Thursday, June 2, 2011

പൊറോട്ടയും ചിക്കനും

ശ്യാമളയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് ബാലകൃഷ്ണന്‍ ഉറങ്ങാന്‍ കിടന്നത്. സ്ഥിരമായി ഉറങ്ങാൻ കിടക്കാറുള്ള സമയം ഇതല്ല, എങ്കിലും ഭാര്യയെ പിണക്കേണ്ടെന്ന് കരുതി. നിദ്രാദേവന്‍റെ കാരുണ്യത്തിനായി ഇടവിടാതെ പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുമടുത്തപ്പോൾ, ശ്യാമളയുടെ തന്തയ്ക്ക് വിളിച്ച് ബാലകൃഷ്ണന്‍ തൊട്ടടുത്ത മേശയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ, ഫോൺ ബ്രൌസ് ചെയ്യാൻ തുടങ്ങി. ഇന്‍ബോക്സിലെ സകലമാന സന്ദേശങ്ങളും ഓരോന്നായി അയാള്‍ വായിച്ചുതീര്‍ത്തു. ഗാലറിയില്‍ കണ്ടുമടുത്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും കണോടിച്ചു. സ്വല്‍പ്പനേരം 3D ഫോര്‍മുല കാറോട്ടവും, അത് മടുത്തപ്പോള്‍ പാമ്പോട്ടവും നടത്തി നോക്കി. എന്നിട്ടും, ഉറക്കത്തിന്‍റെ കാര്യം തദൈവ!

മൊബൈലില്‍ നിന്നുള്ള തുടര്‍ച്ചയായ ബീപ്പ് ശബ്ദം ദുസഹമായപ്പോള്‍ ശ്യാമള ഫോണ്‍ തട്ടിപ്പറിച്ചത് ഓർക്കാപ്പുറത്തായിരുന്നു. ബാലകൃഷ്ണന്‍റെ കവിളിൽ ഒരു കിഴുക്കും, പിന്നെ അയാളുടെ തഴക്ക ദോഷങ്ങൾക്കെതിരെ മുറുമുറുത്ത് പ്രതിക്ഷേധം രേഖപ്പെടുത്തി ശ്യാമള തിരിഞ്ഞ് കിടന്നു, പിന്നെ മൊബൈല്‍ ഫോണ്‍ തലയിണക്കടിയിൽ ഒളിപ്പിച്ചു. അണ്ടി കളഞ്ഞ അണ്ണാനെ പോലെ ബാലകൃഷ്ണന്‍ മിഴിച്ചു. പിന്നെ തലചോറിഞ്ഞു, ഒരു കള്ളച്ചിരിയോടെ. ഗര്‍ഭിണിയായ ശ്യാമളയെ ഇനിയേതായാലും ടെന്‍ഷനടിപ്പിക്കേണ്ട എന്ന് കരുതി ബാലകൃഷ്ണന്‍ അൽ‌പ്പനേരം കണ്ണുകള്‍ അടച്ച് കിടന്നു. എന്നിട്ടും ഉറക്കം വന്നില്ല!

ഭാര്യമാര്‍ ഗര്‍ഭിണികളായാൽ എല്ലാ ഭർത്താക്കന്മാരുടെയും അവസ്ഥ ഇതുതന്നെയാണ്. രാത്രിയായാൽ പഴയ പോലെ കൈയ്യും കാലും വിരുവിരുക്കാൻ തുടങ്ങും, നല്ല എല്ലിൻ കഷ്ണം കടിച്ച് പറിക്കാനും ഒക്കെ തോന്നും... പക്ഷേ കാര്യമുണ്ടാവില്ല, നല്ല വരിക്കച്ചക്ക പോലെ ഭാര്യ അടുത്ത് കിടപ്പുണ്ടായാലും! ബാലകൃഷ്ണന്‍റെ രാത്രികാല പ്രശ്നവും മറ്റൊന്നുമല്ല.

