Wednesday, May 30, 2012

നഖക്ഷതം ഏൽപ്പിക്കാതെ!


പരിപൂർണ്ണ നഗ്നയായി, മുഖത്തൽപ്പം നാണവും അതിലുപരി കള്ളച്ചിരിയുമായി മുന്നിൽ നിൽക്കുന്ന പ്രണയിനിയെ ശകാരിച്ചും തലയ്ക്കൊരു കൊട്ടുകൊടുത്തും അവൾ ഊരിയെറിഞ്ഞ ചുരിദാർ കയ്യിലെടുത്ത് ഉടുപ്പിക്കാൻ മുതിരുന്നവൻ... വായുവസ്ത്രം മാത്രമണിഞ്ഞ് പൂമെത്തയിൽ മലർന്നുകിടക്കുന്ന അവളുടെ കക്ഷത്തിനും അരക്കെട്ടിനും ഇടയിലേക്ക് മുഖം അടുപ്പിച്ച് മാതൃവാത്സല്യത്തോടും ഭക്തിയോടും കൂടി നിഷ്ക്കളങ്കനായ ഒരു കുട്ടിയെ പോലെ ചുരുങ്ങുകൂടാൻ ഇഷ്ടപ്പെടുന്നവൻ... സ്വന്തം നെഞ്ചിലേക്ക് പടരാൻ ശ്രമിക്കുന്ന അവളോട് "നീയെന്തായീ കാണിക്കുന്നത്?" എന്ന് ചോദിക്കുന്നവൻ... ഒടുവിൽ, ഒരു നഖക്ഷതം പോലും ഏൽപ്പിക്കാതെ അവളെ വീട്ടിലേക്ക് ബസ് കയറ്റിവിട്ട് തിരിഞ്ഞ് നടക്കുമ്പോൾ പുതുമഴ പെയ്താലെന്ന പോലെ ആകാശത്തേയ്ക്ക് മുഖമുയർത്തുന്നവൻ; വിരിച്ച കൈകളുമായി ഏതോ ഒരു നിർവൃതിയിൽ പുഞ്ചിരിക്കുന്നവൻ... മരണത്തോളം മറക്കാനാവാത്ത തന്റെയീ പ്രണയ മുഹൂർത്തങ്ങളെ ഓർമ്മച്ചെപ്പിൽ ജീവിതകാലമത്രയും മയിൽപ്പീലിത്തണ്ട് പോലെ സൂക്ഷിച്ച് വയ്ക്കുന്നവൻ... ജീവിത സായാഹ്നമെത്തുമ്പോൾ, കാലപ്പഴക്കം സംഭവിച്ച തന്റെ മനസിലെ ബ്ലാക്ക്-ആന്റ്-വൈറ്റ് തിരശീലയിൽ അവളുടെ മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നവൻ... ഒടുവിൽ, അവളെക്കുറിച്ചുള്ള അവ്യക്തമായ ചില സൂചനകളും, ഒപ്പം അവൾ തനിക്ക് സമ്മാനിച്ച 'മാനസിക രതിമൂർച്ചകളും' മക്കൾക്ക് നൽകി മണ്ണോടുമണ്ണായ് എന്നന്നേയ്ക്കുമായി മറയുന്നവൻ... മൂകമായ ശ്മശാനത്തിലൂടെ നടക്കുമ്പോൾ, ചുറ്റുമുള്ള ആയിരക്കണക്കിന് കല്ലറകളിൽ അന്തിയുറങ്ങുന്ന ഒരാളെങ്കിലും അത്തരമൊരുവനായിരുന്നിരിക്കാം എന്ന് എന്റെ മനസ് മന്ത്രിച്ചു.

Friday, May 25, 2012

തെങ്ങിൻ തോപ്പിലെ ദൈവങ്ങൾ!


