Saturday, May 14, 2011

മരണാനന്തര ജീവിതത്തിലൂടെ (Life after Death)


1991 ജനുവരി 9. ഓസ്ട്രേലിയയിലെ ഒരാശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അൻപത്തെട്ടുകാരൻ കെന്‍ മുള്ളെന്‍സ് സുഖം പ്രാപിക്കുകയാണ്. വീട്ടിലേയ്ക്ക് പോകാനുള്ള തയാറെടുപ്പുകൾ എടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി കെന്നിന് വീണ്ടും ഒരസ്വസ്ഥത അനുഭവപ്പെടുന്നത്. അദ്ദേഹത്തെ പരിചരിച്ചിരുന്ന നേഴ്സുമാരും ഡോക്ടർമാരും ഓടിക്കൂടി. കെന്നിന് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്ന് മനസിലാക്കിയ അവർ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും അടിയന്തിര നടപടികൾ ആരംഭിക്കുകയും ചെയ്തു. എങ്കിലും, മിനിറ്റുകൾക്കുള്ളിൽ കെൻ മരിച്ചു. കെന്‍ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ച ശേഷം മൃതദേഹം നീക്കം ചെയ്യാന്‍ മോര്‍ച്ചറിയില്‍ നിന്ന് ആളെത്തി. ശരീരം പായ്ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ കെന്നിന്‍റെ ജീവറ്റ ശരീരം ചലിച്ചു. പരിഭ്രാന്തനായ മോർച്ചറി അധികൃതർ മരണത്തിൽ നിന്ന് ജീവനിലേക്ക് തിരിച്ചുകയറുന്ന ഒരത്ഭുത പ്രതിഭാസത്തിന് സാക്ഷികളാവുകയായിരുന്നു. മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ച് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് കെൻ ജീവിതത്തിലേയ്ക്ക് നടന്നുകയറിയത്. ശാസ്ത്രവും മതവും ഒരു പോലെ നിശബ്ദമായ നിമിഷങ്ങൾ! ഒന്നിന് പിറകെ മറ്റൊന്നായി ആയിരക്കണക്കിന് ചോദ്യങ്ങൾ! ഒടുവിൽ തന്റെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് തനിക്കുണ്ടായ അനുഭവങ്ങളെ വെളിപ്പെടുത്താൻ കെൻ തയാറാവുകയും പത്രസമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്തു. ജിജ്ഞാസയുടെ പാര‌മ്യത്തിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

“There was blackness, Time no longer existed. There was no fear and no pain. Suddenly, I started to move forward, slowly but with a goal. I felt weightless, floating. A vastness of light appeared in the distance and all my thoughts were concentrate towards this space. As I drifted closer, there appeared to be a form within the light. There was a face but I could not clearly define it – as if it were a painting that had been smudged. But there were two arms outstretched and they were very clear, very definite. I went to the base of the light and, as the arms raised in what I took as a gesture of welcome, I felt ecstatic. There was no voice but, in my consciousness, I was made aware that I must return to my physical body – that there were things back on earth I was required to do.”

2008-ൽ, ‘സേതുലക്ഷ്മി’ എന്ന എന്റെ പഴയ ബ്ലോഗിൽ ഈ പോസ്റ്റ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുമ്പോൾ, ഫാത്തിമ എന്ന മലയാളി അഭിപ്രായമായി കുറിച്ചിട്ട സ്വന്തം അനുഭവത്തെ ഉദ്ധരിക്കുക ഉചിതമെന്ന് കരുതുന്നു. അതിങ്ങനെയാണ്:

“i became aware of this blog from Malayala Manorama… i became very excited when i went through this blog… bz i am a person with the same experiences… when i was 10 years old, i was in a comma stage and later passed through the phase of death as a result of brain infection (viral encephalitis). according to my doctor, “it was a miracle”. later i shared my near-death-experiences with my close relatives and friends… and received different opinions from them. but now i am wondering that how this similarities happened to me and a person in Australia…. about one year before his experience…”

Near-death experience (NDE) എന്ന് വിളിക്കപ്പെടുന്ന ഇത്തരം അനുഭവങ്ങൾ കെൻ, ഫാത്തിമ എന്നീ രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. 1992-ല്‍ നടന്ന സര്‍വേ അനുസരിച്ച്, 80 ലക്ഷം അമേരിക്കക്കാർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. “മരിച്ചു” എന്ന് വിധിയെഴുതിക്കഴിഞ്ഞ ശേഷം ജീവിതത്തിലേയ്ക്ക് തിരികെ വന്ന ആളുകളുടെ അനുഭവങ്ങൾ നമ്മുടെ നാട്ടിലും വിരളമല്ല, ഫാത്തിമ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം!

മതപരമായ പൊടിപ്പും തൊങ്ങലുകളും കൂട്ടിച്ചേർത്ത് ഒരു കൂട്ടം ആളുകൾ ഇത്തരം അനുഭവങ്ങളെ മതവൽക്കരിക്കരിക്കാൻ ശ്രമിക്കുമ്പോൾ, മറ്റുചിലർ ഇതിനെയൊക്കെ മതിഭ്രമമെന്നോ മാനസിക വിഭ്രാന്തിയെന്നോ ആരോപിച്ച് പുശ്ചിച്ച് തള്ളുകയാണ് പതിവ്. ഏതായാലും, വിഷയവുമായി ബന്ധപ്പെട്ട മതവും ശാസ്ത്രവും ഉന്നയിക്കുന്ന വാദഗതികളിലേക്ക് കടക്കും മുമ്പ് മരണാനന്തരാനുഭവങ്ങളെ (near-death experience) കുറിച്ചുള്ള ചില പൊതുവായ വസ്തുതകൾ കൂടി നമുക്ക് നോക്കാം.

