Monday, February 20, 2012

തച്ചുടക്കപ്പെട്ട ലോകം (The Broken World)



രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തിക്താനുഭവങ്ങള്‍ മുഴുവൻ നെഞ്ചിലേറ്റി, ബൌദ്ധികമായും സാമൂഹികമായും അന്യവൽക്കരിക്കപ്പെട്ടുപോയ ഒരു വലിയ തലമുറ നമുക്ക് മുന്‍പ് ജീവിച്ചിരുന്നു, അന്‍പതുകളില്‍! യുദ്ധം വരുത്തിവച്ച കൊടും ദാരിദ്രവും അരക്ഷിതാവസ്ഥയും മാത്രമായിരുന്നില്ല അന്ന് ആ തലമുറ നേരിട്ട വെല്ലുവിളികള്‍! സാമൂഹിക അരക്ഷിതാവസ്ഥയെക്കാള്‍, മാനസിക അരക്ഷിതാവസ്ഥ അന്നത്തെ യുവതലമുറയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായി അന്നത്തെ സിനിമകളും കൃതികളും കണ്ടാല്‍ മനസിലാവും. അതിന്റെ പ്രാഭവത്തിൽ, നിരവധി ‘തലതിരിഞ്ഞ’  നിഷേധാത്മക, നൈരാശ്യവാദ ചിന്തകള്‍ തലപൊക്കുകയുണ്ടായി; വിപ്ലവം യുവമനസുകളിൽ ചേക്കേറുകയുണ്ടായി. പരമ്പരാഗതമായ മത-സാമൂഹിക-തത്വശാസ്ത്ര ചിന്തകളെ ഛിന്നഭിന്നമാക്കാൻ കെൽപ്പുള്ളതായിരുന്നു ആ സാമൂഹിക പരിവര്‍ത്തനം.

വെറും ആശയങ്ങളുടെ തലങ്ങളിൽ നിന്ന് മാത്രം ജീവിതത്തിന്റെ നിറവും മണവും നിർണ്ണയിച്ചിരുന്ന തത്വചിന്തകന്മാരുടെ വാക്കുകൾക്കും, വിശക്കുന്നവന് അപ്പം നൽകാത്ത ദൈവത്തെ പ്രകീർത്തിക്കുന്ന മതത്തിനും കാൽക്കാശിന്റെ വിലയില്ലാതായി. വിശപ്പിന്റെ മുന്നിൽ മതവും ചിന്തയും മുട്ടുമടക്കി. മനുഷ്യന്‍റെ അസ്ഥിത്വപരമായ പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന ഇക്കാലഘട്ടത്താണ് അസ്ഥിത്വവാദം (Existentialism) ഉടലെടുക്കുന്നത്. ലോകം കണ്ട അസ്ഥിത്വവാദികള്‍ എല്ലാം തന്നെ ലോകമഹായുദ്ധം പ്രത്യക്ഷമായോ പരോക്ഷമായോ വരുത്തിയ വിനകളിലൂടെ കടന്നുപോയവരാണ്. അവരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ഫ്രഞ്ചുകാരനായ ഗബ്രിയേല്‍ മാര്‍സല്‍ (1889-1973).

ഗബ്രിയേല്‍ മാര്‍സല്‍ ഡിസംബര്‍ ഏഴിന് ജനിച്ചു. അച്ചന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. മാര്‍സലിന് നാല് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട്, രണ്ടാനമ്മയുടെ പരിചരണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ തുടർന്നുള്ള ജീവിതം. അമ്മയെ കുറിച്ചുള്ള ചുരുക്കം ചില ഓര്‍മ്മകളേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാലും, അമ്മയുടെ അദൃശ്യമായ സാന്നിധ്യം മാര്‍സലിനെ എന്നും നയിച്ചിരുന്നു. എട്ടാം വയസില്‍ തന്നെ മാര്‍സല്‍ നാടകങ്ങള്‍ രചിക്കാന്‍ തുടങ്ങി. 1910-ല്‍ തത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1919-ല്‍ വിവാഹിതനായി. ഒന്നാം ലോകമഹായുദ്ധ കാലത്ത്, റെഡ് ക്രോസിന് വേണ്ടി യുദ്ധത്തില്‍ മരണമടഞ്ഞ/കാണാതായ സൈനികരുടെ കണക്കെടുക്കുന്ന അതിഭീകരമായ ജോലി ചെയ്യുമ്പോഴാണ് ഇതൊരു "തച്ചുടക്കപ്പെട്ട ലോകമായി" (The Broken World) മാര്‍സല്‍ വിഭാവനം ചെയ്തത്. തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായ ശരീരങ്ങൾക്ക് നടുവിൽ അദ്ദേഹത്തിന് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

തുടര്‍ന്നങ്ങോട്ട്, ക്ഷണപ്രഭാചഞ്ചലമായ ഒരു ലോകത്തിന്റെ അച്ചുതണ്ടിൽ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തകൾ വികസിച്ചു. The Mystery of Being, Man Against Mass Society, The Existential Background of Human Dignity, Problematic Man, Being and Having തുടങ്ങിയ അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന്റെ വിശ്വവിഖ്യാത പുസ്തകങ്ങളെല്ലാം തന്നെ തച്ചുടക്കപ്പെട്ട ഈ ലോകത്തിന്‍റെ ആഖ്യാനങ്ങളായിരുന്നു.

2006-ലാണ് ഗബ്രിയേല്‍ മാര്‍സലിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും വായിക്കുന്നതിനും എനിക്ക് അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ ചിന്തകളും അംഗീകരിക്കാന്‍ സാധിക്കില്ലെങ്കിലും, അമൂല്യമായ നിരവധി ആശയങ്ങള്‍ അദ്ദേഹത്തിന്‍റെ പഠനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. അത്തരം ചിന്തകളെ ക്രോഡീകരിച്ച്, അക്കാലയളവിൽ ഞാൻ തയാറാക്കിയ "Intersubjectivity – A Treatise on the Philosophy of Gabriel Marcel" എന്ന ലഘുപഠനം വായനക്കാരുടെ മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു! തത്വശാസ്ത്ര പഠനകാലത്ത് ഞാനെഴുതിയ ഈ തീസിസ് നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. ഗബ്രിയേല്‍ മാര്‍സലിന്‍റെ അസ്ഥിത്വവാദ ചിന്തകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പഠന സഹായിയാവട്ടെ എന്ന് ആശിക്കുന്നു! നന്ദി.

