Wednesday, March 28, 2012

എരിക്ക്: മുട്ടുവേദനയ്ക്കുള്ള സിദ്ധൗഷധം

ഇതും ഒരു അനുഭവക്കുറിപ്പാണ്. ഇന്നലെ കളിക്കാൻ പോയപ്പോൾ, ഏതാണ്ട് 30-31 വയസ് തോന്നിക്കുന്ന എന്റെയൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ, പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു. കളി കഴിഞ്ഞപ്പോൾ, എനിക്കും ഇതുപോലെ മുട്ടുവേദന ഉണ്ടായിരുന്നെന്നും, എന്റെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം എരിക്കിൻ ഇലയിട്ട് കാച്ചിയ വെള്ളം കൊണ്ട് ആവി പിടിച്ചപ്പോൾ മുട്ടുവേദന പമ്പ കടന്നെന്നും അവനോട് ഞാൻ പറയുകയുണ്ടായി. പോരുംവഴിയാണ് ഇതേപ്പറ്റി ഒരു പോസ്റ്റിടണമെന്ന് ആലോചിച്ചത്, നാലാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ ആവട്ടെ എന്ന് കരുതി. തന്നെയുമല്ല, എരിക്കിന്റെ ഔഷധ ഗുണത്തെ കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ തീരെ ഇല്ല താനും!

എന്റെ രണ്ട് കാൽമുട്ടുകൾക്കും വേദന ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. തുടക്കത്തിൽ ഞാനതിനെ വലിയ സീരിയസ് ആയി എടുത്തില്ല, കാരണം ദിവസവും കളിക്കാൻ പോകുന്ന പാർട്ടിയായിരുന്നല്ലോ ഞാൻ! തൊട്ടടുത്തുള്ള "ജോൺ ഓഫ് ഗോഡ്" എന്നൊരു ക്രിസ്ത്യൻ ആശ്രമത്തിൽ ബാസ്റ്റ്ക്കറ്റ് ബോൾ കളിക്കാനാണ് അന്ന് ഞാൻ പോയിക്കൊണ്ടിരുന്നത്. ദ്വുതഗതിയിലുള്ള ചലനങ്ങൾ ഏറെയുള്ള ഒരു കളിയാണല്ലോ ബാസ്ക്കറ്റ് ബോൾ! അത്യാവശ്യം നന്നായി ഓടണം, ഉയർന്ന് ചാടണം, പെട്ടെന്ന് തിരിയുകയും, പിന്നെ കാലുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ വേറെയും...! ഇത്തരം ചലനങ്ങൾ മൂലമാവും മുട്ടുവേദന വന്നതെന്നായിരുന്നു എന്റെ ചിന്ത.

കാരണം എന്തായാലും, ദിവസങ്ങൾ കഴിയുന്തോറും വേദന അധികരിച്ചുകൊണ്ടിരുന്നു. കളിക്കുന്ന സമയം അപ്പോഴുള്ള സ്പിരിറ്റിൽ വേദന അനുഭവപ്പെടാറില്ലെങ്കിലും, അത് കഴിഞ്ഞാലാണ് പ്രശ്നം. അധികനേരം ഒരേ position-ൽ കാൽ നിവർത്തിയോ മടക്കിയോ വയ്ക്കാനാവാത്ത അവസ്ഥയായിരുന്നു ഞാൻ ആദ്യം അനുഭവിച്ച പ്രശ്നം. എനിക്കപ്പോ 29 വയസ്. പ്രായത്തിന്റെ പ്രത്യേകത കൊണ്ടാവണം; ഇത്തരം പ്രശ്നങ്ങളൊക്കെ നിസാരമായി കാണാനേ നാം ശ്രമിക്കൂ.... അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി.

തുറന്നെഴുതുന്നത് കൊണ്ട് ആരും ഒന്നും കരുതരുത്! :) മുട്ടുവേദനയുടെ സീരിയസ്‌നെസ് ഞാൻ മനസിലാക്കുന്നത് ടോയ്‌ലറ്റിൽ പോകാനാവാത്ത ഒരു അവസ്ഥ വന്നപ്പോഴാണ്. അന്ന് വാടക വീട്ടിലാണ് താമസമെന്നതിനാൽ ഇന്ത്യൻ ടോയ്‌ലറ്റാണ് ഉണ്ടായിരുന്നത്. പൂർണ്ണമായി കാൽ മടക്കിയാൽ മാത്രമേ അതിൽ ഇരിക്കാൻ പറ്റൂ (അത് അറിയാല്ലോ, ല്ലേ? LOL). എന്റെ കാലാണെങ്കീ പകുതിയേ മടങ്ങുന്നുള്ളൂ.... എന്ത് ചെയ്യും? പ്രശ്നം വൈഫിനോട് പോലും പറഞ്ഞില്ല, ആദ്യം! സംഗതി നാണക്കേടല്ലേ? അതുകൊണ്ട്, നിന്നും, പകുതി ഇരുന്നും വെള്ളം വച്ചിരുന്ന ബക്കറ്റിനെ "പീഡിപ്പിച്ചും" കൊറേക്കാലം കാര്യം സാധിച്ചു. (ഇന്ന് അതിനെ കുറിച്ചാലോചിക്കുമ്പോ ചിരി വരുന്നു... എന്തൊക്കെ അഭ്യാസങ്ങളായിരുന്നു...! To be serious, അത്തരമൊരു അവസ്ഥ ആർക്കും വരരുതേ എന്നാണ് എന്റെ പ്രാർത്ഥന.)

