിയിൽ -- ഇപ്പോൾ, ബഹുമാനപ്പെട്ട യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവ്), പ്രാർത്ഥനാക്രമം (ഫാദർ സാമുവേൽ തൈക്കൂട്ടം), ആദ്ധ്യാത്മീയത (ഫാദർ ടോമി തടത്തിൽ) എന്നീ വിഷയങ്ങളാണ് ഒന്നാം വർഷത്തിൽ പഠിക്കാൻ ഉണ്ടായിരുന്നത്.

ആദ്ധ്യാത്മീയതയെ കുറിച്ചുള്ള ടോമിയച്ചൻ്റെ ക്ലാസുകളെ കുറിച്ചുള്ള രസകരമായ ചില ഓർമ്മകൾ എൻ്റെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു. പരിമിതമായ സണ്ടേസ്ക്കൂൾ വിജ്ഞാനമാണ് ആത്മീയതയെ കുറിച്ച് ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നത് എന്ന് ഞാൻ മുമ്പ് സൂചിപ്പിച്ചു. എന്നാൽ, സെമിനാരിയിൽ ചേർന്നതിൻ്റെ ആവേശവും, കൗമാരത്തിൻ്റെ ചോരത്തിളപ്പും ചോദ്യ ശരങ്ങളായി പെയ്തിറങ്ങി ടോമിയച്ചനെ ശര ശയ്യയിൽ കിടത്തിയിട്ടുണ്ട്, പലപ്പോഴും! ആത്മീയതയ്ക്ക് ഒരു ആമുഖം എന്ന നിലയിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ ക്ലാസ് വളരെ പെട്ടെന്ന് ബൈബിളിലേക്ക് തിരിയുകയും, സമരാങ്കണം പോലെ രൂക്ഷമാവുകയും ചെയ്തു. ഉൽപ്പത്തി പുസ്തകത്തിൽ പരാമശിച്ചിട്ടുള്ള സൃഷ്ടി, ജന്മപാപം എന്നിവയ്ക്ക് യുക്തിഭദ്രമായ ഒരു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടികൾ അച്ചനെ ഉപരോധിച്ചത്.

അത്രയും തീഷ്ണതയോടെ, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജവം ഞങ്ങൾക്ക് എവിടെ നിന്ന് കിട്ടി എന്ന് ഇന്നും എനിക്കറിയില്ല. ചോദ്യം ചോദിക്കുന്നവരെ ക്ലാസിലെ മറ്റ് കുട്ടികൾ കരഘോഷത്തോടെ പ്രോൽസാഹിപ്പിച്ചു. കുട്ടികളുടെ ആവേശം കണ്ട് ടോമിയച്ചൻ പൊട്ടിച്ചിരിക്കുമായിരുന്നു. അവരുടെ ചേതന ഉൾക്കൊണ്ട അദ്ദേഹം എല്ലാ വിമശനങ്ങളെയും സ്വാഗതം ചെയ്തു. വരും വർഷങ്ങളിൽ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കുമെന്ന് അദ്ദേഹം ഉറപ്പ് തന്നു. എന്നാൽ, യുക്തി ഭദ്രമല്ലാത്തതൊന്നും സ്വീകരിക്കാൻ ബാലന്മാർ തയാറല്ല. ഒരു ചെറുത്ത് നിൽപ്പിന് മുതിരാതെ അദ്ദേഹം കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രോൽസാഹിപ്പിച്ചു. അങ്ങനെ, ടോമിയച്ചൻ്റെ ക്ലാസിൽ ബൗദ്ധികമായ കോളിളക്കങ്ങൾ പതിവ് സംഭവമായി. എന്നിട്ടും, ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുകയോ, മുഖം കനപ്പിച്ച് സംസാരിക്കുകയോ, വിദ്യാർത്ഥികൾ ക്ലാസിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് പ്രസംഗിക്കുകയോ ചെയ്തില്ല. "അധ്യാപകൻ പറയുന്നത് മാത്രം കേട്ടാൽ മതി" എന്ന് ശഠിക്കുന്ന അനേകം ആളുകളെ മുമ്പും പിൽക്കാലത്തും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, ടോമിയച്ചൻ്റെ മുഖത്ത് ഉണ്ടായിരുന്നത് അർത്ഥ ഗർഭമായ പുഞ്ചിരി മാത്രമായിരുന്നു. എപ്പോഴും...!

അങ്ങനെ ക്ലാസുകൾ സജീവമായി പുരോഗമിക്കുമ്പോൾ, അന്നത്തെ ഞങ്ങളുടെ റെക്ടർ ആയിരുന്ന ഫാദർ ജോൺ കൊച്ചുതുണ്ടിയിൽ ഒരു വെള്ളിയാഴ്ച അദ്ദേഹത്തിൻ്റെ പതിവ് ക്ലാസെടുക്കാൻ കുറവൻ കോണത്ത് എത്തി. ടോമിയച്ചൻ്റെ ക്ലാസിലെ താരങ്ങൾ റക്ടറച്ചൻ്റെ ക്ലാസിൽ തലപൊക്കാറില്ല. പ്രാഥമിക ഉപചാരങ്ങൾ (etiquette) പഠിപ്പിക്കുന്നതിനിടയിൽ, അദ്ദേഹം യാദൃശ്ചികമായി ടോമിയച്ചൻ്റെ ക്ലാസിനെ കുറിച്ച് തിരക്കി. ടോമിയച്ചൻ്റെ ക്ലാസ് ഞങ്ങൾക്ക് വളരെ ഇഷ്ടമാണെന്നും ക്ലാസ് വളരെ സജീവമായിട്ടാണ് പോവുന്നതെന്നും ഞങ്ങൾ ഒന്നടങ്കം പറഞ്ഞു. കുട്ടികളുടെ അത്യുൽസാഹം ശ്രദ്ധിച്ച അദ്ദേഹം  ടോമിയച്ചൻ പഠിപ്പിക്കുന്ന വിഷയത്തെ കുറിച്ച് കൗതുകത്തോടെ ചോദിച്ചു. ടോമിയച്ചൻ ബൈബിളാണ് പഠിപ്പിക്കുന്നതെന്ന് ആരോ ചാടിക്കേറി പറഞ്ഞു. അച്ചൻ നെറ്റി ചുളിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളെ എന്തിന് ബൈബിൾ പഠിപ്പിക്കണം? -- എന്ന സംശയം അച്ചൻ്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. തുടർന്ന്, വിശദമായ ഒരു ചോദ്യം ചെയ്യൽ നടന്നു. ഒരു വിധേന ഞങ്ങൾ ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. അങ്ങനെ, ബൈബിളിൻ്റെ പശ്ചാത്തലത്തിൽ ആദ്ധ്യാത്മീയത അവതരിപ്പിക്കുകയായിരുന്നു ടോമിയച്ചൻ എന്ന് കൊച്ചുതുണ്ടീലച്ചന് ബോധ്യമായി. ടോമിയച്ചൻ്റെ അധ്യാപന ശൈലിയെ കുറിച്ച് ഞാൻ എന്നും ഓർമ്മിക്കാറുള്ള ഒരു സംഭവമാണ് ഇത്.

അക്കാലത്ത്, ഞങ്ങളെ ശ്ഹീമോ നമസ്ക്കാരത്തിലെ (യാമ പ്രാർത്ഥന) പാട്ടുകൾ പഠിപ്പിക്കാൻ പട്ടത്ത് നിന്ന് ആഴ്ചതോറും സാമുവേൽ തൈക്കൂട്ടത്തിൽ അച്ചൻ എത്തുമായിരുന്നു. വിവാഹ കൂദാശയ്ക്ക് പള്ളിയിൽ പാടുന്ന പാട്ടുകളുമായി സാമ്യം ഉണ്ടെങ്കിലും, പെട്ടെന്ന് പഠിക്കാൻ ബുദ്ധിമുട്ടുള്ള പാട്ടുകളാണ് ശ്ഹീമോയിലെ പാട്ടുകൾ. സീനിയേഴ്സിൽ നിന്ന് കേട്ടുപഠിക്കുന്ന പതിവാണ് പൊതുവേ സെമിനാരികളിൽ ഉള്ളത്. എന്നാൽ, ഞങ്ങളുടെ കാര്യത്തിൽ സീനിയേഴ്സിൻ്റെ അഭാവം വലിയൊരു തലവേദനയായി. ഇക്കാലങ്ങളിൽ, ചാപ്പലിലെ യാമപ്രാർത്ഥനയ്ക്കിടയിൽ പാട്ടുകളുടെ ഈണം തെറ്റുക സ്ഥിരം കലാപരിപാടിയായിരുന്നു. ഒരു ഈണത്തിൽ പാട്ട് ആരംഭിച്ച് മറ്റൊരു ഈണത്തിലൂടെ വഴിതെറ്റി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ഈണത്തിൽ പ്രവേശിക്കുക നിത്യസംഭവമായി. ചിലർ സ്വധർമ്മം അനുസരിച്ച് പുതിയ ഈണങ്ങൾ ഉണ്ടാക്കി. ചാടിക്കേറി തെറ്റായ ഈണത്തിൽ പാട്ട് തുടങ്ങിവച്ചവർ എവിടെ കൊണ്ട് അവസാനിപ്പിക്കും എന്നറിയാതെ പലപ്പോഴും വിഷമിച്ചു, ശെമ്മാശന്മാരും ടോമിയച്ചനും ഉൾപ്പെടെ. കൂടെപ്പാടിയുള്ള പരിചയമേ അവർക്കും ഉണ്ടായിരുന്നുള്ളൂ.

എത്ര പഠിപ്പിച്ചിട്ടും പാട്ടുകൾ ഹൃദ്യമാക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളുടെ മുമ്പിൽ തൈക്കൂട്ടം അച്ചൻ ആകെ വിഷമിച്ചു. പാട്ടുകളുടെ ഈണങ്ങൾ പിള്ളേർ മറന്നുപോയത് ക്ഷമിക്കാമെന്ന് വയ്ക്കാം; ആരും കേട്ടിട്ടില്ലാത്ത പുതിയ ഈണത്തിൽ പഠിച്ച് വച്ചാലോ? പാട്ടിൽ പ്രതീക്ഷയറ്റ ഞങ്ങളെ അദ്ദേഹം "മണ്ടൂസ്" എന്ന് വിളിക്കുമായിരുന്നു. ഇത് കേൾക്കുമ്പോൾ ക്ലാസിൽ വലിയ ചിരിയുയരുമായിരുന്നു.

അങ്ങനെ, ഒരു വിധേന വെള്ളിയാഴ്ചത്തെ യാമ പ്രാർത്ഥനകൾ മാത്രം എല്ലാവരും ഹൃദ്യസ്ഥമാക്കി. വെള്ളിയാഴ്ചത്തെ പാട്ടുകൾക്ക് കുറേ കൂടി ഇമ്പമുണ്ട് എന്നതിനാലാവും ഇത്. ഏതായാലും, അതാത് ദിവസങ്ങളിലെ യാമപ്രാർത്ഥകൾ ചൊല്ലി കഷ്ടപ്പെടാതെ, ആഴ്ചയിലെ മുഴുവൻ ദിവസങ്ങളിലും വെള്ളിയാഴ്ചയിലെ ശ്ഹീമോ ചൊല്ലുക എന്നത് ഒരു കുരുക്കുവഴിയായി പരിണമിച്ചു. അങ്ങനെ, ദിവസവും വെള്ളിയാഴ്ചത്തെ പാട്ടുകൾ മാത്രം പാടി ഞങ്ങൾ യാമപ്രാർത്ഥനകൾ കൊഴുപ്പിച്ചു. എന്നും ഒരേ പാട്ടുകൾ പാടിപ്പാടി ടോമിയച്ചന് മടുത്തോ എന്ന് അറിയില്ല; അതോ എല്ലാ ദിവസവും ഒരേ പാട്ടുകൾ പാടിയാൽ മറ്റുള്ള ദിവസത്തെ പ്രാർത്ഥനകൾ പഠിക്കില്ല എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവുമോ! ഏതായാലും, ഒരു സാഹസം എന്ന നിലയിൽ അദ്ദേഹം ചില ദിവസങ്ങളിൽ അതാത് ദിവസത്തെ ശ്ഹീമോ തുടങ്ങുമായിരുന്നു. അപ്പോൾ ഞങ്ങളെല്ലാം പരസ്പരം നോക്കും. ഇത് ആര്, എവിടെ, എങ്ങനെ മുഴുമിക്കും? പാട്ടറിയാത്ത പലരും കൂടെ മൂളി അച്ചനെയും തെറ്റിച്ചു. പാട്ട് തെറ്റിപ്പോയാൽ തെറ്റിയ സ്ഥലത്ത് നിന്ന് തുടങ്ങാൻ നമ്മൾ യേശുദാസ് ഒന്നും അല്ലല്ലോ. അങ്ങനെ പാട്ടുകൾ വായനയായി പരിണമിച്ചു. വല്ല കാര്യവുമുണ്ടോ? ചിലർ പിറുപുറുത്തു. വെള്ളിയാഴ്ചത്തെ പ്രാർത്ഥന ചൊല്ലിയാൽ പോരായിരുന്നോ? അധികം വൈകാതെ എല്ലാവരും ശ്ഹീമോ പഠിച്ചു. പിന്നെ, കുറവൻ കോണം നടുങ്ങുന്ന ശബ്ദത്തിൽ ശ്ഹീമോ ചെല്ലുക പതിവായി.

കുറവൻ കോണത്ത് താമസമാക്കിയ ആദ്യനാളുകളിൽ കുട്ടികൾക്ക് കളിക്കാൻ മൈതാനം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ എല്ലാം ശ്രമഫലമായി റഫക്ടറിയോട് ചേർന്ന് ഒരു വോളിബോൾ കോർട്ട് തയാറാക്കി. അതിന് മുമ്പ് വോളിബോൾ കൈകൊണ്ട് തൊട്ടിട്ടില്ലാത്തവരായിരുന്നു ഭൂരിപക്ഷവും. എന്നാൽ വെറും ആറ് മാസം കൊണ്ട് എല്ലാവരും ഒരു വിധം നന്നായി കളി പഠിച്ചു. ഞങ്ങളോടൊപ്പം കളിക്കാൻ ടോമിയച്ചൻ ഇടക്കിടെ രംഗത്ത് ഇറങ്ങാറുണ്ട്. ഈ സന്ദർഭങ്ങൾ കുട്ടികൾ വലിയ ആഘോഷമാക്കി. വീറും വാശിയും കാട്ടി വോളിബോൾ പുരോഗമിച്ചു. എന്നാൽ, കുട്ടികളോടൊപ്പം ഇടിച്ച് നിൽക്കാൻ ആരോഗ്യം അച്ചനെ അനുവദിച്ചിരുന്നില്ല. അതിനാൽ, കുട്ടികളുടെ കൃഷിയിൽ സഹായിക്കാൻ ഒപ്പം കൂടി. വെണ്ടയും പയറും ചീരയും മറ്റും കൃഷി ചെയ്ത അവർ നല്ല വിളവെടുപ്പ് നടത്തിയിരുന്നു.

ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെയാണ് സ്പൂണും ഫോർക്കും ഉപയോഗിക്കേണ്ടത് എന്ന് ഞങ്ങളെ പഠിപ്പിച്ചത് കൊച്ചുതുണ്ടിയിൽ അച്ചനാണ്. എന്നാൽ അത് പരിശീലിച്ചതാവട്ടെ ടോമിയച്ചനോടൊപ്പവും. സ്പൂണും ഫോർക്കും ഉപയോഗിച്ച് മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നതാണ് സെമിനാരിയിലെ ചട്ടം. എന്നാൽ സ്പൂണും ഫോർക്കും നന്നായി ഉപയോഗിക്കാൻ നല്ല പരിശീലനം വേണം. തുടക്കത്തിൽ കുട്ടികളെല്ലാം ബുദ്ധിമുട്ടി. 33 പേരുടെ കൈകളിലിരിക്കുന്ന കട്ട്ലറികൾ കൂട്ടിമുട്ടുന്ന ശബ്ദം ചല്ലിയടിക്കുന്ന വലിയ ശബ്ദമുണ്ടാക്കുമായിരുന്നു. ഭക്ഷണത്തിൻ്റെ മുമ്പിലിരുന്ന് കുട്ടികൾ കാണിക്കുന്ന പരാക്രമങ്ങൾ കണ്ട് ടോമിയച്ചൻ ഊറിച്ചിരിക്കുമായിരുന്നു. ഇതിനിടയിൽ, ഇംഗ്ലീഷിൽ മാത്രം സംസാരിക്കാൻ അദ്ദേഹം ഞങ്ങളെ ഓർമ്മിപ്പിക്കും. കയ്യിൽ കരണ്ടി; വായിൽ ഇംഗ്ലീഷ്. സെമിനാരിയിലെ നിബന്ധനകൾ കുട്ടികളെ നന്നേ വലച്ചു. സ്പൂണും ഫോർക്കും ഉപയോഗിച്ച് ടോമിയച്ചൻ അതിസമർത്ഥമായി ഭക്ഷണം കഴിക്കുമായിരുന്നു. കുട്ടികൾ അത്ഭുതത്തോടെ അത് നോക്കി അനുകരിക്കാൻ ശ്രമിച്ചു. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ആഹാരക്രമമാണ് ടോമിയച്ചന് ഉണ്ടായിരുന്നത്. അധികവും പച്ചക്കറികൾ. കുട്ടികൾ കൃഷി ചെയ്ത വെണ്ടയ്ക്കയും പയറും അതിൽ സ്ഥിരമായി സ്ഥാനം പിടിക്കുമായിരുന്നു. അച്ചൻ പച്ചക്കറികൾ കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാനുള്ള ധൈര്യമൊന്നും അന്ന് ആർക്കും ഉണ്ടായിരുന്നില്ല. പിൽക്കാലത്ത്, വളരെ ചെറുപ്പം മുതലേ ടോമിയച്ചന് പ്രമേഹം ഉണ്ടായിരുന്നതായി അറിഞ്ഞു.

ദീർഘകാലമായി ടോമിയച്ചനെ അലട്ടിയിരുന്ന ആരോഗ്യ സ്ഥിതിയെ കുറിച്ചും, പെട്ടെന്നുള്ള മരണത്തെ കുറിച്ചുമുള്ള വിവരങ്ങൾ എനിക്ക് നൽകിയത് ടോമിയച്ചൻ്റെ സഹപ്രവർത്തകയായിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ നമിത SIC ആണ്. നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന മിസ്സിയോളജിക്കൽ-തിയോളജിക്കൽ സെൻ്ററിൻ്റെ ഡയക്ടറായിരുന്നു ടോമിയച്ചൻ. ബാംഗ്ലൂരിൽ ഡോക്ടറേറ്റ് ചെയ്യുന്ന കാലം മുതൽ നീണ്ട പത്ത് വർഷത്തെ പരിചയം ഇരുവർക്കും ഉണ്ടായിരുന്നു. തിയോളജിക്കൽ സെൻ്ററിൽ ഇരുവരും സേവനമനുഷ്ഠിക്കുമ്പോൾ, "രക്ഷ എന്ന രഹസ്യവും അമർത്യതയ്ക്ക് വേണ്ടിയുള്ള മനുഷ്യൻ്റെ അന്തർദാഹവും" (The Mystery of Salvation & Man's Quest for Immortality) എന്ന വിഷയം ആസ്പദമാക്കി ടോമിയച്ചൻ തയാറാക്കിയ ഗവേഷണ പ്രബന്ധത്തിൽ അച്ചനെ സഹായിച്ചിരുന്നത് സിസ്റ്റർ ആയിരുന്നു. സിസ്റ്ററാണ് ടോമിയച്ചൻ്റെ യഥാർത്ഥ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പൂർണ്ണ ചിത്രം എനിക്ക് തന്നത്. ഈ സ്മരണ എഴുതുന്നതിന് സിസ്റ്ററിൻ്റെ സഹായം ഞാൻ അഭ്യർത്ഥിച്ചിരുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ പാമ്പുകടി ഏറ്റതോടെയാണ് ടോമിയച്ചൻ്റെ ആരോഗ്യനില ആകെ തകരാറിൽ ആവുന്നത്. വിഷമിറക്കാൻ അദ്ദേഹത്തിന് നൽകിയ മരുന്നുകളുടെ പാര്‍ശ്വഫലമായി അധികം വൈകാതെ അദ്ദേഹത്തിന് പ്രമേഹം പിടിപെട്ടു. മിക്കവാറും എല്ലാ വർഷങ്ങളിലും മഞ്ഞപ്പിത്തവും വരുമായിരുന്നു. ഒരിക്കലും അവസാനിക്കാത്ത ശാരീരിക ബുദ്ധിമുട്ടുകൾ പുറംലോകത്തെ അറിയിക്കാതെ, ചിരിക്കുന്ന മുഖവുമായി അദ്ദേഹം ജീവിച്ചു.