Saturday, February 18, 2012

സ്ഥാപനവൽക്കരിക്കപ്പെടുന്ന മനസുകൾ!



"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന കാറല്‍ മാക്സ് പ്രസ്ഥാവന നൂറല്ല, ഇരുനൂറ് ശതമാനവും ശരിയാണ്. മതം മയക്കുമരുന്നിനെക്കാൾ അപകടകാരിയാണെന്ന് വേണമെങ്കിൽ പറയാം. മതം അതിന്റെ ആന്തരീകമായ അർത്ഥത്തിൽ ഒരു വ്യക്തിയുടെ ചേതനയിൽ സത്യന്വേഷണത്തിന്റെ വിത്തുകൾ പാകുന്നതിന് പകരം, തികച്ചും ഉപരിപ്ലവമായി സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് ഈ അപകടങ്ങളൊക്കെ സംഭവിക്കുന്നത്. സ്ഥാപനവൽക്കരിക്കപ്പെടുക എന്ന് പറയുമ്പോൾ കുറേ ദേവാലയങ്ങളോ, അതിനെ ചുറ്റിപ്പറ്റി കുറേ സ്കൂളുകളോ കോളേജുകളോ ആശുപത്രികളോ കെട്ടിപ്പൊക്കി വിശ്വാസജീവിതമെന്നാൽ ഇവയെല്ലാം എന്ത് കളികളിച്ചും നടത്തുകൊണ്ട് പോവുക എന്ന അർത്ഥത്തിൽ മാത്രമല്ല; ഒപ്പം മനുഷ്യ മനസിനെ സത്യത്തിലേക്കുള്ള യാത്രയിൽ ഒരിക്കലും വളരാൻ അനുവദിക്കാതെ തളച്ചിടുക എന്നുകൂടി അർത്ഥമുണ്ട്. ഉദാഹരണമായി, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച് മരിച്ച ബുദ്ധനോ ക്രിസ്തുവോ നബിയോ ചിന്തിച്ച അതേ രീതിയിലൂടെ മാത്രം ചിന്തിക്കാൻ മനസുകളെ വാർത്തെടുക്കുന്ന, അതിനപ്പുറമോ അതീതമോ ആരും ചിന്തിച്ചുപോകരുതെന്ന കാർക്കശബുദ്ധിയുള്ള ഒരുതരം മുരടിച്ച ചിന്താഗതി. ഈ അർത്ഥത്തിൽ, സ്ഥാപനവൽക്കരിക്കപ്പെടുന്നത് മനുഷ്യ മനസുകളാണ്.

സ്വയം സ്ഥാപനവൽകൃതമാവാനുള്ള (institutionalized) പ്രേരണ/പ്രലോഭനം മനുഷ്യ മനസുകൾക്ക് സ്വതവേ ഉള്ളതുകൊണ്ട്, മത മേലാളന്മാരുടെ കുബുദ്ധികൾക്ക് വിശ്വാസികൾ എളുപ്പം വശംവദരാവുന്നു. Slow poisoning നടത്തി അവർ അവരുടെ ചിന്തകളെയും ജീവിതശൈലികളെയും തങ്കൾക്ക് അനുകൂലമാം വിധം മലീമസമാക്കുന്നു. അങ്ങനെ, പതിവായി കിട്ടാറുള്ള വിഷാംശത്തിന്റെ, വീര്യമേറിയ കറുപ്പിന്റെ മതിഭ്രമത്തിൽ (hallucination) അത് നൽകുന്ന നിര്‍വൃതിയില്‍ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് മരിക്കാനും വിശ്വാസികൾ സ്വയം തയാറാവുന്നു, മതത്തിന്റെ വ്യാമോഹങ്ങളിൽ മയങ്ങി സ്വന്തം ഇച്ഛാശക്തിയെയും ചിന്താശക്തിയെയും ഒരിക്കലും ഉപയോഗിക്കാതെ അറവുമേശയ്ക്ക് മുന്നിലും കിട്ടിയ പുല്ലിന്റെ നീരാസ്വദിക്കാൻ വെമ്പൽകാട്ടുന്ന മാടുകളെ പോലെ! എത്ര പരിതാപകരമായ അവസ്ഥ!