രാത്രി പത്തുമണിക്ക് മുമ്പുതന്നെ ടൈറ്റണച്ച് കിടന്നുറങ്ങണമെന്ന നിര്‍ബന്ധമാണ് ശ്യാമളയ്ക്ക്. അടുത്ത് കാലത്ത് തുടങ്ങിയ ശീലമാണിത്, അതും ഗര്‍ഭിണിയായതിന് ശേഷം. വാസ്തവം പറഞ്ഞാല്‍, വിവാഹത്തിന് മുമ്പ് വരെ അത്താഴം കഴിച്ചാലും ഇല്ലെങ്കിലും, എട്ട് മണിയെന്നൊരു സമയമുണ്ടെങ്കില്‍ അഡ്രസില്ലാതെ ഉറങ്ങുന്ന പ്രകൃതക്കാരിയായിരുന്നു ശ്യാമള. ബാലകൃഷ്ണനാവട്ടെ നേരെ തിരിച്ചും. എഞ്ചിൻ ചൂടാവുന്നത് തന്നെ രാത്രിയിലാണ്. കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ശീലം. ഏതായാലും, അമ്മയുടെ സ്പെഷ്യൻ ട്യൂഷൻ കാരണം വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭര്‍ത്താവിന് അനുയോജ്യയായ ഭാര്യയാവാന്‍ ശ്യാമള ഒരു ശ്രമം നടത്തിനോക്കിയിരുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കുക, പിന്നെ കുളിക്കുക, കണ്ണില്‍ ഈര്‍ക്കില്‍ കേറ്റി ബാലകൃഷ്ണന് ഉറക്കം വരുന്നതുവരെ ഉണര്‍ന്നിരിക്കുക, ഇടക്കിടെ അനിയന്ത്രിതമായി പുറത്തുവരുന്ന കോട്ടുവായ്കളെ ചവച്ചരച്ച് വിഴുങ്ങുക, സകലമാന പാചകകുറിപ്പുകളിലും ഗവേഷണം നടത്തി പാചകം പഠിക്കുക, ഭര്‍ത്താവിന് ഇഷ്ടപ്പെടാത്ത സീരിയലുകളെ തള്ളിപ്പറയുക, ക്രിക്കറ്റിന്റെ കടുത്ത ആരാധികയാവുക, ദിനവും പത്രം വായിക്കുക, തുണിയലക്കുക, പാത്രം കഴുകുക… ഇങ്ങനെ പോകുന്നു ശ്യാമളയുടെ “അതിവേഗ കുടുംബ പത്നീവൃത പരിശീലനക്കളരികള്‍‍”.

ശ്യാമളയുടെ മാതൃകാപരമായ കുടുംബ ജീവിതവും, അതിന്റെ അടുക്കും ചിട്ടയും കണ്ട് “താനെത്ര ഭാഗ്യവാനാണ്“ എന്ന് കരുതിയിരിക്കുമ്പോഴാണ് ശ്യാമള ഗർഭിണിയാവുന്നത്. അതോടെ അവൾ ഭരണം അട്ടിമറിച്ചു, ഒരു അവസരം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നെന്ന പോലെ! എന്തെടുത്താലും ഏനക്കേട്! പോരാത്തതിന് കൊഞ്ചല്‍ രൂപേണയുള്ള അനാവശ്യ പിടിവാശികള്‍, സ്നേഹത്തിന്‍റെ നിറക്കൂട്ടണിയിച്ച പരോക്ഷമായ ആജ്ഞാപനങ്ങള്‍, അതൊന്നും ഏല്‍ക്കാതെ വരുമ്പോള്‍ പൊടിയുന്ന കണ്ണുനീരുകള്‍… പുരുഷനെ വറുതിയിലാക്കാന്‍ എന്തൊക്കെ വിദ്യകള്‍! ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ മിക്കവാറും എല്ലാ സ്ത്രീകളും ഏതാണ്ടിങ്ങനെയാണ്. ലോകത്താരും പ്രസവിക്കാത്തതുപോലെയാണ് ചില പെണ്ണുങ്ങളുടെ നടപ്പും ഭാവവും. ഭര്‍ത്താക്കന്‍‌മാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഈശ്വരന്‍ സ്ത്രീകള്‍ക്ക് നല്‍കിയ വരമാണോ ഈ ഗര്‍ഭം! പാവം ബാലകൃഷ്ണന്‍! വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ഭാവി ഒരുവശത്ത്, പരോക്ഷമായിട്ടെങ്കിലും സ്നേഹത്തിന് വിലപേശുന്ന ഭാര്യ മറുവശത്ത്! ഇതിനിടയില്‍ സ്വന്തം ഇഷ്ടാനുഷ്ടങ്ങളെ പണയം വയ്ക്കുന്ന ഭര്‍ത്താക്കന്‍‌മാര്‍ എന്തൊക്കെ സഖിക്കണം!

