Saturday, June 4, 2011

സമാധിയില്‍ സംഭവിക്കുന്നതെന്ത്?

ധ്യാനത്തിന്റെ പരമോന്നതമായ അവസ്ഥയാണ് സമാധി. പതഞ്ചലിയുടെ യോഗസൂത്ര അനുസരിച്ച്, ധ്യാനത്തിലെ എട്ടാമത്തേതും അവാസനത്തേതുമായ ഘട്ടമാണിത്. അദ്വൈതം (ഞാനും ബ്രഹ്മനും രണ്ടല്ല മറിച്ച് ഒന്നാണ്) എന്ന സാക്ഷാത്കാരത്തിലേക്ക് ജീവാത്മാവ് ഉയർത്തപ്പെടുന്ന പരമമായ നിമിഷങ്ങൾ! സമാധിയെ കുറിച്ച് ഇങ്ങനെയൊക്കെ വിവരിക്കാമെങ്കിലും, ഒരാൾ സമാധിയാവുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന അറിവ് ലോകത്തിന് ഇന്നും അജ്ഞാതമാണ്, സമാധിയെ രുചിച്ചറിഞ്ഞ പല യോഗികളും അതിനെ കുറിച്ച് അവ്യക്തമായ സൂചനകൾ നൽകുന്നുണ്ടെങ്കിലും! സമാധിയെ അത്ര എളുപ്പം നിർവചിക്കാൻ കഴിയില്ലെന്ന് തന്നെയാണ് പണ്ഡിതമതം. പഞ്ചസാരയിലെ മധുരത്തെ അനുഭവിക്കുകയല്ലാതെ, നിർവചിക്കുക അസാധ്യമെന്ന് പറയുന്നതുപോലെയാണിത്. ഏതായാലും, സമാധിയെ കുറിച്ച് മനസിലാക്കാൻ നമ്മുടെ മുന്നിലുള്ള ഒരേയൊരു പോംവഴി യോഗീവര്യന്മാരുടെ സമാധി അനുഭവങ്ങളെ ആശ്രയിക്കുക എന്നത് മാത്രമാണ്. അതിൽ പ്രധാനമാണ് ക്രിയായോഗയുടെ പ്രചാരകനായ പരമഹംസ യോഗാനന്ദയുടെ ആത്മകഥയിലെ ഒരു ഭാഗം.

ഗുരുവായ ശ്രീയുക്തേശ്വരന്‍റെ സ്പര്‍ശനത്തിലൂടെ സമാധിയിലേക്ക് ഉയർത്തപ്പെടുമ്പോൾ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് പരമഹംസ യോഗാനന്ദ തന്റെ ആത്മകഥയിൽ സവിസ്തരം വർണ്ണിച്ചിട്ടുണ്ട്. സമാധിയുടെ സ്ഥായീഭാവം എന്ന് ഈ അനുഭവത്തെ വിളിക്കാൻ കഴിയില്ലെങ്കിലും, പ്രാരംഭ അനുഭവമെന്ന നിലയിൽ, സമാധിയെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന ജിജ്ഞാസുക്കളിൽ കൌതുകമുണർത്താൻ തീർച്ചയായും ഈ ഭാഗത്തിന് കഴിയും. അതിങ്ങനെയാണ്;

“…. ഏതാനും പ്രഭാതങ്ങള്‍ക്ക് ശേഷം ഞാന്‍ (മുകുന്ദന്‍, യോഗാനന്ദയുടെ ആദ്യ നാമധേയം) ഗുരുദേവന്‍റെ ഒഴിഞ്ഞ ഇരുപ്പുമുറിയിലേക്ക് കയറിച്ചെന്നു. ധ്യാനിക്കാന്‍ ഒരുങ്ങി ഞാന്‍ ഇരുന്നു. പക്ഷേ അനുസരണയില്ലാത്ത ചിന്തകള്‍ ആ സ്തുത്യര്‍ഹമായ നിശ്ചയം പങ്കിട്ടില്ല. അവ വനവേടന്‍റെ മുന്നിലെ ചിതറിയ പറവകളെ പോലെ അങ്ങുമിങ്ങും ചിതറി.

“മുകുന്ദാ!” ശ്രീയുക്തേശ്വരന്‍റെ സ്വരം ദൂരെയുള്ള ഒരു ബാല്‍ക്കണിയില്‍ നിന്നുകേട്ടു.