തിയോളജിക്കൽ സെൻ്ററിൻ്റെ ഡയക്ടർ എന്ന ജോലിയ്ക്ക് പുറമേ മലങ്കര മേജർ സെമിനാരിയിലെ ഫിലോസഫി വിദ്യാർത്ഥികളുടെ ആനിമേറ്ററായും ആത്മീയ ഗുരുവായും അച്ചൻ സേവനം അനുഷ്ഠിച്ചിരുന്നു. പെരപ്പൻകോടിൽ താമസിക്കുന്ന ഉപ്പാപ്പൻ്റെ കൂടെയായിരുന്നു അച്ചൻ കുറേ നാൾ. അത് കഴിഞ്ഞ്, എത്രയും പെട്ടെന്ന് ഗവേഷണം പൂർത്തിയാക്കണം എന്ന ദൃഢ നിശ്ചയമെടുത്ത് ബാംഗ്ലൂരിലേക്ക് പോയി. ഗൈഡ് നൽകിയ ഉപദേശം അനുസരിച്ച് പ്രബന്ധത്തിൽ ചില തിരുത്തലുകൾ വരുത്തിയശേഷം 2004 ഒക്ടോബർ 10 ന് ഗ്രിഗോറിയസ് പിതാവിൻ്റെ ഓർമ്മപ്പെരുനാൾ ആചരിക്കുന്നതിനായി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തി. സിസ്റ്റർ നമിതയെ കണ്ട് പ്രബന്ധം ഏൽപ്പിച്ചു. എത്രയും പെട്ടെന്ന് പ്രബന്ധം വായിച്ച് തെറ്റുകൾ തിരുത്താനായിരുന്നു അത്. "ഒക്ടോബർ 26 ന് മുമ്പുതന്നെ തീർക്കണം. അല്ലെങ്കിൽ തീരില്ല," എന്ന് പ്രത്യേകം പറഞ്ഞുകൊണ്ടാണ് പ്രബന്ധം കൈമാറിയത്.

രണ്ട് ദിവസം കഴിഞ്ഞ് അമ്മയുടെ ചികിത്സയ്ക്കായി അദ്ദേഹം പുഷ്പഗിരിയിലേക്ക് പോയി. അവിടെ വച്ച് പനി ബാധിച്ചു. ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ഇടക്കിടെ വരാറുള്ള മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ചേർന്ന് അച്ചൻ്റെ സ്ഥിതി വഷളാക്കി. പീഢാ സഹനത്തിൻ്റെ നാളുകളായിരുന്നു തുടർന്നുള്ള ഏതാനും ദിവസങ്ങൾ. നാല് ദിവസം ആശുപത്രിയിൽ കിടന്ന ടോമിയച്ചൻ, സിസ്റ്ററിനോട് പ്രബന്ധം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ഒക്ടോബർ 26 ന് മരണമടഞ്ഞു. അപ്പോൾ, 39 വയസ് മാത്രമായിരുന്നു ടോമിയച്ചൻ്റെ പ്രായം. "ഒക്ടോബർ 26 ന് മുമ്പുതന്നെ തീർക്കണം. അല്ലെങ്കിൽ തീരില്ല," എന്ന ടോമിയച്ചൻ്റെ വാക്കുകൾക്ക് ഇത്ര ബലം ഉണ്ടാവുമെന്ന് സിസ്റ്റർ നമിത കരുതിയതേ ഇല്ല. അതൊരു യാത്ര പറച്ചിൽ ആയിരുന്നുവെന്ന് പിൽക്കാലത്ത് സിസ്റ്റർ ദുഃഖത്തോടെ ഓർമ്മിച്ചു.

ഗവേഷണം പൂർത്തിയാക്കാൻ അത്യുൽസാഹത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടോമിയച്ചൻ്റെ വിയോഗം. "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ" എന്ന് പറഞ്ഞുകൊണ്ട്, അവസാന നിമിഷം വരെ യാതൊരു മടിയും കൂടാതെ അദ്ദേഹം സഹനത്തെ പുൽകി. ഹ്രസ്വമായ 14 വർഷങ്ങൾ പൗരോഹിത്യ ശുശ്രൂഷ ചെയ്തു. സ്വന്തം ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ അപ്പച്ചനും കൊച്ചമ്മയ്ക്കും അർബുധം ബാധിച്ചത് ടോമിയച്ചനെ അത്യധികം വിഷമിപ്പിച്ചിരുന്നു. "ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്നവർക്ക് കർത്താവ് സഹനങ്ങളാണല്ലോ നൽകുന്നത്? എങ്കിലും, എനിക്കതിൽ പരാതിയില്ല," എന്ന് ടോമിയച്ചൻ പറഞ്ഞത് 2005-ൽ സിസ്റ്റർ നമിത എഴുതിയ ഓർമ്മകുറിപ്പിൽ ഉദ്ദരിച്ചിട്ടുണ്ട്.

വർഗീസ് എന്ന മാമോദീസ പേരുള്ള ടോമി തടത്തിൽ അച്ചൻ 1965 ജൂൺ 29-ന് ജനിച്ചു. അതിരുങ്കൽ എൽപി സ്ക്കൂളിലും, സിഎംഎസ് മിഡിൽ സ്ക്കൂളിലും, കൂടൽ ഹൈസ്ക്കൂളിലും പഠിച്ചു. "സ്നേഹിക്കാൻ, സേവിക്കാൻ, വിശുദ്ധീകരിക്കാൻ" എന്ന ആപ്തവാക്യം നെഞ്ചിലേറ്റി, 1990 ഡിസംബർ 26 ന് വൈദീക പട്ടം സ്വീകരിച്ചു. ഡിസംബർ 27-ന് പ്രഥമ ബലി അർപ്പിച്ചു. ബാംഗ്ലൂരിലെ സെൻ്റ് പിറ്റേഴ്സിൽ നിന്ന് സ്പിരിച്വൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. പെരുനാടിൽ സഹവൈദീകനും, കോന്നി, മഞ്ചവിളാകം (നെയ്യാറ്റിൻകര), കുറവൻ കോണം എന്നീ പള്ളികളിൽ വികാരിയായും പ്രവർത്തിച്ചു. പിൽക്കാലത്ത് തിയോളജിക്കൽ സെൻ്ററിൻ്റെ ഡയറക്ടറും, മൈനർ സെമിനാരിയുടെ വൈസ് റെക്ടറും, മലങ്കര മേജർ സെമിനാരി അധ്യാപകനും ആത്മീയ ഉപദേഷ്ടാവും ആയി പ്രവർത്തിച്ചു.

ടോമിയച്ചൻ്റെ പാവന സ്മരണയ്ക്ക് മുമ്പിൽ എൻ്റെ ഈ കുറിപ്പ് സമർപ്പിക്കുന്നു. സിസ്റ്റർ നമിതയോടൊപ്പം, ടോമിയച്ചനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും ഫോട്ടോകൾ കണ്ടെത്തുന്നതിനും എന്നെ സഹായിച്ചത് എൻ്റെ സഹപാഠിയായ ഷൈജു പുന്നമൂട്ടിൽ അച്ചനാണ്. ഇരുവർക്കും എൻ്റെ കൃതജ്ഞതകൾ.

ടോമിയച്ചൻ്റെ ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.








Tuesday, January 10, 2017

രമണ മഹര്‍ഷിയും യുജിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയും

1939. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ യുജി കൃഷ്ണമൂര്‍ത്തി തത്വശാസ്ത്രവും മനശാസ്ത്രവും പഠിക്കുന്ന കാലം. വയസ് 21. മദ്രാസില്‍ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിരുവണ്ണാമലൈ. ശ്രീ രമണ മഹര്‍ഷിയുടെ ആശ്രമം അവിടെയാണ്. അദ്ദേഹത്തെ ആശ്രമത്തില്‍ പോയി കാണാന്‍ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്ത് യുജിക്ക് ഉണ്ടായിരുന്നു. സമ്മര്‍ദ്ദം സഹിക്കാനാവാതെ വന്നപ്പോള്‍ മനസില്ലാമനസോടെ ഒരു ദിവസം യുജി രമണമഹര്‍ഷിയെ കാണാന്‍ പോയി.

രമണ മഹര്‍ഷിമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് The Mystique of Enlightenment എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ യുജി പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്:

“So, reluctantly, hesitatingly, unwilling, I went to see Ramana Maharshi. That fellow dragged me. He said "Go there once. Something will happen to you." He talked about it and gave me a book, Search in Secret India by Paul Brunton, so I read the chapter relating to this man -- "All right, I don't mind, let me go and see." That man was sitting there. From his very presence I felt "What! This man -- how can he help me? This fellow who is reading comic strips, cutting vegetables, playing with this, that or the other -- how can this man help me? He can't help me." Anyway, I sat there. Nothing happened; I looked at him, and he looked at me. "In his presence you feel silent, your questions disappear, his look changes you" -- all that remained a story, fancy stuff to me. I sat there. There were a lot of questions inside, silly questions -- so, "The questions have not disappeared. I have been sitting here for two hours, and the questions are still there. All right, let me ask him some questions" -- because at that time I very much wanted moksha. This part of my background, moksha, I wanted. "You are supposed to be a liberated man" -- I didn't say that. "Can you give me what you have?" -- I asked him this question, but that man didn't answer, so after some lapse of time I repeated that question -- "I am asking 'Whatever you have, can you give it to me?'" He said, "I can give you, but can you take it?" Boy! For the first time this fellow says that he has something and that I can't take it. Nobody before had said "I can give you," but this man said "I can give you, but can you take it?" Then I said to myself "If there is any individual in this world who can take it, it is me, because I have done so much sadhana, seven years of sadhana. He can think that I can't take it, but I can take it. If I can't take it, who can take it?" -- that was my frame of mind at the time -- you know, (laughs) I was so confident of myself.”



തിരുവണ്ണാമലൈയില്‍ രമണ മഹര്‍ഷിയെ കാണാന്‍ എത്തിയ യുജിയ്ക്ക് ആകർഷണീയമായി ഒന്നും രമണ മഹര്‍ഷിയില്‍ കണ്ടെത്താൻ കഴിഞ്ഞില്ല. തറയിലിരുന്ന് പച്ചക്കറി വെട്ടുകയും ഫലിതപുസ്തകങ്ങള്‍ വായിച്ച് രസിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍. ഇയാള്‍ക്കെങ്ങനെ എന്നെ സഹായിക്കാന്‍ കഴിയും? യുജി ആലോചിച്ചു. രമണ മഹര്‍ഷിയെ കുറിച്ചുള്ള കേട്ടറിവ് വച്ച്, സുവർണ്ണ സിംഹാസനത്തിലിരിക്കുന്ന ഒരു മഹാത്മാവിനെ പ്രതീക്ഷിച്ചാണ് യുജി അവിടെയെത്തിയത്. പക്ഷേ കണ്ടതാവട്ടെ, നിലത്തിരുന്ന് പച്ചക്കറികൾ മുറിക്കുന്ന ഒരു സാധാരണക്കാരനെ! Take It Easy എന്ന പുസ്തകത്തില്‍ ഓഷോ പറയുന്നതുപോലെ, യുജി ഒരുപക്ഷേ നോക്കേണ്ടിയിരുന്നത് രമണ മഹര്‍ഷിയുടെ കണ്ണുകളിലേക്കായിരുന്നു; അവിടെ തുളുമ്പുന്ന സ്നേഹത്തിലേക്കായിരുന്നു. പക്ഷേ അയാള്‍ നോക്കിയതാവട്ടെ പച്ചക്കറിയരിയുന്ന അദ്ദേഹത്തിന്റെ കരങ്ങളിലും. യുജിയുടെ മുന്‍‌വിധിയും അഹന്തയും മൂലം, രമണ മഹര്‍ഷിയിലെ സാധാരണത്വവും അതിന്റെ സൗന്ദര്യവും മഹിമയും കാണുവാൻ അയാള്‍ക്ക് കഴിയാതെ പോയി.

രമണ മഹര്‍ഷിയുടെ മഹിമ മനസിലാക്കുന്നതില്‍ പരാജയപ്പെട്ട യുജി ഋഷികേശത്തിലെ ശിവാനന്ദന്‍ എന്ന യോഗ മാസ്റ്ററിനൊപ്പം കഴിച്ചുകുട്ടിയ ഏഴു വർഷങ്ങളെ കുറിച്ച് പ്രസ്താപിക്കുക അവസരോചിതമാണ്. യോഗയും ഒപ്പം ധ്യാനവും യുജി ഋഷികേശില്‍ അഭ്യസിച്ചു. ആ കാലയളവില്‍ ശിവാനന്ദന്റെ നിര്‍ദ്ദേശപ്രകാരം യുജി ഉപ്പ്, മുളക്, മസാലകള്‍ എന്നിയുടെ ഉപയോഗം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം, വളരെ രഹസ്യമായി ആരുമറിയാതെ ഉപ്പിലിട്ട അച്ചാര്‍ കഴിച്ചുകൊണ്ടിരുന്ന ശിവാനന്ദയെ യുജി കയ്യോടെ പിടികൂടി. ആത്മദ്രോഹപരമാം വിധം, ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന തന്റെ യോഗാ മാസ്റ്ററുടെ തനിനിറം മനസിലാക്കിയ യുജി ശിവാനന്ദനുമൊത്തുള്ള ജീവിതം വച്ചവസാനിപ്പിച്ചു. സുദീര്‍ഘമായ ഏഴ് വര്‍ഷങ്ങള്‍ വേണ്ടിവന്നു യുജിയ്ക്ക് ശിവാനന്ദനിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന്‌ തിരിച്ചറിയാന്‍. എന്നാല്‍, രമണ മഹര്‍ഷിയുടെ ശ്രേഷ്ഠത അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞതുമില്ല. യുജിയുടെ അപക്വവും അഹന്തയിൽ കേന്ദ്രീകൃതമായ മനസിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അഹന്ത എപ്പോഴും വലുതിനെ അന്വേഷിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഒരു യഥാർത്ഥ സന്യാസിക്ക് അഹന്തയില്ല; അയാള്‍ വെറുമൊരു സാധാരണക്കാരനെ പോലെ ജീവിക്കും. അയാള്‍ അത്യധികം സാധാരണക്കാരനായിരിക്കും - അതാണ് അയാളുടെ അസാധാരണത്വം! ഈ അസാധാരണത്വം അഹന്തയുള്ള ഒരാള്‍ക്ക് കാണാന്‍ കഴിയുകയുമില്ല.

രമണ മഹര്‍ഷിയില്‍ നിന്ന് ഇറങ്ങിപ്പോയ യുജി ഏതാണ്ട് 12 വര്‍ഷങ്ങള്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയ്ക്കൊപ്പം ചിലവഴിച്ചു. വളരെ വ്യത്യസ്തമായ ശൈലിയിലൂടെയാണ് ജെ. കൃഷ്ണമൂർത്തി തന്റെ ആശയങ്ങളെ പ്രകടിപ്പിച്ചിരുന്നത്. ബുദ്ധിപൂർവ്വവും വസ്തുനിഷ്ഠവുമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ അവതരിപ്പിക്കുക. മനസുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങാറുള്ള അദ്ദേഹം പതിയെ അനുവാചകരെ മനസിനുമപ്പുറമുള്ള വിഷയത്തിലേക്ക് നയിക്കുമായിരുന്നു. എന്നാൽ യുജിയാവട്ടെ, ജെ. കൃഷ്ണമൂർത്തിയുടെ ആശയങ്ങളെല്ലാം ഊഹാപോഹങ്ങളും നിഗൂഢ തത്വങ്ങളുമാണെന്ന് ചിത്രീകരിച്ച് പുശ്ചിച്ച് തള്ളിക്കളയുമായിരുന്നു. രമണമഹർഷിയില്‍ ശരിയായ തത്വചിന്താപദ്ധതി ഇല്ല എന്ന കാരണം കാട്ടി ഇറങ്ങിപ്പോയ യുജി, തത്വചിന്ത കൂടിപ്പോയി എന്ന കാരണം ആരോപിച്ച് ജെ. കൃഷ്ണമൂര്‍ത്തിയില്‍ നിന്നും താമസിയാതെ അകന്നു. അങ്ങനെ, സ്വന്തം അഹന്തയെ പ്രതി, രണ്ട് മഹാരഥന്മാരെ യുജി സ്വന്തം ജീവിതത്തില്‍ നിന്ന് പറിച്ചുമാറ്റി എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായി നിലനില്‍ക്കുന്നു.

മനസ് സൂത്രശാലിയായ വഞ്ചകനാണ്. ഏത് നിമിഷവും അത് നമ്മേ കബളിപ്പിക്കാം. യുജിയുടെ ഉദാഹരണവും അതുതന്നെയാണ് നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. ഒരു ആചാര്യനെ ഒരാള്‍ സമീപിക്കുമ്പോള്‍, അയാള്‍ ആ ആചാര്യനെ അളക്കുന്നത് സ്വന്തം മനസ് എന്ന മാനദണ്ഡം വച്ചിട്ടായിരിക്കും. സ്വന്തം മനസുമായി പൊരുത്തപ്പെടുന്ന ആളാണ് ആ ആചാര്യനെങ്കില്‍, അയാള്‍ സന്തുഷ്ടനായി. പിന്നെ അയാള്‍ അദ്ദേഹവുമായി കൂടുതല്‍ അടുക്കുകയായി. ഇതുമൂലം അയാള്‍ക്ക് ഒരു ഉപകാരവും ഉണ്ടാകുന്നില്ല. കാരണം, അയാളുടെ മനസുമായി പൊരുത്തപ്പെടുന്ന ആചാര്യന്‍ അയാളുടെ മനസിന്റെ പ്രവണതകളെ മെരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന് പകരം അവയെ കൂടുതൽ സുദൃഢമാക്കുകയാവും ചെയ്യുക. എന്നാല്‍, ഒരാള്‍ എത്തിപ്പെടുന്നത് ഒരു യഥാർത്ഥ ഗുരുവിന്റെ പക്കലാണെങ്കില്‍, അദ്ദേഹം അയാളുടെ മനസുമായി പൊരുത്തപ്പെടണമെന്നില്ല. നല്ലൊരു ഗുരു എങ്ങനെയായിരിക്കണം എന്നുള്ള അയാളുടെ പ്രതീക്ഷകളും ധാരണകളും തകിടം മറിക്കുകയും തച്ചുടയ്ക്കുകയും ചെയ്യുന്ന തരത്തിലാവും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ മുഴുവന്‍. അദ്ദേഹം അയാളെ നിരാശനാക്കും; പല തരം മോഹഭംഗങ്ങളിലൂടെ കടത്തിവിടും. വ്യവസ്ഥാപിതമായ അഹംഭാവത്തെ സംസ്ക്കരിക്കാന്‍ അതുമാത്രമാണ് ഏക പോംവഴി.

Sunday, January 8, 2017

അടച്ചുവച്ച പാത്രം!

അടഞ്ഞ ചിന്താഗതിയാണ് ജ്ഞാനത്തിന്റെ മുഖ്യവിരോധി. ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രം “മനസിലായി” എന്നൊരു തോന്നലുണ്ടായാല്‍ മതി; പിന്നെ മനസ് തേങ്ങയ്ക്കുള്ളിലെ പിടിവിടാത്ത കുരങ്ങനെ പോലെ! കാരണങ്ങള്‍ പലതാണ്. പിടിവിട്ടാന്‍ അന്നുവരെ സമ്പാദിച്ച പ്രതിഛായ നഷ്ടമായേക്കുമോ എന്ന ഭയം. സമകാലീനരും സമൂഹവും ഭാവിയില്‍ തന്നെ എങ്ങനെ വിലയിരുത്തുമെന്ന ആശങ്ക. പ്രത്യാഘാതങ്ങളെ നേരിടാനുള്ള സങ്കോചം, ധൈര്യക്കുറവ്, പക്വതയില്ലായ്മ. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല. അവ മാറാം..., മാറണം! അനുഭവവും ബുദ്ധിയും വളരുന്നതിനനുസരിച്ച്... വ്യത്യസ്തതകളെയും വൈരുദ്ധ്യങ്ങളെയും ആലിംഗനം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ജ്ഞാനത്തിന്റെ പ്രാഥമിക ലക്ഷണം. ആശയപരമായ ചെറിയ ചെറിയ വിടവുകളെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരാള്‍ക്ക്, യാഥാര്‍ത്ഥ്യത്തെ അതിന്റെ സമഗ്രതയിലും, അതായിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ തനിമയിലും എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? സങ്കുചിതമായ മനസുകളില്‍ നിന്ന് അമ്പേ മുഖം തിരിച്ചുകളയുന്ന പ്രകൃതമാണ് ജ്ഞാനത്തിന്റേത്... മരണത്തില്‍ പോലും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് കരുതുന്ന ധീരന്റേയും; പടി തേയുവോളം വാതില്‍പ്പടികള്‍ കയറിയിറങ്ങുവാന്‍ സന്നദ്ധനായ സ്ഥിരോത്സാഹിയുടെയും; നമ്മേ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത് മരണം മാത്രമാണെങ്കില്‍, അതുവരെയും കാത്തിരിക്കാന്‍ ക്ഷമയുള്ള അര്‍പ്പിതന്റെയും മുന്നില്‍ മാത്രം തിരുനട തുറക്കുന്ന പ്രേമഭാജനമാണ് ജ്ഞാനം. അലസനും, ഭീരുവിനും, കപടവേഷധാരിക്കും ജ്ഞാനിയാവാന്‍ ഒരിക്കലുമാവില്ല.

Thursday, January 5, 2017

ചായക്കാരന്‍

വീട്ടിലേക്ക് രണ്ട് ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ കിട്ടാവുന്ന എല്ലാ ഇലട്രിക്കല്‍ കടകളിലും കയറി. ലൈറ്റുകള്‍ ഉണ്ടായിരുന്നു; പക്ഷേ അവരാരും ഡബിറ്റ് കാര്‍ഡ് സ്വീകരിക്കാതിരുന്നതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല. മടങ്ങുമ്പോള്‍ ആലോചിച്ചു - എന്താ ഇവര്‍ക്കൊരു സ്വൈപ്പിംഗ് മിഷീന്‍ വാങ്ങിവച്ചാല്‍? അതെങ്ങനെ വയ്ക്കും? വച്ചാല്‍ ഒരുപക്ഷേ, വില്‍ക്കുന്ന സാധനങ്ങളിലൂടെ അവര്‍ കൊയ്യുന്ന കൊള്ളലാഭത്തിന്റെ യഥാര്‍ത്ഥ കണക്ക് പുറത്ത് വന്നുപോയാലോ? അങ്ങനെയാണ് എനിക്ക് ചിന്തിക്കാന്‍ തോന്നിയത്.