ശ്യാമളയ്ക്കിത് ഏഴാം മാസം. എട്ട് മണിയായാല്‍ പണ്ടത്തേ പോലെ ശ്യാമള ലൈറ്റണച്ച് ഉറങ്ങാന്‍ കിടക്കും. കൂടെ ബാലകൃഷ്ണനും കിടന്നില്ലെങ്കില്‍ അവള്‍ മുറുമുറുക്കും. “ഏതവളെ ആലോചിക്കുവാ“ എന്ന തുറന്നടിക്കും. ഓഫീസ് കാര്യത്തിനായി കമ്പ്യൂട്ടര്‍ തുറന്നാല്‍ “ഓഫീസ് ഓഫീസില്‍ മതി“ എന്നാജ്ഞാപിക്കും. പുകവലിക്കാന്‍ പാടില്ല, കുടിക്കാന്‍ പാടില്ല. നേരാം വണ്ണം ഭക്ഷണമില്ല. ഒരു ഗർഭം മൂലം എന്തൊക്കെ തലവേദനകൾ...! ശ്യാമള ഇപ്പോൾ ഉറക്കമുണരുന്നത് രാവിലെ ഒന്‍പത് മണിക്കാണ്. രാവിലെ നേരത്തെയെഴുന്നേറ്റ് ആഹാരമുണ്ടാക്കാന്‍ ശ്യാമളയുടെ ഗര്‍ഭം അനുവദിക്കാത്തതിനാല്‍, പ്രാതല്‍ ഒരുക്കാൻ ജോലിക്കാരി വരും. അവള്‍ തന്നെ തുണിയലക്കും, വീട് വൃത്തിയാക്കും, മുറ്റമടിക്കും, നല്ലൊരു കൂലി വാങ്ങി മടങ്ങുകയും ചെയ്യും. ഇതെല്ലാം കാണുമ്പോള്‍ ബാലകൃഷ്ണന് ചൊറിഞ്ഞോണ്ട് വരുമെങ്കിലും, നാലഞ്ച് പച്ചത്തെറികള്‍ മനസില്‍ വിളിച്ച് സമാധാനിക്കും. മനസ് തണുന്നതുവരെ എല്ലാ തെറികളും ഉറക്കെ വിളിക്കണമെന്നുണ്ടെങ്കിലും, പുറത്തുവരാനിരിക്കുന്ന സന്തതി ഭാവിയില്‍ “ആ, ആ, ഇ, ഈ“ ചേര്‍ത്ത് സ്വന്തം തന്തയെ അഭിസംബോധന ചെയ്താലോ എന്ന ഭയം കാരണം എല്ലാം ക്ഷമിക്കും. ഏതായാലും, ഭാര്യ ഗര്‍ഭിണിയായതോടെ ബാലകൃഷ്ണന്‍ ശരിക്ക് പഠിച്ചു. കല്യാണം കഴിക്കുന്നതോടെ ജീവിതം കോഞ്ഞാട്ടയാവുമെന്ന് പറയുന്നത് ചുമ്മാതാണ്. കല്യാണത്തോടെ ഒന്നും സംഭവിക്കുന്നില്ല. പക്ഷേ, ഭാര്യ ഗർഭിണിയായോ...? തീർന്നു! കണ്ടകശനി അതോടെ ആരംഭിക്കും! ബാലകൃഷ്ണന്‍ ഒരു കാര്യം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ശ്യാമളയുടെ വീട്ടുകാര്‍ പ്രസവത്തിന് വിളിക്കാന്‍ വരുന്നത് വരെ കാത്തുനില്‍ക്കാതെ, എത്രയും പെട്ടെന്ന് ഇവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കുക! പിന്നെ, ആറേഴ് മാസം സമാധാനം.