മാസങ്ങളോളം നീണ്ടുനിന്ന ദേവി ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയാവുകയാണ്. ചില മിനുക്കുപണികളും കുംഭ പ്രതിഷ്ഠയും മാത്രമേ പൂർത്തിയാക്കാനുള്ളൂ... കുംഭ പ്രതിഷ്ഠയുടെ നാളും സമയവും കുറിച്ച് ക്ഷേത്രപ്പണിക്കാൻ ജോലികളെല്ലാം ദ്രുതഗതിയിലാക്കുന്നു. ഒടുവിൽ മുഹൂർത്ത ദിവസം വന്നപ്പോൾ, പൂജകളും മറ്റും കഴിഞ്ഞ് കുംഭവുമായി മൂത്ത ആശാരി ക്ഷേത്രത്തിന്റെ മുകളിലേക്ക് കയറുന്നു. എന്നിട്ട്, അതവിടെ ഉറപ്പിക്കാൻ ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും കുംഭം ഉറയ്ക്കുന്നില്ല. അദ്ദേഹം അറിയാവുന്ന പണികളെല്ലാം തിരിച്ചും മറിച്ചും പയറ്റി നോക്കുന്നു. രക്ഷയില്ല. അദ്ദേഹം താഴെയിറങ്ങി ക്ഷേത്ര ഭാരവാഹികളുമായി ചർച്ചിക്കുന്നു. ക്ഷേത്ര നിർമ്മാണത്തിന്റെ പരിശുദ്ധി കളങ്കപ്പെടുന്ന മാതിരി എന്തെങ്കിലും സംഭവിച്ചോ എന്ന് ആരായുന്നു. ക്ഷേത്ര ഭാരവാഹികൾ കൈമലർത്തുന്നു. ആശാരി പിന്നേം മുകളിൽ കയറി കുംഭമുറപ്പിക്കാൻ ശ്രമപ്പെടുന്നു. നീണ്ട നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ക്ഷമ നശിച്ച ആശാരി ഒരു പുളിച്ച തെറി പാസാക്കുന്നു. ഒരു സാമ്പിളിനായി, "മൈര്! ഇത് കേറുന്നില്ലല്ലോ!" എന്ന് നമുക്ക് അനുമാനിക്കാം. ചെലപ്പോ ഇതിനെക്കാളും ഡോസ് കൂടിയ തെറിയാവും ആശാരി വിളിച്ചത്. ഏതായാലും, ആശാരിയുടെ മുട്ടൻ തെറിയുടെ തൊട്ടുപിന്നാലെ കുംഭം തൽസ്ഥാനത്ത് ഉറയ്ക്കുന്നു. ആശാരി അന്തംവിടുന്നു. പുകഞ്ഞുകൂടിയ മാനസിക സമ്മർദ്ദവും ദേഷ്യവും പുറത്തുവിടാൻ, "Damm it" എന്ന അർത്ഥത്തിലാണ് ആശാരി തെറിവിളിച്ചതെന്ന് നിസംശയം. ഏതായാലും, ഓർക്കാപ്പുറത്ത് ആശാരിയിൽ നിന്നുണ്ടായ തെറിവിളി കേട്ട് ദേവിക്ക് ചിരി വന്നെന്നും, ആശാരിയുടെ സഹജമായ പ്രതികരണത്തിൽ സംപ്രീതയായ ദേവി കുംഭം ഉറപ്പിച്ചെന്നും പറയപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരണിയുടെ ഉൽഭവത്തെ കുറിച്ച് നിലനിൽക്കുന്ന പ്രസിദ്ധമായ ഐതീഹ്യമാണ് ഇത്.

ബ്രഹ്മാവ്, ശിവൻ, വിഷ്ണു, യേശു, നബി, ബുദ്ധൻ എന്നുതുടങ്ങി നമുക്കറിയാവുന്ന എല്ലാ വല്യ കക്ഷികളും തെങ്ങിൻതോപ്പിലെ മാടത്തിൽ ചുറ്റിയിരുന്ന് അന്തിക്കള്ള് മോന്തുന്നതായും, കഞ്ചാവും ഹുക്കയും പുകച്ച് ചീട്ടുകളിക്കുന്നതായും, പിന്നെ കള്ളും കഞ്ചാവും തലയ്ക്ക് പിടിച്ചപ്പോൾ പരസ്പരം തുണിയഴിച്ച് അങ്ങോട്ടും ഇങ്ങോട്ടും ലിംഗത്തിന്റെ വലിപ്പം പരിശോധിക്കുന്നതായും, പിന്നെ നാരദന്റെ ലാപ്‌ടോപ്പിന് ചുറ്റും കൂടി ശ്രീകൃഷ്ണൻ പണ്ട് ഷൂട്ട് ചെയ്ത ഗോപസ്ത്രീകളുടെ കുളി സീൽ ക്ലിപ്പ് കാണുന്നതായും, അതും മടുക്കുമ്പോൾ സായിപ്പിന്റെ ഹാർഡ്‌കോർ പോൺ വീഡിയോകൾ കണ്ട് സ്വയംഭോഗം ചെയ്യുന്നതായും നമുക്കൊരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല. കാരണം, ഇതൊന്നും ദൈവങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ! പക്ഷേ, സത്യം നേരെ തിരിച്ചാണെങ്കിൽ? മ്മടെ കൊടുങ്ങല്ലൂർ അമ്മയെപോലെ, തെറിവിളിയും മദ്യപാനവും ചീട്ടുകളിയും പെണ്ണുപിടിയും അടക്കം സകലമാന തല്ലുകൊള്ളിത്തരങ്ങളെയും അതിന്റേതായ സ്പിരിറ്റിൽ ഉൾക്കൊള്ളാനും അനുമോദിക്കാനും കഴിയുന്നവരാണ് നമ്മുടെ ദൈവങ്ങളെങ്കിൽ...? ഇവയെയൊന്നും ഇഷ്ടപ്പെടാതിരിക്കാൻ മാത്രം അറുബോറന്മാരാണ് മ്മടെ ദൈവങ്ങളെന്ന് ഞാനൊരിക്കലും കരുതുന്നില്ല. ഒരു തമാശ പോലും രസിക്കാൻ കഴിയാത്തവരായിരിക്കുമോ ഈ ദൈവങ്ങൾ? എനിക്ക് തോന്നുന്നില്ല....! മനുഷ്യന്റെ പരിദേവനങ്ങളും കണ്ണീരും ദൈവങ്ങൾക്കെന്തിന്? അവന്റെ പാലഭിഷേകവും വെണ്ണനിവേദ്യങ്ങളും ദൈവങ്ങൾക്കെന്തിന്? ഒരുപക്ഷേ, അവർക്കിഷ്ടം കള്ളും കോഴിയുമാണെങ്കിലോ...?