പ്രശ്നങ്ങൾ അവിടെ അവസാനിച്ചിരുന്നെങ്കിൽ മതിയായിരുന്നു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും വേദന വഷളായിക്കൊണ്ടിരുന്നു. പടികൾ കയറാൻ ആവാതിരിക്കുക, അങ്ങനെ കയറണമെങ്കിൽ തന്നെ കയ്യുടെ സപ്പോട്ട് മുട്ടിന് വേണമെന്ന് വരിക, അധികനേരം നിൽക്കാൻ കഴിയാതിരിക്കുക, ഭാരമുള്ള വസ്തുക്കൾ എടുക്കാനാവാതിരിക്കുക, വേഗതയിൽ നടക്കാനാവാതിരിക്കുക, എന്തിനേറെ പറയുന്നു... സുഗമമായ ലൈംഗികവേഴ്ച പോലും അസാധ്യമാവുക.... എന്നിങ്ങനെ നീളുന്നു മുട്ടുവേദന സമ്മാനിച്ച ശാരീരിക പ്രശ്നങ്ങൾ!!!! ഒരു ഘട്ടത്തിൽ, ഈ മുട്ടുവേദന എന്നെയും കൊണ്ടേ പോവൂ എന്നുപോലും ഞാൻ കരുതി.

അങ്ങനെ മുട്ടുവേദന ഒരു കീറാമുട്ടിയായി ഇരിക്കുമ്പോഴാണ്, ഗുരുനാഥനും സുഹൃത്തുമായ കൃഷ്ണൻ കർത്തയോട് ഫോണിൽ സംസാരിക്കുമ്പോൾ മുട്ടുവേദനയെ കുറിച്ച് ഞാൻ സൂചിപ്പിക്കുന്നത്. പക്ഷേ, അന്ന് അദ്ദേഹം അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് എന്റെ ഓർമ്മ. പിന്നെ, അദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം മുട്ടുവേദന ഒരു വിഷയമായി ഇടയ്ക്ക് കയറി വരാറുള്ളതുകൊണ്ടും, എന്റെ ബുദ്ധിമുട്ടുകൾ എന്റെ സംസാരത്തിലൂടെ മനസിലായതുകൊണ്ടുമാവണം... അദ്ദേഹം ഒരു പ്രതിവിധി നിർദ്ദേശിക്കാൻ തയാറായി.

മുകളിൽ സൂചിപ്പിച്ചത് പോലെ, എരിക്കിന്റെ (calotropis) ഒന്നോ രണ്ടോ ഇലകൾ പറിച്ച്, വെള്ളത്തിലിട്ട് ചൂടാക്കി, ആ വെള്ളത്തിൽ തോർത്തോ ടവ്വലോ മുക്കി, പിഴിഞ്ഞ്, ആ തുണി കാൽമുട്ടിൽ വച്ച് ആവി പിടിക്കുക. ഇതായിരുന്നു അദ്ദേഹം നിർദ്ദേശിച്ച മരുന്ന്! കാര്യം നിസാരം! പക്ഷേ, എരിക്കിൻ ചെടിയെ ഈ ചെന്നൈ മഹാനഗരത്തിൽ എവിടെ പോയി തപ്പും? ഇനി, എരിക്കെന്ന് പറഞ്ഞാ തമിഴിൽ വല്ല തെറിയും ആണെങ്കിലോ? അറിയാവുന്ന ആളുകളോടെല്ലാം എരിക്കിന് കുറിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം മനസിലാക്കി. എരിക്കിന് തമിഴിലും എരിക്ക് തന്നെ. ഹോ! ആശ്വാസം.

പ്രശ്നമെന്താന്ന് വച്ചാ... എരിക്ക് എന്നൊരു ചെടിയെ കുറിച്ച് കേട്ടിട്ടുള്ളതായി ആളുകൾക്ക് അറിയാം, പക്ഷേ അത് എങ്ങനെയിരിക്കുമെന്ന് പറഞ്ഞുതരാൻ ആർക്കും അറിയില്ല. ഏതാണ്ട് ഒരാഴ്ച എരിക്കിനെ തേടി അലഞ്ഞു. ഒടുക്കം, കൃഷ്ണേട്ടനെ വീണ്ടും വിളിച്ചു. ചെടിയെ മനസിലാക്കാനുള്ള ചില ടിപ്പുകൾ അദ്ദേഹവും തന്നു. എങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ, ഏതോ ഒരു യാത്രക്കിടെ, ഒരു അപ്പുപ്പനാണ് എരിക്കിനെ എനിക്ക് കാണിച്ച് തരുന്നത്? "ങേ?, ഇത് വീട്ടിന്റെ മുന്നിലെ ഓടയിൽ നിൽക്കുന്ന ചെടിയല്ലേ?" ഞാൻ ശരിക്കും അന്തംവിട്ടുപോയി. ചതുപ്പ് നിലങ്ങളിലും, തരിശ്-പാഴ് ഭൂമിയിലും നിർലോഭം വളരുന്ന ഒരു ചെടിയാണ് എരിക്ക്.