എന്‍റെ ചിന്തകളെപ്പോലെ ഞാനും എതിര്‍പ്പു കാട്ടി. “ഗുരുദേവന്‍ എന്നെ എപ്പോഴും ധ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നു.” ഞാന്‍ സ്വയം പിറുപിറുത്തു. “ഞാന്‍ എന്തിനാണ് അദ്ദേഹത്തിന്‍റെ മുറിയില്‍ വന്നതെന്ന് അറിവുള്ളപ്പോള്‍ അദ്ദേഹം എന്നെ ശല്യപ്പെടുത്താന്‍ പാടില്ല.”

അദ്ദേഹം എന്നെ വീണ്ടും വിളിച്ചു, ഞാന്‍ നിര്‍ബന്ധബുദ്ധിയോടെ മിണ്ടാതിരുന്നു. മൂന്നാമത്തെ പ്രാവശ്യം അദ്ദേഹത്തിന്‍റെ സ്വരത്തില്‍ ശകാരം നിറഞ്ഞിരുന്നു.

“പ്രഭോ, ഞാന്‍ ധ്യാനിക്കുകയാണ്,” ഞാന്‍ പ്രതിഷേധത്തോടെ വിളിച്ചുപറഞ്ഞു.

“നീ എങ്ങനെയാണ് ധ്യാനിക്കുന്നതെന്ന് എനിക്കറിയാം.” എന്‍റെ ഗുരു വിളിച്ചുപറഞ്ഞു. “നിന്‍റെ മനസ് കൊടുങ്കാറ്റിലെ ഇലകള്‍ പോലെ ചിതറിപ്പറക്കുമ്പോള്‍! ഇവിടെ വരൂ എന്‍റെ അടുത്ത്.”

പരാജയപ്പെട്ട്, കള്ളിപുറത്തായി ഞാന്‍ ഗുരുദേവന്‍റെ അടുത്തേക്ക് ദുഃഖത്തോടെ പോയി.

“പാവം കുട്ടീ, നീ ആഗ്രഹിക്കുന്നതു തരാന്‍ പര്‍വ്വതങ്ങള്‍ക്ക് കഴിയില്ല.” സാന്ത്വനത്തിന്‍റെ മട്ടില്‍ ഗുരുദേവന്‍ സ്നേഹത്തോടെ പറഞ്ഞു. (ഹിമാലയത്തിലേക്ക് ധ്യാനിക്കാന്‍ പോകണമെന്നുപറഞ്ഞ് മുകുന്ദന്‍ ഗുരുവിനോട് ശാഠ്യം പിടിക്കുന്നുണ്ട്.) അദ്ദേഹത്തിന്‍റെ ശാന്തമായ നോട്ടം അഗാധമായിരുന്നു. “നിന്‍റെ ഹൃദയാഭിലാഷം നിറവേറ്റപ്പെടട്ടെ.”

ശ്രീയുക്തേശ്വരന്‍ ഒരിക്കലും കറ്റങ്കഥകളുടെ ഭാഷയില്‍ സംസാരിക്കാറുണ്ടായിരുന്നില്ല; ഞാന്‍ അമ്പരന്നുനിന്നു. അദ്ദേഹം എന്‍റെ നെഞ്ചില്‍ ഹൃദയത്തിനുമുകളില്‍ ലഘുവായി തട്ടി.

എന്‍റെ ശരീരം അനങ്ങാനാവാത്തവണ്ണം നിലത്ത് ഉറച്ചു; ഏതോ ശക്തമായ കാന്തത്താലെന്നപോലെ എന്‍റെ ശ്വാസകോശത്തിലെ വായു പുറത്തേക്ക് വലിച്ചെടുക്കപ്പെട്ടു. ആത്മാവും മനസും, അവയുടെ ഭൌതീകമായ അടിമത്തം തല്‍ക്ഷണം വെടിഞ്ഞ് എന്‍റെ എല്ലാ സൂഷ്മരന്ധ്രങ്ങളിലൂടെയും തുളച്ചിറങ്ങുന്ന പ്രകാശദ്രവം പോലെ വെളിയിലേക്ക് പ്രവഹിച്ചു. എന്‍റെ ശരീരം മരിച്ചതുപോലെയായി, എങ്കിലും മുമ്പൊരിക്കലും ഞാന്‍ ഇത്ര പൂര്‍ണ്ണമായി ജീവസുറ്റനിലയിലല്ലായിരുന്നെന്ന് എന്‍റെ തീവ്രമായ ബോധത്തില്‍ ഞാന്‍ അറിഞ്ഞു. എന്‍റെ സ്വത്വബോധം ശരീരത്തില്‍ മാത്രം സങ്കുചിതമായി ഒതുങ്ങിനില്‍ക്കാതെ ചുറ്റുപാടുമുള്ള പരമാണുക്കളെപ്പോലും ഉള്‍ക്കൊണ്ടു. അകലെയുള്ള തെരുവിലെ ആളുകള്‍ എന്‍റെ തന്നെ വിദൂരപ്രാന്തങ്ങളില്‍ മെല്ലെ നീങ്ങുന്നതായി തോന്നി. ചെടികളുടെയും വൃക്ഷങ്ങളുടെയും വേരുകള്‍ മണ്ണിന്‍റെ അരണ്ട സുതാര്യതയില്‍ പ്രത്യക്ഷപ്പെട്ടു. അവയുടെ ഉള്ളിലെ രസത്തിന്‍റെ ഒഴുക്ക് ഞാന്‍ തിരിച്ചറിഞ്ഞു.

ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ എന്‍റെ മുന്നില്‍ തുറന്നുകിടന്നു. മുന്നിലേക്കുള്ള എന്‍റെ സാധാരണ കാഴ്ച, ഇപ്പോള്‍ എല്ലാം ഒരേ സമയം ഒന്നിച്ചുകാണാവുന്ന വിസ്തൃതമായ ഒരു ഗോളാകൃത ദര്‍ശനമായി മാറിയിരിക്കുന്നു. അങ്ങകലെ റായ്ഘട്ട് ഇടവഴിയില്‍ ആളുകള്‍ നടക്കുന്നത്, എന്‍റെ തലയുടെ പിന്നില്‍ കൂടി ഞാന്‍ കണ്ടു. സാവധാനം നടന്നടുക്കുന്ന ഒരു വെളുത്ത പശുവിനെയും ഞാന്‍ ശ്രദ്ധിച്ചു. തുറന്ന ആശ്രമകവാടത്തില്‍ എത്തിയപ്പോള്‍ അവളെ എന്‍റെ മാംസചക്ഷുക്കള്‍ കൊണ്ടെന്നപോലെ ഞാന്‍ നോക്കി. മുറ്റത്തെ ഇഷ്ടികമതിലിനു പിന്നിലേക്ക് അവള്‍ കടന്നുപോയിട്ടും ഞാന്‍ അവളെ വ്യക്തമായി കണ്ടു.

എന്‍റെ വിശാലദര്‍ശനത്തിലെ എല്ലാ വസ്തുക്കളും വേഗത്തിലോടുന്ന ചലച്ചിത്രം പോലെ വിറകൊള്ളുകയും സ്പന്ദിക്കുകയും ചെയ്തു. എന്‍റെയും ഗുരുദേവന്‍റെയും ശരീരം, തൂണുകളുടെ അങ്കണം, മരസാമഗ്രികള്‍, തറ, വൃക്ഷങ്ങള്‍, സൂര്യപ്രകാശം ഇവയെല്ലാം ഒരുമിച്ച് ഒരു പ്രകാശസാഗരമായി അലിഞ്ഞുതീരുന്നതുവരെ ഇടക്കിടെ ശക്തമായി ഇളകിമറിഞ്ഞു – കിണ്ണത്തിലെ വെള്ളത്തിലിട്ട പഞ്ചസാ‍ര തരികള്‍ ഇളക്കിക്കഴിയുമ്പോള്‍ അലിഞ്ഞുചേരുന്നതുപോലെ. ഏകീകരിക്കുന്ന പ്രകാശം രൂപങ്ങളുടെ ആവീര്‍ഭാവവുമായി ഇടചേര്‍ന്നുവന്നു. ഈ രൂപാന്തരങ്ങള്‍ സ്വൃഷ്ടിയിലെ കാര്യകാരണ നിയമത്തെ വെളിപ്പെടുത്തി.