ചില പൊതുവായ വസ്തുതകൾ

1975-ല്‍ Dr. Raymond Moody എന്ന പാരാസൈക്കോളജിസ്റ്റിന്‍റെ Life After Life എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് മരണാനന്തരാനുഭവങ്ങളെ കുറിച്ചുള്ള ചർച്ചകളും അന്വേഷണങ്ങളും ഊർജ്ജിതമായത്. മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. മൂഡി നിരവധി പുസ്തകങ്ങള്‍ എഴുതി. The Light Beyond, Reunions, Life After Loss, Coming Back, Reflections and The Last Laugh എന്നിവയാണ് അവയിൽ സുപ്രധാനമായവ. യഥാര്‍ത്ഥ്യത്തില്‍ എന്താണ് Near-death experience? ഇത്തരം അനുഭവങ്ങളില്‍ എന്താണ് സംഭവിക്കുന്നത്?

മരിച്ചതായി (എന്താണ് മരണം എന്നതിനെ കുറിച്ച് ലേഖനത്തിന്റെ ശേഷഭാഗങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്) വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം ചില പ്രത്യേക അനുഭവങ്ങളോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതിനെയാണ് Near-death experience എന്ന് പറയുന്നത്. ഹൃദയാഘാദം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യാശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം എന്നിവയിലൂടെ മരണം സംഭവിക്കുന്നവര്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ അധികമായി ഉണ്ടായിട്ടുള്ളത്. ഇത്തരം അനുഭവസ്ഥരുടെ അനുഭവങ്ങൾക്കെല്ലാം ഒരു സാർവത്രീക സ്വഭാവം ഉണ്ടെന്നുള്ളതാണ് ഇതിലെ രസകരമായ വസ്തുത. അതായത്, താന്‍ മരിച്ചു എന്ന ബോധമുണ്ടാവുക, ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നതായി തോന്നുക, ഒരു ടണലിലൂടെ പ്രകാശത്തെ നോക്കി അതിവേഗം യാത്ര ചെയ്യുക, മരിച്ചുപോയ ബന്ധുക്കളെയോ ആത്മാക്കളെയോ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക, പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിപ്പെട്ടതായി തോന്നുക, ജീവിതത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, പ്രകാശത്തില്‍ അകപ്പെട്ടതായി അനുഭവിക്കുക... തുടങ്ങിയ അനുഭവങ്ങളെല്ലാം പൊതുവായി എല്ലാവരിലും സംഭവിക്കുന്നു, അതിന്റെ സ്വഭാവത്തിലും കാഠിന്യത്തിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും! മരണാനന്തരാനുഭവങ്ങളിൽ സാർവത്രീകമായി സംഭവിക്കാവുന്ന അനുഭവങ്ങൾ ഒൻപതാണ്. ഡോ. മൂഡിയുടെ പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുള്ള ആ അനുഭവങ്ങൾ താഴെ പറയുന്നവയാണ്;

1. തുടര്‍ച്ചയായ മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.

2. അനര്‍വചനീയമായ സമാധാ‍നവും വേദനയില്ലായ്മയും അനുഭവിക്കുക.

3. താന്‍ ശരീരത്തിന് പുറത്ത് പുറത്ത് വന്നതായി അനുഭവിക്കുക: ഈ അനുഭവമുണ്ടായ പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ടത്രേ, പിന്നെ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” (Consciousness) എന്ന ബോധവും, പൂർവകാല ജീവിതത്തെ കുറിച്ചുള്ള ഓർമ്മയും ഉണ്ടായിരിക്കും.

4. ടണലിലൂടെ അതിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഇരുണ്ട ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതുവരെ ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും (a personal being), ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥരുടെ മാറുന്ന മതവിശ്വാസങ്ങൾ അനുസരിച്ച്, ചിലർക്ക് ആ പ്രകാശം ക്രിസ്തുവായും മറ്റുചിലർക്ക് മാലാഖയായും തോന്നിയിട്ടുള്ളതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് അത് പ്രകാശം മാത്രമായിരിക്കും. ടണലിലൂടെയുള്ള യാത്രക്കിടയിൽ വല്ലാത്ത ഉന്‍‌മേഷവും സ്വാതന്ത്രവും അനുഭവിച്ചതായും, ചിലർക്ക് ഭയവും അനുഭവപ്പെട്ടതായും മൂറിന്‍റെ പഠനം പറയുന്നു. ഏതായാലും, ഈ അനുഭവം നരകത്തിലേയ്ക്കുള്ള യാത്രയായി ആർക്കും തോന്നിയിട്ടില്ലെന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു..

5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെയും ഗാലക്സികളെയും സൂഷ്മദർശിനിയിലൂടെന്ന പോലെ വളരെ അടുത്ത് കാണാന്‍ കഴിയുക എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.

6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുന്നതാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും, അവര്‍ തന്നെ അഭിവാദനം ചെയ്തതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വിശ്വപ്രഭ എന്നൊക്കെ വിളിക്കാവുന്ന പടുകൂറ്റൻ പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ള അനുഭവമാണ് അടുത്തത്. ദൈവദര്‍ശനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.

8. അതിനുശേഷം, ആ പ്രകാശത്തിന് മുന്നില്‍ വച്ച്, ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം ഒരു അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നുവെന്ന് അവർക്കപ്പോൾ മനസിലായെന്നും അനുഭവസ്ഥര്‍ പറയുന്നു.

9. വിശ്വസമമായ ആ പ്രകാശം അവരോട് തിരികെ പോകാന്‍ പറയുന്നതാണ് അവസാനമായി ഉണ്ടാവുക. ജീവിതത്തിലേയ്ക്ക് തിരികെ പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടതായും, എന്നാല്‍ ജീവിച്ചിരുന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ ഒടുവിൽ തീരുമാനിച്ചതായും അനുഭവസ്ഥർ പറയുന്നു. പിന്നെ, പ്രകാശത്തിന് മുന്നിൽ നടക്കുന്ന സംഭാഷണങ്ങൾ ശാബ്ദികമായിരുന്നില്ലെന്നും (non oral communication), അത് being-to-being എന്ന തരത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സംഭാഷങ്ങൾക്കിടയിൽ പ്രകാശം നിരവധി ചോദ്യങ്ങള്‍ ചോദിച്ചതായും അതിനൊക്കെ അവർ മറുപടി പറഞ്ഞതായും അനുഭവസ്ഥര്‍ സാക്ഷിക്കുന്നു. ഉദാഹരണമായി: “Are you prepared to die?”, “Are you ready to die?” “What have you done with your life to show me?”,  “What have you done with your life that is sufficient?”, “Is it worth it?” ഇത്തരം ചോദ്യങ്ങള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതിനും വിശകലം ചെയ്യുന്നതിനും അവരെ ഇടയാക്കിയത്രേ!

