Wednesday, May 25, 2011

അവൻ ഉറങ്ങട്ടെ, ലോകാന്ത്യത്തോളം!

മടുത്തു!
എത്ര നേരമെന്നു വച്ചാ
കാത്തിരിക്കുക?
നേരം ഒരുപാടു വൈകി
തിരികെ പോകാൻ നേരമായി
ഒരു വാക്ക് പറയാതെ
തിരിച്ചുപോകുന്നതെങ്ങനെ?
കാത്തിരിക്കുക തന്നെ!
ആരെങ്കിലും വന്നിരുന്നെങ്കിൽ?

ഈ കല്ലിന്മേലുള്ള
ഇരിപ്പത്ര പന്തിയല്ല.
ചിറകുകൾ കല്ലിലുരസി
തൂവലുകൾ ഒടിയുന്നു.
പരുപരുത്ത നിലത്തിൽ
ഏറെ നേരമിരുന്ന്
കുണ്ടിയും മരവിച്ചു.
പിന്നെ ചൂടും!
രാത്രിയായാലും
പാറകൾ തണുക്കാൻ വൈകും.

നല്ല ഭാരമുള്ള കല്ല്.
ഉരുട്ടിമാറ്റാൻ അൽ‌പ്പം കടുത്തു.
തടിയോ കമ്പിപ്പാരയോ
സഹായിക്കാൻ ആളോ ഇല്ലാതെ
ഒറ്റയ്ക്കൊരാളെ കൊണ്ട്
ഉരുട്ടിമാറ്റാൻ പാടാ...!
എങ്കിലും,
ചെയ്യേണ്ടിവന്നു.
വേറെ വഴിയില്ലല്ലോ!

കല്ല് മാറ്റിക്കഴിഞ്ഞപ്പോ
കണ്ണുതള്ളിപ്പോയി!
ഒന്നു ക്ഷീണം മാറ്റാൻ
അതിന്റെ മുകളിൽ തന്നെ
ആസനസ്ഥനായി.

ഗുഹ സമാനമായ ഈ
കല്ലറക്കെന്തിനാ
ഇത്രേം വലിയ കല്ല്?
അവിടെയിരുന്ന് ഞാൻ
ആലോചിച്ചു.
ശവശരീരങ്ങൾ
ഓടിപ്പോകുമെന്ന് പേടിച്ചിട്ടാ?
ശവത്തെ കട്ടോണ്ട് പോകുമെന്നാ?
ആയിരിക്കും!
ആർക്കറിയാം?

ദാ ആരോ വരുന്നുണ്ട്!
ഭാവം കണ്ടിട്ട്
അത്ര പന്തിയല്ലല്ലോ!
കള്ളുകുടിയന്റെ മട്ട്.
എങ്കിലും കാര്യം പറയാം.
"അതേ, ഒന്ന് നിൽകൂ!
ഞാനൊരു കാര്യം പറയാം."
"ക്രിസ്തു ഉയർത്തു."

"താനാരാ?" - തിരിച്ചൊരു ചോദ്യം.
"ഞാൻ മാലാഖ.
സ്വർഗത്താണ് വാസം"
"കി ക്കി" - അയാൾ ചിരിച്ചു.
"കി ക്കി ക്കി ക്കി" - തുടർന്ന് ചിരിച്ചു.
പിന്നെ, ആടിയാടി,
വീണെണീറ്റ്
ഇരുട്ടിൽ മറഞ്ഞു.
അപ്പോഴും ചിരി കേൾക്കാം.
"എന്നെ തല്ലണം,
പറയാൻ പോയതിന്!"
എനിക്ക് കുണ്ഠിതം.

സ്വൽ‌പ്പം കഴിഞ്ഞപ്പോ
കക്ഷി വന്നു
"പോയ കാര്യം എന്തായി?" - ഞാൻ കേട്ടു.
"ഒന്നും നടന്നില്ല.
ആൾക്കും വിശ്വാസമില്ല."
"നീയൊരു കാര്യം ചെയ്യ്.
ഇവിടെ തന്നെയിരിക്ക്,
ഒരൽ‌പ്പ സമയം കൂടി.
ഒരിക്കൽ കൂടി പോയ് വരാം."
"അത് വേണോ കർത്താവേ?"
"വേണം..."
"അങ്ങയുടെ ഇഷ്ടം"
ഞാൻ പിന്നേം കല്ലിൽ കയറി.