ഉല്പാദകരില്‍ നിന്ന് തുശ്ചമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി, യഥാര്‍ത്ഥ വിലയുടെ മൂന്നും നാലും ഇരട്ടി വില എഴുതിയൊട്ടിച്ച് സാധാരണക്കാരന്റെ കൈവെള്ളയില്‍ വച്ചുകൊടുമ്പോള്‍, ഇടനിലക്കാരും വിതരണക്കാരും സമ്പാദിക്കുന്ന ലാഭത്തിന്റെ വിഹിതം എന്താണെന്ന് മനസിലാക്കാന്‍ ലേശം ലോകപരിചയവും സാമാന്യബുദ്ധിയും മതി. തമിഴ്നാട്ടിലെ തേനി എന്ന സ്ഥലത്ത് നിന്ന് വെറും 7 രൂപയ്ക്ക് ചെന്നൈയിലെത്തുന്ന ഒരു കിലോ മുന്തിരി 40+ രൂപയ്ക്ക് കടകളില്‍ വിറ്റഴിയുന്നത് നേരിട്ടറിയാവുന്ന ഒരാളാണ് ഞാന്‍. വെറും ഒരു കിലോ മുന്തിരിയില്‍ മാത്രം 33 രൂപ ലാഭം! ഇതൊരു ചെറിയ ഉദാഹരണം മാത്രം.

ലോകോത്തര കമ്പനികളുടെ പേരില്‍ മാര്‍ക്കറ്റില്‍ എത്തുന്ന പല ഉല്‍പ്പന്നങ്ങളും (ജീന്‍സ് മുതല്‍ മുളകുപൊടി വരെ) കുടില്‍ വ്യവസായം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പും അധ്വാനവുമാണെന്നതും, അവരുണ്ടാക്കുന്ന സാധനങ്ങള്‍ കമ്പനികളുടെ കവറിലാക്കി ലേബല്‍ ഒട്ടിച്ച് പതിന്മടങ്ങ് വിലയില്‍ വിറ്റ് വന്‍ലാഭം നേടുന്നത് ആരാണെന്നതും പകല്‍ പോലെ വ്യക്തമായ സത്യമാണ്. ഈ കൊള്ളലാഭങ്ങളുടെ യഥാര്‍ത്ഥ കണക്കുകളെ കുഴിച്ചുമൂടാന്‍ ഇതുവരെയുണ്ടായിരുന്ന സാമ്പത്തിക സംവിധാനങ്ങള്‍ കൂട്ടുനിന്നിട്ടുണ്ടാവണം. അതിനെതിരെ ആദ്യമായി പ്രതികരിക്കാനെത്തിയത് ഒരു ചായക്കാരനാണെങ്കില്‍, ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള ക്രയവിക്രയ ശൃംഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളെ കൃത്യമായി മനസിലാക്കാന്‍ അയാള്‍ക്ക് സാധിച്ചുവെന്നല്ലേ നാം കരുതേണ്ടത്? സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് വന്നവര്‍...‍, അനുദിന ജീവിതാനുഭവങ്ങളില്‍ നിന്ന് കണ്ടും കേട്ടും പഠിച്ചവര്‍... അവര്‍ക്കൊരുപക്ഷേ പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇല്ലാത്ത ചങ്കുറപ്പും ഇശ്ചാശക്തിയും ഉണ്ടായിപ്പോയാല്‍, അവര്‍ക്ക് മുതിരാന്‍ കഴിയാത്ത പലതും തുടങ്ങിവയ്ക്കാനായാല്‍, സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം ഇന്നേവരെ വോട്ടുരാഷ്ട്രീയത്തിനുമപ്പുറം ഒരു സാമൂഹ്യസേവകനും മെനക്കെടാന്‍ കഴിയാത്ത മാറ്റം സ്വപ്നം കാണാനായാല്‍, കൊള്ളലാഭക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും പണക്കൊതി മൂലം ദരിദ്ര നാരായണന്മാരായിത്തീര്‍ന്ന ഭാരതത്തിലെ അസംഖ്യം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നല്ലേ മനസിലാക്കേണ്ടത്...?

“ഡിജിറ്റല്‍ ഇന്ത്യ” എന്ന കാലാനുസൃതമായ മാറ്റം കണ്ട് ഇവിടെ ആരും പരിഭ്രാന്തരാവുന്നില്ല. ആവുന്നുണ്ടെങ്കില്‍ അവര്‍ ലാഭക്കൊതിയന്മാരോ പൂഴ്ത്തിവയ്പ്പുകാരോ ആയിരിക്കും. അവരാവും ഭാരതത്തിന്റെ ഏറ്റവും വലിയ പ്രതിയോഗികള്‍...!

എന്ന് ഒരു പാവം!!

വാചാലനായ മൌനി


മൌനം ഒരാളെ നിശബ്ദനാക്കിയേക്കാം, എങ്കിലും, നാവിനും നാഡികള്‍ക്കുമപ്പുറമുള്ള മനോമയ സഭയില്‍ അയാള്‍ നിരന്തരം വാചാലനായിരിക്കാം. പ്രതിയോഗിയോ പ്രതിബന്ധങ്ങളോ ഇല്ലാത്തതിന്റെ ഹുങ്കില്‍, ആ സ്പടിക മുറിയിലെ രാജസിംഹാസനത്തിലിരുന്ന്, ചതുരങ്കപ്പലകയില്‍ യഥേഷ്ടം കരുക്കള്‍ നിരത്തി അയാള്‍ ആവേശം കൊണ്ടേക്കാം. ഇന്നലെയുടെ നൂലാമാലകള്‍ നിറച്ച മധുചഷകവും, ആശകള്‍ ചേര്‍ത്ത് തുന്നിയ തലപ്പാവും അയാള്‍ക്ക് ചേര്‍ന്ന അലങ്കാരങ്ങളായിരിക്കാം. മൌനമെന്ന പേരില്‍ അയാള്‍ അനുഭവിക്കുന്ന ആത്മസുഖം ഇതൊക്കെയാവും. നിത്യതയുടെ താഴിട്ട് പൂട്ടിയ ശവക്കലറയില്‍ ജീവനോടെ അകപ്പെട്ടത് പോലെ ബീഭത്സമായ പാരതന്ത്ര്യമാണത്. അവിടെ നിന്നുള്ള മോചനമാണ് യഥാര്‍ത്ഥ മൌനവും നിശബ്ദതയും.

Saturday, March 8, 2014

Holy Hell: ഒരു അവലോകനം

ഞാനിതുവരെ നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാളാണ് മാതാ അമൃതാനന്ദമയീ. അവരെ കുറിച്ച് എന്തൊക്കെ പരാമർശങ്ങളാണ് ഇന്റർനെറ്റിലും ഇതര മാധ്യമങ്ങളും കൂടി കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നത്...!!! ഇതിനെല്ലാം തിരി കൊളുത്തിയതാവട്ടെ അവരുടെ തന്നെ ദീർഘകാല പേർസണൽ അസിസ്റ്റന്റായിരുന്ന ഗെയിൽ ട്രെഡ്‌വെൽ എന്ന ഓസ്ട്രേലിയൻ യുവതിയും... കാര്യങ്ങൾ തലയ്ക്ക് മുകളിൽ പോകുന്നുവെന്ന് കണ്ടപ്പോൾ തീർത്തും കൌതുകത്തിന്റെ പുറത്താണ് Holy Hell എന്ന പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത്. നമ്മളും കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമല്ലോ!! പുസ്തക വായന പകുതിയായപ്പോൾ തന്നെ മനസിൽ കരുതിയതാണ്.... ഒരു സത്യാന്വേഷിയെന്ന നിലയിൽ ആ പുസ്തകത്തിന് ഒരു നിരൂപണം എഴുതണമെന്ന്, ഗെയിൽ എന്ന സ്ത്രീയുടെ ആത്മീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടമെന്ന നിലയിൽ...

ഇതൊരു പക്ഷപാതരഹിതമായ ഒരു നിരൂപണമാണെന്ന് ഞാൻ ഒരിക്കലും അവകാശപ്പെടുന്നില്ല. കാരണം, മാതാ അമൃതാനന്ദമയിയെ ഒരു ശരാശരി സ്ത്രീയായിട്ടല്ല, മറിച്ച് അവരെ ഒരു ഗുരുവായി അംഗീകരിച്ചുകൊണ്ടാണ് ഞാനെന്റെ നിരൂപണം നടത്തുന്നത്. ആ നിലപാട് അത്യന്താപേക്ഷിതവുമാണ്. കാരണം, എങ്കിൽ മാത്രമേ ഗെയിലിന്റെ അഭിപ്രായങ്ങളെയും ആശ്രമജീവിതത്തെയും ആത്മീയ പുരോഗതിയെയും വിലയിരുത്താൻ നമുക്ക് സാധിക്കുകയുള്ളൂ... കൃത്യമായി പറഞ്ഞാൽ “ഗെയിലിന്റെ ഗുരു” എന്ന നിലയിലാണ് അമൃതാനന്ദമയിയെ ഞാൻ അവതരിപ്പിക്കുക. അത് സത്യവുമായിരുന്നല്ലോ! 20 വർഷം അവർ ഗെയിലിന്റെ ഗുരു തന്നെയായിരുന്നു. ഏതായാലും, പുസ്തക വായനയിലൂടെ കടന്നുപോയ രണ്ട് ആഴ്ചക്കാലം എന്റെ മനസിനെ ഭരിച്ച ചില ചിന്തകൾ ഞാൻ കുറിക്കുകയാണ്.

1. കൂട്ടുകാരനൊപ്പം നടത്തിയ വിദേശ പര്യടനത്തിനിടയിൽ, ഭാരതത്തിന്റെ ആദ്ധ്യാത്മീയ പൈതൃകത്തിലേക്ക് ആകൃഷ്ടയാവുകയും, പിന്നെ തിരുവണ്ണാമലയിലും അതിനെ തുടർന്ന് വള്ളിക്കാവിലും സ്ഥിരതാമസമാക്കിയ ഒരു യുവതിയാണ് ഗെയിൽ എന്ന ഗായത്രി. നിരന്തര ധ്യാനത്തിലൂടെയും സാധനയിലൂടെയുമുള്ള ആത്മാന്വേഷണം... അത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം, തുടക്കത്തിൽ. എന്നാൽ, കാലക്രമേണ ധ്യാനിക്കാൻ പോലും സമയമില്ലാത്ത വിധം ആശ്രമത്തിലെ ലൌകീക കാര്യങ്ങളിൽ മുഴുവൻ സമയവും ചിലവഴിക്കുന്ന/പാഴാക്കുന്ന ഒരു അന്തേവാസിയായി തരം‌താഴുന്ന/പരിവർത്തനം ചെയ്യുന്ന ഒരു ഗെയിലിനെ ആ പുസ്തകത്തിലൂടെ വ്യസന സമേതം നമുക്ക് കാണാനാവും. പാചകം ചെയ്യാനും തുണിയലക്കാനും വേണ്ടിയാണോ ആത്മാന്വേഷണമെന്ന പേരിൽ ഗെയിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയത്? അതൊക്കെ ചെയ്യാൻ എത്രയോ ആളുകളുണ്ട്. ഗെയിൽ ഇല്ലെങ്കിൽ കൂടി, ഏതൊരാൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന ആ ജോലികൾക്ക് വേണ്ടി അവർ പാഴാക്കിക്കളഞ്ഞത് വിലപ്പെട്ട 20 വർഷങ്ങളായിരുന്നുവെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. കാരണം, ആത്മീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമേയല്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് യഥാർത്ഥ ആത്മീയാന്വേഷണത്തെ കുറിച്ച് ഗെയിൽ പൂർണ്ണമായും വിസ്മരിച്ചു എന്നാണ് പുസ്തക വായനയ്ക്കിടയിൽ എനിക്ക് മനസിലായത്. അവിടെയാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്നും ഞാൻ കരുതുന്നു. [ആശ്രമ ജോലികൾ ചെയ്തും, അമ്മയെ നിരന്തരം സേവിച്ചും ഭക്തിമാർഗത്തിലൂടെ ആത്മസമർപ്പണം ചെയ്ത് സത്യം മനസിലാക്കാൻ ഗെയിൽ നടത്തിയ ശ്രമം തെറ്റാണെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. ആ ഭക്തിമാർഗത്തെ സന്തുലിതാവസ്ഥയിൽ നിർത്തുന്ന ജ്ഞാനമാർഗം (ധ്യാനം) ഗെയിലിന്റെ ജീവിതത്തിൽ അമ്പേ ഇല്ലാതെ പോയി എന്ന് മാത്രമേ ഞാൻ സൂചിപ്പിക്കുന്നുള്ളൂ...]

ഗെയിലിന്റെ ആശ്രമ ജീവിതത്തിൽ സംഭവിച്ച, ആത്മാന്വേഷണത്തിൽ നിന്ന് അനാവശ്യ കാര്യങ്ങളിലേക്കുള്ള മൂക്കിടിച്ച് വീഴലിനെ കുറിച്ച് ചിന്തിക്കുമ്പോൾ, എനിക്ക് ഓർമ്മ വരുന്ന ബൈബിളിലെ ഒരു കഥ പറയാതിരിക്കാൻ തോന്നുന്നില്ല. മാർത്താ - മറിയം എന്ന് പേരുള്ള രണ്ട് സഹോദരിമാരുടെ കഥയാണ് അത്. യേശു വചനം പ്രഘോഷിച്ച് ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ മാർത്താ എന്ന് പേരുള്ള ഒരു സ്ത്രീ യേശുവിനെ അവളുടെ വീട്ടിലേക്ക് ആനയിക്കുന്നു. അവിടെ അവൾക്ക് മറിയ എന്നൊരു സഹോദരി ഉണ്ടായിരുന്നു. യേശു വീട്ടിലെത്തിയപ്പോൾ മറിയ അവന്റെ കാൽക്കൽ ഇരുന്ന് ഓരോ കാര്യങ്ങൾ ശ്രവിച്ചുകൊണ്ടിരുന്നു. മാർത്തയാവട്ടെ, യേശുവിന്റെ ശുശ്രൂഷിക്കുന്നതിന് അടുക്കളയിൽ തിരക്കിലും. കുറച്ച് കഴിഞ്ഞപ്പോൾ ക്ഷമ നശിച്ച മാർത്താ യേശുവിനെ സമീപിച്ച് മറിയത്തെ കൂടി അടുക്കള ജോലിയിൽ തന്നെ സഹായിക്കാൻ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. അപ്പോൾ യേശു പറയുന്ന ഒരു വചനമുണ്ട്: “മാർത്തയേ, മാർത്തയേ..., നീ പല കാര്യങ്ങളെ കുറിച്ച് ഓർത്ത് വ്യാകുലയായിരിക്കുന്നു. അതിന്റെയൊന്നും ആവശ്യമേയില്ല. മറിയ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.”

മാർത്തയെ പോലെ, ഗെയിലും അനാവശ്യ കാര്യങ്ങളാണ് തിരഞ്ഞെടുത്തതെന്ന് സംശയലേശമന്യേ പറയാനാവും. അത് പല വിധത്തിൽ അമൃതാനന്ദമയി തന്നെ വ്യക്തമാക്കുന്നതായി ഗെയിലിന്റെ പുസ്തകത്തിൽ തന്നെ കാണാൻ കഴിയും. തനിക്കൊരു ജോലിക്കാരിയുടെ ആവശ്യമില്ലെന്ന് കർക്കശമായി അമൃതാനന്ദമയി തന്നെ പറയുന്നുണ്ട്, പലപ്പോഴും. പക്ഷേ, അപ്പോഴെല്ലാം അവയുടെ ശരിയായ അർത്ഥം മനസിലാക്കാതെ, സ്വന്തം വ്യാഖ്യാനങ്ങൾ കണ്ടുപിടിച്ച് ഗെയിൽ അവരെ ധിക്കരിക്കുന്നതായും കാണാം. അപ്പോഴെല്ലാം അമൃതാനന്ദമയി അവരെ "crazy" എന്ന് വിശേഷിപ്പിക്കുന്നു. പശ്ചാത്യ പാരമ്പര്യത്തിൽ നിന്ന് വന്ന ഗെയിൽ ഒരു workaholic ആയി മാറിയെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. കാര്യങ്ങളെ വസ്തുനിഷ്ഠമായി (objective) സമീപിക്കുന്ന, വ്യവസ്ഥാപിതമാക്കാൻ (organized) ശ്രമിക്കുന്ന പ്രവണത എല്ലാ പാശ്ചാത്യരുടെയും രക്തത്തിലുണ്ട്. പ്രായോഗിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ ഗുണങ്ങൾ ആത്മീയ ജീവിതത്തിൽ, പ്രത്യേകിച്ച് ഗുരുവുമൊന്നിച്ചുള്ള ജീവിതത്തിൽ തലവേദന സൃഷ്ടിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. തന്നെയുമല്ല, കുശവന്റെ കൈകളാൽ മൺകുടമായി രൂപാന്തരം പ്രാപിക്കാൻ സ്വയം നിന്നുകൊടുക്കുന്ന കളിമണ്ണുപോലെ, സ്വന്തം ഗുരുവിന്റെ മുന്നിൽ സകലവും അർപ്പിച്ച് സ്വയം തച്ചുടയ്ക്കപ്പെടാൻ നമ്രമുഖിയായി നിന്നുകൊടുക്കാൻ ഗെയിലിന്റെ ഈഗോ അവരെ "പൂർണ്ണമായി" അനുവദിച്ചിരുന്നില്ല എന്നതും [She was always rebellious. മനസിന്റെ വിപ്ലവാത്മകതയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കാനുള്ള കഴിവ് അവർക്ക് ധ്യാനത്തിലുടെ നേടാനായില്ലെന്നും നാം നേരത്തെ കണ്ടു], ഗെയിലിനെ ഭരിച്ച ഈഗോയെ ഇല്ലായ്മ ചെയ്യാൻ ഒരു ഗുരു എന്ന നിലയിൽ അമൃതാനന്ദമയി നടത്തിയ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടുവെന്നും, ആ പരാജയങ്ങളുടെ പരിണിതഫലമാണ് പുസ്തകത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന ആരോപണങ്ങളെന്നും പുസ്തകം വായനക്കിടെ നമുക്ക് മനസിലാവും.

2. സുദീർഘമായ രണ്ട് പതിറ്റാണ്ടുകൾ അമ്മയെ രാപ്പകലോളം സേവിച്ചും, വിദേശ യാത്രകൾ അടക്കമുള്ള വിവിധ ആശ്രമ ജോലികളിൽ ഏർപ്പെട്ടും കഴിച്ചുകൂട്ടിയ ഗെയിൽ അടുത്തും അകലത്തും നിന്നുമായി മാതാ അമൃതാനന്ദമയുടെ അകവും പുറവും പൂർണ്ണമായി മനസിലാക്കി എന്നാണ് പുസ്തകത്തിലുടനീളം ഗെയിൽ അവകാശപ്പെടുന്നത്. ഒരു വ്യക്തിയെ ഏറെക്കുറേ പൂർണ്ണമായി ഗ്രഹിക്കാൻ 20 വർഷങ്ങൾ ധാരാളം മതിയെന്നും അവർ പറയുന്നു. അമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായി 20 വർഷം കഴിച്ചുകൂട്ടിയ ഒരാൾക്ക് ഇത് പറയാനുള്ള ആധികാരികത ഉണ്ടെന്ന് തന്നെ നമുക്ക് സമ്മതിക്കാം. എന്നിരിക്കിലും, ഒരാളെ പൂർണ്ണമായി മനസിലാക്കാൻ അയാളുടെ കൂടെ വർഷങ്ങളോളം കൂടെ താമസിച്ചാൽ മതിയെന്ന് പറയുന്ന വാദം തീർത്തും അസ്വീകാര്യമാണെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയായിരുന്നെങ്കിൽ, പതിറ്റാണ്ടുകളോളം കിടപ്പറ പങ്കിട്ട് ജീവിക്കുന്ന ഭൂമിയിലെ എല്ലാ ഭാര്യാഭർത്താക്കന്മാരും പരസ്പരം പൂർണ്ണമായും മനസിലാക്കിയവാരായിരിക്കണം. കിടപ്പറ പങ്കിടുന്നവർക്ക് പോലും പരസ്പരം പൂർണ്ണമായും മനസിലാക്കാൻ സാധിക്കുന്നില്ലിരിക്കേ, ഒരു ശിഷ്യ സ്വന്തം ഗുരുവിനെ മനസിലാക്കി എന്നുപറയുന്നതിൽ യാതൊരു അർത്ഥവും ഞാൻ കാണുന്നില്ല. തന്നെയുമല്ല, ലോകത്തിലെ ഒരു ശിഷ്യനും സ്വന്തം ഗുരുവിനെ പൂർണ്ണമായി മാനസിലാക്കി എന്ന് അവകാശപ്പെടില്ല. ശിഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനവുമാണത്. ഇതിൽ നിന്നുതന്നെ, ഗെയിലിന് മാതാ അമൃതാനന്ദമയിയോടുണ്ടായിരുന്ന ബന്ധം ഉപരിപ്ലവമായിരുന്നെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാവും. 20 വർഷം കുടെ നടന്ന് എന്തൊക്കെയോ ചെയ്തുവെന്നല്ലാതെ, സ്വന്തം ഗുരുവിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ ഗെയിലിന് ഒട്ടും സാധിച്ചിട്ടില്ല. ക്രിസ്തുവിന്റെ കൂടെ പണം പിരിക്കാനും കാശുണ്ടാക്കാനുമായി കുറേക്കാലം ഒറ്റുകാരൻ യൂദാസ് നടന്നതുപോലെ. അങ്ങനെയുള്ള ഒരാൾക്ക് അങ്ങനെയാണ് അമൃതാനന്ദമയിയെ വിചാരണ ചെയ്യാൻ കഴിയുക? അവരുടെ ആത്മീയ ദൌത്യത്തെ കുറിച്ച് മനസിലാക്കാൻ കഴിയുക?