മുൻപ് സൂചിപ്പിച്ചതുപോലെ, മനസുകൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ ആത്മീയതയിലെ പ്രതിസന്ധി ആരംഭിക്കുന്നു. മതങ്ങൾ ഏതുമാവട്ടെ, അവ പഠിപ്പിക്കുന്ന സത്യങ്ങൾ ഭാഗീകമാണെന്നും, പരിപൂർണ്ണമായ സത്യത്തിലേക്കുള്ള വെറും ചൂണ്ടുപലകകൾ (means, not ends) മാത്രമാണെന്നുമുള്ള വകതിരിവ് നഷ്ടമായാൽ ആത്മീയാന്വേഷണം അതോടെ വഴിമുട്ടുകയായി. പിന്നെ, ‘ഇത് തന്നെ ലോകം’ എന്ന് സങ്കല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖലോലുപനായി കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന ഭ്രൂണത്തിന്റെ ഒരു ജീവിതം. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന പ്രസവസമയങ്ങളെ ഈ ഭ്രൂണം വെറുക്കുന്നു. അതിനെതിരെ പരമാവധി പൊരുതുന്നു. ഒടുവിൽ, എല്ലാ പോരാട്ടവും വിഫലമായി, തനിക്കപരിചിതമായ ലോകത്തിന്റെ പിള്ളക്കച്ചയിലേക്ക് പിറന്ന് വീഴുമ്പോൾ, അതിന്റെ ചൂടും തണുപ്പും അംഗീകരിക്കാനാവാതെ വാവിട്ടൊരു കരച്ചിൽ! ഇതൊക്കെയല്ലേ നമ്മുടെ ജീവിതങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ബന്ധനങ്ങളില്ലാത്ത, മുൻവിധികളോ ഭയമോ ഇല്ലാത്ത ഒരു തുറന്ന സത്യാന്വേഷണത്തിന്റെ വക്താവ് എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഏറെയുണ്ട്. ബുദ്ധനെയും ക്രിസ്തുവെയും നബിയെയും സൗഹാർദ്ദപൂർവം വെല്ലുവിളിക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? അപരിമേയമായ സത്യത്തിന്റെ അപൂർണ്ണമായ പ്രകടനങ്ങളെന്ന നിലയിൽ, സത്യത്തിലെ വിവിധ വശങ്ങളെന്ന നിലയിൽ, ഒരോ മതവും അതിൽതന്നെ പരിമിതമാണെന്നും, അതിന്റെ പഠനങ്ങളിൽ തെറ്റുകൾ വന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും മനസിലാക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ഒരോ മതവും അപൂർണ്ണമായിരിക്കേ, മറ്റുള്ള മതങ്ങളിലെ സത്യത്തിന്റെ വെളിച്ചം ഉൾക്കൊള്ളാനും, അവയെ ആർശ്ലേഷിക്കാനും കഴിയാത്തത് എന്തുകൊണ്ടാണ്? "You complete me" എന്ന് ഭർത്താവ് ഭാര്യയെ നോക്കിപറയുന്നതുപോലെ, മതങ്ങൾ പരസ്പരം പൂർണ്ണമാക്കുന്നുവെന്നും, ബുദ്ധനും നബിയും ക്രിസ്തുവും വൈരുദ്ധ്യങ്ങൾക്ക് അതീതമായി ഒന്നിക്കുമ്പോൾ മാത്രമേ മതങ്ങളിൽ അന്തർലീനമായി കിടക്കുന്ന സത്യം നമുക്ക് മുന്നിൽ പ്രകാശിക്കുവെന്ന ആന്തരീക ജ്ഞാനം നമുക്കില്ലാതെ പോയത് എന്തുകൊണ്ടാണ്?

പലരുടെയും ആത്മീയജീവിതം പ്രായത്തിനൊത്ത് വളരാത്ത മന്ദബുദ്ധിയാണെന്ന് പറയുന്നതിൽ സത്യത്തിൽ വിഷമമുണ്ട്. അത് പാതിരിയായാലും, പൂജാരിയായാലും എല്ലാം കണക്ക് തന്നെ! എന്തുചെയ്യാൻ? മതത്തിന്‍റെ ആന്തരീക അര്‍ത്ഥങ്ങളിലേക്ക് വലിച്ചെറിയപ്പെടാന്‍ സ്വയം അനുവദിക്കാതെ, ആരുടെയൊക്കെയോ ചിന്തകള്‍ കാണാപ്പാഠം പഠിച്ച് ഇങ്ങനെയങ്ങ് ജീവിക്കുക. വിശ്വാസം എന്ന മൌലീകതയെ താഴ്ത്തിക്കെട്ടാനോ അതിക്ഷേപിക്കാനോ അല്ല ഇതിവിടെ പറയുന്നത്. ഉപരിപ്ലവമായ വിശ്വാസങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് എടുത്തുചാട്ടം നടത്താല്‍ പലരും മടിക്കുന്നുവെന്ന നഗ്നമായ സത്യം പറഞ്ഞന്നേയുള്ളൂ. ആ എടുത്തുചാട്ടത്തില്‍ പറ്റിയേക്കാവുന്ന പരിക്കുകളെ, യാഥാസ്ഥിതിക സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ നാം ഭയക്കുന്നു. ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വയം വിശ്വാസത്തെ ആത്മാര്‍ത്ഥമായി പുനരവലോകനം ചെയ്യാതിരിക്കുന്നത് സ്വന്തം ആത്മാവിനെതിരെ ചെയ്യുന്ന കടുത്ത അപരാധമാണെന്ന് ഞാൻ പറയും.

സ്വന്തം വിശ്വാസത്തെ കണ്ണുമടച്ച് നിഷേധിക്കുക എന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അർത്ഥം. അവ സത്യമാണോ അല്ലയോ എന്ന് ഉരച്ച് നോക്കുക, വിവിധ തലങ്ങളുമായി താരതമ്യം ചെയ്യുകയോ ഒത്തുനോക്കുകയോ ചെയ്ത് സത്യമെന്ന് ബോധ്യമാവുന്നതുവരെ നിഷേധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ശങ്കരാചാര്യരുടെ ആ മനോഭാവം - "നേതി, നേതി" - നമുക്കും ഉണ്ടാവണം. കാണപ്പെടുന്നവയെല്ലാം സത്യമാവണമെന്നില്ല എന്ന അറിവാണ് ശങ്കരാചാര്യരെ യഥാർത്ഥ സത്യാന്വേഷിയാക്കിയതും സത്യത്തിൽ കൊണ്ടെത്തിച്ചതും. "നിഷേധിക്കുക" എന്നത് ഒരു സത്യാന്വേഷണ ഉപാധിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. Cogito ergo sum -ന്റെ (I think, therefore I am) ഉപജ്ഞാതാവായ ഡെക്കാർട്ടും നിഷേധം (denial) എന്ന ഉപാധിയിലൂടെയാണ് സത്യത്തിലേക്ക് സഞ്ചരിച്ചത്. ശാസ്ത്രത്തിന്‍റെ മനോഭാവവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. അങ്ങനെ പുല്‍കിയാല്‍ അത് ഒരു ശാസ്ത്രജ്ഞന്‍റെ മരണമാണ്, ബൌദ്ധികമായ മരണം! ഏതൊരു സിദ്ധാന്തത്തെയും ഒരു Synthasis എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഇതെല്ലാം എന്താണ് നമുക്ക് തുറന്നുകാട്ടുന്നത്? വെറുതേ കുറേ കാര്യങ്ങൾ വിശ്വസിച്ചാൽ എല്ലാം തികഞ്ഞുവെന്ന് വരില്ല. വിശ്വസിക്കുന്നവ സത്യമാണോ എന്ന് ഉരച്ച് നോക്കണം; വലിയ സത്യങ്ങൾ മനസിലാക്കാൻ അവയെ നിഷേധിക്കണം.... ഇങ്ങനെയാണ് സത്യന്വേഷണം പുരോഗമിക്കുന്നത്, സാഹസികമായ വഴികളിലൂടെ!