സമയം 11:00 മണി. കട്ടില്‍ കിടന്ന് ബോറടിച്ചപ്പോള്‍, ബാലകൃഷ്ണന്‍ പതുക്കെ എഴുന്നേറ്റു. ഒരു പൂച്ചയെ പോലെ പമ്മിപ്പമ്മി മേശക്കുള്ളില്‍ നിന്ന് സിഗററ്റെടുത്തു. പിന്നെ, വെള്ളം കുടിക്കാനെന്ന ഭാവേന അടുക്കളയിലെത്തി തീപ്പെട്ടി തപ്പിയെടുത്തു. അടുക്കളയിൽ വച്ച് സിഗററ്റ് കത്തിക്കാൻ പറ്റുകേല. സിഗററ്റിന്റെ ഗന്ധം എവിടെയുണ്ടെങ്കിലും അപ്പ അവൾ കണ്ടുപിടിക്കും. അവളുടെ തന്ത ചെറുപ്പത്തിലേ ചത്തുപോയത് പുകവലിച്ചതുകൊണ്ടാണത്രേ! അതുകൊണ്ട്, കുടുംബത്തിലെ ആരെയും പുകവലിക്കാൻ അനുവദിക്കില്ലെന്ന് അവൾ ശപഥം എടുത്തിരിക്കുകയാ! അതുകൊണ്ട്, അടുക്കള വാതിൽ തുറന്ന് ബാലകൃഷ്ണൻ വെളിയിലിറങ്ങി. കിണറ്റിനരിയിലെ തൊട്ടിൽ ഇരുപ്പുറപ്പിച്ച് സിഗററ്റ് കത്തിച്ചു. ഓരോ തവണ പുക അന്തരീക്ഷത്തിലേക്ക് ഊതി വിടുമ്പോഴും, ബാലകൃഷ്ണന്റെ ചിന്ത മുഴുവൻ അയൽ‌പത്തെ പെണ്ണുങ്ങളെ കുറിച്ചായിരുന്നു. അന്യന്റെ ഭാര്യയെ മോഹിക്കുന്നത് പാപമാണെന്ന് ക്രോണിക് ബാച്ചിലറായ കർത്താവിന് പറയാം.... കല്യാണം കഴിഞ്ഞ് അധികനാൾ ആവുന്നതിന് മുമ്പ് തന്നെ പട്ടിണി കിടക്കേണ്ടി വന്നാലുണ്ടാവുന്ന പ്രശ്നങ്ങൾ അങ്ങേർക്കെവിടെ മനസിലാവാൻ? അയല്‍‌പക്കത്തുള്ള ചില വീടുകളില്‍ ഇനിയും ലൈറ്റുകള്‍ അണച്ചിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന ഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ടിവിയുടെ സ്വരം അപ്പോഴും കേൾക്കാം. ഗോപാലൻ നായർ വീട്ടിലുണ്ടോ എന്തോ? ഇല്ലെങ്കിൽ, ഒരു കൈ നോക്കാമായിരുന്നു എന്ന ഭാവത്തിൽ ബാലകൃഷ്ണൻ ലുങ്കി പൊക്കി തുട ചൊരിഞ്ഞു. സ്വൽ‌പ്പം കഴിഞ്ഞപ്പോൾ സിഗററ്റ് തീർന്നു. തീ കുത്തിക്കെടുത്തി, പരിസരത്തുള്ള വീടുകളിലേക്ക് വീണ്ടും കണ്ണോടിച്ച് ബാലകൃഷ്ണൻ അടുക്കളയിലേക്ക് കയറി. ഉച്ചയ്ക്ക് ഭക്ഷണമുണ്ടാക്കിയ പാത്രങ്ങളെല്ലാം സിങ്കില്‍ നിറഞ്ഞ് കിടക്കുന്നു. പാത്രങ്ങൾ കഴുകിവച്ചാല്‍ ശ്യാമള അതൊരു ശീലമാക്കുമെന്ന് അറിയാവുന്ന ബാലകൃഷ്ണന്‍ ഒരു ദാക്ഷണ്യം കൂടാതെ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു. പിന്നെ, സോഫയില്‍ ചാരിക്കിടന്നു. ഇരുട്ടത്തിരുന്ന് സഹികെട്ടപ്പോള്‍, ബാലകൃഷ്ണന്‍ രണ്ടും കല്‍പ്പിച്ച് ടിവി ഓണ്‍ചെയ്തു. ശബ്ദം മ്യൂട്ട് ചെയ്ത് പൂജ്യം മുതല്‍ മേലോട്ടുള്ള ചാനലുകൾ മാറ്റാൻ തുടങ്ങി. സാഹചര്യത്തിന് യോജിച്ച പരിപാടികളൊന്നും ഇല്ലെന്ന് മനസിലായപ്പോൾ ടിവി ഓഫ് ചെയ്തു. പിന്നെ, കണ്ണടച്ച് കിടന്നു.

