Sunday, May 8, 2011

കിനാവുകൾ കടം പറയുന്നു

വാതിലടച്ച്‌ കുറ്റിയിട്ട ശേഷം വാതിലിൽ തലചാരി ലക്ഷ്മി സുദീർഘമായി നിശ്വസിച്ചു. മുറിക്ക്‌ വെളിയിൽ താൽക്കാലികമായി കെട്ടിയ പാചകപ്പുരയിലെ ട്യൂബ്‌ ലൈറ്റിന്റെ വെട്ടം ജനാലയുടെ ശുപാർശയോടെ അകത്തേക്ക്‌ പ്രവേശിക്കുന്നുണ്ട്‌. കലവറക്കാരുടെ കുശുകുശുപ്പും പാത്രങ്ങൾ ഉരസുന്ന ശബ്ദവും, വൈകിട്ടത്തേക്ക്‌ ഉണ്ടാക്കിയ ഇറച്ചിക്കറിയുടെ മസാല വാസനയും പ്രകാശത്തെ അനുഗമിച്ചു. പാഴാക്കാൻ അധികം സമയമില്ല, ചുവരിൽ വിരൽ പരതി ലക്ഷ്മി ലൈറ്റിന്റെ സ്വിച്ചിൽ അമർത്തി. ആകെ അലങ്കോലമായ മുറി. ഏറെ നാളത്തെ ഇടവേളയ്ക്ക്‌ ശേഷം കുടുംബത്തിൽ നടക്കുന്ന ഇളംതലമുറക്കാരിയുടെ വിവാഹം കെങ്കേമമാക്കാൻ ഒത്തുകൂടിയ ബന്ധുക്കളുടെ പരാക്രമങ്ങളാണിത്‌. സ്ഥാനം തെറ്റിയ കസേരയും മേശയും അതിലെ പുസ്തകങ്ങളും ഒരുവിധം പുനഃക്രമീകരിച്ച ശേഷം, കട്ടിലിൽ അനാഥമായി കിടന്ന ഒരു കൂട്ടം തുണികളെയും പൂക്കളെയും സമ്മാനപ്പൊതികളെയും ഒരു മൂലയിലേക്ക്‌ ലക്ഷ്മി ഒരോന്നായി വലിച്ചെറിഞ്ഞു.

“ലക്ഷ്മിയേ...!” സാരി മാറ്റി ബ്ളൗസിന്റെ ഹുക്കഴിക്കുന്ന നേരത്താണ്‌ ആ വിളി ഉണ്ടായത്‌. “എന്താമ്മേ?” “നീയിങ്ങോന്ന്‌ വേഗം വന്നേ! ഇളയച്ചനും മക്കളും വന്നിരിക്കുന്നു.” “ഞാൻ കുളിക്കാൻ പോവ്വ്വാ...!” “കുളിയെല്ലാം പിന്നെ. നീ വേഗം വാ.” അമ്മയുടെ നിർബന്ധം കേട്ട്‌ ലക്ഷ്മി വായുവിനെ ആഞ്ഞ്‌ തല്ലി. “ഇതാ വരുന്നു!” അലമാരയിൽ തേച്ചുവച്ചിരുന്ന ചുരിദാർ പുറത്തെടുത്ത്‌ വിയർപ്പുണങ്ങിയ ശരീരത്തിൽ മനസില്ലാമനസോടെ കുത്തിക്കയറ്റി ലക്ഷ്മി മുറിയടച്ച്‌ വീണ്ടും പുറത്തേക്ക്‌ പോയി. ഷോളും മുടിയും ഒതുക്കി സ്വീകരണമുറിയിലേക്ക്‌ ചെല്ലുമ്പോൾ ഇളയച്ചനും ഭാര്യയും അവരുടെ രണ്ട്‌ ആണ്മക്കളും അച്ഛനോടും അമ്മയോടും കുശലം പറയുകയായിരുന്നു. “ഹായ്‌... നീയങ്ങ്‌ വളർന്ന്‌ വല്യ പെണ്ണായല്ലോടീ...” ഇളയച്ചന്റെ തലതിരിഞ്ഞ മൂത്തമകൻ ചെന്നപാടെ കമന്റ്‌ പാസാക്കി. “നീയൊന്ന്‌ ചുമ്മാതിരിക്കെടാ ചെക്കാ. പണ്ടത്തെ പോലെ കളിച്ച്‌ നടക്കാൻ അവൾ ഇപ്പോൾ കുട്ടിയൊന്നുമല്ല. നാളെ അവളുടെ കല്യാണമാ. അത്‌ മറക്കണ്ട.” ഇളയമ്മ മകനെ ശാസിച്ചു. “അപ്പോ കല്യാണം കഴിഞ്ഞയുടൻ ലക്ഷ്മി അമേരിക്കയിലേക്ക്‌ പോവുവാ അല്ലേ!” ഇളയച്ചൻ സ്നേഹപൂർവം ചോദിക്കുമ്പോൾ അമ്മയുടെ മുഖം പതിവില്ലാതെ വിനയാന്വിതമാകുന്നത്‌ ലക്ഷ്മി ശ്രദ്ധിച്ചു. “അതെ, ചെക്കന്‌ ഒരു മാസമേ ലീവുള്ളൂ,” അമ്മ പറഞ്ഞു. “അമേരിക്കയിലെ വല്യൊരു കമ്പനിയിലെ എഞ്ചിനീയറാണ്‌ ചെക്കൻ. അതേ കമ്പനിയിൽ തന്നെ ലക്ഷ്മിക്കും ജോലി തരപ്പെടുത്താനാവുമെന്നാണ്‌ മരുമകൻ പറയുന്നത്‌. ഇവളും എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ നിൽക്കുകയല്ലേ, പത്ത്‌ കാശ്‌ അവളും ഉണ്ടാക്കട്ടെ!” അച്ഛൻ കൂട്ടിച്ചേർത്തു. ”അത്‌ ശരിയാ... ഭാര്യയും ഭർത്താവും ജോലിക്ക്‌ പോവുന്നതാ ഇന്നത്തെ ഫാഷൻ,” ഇളയമ്മ അച്ഛനെ പിന്താങ്ങി.