ഏതെങ്കിലുമൊരു കാര്യം ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള നിഗമനത്തിലെത്താൻ നമുക്കാവില്ല എന്ന സത്യം നമ്മെ എളിമയുള്ളവരാക്കട്ടെ! അത് സത്യന്വേഷണത്തിൽ നമ്മേ ഏറെ സഹായിക്കും. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത തോന്നലുകള്‍ മാത്രമായെന്ന് വരാം. സൌരയുഥത്തിന്‍റെ കേന്ദ്രമായ സൂര്യന്‍ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ, കാണപ്പെടുന്ന സത്യങ്ങള്‍ നമ്മുടെ തോന്നലുകള്‍ മാത്രമായിക്കൂടെ? ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ ഒഴിവുകഴിവുകളോ, മനസിന്‍റെ മരീചികകളോ ആയിക്കൂടേ നാം സത്യമെന്ന് കരുതുന്നവ?

ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? ബുദ്ധനും, യേശും, നബിയും, ശങ്കരാചാര്യരുമെല്ലാം അവർക്കാവുന്ന വിധം സത്യാന്വേഷണം നടത്തി. അവരെ പിന്തുടരുന്നതോടൊപ്പം, അവർ നിർത്തിയ സ്ഥലത്ത് നിന്ന് നമ്മുടെ യാത്ര ആരംഭിക്കാൻ നമുക്ക് കടമയുണ്ട്, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താൻ! ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം! നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങൾക്കുമിഷ്ടം! ഇതൊന്നും അത്ര ശരിയല്ല; നമുക്ക് മാറാം നമുക്ക് വേണ്ടി തന്നെ...!

Tuesday, February 14, 2012

നെയ്ത്തുകാരൻ


നീയെന്നെ ഓർക്കുമോ
എന്നെനിക്കറിയില്ല;
ഓർക്കാം, ഒരുപക്ഷേ
ഓർക്കാതിരിക്കാം!
എന്നാലും നീയറിയുക...
നിന്നെ നിനയ്ക്കാത്ത,
നിന്നോർമ്മകളുണരാത്ത
ഒരു ദിനം പോലുമെൻ
ജീവനിനില്ല,
ഇനിയൊരിക്കലും
ഉണ്ടാവുകയില്ല!

പ്രണയ സുഗന്ധം
എന്നിലാദ്യമായ് പൊഴിച്ച
പനിനീർ പുഷ്പമേ...,
നീയെൻ മലർവാടിയിൽ
ഇല്ലാതെ പോയല്ലോ
എന്ന ദുഃഖമെനിക്കിന്നില്ല.
എങ്കിലും, നിൻ
മുഖം എന്നോർമ്മയിൽ
അവ്യക്തമായോ
എന്ന ഭയമെന്നെ
വിരഹത്തിലാഴ്ത്തുന്നു.
അതിൽ ഞാൻ
നിരാശനാവുന്നു.
ചിലപ്പോഴെങ്കിലും
കണ്ണീർ പൊഴിക്കുന്നു!
നിന്നെയൊന്നോർക്കാൻ,
ആ ചെഞ്ചുണ്ടിലെ
പുഞ്ചിരിയിലലിയാൻ
സംവത്സരങ്ങൾക്കപ്പുറം
എത്തിനോക്കേണ്ട
ദുരവസ്ഥ!
ഇനിയും അതെത്ര നാൾ?

പ്രണയത്തിൻ ആശകൾ
പണ്ടേ മാഞ്ഞുപോയ്;
ഇനിയുള്ളതൊക്കെയും
ഒരു നോക്കുകാണാ-
നുള്ള കൗതുകം!
ഇനി നിന്നെ കാണുമ്പോൾ
നിൻ കുട്ടികൾ
ഒപ്പമുണ്ടാവണം.
അവരെ എനിക്ക്
വാരിപ്പുണരണം,
ഓമന കവിളിൽ
ഉമ്മ കൊടുക്കണം,
പാവകൾ നൽകണം.
പിന്നെ,
നിൻ വീട്ടിലെ ഉമ്മറ-
ത്തിണ്ണയിലിരുന്നൊരു കപ്പ്
കാപ്പി കുടിക്കണം.
ഒക്കുമെങ്കിൽ നിൻ
പ്രാണനാഥൻ വരുമ്പോൾ
ഒപ്പമിരുന്ന് അത്താഴമുണ്ണണം,
നിങ്ങൾക്കൊപ്പം മുട്ടിന്മേൽ നി-
ന്നൽപ്പ നേരം നിത്യ
സഹായ മാതാവിനോട്
പ്രാർത്ഥിക്കണം.
ആ നല്ല വീട്ടിലൊരുനാൾ
അന്തിയുറങ്ങണം.
രാവിലെണീക്കുമ്പോൾ
നിൻ മന്ദഹാസം കാണണം,
അതിലെൻ,
മനസും ശരീരവും
മുല്ലമൊട്ടിലെ തണുത്ത
മഞ്ഞുതുള്ളി പോൽ
എന്നെന്നും ഉറഞ്ഞുനിൽക്കണം!
നീയൊരുക്കിയ
പ്രാതൽ കഴിക്കണം.
പിന്നെ മടങ്ങണം,
എന്നന്നേയ്ക്കുമായി...!
ഇത്രയേ വേണ്ടൂ പ്രിയ സഖീ...
എനിക്കായ് ചെയ്യുവാൻ
നിനക്കുള്ളതെല്ലാം...!

ഒരു നാൾ നിൻ
കുട്ടികൾ ചോദിക്കും
ആരമ്മേ അന്നുവന്ന
ആ അങ്കിൾ?
അന്നു നീ പറയണം:
"എൻ കൂടെ പഠിച്ച
സഹപാഠി, മക്കളേ!"
അങ്ങനെയവർ
എൻ പ്രണയത്തെ
പവിത്രമായ് കരുതട്ടേ!
സ്വന്തമമ്മതൻ തോഴനെ
മനസിൽ കരുതട്ടേ!
എന്നും നിലയ്ക്കുന്ന
ബന്ധങ്ങൾ നെയ്യുവാൻ
അവരും ശ്രമിക്കട്ടെ!