താഴെപ്പറയുന്ന ഉദ്ദരണി ഒരാളുടെ അനുഭവമാണ്. ഇത് വായിച്ചാല്‍ കുറേക്കൂടി ഉള്‍ക്കാഴ്ച കിട്ടുമെന്ന് കരുതുന്നു.

“…there are not really words to describe this. Everything was very black, except that, way off from me, I could see this light. It was a very, very brilliant light, but not too large at first. It grew larger as I came nearer and nearer to it. I was trying to get to that light at the end… and I was trying to reach that point. It was not a frightening experience. It was more or less a pleasant thing. For immediately, being a Christian, I had connected the light with Christ, who said, “I am the light of the world.” I said to myself, “If this is it, if I am to die, then I know who waits for me at the end, there in that light.” It was a bright yellowish white – more white. It was tremendously bright; I just can’t describe it. It seemed that it covered everything, yet it didn’t prevent me from seeing everything around me – the operating room, the doctors and nurses, everything. I could see clearly, and it wasn’t blinding. At first, when the light came, I wasn’t sure what was happening, but then, it asked, it kind of asked me if I was ready to die. It was like talking to a person, but a person wasn’t there. The light’s what was talking to me, but in a voice. Now, I think that the voice that was talking to me actually realized that I wasn’t ready to die. You know, it was just kind of testing me more than anything else. Yet, from the moment the light spoke to me, I felt really good – secure and loved. The love which came from it is just unimaginable, indescribable. It was a fun person to be with! And it had a sense of humor, too – definitely!”

ശാസ്ത്രത്തിന്‍റെ മറുപടി

മരണാനന്തരാനുഭവങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലാത്തതിനാൽ വിമര്‍ശനാത്മകമാ‍യ നിലപാടാണ് ശാസ്ത്രത്തിനുള്ളത്. മുകളില്‍ പ്രസ്താവിച്ച അനുഭവങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് മാത്രമല്ല, മാനസിക വിഭ്രാന്തി മൂലമുണ്ടാകുന്ന വെറും തോന്നലുകള്‍ മാത്രമായാണ് വൈദ്യശാസ്ത്രം കാണുന്നത്. എന്നാല്‍, ഇത്തരം അനുഭവങ്ങളെ ശക്തമായി പിന്താങ്ങുന്നവരും വൈദ്യശാസ്ത്രത്തിൽ ഇല്ലാതില്ല. അതായത്, ഈ വിഷയം സംബന്ധിച്ച് വൈദ്യശാസ്ത്രത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്ന് ചുരുക്കം. അതവിടെ നില്‍ക്കട്ടെ! വൈദ്യശാസ്ത്രപരമായി മരണത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്നം കുറേക്കൂടി വ്യക്തമാവുമെന്ന് കരുതുന്നു. അതുകൊണ്ട്, എന്താണ് മരണം എന്ന ചോദ്യത്തിലേക്ക്!

ഒരു ജീവിയുടെ ഭൌതീക നിലനില്‍പ്പില്‍ ഉണ്ടാകുന്ന പരിസമാപ്തിയാണ് മരണം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനമോ ശ്വാസോച്ഛാസമോ നിലയ്ക്കുമ്പോള്‍ മരണം സംഭിക്കുന്നുവെന്ന ധാരണയാണ് നമ്മുടെയിടയിലുള്ളത്. എന്നാല്‍ ആ ധാരണ ശരിയല്ല. ആധുനിക വൈദ്യശാസ്ത്രമനുസരിച്ച്, അത്തരമൊരു മരണത്തെ “ക്ലിനിക്കല്‍ മരണം” (clinical death) എന്നാണ് പറയുക. ഇതിനെ പരിപൂർണ്ണ മരണമായി കരുതാനാവില്ല. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിട്ടും ജീവിതത്തിലേയ്ക്ക് തിരികെ വന്നവരുടെ കഥകള്‍ നമുക്ക് സുപരിചിതമാണെല്ലോ! ശരീര അവയവങ്ങള്‍ നിലച്ചാല്‍ പോലും അവയുടെ ജോലി ചെയ്യുന്ന കൃത്രിമ ഉപകരണങ്ങള്‍ ഇന്ന് ലഭ്യവുമാണ്.

അതിനാല്‍, തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയെയാണ് (brain death) മരണം എന്നതാണ് വൈദ്യശാസ്ത്രപരമായ നിർവചനം. തലച്ചോറ് പ്രസരിപ്പിക്കുന്ന വൈദ്യുത തരംഗങ്ങള്‍ (Brain waves) നിലക്കുന്നതോടെ ഒരു ജീവി പൂര്‍ണ്ണമായി മരിക്കുന്നു. തലച്ചോറില്‍ നിന്ന് വൈദ്യുത തരംഗങ്ങള്‍ നിലയ്ക്കാത്തിടത്തോളം കാലം ഒരാള്‍ മരിച്ചിട്ടില്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, ഓര്‍മ്മ, ബോധം, ഇന്ദ്രിയങ്ങള്‍, ചിന്ത, ഭാഷ തുടങ്ങിയ സ്ഥായിയായ മനുഷ്യ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ “സെറിബ്രല്‍ കോര്‍ട്ടെക്സ്’’ നിശ്ചലമാവുമ്പോള്‍ ഒരു വ്യക്തി എന്നന്നേയ്ക്കുമായി മരിച്ചു എന്ന് പറയാം.