ഏതായാലും, സത്യം എന്നത് നമ്മുടെ ധാരണകൾക്കും ചിന്തകൾക്കും അതീതമാണെന്ന് ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. സത്യത്തെ കുറിച്ചുള്ള നമ്മുടെ നിർവചനങ്ങൾക്ക് യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഉണ്ടാവണമെന്നില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, സത്യത്തിന് ചുറ്റും ചട്ടക്കൂടുകൾ നിർമ്മിച്ച്, "സത്യം എങ്ങനെ വന്നാലും ഇങ്ങനെയേ ഇരിക്കാൻ തരമുള്ളൂ" എന്ന് സ്ഥാപിക്കുന്ന, അതിലൂടെ സത്യത്തെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ഉപരിപ്ലവമായ മത-സാസ്ക്കാരികതയാണ് നമുക്ക് ചുറ്റും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ, യേശുവിന് മദ്‌ലന മറിയവുമായി ശാരീരിക ബന്ധമുണ്ടെന്ന് കേട്ടാൽ, അദ്ദേഹം കുരിശിൽ നിന്ന് രക്ഷപ്പെട്ടെന്ന് കേട്ടാൽ നമ്മുടെ രക്തം തിളയ്ക്കും. യേശുവിന് പരസ്ത്രീ ബന്ധമുണ്ടായാലും ഇല്ലെങ്കിലും, കുരിശിൽ നിന്ന് രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ഒരു യോഗി എന്ന നിലയിൽ അദ്ദേഹത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. പക്ഷേ, നമ്മടെ ക്രിസ്ത്യാനികളുടെ പരക്കം പാച്ചിൽ കണ്ടാൽ യേശുവിന് ഏതാണ്ട് നഷ്ടപ്പെടാൻ പോവുകയാണെന്ന് തോന്നും. ഹിന്ദുക്കളുടെയും മുസ്ലീംഗങ്ങളുടെയും സ്ഥിതിയും ഇതിൽ നിന്ന് വ്യത്യാസമൊന്നുമല്ല. ഏതായാലും, മതങ്ങളെ പോലുള്ള ആപേക്ഷിക സത്യങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ ഒരു പരുധിവരെ മാത്രമേ സ്ഥാനമുള്ളൂ... അതുകഴിഞ്ഞാൽ, ഓരോ മനുഷ്യനും മതത്തെയും അവന്റെ ധാരണകളെ തന്നെയും അതിലംഘിക്കേണ്ടതുണ്ട്. നാമിന്ന് സത്യമെന്ന് കരുതുന്നവ സത്യവുമായി പുലബന്ധം പോലും ഉള്ളവയായിരിക്കണമെന്നില്ല.

തെങ്ങിൻതോപ്പിലെ ദൈവങ്ങളുടെ 'ആഭാസത്തരങ്ങൾ' ഇനിയും അവസാനിച്ചിട്ടില്ല. ഇനി നടക്കാനിരിക്കുന്നത് ദേവിമാരുടെ ക്യാബറെ ആണ്, അത് കഴിഞ്ഞാൽ വെടിക്കെട്ട്. താല്പര്യമുള്ളവർക്ക് വരാം, പങ്കെടുക്കാം.... Gods are cool; അവർക്ക് മനുഷ്യന്റെ ചങ്ങലകളൊന്നും പുത്തരിയല്ല.