Saturday, February 4, 2012

സ്വപ്നങ്ങളെ നമുക്ക് വ്യാഖ്യാനിക്കാം



ഏതാനും നാളുകൾക്ക് മുമ്പ് കണ്ട ദുഃസ്വപ്നം...! അതാണ് ഇങ്ങനെയൊരു ലേഖനമെഴുതാല്‍ പ്രേരണയായത്. സ്വപ്നം കണ്ടുണർന്നത് മുതല്‍ ഭീകരമായ ഒരു മാനസിക മന്ദത എന്നെ പീഡിപ്പിച്ചു. ഉച്ച കഴിഞ്ഞപ്പോള്‍ എല്ലാം നേരെയായി. പിന്നെ, സ്വപ്നങ്ങളെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് മനസിൽ ഉറപ്പിക്കുകയായിരുന്നു.

ശാസ്ത്രത്തിനും, അതിന്റെ സാങ്കേതികത്വങ്ങൾക്കും ഒരിക്കലും പിടി നല്‍കാത്ത പ്രഹേളികയാണ് "സ്വപ്നം"! ശാസ്ത്രം എത്രയൊക്കെ വളർന്നെന്ന് പറഞ്ഞാലും, നൂറ് ശതമാനവും നീതി പുലർത്തുന്ന ഒരു നിര്‍വചനവും സ്വപ്നം എന്ന പ്രതിഭാസത്തിന് കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത. എങ്കിലും, അതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അവയിൽ, ഏറെ ശ്രദ്ധയാകർഷിച്ചത് ആധുനിക മനശാസ്ത്രജ്ഞത്തിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ നിര്‍വചനമാണ്: "അബോധ മനസില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളാണ് സ്വപ്നങ്ങള്‍".

പക്ഷേ, സഫലമാവാത്ത ആഗ്രഹങ്ങളുടെ ബഹിർഗമനം മാത്രമാണോ സ്വപ്നങ്ങൾ? ആണെന്നും പറയാം, അല്ലെന്നും പറയാം! സാങ്കൽപ്പികം (Fiction) എന്നോ, റിയലിസ്റ്റിക് (Realistic) എന്നോ, വെളിപാട് (Revelation) എന്നോ വിശേഷിപ്പിക്കാവുന്ന, പരസ്പര ബന്ധമില്ലാത്തതും വിസ്മയഭരിതവുമായ എത്രയോ സ്വപ്നങ്ങൾ അനുദിനം നാം കണ്ട് തീർക്കുന്നു... അവയെല്ലാം സഫലമാവാത്ത ആഗ്രഹങ്ങളാണെന്ന് വാദിച്ചാൽ കുഴഞ്ഞത് തന്നെ. അതുകൊണ്ടുതന്നെ, ഫ്രോയിഡിന്റെ സിദ്ധാന്തം പൂർണ്ണമാണെന്ന് കരുതാനാവില്ല. എങ്കിലും, "ഒരോ വ്യക്തിയുടെയും അബോധ മനസിലെ വിവിധ പാളികളുമായി സ്വപ്നങ്ങള്‍ക്ക് ബന്ധമുണ്ട്" എന്ന ഫ്രോയിഡ് നിഗമനത്തെ തള്ളിക്കളയാനും പറ്റുന്നില്ല. ഈ രണ്ടുംകെട്ട അവസ്ഥയിൽ, സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ലേഖനമെഴുതുക അക്ഷരാർത്ഥത്തിൽ അസാധ്യം തന്നെ. അതിനാൽ, ഈ ബൃഹത്തായ ജോലി നിർവഹിക്കാൻ മതങ്ങളുടെ കൂട്ടുപിടിക്കുക എന്ന ഒറ്റ പോംവഴി മാത്രമേയുള്ളൂ.

മുൻപ് സൂചിപ്പിച്ചത് പോലെ, പല സ്വഭാവത്തിൽ പെടുന്ന (Fiction, Realistic and Revelation) സ്വപ്നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്നങ്ങൾ, ഫ്രോയിഡ് പറഞ്ഞതുപോലെ, അബോധ മനസിൽ അടക്കപ്പെട്ടിരിക്കുന്ന വിവിധ ആശകളെയും, ഭയം, കോപം, അരക്ഷിതാവസ്ഥ, നിരാശ, ദൈന്യത തുടങ്ങിയ വികാരങ്ങളെയും പ്രതിഫലിപ്പിക്കുമ്പോൾ, മറ്റ് ചിലവ ദീര്‍ഘ ദര്‍ശനങ്ങളോ വെളിപാടുകളോ ആയിരിക്കാം. അബോധ മനസിൽ ചുരുളഴിയുന്ന പാളികൾക്കനുസൃതം (layers) സ്വപ്നങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. അതിനാൽ തന്നെ, തനിക്ക് തന്നെ അജ്ഞാതമായ സ്വന്തം മാനസികാവസ്ഥയുടെ ഉള്ളറകളിലേക്ക് കൂട്ടികൊണ്ട് പോകാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്, ഒരു വിശകലനത്തിന് സ്വയം മെനക്കെട്ടാൽ! അതിനാൽ, ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന ചെറിയ സ്വപ്നങ്ങൾ പോലും നിസാരങ്ങളായി തള്ളിക്കളയാന്‍ പാടില്ല എന്നാണ് പറഞ്ഞുവരുന്നത്. പ്രത്യക്ഷത്തിൽ വൈരുദ്ധ്യമെന്ന് തോന്നുന്ന സ്വപ്നങ്ങൾ ഒരോന്നിനെയും സസൂഷ്മം വിശകലനം ചെയ്ത് ബന്ധിപ്പിച്ചാല്‍‍, വിലയേറിയ ആത്മീയ-മാനസിക നിഗമനങ്ങളില്‍ എത്തിച്ചേരാനാവുമെന്നതില്‍ സംശയം വേണ്ട. ചില ഉദാഹരണങ്ങളിലൂടെ കടന്നുപോയാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും.