അന്ന് വൈകിട്ട്, നാലഞ്ച് ഇലകൾ പറിച്ച് വീട്ടിലേക്ക് ചെന്നു. സാറ് പറഞ്ഞപോലെ, വെള്ളത്തിലിട്ട് കാച്ചി ആവി പിടിച്ചു. പറഞ്ഞാ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, പിറ്റേന്ന് രാവിലെ ടോയ്‌ലറ്റിൽ പോകുമ്പോ മുട്ടുവേദന തീരെയുണ്ടായിരുന്നില്ല. എനിക്ക് അത്ഭുതം തോന്നി, പച്ചമരുന്നുകൾ ഇത്ര വേഗം ഫലം നൽകുമോ എന്നോർത്ത്... ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നൊരു സംശയം പോലുമുണ്ടായി, അതും ടോയ്‌ലറ്റിൽ കുത്തിയിരിക്കുമ്പോൾ! :) അന്നുമുതൽ ഇന്ന് വരെ മുട്ടുവേദന വന്നിട്ടില്ല. അതും ആവി പിടിച്ചതോ ഒരേയൊരു തവണ മാത്രം! ഇതിനെ അത്ഭുതമെന്നല്ലാതെ എന്താ പറയ്ക? അന്നുമുതൽ എരിക്ക് എന്നെ സംബന്ധിച്ച് ഒരു സിദ്ധൗഷധമാണ്, നിങ്ങൾക്കും അതങ്ങനെയാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന...

Monday, March 26, 2012

ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം!


അനുഭവത്തിൽ അധിഷ്ഠിതമാണ് ആത്മീയത! അത് കേവലം ആചാരനുഷ്ഠാനങ്ങളിലൂടെയോ, മതപഠനത്തിലൂടെയോ, തീർത്ഥാടനങ്ങളിലൂടെയോ, നേർച്ചകളിലൂടെയോ ഉണ്ടാവണമെന്നില്ല. അതിന് മാനദണ്ഡങ്ങളില്ല, മുഖംനോട്ടമില്ല. ആർക്കും എവിടെ വച്ചും ആത്മീയാനുഭവം സാധ്യമാക്കാം. ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നതും അങ്ങനെയൊരു ആത്മീയാനുഭവത്തെ കുറിച്ചാണ്, എനിക്കുണ്ടായ ഒരു എളിയ ബോധോദയത്തെ കുറിച്ച്! അതുണ്ടായിട്ട് മാസങ്ങളായെന്ന് തോന്നുന്നു...! അതിനെ കുറിച്ച് ഇതുപോലൊരു പൊതുവേദിയിൽ പറയണമെന്നോ, ഡോക്യുമെന്റ് ചെയ്യണമെന്നോ ഇതുവരെ തോന്നിയിരുന്നില്ല. ഇന്നെന്തോ..., അങ്ങനെ തോന്നി! വിശ്വസമുള്ളവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് വെറും മതിഭ്രമമെന്നോ തോന്നലെന്നോ മുദ്രകുത്തി വിശ്വസിക്കാതിരിക്കും! രണ്ടായാലും, എന്നെയത് ബാധിക്കുന്നില്ല.

ജന്മം കൊണ്ടും, ജീവിതം കൊണ്ടും ഞാനൊരു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ, ആ അനുഭവം ക്രിസ്തുവുമായി ബന്ധപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ തന്നെ പള്ളിയും പട്ടക്കാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഓർമ്മ വച്ച നാളുകളിൽ, ഞാനാദ്യമായി പള്ളിയിൽ പോയ ദിവസത്തെ കുറിച്ചുള്ള അവ്യക്തമായ ഓർമ്മകൾ ഇന്നും എന്റെ ബോധമനസിൽ മായാതെ കിടപ്പുണ്ട്. വീടിന് തൊട്ടടുത്ത് തന്നെയുള്ള മലങ്കരപ്പള്ളിയിലെ ഒരു മൂലയിൽ, എഴുന്നേറ്റ് നിൽക്കുന്ന ജനസമൂഹത്തിന് നടുവിൽ, ഇത്തിരിപ്പോന്ന ഞാൻ അമ്മയുടെ സാരിത്തുമ്പ് പിടിച്ച് നിന്നതും, അടുത്ത് നിന്ന അമ്മച്ചിമാരുടെ ഗോഷ്ടികൾ (പ്രാർത്ഥനകൾ) ശ്രദ്ധിച്ചതും, ഒടുവിൽ പ്രസംഗ സമയമെത്തിയപ്പോൾ സമൂഹമാകെ ഇരുന്നതും, ഞാൻ മാത്രം എഴുന്നേറ്റ് നിന്നതും, അങ്ങനെ ജീവിതത്തിലാദ്യമായി അൾത്താരയിൽ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെ ശ്രദ്ധിക്കുന്നതും ഒക്കെ! ക്രൂശിതരൂപം കണ്ടപ്പോൾ ഞാനാകെ പതറിപ്പോയി. "ആരാണത്? എന്തിനാണയാളെ തൂക്കിയിട്ടിരിക്കുന്നത്...?" ഈ ചോദ്യങ്ങൾ അൾത്താരയിലേക്ക് ഉറ്റുനോക്കി ഞാൻ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. അവയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്രകളാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചതും, പിന്നെ ഒരു വൈദീകനാവണമെന്ന ആഗ്രഹത്തെ തുടർന്ന് സെമിനാരിയിൽ കൊണ്ടെത്തിച്ചതും! കുട്ടിക്കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അത്രമാത്രം തീഷ്ണവും ഭക്തിസാന്ദ്രവുമായിരുന്നു എന്റെ കുട്ടിക്കാലത്തെ ആത്മീയജീവിതം!