നമ്മുടെ വിഷയത്തില്‍, മരണാനന്തരാനുഭവം ഉണ്ടായെന്ന് പറയപ്പെടുന്ന എല്ലാര്‍ക്കും brain death സംഭവിച്ചിരുന്നതായി ഒരു കൂട്ടർ ഡോക്ടർമാർ തെളിവ് നിരത്തുമ്പോൾ, മറ്റൊരു കൂട്ടം അതിനെ അംഗീകരിക്കുന്നില്ല. അവർ നിരത്തുന്ന വാദം മറ്റൊന്നാണ്. അതായത്, ECG പോലുള്ള തോതുകള്‍ക്ക് ചിലപ്പോഴെങ്കിലും നേരിയ വൈദ്യുത തരംഗങ്ങളെ റീഡ് ചെയ്യാൻ കഴിയാതെ പോകാറുണ്ടെന്നും, ഇത്തരം യന്ത്രപ്പിശകുകൾ മൂലം brain death സംഭവിക്കാത്ത ആളുകൾക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചുവെന്ന സർട്ടിഫിക്കറ്റ് നൽകപ്പെടാറുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ മരിച്ചുവെന്ന് വിധിക്കപ്പെട്ട അനുഭവസ്ഥരുടെ തലച്ചോറുകൾ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

ഹോർമോണുകളിൽ സംഭവിക്കുന്ന താളപ്പിഴകൾ മൂലം ഉടലെടുക്കുന്ന മാനസിക വിഭ്രാന്തികളാണ് മരണാനന്തരാനുഭവം പോലുള്ള തോന്നലുകൾ എന്ന് വിമര്‍ശകർ പറയുന്നു. ഹൃദയാഘാതം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യ ശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞല്ലോ! ഇത്തരം അത്യാസന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ മരണാനന്തര ജീവിതം പോലുള്ള തോന്നലുകള്‍ ഉണ്ടാക്കുവാന്‍ പര്യാപ്തമാണ്. നാഡീസംബന്ധമായി തലച്ചോറില്‍ സംഭവിക്കാവുന്ന രാസമാറ്റത്തിലൂടെ ടണലിലൂടെ യാത്ര ചെയ്യുന്നതായിട്ടുള്ള അനുഭവം രോഗിയില്‍ ഉണ്ടാകാം. അപസ്മാരം സംഭവിച്ചാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുക സാധ്യം.

ഇത്തരം അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ അത്മീയ ജീവിതവും അനുദിന ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. മരണാനന്തരാനുഭവം ഉണ്ടായവരില്‍ ഭൂരിപക്ഷവും കടുത്ത ആത്മീയതയും മതചിട്ടവട്ടങ്ങളും ഉള്ളവരായിരുന്നു. അതാവാം ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാവാന്‍ വഴിതെളിച്ചതെന്ന് വിമർശകർ വിലയിരുത്തുന്നു. എന്നാല്‍, എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് എങ്ങനെ ഒരു പൊതുസ്വഭാവം ഉണ്ടായി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല.

എങ്കിലും, അവരുടെ മറുവാദം ഇതാണ്: അനുഭവസ്ഥരുടെ മരണ സമയത്തെ തലച്ചോറുകളുടെ അവസ്ഥ എല്ലാവരിലും ഒന്നായിരുന്നുവെന്നും, അതുമൂലം സാർവത്രീകമായ അനുഭവങ്ങൾ ഉണ്ടായിരിക്കാമെന്നും അവർ പറയുന്നു. ഏതായാലും, മരണാനന്തര ജീവിതം എന്നൊരു അവസ്ഥ ഉണ്ട് എന്ന് തെളിയിക്കുന്ന ഇത്തരം അനുഭവങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചുരുക്കം.

മതത്തിന്‍റെ നിലപാട്

ശാസ്ത്രം അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുന്ന ഈ അനുഭവങ്ങളെ മതങ്ങൾ പിന്താങ്ങുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! മരണശേഷം ആത്മാവ് (Consciousness) നിലനില്‍ക്കുന്നുവെന്ന വിശ്വാസമാണ് ഈ പിന്തുണയ്ക്ക് പിന്നില്‍. ശരീരവും (body) ആത്മാവും (soul) കൂടിക്കലർന്ന ഒരസ്ഥിത്വമാണ് (being) മനുഷ്യൻ. ആത്മാവിനെ നിര്‍വചിക്കാന്‍ കഴിയില്ലെങ്കിലും, അതിനെ “ബോധം” (Consciousness) എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ശരീരം ഭൌതികമാണെങ്കില്‍, ആത്മാവ് അഭൌതീകമാണ്. ആത്മാവ് ഒരു പദാര്‍ത്ഥം (Matter or Material) അല്ലാത്തതിനാല്‍ അത് അനശ്വരമാണെന്ന് മതങ്ങള്‍. ഈ വാദഗതി തത്വശാസ്ത്രപരമായി കഴമ്പുള്ള ഒന്നാണ്. ചുരുക്കത്തില്‍, മനുഷ്യന്‍ മരിച്ചാലും അവന്‍റെ ബോധത്തിന് (Consciousness) മരണമില്ല. ആത്മാവിന്‍റെ താല്‍ക്കാലിക താവളം മാത്രമാണ് ശരീരം. ആത്മാവ് ശരീരത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. (ആത്മ-ശരീര ബന്ധത്തെ കുറിച്ച് വേദങ്ങള്‍ പ്രതിപാദിക്കുന്ന തേരിന്റേയും തേരാളിയുടെയും ഉപമ ഓർക്കുക.)

“ഞാന്‍” എന്ന് ഓരോ വ്യക്തിയും പറയുമ്പോള്‍, അയാള്‍ വിവക്ഷിക്കുന്നത് അയാളുടെ ശരീരത്തെയല്ല, മറിച്ച് ശരീരത്തെ നിയന്ത്രിക്കുന്ന അദൃശ്യമായ ബോധത്തെയാണ്. ബോധം ശാരീരികമായ ഒന്നല്ലാത്തതിനാല്‍ അതിന് ഭൌതിക നിയമങ്ങളെ അതിലംഘിക്കാനാവും. ഉദാഹരണത്തിന്, ശരീരത്തിന് ഒരേ സമയം തിരുവനന്തപുരത്തും കൊച്ചിയിലും ആയിരിക്കാനാവില്ല, എന്നാല്‍ ബോധത്തിന് കഴിയും. ഭാവി, ഭൂതം, വര്‍ത്തമാനകാലം എന്നിവയെ അതിലംഘിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ ബോധത്തിനാവും. ബോധത്തിന് ഇത്രയേറെ പ്രത്യേകതകള്‍ ഉണ്ടായത് അത് ആത്മീയമായതുകൊണ്ടാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ബോധത്തിന് ശരീരത്തിന് പുറത്ത് പ്രവര്‍ത്തിക്കാനാവുമെന്നും, ബോധത്തിന്‍റെ പ്രവര്‍ത്തനത്തിന് തലച്ചോറ് എന്ന അവയവം ആവശ്യമില്ലെന്നും, ബോധം ഭൌതിക പദാര്‍ത്ഥമായ തലച്ചോറിനെ അതിലംഘിക്കുന്നതാണെന്നും, അത് ആത്മീയമാണെന്നുമുള്ള വാദം ശരിയാണെങ്കില്‍, മുകളില്‍ പറഞ്ഞവരുടെ അനുഭവങ്ങള്‍ മുഴുവന്‍ ശരിയാണ്.