Saturday, May 19, 2012

മതവും പരിണാമവും

അക്കാഡമിക് തലത്തിലും അല്ലാതെയുമായി, കഴിഞ്ഞ 12 വർഷത്തെ തത്വശാസ്ത്രപഠന കാലത്തിനിടയിൽ 'മതവും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി ഒട്ടനവധി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. അത്തരം ഒട്ടുമുക്കാൽ സന്ദർഭങ്ങളിലും, മതത്തെക്കാളേറെ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ് അധികമെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾ...! മതങ്ങൾ കാലഹരണപ്പെട്ടുപോയെന്നും, ജീവിതത്തെയും അതിന്റെ നൂലാമാലകളെയും കുറിച്ച് വിശദീകരിക്കാൻ ശാസ്ത്രം തന്നെ ധാരാളം മതിയെന്നുമുള്ള ചിന്തകൾ യുവാക്കൾക്കിടയിൽ അന്നും ഇന്നും ശക്തമാണ്. ഈ വാർത്തമാനകാലത്തിൽ, ശാസ്ത്രത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ ശാസ്ത്രത്തിന് നൽകാൻ കഴിയുമെന്നും, അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നുമുള്ള അവരുടെ വാദങ്ങൾ ശ്രദ്ധേയമാണ്. ഈ വാദങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിപ്പോകുന്നവരാണ് ഭൂരിപക്ഷം മത പണ്ഡിതന്മാരും.

ശാസ്ത്രം ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുകയാണ്, ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഇന്നല്ലെങ്കിൽ നാളെ ഉത്തരം നൽകാൻ പര്യാപ്തവുമാണ്. എല്ലാം സമ്മതിക്കുന്നു...! എന്നാൽ ഇതിന്റെ അർത്ഥം ശാസ്ത്രം മാത്രമേ വികാസം പ്രാപിക്കുന്നുള്ളൂ എന്നോ, മതത്തിന് അത്തരമൊരു കഴിവില്ല (static) എന്നോ അല്ല. മതവും ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുന്ന ഒന്നാണ്. എന്നാൽ, ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം പേരും മതത്തിന്റെ ഈ ചലനാത്മകതെ മനപ്പൂർവം വിസ്മരിക്കുകയോ, നിസാരമായി കാണുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്യാറുണ്ട്.... മതത്തിന് വളർച്ചയില്ലെന്നാണ് അവരുടെ ധാരണ. എന്നാൽ, ഈ ധാരണ തീർത്തും തെറ്റാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. (മതം എന്നതുകൊണ്ട് ഞാനിവിടെ അർത്ഥമാക്കുന്ന സ്ഥാപിതവൽക്കരിക്കപ്പെട്ട ഏതെങ്കിലുമൊരു സംവിധാനത്തെ അല്ലെന്നും, മനുഷ്യന്റെ ആത്മീയ ബോധത്തെയാണെന്നും (Religious Consciousness) എടുത്ത് പറയുകയാണ്.)

നമുക്കൊരു നിമിഷം ചരിത്രം പരിശോധിക്കാം... മനുഷ്യന്റെ ആത്മീയ ബോധം നൂറ്റാണ്ടുകളിലൂടെ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത. ആ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല; അവസാനിക്കുകയുമില്ല. ശിലായുഗത്തെ മനുഷ്യനെയും ആധുനിക മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, പ്രാകൃതമായ വിശ്വാസങ്ങളിൽ നിന്ന് അദ്വൈതം വരെയുടെ ഉദാത്തമായ ചിന്തകളിലേക്ക് മനുഷ്യബോധത്തിന് വളരാൻ സാധിച്ചെങ്കിൽ, ഈ ബോധം ഇനിയും പക്വത പ്രാപിക്കുമെന്നും, മുമ്പില്ലാത്ത വിധം കുറേ കൂടി വ്യക്തമായ ഉൾക്കാഴ്ചകൾ മനുഷ്യകുലത്തിന് ലഭിക്കത്ത വിധം നിർണ്ണായകമായ വെളിപാടുകൾ സംഭവിക്കുമെന്നുമാണ് എന്റെ ആഴമായ വിശ്വാസം. യേശുവിന്റെയും, നബിയുടെയും ശങ്കരാചാര്യരുടെയും ജനനത്തോടെ മനുഷ്യന്റെ ആത്മീയബോധത്തിന് പുത്തൻ ഉണർവും കുതിച്ചുചാട്ടവും സംഭവിച്ചതുപോലെ, ഇനിയും അത്തരം പ്രതിഭാസങ്ങൾ സംഭവിച്ച് കൂടായ്കയില്ല. പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബോധത്തിന്റെ അടുത്ത നിർണ്ണായക വഴിത്തിരിവ് (turning point) എന്ന നിലയിൽ, മനുഷ്യൻ കുറേ കൂടി കാര്യങ്ങൾ സ്പഷ്ടമായി മനസിലാക്കാൻ കഴിയുന്ന ഒരു ഉന്നത ജീവിയായി (Higher Species) വളർന്നുകൂടായ്കയില്ല.