ദൗർഭാഗ്യകരമെന്ന് പറയാനാവുമോ എന്തോ? എന്നാലും, സെമിനാരി ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴേക്കും കുട്ടിക്കാലത്തുണ്ടായിരുന്ന ആത്മീയ നൈർമല്യം പൂർണ്ണമായും ചോർന്നുപോയിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ, സെമിനാരി പരിശീലനത്തിന്റെ ഭാഗമായി തത്വശാസ്ത്രം അഭ്യസിക്കേണ്ടി വന്നതിനാലും, വിശ്വാസങ്ങളെക്കാൾ ബുദ്ധിയ്ക്കും ശാസ്ത്രത്തിനും അമിതപ്രാധാന്യം കൊടുക്കേണ്ടി വന്നതിനാലുമാവും അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന വിശ്വാസ തീഷ്ണത "വെറും" ബൗദ്ധിക തൃഷ്ണയായി പരിണമിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ പരിശീലിച്ചിരുന്ന പല നല്ല ആത്മീയ ചിട്ടകളും അന്യം നിന്നുപോയി. ഇതിൽ, ക്രിസ്തുവിലുള്ള എന്റെ വിശ്വാസവും പെടും. ക്രിസ്തുവിന്റെയും അവന്റെ സഹനത്തിന്റെയും പ്രസക്തിയെ കുറിച്ചുള്ള അനേകം ചോദ്യങ്ങൾ എന്നെ എപ്പോഴും അലട്ടിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഞാൻ പറഞ്ഞ ആ ആത്മീയാനുഭവം എന്നിൽ ഉണ്ടായത്.

മുമ്പ് സൂചിപ്പിച്ചത് പോലെ, കുറേ മാസങ്ങൾക്ക് മുമ്പാണ്...! എല്ലാ ദിവസവും വൈകിട്ട് ഇവിടെ അടുത്ത് CMI അച്ചന്മാരുടെ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കളിക്കാൻ ഞാൻ പോകുമായിരുന്നു. ഒക്ടോബർ മാസത്തെ കനത്ത മഴയെ തുടർന്ന് വോളിബോൾ കോർട്ട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളെല്ലാം ചേർന്ന് ഇനി മുതൽ ഫുട്ബോൾ കളിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജീവിതത്തിൽ അന്നേവരെ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഞാൻ രണ്ടും കൽപ്പിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടന്നതിനാലും, ഇടക്കിടെ പെയ്ത ചാറ്റൽ മഴയാലും, ആദ്യ നാളുകൾ ആവേശകരമായിരുന്നു. കുട്ടിക്കാലത്തെ ഓർമ്മപ്പെടുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചും പരസ്പരം തള്ളിയിട്ടും ഞങ്ങൾ ആ ദിവസങ്ങൾ ശരിക്കും അർമാദിച്ചു. പക്ഷേ, അധികം നാൾ അത് നീണ്ട് നിന്നില്ല. ബോളിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ കൂട്ടുകാരൻ കാല് മടക്കി ഒറ്റ അടി. ബോളിൽ കൊള്ളേണ്ട അടി എന്റെ പാദത്തിൽ! കാൽ ഛിന്നഭിന്നമാകുന്ന വേദനയോടെ ഞാൻ നിലത്ത് വീണു പിടഞ്ഞു. എല്ലാരും എന്റെ ചുറ്റും ഓടിക്കൂടി. നിലവിളിക്കിടയിൽ ആരും എന്നെ തൊടരുതെന്ന് ഞാൻ കേണപേക്ഷിച്ചു. മൃദുവായ ഒരു സ്പർശനം പോലും താങ്ങാനുള്ള കെൽപ്പ് എന്റെ ശരീരത്തിനപ്പോൾ ഉണ്ടായിരുന്നില്ല. അത്രമാത്രമുണ്ടായിരുന്നു ആ വേദനയുടെ കാഠിന്യം! കുറച്ച് നേരം ഞാനങ്ങനെ തന്നെ ഇരുന്നു. വേദനയ്ക്ക് ലേശം ശമനം കിട്ടിയെന്ന് തോന്നിയപ്പോൾ കളിക്കാൻ പിന്നെയും കൂടി, കുറച്ച് മൊണ്ടിയിട്ടാണെങ്കിലും! അങ്ങനെ ആ ദിവസം അവസാനിച്ചു. പക്ഷേ, കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഗതിയാകെ വഷളാകുന്നത്. കാലിൽ നല്ല നീര്... പിന്നെ അസഹനീയ വേദനയും! കളിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം.... അതുകൊണ്ട് ഞാനതിനെ വലിയ കാര്യമായി എടുത്തില്ല.