ഇതിനൊരു രസകരമായ മറ്റൊരു വശം കൂടിയുണ്ട്. ഭൂമുഖത്ത് ജീവിച്ച ഗുരുക്കന്മാരുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, അകലെ നിൽക്കുന്നവർ മനസിലാക്കിയതിന്റെ പകുതി പോലും കൂടെ നടക്കുന്നവർ ഗുരുവിനെ കുറിച്ച് മനസിലാക്കിയിരുന്നില്ല എന്ന് നമുക്ക് കാണാനാവും. കൂടെ നടക്കുന്നവർക്ക് എല്ലാം മനസിലായിരുന്നെങ്കിൽ ബുദ്ധന്റെ കൂടെ നടന്ന എല്ലാവരും ബുദ്ധന്മാർ ആവുമായിരുന്നില്ലേ? ക്രിസ്തുവിനോടൊപ്പം നടന്ന എല്ലാവരും ക്രിസ്തുമാർ ആവുമായിരുന്നില്ലേ? കൂടെ നടക്കുന്നവരാണ് പലപ്പോഴും ഒറ്റുകാരാവുന്നതെന്നതാണ് ഇതിലെ മറ്റൊരു രസകരമായ സംഗതി. ഇക്കാരണങ്ങൾകൊണ്ടുതന്നെ, "കുറേ കാലം കൂടെ കഴിഞ്ഞു" എന്ന ഒറ്റ കാരണം കൊണ്ട് മാതാ അമൃതാനന്ദമയി എന്ന ഗുരുവിനെ കുറിച്ച് അഭിപ്രായം പറയാൻ താൻ എന്തുകൊണ്ടും യോഗ്യയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമായിട്ടേ എനിക്ക് കരുതാൻ കഴിയുന്നുള്ളൂ... ഭാരതീയ പൈതൃകത്തിനും, ഗുരു സങ്കൽ‌പ്പങ്ങൾക്കും വിരുദ്ധമായ ഒരു കാര്യമാണത്. പിന്നെ, ഇതിൽ അത്ഭുതപ്പെടാനും ഒന്നുമില്ല താനും. ചരിത്രം ആവർത്തിക്കപ്പെടുന്നു, അത്ര മാ‍ത്രം!

3. മുകളിൽ ഞാൻ പ്രസ്ഥാവിച്ച രണ്ടുകാര്യങ്ങളും, സത്യാന്വേഷിയായ ഒരു യഥാർത്ഥ ശിഷ്യയ്ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സ്വഭാവ സവിശേഷതകൾ ഗെയിലിന് ആർജിച്ചെടുക്കാൻ കഴിയാതെ പോയി എന്നതിന്റെ തെളിവായി നിലനിൽക്കുമ്പോൾ, ഭാരതീയ ഗുരു-ശിഷ്യ സങ്കൽ‌പ്പങ്ങളെ കുറിച്ച് ഒന്നും മനസിലാക്കാത്ത സ്ഥിതി നിലനിൽക്കുമ്പോൾ, ഇതിൽക്കൂടുതൽ എന്തെങ്കിലും എഴുതിയിട്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, ചില വിഷയങ്ങൾ പറയാതെ വയ്യ.

അമൃതാനന്ദമയിക്കെതിരെ ഗെയിൽ നടത്തുന്ന ഏറ്റവും വലിയ ആരോപണമാണ് അവർക്ക് സ്വന്തം ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന ലൈംഗിക ബന്ധം. എന്നെ സംബന്ധിച്ച് ഇതൊരു വിഷയമേ അല്ല. കാരണം, ഗുരുക്കന്മാർക്കെതിരായ ലൈംഗിക ആരോപണങ്ങൾ ഒരു പുത്തൻ സംഭവമേ അല്ല എന്നുള്ളതുകൊണ്ടുതന്നെ. ലൈംഗിക ആരോപണങ്ങൾ അഭിമുഖീകരിക്കാത്ത എത്ര ഗുരുക്കന്മാർ ഉണ്ടാവും ചരിത്രത്തിൽ? അക്കൂട്ടത്തിലെ വിവാദ പുരുഷന്മാരായ സത്യ സായി ബാബയെയും, ഓഷോയുമെല്ലാം തൽക്കാലം മാറ്റി നിർത്താം. എല്ലാവരാലും അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരാളാണെല്ലോ ശ്രീ നാരായണ ഗുരു. അദ്ദേഹം ഒരു സ്വവർഗഭോഗിയാണെന്നും, ആശ്രമത്തിലെ ബാലന്മാരെ അദ്ദേഹം ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങൾ പ്രബലമായ ഒരു കാലമുണ്ടായിരുന്നുവെന്നത് നാം മറക്കാൻ പാടില്ല. ക്രിസ്തുവിനെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് ഞാൻ തൽക്കാലം കടക്കുന്നില്ല. പറഞ്ഞുവന്നത് എന്താന്നുവച്ചാൽ, ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. അതുകൊണ്ട് മാത്രം അവ സത്യമാവണമെന്നില്ല.

ഇനി, അവ സത്യമാണെന്ന് തന്നെ ഇരിക്കട്ടെ! അമൃതാനന്ദമയി ശിഷ്യന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടുവെന്നാണെല്ലോ ഗെയിലും പറയുന്നത്. അപ്പോൾ? വളരെ ശക്തമായി ലൈംഗിക വേഴ്ച കണ്ടൂവെന്ന് ഗെയിൽ പറയുന്നതുകൊണ്ട് അതിൽ സത്യമുണ്ടെന്ന് തന്നെ ധരിക്കാം. അങ്ങനെ ധരിച്ചാൽ തന്നെ, അത് അമൃതാനന്ദമയിയ്ക്ക് ഒരു കളങ്കമായി ഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല [വിവരമില്ലാത്തവർ അങ്ങനെ ധരിക്കുമെങ്കിലും.]. അതിനുള്ള കാരണങ്ങൾ പലതാണ്.

ലൈംഗികതയും ലൌകിക വസ്തുക്കളോടുള്ള താല്പര്യവും ആത്മീയതയ്ക്ക് വിരുദ്ധമാണെന്ന കാഴ്ചപാട് മനുഷ്യമനസുകളിൽ അടിച്ചേൽ‌പ്പിച്ചത് ക്രിസ്ത്യൻ മിഷണറിമാരാണെന്നതാണ് സത്യം. ആ കാഴ്ചപ്പാട് ഇന്ന് വളരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഭാരതീയ ആത്മീയതയിൽ ലൈംഗികതയെ ഒരിക്കലും തള്ളിപ്പറയുന്നില്ല. അതുകൊണ്ടുതന്നെയാണ് “കാമസൂത്ര” പോലുള്ള മഹത്ഗ്രന്ഥങ്ങൾ ഭാരതത്തിൽ ഉടലെടുത്തത്. ഒരു സാധകനെ/ശിഷ്യനെ സംബന്ധിച്ചിടത്തോളം, സ്വന്തം ഈഗോയെ നിയന്ത്രിക്കാനുള്ള പരിശീലനങ്ങളുടെ ഭാഗമായി വിഷയാസക്തികളിൽ നിയന്ത്രണം വയ്ക്കേണ്ടത് ആവശ്യമാണെങ്കിലും, ആത്മാന്വേഷണം എന്ന കടമ്പ കടന്ന ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം, ഇത്തരം നിബന്ധനകൾ അയാൾക്ക് ബാധകമേയല്ല. അതാണ് ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യത്യാസം. രോഗിയ്ക്കാണ് ഔഷധത്തിന്റെ ആവശ്യം; രോഗമില്ലാത്ത ആൾക്ക് ഔഷധം എന്തിനാണ്? ലൈംഗീകതയ്ക്കും വിഷയാസക്തികൾക്കും അതീതനായ ഗുരുവിന് അത്തരം ശാരീരിക പ്രവണതകളിൽ അടിമപ്പെട്ടുപോവാതെ തന്നെ, അവയെ പൂർണ്ണമായി അനുഭവിക്കാനും വേണമെങ്കിൽ പൂർണ്ണമായി ഉപേക്ഷിക്കാനും ബോധപൂർവം സാധിക്കും. എന്നാൽ ഒരു ശിഷ്യന്റെ കാര്യം അങ്ങനെയല്ല. അവന് വിഷയാസക്തികളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ടാണ്, അക്കാര്യങ്ങളിൽ അച്ചടക്കം വേണമെന്ന് പറയുന്നത്. എന്നാൽ ഈ അച്ചടക്കം ഗുരുവിന് ബാധകമല്ല.

കുറേ കൂടി വ്യക്തമായി പറഞ്ഞാൽ, ഗുരുവിന് ഒന്നും നിഷിദ്ധമല്ലന്ന്... അത് ലൈംഗിക ആയാലും, മറ്റെന്തായാലും... അതുകൊണ്ടുതന്നെ, അമൃതാനന്ദമയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല. ക്രിസ്തുവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് തെളിഞ്ഞാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല [വിവരദോഷികളും അല്പവിശ്വാസികളും ചിലപ്പോൾ അസ്വസ്ഥരായേക്കാം]. സിദ്ധാർത്ഥൻ ബുദ്ധനായ ശേഷം കിടപ്പറ പങ്കിട്ടത് സ്ത്രീകൾക്കൊപ്പമായിരുന്നെന്ന് പറഞ്ഞാലും, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാജി കുമാരിമാർക്കൊപ്പമാണ് കിടന്നുറങ്ങിയതെന്ന് ആരോപിച്ചാലും ഒരു സാധകനെ സംബന്ധിച്ച് ഒരു കുന്തവുമില്ല. കാരണം, ലൈംഗികത നിഷിദ്ധമാണെന്ന് ആരാണ് പറഞ്ഞത്? ഇതൊക്കെ പാശ്ചാത്യ മിഷണറിമാർ അടിച്ചേൽ‌പ്പിച്ച ചിന്താഗതികളല്ലേ?

പണ്ട് ഞാനെന്റെ ഗുരുവിനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി: “ബോധോദയം (enlightenment) നേടിയ യോഗികൾ രാത്രി ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടോ?” അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: “തൂറിയിട്ട് യോഗി കുണ്ടി കഴുകാറുണ്ടോ എന്ന് ചോദിക്കുന്നത് പോലെയുണ്ട് തന്റെയീ ചോദ്യം.” ഒരു യോഗി സ്വപ്നം കാണാറില്ലെന്ന് കരുതാൻ എന്താണ് കാര്യം? തീർത്തും അജ്ഞത മാത്രമല്ലേ ആ ചോദ്യത്തിന് പിന്നിൽ? അതേ അജ്ഞതയാണ് ഒരു യോഗി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് പറയുന്നതിന് പിന്നിലും. മാനുഷികമായ ക്രിസ്ത്യൻ മാനദണ്ഡങ്ങൾ കൊണ്ട് യോഗികളെ അളക്കാൻ ശ്രമിക്കുന്നത് വിവരക്കേടാണ്. അതേ വിവരക്കേടാണ് ഗെയിൽ സ്വന്തം പുസ്തകത്തിലുടനീളം ചെയ്തിരിക്കുന്നത്.

ഗുരുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വ്യക്തി ജീവിതമോ ലൈംഗികതയോ ആവാൻ പാടില്ല എന്നതാണ് ഇവിടുത്തെ വലിയ പാഠം. അവയെ ചികയാൻ പോകുന്നവർ കൂടുതൽ കുഴപ്പത്തിൽ ചെന്ന് ചാടുകയേയുള്ളൂ, ഗെയിലിനെ പോലെ. കാരണം, തന്റെയുള്ളിൽ പ്രകാശിക്കുന്ന സത്യത്തിന്റെ ജ്വാലയെ മറച്ചുപിടിക്കാൻ യോഗികൾ പലപ്പോഴും ഉപയോഗിക്കുന്നത് മായികമായ ഇത്തരം വൈരുദ്ധ്യങ്ങളെയോ, ദൌർബല്യമെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന പ്രവണതകളെയോ ആയിരിക്കും. പതിരിൽ നിന്ന് കതിരിനെ വേർതിരിക്കാനും, ആവശ്യമുള്ളവരെ മാത്രം കൂടെ നിർത്താനും ഗുരു ചിലപ്പോൾ പല “തറ” പരിപാടികളും കാണിച്ചെന്നിരിക്കും. അവയെയൊന്നും സ്വന്തം ആത്മാന്വേഷണത്തെ ബാധിക്കുന്നില്ലെന്ന് മനസിലാക്കി, അവയെ അവഗണിച്ച്, വിശ്വാസപൂർവം കൂടെ നിൽക്കുന്നവർക്ക് മാത്രമേ അക്ഷയമായ ജ്ഞാനത്തിന്റെ താക്കോൽ ഗുരു നൽകാറുള്ളൂ. ഏതായാലും, ഗെയിലിന്റെ Holy Hell എന്ന പുസ്തകം അമൃതാനന്ദമയിക്കോ ഇന്ത്യൻ ആത്മീയതയ്ക്കോ ഏറ്റ കനത്ത തിരിച്ചടിയാണെന്നൊന്നും ഞാൻ കരുതുന്നില്ല. ചിലപ്പോൾ കുറച്ച് വിവരദോഷികൾ അങ്ങനെ ധരിക്കുന്നുണ്ടാവാം. മറ്റുചിലർ ഊറിച്ചിരിക്കുന്നുണ്ടാവാം, എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ടാവാം. അല്ലെങ്കിലും വിവരദോഷികൾക്ക് എന്താ ചെയ്യാൻ പാടില്ലാത്തത്?

നിർത്തുന്നതിന് മുമ്പ് ഒരു കാര്യം കൂടി.... ഏതൊരു സത്യാന്വേഷിയും നിർബന്ധമായി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് Holy Hell. "ഒരു സാധകൻ എങ്ങനെ ആയിരിക്കാൻ പാടില്ല" എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം... ഒപ്പം ഗെയിലിന്റെ ജീവിതവും!




Sunday, February 23, 2014

വിരസമായ പ്രപഞ്ചവും ഈ ഞാനും

തന്നിലേക്ക് ഉറ്റിനോക്കുന്ന ഏതൊരു ജീവജാലത്തെയും അത്ഭുത പരവശത്തിലാഴ്ത്തുന്ന മാസ്മരികതയാണ് ഈ മഹാപ്രപഞ്ചം. അതിനെക്കുറിച്ച് വർണ്ണിക്കാൻ പോയാൽ വാക്കുകൾ തികഞ്ഞൂവെന്ന് വരില്ല. ഉള്ളിലേക്ക് പോവുന്തോറും അധികരിക്കുന്ന അതിന്റെ അതുല്യ വശ്യതയും സൌന്ദര്യവും ചലനാത്മകതയും, ഒരിക്കലും അനാവരണം ചെയ്യപ്പെടാൻ ഇടയില്ലാത്ത നിഗൂഢതകളും മനുഷ്യ മനസിനെ ആവേശം കൊള്ളിക്കുക മാത്രമല്ല, അതിന്റെ രഹസ്യച്ചുരുളുകൾ പൊളിച്ച് സത്യമെന്തന്നറിയാൻ അവനെ അവിശ്രാന്തം പ്രകോപിപ്പിച്ചുകൊണ്ടുമിരിക്കും. മണ്ണിൽ നിന്ന് വിണ്ണിലേക്ക് പ്രയാണിക്കാൻ... ഇന്നലകളെ പോലെ എല്ലാ കാലത്തും! എന്നാൽ, ഈ പ്രപഞ്ചം എന്നെ മാത്രം ഒരു വിധത്തിലും ഉത്തേജിപ്പിക്കാത്തത് എന്തുകൊണ്ടാണ്? പ്രയണാതുരമായ ഒരു മനസോ, കവി ഹൃദയമോ, ഒരു ശാസ്ത്രജ്ഞന്റെ അന്വേഷണ ത്വരതയോ ഇല്ലാത്തതുകൊണ്ടോ അല്ലെങ്കിൽ നഷ്ടപ്പെടുന്നതുകൊണ്ടോ ആവുമോ അത്?

ദൃശ്യവിസ്മയം തീർക്കുന്ന നിറക്കൂട്ടുകളുടെ മിശ്രണമാണ് പ്രപഞ്ചമെന്നതിൽ എനിക്ക് എതിരഭിപ്രായമില്ല. കണ്ണുകളെ കുളിർമയിൽ കൊള്ളിക്കുന്ന അതിന്റെ ആകാരത്തെ മാറ്റിനിർത്തിയാൽ, നിർജീവമായ കല്ലും മണ്ണും, ഇതര വാതകങ്ങളും ചേർന്ന് സൃഷ്ടിക്കപ്പെട്ട അതിഭീമൻ പദാർത്ഥ കൂമ്പാരം മാത്രമാണ് ഈ പ്രപഞ്ചം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഏതൊരു രാത്രിയെയും പ്രണയാതുരമാക്കുന്ന ചന്ദ്രനിൽ ഒരാഴ്ചയെങ്കിലും ആവേശപൂർവം ചെലവഴിക്കാൻ നമുക്കാവില്ലെന്ന് തോന്നുന്നു. കാരണം, അവിടെ കല്ലും മണ്ണുമല്ലാതെ മറ്റൊന്നും തന്നെയില്ല. ശൂന്യതയിൽ പൊന്തിക്കിടക്കുന്ന അതിഭീമന്മാരായ ഇതര ഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമൊന്നുമല്ല. എങ്കിലും അകലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ അവ നമ്മേ ആകർഷിക്കുന്നു, ഭൌതികമായും നൌസർഗികമായും. അവയുടെ ജ്വലനം നമ്മെ കണ്ണഞ്ചിപ്പിക്കുന്നു. പക്ഷേ, അടുത്ത് ചെല്ലുമ്പോൾ അവ വിരസമായ മരുഭൂമികൾ മാത്രം. പ്രപഞ്ചത്തെ ക്കുറിച്ചുള്ള സൌന്ദര്യസങ്കൽ‌പ്പങ്ങളിൽ, അതിലെ അനന്തമായ വിരസതയെ കുറിച്ച് മാത്രം ആരും പ്രതിപാദിച്ച് കാണാത്തത് എന്തുകൊണ്ടാണ്?

ഏതായാലും, വിരസമായ ആകാശ ഗോളങ്ങളിലൂടെ അനാദി മുതൽ പ്രാപഞ്ചിക യാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഈശ്വരന്റെ കാര്യത്തെ കുറിച്ച് ഞാനാലോചിച്ച് നോക്കുകയാണ്. അറുബോറൻ യാത്രകൾ അദ്ദേഹത്തെ ഇതിനോടകം ഒരു അറുബോറൻ ആക്കീട്ടുണ്ടാവണം. അല്ലെങ്കിൽ, പ്രാപഞ്ചിക യാത്രയ്ക്കുള്ള സഞ്ചിയും സാമഗ്രികളും എവിടെയെങ്കിലും കുഴിച്ചുമൂടി ബോറടി മാറ്റാൻ പണ്ടേ തന്നെ അദ്ദേഹം ഭൂമിയിൽ സ്ഥിരതാമസമാക്കീട്ടുണ്ടാവണം. അതിനുള്ള സാധ്യതയാണ് ഞാൻ കാണുന്നത്. അങ്ങനെ, ആരുമറിയാതെ ഭൂമിയിൽ സ്വയം ഒതുങ്ങിക്കൂടിയ ആ ഈശ്വരനെ തേടിയാണ് ഞാനും നമ്മളും നടക്കേണ്ടത്. അവൻ ആരുടെയോ വേഷത്തിൽ നമുക്കിടയിൽ ചുറ്റിത്തിരിയുന്നുണ്ട്...

Wednesday, October 23, 2013

വസ്തുതയ്ക്ക് നിരക്കാത്ത വാദങ്ങൾ...


എല്ലാവർക്കും പരിചയമുള്ള യുക്തിവാദിയുടെയും ദൈവവിശ്വാസിയുടെയും ഒരു കഥയിൽ നിന്നാവട്ടെ തുടക്കം. കഥ ഇങ്ങനെയാണ്:

ഒരു ഗ്രാമത്തിൽ ഒരു യുക്തിവാദിയും ഈശ്വരവിശ്വാസിയും ഉണ്ടായിരുന്നു. ഈശ്വരവിശ്വാസത്തെ നഖശിഖാന്തം എതിർത്തുവന്ന യുക്തിവാദി ഒരു ദിവസം “ഈശ്വരൻ ഉണ്ടെന്ന് തെളിയിക്കാൻ“ ഈശ്വരവാദി വെല്ലുവിളിച്ചു. സംവാദത്തിന്റെ വേദി തയ്യാറായി. ജനങ്ങള്‍ വാദം കേൾക്കാൻ സമ്മേളിച്ചു. യുക്തിവാദി കൃത്യസമയത്ത് തന്നെ എത്തി. എന്നാൽ ഈശ്വരവാദി മാത്രം എത്തിയില്ല.