ബുദ്ധിയുടെയും ബോധത്തിന്റെയും കാര്യത്തിൽ 25 വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെക്കാൾ ഏറെ മെച്ചപ്പെട്ടവരാണ് ഇന്നത്തെ മനുഷ്യൻ. (എന്തിനേറെ പറയുന്നു... നമ്മളെ കടത്തിവെട്ടുന്നവരാണ് നമ്മുടെ മക്കൾ.) വെറും 25 വർഷത്തിനുള്ളിൽ ജീവിച്ചിരുന്ന രണ്ട് തലമുറകൾ തമ്മിൽ ഇത്രയേറെ വ്യത്യാസം പ്രകടമാണെങ്കിൽ, 500 വർഷത്തിന് ശേഷം ജീവിക്കാനിരിക്കുന്ന മനുഷ്യരുടെ സാധ്യതകളെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.... മനുഷ്യബോധത്തിന്റെ (Human Consciousness) ഈ സാധ്യത ആത്മീയബോധത്തിന്റെ (Religious Consciousness) സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പല കാൽപ്പനിക സിനിമകളിലും കാണാറുള്ളതുപോലെ, അന്യഗ്രഹ ജീവികൾക്ക് സമാനമായ ഗ്രഹണശേഷിയോ (Extrasensory Perception - ESP) ബൃഹത്തായ തലച്ചോറോ മനുഷ്യനിൽ വികാസം പ്രാപിക്കുകയാണെങ്കിൽ, മതത്തിലെ കീറാമുട്ടികളെന്ന് കരുതപ്പെടുന്ന അദ്വൈത പോലുള്ള സിദ്ധാന്തങ്ങൾ പുഷ്പം പോല മനസിലാക്കാൻ ഈ Higher Species-ന് ഒരുപക്ഷേ കഴിഞ്ഞേക്കും.... 500 വർഷത്തിന് ശേഷം ജനിക്കുന്ന കുട്ടികൾ നേഴ്സറി സ്ക്കൂളിൽ പഠിക്കുന്നത് ഒരുപക്ഷേ Quantum Mechanics-ഉം, Theory of Relativity-യും, Space and Time travel-ഉം ഒക്കെയായിരിക്കും....! അതിനാൽ, മതത്തിന്റെ സാധ്യത ശാസ്ത്രത്തിൽ നിന്ന് ഒട്ടും പിന്നിലല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

യേശുവിനെയും നബിയെയും ശങ്കരാചാര്യരെയും കുറിച്ച് പറയുന്നതിനിടയിൽ യാദൃശ്ചികമായാണ് പരിണാമത്തിലേക്ക് കയറിയത്. നമുക്ക് തിരിച്ച് വരാം...! സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജന്മമെടുത്ത വേദങ്ങൾ അന്തർലീനമായി കിടന്ന "അദ്വൈതം" എന്ന ചിന്താശകലത്തിന് ഇന്ന് കാണുന്ന ക്രോഡീകൃതരൂപം നൽകിയത് ശങ്കരാചാര്യരാണ്. അതിന് മുമ്പും പിമ്പും മതത്തിന് (മനുഷ്യന്റെ ആത്മീയ ബോധത്തിന്) വികാസം സംഭവിച്ചിട്ടുണ്ട്. ബുദ്ധമതം തന്നെ വിവിധ രൂപത്തിലും ഭാവത്തിലും, ഒടുവിൽ സെൻ ബുദ്ധിസമായും വിവിധ രാജ്യങ്ങളിൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഇതെല്ലാം മതത്തിന്റെ ചലനാത്മകതയല്ലേ സൂചിപ്പിക്കുന്നത്? അതുപോലെ, ആത്മീയ ബോധത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം മാത്രം പരിശോധിക്കുകയാണെങ്കിൽ, മനുഷ്യ ബോധത്തിന് പുത്തൻ വഴിത്തിരിവുകൾ സംഭാവന ചെയ്തുകൊണ്ട് ഒട്ടനവധി യോഗികൾ രംഗപ്രവേശനം ചെയ്തതും കാണാനാവും....! സത്യം മനസിലാക്കിയ അത്തരം യോഗികളുടെ പരമ്പര ഭൂമിയിൽ അന്യം നിന്നുപോയെന്ന് കരുതാനാവില്ല. യോഗികൾ ഇനിയും പിറന്നുകൂടായ്കയില്ല. മനുഷ്യബോധത്തെ മറ്റൊരു തലത്തിലേക്ക് ആനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുകൂടായ്കയില്ല. ഈ സാധ്യതകൾ എല്ലാം തന്നെ, ശാസ്ത്രത്തിന് മാത്രം അവകാശപ്പെട്ടതെന്ന് നാം കരുതുന്ന ചലനാത്മകത മതത്തിനും ഉണ്ടെന്ന് സ്ഥാപിക്കുന്നു. ഒരുവശത്ത് ശാസ്ത്രം വികാസം പ്രാപിക്കുമ്പോൾ, മറ്റൊരു വശത്ത് മതവും വികാസം പ്രാപിക്കുന്നുവെന്നതാണ് യാഥാർത്ഥം. വ്യത്യാസമെന്താന്ന് വച്ചാൽ, ശാസ്ത്രത്തിന്റെ വികാസം കൊട്ടിഘോഷിക്കപ്പെടുന്നു, മതത്തിന്റെ പരിണാമം കൊട്ടിഘോഷിക്കപ്പെടുന്നില്ല. ശാസ്ത്രപണ്ഡിതന്മാരുടെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, "മതത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ മതത്തിന് നൽകാൻ കഴിയും, കാരണം മനുഷ്യന്റെ ആത്മീയ ബോധം വികാസം പ്രാപിക്കുകയാണ്... അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ..."