രാത്രി ഏതാണ്ട് 12 മണി ആയിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കാലിന്റെ വേദന അപ്പോഴേക്കും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. കാലിലെ വേദന സന്ധിബന്ധങ്ങളിലൂടെ ശരീരമാകെ വ്യാപിക്കുന്നത് പോലെ! ആ വേദനയിൽ ശരീരമാകെ വിറച്ചു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി... പാദത്തിൽ തൊടാനാവാത്ത വിധം ദുസഹമായ വേദന. ചൂടുവെള്ളം കൊണ്ട് ആവി പിടിച്ചുനോക്കി. കാൽ ഉയർത്തി തലയിണയിൽ വച്ചുനോക്കി. യാതൊരു ഫലവും കണ്ടില്ല. അവാച്യമായ വേദന മരണതുല്യമായപ്പോൾ, ഇരു കൈകളും വിരിച്ച്, കണ്ണുകളടച്ച് കട്ടിലിൽ ഞാൻ നീണ്ടുനിവർന്ന് കിടന്നു; ഒന്നുമില്ലാത്തവനെ പോലെ....!

ആ നേരത്താണ് യേശുവിനെ കുറിച്ചുള്ള ചിന്തകൾ യാദൃശ്ചികമായി എന്റെ മനസിൽ ഉദിക്കുന്നത്. ഞാനനുഭവിച്ച കൊടിയ വേദനയുമായി താരതമ്യപ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലല്ലോ എന്ന ഗദ്ഗദമാവണം അവനെ കുറിച്ചുള്ള ചിന്തകൾ എന്നിൽ ഉണർത്തിയത്. കാരണം, ഭാവനയ്ക്ക് അതീതമാം വിധം പീഡകൾ സഹിച്ച ഒരാളാണ് യേശുവും. കട്ടിലിൽ കിടന്ന് ഞാൻ യേശുവിനെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാനനുഭവിച്ച വേദനയെയും ക്രിസ്തു കുരിശിൽ അനുഭവിച്ച വേദനയെയും സമാനപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ കാലിൽ ആണിയടിയേറ്റ അതേ ഭാഗത്ത് തന്നെയാണ് എനിക്കും ക്ഷതമേറ്റിരുന്നത്. അതുകൊണ്ടുതന്നെ, എന്റെ കാലിൽ ഞാനനുഭവിച്ച വേദനയെ ക്രിസ്തുവിന്റെ കാലിലെ ആണിപ്പഴുതുകളിലെ വേദനയുമായി അനുരൂപപ്പെടുത്തി ഞാനതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ വേദനയുടെ തീവ്രത ഉൾക്കൊള്ളാൻ കുരിശിൽ തറക്കപ്പെട്ട വിധം ഞാൻ കട്ടിലിൽ കൈ വിരിച്ച് കിടന്നു, ഒരു പാദത്തിന്മേൽ മറ്റൊരു പാദം കയറ്റിവച്ചു. സ്വർഗത്തിനും ഭൂമിക്കും നടുവിൽ കുരിശിൽ തൂക്കപ്പെട്ടവനായി ഞാൻ സ്വയം ഭാവനയിൽ കണ്ടു. ഞാനിപ്പോൾ ക്രിസ്തുവാണ്. ശരീരമാകെ മുറിവുകളാണെങ്കിലും എന്നെ ഏറെ അലട്ടുന്നത് കാലുകളിലേറ്റ ആണിയടിച്ച മുറിവുകളാണ്. ചർമ്മത്തിൽ നിന്നാരംഭിക്കുന്ന ആ മുറിവ് എല്ലുകൾക്കിടയിലൂടെ, മാംസത്തെ തുറച്ച്, ഒരു പാദത്തിൽ നിന്ന് മറ്റൊരു പാദത്തിലൂടെ, കുരിശ് മരം വരെ നീണ്ട് നിൽക്കുന്നു. ആ ആണിപ്പഴുതിൽ നിന്ന് പ്രവഹിക്കുന്ന രക്തം കുരിശിലൂടെ വാർന്നിറങ്ങി ഭൂമിയെ തണുപ്പിക്കുന്നു. ശരീരഭാരം താങ്ങാനാവാതെ ആണിപ്പഴുതുകൾ വലിഞ്ഞ് വലുതാവുന്നു. ആ വിടവ് സ്വന്തം ആത്മാവിനെ രണ്ട് കഷ്ണമാക്കുന്നതുപോലെ! കാലുകളിൽ ആണിയടിച്ചപ്പോൾ മുഖരിതമായ ചുറ്റികശബ്ദം പ്രപഞ്ചമാകെ പ്രതിധ്വിനിക്കുന്നത് എനിക്ക് കേൾക്കാം, അതിന്റെ തരംഗദൈർഘ്യം എന്റെ നിലവിളിയെ നിഷ്പ്രഭമാക്കുന്നു. വേദന തിങ്ങിയ ആ ധ്യാനാത്മക നിമിഷങ്ങൾ കുറേ നേരം നീണ്ടുനിന്നു. ഒരു കോട്ടുവായയോടെ ആ നിമിഷങ്ങൾ സാവധാനം അവസാനിച്ചു.

ഞാൻ സാധാരണ നിലയിൽ എത്തി. എങ്കിലും കട്ടിലിൽ ആ കിടപ്പ് തുടർന്നു. ഞാനെന്റെ ശ്വാസോച്ഛാസത്തിന്റെ പ്രവേഗം ഉള്ളിന്റെയുള്ളിൽ ഫീൽ ചെയ്തു. ആ മുറയിലെ എന്റെ, എന്റെ ശരീരത്തിന്റെ സാന്നിധ്യം ഞാൻ ഫീൽ ചെയ്തു. അത്രമാത്രം സ്വച്ഛമായിരുന്നു ആ അന്തരീക്ഷം. എന്റെ ശ്രദ്ധ സാവധാനം എന്റെ കാലിലേക്ക് നീണ്ടു. പെട്ടെന്ന് എന്റെ നെറ്റി ചുളിഞ്ഞു... ഇതുവരെ വേദന കൊണ്ട് പുളയുകയായിരുന്നില്ലേ ഞാൻ? ഇപ്പോൾ ആ വേദന എവിടെ? എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. എന്റെ മനസാന്നിധ്യം ഉറപ്പുവരുത്തി. ശരിയാണ്, ഞാൻ സ്വപ്നം കാണുകയല്ല. പക്ഷേ, എന്റെ വേദന എവിടെ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതെന്ത് മറിമായം...?"