മരണാനന്തരാനുഭവങ്ങൾ സാധാരണക്കാരനിൽ സംഭവിക്കുന്നത് യാദൃശ്ചികമായിട്ടാണെങ്കിൽ, നിഷ്ഠയോടും, അച്ചടക്കത്തോടും ധ്യാനമുറകൾ അഭ്യസിക്കുന്ന ഒരു സാധകന് ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം അനുഭവങ്ങൾ സാധ്യമാണ്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഇത്തരം അനുഭവങ്ങളിലേക്ക് യഥേഷ്ടം പ്രവേശിക്കാനും തിരിച്ചുവരാനും ഒരു സാധകന് സാധിക്കുന്നു. അയാൾ സ്വന്തം ശരീരത്തിൽ നിന്ന് പുറത്തിറങ്ങുന്നു, മറ്റൊരു വസ്തു എന്ന പോലെ അയാൾ സ്വന്തം ശരീരത്തെ വീക്ഷിക്കുന്നു. ഇത്തരം അനന്യസാധാരണമായ സിദ്ധികൾ നേടിയ സാധകന്മാർ ജീവിച്ചിരുന്നിട്ടുണ്ട്, ജീവിച്ചിരിക്കുന്നുമുണ്ട്, നമുക്കാർക്കും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണെന്ന് മാത്രം. ചുരുക്കത്തിൽ, ആത്മാവിന്‍റെ സ്വതന്ത്രമാകലും തുടർന്നുള്ള അതിന്റെ ബാഹ്യ വ്യാപരണങ്ങളും കേവലം തോന്നലുകളോ, മതിഭ്രമമോ അല്ല, മറിച്ച് അത് സാധ്യമായ യാഥാർത്ഥമാണ് -- എന്ന് മതങ്ങൾ.

ഉപസംഹാരം

തികച്ചും സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം മുഷിപ്പിക്കുന്നെങ്കില്‍ ക്ഷമിക്കുക. ശാസ്ത്രവും മതവും തമ്മില്‍ നടക്കുന്ന ഒരു മത്സരമാണിത്. ഇതില്‍ ഏതാണ് ശരിയെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥ… സത്യം മനസിലാക്കാൻ, “ഒന്ന് മരിച്ചുനോക്കിയാലോ!” എന്നുപോലും ചിന്തിക്കേണ്ടിവരുന്ന സന്ദർഭം. സത്യമെന്തായാലും, അത് ഒരുനാൾ നമുക്ക് മുന്നിൽ വിരാചിതമാവുക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ!

12 comments:

  1. ശാസ്ത്രം ഇതെല്ലാം വെറും മാനസിക വിഭ്രാന്തി എന്ന രീതിയില്‍ തള്ളി കളയുന്നില്ല. Oxygen deprivation മൂലം ഇത് ചിലപ്പോള്‍ സംഭവിക്കാം എന്നൊക്കെ പഠനങ്ങള്‍ ഉണ്ട്.

    Susan Blackmore ന്റെ പഴയ ഒരു ലേഖനം ഇവിടെ വായിക്കാം

    കഴിഞ്ഞ കൊല്ലം വന്ന വേറെ ഒരു ഗവേഷണ വാര്‍ത്ത‍ ഇവിടെ

    ReplyDelete
  2. ലിങ്കുകൾക്ക് നന്ദി ജാക്ക്.

    ReplyDelete
  3. വളരെ നല്ല ലേഖനം. മരണാന്തര ജീവിതത്തെ കുറിച്ച് വല്ലാത്തൊരു curiosity എല്ലാവര്‍ക്കുമുണ്ട്. ചിലപ്പോഴൊക്കെ ഒന്ന് "മരിച്ചു നോക്കിയാലോ?" എന്ന് വരെ തോന്നിക്കുന്ന ഒരു curiosity . മരണം ഒരു തുടക്കമായി കാണുന്ന പലരും ഉണ്ടല്ലോ, ഈ വിവരണങ്ങളില്‍ നിന്നും അത് തന്നെയാണ് മനസ്സിലാകുന്നത്‌. ഭൂമിയിലെക്കാള്‍ ആയാസരഹിതമായ ഒരു ജീവിതം. :)

    എനിക്ക് തോന്നിയ ഒരു അനുഭവം പറയാം.. ഇത് NDE ആണെന്ന് പറയാന്‍ കഴിയില്ല, പക്ഷെ ഒന്നോ രണ്ടോ തവണ, കുറെ അധികം നേരം കണ്ണാടിയില്‍ നോക്കിയിരുന്നപ്പോള്‍, മനസ്സും ശരീരവും തമ്മിലുള്ള, ഏകത ഇല്ലാതാകുന്നത് പോലെയും, ഞാന്‍ എന്റെ മുഖത്തെ ഒരു അന്യ മുഖമെന്ന പോലെ നോക്കി നിന്നതും ഓര്‍ക്കുന്നു. ലേഖനത്തില്‍ പറഞ്ഞ ശാന്തി, നിമിഷ നേരത്തേക്കാനെങ്കിലും എനിക്ക് ഫീല്‍ ചെയ്തു. പക്ഷെ, മനസ്സും ശരീരവും തമ്മിലുള്ള ഐക്യത്തിലേക്ക് തിരിച്ചു പോകാന്‍ ആരോ എന്നെ പ്രേരിപ്പിക്കുന്നതായി തോന്നി.... എന്തെക്കൊയോ തോന്നലുകള്‍.. മനുഷ്യന്‍,ജീവന്‍ എന്നൊക്കെ പറയുന്നത് ഒരു പ്രതിഭാസം തന്നെ. അല്ലെ?