ജീവിതമെന്ന് വച്ചാൽ കലാലയ ജീവിതം തന്നെയാണ്, ബാലകൃഷ്ണന്റെ ചിന്തകൾ ഏതാനും വർഷം പിന്നിലേക്ക് പോയി. അതിര്‍‌വരമ്പുകളില്ല, ഉത്തരവാദിത്തങ്ങളില്ല, ഒന്നിനെകുറിച്ചും ആകുലതയില്ല, ഭയമില്ല. ബാലകൃഷ്ണന്‍ എന്തൊക്കെയോ ആലോചിച്ച് ചിരിച്ചു. യൌവനത്തെ തോന്ന്യാസങ്ങളിലൂടെ അയാളുടെ മനസ് സഞ്ചരിക്കുകയായിരുന്നു. അയാളുടെ മുഖം പ്രസന്നമായി, എങ്കിലും ഏറെ വൈകാതെ അത് കറുത്ത് വിഷാദമായി. നഷ്ടപ്പെട്ടവയെ കുറിച്ച് ആലോചിച്ച് എന്ത് പ്രയോജനം? അല്ലേ?

അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരു സിഗററ്റ് കൂടി വലിച്ചാലോ? എന്തിന്? അതുകൊണ്ട് എന്ത് പ്രയോജനം? ആർക്കെങ്കിലും ഫോൺ ചെയ്താലോ, ഓഫീസിൽ താൻ സ്ഥിരിമായി ശൃംഗരിക്കാറുള്ള ഏതെങ്കിലും പെണ്ണിനെ? അത് നടക്കുകേല, ഫോൺ ശ്യാമളയുടെ കൈയ്യിലാണെല്ലോ! ലാൻഡ് ലൈനിൽ നിന്ന് വിളിച്ചാലോ? എങ്കിലും, നമ്പറെല്ലാം ഫോണിലാണെല്ലോ! തന്നെയുമല്ല, ഈ സമയത്ത് ഫോൺ ചെയ്താൽ ഒരു ലവളുമാരും ഫോൺ എടുക്കില്ല. പുറത്തേയ്ക്ക് പോയാലോ? ബാറിൽ പോയി രണ്ട് പെഗടിച്ചാലോ? വഴിയിൽ വച്ച് ഏതെങ്കിലും നിശാസുന്ദരിമാരെ കണ്ടുമുട്ടിയാലോ! അതൊരു നല്ല ഐഡിയയാണ്. ബാലകൃഷ്ണൻ സോഫയിൽ നിന്ന് എഴുന്നേറ്റു. അയാളുടെ പുരുഷത്വവും ഒപ്പം എഴുന്നേറ്റ് നിൽക്കുന്നു! ലുങ്കിക്കൊപ്പം കൈയ്യിലൊതുങ്ങിയ വ്യാളിയെ ശക്തമായി അമർത്തി, അയാൾ ശബ്ദമുണ്ടാക്കാതെ മുറിയിൽ ചെന്നു. അലമാര തുറന്ന് പാൻസും ഷർട്ടും കരസ്ഥമാക്കി മുറിക്ക് പുറത്തിറങ്ങി. പിന്നെ, ധൃതിയിൽ ഷർട്ടും പാൻസും കുത്തിക്കയറി. പേഴ്സും വണ്ടിയുടെ താക്കോലും ബെഡ്‌റൂമിലെ മേശപ്പുറത്താണെല്ലോ! ബാലകൃഷ്ണൻ ഓർത്തു. വീണ്ടും മുറിയിൽ കയറണമല്ലേ? വേറെ വഴി? അയാൾ രണ്ടും കൽ‌പ്പിച്ച് തിരിച്ചുകയറി. പേഴ്സും താക്കോലും പോക്കറ്റിൽ തിരുകി വെളിയിലേക്കിറങ്ങാൻ തുനിയുമ്പോൾ പിന്നിൽ നിന്നൊരു വിളി. “എങ്ങോട്ടാ?” ബാലകൃഷ്ണന്റെ ഉള്ള് കാളിപ്പോയി. ഇവൾ ഉറങ്ങിയില്ലേ? ബാലകൃഷ്ണൻ എന്തുപറയണമെന്നറിയാതെ സ്തബ്ദനായി. ഒന്നും മിണ്ടിയില്ലെങ്കിൽ അവൾക്ക് സംശയം തോന്നാം. അതുകൊണ്ട് അയാൾ എന്തൊക്കെയോ പറയാൻ ശ്രമപ്പെട്ടു, എങ്കിലും ശബ്ദം പുറത്തുവന്നില്ല. ആരോ തൊണ്ടയിൽ പിടിച്ചതുപോലെ! “തീർന്നു, ഇവളെന്നെ ഇന്ന് പൊളിച്ചടുക്കും!” ബാലകൃഷ്ണൻ ഭയപ്പാടുകളോടെ ശ്യാമളയ്ക്ക് നേരെ തിരിഞ്ഞു. “പുറത്ത് പോവുകയാണോ? എന്നാ, പോയിട്ട് വരുമ്പോ എനിക്കൊരു അഞ്ച് പൊറോട്ടയും ചിക്കൻ കറിയും വാങ്ങീട്ട് വരണം. വല്ലാത്ത വിശപ്പ്!” ശ്യാമള പറഞ്ഞു, പിന്നെ തിരിഞ്ഞ് കിടന്നു. എവിടെന്നോ കിട്ടിയ ധൈര്യത്തിൽ, “ങും” എന്ന് മാത്രം ഗൌരവത്തോടെ മൂളി ബാലകൃഷ്ണൻ പുറത്തിറങ്ങി, ഇനിയെന്നും രാ‍ത്രി പൊറോട്ടയും ചിക്കനും വാങ്ങാൻ പോകാമല്ലോ എന്ന സന്തോഷത്തിൽ!