സമയം വൈകിക്കൊണ്ടിരുന്നു. അക്ഷമരായ ജനവും യുക്തിവാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ച് ഈശ്വരവാദി വേദിയിലെത്തി. ക്ഷമാപണങ്ങളോടെ അയാൾ മൈക്കിന് മുന്നിലെത്തി.

“പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ്! മഴ കാരണമാണ് എത്താൻ വൈകിയത്. നമ്മുടെ ഗ്രാമത്തിലെ പുഴ കര കവിഞ്ഞൊഴുകുന്ന കാര്യവും, അതിന് കുറുകെ ഉണ്ടായിരുന്ന തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യവും നിങ്ങള്‍ക്ക് അറിയാമല്ലോ? കോരിച്ചൊരിയുന്ന മഴയിൽ പുഴക്കടവിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരു അത്ഭുതം സംഭവിച്ചു. പുഴക്കരയിൽ നിന്ന വലിയ ഒരു മരം കട പുഴകി പുഴയിലേക്ക് വീണു. ഉടൻ തന്നെ അതിന്റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേർപെടുകയും, മരത്തടി സ്വയം പിളര്‍ന്ന് പലകകളായി രൂപം പ്രാപിക്കുകയും ചെയ്തു. ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും, പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു വള്ളമായി മാറുകയും ചെയ്തു. ആ വള്ളത്തിൽ കയറി പുഴ കടന്നാണ് ഞാന്‍ ഇവിടെ എത്തിയത്. വൈകിയതിന് ഒരിക്കൽ കൂടി മാപ്പ്.

ഈശ്വരവാദിയുടെ പ്രസംഗം കേട്ട് യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു. .ചിരിയടക്കാന്‍ പാട് പെട്ട് യുക്തിവാദി വിളിച്ചു പറഞ്ഞു: " ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു വള്ളമായി മാറുമോ?“

ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ഈശ്വരവാദി വീണ്ടും സംസാരിക്കാന്‍ തുടങ്ങി: "ഒരു വള്ളം സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ? പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി! യുക്തിവാദിയും!!

***************************

ദൈവത്തിന്റെ അസ്ഥിത്വത്തിന്റെ സ്ഥാപിക്കാൻ നൂറ്റാണ്ടുകളായി ഈശ്വരവിശ്വാസികൾ പറഞ്ഞുവരുന്ന ഒരു കഥയാണ് ഇത്. ഒന്നും സ്വയംഭൂവായി ഉണ്ടാവുന്നില്ലെന്നും, സൃഷ്ടി നടക്കുന്നതിന് ഒരു സൃഷ്ടാവ് ആവശ്യമാണെന്നും, അതുകൊണ്ടുതന്നെ ദൈവത്തിന്റെ അസ്ഥിത്വം തെളിവ് ആവശ്യമില്ലാത്ത പ്രകൃതി സത്യമാണെന്നുമൊക്കെയാണ് ഈ കഥയിലൂടെ അവർ പറയാൻ ശ്രമിക്കുന്നത്. ഒറ്റ നോട്ടത്തിൽ, കഥയ്ക്കുള്ളിൽ മറുചോദ്യമില്ലെന്ന് തോന്നുമെങ്കിലും, “ഈശ്വരൻ എല്ലാറ്റിനെയും സൃഷ്ടിച്ചു” എന്ന ആശയം പുനർവിചിന്തനം ചെയ്യപ്പെടേണ്ട ഒന്നുതന്നെ. ബാഹ്യമായ ഒരു ശക്തിയുടെ പ്രചോദനം ഇല്ലാതെ പ്രകൃതിയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന തെറ്റിദ്ധാരണയാണ് നാം ആദ്യം മാറ്റിയെടുക്കേണ്ടത്. ഒരു കല്ലിന് ബാഹ്യശക്തികളുടെ പിൻബലമില്ലാതെ സ്വയം മറ്റൊരു സ്ഥലത്തേയ്ക്ക് നീങ്ങാൻ സാധിക്കില്ല -- അത് വാസ്തവം. എന്നാൽ, പ്രകൃതി മുഴുവൻ ഈ കല്ലിനെ പോലെ സ്വയം അനങ്ങാൻ പറ്റാത്ത പരിതാപകര അവസ്ഥയിലാണെന്ന് [determinism] അർത്ഥമില്ല. പ്രത്യക്ഷത്തിൽ നമുക്കങ്ങനെ തോന്നുന്നെന്നേയുള്ളൂ. പ്രത്യക്ഷത്തിൽ ശാന്തമെന്ന് തോന്നുന്ന പുഴയുടെ മേൽ‌പ്പരപ്പിന് തൊട്ടുതാഴെ ശക്തമായ കുത്തൊഴുക്കുണ്ടെന്ന് പറയുന്നതുപോലെയാണ് പ്രകൃതിയുടെ കാര്യം. മേൽ‌പ്പരപ്പിൽ പ്രകൃതി കാണിക്കുന്ന സ്വഭാവമായിരിക്കണമെന്നില്ല ഉള്ളറകളിൽ. പ്രകൃതിയുടെ പ്രകടമായ പല സ്വഭാവങ്ങളും മായികമായിരിക്കാം. ഉദാഹരണമായി, കൃത്യമായ രൂപവും ഭാവവും മണവും രുചിയുമുള്ള ഏതെങ്കിലുമൊരു വസ്തുവിന്റെ കണികാ ലോകത്തിലേക്ക് നാം പ്രവേശിക്കുകയാണെങ്കിൽ അവിടെ സ്ഥായിയാണെന്ന് നാം കരുതുന്ന രൂപവും ഭാവവും മണവും രുചിയും ഒന്നും തന്നെയില്ല. അവിടെ എല്ലാം fluid പോലെ അനിശ്ചിതമായ അവസ്ഥയിലാണ്. ഈ അനിശ്ചിതത്തത്തിൽ നിന്ന് എങ്ങനെ നിയതമായ ഒരു വസ്തു ഉണ്ടായി? ഈ വസ്തു എന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സാധനം സത്യത്തിൽ ആ വസ്തു തന്നെയാണോ? അതോ വെറും തോന്നലോ? മായികമായ ഒരു തോന്നൽ മാത്രമാണെങ്കിൽ, അത്തരമൊരു തോന്നൽ സൃഷ്ടിക്കാൻ പ്രകൃതിയ്ക്ക് എങ്ങനെ സാധിക്കുന്നു? എന്തിന്? ചുരുക്കത്തിൽ, പ്രകടമായതെല്ലാം സത്യമാവണമെന്നില്ല. യാഥാർത്ഥ്യത്തെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളിൽ പോലും ഇത്രമാത്രം അനിശ്ചിതത്വം നിലനിൽക്കുമ്പോൾ, സൃഷ്ടി നടക്കാൻ സൃഷ്ടാവിന്റെ ആവശ്യമുണ്ടെന്ന് വാദിക്കുന്നത് ബാലിശമായി എനിക്ക് തോന്നുന്നു.

ഏറെ നാളത്തെ വിചിന്തനങ്ങളുടെയും, ഗുരു പറഞ്ഞുപോയ സത്യത്തെക്കുറിച്ചുള്ള സൂചനകളിൽ നിന്നും എനിക്കിതുവരെ മനസിലായത്: “സൃഷ്ടി“ എന്നതുതന്നെ പ്രാപഞ്ചികമായ ഒരു മായിക പ്രതിഭാസമാണെന്നാണ്. സൃഷ്ടാവും സൃഷ്ടിയും യാഥാർത്ഥ്യത്തിന്റെ ആപേക്ഷികമായ രണ്ട് ഘടകങ്ങൾ മാത്രമാണ്. അവ രണ്ടിനും സ്ഥായിയായ/പരമാർത്ഥമായ യാതൊരു അസ്ഥിത്വവുമില്ല. എന്നാൽ പ്രാതിഭാസിക തലത്തിൽ ഇവ രണ്ടും മേൽക്കോയ്മ നേടുകയും, സത്യമെന്നാൽ ഇവ രണ്ടും മാത്രമാണെന്ന വിധത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ ലോകത്തെ കഥ. മറ്റൊരു ലോകത്തിൽ, ചിലപ്പോൾ യാഥാർത്ഥ്യം സ്വയം വെളിപ്പെടുത്തുന്നത് മറ്റേതെങ്കിലും രൂപത്തിലോ തരത്തിലോ ആയിരിക്കാം. ഇതിനെ നമുക്ക് parallel worlds എന്ന് വിളിക്കാം. മായികമായ അസംഖ്യം parallel worlds അടങ്ങുന്ന ഒരു മാസ്മരികതയാണ് സൃഷ്ടി (യെന്ന് തോന്നുന്നു). മതങ്ങളുടെ സൃഷ്ടി സിദ്ധാന്തങ്ങൾക്ക് അതിന്റേതായ മാനം ഉണ്ടെങ്കിലും, ആ ചട്ടക്കൂടിന് വേളിയിൽ ഓരോ മനുഷ്യജീവിയും അന്വേഷിക്കേണ്ടുന്നതും കണ്ടെത്തേണ്ടതുമായ ഒട്ടവധി കാര്യങ്ങളുണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കാൻ പാടില്ല. മതങ്ങൾക്ക് ഒരു പരുധി വരെ മാത്രമേ മനുഷ്യനെ സഹായിക്കാൻ കഴിയൂ. ആ പരുധി കഴിഞ്ഞാൽ മനുഷ്യൻ അവന്റേതായ വഴികളിലാണ്: സ്വതന്ത്രമായ വഴികളിൽ. അവിടെ അവൻ സ്വയം സത്യത്തെ കണ്ടെത്തുന്നു...

Tuesday, October 1, 2013

ഇസ്ലാമിനെന്താ പ്രവാചകരെ വേണ്ടാത്തത്?

വിശുദ്ധ ഖുർആനിൽ പരാമശിച്ചിട്ടുള്ള 25 പ്രവാചന്മാർ അടക്കം, ഏതാണ്ട് 1,24,000-ലധികം പ്രവാചകന്മാർ അല്ലാഹുവിന്റെ (ദൈവത്തിന്റെ) സന്ദേശവുമായി ഭൂമിലിയെത്തിയിട്ടുണ്ടെന്ന് ഇസ്ലാം അംഗീകരിക്കുന്നതായി ഫേസ് ബുക്കിൽ ആരോ എഴുതിയത് ഞാൻ ഇപ്പോ വായിച്ചതേയുള്ളൂ. ഒരുലക്ഷത്തിഇരുപത്തിനാലായിരം എന്നത് ഒരു ചെറിയ സംഖ്യയൊന്നുമല്ല. അത്രയേറെ പ്രവാചകന്മാരോ?? ഞാൻ ആലോചിച്ചു. ചെലപ്പം കാണുമായിരിക്കും. നോഹ, ദാവീദ്, മോശ, യേശു, അബ്രഹാം, ഇസഹാക്ക്, ആദം എന്നിങ്ങനെയുള്ള പേരുകൾ മുഹമ്മദ് നബിയുടെ പേരിനൊപ്പം ഉണ്ടെന്ന് കണ്ടപ്പോൾ “കൊള്ളാലോ” എന്ന് തോന്നി. പക്ഷേ ഒരു കാര്യം മാത്രം എനിക്ക് മനസിലായില്ല. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് നബിയ്ക്ക് മുമ്പ് വന്നുപോയ ഏതാണ്ട് 1,24,000 പേരെ പ്രചാകന്മാരായി അംഗീകരിച്ച ഇസ്ലാം, മുഹമ്മദിന് ശേഷം ഒറ്റ ആളെയും പ്രവാചകനായി അംഗീകരിക്കുന്നില്ല. അതായത്, നബിയ്ക്ക് ശേഷം കഴിഞ്ഞ 1500 വർഷത്തിനുള്ളിൽ ഒറ്റ പ്രവാചകൻ പോലും വന്നില്ലെന്ന്... പക്ഷേ അതിന് മുമ്പ്, 1,24,000 പേർ വന്നുപോലും... അതെന്തുകൊണ്ടാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതെന്താ അങ്ങനെ?

ഇക്കാര്യം പറയുമ്പോൾ പണ്ടൊരു അപ്പാപ്പന്റെ കഥയാണ് എനിക്ക് ഓർമ്മ വരുന്നത്. ചാവാൻ കെടക്കുന്ന ഒരു അപ്പാപ്പൻ മക്കൾക്ക് വിൽ‌പ്പത്രം എഴുതി വച്ചത്രേ. എന്റെ മരണശേഷം എന്റെ എല്ലാ സ്വത്തുക്കളും എന്റെ മക്കൾക്കുള്ളതാണെന്ന്. പക്ഷേ രസം അതല്ല. ഈ മക്കളുടെ മരണശേഷം സ്വത്തുക്കളുടെയെല്ലാം അവകാശം തന്നിലേക്ക് മടങ്ങിവരുമെന്നുകൂടി അപ്പാപ്പൻ എഴുതിച്ചേർത്തത്രേ; ഒന്നും അന്യം നിന്ന് പോകാതിരിക്കാൻ. എന്ന് പറഞ്ഞതുപോലെ, മുഹമ്മദിന് ശേഷം വീണ്ടും പ്രവാചകന്മാർ ഉണ്ടായാൽ മുഹമ്മദിന്റെ പഠിപ്പീരുകളിൽ ഒരു പക്ഷേ വെള്ളം ചേർക്കേണ്ട ഗതികേടോ, ഇസ്ലാമിന്റെ originality-ൽ കളങ്കമോ ഏൽക്കുമെന്ന ഭയം കൊണ്ടാവണം “വാതിൽ കൊട്ടിയടയ്ക്കും പോലെ” ഇത്തരമൊരു നിലപാട് ഇസ്ലാം സ്വീകരിച്ചത് എന്ന് ഞാൻ സംശയിച്ചു. അത്തരമൊരു ഭയമുണ്ടായാൽ തന്നെ അതിൽ കുറ്റം പറയാനും ഒക്കൂല്ല. ഉദാഹരണത്തിന്, ഇന്ന് ഹിന്ദുമതത്തിൽ എത്രയെത്ര സ്വാമിമാരാണ് പ്രത്യക്ഷപ്പെടുന്നത്. ഓരോ ദിവസവും ഓരോന്ന് വീതം പുതുതായെത്തുന്നവരെല്ലാം അവതാരമായി രണ്ട് കൈയ്യും നീട്ടി ഹിന്ദുക്കൾ സ്വീകരിക്കുന്നുമുണ്ട്. ഇത് സത്യത്തിൽ ഒരു തരത്തിൽ “വെള്ളം ചേർക്കൽ” പരിപാടിയാണ്. വരുന്നവരെല്ലാം മതത്തിന്റെ തനതായ തത്വങ്ങളിൽ നിന്ന് മാറി അവർക്കിഷ്ടമുള്ള എന്തൊക്കെയോ തോന്നിയപോലെ പഠിപ്പിക്കുന്നു. ഈ ഗതികേട് ഇസ്ലാമിന് ഉണ്ടാവാത്തത് “മുഹമ്മദിന് ശേഷം പ്രവാചകരില്ല” എന്ന കർശനമായ നിലപാട് ഒന്നുകൊണ്ട് മാത്രമാണെന്ന് ഞാൻ കരുതുന്നു.

എങ്കിലും, ഒരു മതത്തിന്റെ കെട്ടിറുപ്പിന് അത്തരം കർശന നിലപാടുകൾ സഹായിക്കുമെങ്കിലും, ഒരു മതത്തിന്റെ മുന്നോട്ടുള്ള പുരോഗതിയ്ക്ക് അതൊരിക്കലും സഹായകരമാവില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, യേശുവായാലും നബിയായാലും, അവർ അഭിസംബോധന ചെയ്ത വിഷയങ്ങൾ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിന് അനുയോജിച്ചവ ആയിരുന്നു. അന്നത്തെ മനുഷ്യന്റെ ബുദ്ധിയ്ക്കും മാനസിക വളർച്ചയ്ക്കും മനസിലാവുന്ന ഭാഷയിൽ അവർ സംസാരിച്ചു. എന്നാൽ നൂറ്റാണ്ടുകൾ കഴിഞ്ഞ്, ഇന്നത്തെ മനുഷ്യൻ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് നാമോർക്കണം. അടിസ്ഥാനപരമായി മനുഷ്യൻ ഒരുപക്ഷേ ഒന്നുതന്നെയായിരിക്കാം; എന്നാൽ ആധുനിക മനുഷ്യന്റെ സത്യാന്വേഷണ ത്വരയും ശൈലിയും പുരാതന മനുഷ്യനിൽ നിന്ന് ഏറെ വിഭിന്നമാണ്. ശൂന്യതയെ കുറിച്ചും ശൂന്യതയ്ക്ക് അപ്പുറത്തെ യാഥാർത്ഥ്യത്തെക്കുറിച്ചും വരെ അവലോകനം ചെയ്യുന്നവനാണ് ആധുനിക മനുഷ്യൻ. അവന്റെ ബൌദ്ധിക വികാസം അത്രമാത്രം വലുതാണ്. അവനോട്, 1500 വർഷം പഴക്കമുള്ള ചിന്തകളുമായി/ശൈലിയുമായി ചെന്നാൽ ഒന്നും നടക്കില്ല. ഖുർആനിലും, ബൈബിളിലും സത്യമില്ലെന്നല്ല ഞാൻ പറയുന്നത്. ആ സത്യങ്ങൾ ലേശം പുരാതനമായിപ്പോയി എന്ന് മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. അവയെ തീയിലിട്ട് തിരിച്ചും മറിച്ചും അടിച്ച് പതപ്പെടുത്തി ആധുനിയ മനുഷ്യന്റെ ലവലിൽ എത്തിക്കാൻ “മുഹമ്മദിന് ശേഷം നബിമാർ ഒട്ടനവധിയുണ്ടാവും അല്ലെങ്കിൽ ഒട്ടനവധി പേർ ഉണ്ടായേ മതിയാവൂ” എന്ന് വിശ്വസിച്ചേ തരമുള്ളൂ. അങ്ങനെ ചിന്തിക്കുമ്പോൾ, സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു മതം ഹിന്ദുമതമാണെന്ന് കരുതേണ്ടിവരും. കാരണം, അത് ജലം പോലെ അയഞ്ഞതാണ്.

[ഒത്തുകിട്ടിയാൽ ഒരു പ്രവാചനായിക്കളയാം എന്ന് വിചാരിച്ചിരിക്കുമ്പോ അതിനും സമ്മതിക്കൂല്ല എന്ന് വച്ചാ പിന്നെ എന്താ ചെയ്ക!!!]

Wednesday, March 27, 2013

പട്ടണത്തിലെ പാമ്പുകൾ


കാലത്ത്‌ പതിവ്‌ പോലെ അണ്ണൻ (ഈ ഞ്യാൻ തന്നെ) ഓഫീസിലേക്ക്‌ തിരിക്കുന്നു. അറുബോറൻ ബൈക്ക്‌ യാത്ര. ഒപ്പം ഭയങ്കര ട്രാഫിക്കും. ഓട്ടോമാറ്റിക്‌ പൈലറ്റ്‌ മോഡിൽ ഇന്ദ്രിയങ്ങളും ശരീരവും അതിന്റെ പാട്ടിന്‌ വണ്ടിയോടിക്കുന്നു. മനസ്‌ ലക്കും ലഗാനവുമില്ലാതെ പല പല വിഷയങ്ങളിലൂടെ സഞ്ചരിക്കുന്നു... രാമാപുരം സിഗ്നലിന്‌ സമീപം. മുപ്പതുകൾ തോന്നിക്കുന്ന ഒരു ദമ്പതികളുടെ ബൈക്കിന്‌ പിന്നിൽ ഞാൻ നിൽക്കുന്നു. റോഡിന്റെ ഇടതുവശത്ത്‌ വലിയൊരു ചാലാണ്‌. അതിന്റെ കരയിൽ പൊന്തക്കാടും നഗരമാലിന്യങ്ങളും... മുഖത്തടിക്കുന്ന സൂര്യപ്രകാശത്തിൽ മൂകനായി, അലസനായി നിൽക്കുമ്പോൾ, മുന്നിൽ നിന്ന ബൈക്കിന്റെ പിന്നിലിരുന്ന സ്ത്രീ പൊന്തക്കാട്ടിലേക്ക്‌ കൈകൾ ചൂണ്ടി എന്തോ ഭർത്താവിനോട്‌ പറയുന്നു. അവരുടെ മുഖത്ത്‌ ചെറിയൊരു ശൃംഖാരം, ചമ്മൽ... എനിക്കെന്തോ അസാധാരണത തോന്നി. ങേ? പൊന്തക്കാട്ടിൽ എന്താവും, ഈശ്വരാ? എന്റെ അനുവാദമില്ലാതെ കണ്ണുകൾ പൊന്തക്കാട്ടിലേക്ക്‌ ചാടിവീണു. ഒന്നും കാണുന്നില്ല. ഞാൻ എത്തിയും വലിഞ്ഞും നോക്കി. (ചെലപ്പം ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?) ഒടുക്കം ദേ കെടക്കുന്നു സവാള ഗിരിഗിരി...