”കുറച്ചുകൂടെ നേരത്തെ വന്നിരുന്നെങ്കിൽ നല്ല ചിക്കൻ ബിരിയാണി ആവാമായിരുന്നു. ഇതിപ്പോൾ മണി പതിനൊന്ന്‌ കഴിഞ്ഞില്ലേ!” അഭിപ്രായം അമ്മയുടേതായിരുന്നു. ”അത്‌ സാരമില്ല. എത്താൻ വൈകുമെന്ന്‌ അറിയാമായിരുന്നതിനാൽ ഞങ്ങൾ എയർപോർട്ടിൽ എത്തിയയുടനെ അത്താഴം ഹോട്ടലിൽ നിന്ന്‌ കഴിച്ചു. ഇനി നന്നായിട്ടൊന്ന്‌ ഉറങ്ങണം, നല്ല ക്ഷീണം.” ഇളയച്ചൻ പറഞ്ഞു. ”ഇതെന്താ കല്യാണപെണ്ണ്‌ ഒന്നും മിണ്ടാത്തത്‌?” ഇളയമ്മയ്ക്ക്‌ സംശയം. ”അവൾക്ക്‌ നല്ല ക്ഷീണം കാണും. പിന്നെ കല്യാണത്തിന്റെ ടെൻഷനും കാണാതിരിക്കുമോ? നിങ്ങൾക്ക്‌ നാലുപേർക്കും രണ്ടാം നിലയിലെ വടക്കേയറ്റത്തുള്ള മുറിയാണ്‌ ഒരുക്കിയിരിക്കുന്നത്‌. മോളെ, നീയാ മുറിയൊന്ന്‌ തുറന്നുകൊടുത്തേ....” അച്ഛൻ തുടർന്നു. “ഹേയ്‌, ഞങ്ങൾക്ക്‌ മുറിയൊക്കെ അറിയാം. കല്യാണപ്പെണ്ണ്‌ പോയി റെസ്റ്റെടുത്താട്ടെ!” ഇളയച്ചൻ അഭിപ്രായപ്പെട്ട്‌ തീരും മുമ്പേ ലക്ഷ്മി മൗനം കൈവെടിയാതെ മുറിയിലേക്ക്‌ നടന്നുതുടങ്ങിയിരുന്നു, അമ്മയുടെ അതൃപ്തമായ തുറിച്ചുനോട്ടം ഗൗനിക്കാതെ.