21 comments:

  1. സ്ത്രീകൾ നല്ലവരാണ്. അതുകൊണ്ട് അവർ നന്നാവും, ഒരു ദിവസം! ;)

    ReplyDelete
  2. പൊറോട്ടയും ചിക്കനും കൊണ്ട് മതിയാക്കിയോ? സംഭവം നന്നായി.

    ReplyDelete
  3. "ഭാര്യമാര്‍ ഗര്‍ഭിണികളായാൽ എല്ലാ ഭർത്താക്കന്മാരുടെയും അവസ്ഥ ഇതുതന്നെയാണ്. രാത്രിയായാൽ പഴയ പോലെ കൈയ്യും കാലും വിരുവിരുക്കാൻ തുടങ്ങും, നല്ല എല്ലിൻ കഷ്ണം കടിച്ച് പറിക്കാനും ഒക്കെ തോന്നും... പക്ഷേ കാര്യമുണ്ടാവില്ല, നല്ല വരിക്കച്ചക്ക പോലെ ഭാര്യ അടുത്ത് കിടപ്പുണ്ടായാലും!"

    Terrible. Sorry to say that this post(story or whatever it is) is very bad. Keep reading, Keep writing.

    ReplyDelete
  4. സാബു,

    അഭിപ്രായത്തിന് നന്ദി. “very bad“ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് പറഞ്ഞിരുന്നെങ്കിൽ നന്നാവുമായിരുന്നു, എഴുത്തോ ശൈലിയോ ആണെങ്കിൽ അത് മെച്ചപ്പെടുത്താമല്ലോ!

    ReplyDelete
  5. ഇത് പുരുഷപക്ഷം. ഇതിനു ബദലായി സ്ത്രീപക്ഷ ചിന്തകള്‍ ഞാന്‍ എഴുതട്ടെ?

    ReplyDelete
  6. സത്യങ്ങള്‍ കുറെ വെട്ടിത്തുറന്നു പറഞ്ഞു....അതിന്റെ ഒരു വല്ലായ്മ കൊണ്ടായിരിക്കും, അത്രയ്ക്കങ്ങ് പിടിച്ചില്ല ബൈജു.. പിന്നെ ഇങ്ങനത്തെ ഭര്‍ത്താക്കന്മാരും ഉണ്ടാകും അല്ലെ? ഭാഷയും ശൈലിയും ഒന്നും മോശമായില്ല.. ആശംസകള്‍!