സ്വപ്നങ്ങളെ കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് അനുസരിച്ച്, പാമ്പിനെയോ ഇഴജന്തുക്കളെയോ സ്വപ്നം കാണുന്നത് കുണ്ഡലിനിയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. പാമ്പിനെ കുറിച്ച് ഫ്രോയിഡിന്‍റെ കാഴ്ച്ചപ്പാടും ഏതാണ്ടിതൊക്കെ തന്നെ. മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന ആത്മീയ ശക്തിയുടെ ബഹിർഗമനമായി ഫ്രോയിഡ് പാമ്പുകളെ വിലയിരുത്തുന്നു. എന്നാൽ, അൽപ്പം വ്യത്യസ്തമായി, യുങ് (Jung) എന്ന മനശാസ്ത്രപണ്ഡിതന്‍ പാമ്പിനെ ജന്‍‌മവാസന (instincts), ബോധം എന്നിവ തമ്മിലുള്ള പൊരുത്തക്കേടിനെ കുറിക്കുന്നതായി വിശദീകരിക്കുന്നു.

ഒരു വീടിനെ സ്വപ്നം കാണുകയാണെന്നിരിക്കട്ടെ! അഭിസാരിണിയെ തേടിപ്പോകാനുള്ള മാനസിക പ്രവണതയായിട്ടാണ് ഫ്രോയിഡ് അതിന്റെ കാണുന്നത്. എന്നാൽ യുങിനെ സംബന്ധിച്ച്, വീടും മുറികളും ഒരാളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഛായയാണ്. ഇതുപോലെ, സ്വപ്നത്തിന്റെ കാര്യത്തിൽ ഫ്രോയിഡും യുങും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിരവധിയാണ്. പറവകളെ ശക്തിയുടെ അടയാളങ്ങളായി ഫ്രോയിഡ് കാണുമ്പോള്‍, സ്വാതന്ത്ര്യത്തിന് അഭിവാഞ്ചിക്കുന്ന ആത്മാവായി യുങ് പക്ഷികളെ വീക്ഷിക്കുന്നു. (അതായത്, പറവകളുടെ ശാരീരിക ഘടന ആത്മാവിന്‍റെ ഘടനയെ കുറിക്കുന്നതായി യുങ് പറയുന്നു.

പറക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് ലൈംഗിക അഭിനിവേശത്തെ കുറിക്കുന്നതായി ഫ്രോയിഡ് വാദിക്കുമ്പോള്‍, ധൈര്യം, സ്വാതന്ത്ര്യം, അതീന്ദ്രിയാവസ്ഥ എന്നിവയെ സൂചിപ്പിക്കുന്നതായി യുങും വാദിക്കുന്നു. അതേസമയം, ആധുനിക മനശാസ്ത്രം അനുസരിച്ച്, പറക്കുന്നതായുള്ള സ്വപ്നങ്ങള്‍ അസാമാന്യ കഴിവുകളെ കുറിക്കുന്നു പോലും. ലൈംഗികാവയവങ്ങളെ പ്രദര്‍ശിപ്പിക്കുന്ന, അതിന് പ്രേരണയുള്ളതായുള്ള സ്വപ്നം കണ്ടാല്‍ അനിയന്ത്രിതമായ ലൈംഗികാഭിവാഞ്ചയെ കുറിക്കുന്നതായി ഫ്രോയിഡും, മാനസികമായി മുറിവേല്‍ക്കപ്പെടാനുള്ള സാധ്യതയെ കുറിക്കുന്നതായി യുങും വിശദീകരിക്കുന്നു. ഇനി, ആരെങ്കിലും വിരട്ടുന്നതായോ ഓടിക്കുന്നതായോ സ്വപ്നം കണ്ടാലോ? അത്തരം സ്വപ്നങ്ങള്‍ ബാല്യകാല സംബന്ധിയായ ഭയം, മാനസിക സമ്മര്‍ദ്ദം, ഭീഷണി എന്നിവയെ സൂചിപ്പിക്കുന്നതായിട്ടാണ് ഭൂരിപക്ഷം മനശാസ്ത്രജ്ഞന്മാരും വ്യാഖ്യാനിക്കുന്നത്.

പരാജയം സ്വപ്നം കണ്ടാല്‍ അത് ഫ്രോയിഡിനെ സംബന്ധിച്ച് ലൈംഗിക പരാധീനതകളെ കുറിക്കുമ്പോള്‍, ആധുനിക വ്യാഖ്യാനമനുസരിച്ച് അത് ആത്മനിയന്ത്രണം നഷ്ടമായേക്കുമോ എന്ന ഭയത്തെ സൂചിപ്പിക്കുന്നു. കുതിരകളെ സ്വപ്നം കാണുന്നത് ലൈംഗികാഭിനിവേശത്തെ സൂചിപ്പിക്കുന്നതായി ഫ്രോയിഡ് വ്യാഖ്യാനിക്കുമ്പോള്‍, അത് ആരോഗ്യനിലയെ കുറിക്കുന്നതായി യുങ് പറയുന്നു. (കുതിരകള്‍ ബീജസംയോഗം, സ‌മൃദ്ധി, അതീന്ദ്രിയജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്നതായും ചിലര്‍ പറയുന്നു.)

പര്‍വതാരോഹണമോ, കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നതായോ സ്വപ്നം കണ്ടാല്‍ അത് ശാരീരിക-സാമ്പത്തിക അഭിവൃത്തിയെ കുറിക്കുന്നതായി ഫ്രോയിഡും, ഉന്നതമായ ഏതോ ഘട്ടത്തിലേക്കുള്ള ജീവിതത്തിന്‍റെ മുന്നേറ്റമായി യുങും വിദശീകരിക്കുന്നു. എന്നാല്‍, ആധുനിക മനശാസ്ത്രജ്ഞരുടെ വീക്ഷണമനുസരിച്ച്, ഇത്തരം പര്‍വതാരോഹണങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുക. ഇങ്ങനെ, നാം കാണുന്ന ഓരോ സ്വപ്നത്തെയും ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താല്‍ അവയ്ക്ക് പിന്നില്‍ അനവധി അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഒളിഞ്ഞുകിടക്കുന്നതായി കണ്ടെത്താനാവും.

ഭൂരിപക്ഷം സ്വപ്നങ്ങളും ഉണര്‍ന്നുകഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മറന്നുപോവുകയാണ് പതിവ്. അതിനാല്‍, തുടര്‍ദിവസങ്ങളില്‍ കാണാനിടയുള്ള മറ്റ് സ്വപ്നങ്ങളുമായുള്ള താരതമ്യ പഠനം പലർക്കും അസാധ്യമാവുന്നു. സ്വന്തം സ്വപ്നങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഇനി നോക്കാം.

