Sunday, May 15, 2011

നീയെന്നെ ചാവേറാക്കി

വെട്ടിത്തിളങ്ങുമീ കൺകളിൽ കുത്തുക
ഒരശ്രു കണമെങ്കിലും വരുമോയെന്നറിയുക
പൂഴിമണ്ണും വാരിയെറിഞ്ഞു നോക്കുക
കണ്ണിമ വെട്ടുമോ എന്നും പാർക്കുക

ഇല്ല, നിനക്കാവില്ല, എൻ കരൾ പറിക്കാൻ
വിലങ്ങുകൾ മതിവരില്ലെന്നെ തളയ്ക്കാൻ
അഗ്നികുണ്ഡങ്ങളെ ചവിട്ടിമെതിച്ചയീ
എരിയുന്ന എല്ലുകൾ തല്ലിയുടയ്ക്കാൻ!

ചിന്തുവാനൊരു തുള്ളി ചോരയില്ല-
ധമനിയിൽ, ആത്മഹർഷം ലേവലേശമില്ല
ദയയെന്ന വാക്കിനൊരർത്ഥമില്ല-
എന്നിൽ, നിൻ പേരിനുപോലും സ്ഥാനമില്ല

ചീറ്റപ്പുലികളെ വേട്ടയാടും മുമ്പ്‌
എന്നെ നീ വേട്ടയാടി നോക്കി
ദംഷ്ട്രകൾ മെല്ലെ ആഴ്ത്തിക്കടിച്ച നീ
തിരിവച്ചു, ഉമിക്കുള്ളിലെരിയുന്ന വൈരഭാവം.

നീ പയറ്റിയ യുദ്ധ മുറകളൊക്കെയും
എൻ നിഷ്ക്കളങ്കതയ്ക്കൊരു ബാലപാഠം
നിശബ്ദം മുറുക്കിയ കൊലക്കയറൊക്കെയും
നിഷ്ക്രിയതയ്ക്കൊരു പൂർണ്ണവിരാമം

നീ തന്ന വിഷ ചഷകമെനിക്കിനി
തീ വിഴുങ്ങാനുള്ള പാനപാത്രം
കുത്തിക്കയറ്റിയ അമ്പും വാൾമുനകളും
ഇനിയെൻ പതാകയിലെ യുദ്ധ ചിഹ്നം

കഴുവേറ്റി നീയെൻ മന്ദഹാസങ്ങളെ
വെട്ടിപ്പിളർന്നു നീ ആത്മഹതങ്ങളെ
തെളിവാർന്നയെൻ കണ്ണിൽ വിഷം കുത്തിവച്ചു-
നീയെന്നെ ഏകാന്തഗർത്തത്തിൽ കെട്ടിയിട്ടു

സിംഹാസനാസനസ്ഥനാക്കി അബദ്ധത്തിൽ
സ്വന്തമെന്നു കരുതി മടിയിൽ വച്ചു
എങ്കിലും ഒറ്റി നീ ഞാൻ പോലുമറിയാതെ
എൻ പലകക്കസേരയും കൈയ്യടക്കാൻ!

തേളുകൾ കുത്തിയാൽ പോലും സഹിക്കാം
മദയാന കുത്തി കുടലെടുത്താലുമേ!
പുറകിൽ നിന്നെത്തിയ കഠാരക്കയ്യിൽ
നിൻ വിരൽ കണ്ടു ഞാൻ തുടരെ മരിച്ചു

നീയും എൻ വിധിയും ബലി കഴിച്ചയെൻ-
മൃതദേഹവും ചുട്ടുതിന്നു നിങ്ങൾ
പല്ലും നഖവും ശേഷിച്ചതൊക്കെയും
കാർക്കിച്ചു തുപ്പാൻ തൂക്കിയിട്ടു

കടലൊരു പക്ഷേ വരണ്ടെന്ന്‌ വരികിലും,
അഗ്നിത്തിരമാലകളടങ്ങില്ല എന്നുള്ളിൽ,
ഭൂഖണ്ഡമൊക്കെയും ആഴ്‌ന്നുപോയീടിലും
നിന്നെ കാത്തിരിക്കും ഞാനീ രണഭൂമിയിൽ

അവിടെ ഞാൻ നിൽക്കും, ഇടിവാൾ മുഴക്കും,
ശിരസറ്റുവീണാൽ വിഷച്ചെടിയായ്‌ ജനിക്കും
ചാവേറുപോലെൻ പ്രേതവും അലയും
ഛിന്നിച്ചിതറിച്ചു കോപമടക്കാൻ

5 comments:

  1. തീപ്പൊരി ചിതറുന്ന വരികള്‍..ആശംസകള്‍

    ReplyDelete
  2. നാല്ല ആശയം.
    എങ്കിലും ചില ഭാഗങ്ങൾ വല്ലാതെ മുഴച്ചു നിൽക്കുന്നു.

    ReplyDelete
  3. ഉജ്വലമായ വികാരപ്രകടനം....
    ഗംഭീരമായിരിക്കുന്നു...
    ചോദിച്ചോട്ടെ,
    ആരോടാണീ കോപം..??

    വളരെ നന്നായിട്ടുണ്ട്.
    ഒത്തിരിയാശംസകള്‍...!!!!

    ReplyDelete
  4. ഓരോ സാഹിത്യസൃഷ്ടിയും എഴുത്തുകാരന്റെ ഏതെങ്കിലുമൊരു ജീവിതാനുഭവത്തോട് ബന്ധപ്പെട്ടിരിക്കുമെന്ന് പറയാറുണ്ടെല്ലോ! അത്തരമൊരു അനുഭവം ഈ കവിതയ്ക്ക് പിന്നിലുമുണ്ട്.

    ReplyDelete
  5. അവിടെ ഞാൻ നിൽക്കും, ഇടിവാൾ മുഴക്കും,
    ശിരസറ്റുവീണാൽ വിഷച്ചെടിയായ്‌ ജനിക്കും

    ഒരു നക്സലിനെയോ മാവോയിസ്റ്റിനെയോ ഓർമ്മിപ്പിക്കുന്ന തീവ്രത വാക്കുകൾക്കുണ്ട്‌.

    ReplyDelete