    ReplyDelete
  4. പണ്ടൊരിക്കൽ ഞാൻ മരിച്ചുപോയപ്പോൾ...

    ReplyDelete
  5. തുറസ്സായ പാടം കടന്നു് എന്റെ വീടും കഴിഞ്ഞു് വീടിന്റെ ഇടതുവശത്തുകൂടി നീണ്ടുപോവുന്ന ഒരിടവഴിയുണ്ടു്. അതിന്റെ ഇരുവശവും നീളത്തിൽ പറമ്പുകളാണു്. എന്റെ വീട്ടുപറമ്പിൽ വഴിവശത്തുള്ളതു് എമ്മണ്ടൻ പുളിമരങ്ങൾ, താന്നി, കാഞ്ഞിരം, മുളംകൂട്ടങ്ങൾ... അപ്പുറത്തുള്ള വലിയ പറമ്പിലും ആകെ കാടും മൊന്തയും പിടിച്ചുകിടക്കുന്നു... പകൽ‌പ്പോലും, ഇരുളുമൂടിക്കിടക്കുന്ന ആ വഴിയിലൂടെ ഒറ്റയ്ക്കു് നടക്കേണ്ടിവരിക എന്നത് കുട്ടിക്കാലത്തു് ഒരുതരം കോരിത്തരിപ്പുണ്ടാക്കുന്ന അനുഭവമായിരുന്നു.

    സ്കൂളിലെ കയ്യെഴുത്തും കോമ്പോസിഷൻ ബുക്കും ക്ലാസ്സു കഴിഞ്ഞാൽ ഭദ്രമായി എണ്ണിയടുക്കി ക്രാഫ്റ്റ് റൂം എന്ന ഇരുട്ടുമുറിയിൽ കൊണ്ടുചെന്നു വെക്കേണ്ടതു് എന്റെ ജോലിയായിരുന്നു. അങ്ങനെ കൊണ്ടുവെക്കാൻ നേരം, എന്തുകൊണ്ടോ അത്ര അടുപ്പം തോന്നാത്ത, ഇത്തിരി പേടി കൂടി തോന്നുന്ന കൈത്തറിമാഷ് വല്ലപ്പോഴും അവിടെ ഇരിക്കുന്നുണ്ടാവും. അതല്ലാതെ സാധാരണ വേറെ ആരും ആ പരിസരത്തുണ്ടാവില്ല.

    പ്രീഡിഗ്രി ഒന്നാംവർഷം കഴിയുന്നതിനിടെ ഒരു ഗുരുതരമായ പനി വന്നു. അതു് രണ്ടുമൂന്നുമാസക്കാലം ആശുപത്രിയിലും വീട്ടിലുമായി കിടപ്പിലായി. മിക്കവാറും മരിച്ചുപോയി എന്ന അവസ്ഥയിലേക്കുതന്നെ പലതവണ വീണുപോയി അക്കാലത്ത്.

    അപ്പോഴാണു് ആ സ്വപ്നം ആദ്യമായി കാണുന്നതു്:


    എടുക്കവയ്യാത്ത ഭാരത്തിൽ പുസ്തകങ്ങളും ഏന്തിപ്പിടിച്ച് ഞാൻ കൈത്തറിമുറിയിലെത്തി ചുവരലമാര തുറക്കുന്നു. അലമാരയുടെ കുറ്റി മാറ്റി കതകു് തുറക്കാനായുമ്പോഴേക്കും കതകു തന്നെ തുറന്നുവീഴുന്നു. അതിനുള്ളിൽ നിന്നും ഒരു ജഡം (ആ മാഷുടെ) എന്റെ ദേഹത്തേക്കുവീഴുന്നു. ഭയന്നു് ഓടുന്ന ഞാൻ എത്തിപ്പെടുന്നതു് ആ ഇടവഴിയിലാണു്. ഇടവഴിയിലൂടെ അനേകം നാഴികകൾ ഓടിക്കൊണ്ടിരിക്കും. പക്ഷേ അറ്റം കാണില്ല. വീടാണു് ലക്ഷ്യമെങ്കിലും എന്തുകൊണ്ടോ ഓട്ടം എതിർ ദിശയിലാണു്.


    അങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ അകലെ മുൻപിലായി റോക്കറ്റുപോലെ ഒരു ലോഹകൂടം അതിദ്രുതവേഗത്തിൽ വരുന്നതുകാണാം. വേഗം കണ്ടാൽ പെട്ടെന്നെത്തേണ്ടതാണെങ്കിലും അതു് വളരെക്കഴിഞ്ഞേ ശരിക്കും അടുത്തുവരുന്നുള്ളൂ. വഴി മുഴുവൻ മൂടിയാണു് അതിന്റെ വരവു്. എന്നെയും ഞെരിച്ചുകൊണ്ടു് അതു് കടന്നുപോവുന്നു. (വളരെ സാവധാനത്തിലാണു് ഈ കടന്നുപോക്കു്. അതിന്റെ ഗതിവേഗവും ഈ കടന്നുപോക്കിന്റെ നേരവും തമ്മിൽ നമ്മുടെ സാധാരണ സമയബോധം വെച്ച് ഒട്ടും യോജിക്കില്ല.). അസാധാരണമായ ഒരു വേദനയും സങ്കടവും നിരാശയും തോന്നും ഈ വേളയിൽ. (യഥാർത്ഥത്തിൽ ഈ സമയത്ത് അടുത്തിരിക്കുന്നവർ പറയുന്നതനുസരിച്ച് ഞാൻ ആകെ വിയർത്തുകുളിച്ച് പിച്ചും പേയും പറയുകയായിരിക്കും.)