ഉപസംഹരിക്കും മുമ്പ്.... മതവും ശാസ്ത്രവും ഒരമ്മ പെറ്റ രണ്ട് മക്കളാണെന്നതിൽ സംശയമില്ല. അവർ തമ്മിലുള്ള കലഹവും സ്വരച്ചേർച്ചകളും സ്വാഭാവികം. അതിന്റെ അർത്ഥം ആരെങ്കിലും മറ്റവനെക്കാൾ ശ്രേഷ്ഠനെന്നോ നിസാരനെന്നോ അല്ല. Let them fulfil each other! അത്രേ എനിക്ക് പറയാനുള്ളൂ...!

Thursday, May 10, 2012

മൂന്ന് കുട്ടികൾ...

മൂന്ന് കുട്ടികൾ... അതിലൊരുവന് മൂന്ന് വയസ്; അടുത്തവന് മൂന്നര, മറ്റവന് നാല്.... അവർ മൂവരും എന്റെ വസതിക്കടുത്തുള്ള പലവ്യഞ്ജന കടത്തിണ്ണയിൽ നിരയായിരുന്ന്, ആരെയും ഗൗനിക്കാതെ കളിക്കുകയാണ്. ചാരനിറത്തിലുള്ള ജട്ടി മാത്രമാണ് ഇളയകുട്ടീടെ വേഷം. ഒരുവന് നിക്കർ മാത്രം, ഒപ്പം ഒരു ചുവന്ന ചരട് അരയിലും. അടുത്തവൻ ഷർട്ടും നിക്കറും ഇട്ടിട്ടുണ്ട്. അടുത്തെവിടെയോ കെട്ടിടപ്പണി ചെയ്യുന്ന ആരുടെയോ മക്കളെന്ന് കണ്ടാ തോന്നും. മാതാപിതാക്കൾക്കൊപ്പം പണിസ്ഥലത്തെത്തി, ഒരു പണിയുമില്ലാതെ കളിച്ചുതിരിയുന്ന ചെറുമികളും ചെറുക്കന്മാരും ഇവിടെ സുലഭം. കരിക്കട്ട പോലെ കറുത്തിരിക്കുന്ന അവരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാം.

പതിവ് മുഷിച്ചിലിനിടയിൽ ഒന്ന് പുകവലിക്കാൻ എത്തിയതാണ് ഞാനവിടെ! പുകച്ചുരുളുകൾ ഊതിവിടുമ്പോൾ ഞാനവരെ ശ്രദ്ധിച്ചു. ഒരു ഡെനിം പെർഫ്യൂം ക്യാൻ കൈയ്യിൽ വച്ച് എന്തോ ചെയ്യുകയാണ് അവർ. ഒരുവൻ കല്ലുകൊണ്ട് അതിനെ ഇടിക്കുന്നു; ചെവിയോരം ചേർത്ത് കുലുക്കിനോക്കുന്നു. അടുത്തവൻ അത് പിടിച്ച് വാങ്ങി അവന്റെ വക കുറേ ഇടി സമ്മാനിക്കുന്നു. അതിനെ തുറക്കാൻ ശ്രമിക്കുകയാണെന്ന് നിശ്ചയം. കാരണം, എന്റെ കുട്ടിക്കാലത്തും ഇങ്ങനെ എത്രയോ കുപ്പികൾ തുറക്കാൻ ശ്രമിച്ചിട്ടുണ്ട്, ആരോ അതിനകത്ത് നിധിയൊളിപ്പിച്ച് വച്ചപോലെ!