ക്രിസ്തുവിന്റെ പീഡകളുമായി സ്വയം അനുരൂപരാവാൻ ശ്രമിക്കുമ്പോൾ പലരുടെയും രോഗങ്ങൾ ശമിക്കാറുള്ളതായി നാം പല കരിസ്മാറ്റിക് ധ്യാനങ്ങളിലും എത്രയോ തവണ കേട്ടിരിക്കുന്നു. അന്നുവരെ എനിക്കതിൽ വിശ്വസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്? ക്രിസ്തു നമുക്ക് വേണ്ടി മരിച്ചെങ്കിൽ, അദ്ദേഹം ചൊരിഞ്ഞ രക്തത്തിനും സഹനത്തിനും അമൂല്യമായ വിലയുണ്ടെന്നും, വെറും രോഗശമനം എന്നതിലുപരി, ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശക്തി അതിനുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. എനിക്കുണ്ടായ അനുഭവം ചെറുതാണ്, വിസ്മരിക്കാവുന്നതാണത്! ഇതിനെക്കാൾ മഹത്തരമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നുപോയി, എല്ലാ അർത്ഥത്തിലും ക്രിസ്തുവുമായി അനുരൂപരാവാൻ ശ്രമിച്ച ഒട്ടനവധി വിശുദ്ധന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും, വിശുദ്ധ ഫ്രാൻസിസ് അസീസിയെ പോലെയുള്ളവരെ, ആവിലായിലെ വിശുദ്ധ ത്രേസ്യയെ പോലെ, കൊച്ചുത്യേസ്യാ പുണ്യവതിയെ പോലെ! അവരുടെയെല്ലാം ആത്മീയാനുഭവത്തിന് മുന്നിൽ ഇതെന്ത്? എങ്കിലും ഒരു കാര്യം ഞാൻ മനസിലാക്കുന്നു; ക്രിസ്താനുഭവം സാധ്യം..! ക്രിസ്തുവിന്റെ പീഢാസഹനത്തെ കുറിച്ചുള്ള ധ്യാനത്തിന്, അതുമായുള്ള താദാമ്യപ്പെടലിന് രോഗങ്ങളെ/വേദനകളെ ദൂരീകരിക്കുക സാധ്യം...! ഇവയെല്ലാം കേവലം മതിഭ്രമമല്ല, അന്ധവിശ്വാസമല്ല. മറിച്ച്, മാനുഷികമായ എല്ലാ പരിമിതികളോടും കൂടി തന്നെ സ്വന്തമാക്കാനാവുന്ന ദൈവീക വരപ്രസാദം... നന്ദി! ഇനിയും ഇത്തരം അനുഭവങ്ങൾക്കായി, അവയിലൂടെയുള്ള ബോധോദയത്തിനായി ആവലോടെ കാത്തിരിക്കുന്നു....!

Thursday, March 1, 2012

കറണ്ടടിച്ച കുട്ടിക്കാലം

വളരുമ്പോൾ ഇവനൊരു ശാസ്ത്രജ്ഞനായിത്തീരുമോ എന്ന് എന്റെ മാതാപിതാക്കൾ ഭയന്ന കാലമായിരുന്നു എന്റെ കുട്ടിക്കാലം! കയ്യിൽ കിട്ടുന്നതെന്തും പൊളിച്ചുനോക്കും, തിരിച്ച് അസംബ്ബിൾ ചെയ്യാനറിയാതെ മിഴിക്കും, പിന്നെ എല്ലാ ശ്രമങ്ങളും വൃഥാവിലാവുമ്പോൾ സാധനം പഴയ പോലെ കുത്തിച്ചാരി വച്ചിട്ട് തന്ത്രപൂർവം സ്ഥലംവിടും... ഇതായിരുന്നു സ്വഭാവം. അങ്ങനെ ഞാൻ നശിപ്പിച്ച വീട്ടുസാധനങ്ങൾക്ക് കൈയ്യും കണക്കും ഇല്ല. ടേപ്പ് റെക്കോർഡർ മുതൽ ടോർച്ച് വരെയുള്ള പല "വിലപിടിച്ച" സാധനങ്ങളും ഇതിൽ ഉൾപ്പെടും. സ്ക്രൂ ഡ്രൈവർ, സ്പാനർ, കട്ടിംഗ് പ്ലെയർ, ചുറ്റിക ഇത്യാദി ഉപകരണങ്ങൾ ഒന്നുമില്ലാതെയാണ് എന്റെ തട്ടിപ്പൊളിക്കൽ പുരോഗമിച്ചത്. ശിലായുഗത്തിൽ മനുഷ്യൻ ഉപയോഗിച്ച കുടക്കമ്പി, കത്തി, കല്ല് തുടങ്ങിയവയായിരുന്നു എന്റെ ആയുധങ്ങൾ. ഇവയെല്ലാം സൂക്ഷിക്കുന്നതിന് ഞാൻ തന്നെ ഉണ്ടാക്കിയ ഒരു മരപ്പെട്ടിയും ഉണ്ടായിരുന്നു. അങ്ങനെ ഞാൻ നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തെ കുറിച്ചാണ് ഈ പോസ്റ്റ്.

നാലാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു... കുടുംബ വീടിന് തൊട്ടടുത്ത് എന്റെപ്പൻ പുതുതായി ഒരു വീട് പണിഞ്ഞ സമയം. ഗൃഹപ്രവേശം കഴിഞ്ഞ് മാസങ്ങളോളം ഞങ്ങടെ വീട്ടിൽ കറണ്ട് ഇല്ലായിരുന്നു. വീട്ടിലുണ്ടായിരുന്നത് വലിയ മണ്ണെണ്ണ വിളക്കുകൾ (മെഴുകുതിരി പോലും അന്നത്ര പോപുലർ അല്ലെന്ന് തോന്നു, ക്രിസ്ത്യൻ പള്ളികളിൽ മാത്രമേ അക്കാലത്ത് മെഴുകുതിരി ഞാൻ ഞാൻ കണ്ടിട്ടുള്ളൂ). സായംസന്ധ്യകളിൽ മണ്ണെണ്ണ വിളക്കിന്റെ ചോട്ടിൽ ഇരുന്നും കിടന്നും ഗൃഹപാഠങ്ങൾ ചെയ്തതും, വിളക്കിന് വേണ്ടി തല്ലുകൂടിയതും, ഈയമ്പാറ്റകളെ വിളക്കിൽ വച്ച് ചുട്ടതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ! അങ്ങനെ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീട്ടിൽ കറണ്ടെത്തി. അന്നുമുതൽ, എന്റെ നിരന്തര നിരീക്ഷണത്തിന് വിധേയമായ ഒരു സംഭവമായിരുന്നു കറണ്ട്, നിങ്ങളുടെ ഭാഷയിൽ വൈദ്യുതി.

അതൊരു അവധി ദിവസമാണെന്ന് തോന്നുന്നു... ബാറ്ററിയിൽ നിർമ്മിച്ച ഉന്തുവണ്ടിയുമായി തേരാപാരാ നടക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു കഷ്ണം വയർ കൈയ്യിൽ കിട്ടുന്നത്. സാമാന്യം നീളമുണ്ടായിരുന്നു അതിന്. കിട്ടുന്നതൊന്നും കളയുന്ന സ്വഭാവമല്ല എന്റേത്, അതിനെ ഭദ്രമായി എന്റെ പണിപ്പെട്ടിയിൽ നിക്ഷേപിച്ചു. കൊറേ കഴിഞ്ഞപ്പോഴാണ് ആ വയർ വച്ച് എന്തേലും ചെയ്താലോ എന്ന ആലോചന മനസിൽ ഉദിക്കുന്നത്. അതോടെ, എന്റെയുള്ളിലെ ശാസ്ത്രജ്ഞൻ മാസ്ക്ക് ധരിച്ച് എന്തിനും സന്നദ്ധനായി. കുടുംബ വീട്ടിൽ പോയി അപ്പുപ്പന്റെ ടോർച്ച് അടിച്ചുമാറ്റി. ടോർച്ചിനെ ഡിസ്മാന്റിൽ ചെയ്ത് ഒരു പ്രാഥമിക നിരീക്ഷണം നടത്തി. (ബൾബ് തെളിയിക്കാൻ അതെങ്ങനെ ബാറ്ററിയിൽ കണക്ട് ചെയ്യണം എന്നുപോലും അറിയാത്ത സമയമായിരുന്നുവെന്ന് ഓർക്കണം.) എന്തൊക്കെയോ മനസിലായി എന്ന് തോന്നിയപ്പോൾ, സ്വന്തമായി ബൾബ് കത്തിക്കാനുള്ള ശ്രമമാരംഭിച്ചു.

മൂർച്ചയേറിയ കുച്ചരിപ്പലുകൾ കൊണ്ട് വയറിന്റെ രണ്ടറ്റത്തെയും പ്ലാസ്റ്റിക് പറിച്ചുകളഞ്ഞ്, ടോർച്ചിൽ നിന്നെടുത്ത ബൾബിനെ മനസിൽ തോന്നിയപോലെ ചെമ്പുകമ്പി കൊണ്ട് വരിഞ്ഞു. സംഗതി തയാർ! അങ്ങനെ സന്തോഷിക്കുമ്പോഴാണ് കമ്പി സ്പർശിക്കാത്ത ഒരു ഭാഗം ബൾബിലുണ്ടെന്ന് ഞാൻ കാണുന്നത്. (ബൾബിന്റെ പിന്നിൽ പോസിറ്റീവ് ചാർജ് ടെച്ച് ആവുന്ന ലെഡ് പൂശിയ സ്ഥലം). ചുറ്റിയ കമ്പി അഴിച്ച്, കുറേകൂടി നീളത്തിൽ ചെമ്പുകമ്പി ബ്ലേഡ് കൊണ്ട് ചെത്തി, പിന്നെയും ബൾബിനെ ചുറ്റി. ബാക്കിവന്ന കമ്പിയുടെ അറ്റം പോസ്റ്റിറ്റീവ് ചാർജിൽ കൊടുത്തു. Twisted-wire pair-ലെ രണ്ട് വയറുകളും ചേർത്താണ് ബർബിൽ ചുറ്റിയതെന്ന് ഓർക്കണം. എല്ലാം ഭംഗിയായി നിർവഹിച്ച് കഴിഞ്ഞപ്പോൾ, വയറിന്റെ മറ്റേ രണ്ടറ്റത്തും ബാറ്ററി കൊടുത്തു നോക്കി. ബൾബ് കത്തുന്നില്ല. അതെന്താ കത്താത്തത്? കുറച്ച് നേരത്തെ മുടിഞ്ഞ ആലോചന... ഇത് ചാർജില്ലാത്ത ബാറ്ററി ആയിരിക്കുമോ, അപ്പൂപ്പനെ പോലെ? ഏതായാലും കറണ്ടിൽ കൊടുത്ത് നോക്കാം! എല്ലാ സാമഗ്രികളും കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.