വാതിലടച്ച്‌ ലക്ഷ്മി അൽപ്പനേരം കട്ടിലിൽ മലർന്ന്‌ കിടന്നു. അതിവേഗം ചുറ്റുന്ന ഫാനിന്റെ മധ്യേത്തിലുള്ള സ്റ്റീൽ സ്ഫടികത്തിൽ പ്രതിഫലിക്കുന്ന തന്റെ ശരീരത്തെ ലക്ഷ്മി സൂക്ഷ്മമായി നിരീക്ഷിച്ചു. “നാളെ ഇതേ സമയം താൻ എവിടെയായിരിക്കും, എങ്ങനെയായിരിക്കും?” അതിവേഗം ചുറ്റുന്ന സ്ഫടിക ഗോളത്തിലെ തന്റെ ശരീരം സാവധാനം വിവസ്ത്രമാവുന്നതായി ലക്ഷ്മിക്ക്‌ അനുഭവപ്പെട്ടു. കട്ടിലിന്റെ നാലുകാലുകളിലും കൈകാലുകൾ മുറുക്കി കെട്ടിയിരിക്കുന്നു. മാനം കാക്കാൻ ഒരിഞ്ച്‌ തുണിയ്ക്കായി ശരീരം കേഴുന്നു... ഫാനിന്റെ തണുത്ത കാറ്റിൽ നഗ്നമേനിയിലെ ചെമ്പൻ രോമങ്ങൾ എഴുന്നേറ്റുനിൽക്കുന്നു... അതിനിടയിൽ കൂടി ഭക്ഷണം തിരയുന്ന ചിലന്തികൾ... മാളങ്ങളിൽ പതിയിരിക്കാൻ ഇടമന്വേഷിക്കുന്ന പഴുതാരകൾ... നെഞ്ചിൻകൂടിലെ ഇറച്ചിക്കഷ്ണങ്ങൾക്ക്‌ മുകളിൽ കാൽവിരലുകളമർത്തി ചിറകടിക്കുന്ന കഴുകന്മാർ... അവറ്റകൾക്കിടയിലൂടെ ചുണ്ടുകളെയും കവിളുകളെയും കടിച്ചുപറിക്കുന്ന പല്ലികൾ... അനുവാദമില്ലാതെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്ന പൗരുഷം സൃഷ്ടിക്കുന്ന കൊടൂരദൃശ്യങ്ങൾ ലക്ഷ്മിയുടെ മനസിനെ വേട്ടയാടാൻ തുടങ്ങിയിട്ട്‌ നാളുകൾ ഏറെയായിരിക്കുന്നു. വിധിയെ തടുക്കാൻ കഴിയാത്തതിലുള്ള നൈരാശ്യവും വേദനയും മിഴികളിലൂടെ സാവധാനം കിനിഞ്ഞിറങ്ങി അവളുടെ ചെവിക്കുള്ളിൽ അഭയം തേടി. അവൾ മിഴികൾ തുടച്ചു. കരഞ്ഞതുകൊണ്ട്‌ എന്തുഫലം? മനുഷ്യൻ ചുരത്തുന്ന വിലകെട്ട ശ്രവങ്ങളിലൊന്ന്‌ മാത്രമാണെല്ലോ കണ്ണുനീർ! കട്ടിലിനരികിലുള്ള അലമാരയിൽ നിന്ന്‌ നൈറ്റിയെടുത്ത്‌ ലക്ഷ്മി കുളിമുറിയിലേക്ക്‌ കയറി.

തണുത്ത വെള്ളത്തിന്റെ സുഖമുള്ള പ്രവാഹം! ലക്ഷ്മി ടാപ്പ്‌ മുഴുവൻ തുറന്നു. കുത്തിയൊലിക്കുന്ന ജലധാരയിൽ മുഖത്തെ മേക്കപ്പ്‌ മുഴുവൻ സാവധാനം ഇളകിയൊലിച്ചു. ഷവറിനെതിരെ പിടിച്ച പരിച പോലെ മുഖമുയർത്തി ലക്ഷ്മി ഏറെ നേരം നിശ്ചലയായി നിന്നു, പൈപ്പുവെള്ളത്തിന്‌ ആരുടെയും ജീവിനെടുക്കാനുള്ള കെൽപ്പില്ലെന്ന്‌ അറിയാമായിരുന്നിട്ടും! ഒരുപക്ഷേ, ജീവനെടുക്കുകയാണെങ്കിൽ? പ്രാണനറ്റ്‌ നിശ്ചലമാവുന്ന തന്റെ ശരീരത്തെയും വഹിച്ചുകൊണ്ട്‌ ഒരു പ്രളയം പോലെ കുളിമുറിയിലെ പാതിയടഞ്ഞ കുഴലിലൂടെ അഴുക്കുചാലിലേക്കും, പിന്നെ ഓടയിലേക്കും, അവിടെ നിന്ന്‌ കായലിലേക്കും സമുദ്രത്തിലേക്കും ഒലിച്ചുപോയിരുന്നെങ്കിൽ! ലക്ഷ്മിയുടെ മുഖത്തുപതിക്കുന്ന ജലത്തുള്ളികൾ വെടിയുണ്ട പതിക്കുമ്പോൾ ചിതറുന്ന രക്തകണങ്ങളെ പോലെ കുളിമുറിയുടെ ചുവരുകളിലാകെ തെറിച്ചുകൊണ്ടിരുന്നു. ഒടുവിൽ, ഒരിടത്തും ഇടിച്ചുനിൽക്കാതെ അനന്തതയിലേക്കെന്ന പോലെ വലിഞ്ഞുനീളുന്ന സ്വന്തം അസ്ഥിത്വത്തെ കുറിച്ചുള്ള ബോധം തീവ്രമായപ്പോൾ ലക്ഷ്മി മുഖം പൊത്തി അവിടെതന്നെ ഇരുന്നു. യാഥാസ്ഥിതികതയുടെ മാറാല പിടിച്ച്‌ സമൂഹത്തിന്റെ ശീഘ്രസ്ഖലനം പോലെ ഷവറിൽ നിന്നുള്ള വെള്ളം ലക്ഷ്മിയുടെ ഉച്ചിൽ അപ്പോഴും പതിച്ചുകൊണ്ടിരുന്നു.