രണ്ട്‌ പാമ്പുകൾ...! നാണവും ചൊണയുമില്ലാതെ അവ പരസ്പരം രമിക്കുകയാണ്‌, അതും ചന്തിയിൽ വെയിലടിക്കുന്ന ഒൻപത്‌ മണി നേരത്ത്‌... ആവേശകരമായ കാഴ്ച. ഹായ്‌ ഹായ്‌...! പാമ്പുകളുടെ ആവേശം എന്റെ മനസിലിലേക്കും സംക്രമിച്ച്‌ മനുഷ്യന്‌ ഇരിക്കപ്പൊറുതിയില്ലാതായി. കൈയ്യും കാലും ഇല്ലെങ്കിലെന്താ...? പാമ്പുകൾ മനുഷ്യനെയും കടത്തിവെട്ടുന്നു. ഇതാണ്‌ മക്കളെ ഹാർഡ്‌കോർ. കേളികൾ കൊഴുത്ത്‌ നിയന്ത്രണം വിട്ട്‌ രണ്ട്‌ പാമ്പുകളും ചാലിലേക്ക്‌ മറിഞ്ഞ്‌ വീഴുന്നു. ഹോ, കമ്പ്ലീറ്റ്‌ മിസ്സായി! ഞാൻ നിരാശാഭൽഗുണനായി നിൽക്കുമ്പോൾ ദേ പിന്നേം അവറ്റകൾ കേറിവരുന്നു. മുന്നിൽ നിൽക്കുന്ന പെണ്ണുമ്പിള്ളയ്ക്ക്‌ ഇതൊന്നും കണ്ടിട്ട്‌ സഹിക്കുന്നില്ല... അവർ മുന്നിലിരിക്കുന്ന ഭർത്താവിനെ മാന്തുകളും നുള്ളുകയും പിന്നെ തോളിൽ കടിക്കുകയും ചെയ്യുന്നു. ഒടുക്കം, സൗജന്യമായി കാണാനൊത്ത "അശ്ലീല" ദൃശ്യങ്ങൾക്ക്‌ വിരാമമിട്ട്‌ വാഹനങ്ങൾ മുന്നോട്ട്‌ നീങ്ങി, ഒപ്പം ഞാനും....

നഗരത്തിലെ തിരക്കിൽ നിറംമങ്ങിയ ജീവിതത്തിനിടയിൽ അപൂർവ്വമായെങ്കിലും കണ്ണിൽപ്പെടാറുള്ള ഇത്തരം കാഴ്ചകൾ നമ്മെ വല്ലാതെ സ്വാധീനിക്കാറുണ്ട്‌, at least in a weird manner..., അവ ഗഥകാല ബാല്യകാല-ഗ്രാമാന്തരീക്ഷത്തിലേക്ക്‌ കൊണ്ടുപോവാറുണ്ട്‌. ബാക്കിയുള്ള യാത്ര മുഴുവൻ മനുഷ്യർ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ പരിമിതമായ പാരിസ്ഥിതിയിൽ നമ്മുടെ കണ്ണിൽ പെടാൻ ഇഷ്ടപ്പെടാതെ ഒളിച്ചുകഴിയുന്ന അനേകായിരം ജീവജാലങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ... അവയുടെ അസ്ഥിത്വത്തെ കുറിച്ച്‌ നമുക്കൊരു അവബോധമില്ലെങ്കിലും അവ നമുക്കിടയിൽ ജീവിക്കുന്നുണ്ട്‌. പകൽ വെളിച്ചത്തിൽ അവ പുറത്ത്‌ വരുന്നില്ലായിരിക്കാം; എങ്കിലും നഗരത്തിലെ പാരിസ്ഥിതിയ്ക്ക്‌ അനുസൃതം അവയും ജീവിക്കുന്നു... പാമ്പുകളും, കുരങ്ങുകളും, കാട്ടുപന്നികളും, മലയണ്ണാനും, നരികളും, മുള്ളൻപന്നികളുമെല്ലാം....

Sunday, January 6, 2013

ശ്മശാനത്തിൻ നടുവിൽ


ശവങ്ങൾ കത്തിയമരുന്ന ശ്മശാനത്തിൻ നടുവിൽ, എല്ലുകൾ കത്തിപ്പൊടിഞ്ഞ ചുടുചാരം പൂശി, അർദ്ധ നഗ്നനായ് അർദ്ധരാത്രിയിൽ തപസുചെയ്യണം....

ഭീതിജനകമെന്നതിലേറേ, ഭ്രാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള കൊതിയും പിന്നെ മരണഭയവും ഓടിയകലണം...

കത്തിക്കരിയുന്ന മാംസത്തിൻ ഗന്ധം അൽപ്പമാം ആസക്തികളെ വേരോടെ ചുട്ടുകരിക്കണം... മനസിൽ ആശകൾ ചാമ്പലാവണം...

കെട്ടിച്ചമഞ്ഞ ദേഹങ്ങൾ കാണുമ്പോൾ ചിതറിക്കിടക്കുന്ന പൊള്ള തലയോട്ടികൾ ഓർമ്മ വരണം....

ഹൃദ്യമാം പുഞ്ചിരികളെ, വശ്യമാം നോട്ടങ്ങളെ കാർക്കിച്ച് തുപ്പാൻ തോന്നണം...

നേട്ടങ്ങൾക്കായുള്ള നേട്ടോട്ടങ്ങളെ, ഭോഗങ്ങൾക്കായുള്ള  വ്യഗ്രതകളെ, നഷ്ടസ്വപ്നങ്ങളെ വ്യർത്ഥമായ് കരുതാനാകണം...

ഗർഭപാത്രത്തിന്റെ കണക്കുകളും രക്തബന്ധത്തിൻ കടങ്ങളും ആട്ടിപ്പായിക്കാൻ തോന്നണം...

ഹൃദയം ഭേദിക്കും കാഴ്ചകളെ, കഥനകഥകളെ, ആവേശമുണർത്തും വിജയഗാഥകളെ, നാഴികക്കല്ലുകളെ തൃണവൽഗണിക്കാൻ തോന്നണം...

പേമാരി പെയ്താലും, ഭൂമി ചുട്ടുപൊള്ളിയാലും കാലത്തിന്നതീതനായ് വടവൃക്ഷമായ് നിൽക്കണം...

മരുഭൂവിലും സാഗര മധ്യത്തിലും മഴയായ് പൊഴിയും വാനമായി മാറണം; പക്ഷംപിടിക്കാത്ത സൂര്യനായ് ജ്വലിക്കണം....

ശവങ്ങൾ കത്തിയമരുന്ന ശ്മശാനത്തിൻ നടുവിൽ അർദ്ധ രാത്രിയിൽ തപസുചെയ്യണം...

Tuesday, December 25, 2012

യോഗി ഒരു വികാര ജീവി


സ്നേഹം, സന്തോഷം, ആശ്ചര്യം, കോപം, ദുഃഖം, ഭയം എന്നിങ്ങനെ  മനുഷ്യന് അടിസ്ഥാനപരമായി ആറ് വികാരങ്ങളാണുള്ളത് (Primary emotions). ബാക്കിയെല്ലാ വികാരങ്ങളും അടിസ്ഥാന വികാരങ്ങളുടെ വകഭേദങ്ങളാണെന്ന് പറയാം. ഉദാഹരണമായി, വാത്സല്യം, പ്രിയം, ഇഷ്ടം, താല്പര്യം, സഹതാപം, കരുണ, കാമം, വിഷയാസക്തി, മോഹം എന്നിവയെല്ലാം സ്നേഹം എന്ന അടിസ്ഥാന വികാരത്തിന്റെ വകഭേദങ്ങളാണ്. അങ്ങനെ, Primary emotions, secondary emotions, tertiary emotions എന്നിങ്ങനെയായി ഏതാണ്ട് 138-ഓളം വികാരങ്ങൾ മനുഷ്യനുണ്ടെന്ന് കരുതപ്പെടുന്നു. അവയെല്ലാം താഴെ പറയുന്നവയാണ്.

Love: Affection, adoration, fondness, liking, attraction, caring, tenderness, compassion, sentimentality, lust, arousal, desire, passion, infatuation, longing

Joy: Cheerfulness, amusement, bliss, gaiety, glee, jolliness, joviality, joy, delight, enjoyment, gladness, happiness, jubilation, elation, satisfaction, ecstasy, euphoria, zest, enthusiasm, zeal, excitement, thrill, exhilaration, contentment, pleasure, pride, triumph, optimism, eagerness, hope, enthrallment, rapture, relief

Surprise: Amazement, astonishment

Anger: Irritation, aggravation, agitation, annoyance, grouchiness, grumpiness, exasperation, frustration, rage, outrage, fury, wrath, hostility, ferocity, bitterness, hate, loathing, scorn, spite, vengefulness, dislike, resentment, disgust, revulsion, contempt, envy, jealousy, torment

Sadness: Agony, suffering, hurt, anguish, depression, despair, hopelessness, gloom, glumness, unhappiness, grief, sorrow, woe, misery, melancholy, disappointment, dismay, displeasure, shame, guilt, regret, remorse, neglect, alienation, isolation, neglect, loneliness, rejection, homesickness, defeat, dejection, insecurity, embarrassment, humiliation, insult, sympathy, pity.

Fear: Horror, alarm, shock, fear, fright, terror, panic, hysteria, mortification, nervousness, anxiety, tenseness, uneasiness, apprehension, worry, distress, dread.

പറഞ്ഞുവന്ന സംഭവം ഇതൊന്നുമല്ല. ഈ 138 വികാരങ്ങളും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുവെന്ന് പറയുമ്പോൾ ഇതിനപ്പുറം വേറെ വികാരങ്ങൾ ഇല്ല എന്നർത്ഥമില്ല. മഹാജ്ഞാനികൾ നൽകുന്ന സൂചന അനുസരിച്ച്, പ്രപഞ്ചത്തിൽ ആകെയുള്ള വികാരങ്ങളുടെ 100-ൽ 10 ശതമാനം മാത്രമേ ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുള്ളൂ!!!! അതായത്, ചില ജന്തുക്കളുടെ ഇന്ദ്രിയങ്ങൾക്കുള്ള ശക്തിയുടെ ഏഴയലത്ത് പോലും മനുഷ്യ ഇന്ദ്രിയങ്ങൾ എത്തുന്നില്ല എന്ന് പറയും പോലെ. അങ്ങനെയെങ്കിൽ, നിലവിലുള്ള 100 ശതമാനം വികാരങ്ങളും പൂർണ്ണമായും സ്വായത്തമായ ആരെങ്കിലും ഉണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉന്നയിക്കപ്പെടും. അതിന്റെ ഉത്തരം ഇതാണ്; യോഗി. ചുരുക്കിപ്പറഞ്ഞാൽ, ഒരു യോഗി കടന്നുപോവുന്ന വൈവിദ്ധ്യമാർന്ന  വൈകാരികതയുടെ 10% പോലും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നില്ല എന്ന് ചുരുക്കം.

Wednesday, December 19, 2012

മഴയത്ത് കിളിർത്ത പുൽച്ചെടി

ശാന്തമായി പൊഴിയുന്ന ചാറൽ മഴയിലൂടെ മുന്നോട്ട് നടക്കുമ്പോൾ എന്റെ ഹൃദയം മൂകമായ ആകാശത്തെക്കാൾ ശോകാർദ്രമാവുന്നു. എനിക്കുവേണ്ടി ഒരു മഴ തന്നെ പെയ്തിട്ടും, എനിക്ക് നനയാനായ മഴത്തുള്ളികളുടെ അളവ് തീരെ ചെറുതാണല്ലോ എന്ന കുണ്ഠിതം... എനിക്ക് നനയാനാവാതെ ഭൂമിയിൽ പതിച്ച് പാഴായിപ്പോയ മഴത്തുള്ളികളെ ഓർത്ത് നഷ്ടബോധം... പെയ്യുന്ന മഴ മുഴുവൻ ഒരു കുഴലിലൂടെന്ന പോലെ എന്റെ മേൽ പതിക്കുന്നത് ആപത്താണെന്ന് എനിക്കറിയാം; എങ്കിലും, ഒരു തുള്ളി പോലും പാഴാക്കാതെ, മുഴുവൻ മഴയും നനയാൻ ഒരു കൊതി. ഒരുപക്ഷേ, എന്റെ മരണശേഷം ഈ ശരീരം ഭൂമിയിൽ ലയിച്ച് ചേർമ്പോൾ മുഴുവൻ മഴയും കൊള്ളാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞേക്കാം. അന്ന്, മഴയുടെ ദേവന് പ്രണാമങ്ങൾ ചൊല്ലി ഞാനൊരു പുൽച്ചെടി എന്നിൽ കിളിർപ്പിക്കും.

കരടി


ഒരിടത്തൊരിടത്ത് ഒരു കരടി ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

എന്നിട്ട്?

കരടി ഉറങ്ങുകയല്ലേ? കരടി ഉറങ്ങുമ്പം കഥ പറയാൻ പറ്റൂല്ല. അത് ഉണരട്ടെ; അപ്പോ പറയാം.

ന്നാ, മുയലിന്റെ കഥ പറ.

ഒരിടത്തൊരിടത്ത് ഒരു മുയൽ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(നിശബ്ദത)

മാനിന്റെ കഥ...???

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(പിന്നേം നിശബ്ദത)

ന്നാ പാമ്പിന്റെ കഥ പറ....

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു...

(അപ്പോഴേക്കും അവന്റെ ചുണ്ടിൽ പാൽ പുഞ്ചിരി... കവിളിൽ നുണക്കുഴി.... കണ്ണിൽ കുസൃതി....)

Friday, December 14, 2012

തോട്ടിയെ ആവശ്യമുണ്ട്

കാഴ്ചപ്പാടുകൾ എപ്പോൾ വേണമെങ്കിലും മാറാം... ഭൂമിയിൽ നിന്നുകൊണ്ട് ഭൗമവസ്തുക്കളെ വീക്ഷിച്ച് ശീലിച്ച ഒരാൾ ബഹിരാകാശത്തിലെത്തുമ്പോൾ ഭൂമിയെ കുറിച്ചുള്ള അയാളുടെ മുഴുവൻ സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. എന്തിന്? ഒറ്റ രാത്രി കൊണ്ട് വിവാഹത്തെക്കുറിച്ചുള്ള സകല സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. അതുകൊണ്ടുതന്നെ, ഒരു സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം, ക്ഷണഭങ്കുരങ്ങളായ കാഴ്ചപ്പാടുകൾക്ക് വേണ്ടി നിലകൊള്ളുന്നത് 
അബദ്ധമെന്നതിലുപരി സമയംകൊല്ലിയും ശക്തിക്ഷയിപ്പിക്കലുമാണ്. ഇക്കാര്യത്തിൽ തീർത്തും സന്തുലിതമായ ഒരു മനോഭാവമാണ് നാം പുലർത്തേണ്ടതെന്ന് തോന്നുന്നു, ഗാന്ധിജിയെ പോലെ. ഇക്കാര്യത്തിൽ ഞാൻ ഗാന്ധിജിയെ മഹാത്മൻ എന്ന് വിളിക്കും. കാരണം, തന്റെ സത്യാന്വേഷണ പരീക്ഷണത്തിൽ, മുറുകെ പിടിച്ച കാഴ്ചപ്പാടുകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോഴെല്ലാം അവയെ തൽക്ഷണം തിരസ്ക്കരിക്കാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. ശരിയെന്ന് തോന്നുന്നവ സ്വീകരിക്കുന്നതിലും അദ്ദേഹം ഉൾക്കൊണ്ട മനോഭാവവും ഇതുതന്നെയായിരുന്നു. സത്യങ്ങളിൽ നിന്ന് സത്യത്തിലേക്കുള്ള പ്രയാണം നിലയ്ക്കാതെ തുടരുന്നതിന് ഈ 'സ്വീകാര്യത' (receptivity) അനിവാര്യമാണ്. സത്യത്തിലേക്കുള്ള സ്വാഭാവികമായ ഒഴുക്കിൽ സ്വയം വിട്ടുകൊടുക്കാതെ ഏതെങ്കിലുമൊരു തടുപ്പിൽ ഉടക്കിക്കിടക്കുകയും, പിന്നിൽ വരുന്നവരെയും മുന്നേറാൻ അനുവദിക്കാതെ പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒട്ടനവധി 'സത്യാന്വേഷികൾ' നമുക്കിടയിൽ സുലഭം. അവരുടെ പിടിയിൽ നിന്ന് ഓരോരുത്തരെയായി കുത്തിയിളക്കി വീണ്ടും ഒഴിക്കിൽപ്പെടുത്താൻ ഒരു തോട്ടിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ സമീപിക്കുക.

Thursday, December 13, 2012

എന്റെയൊക്കെയൊരു കാര്യം!

തെളിഞ്ഞ മാനം പെട്ടെന്ന് കറുത്ത് കരുവാളിച്ചു. പിന്നെ, വഴിയാത്രക്കാരെ കൊഞ്ഞനം കുത്തി തകർത്ത് പെയ്യാൻ തുടങ്ങി. കവലയിലെ ആളുകൾ നാലുപാടും ചതറുന്നു. കുട്ടികൾ "കിയോ കിയോ" ന്നും വിളിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിക്കുന്നു. അപ്രതീക്ഷിത മഴയിൽ പ്രകോപിതരായ ചില ആഢംബര വസ്ത്രധാരികൾ എവിടെക്കേറി നിൽക്കുമെന്നറിയാതെ തെക്കും വടക്കും നോക്കുന്നു. പിന്നെ, തലയും പൊത്തി മരച്ചോട്ടിലേക്കും ആവുന്നിടത്തേക്കുമെല്ലാം കയറി ഒതുങ്ങുന്നു. വാഹനങ്ങളിൽ ഇരുന്നവർ കൈയ്യും തലയും ഉള്ളിലേക്ക് വലിക്കുന്നു. ചിലർ ഗ്ലാസ് ഉയർത്തുന്നു; ചിലർ ഷട്ടർ ഇടുന്നു. ഇതെല്ലാമായിട്ടും എനിക്ക് മാത്രം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ആ പെരുമഴ മുഴുവൻ നനഞ്ഞ് ഞാനങ്ങനെ നിന്നു. ഞാനപ്പഴേ പറഞ്ഞതാ..., ചത്തുകഴിയുമ്പം ആരും എന്റെ പ്രതിമകളൊന്നും സ്ഥാപിക്കരുതെന്ന്... അതിനും മാത്രം ഞാൻ മഹാനൊന്നുമല്ല. പക്ഷേ പറഞ്ഞാ കേക്കണ്ടേ? മഴയെ പിന്നേം സഹിക്കാം; അവിടെയിവിടെ തൂറി വയ്ക്കുന്ന പക്ഷികളെയാണ് സഹിക്കാൻ പറ്റാത്തത്. ഞങ്ങൾ പ്രതിമകളുടെ ഒരു അവസ്ഥയേ....!

Friday, September 14, 2012

ഓർമ്മ: ഫാദർ ദാനിയേൽ കടകമ്പള്ളി


ഇതൊരു സ്മരണയാണ്. യാദൃശ്ചികമായി, പരേതനായ ഫാ. ദാനിയേൽ കടകമ്പള്ളിയെ കുറിച്ച് എഴുതണമെന്ന് തോന്നി.

സെമിനാരി പഠനകാലത്ത്, തത്വശാസ്ത്രപഠനം കഴിഞ്ഞ് ആദ്യമായി ഞാൻ റീജൻസിയ്ക്ക് പോയത് കുണ്ടറയിലെ മലങ്കരപ്പള്ളി വികാരിയായിരുന്ന ദാനിയേലച്ചന്റെ അടുത്തേക്കായിരുന്നു. (റീജൻസി എന്ന് വച്ചാൽ സെമിനാരി പഠന കാലത്തിനിടയിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തിപരിചയ കാലയളവ് എന്ന് കരുതിയാൽ മതി.) എനിക്കേതാണ്ട് 21-22 വയസ്. തീരെ ചെറുപ്പം, ഒപ്പം ഇഷ്ടം പോലെ വിവരക്കേടും. അച്ചനാവട്ടെ മലങ്കര സഭയിലെ ഏറ്റവും പ്രായം ചെന്ന പുരോഗിതൻ. കൃത്യമായി അറിയില്ലെങ്കിലും, അദ്ദേഹത്തിന് 68 വയസെങ്കിലും ഉണ്ടായിരുന്നു. കർക്കശ്യബുദ്ധിയിലും, ഭക്തിയിലും പ്രാർത്ഥനയിലും പേരുകേട്ട വയോധികൻ. 22 ഉം 68 ഉം! ബെസ്റ്റ് കോമ്പിനേഷൻ. അദ്ദേഹത്തെ കുറിച്ച് ഒരു നുണക്കഥ പോലും കേട്ടിട്ടില്ലാത്ത ഞാൻ ഒരു ദിവസം സന്ധ്യയ്ക്ക് പെട്ടിയും കിടക്കയുമായി അദ്ദേഹത്തിന്റെ പള്ളിമേടയിൽ ചെന്ന് കേറിക്കൊടുത്തു. ആ ദിവസം ഇന്നും എന്റെ ഓർമ്മയിൽ കിടപ്പുണ്ട്.