സ്വിച്ചുകളെല്ലാം ഓഫ് ചെയ്ത്, വയറുകളുടെ രണ്ടറ്റവും സോക്കറ്റിൽ തിരുകി. പിന്നെ, അടുത്ത് കിടന്ന കസേരയിൽ സ്വസ്ഥമായി ഇരുന്നു. ഇനി സ്വിച്ചിട്ടാൽ മാത്രം മതി. അവസാന നിരീക്ഷണമെന്ന് നിലയിൽ അസംമ്പ്ലി മുഴുവൻ പരിശോധിച്ചു. അപ്പോഴാണ്, പോസ്റ്റിവ് ചാർജിലെ ലെഡിൽ ചേർന്നിരിക്കേണ്ട ചെമ്പുകമ്പി വിട്ടുനിൽക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. എത്ര ശ്രമിച്ചിട്ടും അത് ചേർന്നിരിക്കുന്നില്ല. ങാഹാ...! എന്നോടാണോ കളി? കമ്പിയും ലെഡും ചേരുന്ന ഭാഗം തുടയിൽ വച്ച് അമർത്തി. അങ്ങനെ ആ പ്രശ്നവും പരിഹരിച്ചു. അങ്ങനെ, ബൾബിനെ തുടയിൽ വച്ചമർത്തി എത്തിവലിഞ്ഞ് മുകളിലുള്ള സ്വിച്ചിട്ടു. ഠിം!

രക്ത ധമണികളിലൂടെ പേപിടിച്ച നാലഞ്ച് പെരുച്ചാഴികൾ അങ്ങൊട്ടുമിങ്ങോട്ടും ഓടിയാൽ എങ്ങനെയിരിക്കും? തുടയിലിരുന്ന ബൾബ് പൊട്ടിത്തെറിച്ചു. "എന്റമ്മോ" എന്ന് വിളിച്ച് കണ്ണിൽ കണ്ട വാതായനത്തിലൂടെ പുറത്തേക്ക് ഒറ്റ ഓട്ടം. ഇതെല്ലാം ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞു. വിളിയും ഓട്ടവും instinct ആയിരുന്നതിനാൽ ഒരു നൂറ് മീറ്റർ കഴിഞ്ഞപ്പോഴാണ് ബോധം തിരിച്ചുകിട്ടുന്നത്. ഭാഗ്യത്തിന് ആരും കണ്ടില്ല. വിറക്കുന്ന മനസോടെ ഞാൻ തിരിച്ച് നടന്നു. പിന്നെ, പാടത്ത് ഞണ്ട് പിടിക്കാനിരിക്കുന്നത് പോലെ, പമ്മിപ്പമ്മി വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കി. പൊട്ടിയ ബൾബും വയറും സോക്കറ്റിൽ തൂങ്ങിക്കിടക്കുന്നു. മുറ്റത്ത് കുത്തിച്ചാരി വച്ചിരുന്ന മടലെടുത്ത് പമ്പ് ചത്തോന്നറിയാൻ വേണ്ടി കുത്തിനോക്കും പോലെ, ബൾബിനെ സാവധാനം തട്ടി. പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പായപ്പോൾ, വിറകൈകളോടെ സ്വിച്ച് ഓഫ് ചെയ്ത് വയർ സോക്കറ്റിൽ നിന്നൂരി. പിന്നെ, എല്ലാം കൂടി ചുരുട്ടിക്കൂട്ടി ഒറ്റയേറ്. അന്ന് മുഴുവൻ വീട്ടിൽ കറണ്ടില്ലായിരുന്നു. രാത്രി മുഴുവൻ കുറ്റബോധം... ഈശ്വരാ ഞാനെന്താ ഈ ചെയ്തത്? പിറ്റേന്ന് ലൈൻമാൻ വന്ന് ഫ്യൂസ് ശരിയാക്കി. അതോടെ കറണ്ടിനോടുള്ള കൗതുകം അവസാനിച്ചു. ഇന്ന് അന്നത്തെ സംഭവത്തെ കുറിച്ചോർക്കുമ്പോൾ ചിരി വരാറുണ്ട്, ഒപ്പം അത്ഭുതവും! കറണ്ടടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു എന്ന് എന്റെ പേര് പിറ്റേന്ന് പത്രത്തിൽ വാർത്ത വരാതിരുന്നത് പൂർവജന്മപുണ്യം.