അപൂർണ്ണതകൾക്കും ഉപപത്തികൾക്കുമിടയിലെ നിഗൂഢത പോലെ നിലനിൽക്കുന്ന കാല്പനികത - ജീവിതം. യാദൃശ്ചികമായിട്ടാണെങ്കിലും ചെന്നകപ്പെടുന്ന ഇത്തരം മണൽത്തുരുത്തുകളിൽ സ്വസ്ഥമായിരിക്കാൻ പോലും അനുവാദമില്ലാതെ പരസ്പരം മല്ലയുദ്ധം ചെയ്യേണ്ടിവരുന്ന ഗതികേട്‌, എന്തൊക്കെ നേടിയെടുക്കാനുണ്ടെന്ന വ്യാമോഹം. മാംസപേശികൾക്കുള്ളിൽ കുരുങ്ങിപ്പോയ ആത്മാവിന്റെ പരിശുദ്ധമായ മ്ളേച്ഛതകൾ സഫലീകരിക്കാനുള്ള നേട്ടോട്ടം. ഇതിനുമപ്പുറം മനുഷ്യജന്മം കൊണ്ട്‌ എന്താണ്‌ ഉദ്ദ്യേശിക്കുന്നത്‌? പ്രകൃതിയുടെ സ്ത്രൈണ ഭാവങ്ങളുമായി ഇണചേരുമ്പോൾ അനുഭവേദ്യമാകുന്ന സുഖത്തെ പരമാവധി ആസ്വദിച്ചശേഷം, പൂർണ്ണതയാകുന്ന ഇല്ലായ്മയിലേക്ക്‌ മരിച്ചടക്കം ചെയ്യപ്പെടുക എന്നതിൽ കവിഞ്ഞ്‌ എന്ത്‌ രഹസ്യമാണ്‌ പ്രാപഞ്ചിക പ്രഹേളികയിൽ ഒളിഞ്ഞുകിടക്കുന്നത്‌? അനിവാര്യമായ ഈ ഇണചേരലുകളെ നിഷേധിക്കുന്നത്‌ മഹാപാതകമാണ്‌. തനിക്ക്‌ നിഷേധിക്കപ്പെട്ട ആഗ്രഹങ്ങൾക്ക്‌ മുല കൊടുക്കാൻ ലക്ഷ്മിയുടെ മാറിടം തുടിച്ചുകൊണ്ടേയിരുന്നു. ഒരു തവണ പോലും വാരിപ്പുണരാൻ കഴിയാതെ പോയ ആ സ്വപ്നങ്ങളുടെ ദുർഗതിയെ ഓർത്ത്‌ ലക്ഷ്മി തേങ്ങി, അവസരമുണ്ടായിരുന്നിട്ടും സ്വയം പിൻവലിഞ്ഞ തന്റെ അതിബുദ്ധിയെ അവൾ ബോധപൂർവം പഴിച്ചു. ഉള്ളറകളിൽ പുകയുന്ന ആശാഭംഗങ്ങളുടെ കനലുകൾ ലക്ഷ്മിയുടെ നെഞ്ചിൽ പ്രതികാരമായി എരിയാൻ തുടങ്ങി.