*************************

"പത്രോസേ... തോമസേ..."
നീട്ടിവിളിച്ചു.
ആരുടെയും അനക്കമില്ല.
"മത്തായി... യോഹന്നാനേ..."
വിളി തുടർന്നു.
സ്വൽ‌പ്പം കഴിഞ്ഞപ്പോ
ഒരു പെണ്ണ് വന്ന്
കതക് തുറന്നു.
"പത്രോസുണ്ടോ?"
"ആരാ?" - പെണ്ണ് ചോദിച്ചു.
"പത്രോസിനെ കാണണം"
പരിസരം കണ്ണോടിച്ച്
അവൾ അകത്തേക്ക് ക്ഷണിച്ചു.

നിലവറ പടികൾ സൂക്ഷിച്ചിറങ്ങി
മെഴുകുതിരി പിടിച്ച്
പെണ്ണ് മുന്നേ നടന്നു.
താഴെച്ചെല്ലുമ്പോൾ ദാ ഇരിക്കുന്നു.

"പത്രോസേ, തോമസേ...
ഇത് ഞാനാ, യേശു!"
ആർക്കും മിണ്ടാട്ടമില്ല.
ഓരോരുത്തരും ഓരോ മൂലയിൽ
ചുരുണ്ടു കൂടിയിരിക്കുകയാണ്,
കുടിയില്ല, കുളിയില്ല.
മൂന്ന് ദിവസമായി
ഒറ്റയിരുപ്പാണ്.
കണ്ണിൽ ഭയം, നിരാശ...
വഞ്ചിക്കപ്പെട്ടതിന്റെ കോപം.
ഒന്നും പറയാനില്ല,
കേൾക്കാനുമില്ല.

*************************

"പോയ കാര്യം എന്തായീ?"
ഞാൻ ചോദിച്ചു.
"ഒന്നും നടന്നില്ല.
ആരും വിശ്വസിക്കുന്നില്ല.
തിരുമുറിവുകൾ ഫലിക്കുന്നില്ല."
സ്വരത്തിൽ രോദനം, നിരാശ!
ഞാൻ മുഖത്തേക്ക് നോക്കി
കർത്താവ് തല കുനിഞ്ഞ് നിൽകുന്നു.

സ്വൽ‌പ്പനേരം മൌനം.
ഇനിയെന്തു ചെയ്യണം?
ഞാൻ കാതോർത്തു.
ചോദിക്കാൻ ധൈര്യമില്ല.
അൽ‌പ്പനേരം കൂടി കഴിഞ്ഞു.
ചോദിച്ചാലോ? വേണ്ട!
വീണ്ടും മൂകത.

നിശബ്ദത ഭേദിച്ച്
കർത്താവ് നിശ്വസിച്ചു.
പിന്നെ,
കല്ലറയിലേക്ക് നടന്നു.
"നീയാ കല്ല് ഉരുട്ടി വച്ചേ...
ഞാനൊന്നുറങ്ങട്ടെ!"

6 comments:

  1. “ഞാൻ മുഖത്തേക്ക് നോക്കി
    കർത്താവ് തല കുനിഞ്ഞ് നിൽകുന്നു.”

    ReplyDelete
  2. '''തിരുമുറിവുകള്‍ ഫലിക്കുന്നില്ല '''

    good one....

    ReplyDelete
  3. മനോഹരം... വളരെ ഇഷ്ടമായി.. പാവം യേശു.. :(

    ReplyDelete
  4. വ്യത്യസ്തമായൊരു ചിന്ത. ഇഷ്ടപെട്ടു :)

    നല്ല ആശയമുള്ളൊരു ‘കഥ’(!)