ഉണര്‍ന്നയുടനെ സ്വപ്നങ്ങൾ മറന്നുപോകാന്‍ ഇടയുള്ളതിനാല്‍, ഉണർന്നയുടനെ സ്വപ്നത്തിൽ എന്താണോ കണ്ടത് അത് നോട്ടുബുക്കില്‍ കുറിച്ചിടുക. താമസംവിനാ ചെയ്യേണ്ട ഒരു കാര്യമാണിത്. പിന്നീട് എഴുതാം എന്ന് കരുതിയാല്‍, ഒരിക്കലും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം സ്വപ്നം മറന്നുപോകാനിടയുണ്ടെന്ന് മാത്രമല്ല, സ്വപ്നത്തിന്റെ കാതലായ അംശം വിട്ടുപോകാനും ഇടയുണ്ട്.

എഴുതാൻ സാധിക്കാത്ത വിധം സ്വപ്നം അത്ര സങ്കീര്‍ണ്ണമാണെങ്കില്‍, കണ്ട കാര്യങ്ങള്‍ വോയിസ് റെക്കോർഡർ ഉപയോഗിച്ച് മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിലോ റെക്കോർഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുകയാണെങ്കിൽ, വാക്കുകൾക്ക് അതീതമായ ദൃശ്യങ്ങളുടെ ഭീകരതയും തീവ്രതയും എളുപ്പം വിനിമയം ചെയ്യാനുമാവും. തന്നെയുമല്ല, സ്വപ്നത്തിലൂടെ നിങ്ങള്‍ അനുഭവിച്ച മാനസികാവസ്ഥ (Feel) ശബ്ദത്തിലൂടെ പ്രതിഫലിക്കുകയും ചെയ്യും. ഏതായാലും, സ്വപ്നം കുറിച്ചിടാനുള്ള എല്ലാ സാമഗ്രികളും കിടക്കരികില്‍ തന്നെ കരുതുക.

ഇനി, എല്ലാ സാമഗ്രികളും തയാറാണെങ്കിൽ തന്നെ, ഉണർന്നയുടൻ ഓർത്തെടുക്കാൻ കഴിയാത്ത വിധം സ്വപ്നങ്ങൾ മറന്നുപോകാം. "ഇന്ന് കാണുന്ന സ്വപ്നം തീർച്ചയായും ഞാൻ എഴുതിവയ്ക്കും" -- എന്ന കൽപ്പന മനസിന് നൽകി, ദൃഢനിശ്ചയത്തോടെ ഉറങ്ങാന്‍ കിടക്കുക എന്നതാണ് ഇതിനെ അതിജീവിക്കാൻ ചെയ്യേണ്ടത്. കൂടാതെ, പ്രശാന്തതയോടെ, ധ്യാനാത്മകതയോടെ സാവധാനം ഉണരുക എന്നതും സ്വപ്നങ്ങൾ മറന്നുപോവാതിരിക്കാൻ ആവശ്യമാണ്. ഇതിൽ, "സാവധാനം ഉണരുക" വളരെ പ്രധാനപ്പെട്ടതാണ്. കോലാഹലങ്ങള്‍ കൊണ്ട് മലീമസമായ ചുറ്റുപാടില്‍, അതിശീഘ്രം ഉറക്കമുണരുമ്പോഴാണ് സ്വപ്നങ്ങൾ കൈവിട്ട് പോകാറുള്ളത്.

ഉണര്‍ന്നയുടന്‍, കണ്ട സ്വപ്നത്തിന്‍റെ മർമ്മപ്രധാനമായ ഭാഗം (climax) ആലോചിച്ച്, അതിനെ ചുറ്റിപ്പറ്റിയുള്ള സീനുകൾ കൃത്യമാക്കി ഒരു തിരക്കഥ രൂപീകരിക്കുക. നിങ്ങള്‍ ഒരു കാട്ടിലൂടെ യാത്ര ചെയ്യുന്നതായി സ്വപ്നം കണ്ടെന്ന് കരുതുക. അവിടെ കാണുന്ന മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എല്ലാം തന്നെ സ്വപ്നത്തിൽ സുപ്രധാനങ്ങളാണ്. പിന്നെ ക്ലൈമാക്സ്! കണ്ട മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്ലൈമാക്സ് വിശദീകരിക്കുമ്പോഴേ സ്വപ്നത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാവൂ.