“മരണം പ്രതികാരം ചെയ്യാനുള്ള അവസാന അവസരമാണ്‌.” തണുത്ത ജലധാരകൾ നൽകിയ ആത്മധൈര്യത്തിൽ ലക്ഷ്മി പിറുപുറുത്തു. ചെയ്തുപോയ അപരാധത്തെയോർത്ത്‌ രക്തബന്ധങ്ങൾ തന്റെ ചേതനയറ്റ ശരീരത്തിന്‌ ചുറ്റും നിന്ന്‌ വിലപിക്കുമ്പോൾ, ഒരു അശരീരിയായി കോപമടങ്ങും വരെ അവരുടെ മുന്നിൽ പൊട്ടിച്ചിരിക്കാൻ..., മകളുടെ ഇഷ്ടാനിഷ്ടങ്ങൾ കാറ്റിൽപ്പറത്തിയ അച്ഛനും അമ്മയും മുഖത്തോട്‌ മുഖം ചേർത്ത്‌ വാവിട്ടുകരയുമ്പോൾ അവരുടെ മുന്നിൽ പല്ലുറുമി വിജയ താണ്ഡവമാടാൻ..., പിന്നെ ഒരിക്കലും ഗതികിട്ടാത്ത പ്രേതമായി മാറി തന്നോടുതന്നെയുള്ള അരിശം തീർക്കാൻ..., തന്റെ സ്വപ്നങ്ങൾക്ക്‌ വാതുവയ്പ്പ്‌ നടത്തിയ മാംസപിണ്ഡങ്ങളുടെ രക്തം കുടിക്കാൻ...! എല്ലാറ്റിനുമുള്ള സുവർണ്ണാവസരം. സ്വാഭാവികമെന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്ന ലൗകീക വൈരുദ്ധ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ സ്വയം കൈക്കൊള്ളാവുന്ന സ്വതന്ത്ര തീരുമാനം. ഭയപ്പാടുകളുടെ ചെപ്പിൽ അടയ്ക്കപ്പെട്ടിരിക്കുന്ന ഈ മരണത്തെ പുൽകുക നിസാര കാര്യമല്ല. സസന്തോഷം ജീവത്യാഗം ചെയ്യാൻ ധീരത വേണം. സ്വാർത്ഥതകളുടെ മാറാലകളിൽ കുരുങ്ങിക്കിടക്കുന്ന കീടങ്ങൾക്ക്‌ പറഞ്ഞിട്ടുള്ളതല്ല ഈ അഭികാമ്യമായ പരിസമാപ്തി. കാലത്തിന്‌ മുന്നോട്ടും പിന്നോട്ടും യാത്ര ചെയ്യാൻ നമ്മേ പ്രാപ്തമാക്കുന്ന അതിന്റെ ചിറകുകൾ എത്രയോ മനോഹരങ്ങളാണ്‌! ഉപാധികളുടെ സഹായമില്ലാതെ എല്ലാം ഗ്രഹിക്കാൻ കഴിയുന്ന അതിന്റെ കണ്ണുകൾ ആയിരം സൂര്യ?​‍ാർക്ക്‌ സമമാണ്‌. പരുധികളില്ലാതെ സർവവ്യാപിയായി ഈശ്വരസമമായ അന്തസിൽ മഹാസമുദ്രം പോലെ ശാന്തമായി കിടക്കുക, ആവശ്യമെങ്കിൽ മാത്രം സുനാമി പോലെ ആഞ്ഞടിക്കുക. ആർക്കും തടയാൻ കഴിയാത്ത ഉഗ്രശക്തികളുള്ള ഒരു യക്ഷിയെ പോലെ മുടി പുറകോട്ട്‌ വാരി ലക്ഷ്മി കുളിമുറിയിൽ നിന്നെയെഴുന്നേറ്റു, തണുത്തുറഞ്ഞ ചേതനയും ജ്വലിക്കുന്ന ആത്മവൈരവുമായി!

നനഞ്ഞുകുതിർന്ന ദേഹം തുടയ്ക്കാതെ ലക്ഷ്മി കുളിമുറിയിൽ നിന്ന്‌ പുറത്തേയ്ക്ക്‌ വന്നു. അവളുടെ അർദ്ധനഗ്ന മേനിയിൽ ഗൃംഗാര സല്ലാപം നടത്തുന്ന അരണ്ട വെളിച്ചത്തിലും അവളുടെ മുഖം മ്ളാനമായിരുന്നു. തുണിയൊന്നും മാറ്റാൻ നിൽക്കാതെ, വെള്ളമൊലിക്കുന്ന ശരീരത്തോടെ അവൾ ജനലയ്ക്കരികിൽ ചെന്നുനിന്നു. മുഖത്തുപതിച്ച ട്യൂബ്‌ ലൈറ്റിന്റെ വെട്ടം പാടിയ വിവാഹാശംസകളെ ഗൗനിക്കുകയോ വകവയ്ക്കുകയോ ചെയ്യാതെ ലക്ഷ്മി ആകാശത്തിന്റെ അഗാധങ്ങളിലേക്ക്‌ ഉറ്റിനോക്കി. ചക്രവാളസീമകളിൽ നിന്ന്‌ വിശേഷം തിരക്കാണെത്തിയ അർദ്ധചന്ദ്രൻ അവളുടെ കണ്ണുകളിൽ ചുഴലുന്ന തമോഗർത്തം കണ്ടുഭയന്ന്‌ മേഘങ്ങൾക്കിടയിൽ ഓടിയൊളിച്ചു. തങ്ങൾ സുരക്ഷിതരാണെന്ന ഭാവത്തിൽ നക്ഷത്രങ്ങൾ ചന്ദ്രനെ കളിയാക്കി ചിരിച്ചു. അവളുടെ പിണക്കം മാറിയോ എന്നറിയാൻ ചന്ദ്രൻ ഇടക്കിടെ മേഘങ്ങൾക്കിടയിലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു. എന്നിട്ടും, ലക്ഷ്മിയുടെ മുഖം അതിനോടൊന്നും പ്രതികരിച്ചില്ല. ഇതുപോലൊരു തണുത്ത രാത്രിയിൽ പ്രിയതമനുവേണ്ടി പാടാൻ കരുതിവച്ച പ്രണയഗാനങ്ങൾ വിധിയുടെ നെഞ്ചിൽ തലതല്ലിച്ചാവുന്ന കാഴ്ച ലക്ഷ്മിയുടെ ആത്മാവിനെ വെറിപിടിപ്പിച്ചു.