എന്‍റെ ആത്മാവിന്‍റെ പ്രശാന്തമായ അനന്തതീരങ്ങളില്‍ ഒരു സാഗരം പോലെ ആനന്ദം പൊട്ടിവിടര്‍ന്നു. ഈശ്വരചൈതന്യം അക്ഷയമായ പരമാനന്ദമാണെന്ന് ഞാന്‍ അറിഞ്ഞു; അദ്ദേഹത്തിന്‍റെ ശരീരം എണ്ണമറ്റ പ്രകാശകോശജാലകങ്ങളും. പട്ടണങ്ങള്‍, ഭൂഖണ്ഡങ്ങള്‍, ഭൂമി, സൂര്യതാരജാലങ്ങള്‍, വിദൂരവിലോലമായ നക്ഷത്രമണ്ഡലങ്ങള്‍, പ്ലവനാത്മകമായ ബ്രഹ്മാണ്ഡങ്ങള്‍ എന്നിവയെ എന്‍റെ ഉള്ളിലെ മഹിമാതിരേകം ആവരണം ചെയ്യാന്‍ തുടങ്ങി. രാത്രിയില്‍ ദൂരെ കാണപ്പെടുന്ന ഒരു നഗരം പോലെ, മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജീവസത്തയുടെ അനന്തതയില്‍ ലഘുവായി പ്രകാശിച്ചുകൊണ്ടു വിളങ്ങി. ഏറ്റവും അകലെയുള്ള അരികുകളില്‍, ഗോളങ്ങളുടെ വ്യക്തമായി വേര്‍തിരിഞ്ഞ രൂപരേഖകള്‍ക്കപ്പുറം, കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരം അല്‍പ്പം മങ്ങിയിരുന്നു; അവിടെ അക്ഷയമായ ഒരു സൌമ്യപ്രഭാപ്രസരം ഞാന്‍ കണ്ടു. അറ്റ്ജ് അവാച്യമായി സൂക്ഷ്മമായിരുന്നു; ഗ്രഹങ്ങളുടെ ചിത്രങ്ങള്‍ കുറേകൂടി സ്ഥൂലമായ പ്രകാശത്താല്‍ നിര്‍മ്മിതമായിരുന്നു. ഒരു “സനാതനമായ സ്രോതസില്‍” നിന്‍ ആ ദിവ്യപ്രഭാപ്രസരം പ്രവഹിച്ചു. അത് നക്ഷത്രരാജികളിലേക്ക് പ്രകാശം ചൊരിഞ്ഞ് അവയെ അനര്‍വചനീയമായ ദിവ്യപരിവേഷങ്ങള്‍ കൊണ്ട് പുനരാവിഷ്ക്കരിച്ചു. സൃഷ്ടിക്ഷമമായ ആ പ്രകാശധാരകള്‍ നക്ഷത്രപംക്തികളായി വേര്‍തിരിയുകയും ചെയ്യുന്നത് വീണ്ടും വീണ്ടും ഞാന്‍ കണ്ടു. താളാത്മകമായ പ്രത്യാവര്‍ത്തിയാല്‍ പരകോടി ലോകങ്ങള്‍ സുതാര്യമായ പ്രഭയാര്‍ന്നു, അഗ്നി ആകാശതലമായി മാറി.

ഈ ഉദാത്ത സ്വര്‍ഗത്തിന്‍റെ കേന്ദ്രം, എന്‍റെ ഹൃദയത്തിന്‍റെ ജ്ഞാനലബ്ധമായ ദര്‍ശനത്തിന്‍റെ ഒരു ബുന്ദുവായി ഞാന്‍ കണ്ടെത്തി. പ്രപഞ്ചഘടനയുടെ ഓരോ ഭാഗത്തേക്കും എന്‍റെ നാഭിയില്‍ നിന്ന് ഒരു പ്രകാശദീപ്തി പരന്നു. അനശ്വരമായ പൂന്തേനായ അമൃതം എന്നിലൂടെ, രസത്തിന്‍റെ ദ്രാവകതരളതയോടെ സ്പന്ദിച്ചു. ഈശ്വരന്‍റെ സൃഷ്ടിപരതയുടെ സ്വരം – പ്രപഞ്ചയന്ത്രത്തിന്‍റെ പ്രവര്‍ത്തനരവം – ഓങ്കാരധ്വനിയായി മുഴങ്ങുന്നത് ഞാന്‍ ശ്രവിച്ചു.

പെട്ടെന്ന് എന്‍റെ ശ്വാസകോശത്തിലേക്ക് ശ്വസം തിരിച്ചെത്തി. എന്‍റെ അനശ്വരമായ വലിപ്പം നഷ്ടപ്പെട്ടതായി അസഹനീയമായ നിരാശയോടെ ഞാന്‍ മനസിലാക്കി. പരമാത്മാവിനെ അനായാസമായി അധിവസിപ്പിക്കാനാവാത്ത, അപമാനിതനാക്കുന്ന ശരീരപഞ്ജരത്തില്‍ ഞാന്‍ വീണ്ടും പരിമിതനാക്കപ്പെട്ടു. ഒരു മുടിയനായ പുത്രനെപ്പോലെ ഞാന്‍ എന്‍റെ ബ്രഹ്മാണ്ഡഗേഹത്തില്‍ നിന്ന് ഒളിച്ചോടി, ഇടുങ്ങിയ പിണ്ഡാണ്ഡത്തില്‍ എന്നെ സ്വയം തടവുകാരനാക്കി…”