Thursday, May 5, 2011

അമ്മയും മഴയും (മഴക്കവിത)

മഴയൊന്നു തോരട്ടെ, കളി മതിയാക്കൂ
പനി പിടിച്ചീടുമീ മഴയിൽ കളിച്ചാൽ!
കുസൃതികൾ തെല്ലുകുറയ്ക്കെന്റെ ഉണ്ണീ
അമ്മയെ ഇനിമേൽ അനുസരിച്ചീടുക!

കൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാം
അയലത്തെ പറ്റങ്ങൾ കട്ടിടും മുമ്പീ-
യമ്മ അതൊക്കെ പെറുക്കി സൂക്ഷിക്കാം
ഉണ്ണീ കരേറുക, ഇടിമിന്നൽ വരുന്നു!

ഇഴജന്തുക്കളിഴയുന്ന മുറ്റത്തുതെന്നി-
വീണുകരയാതെ അമ്മതൻ ചാരെ-
യെത്തിയെൻ പൊന്നുമോൻ മടിയിൽ കിടന്നാൽ
മുതുമുത്തശ്ശി ചൊല്ലിയ കഥകൾ പറയാം

കിണറ്റിൻ കരയിലേക്കോടരുതേ ഇനി
ഓട്ടുതറയൊട്ടു പായൽപ്പടലങ്ങൾ
വഴുതി വീണാൽ ഈ അമ്മയ്ക്കാവുമോ?
കളിയിതുമതി, നേരമെറെയായി

അച്ഛൻ വരുംവഴി കയറിനിൽക്കയാവും!
നീ കാത്തിരിക്കുന്ന പലഹാരങ്ങളുമായ്‌
അച്ഛനെത്തും മുമ്പ്‌ കരയിൽ കയറുക
തലതോർത്തി ഈ നാമം ജപിക്കുക

മുത്തശ്ശിയുറങ്ങുന്ന തുളസിത്തറയിൽ
വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞു!
പെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീ
അച്ഛൻ കണ്ടുവന്നാൽ ചുട്ട തല്ലിന്‌ യോഗം

പാഠങ്ങൾ ഇനിയും ചൊല്ലിപ്പഠിക്കണം
അക്ഷരങ്ങൾ കൂട്ടിയെഴുതിപ്പഠിക്കണം
ചെളിതെറ്റിച്ചിങ്ങനെ കളിച്ചുനടന്നാൽ
അച്ഛനീയമ്മയെ കുറ്റങ്ങൾ ചാർത്തും

നിന്റെ പ്രായത്തിലെ എത്ര കുട്ടികൾ
കളിച്ചുനടപ്പുണ്ട്‌? നീ തന്നെയോർക്കുക!
വെയിലത്തും മഴയത്തും നേരം കളഞ്ഞാൽ
തിരുമണ്ടനാവും, തറവാടിന്‌ ദോഷം

അച്ഛനെ പോലെ പഠിക്കണം, പിന്നെ
നല്ല ശബളം പറ്റുന്ന ജോലിയുണ്ടാക്കണം
കതകാഞ്ഞടിക്കുന്നു, കാറ്റുവീശുന്നു
അപകടമുണ്ണീ വീട്ടിൽ കരേറുക

ഓടാനിനി വയ്യാ, ഉണ്ണീ നിൽക്കുക
അമ്മ തളർന്നു, ഹാ അച്ഛനെത്തിയല്ലോ!
“അച്ഛാ! ഈയമ്മ മഴയിൽ തുരത്തുന്നു,
ഉണ്ണിക്കുവാങ്ങിയ പഴമ്പൊരി എവിടെ?”

No comments:

Post a Comment