കുശിനിക്കാർ തിരക്കിലാണ്‌. പാചകക്കാരുടെ മുഷിഞ്ഞ തമാശകളും പച്ചക്കറികളെ വെട്ടിനൊറുക്കുന്ന പിച്ചാത്തി മുനകളുടെ ടക്ടക്‌ ശബ്ദങ്ങളും ലക്ഷ്മിയെ പിച്ചുകയും മാന്തുകയും ചെയ്തുകൊണ്ടിരുന്നു. പാചകക്കാർ തേങ്ങ ചുരണ്ടുന്ന സ്വരം നെഞ്ചിൽകൂടിനെ മാന്തിപ്പൊളിക്കുന്നതുപോലെ, വലിയ അടുപ്പുകളിൽ പുകയുന്ന അഗ്നിയുടെ ഗന്ധം പ്രാണന്റെ കഴുത്ത്‌ ഞെരിക്കുന്നതുപോലെ. “ഇവർ കുത്തിയിളക്കുന്ന സദ്യവട്ടങ്ങളും ആറിനം പ്രഥമനും നാളെ കാക്കകൾക്ക്‌ ശ്രാദ്ധമൂട്ടേണ്ടി വരുത്തും ഞാൻ...! നിലാവെളിച്ചത്തിൽ തപസനുഷ്ഠിക്കുന്ന ഈ കതിർമണ്ഡപത്തിൽ എന്റെ ശവം കത്തിക്കും ഞാൻ!” ലക്ഷ്മിയുടെ കണ്ണുകൾ വികസിച്ചു, അവിടെ ആരുടെയോ ചിത എരിയുന്നുണ്ടായിരുന്നു.