ഇടിയും  കുലുക്കും ഒരു ഘട്ടം കഴിഞ്ഞപ്പോൾ, ചെറിയവൻ ക്യാൻ വായിൽ വച്ച് ഉറുഞ്ചി. ഞാൻ നെറ്റി ചുളിച്ചു. ഒരുപക്ഷേ, ഇതേതോ പാനിയ ബോട്ടിലാണെന്ന് കരുതീട്ടുണ്ടാവുമോ ഇവർ? എന്റെ ഊഹം തെറ്റിയില്ല. മറ്റവനത് പിടിച്ച് വാങ്ങാൻ ശ്രമിച്ചപ്പോ കാര്യം എനിക്കുറപ്പായി. പെർഫ്യൂം വയറ്റിൽ ചെന്നാൽ എന്താവും സ്ഥിതി? ഞാനടുത്ത് ചെന്ന്, ഒരു പുകച്ചുരുൾ ഊതിവിട്ട്, ഉരചെയ്തു: "ടേയ്... അത് വായിൽ വയ്ക്കക്കൂടാത്!" നിർദ്ദേശം കേട്ട് മൂവരും എന്നെ നോക്കി... ചമ്മി... പിന്നെ അത് മറയ്ക്കാൻ പാൽപ്പുഞ്ചിരി. കുച്ചരിപ്പല്ലിലെ നിഷ്ക്കളങ്കത എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് ചിരിവന്നു.

എന്റെ ശ്രദ്ധ മൂലമുണ്ടായ ലജ്ജയിലും, അപകർഷതയിലും നിന്ന് രക്ഷപ്പെടാൻ, കൊറച്ച് നേരം കറങ്ങിത്തിരിഞ്ഞ് നിന്നിട്ട് മൂവരും പതുക്കെ വലിഞ്ഞു. ക്യാനുമായി മറ്റൊരു വശത്തേക്ക് മാറി. എന്റെ കണ്ണുകളും അവരെ പിന്തുടർന്നു. ക്യാനിന്റെ കൈവശാവകാശത്തെ കുറിച്ച് തർക്കം. പിടിയും വലിയും...! മത്സരം മൂത്തപ്പോൾ, മൂത്തവൻ മൂപ്പ് കാണിച്ചു. ക്യാനെടുത്ത് ഒറ്റയേറ്, അടുത്തുള്ള കോമ്പൗണ്ടിലേക്ക്....! നടുക്കണ്ടം ചെക്കന് ഭാവഭേദമില്ല; മുഖത്ത് നിഷ്ക്രിയത്തം മാത്രം! പക്ഷേ, ഇളയവന് സഹിക്കാനാവുന്നില്ല. അവൻ ഒറ്റക്കരച്ചിൽ...., വിടർക്കെ തുറന്ന കുഞ്ഞൻ വായിലെ കുച്ചരിപ്പല്ലുകൾ പിന്നേം എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് ചിരി. എറിഞ്ഞവൻ പതുക്കെ വലിയുന്നു. "എറിഞ്ഞതും പോരാഞ്ഞിട്ട് വലിയുന്നോടാ, മൈ..." എന്ന ഭാവത്തിൽ കരഞ്ഞവൻ കരഞ്ഞുകൊണ്ടുതന്നെ ഒരു കല്ലെടുക്കുന്നു. മറ്റവൻ ഓടാൻ കാലെടുക്കുന്നു. അതിന് മുന്നേ കല്ല് വായുവിൽ സഞ്ചരിക്കുന്നു. എവിടെ കൊള്ളാൻ? അതിന് ഉന്നംവേണ്ടേ, ആരോഗ്യം വേണ്ടേ? എറി കൊള്ളേണ്ടവൻ പതറിയടിച്ച് നൂറ് വാര അകലെ ചെന്ന് നിന്ന് തിരിഞ്ഞ് നോക്കുന്നു. എനിക്ക് പിന്നേം ചിരി. ഒടുക്കം, മൂവരും പിരിയുന്നു..., ഒപ്പം ഞാനും...!

ഗംഗയെ പോലെ....!