    ReplyDelete
  5. നല്ല അവതരണം ... :)

    ReplyDelete
  6. ഒരു ഈസ്റ്റർ കവിത.... പത്ത് വർഷത്തെ പഴക്കമുണ്ട് ഈ കവിതയ്ക്ക്. കവിതയെഴുതാനുണ്ടായ സാഹചര്യം ഞാൻ ഇന്നും ഓർക്കുന്നു. അതൊരു ഈസ്റ്റർ ദിനം. രാത്രി 11 മണിക്കാണ് ഈസ്റ്റർ കുർബാന. കുർബാന ആരംഭിച്ചപ്പോൾ, ഏതാണ്ട് എഴുപതോളം കുടുംബക്കാർ ഉള്ള പള്ളിയിൽ കുർബാനയ്ക്ക് വന്നവർ വെറും 15 പേർ. അന്ന് ഞാനൊരു വൈദീകവിദ്യാർത്ഥിയായിരുന്നല്ലോ! സ്വാഭാവികമായും, കുർബാനയ്ക്ക് ആൾക്കാർ വരാത്തതിൽ കുണ്ഠിതം തോന്നി; തന്നെയുമല്ല, എന്റെ വക ഒരു തീപ്പൊരി പ്രസംഗവും ഉണ്ടായിരുന്നു. കുർബാന കഴിഞ്ഞപ്പോ ഒന്ന് രണ്ട് പേരോട് കാര്യം തിരക്കി, എന്താ ആരും പള്ളീൽ വരാത്തതെന്ന്. പാതിരാത്രി വീട് അടച്ചിട്ട് പള്ളീപോകാൻ ആളുകൾക്ക് പേടിയാണത്രേ! മറുപടി എന്നെ ചൊടിപ്പിച്ചു. ജീവനെ ഭയപ്പെടാം, പക്ഷേ സ്വത്തിനെ കെട്ടിപ്പിടിച്ചിരിക്കുന്ന ആളുകളുടെ മനോഭാവം കണ്ടപ്പോൾ ഈർഷ്യ തോന്നി. അതിന്റെ പരിണിതഫലമായി ഉടലെടുത്തതാണീ കവിത. അതിനെക്കാൾ രസകരമായ സംഭവം വേറെ നടന്നു. എഴുതിക്കഴിഞ്ഞപ്പോൾ കവിത കൊള്ളാമെന്ന് തോന്നിയത് കൊണ്ട് മലങ്കരസഭയുടെ മാഗസീനായ ക്രൈസ്തവകാഹളത്തിന് അയച്ചുകൊടുത്തു, അത് പിറ്റേ മാസം പ്രസിദ്ധീകരിച്ച് വരുകയും ചെയ്തു. ഒരു ദിവസം റെക്ടറച്ചന്റെ ഫോൺ. എത്രേം പെട്ടെന്ന് അച്ചനെ വന്ന് കാണണമെന്ന്! അന്ന് കുണ്ടറ പള്ളിയിൽ റീജൻസി ചെയ്യുകയായിരുന്ന ഞാൻ പിറ്റേന്ന് തന്നെ തിരുവനന്തപുരത്തെത്തി. കാര്യമെന്തന്നറിയാതെ മുറിയിൽ ചെന്നു. എന്നെ കണ്ടയുടനെ, മാഗസീനിലെ കവിത മേശപ്പുറത്തേക്ക് വച്ച് അച്ചൻ ചോദിച്ചു: "എന്താ ബ്രദറേ ഇത്?" ഹായ്, എന്റെ കവിത. പക്ഷേ, അച്ചൻ വിശദീകരണം ചോദിക്കുകയാണെന്ന് മനസിലായതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല. "ഒരു വൈദീക വിദ്യാർത്ഥി എഴുതേണ്ട കവിതയാണോ ഇത്?" ചോദ്യം പരുഷത്തോടെയായിരുന്നു. സംഗതി സീരിയസ് ആണെന്ന് മനസിലാക്കിയപ്പോ, ഈസ്റ്റർ കുർബാനയിൽ നടന്ന സംഭവം ഞാൻ വിവരിച്ചു. റെക്ടറച്ചൻ ലേശമൊന്ന് തണുത്തു. എന്നിട്ട് പറഞ്ഞു, "ഈ ആശയം ആവിഷ്ക്കരിക്കാൻ വേറെ എന്തെല്ലാം വഴികളുണ്ട് ബ്രദറേ..." അതായത് കവിത ഒരു കടന്ന കൈയ്യായിപ്പോയീന്ന്... :) ഞാനെഴുതിയ ആദ്യത്തെയും അവസാനത്തെയും ഈസ്റ്റർ കവിതയായിരുന്നു അത്.

    ReplyDelete