    എന്തായാലും ഉടൻ തന്നെ ഈ അവസ്ഥ മാറും. വിശാലമായ ഒരു പാടത്തിന്റെയോ കായലിന്റെയോ നടുവിലാണു് ഞാനിപ്പോൾ. എങ്കിലും ചുറ്റും കുറ്റാക്കൂരിരുട്ട്‌. മഴപെയ്യുന്നുണ്ടു്. നെറ്റിയിലും മറ്റും മഴത്തുള്ളികൾ വന്നുവീഴുന്നുണ്ടു്. ഇരുട്ടിൽ അകലെനിന്നും രണ്ടു് ചെറിയ വെളിച്ചപ്പൊട്ടുകൾ മാത്രം കാണാം. അവ അടുത്തടുത്തുവരുന്നു. അവയും അതിവേഗത്തിലാണു വരുന്നതു്. പക്ഷേ അതുകാണുമ്പോൾ പേടിയൊന്നും തോന്നുന്നില്ല. അസാധാരണമായ ഒരു സന്തോഷം, ശാന്തി, ആശ്വാസം! മെല്ലെ മെല്ലെ അവ അടുത്തുവരുന്നു. വെളിച്ചം തൂവുന്നു. നിറഞ്ഞുപരക്കുന്ന വെള്ളവെളിച്ചത്തിൽ ഒരു പഞ്ഞിക്കെട്ടുപോലെ ഞാൻ പാറിനടക്കുന്നു!
    (ഇത്രയുമാവുമ്പോഴേക്കും രോഗി ഞെട്ടിത്തരിച്ച് ഉണരുകയോ അല്ലെങ്കിൽ തളർന്നുകിടന്നു് ഉറങ്ങുകയോ ചെയ്യും. നെറ്റിയിൽ വെക്കുന്ന നനഞ്ഞ ശീലയോ മുഖത്തു തളിക്കുന്ന വെള്ളമോ ആവണം മഴയായി തോന്നിയിരുന്നതു്.)

    പിന്നീടു് അഞ്ചോ ആറോ തവണ ഇതേ സ്വപ്നം ഇതേ കഥയോടുകൂടിത്തന്നെ കണ്ടിട്ടുണ്ടു്. തിളച്ചുപൊള്ളുന്ന പനി വരുമ്പോളൊക്കെ. അതുകൊണ്ടുതന്നെ, ആ സ്വപ്നം ഇനിയും കാണേണ്ടിവരുമല്ലോ എന്നോർത്ത്, പനിവരുന്നത് പേടിയുള്ള ഒരനുഭവമാണു്.

    ജീവിതത്തിൽ ഗാഢമായി ഉടക്കിക്കിടക്കുന്ന ഈ പേക്കിനാവിനെ അവലംബിച്ച് ഒരിക്കൽ ബ്ലോഗിൽ എഴുതിയിരുന്നു. അതിവിടെ വായിക്കാം:
    നേതി! നേതി!

    ReplyDelete
  6. വിശ്വപ്രഭ,

    അഭിപ്രായത്തിന് നന്ദി. താങ്കളുടെ അഭിപ്രായം സ്പാമിലേക്ക് പോയതിനാലാണ് അത് പോസ്റ്റിൽ നിന്ന് അപ്രത്യക്ഷമായത്.

    ReplyDelete
  7. ഇപ്പോഴാണ് ഈ പോസ്റ്റ് കാണുന്നത്. ഇക്കാര്യം നേരത്തെ പലയിടത്തും വായിച്ചിട്ടുണ്ട്. പല ദേശങ്ങളിലും സാഹചര്യങ്ങളിലും ഭാഷകളിലും കഴിയുന്ന ആളുകള്‍ക്ക് ഒരേ അനുഭവം ഉണ്ടാകുന്നു. അവരുടെ ഹോര്‍മോണുകള്‍ ആ സമയത്ത് ഒരേ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു. എങ്കില്‍ എന്തുകൊണ്ട് മരണശേഷം എല്ലാവര്‍ക്കും, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മുന്‍പ്‌ മരിച്ചുപോയവര്‍ക്കും, ഇതേ അനുഭവം തന്നെ ഉണ്ടായിട്ടുണ്ടാവില്ല. ശരീരത്തില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്ന അനുഭവം ഉള്ളപ്പോള്‍ അവിടെ ഹോര്‍മോണിന് സ്വാധീനം ഉണ്ടാവില്ലല്ലോ. ഇങ്ങനെയുള്ളവര്‍ ആ സമയത്ത് സംഭവിച്ച, ആ മുറിയിലും പുറത്തും, അയാള്‍ അറിയാന്‍ ഒരു സാധ്യതയും ഇല്ലാത്ത കാര്യങ്ങള്‍, നേരില്‍ കണ്ടു എന്ന് പിന്നീട് പറഞ്ഞതായി വായിച്ചിട്ടുണ്ട്. ശരീരത്തിനുള്ളില്‍ മാത്രം ഇരുന്നാല്‍, ആ മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേയ്ക്ക് പോവാതിരുന്നാല്‍ അങ്ങനെ സംഭാവിക്കില്ലല്ലോ. എന്തിനെയും ശാസ്തത്തിന്റെ കണ്ണില്‍ക്കൂടി വിശദീകരിക്കാന്‍ ആവില്ല.

    ReplyDelete
  8. DR. MURALI KRISHNAYUTE...
    MARANANANTHARAM ORU JEEVITHAM UNDO
    ENNA THINE PATTIYULLA PUSTHAKATHIL
    ITHU POLE YULLA ORUPADU VISHADEEKARIKKANAVATHA
    SATHYANGAL PARAYUNNUDU
    IVIDE ORUCHODYAM....
    MANUSHYANU MATHRAME PRETHANGAL ULLO???
    MATTU JEEVIKALKKUM JEEVAJALANGALKKUM OKKE
    ..............................????