വൈകിട്ട് 6 മണിയെങ്കിലും ആയിക്കാണും. പള്ളിമേടയിലെ കോളിംഗ് ബല്ലടിച്ചപ്പോൾ ഒരു വൃദ്ധൻ പുറത്തേക്ക് വന്നു. കാവി നിറത്തിലുള്ള മുണ്ട് മാത്രമാണ് വേഷം. കുളത്തിൽ കുളിക്കാനിറങ്ങുന്ന പെണ്ണുങ്ങൾ പാവാട പൊക്കിക്കെട്ടുമ്പോലെയാണ് മുണ്ട് കെട്ടിയിരുന്നത്. "ങേ? ഇതാരാണപ്പ!" രൂപം കണ്ട് ഞാൻ മനസിൽ ചോദിച്ചു. "അച്ചനില്ലേ?" "ആരാ?" "ഞാൻ ബ്രദറാ... റീജൻസിയ്ക്ക് വന്ന...." "ഓ! അകത്ത് വാ..." ഓഫീസ്, കിടപ്പുമുറി, ലൈബ്രറി ഇവയെല്ലാം ചേർന്ന ഒരു ഇരുളടഞ്ഞ മുറിയിലെ സോഫയിൽ എന്ന് ഇരുത്തിയിട്ട് അദ്ദേഹം അവിടത്തെ പ്രധാന സീറ്റിൽ അമർന്നു. അപ്പോഴാണ് 'ഇദ്ദേഹമാണ് അദ്ദേഹം' എന്ന് എനിക്ക് മനസിലാകുന്നത്. ഞാൻ ഷോക്കടിച്ച പോലെയായി. കർത്താവേ, ഈ മൂപ്പിലാന്റെ കൂടെയാണോ ഞാൻ ആറ് മാസം താമസിക്കേണ്ടത്? ഞാനാകെ വല്ലാണ്ടായിപ്പോയി. ഉസ്താദ് ബാദുഷാ ഖാൻ എന്ന സിംഹത്തിന്റെ മടയിൽ ചെന്ന് പെട്ട ഓട്ടക്കീശക്കാരൻ ജഗന്നാഥന്റെ അവസ്ഥയായിരുന്നു എനിക്ക്. ഓടി രക്ഷപ്പെടാനും പറ്റൂല്ല; എന്നാപ്പിന്നെ തിന്നുകേം ഇല്ല. സുദീർഘമായ നെടുവീർപ്പിന് ശേഷം ഞാൻ ചുറ്റും നോക്കി. അച്ചനടക്കം ആ റൂമിലെ സകലമാന വസ്തുക്കളും പുരാവസ്തുക്കളായിരുന്നു. വൃദ്ധരുടെ ശരീരത്തുണ്ടാവാറുള്ള ഒരു പ്രത്യേകതരം മനംമറിക്കുന്ന ഗന്ധം മുറിയിൽ പറന്നിരുന്നു. അച്ചൻ പേരും വീട്ടുപേരും വീട്ടുകാരെയും കുറിച്ചൊക്കെ ചോദിച്ചു. ഞാനെല്ലാറ്റിനും മറുപടിയും പറഞ്ഞു. അതിന് ശേഷം എന്നെ തൊട്ടടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി. നല്ല വൃത്തിയുള്ള ഒരു വലിയ മുറിയായിരുന്നു അത്. ഒരു മേശയും കസേരയും ഉണ്ട്. കട്ടിൽ കണ്ടപ്പോൾ എനിക്ക് സമാധാനമായി. കുറച്ച് നേരം ഞാൻ അതിൽ ഇരുന്നു; ഒന്നിനുപിന്നാലെ മറ്റൊന്നായി പത്തിരുപത് നെടുവീർപ്പുകൾ മുറിയാകെ നിറഞ്ഞു.

തെല്ല് നേരം കഴിഞ്ഞ് അച്ചൻ അത്താഴം കഴിക്കാൻ വിളിച്ചു. ഹോ! പിന്നേം സമാധാനം! അടുത്തുള്ള ഡൈനിംഗ് റൂമിലേക്ക് അച്ചൻ എന്നെ ആനയിച്ചു. നല്ല ബലമുള്ള ഒരു വലിയ മേശയും, ചന്തിവച്ചാൽ ആടുന്ന രണ്ട് ബഞ്ചുകളുമാണ് അവിടത്തെ ഉരുപ്പിടികൾ. ഞാൻ കൈകഴുകി. അച്ചൻ പാത്രം തുറക്കുന്നു. ചപ്പാത്തി...! മൂന്നെണ്ണം അച്ചന് നാലെണ്ണം എനിക്ക്. പാത്രം കാലി. അടുത്തുള്ള മഠത്തിൽ നിന്ന് കൊണ്ടുവന്നതാണ്. ഞാൻ ചപ്പാത്തിയെ നോക്കി. രാത്രി ചപ്പാത്തി കഴിച്ച് ശീലമില്ലാത്ത ഞാൻ "ചോറില്ലേ അച്ചാ" എന്ന് ചോദിക്കാൻ പോയില്ല. കാരണം, അച്ചൻ കഴിക്കുന്നതെന്തും നമ്മളും കഴിക്കണം. തന്നെയുമല്ല, അച്ചന് പ്രമേഹവും ഉണ്ട്. അപ്പൊപ്പിന്നെ ഭക്ഷണത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ! "അപ്പോ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു തീരുമാനമായി, ല്ലേ" -- ഞാൻ മനസിൽ കരുതി. അച്ചൻ തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ചപ്പാത്തി കഴിക്കുകയാണ്. ഒരരികേന്ന് ഞാൻ തുടങ്ങി; പാതാളം പോലെ തുറന്ന എന്റെ വയറിന്റെ മൂലയിൽ പോലും കൊള്ളാത്ത ചപ്പാത്തി വയറുനിറയെ കഴിച്ചുവെന്ന് വരുത്താൻ പരമാവധി പ്രസന്നവദനായി, പുഞ്ചിരിതൂകി...! "വയറ് നെറഞ്ഞോ ബ്രദറേ?" കഴിച്ച് കഴിഞ്ഞപ്പോൾ അച്ചൻ ചോദിച്ചു. വന്നപ്പഴേ നിറഞ്ഞുവെന്ന് പറയാൻ ഒക്കൂല്ലല്ലോ. അതുകൊണ്ട്, "ഉം" എന്ന് ഉത്തരം മൂളി. ഇനിയൽപ്പം വെള്ളമെങ്കിലും കുടിച്ച് വിശപ്പടക്കാന്ന് കരുതി ജാറിൽ ഇരുന്ന വെള്ളം ഗ്ലാസിൽ ഒഴിച്ച് വായിൽ വച്ചു. ഇതെന്താ പാഷാണം വല്ലതുമാണോ? വെള്ളത്തിന് ഒരു പ്രത്യേക പുളിച്ച ചുവ. അച്ചനാവട്ടെ അതൊന്നും കാര്യമാക്കാതെ നിർലോഭം വെള്ളം കുടിക്കുന്നു. അച്ചൻ കുടിച്ചതുകൊണ്ട് ഞാനും കുടിച്ചു. കൊറേ നാളുകൾക്ക് ശേഷമാണ് എനിക്ക് മനസിലായത് അത് മല്ലിവെള്ളം ആയിരുന്നു. മഠത്തിൽ നിന്ന് ഉച്ചയ്ക്ക് ഫ്രെഷായി കൊണ്ടുവരുന്ന വെള്ളം വൈകിട്ട് അവുമ്പോഴേക്കും പുളിച്ച് നാശമാവും. എന്നാൽ അതൊന്നും കാര്യമാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അദ്ദേഹം വെള്ളം കുടിക്കുമായിരുന്നു. മല്ലിവെള്ളം പുളിച്ചുപോയെന്ന് പിന്നീടൊരിക്കൽ ഞാൻ സൂചിപ്പിച്ചപ്പോൾ മാത്രമാണ് അദ്ദേഹം അത് ശ്രദ്ധിക്കുന്നത് പോലും!

ഏതായാലും, ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ രാത്രി പ്രാർത്ഥനയ്ക്കായി തൊട്ടടുത്തുള്ള പള്ളിയിലേക്ക് കയറി. ബാഗിൽ നിന്ന് എന്റെ ശീമോ (പ്രാർത്ഥനപുസ്തകം) ഞാൻ എടുത്തു. മദ്ബഹായ്ക്ക് മുന്നിൽ കുമ്പിട്ട ശേഷം രാത്രി പ്രാർത്ഥനയുടെ പാട്ടുകൾക്ക് അച്ചൻ തുടക്കം കുറിച്ചു. ശിമോയിലെ പാട്ടുകളുടെ രാഗങ്ങളെല്ലാം എനിക്ക് കാണാപാഠമായിരുന്നു. എന്നാൽ അച്ചൻ തുടങ്ങിയതോ തെറ്റായ ട്യൂണിലും. ഞാനാദ്യം മിണ്ടാതെ നിന്നു. എന്റെ ഭാഗം പാടേണ്ട ഊഴം വന്നപ്പോൾ ഏത് ട്യൂണിൽ പാടണമെന്നറിയാതെ ഞാൻ പകച്ചു. പ്രാർത്ഥനയിൽ കണിശക്കാരനായിരുന്ന അച്ചൻ എന്നെ നോക്കി. രംഗം വഷളാക്കാതെ ഞാൻ യഥാർത്ഥ ട്യൂണിൽ വച്ച് പിടിച്ചു. യഥാർത്ഥ ട്യൂൺ എന്ന് പറഞ്ഞാ ലേശം പിച്ച് അധികമാണ്. അച്ചന്റെ ഊഴം വന്നപ്പോൾ അച്ചന് ആ പിച്ച് കിട്ടുന്നില്ല. "ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല" എന്ന് സന്തോഷ് പണ്ഡിറ്റ് പാടും പോലെ അദ്ദേഹം ഒപ്പിക്കാൻ ശ്രമിക്കുന്നു. അത് കേട്ട് എനിക്ക് ചിരി. ചിരിയെന്ന് പറഞ്ഞാ.... ഒടുക്കത്തെ ചിരി. ഇത് തന്നെയായിരുന്നു എല്ലാ ദിവസത്തെയും പ്രാർത്ഥനാ സമയത്തെ അവസ്ഥ. അച്ചൻ ട്യൂൺ തെറ്റിച്ച് പാടും. ഞാൻ അത് ശരിയാക്കും. ശരിയായ ട്യൂൺ അച്ചൻ കൊളമാക്കി എന്നെ ചിരിപ്പിക്കും. ചിരിച്ച് ചിരിച്ച് കൊടല് മാല പുറത്ത് വന്ന ദിവസം വരെ ഉണ്ടായിട്ടുണ്ട്. ചിരി കാരണം എന്റെ ഭാഗം പാടാൻ കഴിയാതെ എനിക്ക് ശ്വാസം മുട്ടുപോലും വന്നിട്ടുണ്ട്. പക്ഷേ, അന്നൊന്നും അദ്ദേഹം പ്രാർത്ഥന ഇടയ്ക്ക് വച്ച് നിർത്തുകയോ എന്നെ ശകാരിക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ ഒരു വല്ലാത്ത രീതിയിലാണ് ദാനിയേലച്ചനുമായുള്ള ജീവിതം ഞാൻ ആരംഭിക്കുന്നത്. അച്ചന്റെ മറ്റൊരു വല്ലാത്ത സ്വഭാവ സവിശേഷതയാണ് ഒരിക്കലും ഫാൻ ഉപയോഗിക്കില്ല എന്നത്. ഫാൻ കാറ്റ് കൊണ്ട് അച്ചന് അന്നേരം ജലദോഷം വരും. ഇത് അധികവും പാരയാവുന്നത് കൂടെ നടക്കുന്നവർക്കാണ്. വിയർത്ത് പുളിച്ച് ഏതേലും വീട്ടിൽ കേറിച്ചെന്നാലും അച്ചൻ കൂടെയുണ്ടെങ്കിൽ വീട്ടുകാർ ഫാൻ ഓഫാക്കും. സഹിക്കാനാവാത്ത ചൂടിൽ കറങ്ങാതെ മുകളിൽ തൂങ്ങിക്കിടക്കുന്ന ഫാനിനെ കാണുമ്പോൾ എല്ലാം ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞിട്ട് എങ്ങൊട്ടെങ്കിലും പോവാൻ തോന്നും.

അച്ചനും ഞാനും തമ്മിൽ ഉണ്ടായിരുന്ന ഏതാണ്ട് 50 വർഷത്തെ പ്രായ വ്യത്യാസവും, മുകളിൽ പ്രസ്ഥാവിച്ച പോലുള്ള അദ്ദേഹത്തിന്റെ ഓരോ ശീലങ്ങളും മൂലം "പെട്ടു" എന്ന അവസ്ഥയിലായിരുന്നു ഞാൻ. അടുത്ത ആറ് മാസം എങ്ങനെ തള്ളിനീക്കുമെന്നറിയാതെ ഞാൻ കുഴഞ്ഞു. ഈ ആശയക്കുഴപ്പം എന്റെ ഊർജ്ജസ്വലത മുഴുവൻ കെടുത്തിക്കളയും എപ്പോഴും മുറിയിൽ തന്നെ അടച്ചിരിക്കാൻ പ്രേരിപ്പിക്കയും ചെയ്തു. അച്ചനോടൊപ്പം താമസം ആരംഭിച്ച് ഏതാണ്ട് രണ്ട് മാസത്തോളം ഈ നിർജീവാവസ്ഥ തുടർന്നു എന്നാണ് എന്റെ ഓർമ്മ. ലോകം അവസാനിക്കുവാണെന്ന് പറഞ്ഞാലും ഞാൻ പുറത്ത് വരൂല്ല. എപ്പോഴും മുറിയിൽ തന്നെ. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിലെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടുമുക്കാൽ പുസ്തകങ്ങളും ഞാൻ വായിച്ചുതീർത്തു. വായനയോട് വായന. വായിച്ച് വായിച്ച് എങ്ങനേലും ആറ് കടത്തുക എന്നതായിരുന്നു എന്റെ പ്ലാൻ. അതാവുമ്പം ആർക്കും ഒരു ചേതവും ഇല്ലല്ലോ. ഇടക്കിടെ അച്ചൻ റൂമിൽ വന്ന് എത്തിനോക്കും. ഞാൻ വായനയിൽ മൊഴുകിയിരിക്കുന്നത് കണ്ട് ഒന്നും പറയാതെ പിൻവാങ്ങും. പ്രാർത്ഥിക്കാനും, ഭക്ഷണം കഴിക്കാനും മാത്രമേ ഞാനാ മുറി വിട്ട് പുറത്തിറങ്ങുമായിരുന്നുള്ളൂ. (അതാലോചിചിക്കുമ്പോൾ എനിക്കിന്ന് അത്ഭുതം തോന്നുന്നു.) അക്കാലത്ത് ഞാൻ വായിച്ചുകൂട്ടിയ പുസ്തകങ്ങൾ ഞായറാഴ്ചകളിൽ കുർബാനയ്ക്കിടെ ഞാൻ നടത്തിയിരുന്ന പ്രസംഗങ്ങളെ സ്വാധീനിക്കുകയും, നല്ല പ്രാഗത്ഭ്യമുള്ള പ്രാസംഗികൻ എന്നൊരു സൽപേര് ഇടവാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് ദാനിയേലച്ചന് എന്റെ പ്രസംഗം വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു അദ്ദേഹത്തോടൊപ്പമുള്ള ആദ്യനാളുകളിൽ ഞാൻ വായനയ്ക്ക് വേണ്ടി മാത്രം സമയം ചെലവഴിച്ചപ്പോൾ അദ്ദേഹം അത് കണ്ടില്ലെന്ന് നടിച്ചത്. "പുതിയ ബ്രദറിനെ പുറത്തൊന്നും കാണാനില്ലല്ലോ" എന്ന് ഇടവകക്കാർ പരാതിപ്പെടുമ്പോഴെല്ലാം "ബ്രദർ പ്രസംഗത്തിനായി ഒരുങ്ങുകയാണ്" എന്ന് അദ്ദേഹം പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്.

ഏതായാലും, ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പെട്ടെന്നൊരു ദിവസം എന്റെ വായനയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് അദ്ദേഹം എന്റെ മുറിയിലേക്ക് കടന്നുവന്നു. എന്റെ നിഷ്ക്രിയത്ത്വത്തിൽ അദ്ദേഹത്തിന്റെ ക്ഷമ നശിച്ചുവെന്ന് വ്യക്തമായിരുന്നു. കാരണം, അദ്ദേഹത്തോടൊപ്പം റീജൻസി ചെയ്ത 29-മത്തെ ബ്രദറായിരുന്നു ഞാൻ. എനിക്ക് മുമ്പുണ്ടായിരുന്ന ഒരു ബ്രദറും ഇതുപോലെ ഇത്ര നിരാശവഹമായി പെരുമാറിയിരുന്നില്ല. ഇതെല്ലാം മനസിൽ വച്ച് അദ്ദേഹം എന്നോട് പറഞ്ഞു: "ബ്രദറേ, വായനയും പഠനവുമെല്ലാം സെമിനാരിക്കുള്ളിൽ നടത്തിയാൽ മതി; ഈ റീജൻസി കാലം പ്രവർത്തിക്കാനുള്ളതാണ്. അതുകൊണ്ട് പുസ്തകമെല്ലാം അടിച്ച് വെളിയിൽ എന്താണ് നടക്കുന്നതെന്ന് നോക്കൂ." സൗമ്യമായ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ടപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി. എന്തിന് വേണ്ടിയാണ് ഞാനിങ്ങനെ പുസ്തവും വായിച്ചിരിക്കുന്നത്? ഞാൻ പുറത്തേക്കിറങ്ങി, ആദ്യമായി....! എനിക്കെന്ത് ചെയ്യാൻ കഴിയും എന്നത് മാത്രമായിരുന്നു അപ്പോൾ എന്റെ മനസിൽ.

തുടർന്നുള്ള നാല് മാസം വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു. ഇരുട്ടടി കിട്ടിയപോലെ പെട്ടെന്നൊരു ദിവസം ഞാൻ കാണിച്ച ശുഷ്ക്കാന്തി കണ്ട് ദാനിയേലച്ചനും ഇടവകക്കാരും ഞെട്ടി. അത് അച്ചൻ എന്നോട് പറഞ്ഞിട്ടുമുണ്ട്. പള്ളിമേടയിൽ കല്ലും പുല്ലും നിറഞ്ഞ ഒരു ഭാഗത്ത് കൃഷി ആരംഭിച്ചുകൊണ്ടാണ് ഞാനെന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നങ്ങോട്ട് ഞാനെന്തൊക്കെ ചെയ്തെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. അച്ചന് ഒരു സൈക്കിൾ ഉണ്ട്; അതിലായിരുന്നു ഓട്ടം മുഴുവൻ. മാറാല പിടിച്ച് കിടന്ന പള്ളിമേട പുനഃക്രമീകരിക്കുന്നത് മുതൽ, പള്ളിക്ക് മുന്നിലെ വൈദ്യുത പോസ്റ്റിലെ ബൾബ് തെളിയിക്കാൻ ഒരു ഫ്യൂസ് ഘടിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ... അതിൽ, ദാനിയേലച്ചന്റെ ചിരകാല സ്വപ്നമായിരുന്നു തന്നോടൊപ്പം റീജൻസി ചെയ്ത 29 ബ്രദേഴ്സിന്റെയും ഒരു മീറ്റിംഗ്. എല്ലാവരുടെയും അഡ്രസ് തപ്പിപ്പിടിച്ച് കത്തയച്ചു. ക്ഷണിച്ചതിൽ മിക്കവാറും എല്ലാവരും അച്ചനെ കാണാൻ വന്നു. ആ വയോവൃദ്ധന്റെ ജീവിതത്തിൽ എന്നും ഓർക്കാനാവുന്ന ഒരു ദിനമായിരുന്നു അത്. ഇതെല്ലാം ആയതോടെ അച്ചൻ ഫ്ലാറ്റ്, ഒപ്പം ഞാനും. എന്റെ റീജൻസി കാലത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും ഞാനും അച്ചനും ആത്മസുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു.

വാക്കുകൾക്ക് അതീതമാണ് ദാനിയേലച്ചന്റെ സ്നേഹം. എന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിൽ അദ്ദേഹം അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. വീട്ടിലേക്കോ, മാസധ്യാനത്തിന് പട്ടം സെമിനാരിയിലോ പോയി തിരികെയെത്താൻ എത്ര വൈകിയാലും അദ്ദേഹം ഉറക്കമിറച്ച് കാത്തിരിക്കുമായിരുന്നു, ഭക്ഷണം പോലും കഴിക്കാതെ...! പ്രമേഹരോഗിയായ അദ്ദേഹത്തിന് അതിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല, എന്നിട്ടും....! ഇതിലെല്ലാം മാതൃസഹജമെന്നോ, പിതൃസഹജമെന്നോ വിശേഷിപ്പിക്കാവുന്ന വാത്സല്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. അത്താഴം കഴിഞ്ഞുള്ള ഫ്രീ സമയങ്ങളിൽ ഞാനും അച്ചനും സംസാരിക്കാറുണ്ട്; ചിലപ്പോൾ മണിക്കൂറുകളോളം. പരിമിതമായ വാക്കുകളിലൂടെ... സമപ്രായക്കാരെ പോലെ. അദ്ദേഹം പഴയ പല കാര്യങ്ങളും പറയും. ഞാനതെല്ലാം ആകാശയോടെ കേട്ടിരിക്കും. ചിലപ്പോൾ ചോദ്യങ്ങൾ ചോദിക്കും. ചോദ്യം വിശ്വാസ സംബന്ധമായ ഗഹനമായ ചോദ്യമാണെങ്കിൽ "അതൊക്കെ വിശദീകരിക്കാൻ മാത്രം കഴിവെനിക്കില്ലെന്ന്" അദ്ദേഹം സമ്മതിക്കും. ഒടുവിൽ, നേരം ഏറെയാവുമ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിക്കും: "ഉറങ്ങണ്ടേ ബ്രദറേ?" 

