Tuesday, May 10, 2011

മരണം വിളിക്കുന്നു

എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു
ഈ ജഢവും നിങ്ങളെടുത്തുകൊൾക
സ്വന്തമാക്കാൻ ഇനിയാവില്ല, മരണമേ
വേറിട്ട പ്രാണനെയുമെടുത്തുകൊൾക

സ്വപ്നങ്ങൾ വാരി നിറച്ചയെൻ കീശയി-
ലൊരു ചില്ലറ പോലും ബാക്കിയില്ല
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ
മരണമേ! നീ തന്നെ എടുത്തുകൊൾക

നിനക്കുള്ളതെല്ലാം നൽകി മടങ്ങുന്നു,
ഈ വാടകവീടും എടുത്തുകൊൾക
ഈ വഴിയിലൊരിക്കലും വരില്ല ഞാൻ
ഇനിയെന്റെ കണക്കുകളൊന്നും ബാക്കിയില്ല

യാത്ര ചൊല്ലാനിനി ആരുമില്ല, അമ്മയല്ലാതെ
എനിക്കെന്നു പറയാൻ ആരുമില്ല
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക
എന്നെ മറക്കാനിത്‌ കുടിച്ചുകൊൾക!

മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല
അമ്മേ! നീ തന്ന ദേഹമിതാ നിൻ മുമ്പിൽ
നീ നിന്റെ പങ്കുമെടുത്തുകൊൾക

നോട്ടുബുക്കിന്റെ ഉള്ളിലൊളിപ്പിച്ച
ചീന്തിയ ചിന്തകൾ ചുട്ടുകളയല്ലേ!
നിന്റെ മകനെത്രയോ ക്രൂരനെന്നോർക്കുകിൽ
അമ്മേ, നീയതും മറിച്ചു നോക്കിക്കൊൾക

ചിന്തകൾ വാരിവലിച്ചിട്ട കവിതകൾ,
ഇടനെഞ്ച്‌ കൊത്തിനുറുക്കിയ വചസുകൾ,
നുര പൊട്ടിയൊഴുകിയ കണ്ണീർക്കുമിളകൾ,
എല്ലാം പെറുക്കിയടുക്കി നോക്ക.

ഞെക്കിയമർത്തിപ്പിടിച്ചയെൻ ഭാവങ്ങൾ,
മുഖംമൂടിയാലെ മുറിവേറ്റ പാടുകൾ,
അതിലാണ്ട ചലവും മൗനനൊമ്പരങ്ങളും
അകലെയാണെങ്കിലും വായിച്ചറിഞ്ഞുകൊൾക

പോറ്റിവളർത്തിയ കണ്മണിയിങ്ങനെ
പ്രാണൻ വെടിഞ്ഞാൽ സഖിക്കുമോ നീ?
എങ്കിലുമമ്മേ നീയെനിക്കേകണം
പുഴുക്കുത്തു വീഴാത്ത അന്ത്യചുംബനമെങ്കിലും!

ഇനിയൊരു ജന്മം ഉടനേയെടുക്കുവാൻ
നിന്റെ ഗർഭപാത്രം എന്നെ കാട്ടാതിരിക്കുക
ഛായപ്പൊലിമകൾ തേച്ചുമിനുക്കിയ
വേഷപ്പകർച്ചകൾ നൽകാതിരിക്കുക.

മൗനത്തിലുടനീളം ഗർജിക്കും ശ്വാസങ്ങൾ
ഇല്ലെന്നുവരികിലും, അമ്മേ നീയോർക്കുക
അനർത്ഥ സത്യങ്ങളിൽ മുമ്പേ മരിച്ചു നിൻ-
മകനെന്ന സത്യമിനിയറിഞ്ഞുകൊൾക.

1 comment:

  1. ഈ തപ്ത നോവുകള്‍ കൊണ്ടെന്തിനു പൊള്ളിക്കുന്നതൊരു മാതൃഹൃദയം?

    ReplyDelete