(അടുത്ത കാലത്ത്, ഞാൻ സത്യസായി ബാബയെ സ്വപ്നം കണ്ടു... അദ്ദേഹത്തെ ഞാൻ പലതവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി യാതൊരു പ്രതിബദ്ധതയും എനിക്കില്ല, എന്റെ അനേകം സുഹൃത്തുക്കൾ തികഞ്ഞ സായി ഭക്തന്മാർ ആണെങ്കിലും. സായിബാബയും ഞാനും എന്റെ കുടുംബ വീട്ടിന് അടുത്തുള്ള കുളത്തിന്റെ അരികിലെ റോഡിലൂടെ നടക്കുന്നതായിട്ടാണ് സ്വപ്നം. നടക്കുമ്പോൾ സായിബാബ എന്നോട് ജീവിതത്തിനാവശ്യമായ അഞ്ച് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു; ഞാനതെല്ലാം കേൾക്കുന്നു. അദ്ദേഹം പറഞ്ഞ ആ അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് എനിക്കോർമ്മയില്ലെങ്കിലും, "ധാർമ്മീകത തികച്ചും ആപേക്ഷികമായ ഒന്നാണ്" എന്നതാണ് അദ്ദേഹത്തിന്റെ സംഭാഷണത്തിലെ രത്നച്ചുരുക്കം എന്ന് ഞാനിപ്പോഴും ഓർമ്മിക്കുന്നു. ഏതായാലും, നടന്ന് നടന്ന് ഞങ്ങൾ ഒരു കടയിൽ കയറുന്നു. ചായ കുടിക്കുന്നോ എന്ന് ഞാൻ ചോദിക്കുന്നു. വേണ്ട എന്നദ്ദേഹം പറയുന്നു. പിന്നെ എന്താണ് വേണ്ടത് എന്ന് ഞാൻ. ഒരു മുറുക്കാൻ വേണമെന്ന് അദ്ദേഹം. കടക്കാരൻ വെറ്റിലത്തട്ടം നീട്ടുന്നു. അതിൽ നിന്ന് ഒരു വെറ്റില എടുത്ത്, ചുണ്ണാമ്പ് പുരട്ടി സായിബാബ വായിലിടുന്നു. "അദ്ദേഹത്തിന് പാക്ക് വേണ്ടേ?" എന്ന് കടക്കാരൻ എന്നോട് ചോദിക്കുന്നു. ഞാൻ സായിബാബയെ നോക്കുമ്പോൾ "വേണ്ട" എന്ന അർത്ഥത്തിൽ അദ്ദേഹം തലയാട്ടുന്നു. ഞാനും ഒരു ചായ കുടിക്കുന്നു. അത് കഴിഞ്ഞ് ഞങ്ങൾ വീണ്ടും നടക്കുന്നു. ഇതായിരുന്നു സ്വപ്നം. രാവിലെ ഉണർന്നയുടനെ സ്വപ്നം അതേപടി ഒന്നുപോലും വിടാതെ ഞാൻ എഴുതിവച്ചു. വൈകിട്ട്, എന്റെ ഗുരുവും ഉറ്റ സുഹൃത്തുമായ കൃഷ്ണൻ കർത്തയെ ഫോൺ ചെയ്ത് സ്വപ്നം വിശദീകരിച്ചു. സ്വപ്നം കേട്ടിട്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചു. വെളിപാട് (vision) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്വപ്നമായിരുന്നു അതെന്നും, അത് സ്ഥാപിക്കാനാണ് അപ്രസക്തമെന്ന് തോന്നിക്കുന്ന ആ മുറുക്കാൻ കടയിലെ എപ്പിസോഡെന്നും അദ്ദേഹം. കാരണം, എൻപതുകളിൽ സായിബാബ മുറുക്കുമായിരുന്നത്രേ! മുറുക്കുമ്പോൾ അദ്ദേഹം ഒരിക്കലും പാക്ക് ഉപയോഗിച്ചിരുന്നില്ല. സ്വപ്നത്തിൽ കണ്ട പോലെ വെറ്റിലയും ചുണ്ണാമ്പും മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ഇക്കാര്യം എനിക്ക് കേട്ടുകേൾവി പോലുമില്ല. പിന്നെങ്ങനെ അത് സ്വപ്നത്തിൽ വന്നു? സ്വപ്നത്തിന്റെ സാധുത സുദൃഢമാക്കുന്നതിനുള്ള ഒരു signature (അല്ലെങ്കിൽ divine touch)  ആണ് ആ മുറുക്കൽ സംഭവം. അത് ഇല്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഇതൊരു സാധാരണ സ്വപ്നമായി എന്റെ ഗുരു പോലും തള്ളിക്കളയുമായിരുന്നു.) ഞാൻ പറഞ്ഞുവന്നത് ഇതാണ്: എല്ലാ സ്വപ്നങ്ങളിലും ഇതുപോലെ ഒരു signature ഉണ്ടായിരിക്കും. അതിനാൽ സ്വപ്നം അതേപടി ഓർത്തെടുക്കുക വളരെ പ്രധാനപ്പെട്ടതാണ്. ചില സ്വപ്നങ്ങള്‍ക്ക് ഇപ്പറഞ്ഞതുപോലെ ഒരു signature-റോ, പ്രമേയമോ ഇല്ലെന്ന് നമുക്ക് തോന്നാം. എന്നാൽ, സ്വപ്നത്തിലെ സന്ദർഭവും സാഹചര്യവും വിലയിരുത്തി യോജിച്ച പ്രമേയം ബുദ്ധിപൂർവം കണ്ടെത്തുകയാണ് വേണ്ടത്.

ഇങ്ങനെ ഒരാഴ്ച തുടര്‍ച്ചയായി കാണുന്ന സ്വപ്നങ്ങളുടെ പ്രമേയങ്ങള്‍ എഴുതിവച്ചാല്‍, അവയെലെല്ലാം പരസ്പരം ബന്ധിപ്പിച്ച് ആ ആഴ്ചയുടെ മുഴുവന്‍ സ്വഭാവത്തെയും വ്യാഖ്യാനിച്ചറിയാന്‍ നിഷ്പ്രയാസം സാധിക്കും. ഇതാണ് ഈ ലേഖനത്തിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ച ഗുട്ടന്‍സ്. വിവിധ തരം കൊച്ചുകൊച്ചു പ്രമേയങ്ങള്‍ ചേര്‍ത്ത് വച്ച്, മനസിന്‍റെ ബൃഹത്തായ ചിത്രം ആവിഷ്ക്കരിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് ഇത്. അത്തരമൊരു ആവിഷ്ക്കാരം നടന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല, ഭാവിയിൽ സ്വപ്നങ്ങളുമായി ബന്ധമുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ കാണുമ്പോൾ അതിന് നിങ്ങൾ സാധിച്ചേക്കാം. (സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾ ഓരോന്നിനും സാർവത്രീകമായ ഒരു അർത്ഥം മനശാസ്ത്രജ്ഞന്മാർ കൽപ്പിച്ച് നൽകീട്ടുണ്ട്, പാമ്പ് ലൈംഗികതയെ കുറിക്കുന്ന എന്ന് പറയുന്നതുപോലെ! വസ്തുക്കളുടെ സാര്‍വ്വത്രീകമായ അര്‍ത്ഥം മനസിലാക്കുന്നതിന് ചില വെബ്സൈറ്റുകള്‍ നമ്മേ സഹായിക്കും. ഉദാഹരണത്തിന് ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് നോക്കൂ.)

സ്വപ്നങ്ങൾക്കും വേണം ഒരു ഡയറിക്കുറിപ്പ്. ഇന്ന് കണ്ട സ്വപ്നം ഇന്നത്തെ എന്റെ ഡയറിക്കുറിപ്പ്. പുക മറയ്ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ ചികഞ്ഞറിയാൻ ഒരുപക്ഷേ അവ നമ്മേ സഹായിച്ചേക്കാം. നന്ദി.