ദാനിയേലച്ചന് അദ്ദേഹത്തിന്റേതായ പരിമിതികൾ ഒട്ടനവധി ഉണ്ടായിരുന്നു, പലതും പ്രായം സംബന്ധിച്ചത്. ചിലത്, അദ്ദേഹം ജീവിച്ച കാലഘട്ടത്തെ സംബന്ധിച്ചത്... എങ്കിലും, അതിനെയെല്ലാം അതിലംഘിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിഷ്ക്കളങ്കത, അർപ്പണ മനോഭാവം. ആരെയും മുറിവേൽപ്പിക്കാത്ത വിധം മുന്നോട്ടുപോവാനാണ് താൻ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയാറുണ്ട്. പട്ടം അതിഭദ്രാസ പള്ളിയിലെ വികാരി എന്ന ഉന്നത പദവിയിൽ നിന്ന് അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഇടവകകൾ തിരഞ്ഞെടുത്ത് അങ്ങോട്ടേയ്ക്ക് സ്വയം ചുരുങ്ങാൻ താൻ തീരുമാനിച്ചതിന് പിന്നിലും തന്റെ ആ ചിന്താഗതിയാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഓർത്തെടുക്കാൻ ശ്രമിച്ചാൽ ഇനിയുമുണ്ടാവും ഒട്ടനവധി കാര്യങ്ങൾ പറയാൻ. ഏതായാലും, അദ്ദേഹത്തോടൊപ്പമുള്ള എന്റെ ചുരുങ്ങിയ ജീവിതം പ്രായമായവരോട് ഒരു പ്രത്യേക വാത്സല്യം എന്നിൽ ഉരുവാക്കാൻ ഹേതുവായിട്ടുണ്ട്. ഒരുപക്ഷേ, സമപ്രായക്കരെക്കാൾ എനിക്കേറ്റവും ഇഷ്ടം എന്നെക്കാൾ പ്രായമേറിയ ആളുകളുടെ കൂടെ സമയം ചെലവഴിക്കാനാണ്. ഇത് ദാനിയേലച്ചൻ എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സ്വഭാവ സവിശേഷതയാണ്. ഇത്രയൊക്കെ എഴുതണമെന്ന് ഞാനൊരിക്കലും കരുതിയതല്ല. പറയാൻ കഥകൾ ഒട്ടനവധി ഉണ്ടെങ്കിലും തൽക്കാലം ചുരുക്കുന്നു. ദാനിയേലച്ചനോട് വിടപറയുമ്പോൾ അദ്ദേഹം എനിക്ക് നൽകിയ ആശീർവാദം പോലെ, ഒരു പുരോഹിതൻ ആവാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ജീവിതപന്ഥാവിൽ എനിക്ക് എത്തിച്ചേരാനായി എന്നത് അദ്ദേഹത്തിന്റെ ആത്മാവിനെ തീർച്ചയായും സന്തോഷിപ്പിക്കും എന്ന് ഞാൻ വിചാരിക്കുന്നു. പ്രമേഹരോഗിയായ അദ്ദേഹത്തിന് കൊണ്ടുവരാറുള്ള പഞ്ചസാരയിടാത്ത ചായ കുടിച്ച്, വിഷണ്ണനായി ജീവിതമാരംഭിച്ച എനിക്ക് പഞ്ചസാരയിടാത്ത ചായയ്ക്കും മധുരമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു.., അത് തന്നെയാണ് ദാനിയേലച്ചന്റെ വിജയവും...! ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.


Thursday, July 19, 2012

ഉണ്ണിക്കഥ: യോഗിണി

ഒരിടത്തൊരിടത്തൊരിടത്ത്, ഒരു യോഗിണി ഉണ്ടായിരുന്നു. സദാസമയവും ധ്യാനവും പ്രാർത്ഥനയുമാണ് അവരുടെ ജോലി. കാണാൻ അധികം പ്രായമൊന്നും ആയിട്ടില്ല. അവരെ കാണാൻ പകലന്തിയോളം വൻതിരക്കാണ്. യോഗിണിയുടെ പോപ്പുലാരിറ്റി കണ്ട് അസൂയ മൂത്ത ചില കക്ഷികൾ അവർക്കിട്ടൊരു പണി കൊടുക്കാൻ തക്കം പാർത്തിരിക്കുന്ന സമയം. അങ്ങനെയിരിക്കെ ഒരു ദിവസം, വഴിയിൽ കഞ്ചാവടിച്ചോണ്ടിരുന്ന ഒരു നിരീശ്വരവാദി അക്കനൊരു പണി കൊടുക്കാന്നും പറഞ്ഞ് മുണ്ടും മടക്കിക്കുത്തി അവരെ കാണാൻ ചെന്നു. അത്ര പെട്ടെന്നൊന്നും അക്കനെ കാണാൻ പറ്റൂല്ല. ന്നാലും, ഭാഗ്യവശാലോ, നിർഭാഗ്യവശാലോ യോഗിണിയെ കാണാൻ അയാൾക്ക് കുറി കിട്ടുന്നു. ചുറ്റുപാടും ഭക്തജനങ്ങൾ! എല്ലാവരും യോഗിണിയുടെ കൃപാകടാക്ഷങ്ങൾക്കായി ഉറ്റിനോക്കിക്കൊണ്ടിരിക്കുകയാണ്. തന്റെ ഊഴമെത്തിയപ്പോൾ മ്മ്ടെ കഥാനായകൻ യോഗിണിയുടെ മുന്നിൽ മുട്ടുകുത്തി തൊഴുതു, നെഞ്ചിനിട്ട് പൊട്ടിക്കും മുമ്പ് ഗാന്ധിജിയുടെ കാലിൽ വീണ ഗോഡ്സെയെ പോലെ! യോഗിണി കരുണാപൂർവം അയാളെ സ്പർശിച്ചു. കിട്ടിയ ഗ്യാപ്പിൽ നിരീശ്വരവാദി വന്ന കാര്യം അറിയിച്ചു. "മാതാശ്രീ, ഇന്ന് രാത്രി എനിക്ക് അവിടത്തോടൊപ്പം അന്തിയുറങ്ങണമെന്നുണ്ട്." ചുറ്റും നിന്നവർ ഇത് കേട്ട് ഞെട്ടി! നിരീശ്വരവാദിയുടെ അഗ്രചർമ്മം ഛേദിച്ച് അതിനെ ചൂണ്ടയിൽ കോർക്കാനുള്ള ദേഷ്യം വന്നിട്ടും അവർ പ്രതികരിച്ചില്ല. കാരണം, മുന്നിലിരിക്കുന്നത് ജഗതാംബയാണ്. "അത്രേയുള്ളോ? എന്നാ അങ്ങനെയാവട്ടേ"ന്ന് യോഗിണിയും! കലിപ്പ്... പയങ്കര കലിപ്പ്. ദൃക്സാക്ഷികൾക്ക് സഹിക്കാനാവുന്നില്ല. "യോഗിണിമാരെപ്പോലും വെറുതേ വിടില്ല." അവന്റെ കാര്യം പോട്ടേന്ന് വയ്ക്കാം.... ഈ യോഗിണിയ്ക്ക് എന്നാ പറ്റി? ആളുകൾ പുലമ്പുന്നു, ചിലർ പുലഭ്യം പറയുന്നു. ലോട്ടറിയടിച്ച സന്തോഷത്തിൽ മ്മ്ടെ നിരീശ്വരവാദി കൊറച്ച് നേരം ഒരു മൂലയിൽ കറങ്ങിക്കറങ്ങി നിന്നു, ഭക്തജനങ്ങളുടെ അസൂയാവഹമായ നോട്ടങ്ങളെ അവഗണിച്ച്! ഒടുക്കം, ദർശനമെല്ലാം കഴിഞ്ഞ് യോഗിണി അകത്തേയ്ക്ക് പോയപ്പോ കക്ഷിയും അവരുടെ സാരിത്തുമ്പും പിടിച്ച് കൂടെ കയറിപ്പോയി. അമ്മേടെ കൂടെ നിന്നില്ലെങ്കിൽ ഭക്തന്മാർ കൈകാര്യം ചെയ്യുമെന്ന് അയാൾക്ക് നന്നായി അറിയാം. അങ്ങനെ സമയം രാത്രിയായി. ഭക്തന്മാർക്കാർക്കും ഉറക്കമില്ല. എങ്ങനെ ഒറങ്ങും? ചത്താപ്പോലും ഉറക്കം വരാത്ത രാത്രിയല്ലേ ഇത്! ഒരു ഭക്തൻ രാത്രി 12 മണിക്ക് അടുത്ത് ഉറങ്ങിക്കെടന്നിരുന്ന ഭാര്യയെ വിളിച്ച് ചോദിച്ചത്രേ: "ഇപ്പോ യോഗിണിയുടെ അവസ്ഥ എന്തരായിരിക്കുമോ എന്തോ?" "എന്റെ അവസ്ഥ അന്വേഷിക്കാൻ നിങ്ങൾക്ക് നേരമില്ല, അപ്പഴാണ് അവൾടെ അമ്മേടെ ഒരു അവസ്ഥ" ന്നും പറഞ്ഞ് ഭാര്യ മുട്ടൻ തെളിവിളിച്ചത്രേ! തിരിഞ്ഞും മറിഞ്ഞും കെടെന്നിട്ട് ഒറക്കം വരാതെ അയാൾ എങ്ങനെയോ നേരം വെളുപ്പിച്ചു. പരപരാന്ന് സൂര്യൻ ഉദിച്ചപ്പോ അയാൾ നേരേ ആശ്രമത്തിൽ ഓടിക്കിതച്ചെത്തി. ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെക്ക്‌ചെയ്യാൻ ഓഫീസിൽ ഓടിക്കിതച്ചെത്തുന്നവരെ പോലെ! ആശ്രമം പതിവ് പോലെ ശാന്തമാണ്. യോഗിണി പതിവ് പോലെ അതിരാവിലെ എഴുന്നേറ്റ് പൂജാകർമ്മങ്ങൾ ചെയ്യുകയാണ്. "ഒന്നും നടന്നില്ലേ?" - അയാൾ സ്വയം ചോദിച്ചു. "ഈശ്വരാ.... ഈ ഐഡിയ എനിക്ക് തോന്നിയില്ലല്ലോ!" - അയാൾ പിറുപിറുക്കുന്നു. അതിനിടയിൽ അയാൾ മറ്റവനെ തിരയുന്നു, നിരീശ്വരവാദിയെ! "ശ്ശ്..ശ്ശ്.... ലവൻ എവിടെ?" അടുത്ത് നിന്ന മറ്റൊരു ഭക്തനോട് ഈ ഭക്തൻ ചോദിച്ചു. മറ്റേ ഭക്തൻ ഈ ഭക്തനെ പരുഷമായി നോക്കി, "നിനക്ക് കണ്ണ് കണ്ടൂട്രാ" ന്ന ഭാവത്തിൽ! നോക്കുമ്പോ, നിരീശ്വരവാദി കാവിയുടുത്ത്, കുറി തൊട്ട് ഒരു മൂലയിൽ കണ്ണുമടച്ച് ധ്യാനനിമഗ്നനായിരിക്കുന്നു. "എന്റെ പള്ളീ... ഇത് എന്തര്?" ഏതായാലും, കഴിഞ്ഞ രാത്രി സംഭവിച്ചതെന്താണെന്ന് ആർക്കും ഒരു പിടിയും ഇല്ലെങ്കിലും, യോഗിണിയ്ക്ക് പണി കൊടുക്കാൻ വന്നവന് ഒരു എട്ടിന്റെ പണി കിട്ടിയെന്ന് മാത്രം എല്ലാവർക്കും മനസിലായി. തരത്തിലുള്ളവരോട് കളിച്ചാൽ കളി തുടരാം; ഇല്ലെങ്കിൽ കളി പഠിക്കും.



ഉണ്ണിക്കഥ: വഴിതെറ്റി

പണ്ട്, വളരെ പണ്ട്, സത്യാന്വേഷണ ത്വരയുമായി ഒരു യുവാവ് ഒരു ഗുരുവിനെ പോയി കണ്ടത്രേ! ഗുരു അയാളെ അടിമുടി നോക്കിയിട്ട് ചോദിച്ചു: "എന്താ വന്നത്?" അയാൾ പറഞ്ഞു: "ഗുരു എനിക്ക് സത്യത്തെ അറിയണം." ഗുരു പിന്നേം അയാളെ അടിമുടി നോക്കി. (ഗുരുക്കന്മാർ അല്ലേലും അങ്ങനാ.... ആവശ്യത്തിനും അനാവശ്യത്തിനും അടിമുടി നോക്കും.) അൽപ്പനേരത്തെ മൗനത്തിന് ശേഷം, ഗുരു പറഞ്ഞു: "നീ കുറച്ച് നാൾ ആശ്രമത്തിൽ തങ്ങണം, ബാക്കിയുള്ളത് പിന്നെ ആലോചിക്കാം." അന്നുമുതൽ അയാൾ ആ ആശ്രമവാസിയായി. ആശ്രമമെന്ന് പറഞ്ഞാ നിങ്ങളുദ്ദേശിക്കുന്ന നാല് കഴുക്കോല് വച്ച് കെട്ടിയ ചെറ്റക്കുടിലൊന്നുമല്ല. 350 അന്തേവാസികൾ, അവരെ സേവിക്കാൻ 150 വാല്യക്കാർ, 250 പശുക്കൾ, 50 എരുമകൾ, 80 ആട്, 600 കോഴി, 300 താറാവ്... അങ്ങനെ പോവുന്ന ഒരു വലിയ സെറ്റപ്പായിരുന്നു ആ ആശ്രമം. അന്തേവാസികളെല്ലാം രാവിലെ 4 മണിക്ക് എഴുന്നേക്കണം. എഴുന്നേറ്റയുടൻ പശൂനെ കറക്കണം, തൊഴുത്ത് വൃത്തിയാക്കണം, കറന്ന പാൽ സൊസൈറ്റിയിൽ കൊണ്ട് കൊടുക്കണം, കോഴീനെ തീറ്റിക്കണം, അപ്പിയിടിയിപ്പിക്കണം.... അങ്ങനെ പിടിപ്പത് പണിയാണ്. ജോലി ചെയ്ത് ചെയ്ത് നമ്മുടെ കഥാനായകൻ തളർന്നു. ഗുരുവാണെങ്കിൽ സത്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. സഹികെടുമ്പോൾ അയാൾ മനസിൽ ഗുരുവിനിട്ട് നാല് തെറിവിളിച്ചു. "ഈ മൈ*ന്റെ അടുത്താണല്ലോ സത്യാന്വേഷണമെന്ന് പറഞ്ഞ് ഞാൻ വന്ന് പെട്ടതെന്റെ ഗിവറുഗീസ് പുണ്യാളാ"ന്ന്. വർഷം പലത് കഴിഞ്ഞു. സത്യാന്വേഷണമെന്ന് പറഞ്ഞ് ആശ്രമത്തിൽ വന്ന കഥാനായകൻ താനെന്തിനാണ് അവിടെ വന്നതെന്നുപോലും മറന്നു. കുശിനിയിലെ പെണ്ണുങ്ങളുടെ ചന്തിക്കിട്ടടിച്ചും, സൊറ പറഞ്ഞും, സൊസൈറ്റിയിൽ കൊടുക്കേണ്ട പാലിൽ വെള്ളം ചേർത്ത് കിട്ടുന്ന കാശ് പോക്കറ്റിലാക്കിയും, പിന്നെ നാക്ക് ചൊറിയുമ്പോൾ നല്ലൊരു പൂവൻകോഴിയെ തല്ലിക്കൊന്ന് ചിക്കൻ 65 ആക്കിയും അയാൾ കാലം തള്ളിനീക്കി. അങ്ങനെ, പിന്നേം വർഷങ്ങൾ ശ്ശടേന്നും പറഞ്ഞൊരു പോക്ക്. ഒരു ദിവസം രാവിലെ ഗുരു അയാളെ വിളിപ്പിച്ചു. "ആശ്രമ ജീവിതം എങ്ങനെയുണ്ട്?" "അങ്ങനെ പോവുന്നു ഗുരൂ...!" "ഇരിക്ക്!" അയാൾ ഗുരുവിന്റെ മുന്നിൽ ഇരുന്നു. "സത്യത്തെ കുറിച്ച് നിനക്ക് എന്താ അറിയേണ്ടത്?" ഗുരു ചോദിച്ചു. ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് അയാൾ ആദ്യം ഞെട്ടി. പിന്നെ ഇങ്ങനെ പറഞ്ഞു: "സത്യനെ കുറിച്ച് പ്രത്യേകിച്ചൊന്നും അറിയാനില്ല ഗുരു. ആശ്രമത്തിലേക്ക് 450 തെങ്ങിൻ തൈയ്യും 35 കറവപ്പശുക്കളെയും വാങ്ങി തരാമെന്ന് പറഞ്ഞ് കാശും വാങ്ങിപ്പോയവനാ... അവന്റെ അഡ്രസ് പോലും ഇപ്പോ കിട്ടാനില്ല." ഉത്തരം കേട്ട് ഗുരുവിന്റെ കണ്ണുകൾ വിടർന്നും അടിമുടി നോക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് അയാളോട് പൊയ്ക്കോളാൻ പറഞ്ഞു. പുറത്ത് വന്ന അയാൾ തല ചൊറിഞ്ഞു. "അയ്യോ! രാസവളം വാങ്ങാനുള്ള കാശും സത്യൻ വാങ്ങിക്കൊണ്ട് പോയ കാര്യം പറയാൻ മറന്നു. ങാ... പോട്ടെ! അടുത്ത തവണ പറയാം." അധികം വൈകാതെ ഗുരു സമാധിയായി, അയാൾ ആ ആശ്രമത്തിലെ ഗുരുവുമായി.



Wednesday, May 30, 2012

നഖക്ഷതം ഏൽപ്പിക്കാതെ!


പരിപൂർണ്ണ നഗ്നയായി, മുഖത്തൽപ്പം നാണവും അതിലുപരി കള്ളച്ചിരിയുമായി മുന്നിൽ നിൽക്കുന്ന പ്രണയിനിയെ ശകാരിച്ചും തലയ്ക്കൊരു കൊട്ടുകൊടുത്തും അവൾ ഊരിയെറിഞ്ഞ ചുരിദാർ കയ്യിലെടുത്ത് ഉടുപ്പിക്കാൻ മുതിരുന്നവൻ... വായുവസ്ത്രം മാത്രമണിഞ്ഞ് പൂമെത്തയിൽ മലർന്നുകിടക്കുന്ന അവളുടെ കക്ഷത്തിനും അരക്കെട്ടിനും ഇടയിലേക്ക് മുഖം അടുപ്പിച്ച് മാതൃവാത്സല്യത്തോടും ഭക്തിയോടും കൂടി നിഷ്ക്കളങ്കനായ ഒരു കുട്ടിയെ പോലെ ചുരുങ്ങുകൂടാൻ ഇഷ്ടപ്പെടുന്നവൻ... സ്വന്തം നെഞ്ചിലേക്ക് പടരാൻ ശ്രമിക്കുന്ന അവളോട് "നീയെന്തായീ കാണിക്കുന്നത്?" എന്ന് ചോദിക്കുന്നവൻ... ഒടുവിൽ, ഒരു നഖക്ഷതം പോലും ഏൽപ്പിക്കാതെ അവളെ വീട്ടിലേക്ക് ബസ് കയറ്റിവിട്ട് തിരിഞ്ഞ് നടക്കുമ്പോൾ പുതുമഴ പെയ്താലെന്ന പോലെ ആകാശത്തേയ്ക്ക് മുഖമുയർത്തുന്നവൻ; വിരിച്ച കൈകളുമായി ഏതോ ഒരു നിർവൃതിയിൽ പുഞ്ചിരിക്കുന്നവൻ... മരണത്തോളം മറക്കാനാവാത്ത തന്റെയീ പ്രണയ മുഹൂർത്തങ്ങളെ ഓർമ്മച്ചെപ്പിൽ ജീവിതകാലമത്രയും മയിൽപ്പീലിത്തണ്ട് പോലെ സൂക്ഷിച്ച് വയ്ക്കുന്നവൻ... ജീവിത സായാഹ്നമെത്തുമ്പോൾ, കാലപ്പഴക്കം സംഭവിച്ച തന്റെ മനസിലെ ബ്ലാക്ക്-ആന്റ്-വൈറ്റ് തിരശീലയിൽ അവളുടെ മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നവൻ... ഒടുവിൽ, അവളെക്കുറിച്ചുള്ള അവ്യക്തമായ ചില സൂചനകളും, ഒപ്പം അവൾ തനിക്ക് സമ്മാനിച്ച 'മാനസിക രതിമൂർച്ചകളും' മക്കൾക്ക് നൽകി മണ്ണോടുമണ്ണായ് എന്നന്നേയ്ക്കുമായി മറയുന്നവൻ... മൂകമായ ശ്മശാനത്തിലൂടെ നടക്കുമ്പോൾ, ചുറ്റുമുള്ള ആയിരക്കണക്കിന് കല്ലറകളിൽ അന്തിയുറങ്ങുന്ന ഒരാളെങ്കിലും അത്തരമൊരുവനായിരുന്നിരിക്കാം എന്ന് എന്റെ മനസ് മന്ത്രിച്ചു.