ഗംഗയെ പോലെ....!
ഒരിടത്തും നിൽക്കാതെ,
ആരെയും കാക്കാതെ,
കൂസാതെ,
കുശലം പറയാതെ,
കളിയോടങ്ങളിൽ
ശ്രദ്ധ പതറാതെ,
തിരയിളക്കത്തിൽ
ഭയക്കാതെ,
പരിഭവം പറയാതെ,
ഉറങ്ങാതെ,
വിശ്രമിക്കാതെ,
ധൃതിയിൽ ഒഴുകും
ഗംഗാ നദി പോലെ...!

മുന്നിൽ ഒരു ലക്ഷ്യം,
ഒരു ചിന്ത,
ഒരു സ്വപ്നം,
ഒരേയൊരു ആവേശം....

കടലിൽ പതിക്കുക...,
ലയിക്കുക,
പടരുക,
കടലലയായി മാറുക,
സ്വയം ഇല്ലാതാവുക...!
അതിനാണീ യാത്ര.
അതിനാണീ തിടുക്കം.
തുടക്കം മുതൽ ഒടുക്കം വരെ
ഒരേ വേഗം...
അതിൽ ഒരേ താളം,
ഒരേ ചടുലത,
ഒരേ ഉത്സാഹം....

ആ ഗംഗയെ പോലെ....,
ഞാനുമൊരു യാത്രയിൽ!
കടലിലേക്കുള്ള യാത്രയിൽ...

Tuesday, May 8, 2012

ആൾക്കൂട്ടമേ, നീയെൻ പ്രണയിനി!


ആൾക്കൂട്ടം...!
അതെനിക്കൊരു ആവേശമാണ്.
അപരിചിതരായ ആയിരങ്ങൾ
തിങ്ങിക്കൂടി നിൽക്കുമ്പോൾ,
എന്റെ മനസിൽ
അവളെക്കുറിച്ചുള്ള ഓർമ്മകൾ
എപ്പോഴും വിടരാറുണ്ട്...
ഇവർക്കിടയിൽ അവൾ ഉണ്ടാവുമോ?

ചിലപ്പോൾ!
ചിലപ്പോൾ ഉണ്ടെങ്കിലോ?
അതുകൊണ്ട്, എല്ലാ
ആൾക്കൂട്ടത്തിലും
ഞാനവളെ തിരയാറുണ്ട്;
ഞാനറിയാതെ എന്നിൽ നിന്ന്
പറിച്ചെടുക്കപ്പെട്ട,
എന്റെ പ്രണയവാടിയിൽ
ആദ്യമായ് വിരിഞ്ഞ
എന്റെ ആദ്യാനുരാഗത്തെ...!
ഒരു പക്ഷേ,
അവളിന്ന് വിവാഹിതയാവാം;
അമ്മയായിരിക്കാം...
പക്ഷേ,
അതൊന്നും എന്റെ മനസിന്റെ
ആവേശം കെടുത്തുന്നില്ല.
നഷ്ടപ്പെടലിന്റെയും
വേർപാടിന്റെയും
വേദനയെക്കാൾ വലുതാണോ
അവളിപ്പോൾ ആരെന്നുള്ള ചോദ്യങ്ങൾ?

അവളെ ഒരു നോക്ക് കാണുക...,
ആ മൃദുമന്ദഹാസത്തിൽ
ഒരിക്കൽ കൂടി
മനം മയങ്ങി നിൽക്കുക...
പിന്നെ, അവളുടെ വിരലുകളിൽ
മൃദുവായൊന്ന് സ്പർശിക്കുക...
അത്രമാത്രം!

ഞാൻ നിന്നെ തിരയാറുണ്ട്,
എല്ലാ ആൾക്കൂട്ടത്തിലും!
നീയവിടെ ഉണ്ടാവാനുള്ള
സാധ്യതയില്ലെന്ന്
അറിയാമെങ്കിലും...!
ഇന്നല്ലെങ്കിൽ നാളെ....
ഒരുനാൾ ഞാൻ
നിന്നെ കണ്ടെത്തും,
ഏതെങ്കിലും ജനക്കൂട്ടത്തിനിടയിൽ...!
അതുവരെ, ഞാനീ
ആൾക്കൂട്ടത്തെ പ്രണയിക്കും,
നിന്നെ പ്രണയിച്ചതുപോലെ!
നിന്നെക്കുറിച്ചോർത്ത്
അവർക്കിടയിലൂടെ സഞ്ചരിക്കും...
എന്നിലേക്ക് തിരിയുന്ന
ഓരോ മുഖവും
നീയായിരിക്കണേ
എന്ന പ്രാർത്ഥനയോടെ...!