മൂടുവെട്ടി കുത്തിനിർത്തിയ വാഴകളുടെ ശവങ്ങൾ... ആ ശവത്തിന്റെ കുലയിൽ വരണമാല്യമെന്ന പോലെ തൂങ്ങുന്ന ബൾബുകൾ... ആഹ്ളാദവരുത്തിത്തീർക്കാൻ മുഴങ്ങുന്ന ഫാസ്റ്റ്‌ നമ്പറുകൾ... കൃത്രിമത്വം മണക്കുന്ന പേപ്പർ തോരണങ്ങൾ.... വാടകയ്ക്കെടുത്ത ആർഭാഢ വസ്തുക്കൾ....! എല്ലാം പണത്തിന്റെ കൊഴുപ്പറിയിക്കാനുള്ള തന്ത്രങ്ങൾ. മാന്യമായി മാംസക്കച്ചവടം നടത്താൻ സമൂഹം കണ്ടെത്തിയ സൂത്രപ്പണി പോലെ...! തോരണങ്ങളുടെ മറവിൽ നടക്കുന്ന ലേലം വിളികളും വാതുവയ്പ്പുകളും ലക്ഷ്മിയുടെ കർണ്ണപുടത്തിൽ പ്രകമ്പനം ചെയ്തു. കുശിനിയിലെ കനലുകൾ അപ്പോഴും ഉ?​‍ാദനൃത്തം ചവിട്ടുന്നുണ്ടായിരുന്നു. ലക്ഷ്മി കനലുകളെ സൂക്ഷിച്ചുനോക്കി. ”ആർക്കുവേണ്ടിയാണീ വിജയഭേരികൾ?” ലക്ഷ്മിയുടെ ചോദ്യം ശ്രദ്ധിക്കാതെ കനലുകൾ നൃത്തം തുടർന്നുകൊണ്ടിരുന്നു. ലക്ഷ്മിയുടെ ക്രോധം കലർന്ന നോട്ടം കണ്ട്‌ കനലുകൾ കൊഞ്ഞനം കുത്തി, ഗോഷ്ടികൾ കാട്ടി പൊട്ടിച്ചിരിച്ചു. കനലുകൾക്ക്‌ മീതെ തിളച്ചുമറിയുന്ന വാർപ്പിലെ അരിമണികൾ ഇടക്കിടെ ലക്ഷ്മിയെ എത്തിനോക്കുന്നുണ്ടായിരുന്നു. അരിമണികളുടെ നോട്ടം രൂക്ഷമായപ്പോൾ അവൾ മുഖം തിരിച്ചു. തിളച്ചുമറിയുന്ന ഈ കൊലച്ചോറ്‌ വെട്ടിവിഴുങ്ങാൻ, സ്വർണ്ണം കൊണ്ട്‌ ശരീരം മറച്ച മാംസഭോഗികൾ നാളെ എത്തുന്നുണ്ടാവും. ആ സ്ത്രീകളുടെ അളന്നും തൂക്കിയുമുള്ള നോട്ടങ്ങളിൽ താനും തന്റെ അഭിമാനവും കഴുവേറ്റപ്പെടുന്ന രംഗങ്ങൾ ലക്ഷ്മിയുടെ കണ്മുമ്പിൽ തെളിഞ്ഞു. അവരുടെ കുശുകുശുപ്പുകളെ വ്യാഖാനിക്കാനാവാതെ, പൊള്ളത്തരം നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ച്‌ ജീവശ്ചവമായി നിൽക്കേണ്ട ദുരവസ്ഥ... പിന്നെ, ഒരിക്കലും ദഹിക്കാത്ത ഭംഗിവാക്കുകളെ ഛർദ്ദിച്ചും വീണ്ടും ചവച്ചും അവർ നടത്തുന്ന പ്രഹസനങ്ങളെയും നാറുന്ന അഭിനന്ദനങ്ങളെയും ഏറ്റുവാങ്ങേണ്ട ദയനീയത. മരിച്ചുപോയ തന്റെ ആത്മാവിനെയും മനസിനെയും വിലപേശാൻ ഞാനിനി നിന്നുകൊടുക്കണോ? ലക്ഷ്മി കട്ടിലിൽ ചെന്നിരുന്നു. നാളെ തന്നെ വിലയ്ക്കുവാങ്ങാനെത്തുന്ന ഏതോ ഒരന്യന്റെ മുന്നിൽ അനുസരണയുള്ള പുള്ളിപ്പശുവായി നിന്നുകൊടുക്കാൻ വിധിക്കപ്പെട്ട നിമിഷങ്ങളെ ഓർത്ത്‌ ലക്ഷ്മി വിലപിച്ചു.

പുള്ളിപ്പശുവിനെ വളർത്തിയവർക്ക്‌ എന്നും നെഞ്ചിടിപ്പാണ്‌. നെഞ്ചിടിപ്പ്‌ നിയന്ത്രണാതീതമാവുമ്പോൾ അവർ അവളുടെ കഴുത്തിൽ കയറുകൾ കെട്ടുന്നു, ഒരു ജന്മം മുഴുവൻ ആ കയറിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്ന്‌ മാത്രം സ്വപ്നങ്ങൾ കണ്ടാൽ മതിയെന്ന നിയമസംഹിതയോടെ! എങ്കിലും, അവൾ അയ്യത്തെ പറമ്പിലെ പുല്ല്‌ തിന്നാൻ ന്യായമായും ആഗ്രഹിക്കുന്നു. ഒടുവിൽ, തന്റെ സ്വപ്നങ്ങളെ പ്രസവിക്കാൻ കെൽപ്പില്ലാത്ത മച്ചിപ്പശുവാണ്‌ താനെന്ന്‌ തിരിച്ചറിയുമ്പോൾ സ്വപ്നങ്ങളെ നേരമ്പോക്കുകളുടെ പട്ടികയിൽ അടച്ചുപൂട്ടി അവൾ സ്വയം ഒറ്റിക്കൊടുക്കാൻ തയാറാവുന്നു. അങ്ങനെ അവളും അവളുടെ കയറും കാളച്ചന്തയിലേക്ക്‌...!

ഉരുക്കളെ ചന്തയിൽ എത്തിച്ചാൽ മാത്രം പോരാ. വിൽക്കാനാണ്‌ പ്രയാസം. അതിന്‌ മുഴുത്ത മാംസങ്ങൾ വേണം, കാണുന്നവരെല്ലാം നോക്കി നിൽക്കണം. അകിടിന്‌ നല്ല കനം വേണം, പാലിന്‌ വൻപ്രചാരം കിട്ടണം. കുളമ്പും കാലും ലക്ഷണമൊത്തതാവണം, അടിച്ചാൽ ചോര തെളിയണം. പിന്നിൽ നിന്നുനോക്കിയാൽ വംശബലം കാട്ടണം, വാലിന്‌ നല്ല നീളം വേണം. കഴുത്തിന്‌ ചുറ്റും സ്വർണ്ണമണി തന്നെ വേണം, കൊണ്ടുനടക്കാൻ നല്ല ഗമയും വേണം. കൊമ്പുകൾ നന്നേ വെട്ടിയൊതുക്കണം, വടിയൊന്ന്‌ കണ്ടാൽ ഭയന്നിടേണം.... ലക്ഷ്മി സാവധാനം കട്ടിലിൽ കിടന്നു.