    ReplyDelete
  9. സത്യത്തില്‍ ഏതോ നിയോഗം എന്ന നിലയിലാണ് ഞാന്‍ ഈ ബ്ലോഗ്‌ കാണാന്‍ ഇടയാകുന്നത്. ഫേസ് ബുക്കില്‍ അവയവ ദാനത്തെ കുറിച്ച് ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച കുറച്ചു സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ മരിച്ചു കഴിഞ്ഞാലും അയാള്‍ക്ക്‌ വേദന അറിയാന്‍ സാധിക്കും എന്ന ഒരു ഘട്ടം ഉണ്ടെങ്കില്‍ അയാളുടെ അവയവങ്ങള്‍ മുറിച്ചു മാറ്റുന്ന രംഗം എത്ര ഭീതിജനകം ആയിരിക്കും എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. അവയവ ദാനത്തെ കുറിച്ചുള്ള എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനുള്ള ഒരു തിരച്ചിലിനിടയില്‍ ആണ് ബൈജൂസിന്റെ ബ്ലോഗ്‌ ഞാന്‍ കാണുന്നത്. സത്യത്തില്‍ മരണത്തെ കുറിച്ച് അനന്തര ജീവിതത്തെ കുറിച്ചും ഞാന്‍ ചിന്തിക്കാത്ത ദിവസങ്ങളില്ല. മതങ്ങളില്‍ പറയുന്ന പോലെ ഒന്നുമല്ല സത്യം എന്ന ഒരു തോന്നല്‍ എന്നില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടായിരുന്നു.പല അനുഭവങ്ങളും എനിക്കുണ്ടായത് കൊണ്ടാണ് അങ്ങനെ എനിക്ക് തോന്നാന്‍ കാരണം. പണ്ട് കുട്ടി ആയിരിക്കുമ്പോള്‍ ആളുകള്‍ മരിച്ചു എന്നൊക്കെ അറിയുമ്പോള്‍ ഞാന്‍ ആലോചിക്കുമായിരുന്നു മരണം എന്ന സത്യത്തെ കുറിച്ച്. പേടിയായിരുന്നു അന്നൊക്കെ മരിക്കാന്‍.,. പിന്നെ എപ്പോളോ , മരണത്തെ എന്‍റെ സുഹൃത്തായി കാണാന്‍ ഞാന്‍ പഠിച്ചു. അവനുമായി ആശയസംവാദം മനസ്സില്‍ പല കുറി നടത്തി.
    മേലെ പറഞ്ഞ കാര്യങ്ങള്‍ക്ക് സമാനമായി തന്നെ പല സ്വപ്നങ്ങളും ഞാനും കണ്ടു. സ്വപ്നങ്ങള്‍ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. ഒരിക്കല്‍ ഒരു ചെറിയ ഉച്ചമയക്കത്തില്‍ എന്‍റെ ശരീരത്തില്‍ നിന്നും ഭാരമില്ലാത്ത എന്നെ ആരോ പകുതി വഴി പൊക്കിയെടുത്തു. ഞാന്‍ അപ്പോളും നല്ല മയക്കത്തില്‍ ആയിരുന്നു. പക്ഷെ എനിക്ക് അനുഭവിക്കാന്‍ സാധിച്ചു എന്നെ ആരോ എങ്ങോട്ടോ കൊണ്ട് പോകാന്‍ ഒരുങ്ങുന്നതായി. എന്‍റെ മനസ്സില്‍ ഈ ഭൂമി വിട്ടു പോകാനുള്ള വിഷമം കണ്ടിട്ടോ എന്തോ, അയാള്‍ പിടി വിട്ടു. ഞാന്‍ താഴേക്ക്‌ എന്‍റെ ശരീരത്തിലേക്ക് തന്നെ നിലംപതിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി ഉണര്‍ന്നു. മറ്റൊരു സമയത്ത് , ഞാന്‍ കൊടും മഴയില്‍ ആരോ പറഞ്ഞിട്ട് മോട്ടോര്‍ ചലിപ്പിക്കാന്‍ പാടത്തു പോയി. അവിടെ വച്ച് നാല് ഭാഗത്ത്‌ നിന്നും എന്‍റെ മേലേക്ക് വെള്ളം ചീറ്റി അടിക്കപെടുന്നു. ഷോക്ക്‌ അടിക്കുന്ന എന്‍റെ ശരീരത്തെ വിട്ടു കുറച്ചു മാറി ഞാന്‍ ഇതെല്ലാം വീക്ഷിക്കുന്നു. അങ്ങനെ പല തവണ ഞാന്‍ മരിച്ചിരിക്കുന്നു. ഇപ്പോള്‍ മരണം ഒരു സുഖമുള്ള അനുഭവമായാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ കാണുന്ന ഈ ലോകത്തിനും അപ്പുറം ഇതിനേക്കാള്‍ നല്ല ഒരു പ്രകാശപൂരിതമായ ലോകം കാത്തിരിക്കുന്നു എനിക്ക് തോന്നുന്നു. അവിടെ നമുക്ക് വിശപ്പും വേദനയും മറ്റു വികാരങ്ങളും ഒന്നുമില്ല. അവിടെ നമ്മളെ കാത്തു ഒരുപാട് പേരുണ്ട്, നമുക്ക് മുന്നേ മരിച്ചു പോയ നമ്മുടെ മുത്തശ്ശന്മാര്‍ , അമ്മാവന്മാര്‍, അങ്ങനെ കുടുംബക്കാരും നാട്ടുകാരും അവിടെ പാറി നടക്കുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കാത്തു നില്‍ക്കുന്ന അച്ഛനമ്മമാരെ പോലെ നമ്മളെ കാത്തു അവരും എവിടെയോ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായി ഇത് മറ്റുള്ളവര്‍ കണ്ടേക്കാം, ബൈജൂസിന്റെ ഈ ബ്ലോഗ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരാളുടെ വെമ്പലുകള്‍ എനിക്കിതില്‍ കാണാന്‍ സാധിക്കുന്നു.
    ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. .

    ReplyDelete
  10. കുറെയൊക്കെ നിറം പിടിപ്പിച്ച കഥകള്‍ ആണെന്നുറപ്പ്. പക്ഷെ അതിന്റെയൊക്കെ ഇടയില്‍ എവിടെയോ സത്യമുണ്ട്

    ReplyDelete
  11. മതകീയ അടിസ്ഥാനത്തിലാണ് ആത്മാവിനെ ബോധം എന്ന വിശേഷിപ്പിച്ചതെങ്കിൽ അതിനോട് വൈരുധ്യം പുലർത്തേണ്ടിയിരിക്കുന്നു ,,,,,,,,

    ReplyDelete