    ReplyDelete
  7. ആണുങ്ങള്‍ നന്നാവാതെ പെണ്ണുങ്ങള്‍ നന്നാവണം എന്നാ വാശി പിടിചിട്ടെന്തു കാര്യം അല്ലെ മാഷേ.. ഒരു അനാവശ്യ ഗര്‍ഭം ജീവിതത്തില് സുഖങ്ങളെ നശിപ്പിക്കും എന്ന് കരുതുന്നവര്‍ ജീവിതത്തിന്റെ വൈകുന്നേരങ്ങളില്‍ ചെന്നെത്തുന്നത് വല്ല സദനങ്ങളിലും ആയിരിക്കും. അതും സൃഷ്ടിക്കപ്പെടാന്‍ കാരണക്കാരന്‍ എന്ന ഒരു പരിഗണയില്‍ മാത്രം. എന്നിട്ടും സന്താനങ്ങളെ കുറ്റം പെടുത്തിയിട്ടെന്തു കാര്യം..
    ഈ പൊറോട്ട പരിപാടി പ്രോത്സാഹിപ്പിക്ക പ്പെടെണ്ടതല്ല.. എഴുത്ത് നന്നായി എങ്കിലും ഒരു നെഗറ്റീവ് സന്ദേശം അതില്‍ അവസാനിപ്പിക്കെണ്ടിയിരുന്നില്ല.. ആശംസകള്‍..

    ReplyDelete
  8. ഹ്മ്മ്മ്മ്മ്... ഞാൻ സ്ത്രീ പക്ഷവാദിയാ..

    ReplyDelete
  9. കഥയെ കുറിച്ച് കഥാകൃത്ത് തന്നെ വ്യാഖ്യാനം നൽകുന്നത് നല്ലതല്ലെന്ന പക്ഷക്കാരനാണ് ഞാൻ. അതിനാൽ തന്നെ, കഥയിലൂടെ ഞാൻ പറയാൻ ശ്രമിച്ച വസ്തുതകൾ ഒന്നും ആവർത്തിക്കുകയോ, പൊലിപ്പിക്കുകയോ ചെയ്യുന്നില്ല. ഏതായാലും, ഒരു കാര്യം പറയാം! ബാലകൃഷ്ണനും ശ്യാമളയും രണ്ട് പ്രതീകങ്ങളാണ്. ഇവരുടെ സ്വഭാവ സവിശേഷതകൾ സമൂഹത്തിലെ ഏതൊരാളെയും എപ്പോൾ വേണമെങ്കിലും കണ്ടെന്ന് വരാം. അതിന് പ്രത്യേകിച്ച് കാലമോ നിബന്ധനയോ ഒന്നും തന്നെയില്ല. തെറ്റിലേക്കുള്ള ചായ്‌വ് ശരിയുടേതിനേക്കാൾ വലുതാണെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. അഭിപ്രായം രേഖപ്പെടുത്തിയവർക്കെല്ലാം നന്ദി.

    ReplyDelete
  10. "ഭാര്യമാര്‍ ഗര്‍ഭിണികളായാൽ എല്ലാ ഭർത്താക്കന്മാരുടെയും അവസ്ഥ ഇതുതന്നെയാണ്. രാത്രിയായാൽ പഴയ പോലെ കൈയ്യും കാലും വിരുവിരുക്കാൻ തുടങ്ങും, നല്ല എല്ലിൻ കഷ്ണം കടിച്ച് പറിക്കാനും ഒക്കെ തോന്നും... പക്ഷേ കാര്യമുണ്ടാവില്ല, നല്ല വരിക്കച്ചക്ക പോലെ ഭാര്യ അടുത്ത് കിടപ്പുണ്ടായാലും! ബാലകൃഷ്ണന്‍റെ രാത്രികാല പ്രശ്നവും മറ്റൊന്നുമല്ല."

    ബൈജു പറഞ്ഞതു കൊണ്ട് വീണ്ടും വന്നു.

    മുകളിൽ എഴുതിയത് കഥാപാത്രത്തിന്റെ ചിന്തയുടെ ഭാഗമല്ല. അതു കഥാകാരന്റെ അഭിപ്രയമായിട്ടാണ്‌ കൊടുത്തിരിക്കുന്നത്. അങ്ങനെ വരുമ്പോൾ, കഥാകാരന്റെ വ്യക്തിത്വം ആണ്‌ അവിടെ വെളിവാകുന്നത്. in short it is like a statement by the writer.

    ഒരു കാര്യം കൂടി - ഒരാളുടെ എഴുത്തിൽ എപ്പോഴെങ്കിലും അയാളുടെ സ്വന്തം വിചാരങ്ങൾ കലർന്നു പോകുന്നത് സ്വാഭാവികമാണ്‌. അതു കൊണ്ട് തന്നെ ഒരാളുടെ കുറെ അധികം രചനകൾ വായിച്ചാൽ, അയാളുടെ വ്യക്തിത്വം, മനോഭാവം എന്നിവ അറിയാൻ കഴിയും!. ഇവിടെ ആ ചിന്ത വളരെ തരം താണു പോയി എന്നാണ്‌ ഞാൻ പറഞ്ഞത്.