വിൽപ്പന ഉറപ്പിക്കുമ്പോൾ യജമാനൻ നൽകുന്ന അന്തിമചുംബനമാണ്‌ അവൾ ലഭിക്കാനിരിക്കുന്ന ഏറ്റവും വലിയ അപമാനം. കണക്കുകൂട്ടിയ കാശിന്‌ തന്നെ പുള്ളിപ്പശുവിനെ വിൽക്കാൻ കഴിഞ്ഞ സന്തോഷം പുറത്തുകാണിക്കാതെ അയാൾ കരച്ചിൽ നടിക്കുമായിരിക്കും, കെട്ടിയലങ്കരിച്ച പൂമെത്തയിൽ ലാഭനഷ്ടക്കണക്കുകൾ മാന്യമായി വ്യഭിചരിക്കുമ്പോൾ പിതൃധർമ്മം ഊറ്റം കൊള്ളുമായിരിക്കും, രക്തരക്ഷസുറങ്ങുന്ന മണിയറയിലേക്ക്‌ ഒരു കപ്പ്‌ ചുടുചോരയുമായി പറഞ്ഞയക്കുമ്പോൾ മാതൃത്വം വികാരാധീനയാകുമായിരിക്കും. അവശേഷിക്കുന്ന തേങ്ങലുകൾ പോലും രക്തസമ്മർദ്ദങ്ങളിൽ നിഷ്ക്കാസിതമാവുമ്പോൾ, നൂറ്റാണ്ടുകളുടെ അറുപഴഞ്ചൻ മേധാവിത്വങ്ങൾക്ക്‌ മുന്നിൽ ബലി കൊടുക്കേണ്ടിവരുന്നത്‌ പുള്ളിപ്പശുക്കളുടെ ഒരായുഷ്ക്കാലം മുഴുവനുമാണ്‌. രക്തവും ചേതനയുമില്ലാതെ ഏറ്റുവാങ്ങേണ്ടിവരുന്ന നരകയാതനകളുടെ ക്രൂരനിമിഷങ്ങൾ മനസിൽ തെളിഞ്ഞപ്പോൾ ലക്ഷ്മി ഞെട്ടിയുണർന്നു. അവളുടെ കവിളുകളിൽ കണ്ണീർച്ചാലുകൾ സൃഷ്ടിച്ച പാടുകൾ കാണാമായിരുന്നു. അതിലൂടെ അശ്രുകണങ്ങൾ നിലയ്ക്കാതെ പ്രവഹിക്കുന്നുണ്ടായിരുന്നു.

ഒരാശ്വാസമെന്ന പോലെ എഴുതിക്കൂട്ടിയ ഡയറിക്കുറിപ്പുകൾ എവിടെ നിന്നോ ലക്ഷ്മി പുറത്തെടുത്തു. അതിനുള്ളിൽ മയിൽപ്പിലിത്തുണ്ടുപോലെ സൂക്ഷിച്ചുവച്ചിരുന്ന ഒരാളുടെ ഛായാചിത്രം. ചന്ദനക്കുറി ചാർത്തിയ ആ മുഖം ലക്ഷ്മിയെ നോക്കി പുഞ്ചിരിച്ചു. കണ്ണീർമറകൾ തുടച്ച്‌ അവൾ അത്‌ നന്നായി കാണാൻ ശ്രമിച്ചു. “ദുരഭിമാനത്തിന്റെ പേരിൽ കൊത്തിനുറുക്കപ്പെട്ട നിന്റെ നെഞ്ചിൽ ചായാൻ..., അവസാനമായൊന്നു കാണാൻ പോലും അനുവദിക്കാതെ മണ്ണോടുമണ്ണാക്കിയ നിന്റെ നയനങ്ങളെ അമർത്തി ചുംബിക്കുവാൻ..., ചവുട്ടിയരയ്ക്കപ്പെട്ട നമ്മുടെ കളിവീടുകൾ പുതുക്കിപ്പണിയാൻ..., ഞാനും വരട്ടേ നിന്റെ ലോകത്തേയ്ക്ക്‌?”

1 comment:

  1. Congratzz Baiju..

    Aarum Thurannu parayaatha Chinthakal..

    Aathmaavine Vanchichu Jeevikkendi varunna Janmangal,

    Can't Say More..

    ReplyDelete