    അതു കഥാപാത്രത്തിന്റെ ചിന്തയുടെ ഭാഗമായി പറഞ്ഞാൽ കുഴപ്പമില്ലായിരുന്നു!. ശ്രദ്ധിക്കുമല്ലൊ.

    മേൽപ്പറഞ്ഞത് ഒരു ഉദാഹരണം മാത്രം. അതു പോലെ നിരവധി വാചകങ്ങൾ കണ്ടു (ഒന്നു കൂടി മനസ്സിരുത്തി വായിക്കൂ). വളരെ അരോചകമായി തോന്നുകയും ചെയ്തു. വായിച്ചു സമയ നഷ്ടമുണ്ടായല്ലോ എന്നു വിഷമിക്കുകയും ചെയ്തു :(

    ReplyDelete
  11. ഡിയര്‍ ബൈജു
    കുറേക്കാലമായി ബ്ലോഗുകളിലേയ്ക്കെത്തി നോക്കിയിട്ട്..
    കഴിഞ്ഞ കുറേ പോസ്റ്റുകള്‍ വായിച്ചു..
    പിന്നെയാണ് ആദ്യ പോസ്റ്റൊന്നെത്തി നോക്കിയത്..സേതുവായിരുന്നപ്പോഴും നിരന്തരം സന്ദര്‍ശ്ശിക്കാറുണ്ടായിരുന്നു കേട്ടാ..

    (നോമും ചെന്നൈയില്‍ തന്നെ..:) )

    ReplyDelete
  12. Baijoos...

    I Like Your Posts...

    Except THIS..!!

    ReplyDelete
  13. ഒറ്റപ്പെട്ടവര്‍ എവിടെയും ഉണ്ടാവും, സ്വാര്‍ത്ഥര്‍. അവരെക്കുറിച്ച് എഴുതിയതില്‍ തെറ്റൊന്നുമില്ല. എഴുതിയ രീതിയും, അയാളുടെ ചിന്തകള്‍ വരച്ചിട്ടതും... അവതരണം നന്നായി. നായകന്‍റെ ചിന്തകളോട് വായനക്കാരന് ഇപ്പോഴും യോജിക്കാന്‍ കഴിയണം എന്നില്ലല്ലോ. ഇതില്‍ എഴുത്തുകാരന്റെ ആത്മ കഥാംശം ഉണ്ടെന്നു പറയാത്തിടത്തോളം അതിനെ ഒരു കഥ മാത്രമായി എടുക്കുന്നതാവും നന്ന്. ഞാനും അങ്ങനെതന്നെ കരുതുന്നു.
    'ഭാര്യ പ്രസവിച്ചു, ആരോടും പറയാതെ' എന്നെഴുതിയതും ഈ കഥാകാരന്‍ തന്നെയല്ലേ? അതില്‍ ഒരു സാധാരണ പുരുഷന്‍ അനുഭവിക്കുന്ന അങ്കലാപ്പും ആകുലതകളും എല്ലാമുണ്ട്. എങ്കിലും എപ്പോഴും സാധാരണക്കാരെപ്പറ്റി മാത്രം എഴുതാന്‍ കഴിയുമോ?

    ReplyDelete
  14. സാബു,

    അഭിപ്രായത്തിന് വീണ്ടും നന്ദി. താങ്കൾ ചൂട്ടിക്കാട്ടിയ വരികൾ കഥാപാത്രത്തിന്റെ ചിന്തയുടെ ഭാഗമല്ല എന്നാണ് താങ്കൾ പറയുന്നത്. ശരിയായിരിക്കാം! പക്ഷേ, കഥാപാത്രത്തിന്റെ ചിന്തയുടെ ഭാഗമല്ലാത്ത കഥാശകലങ്ങളെ കഥാ പശ്ചാത്തലത്തിൽ നിന്ന് വേറിട്ട് കാണുന്നതെന്തിന്? കഥാപാത്രത്തെ ഏതുവിധേനയും establish ചെയ്യാനുള്ള സ്വാതന്ത്ര്യം കഥാകൃത്തിനുള്ളപ്പോൾ, ഇത്തരം statement കൾ സ്വാഭാവികമല്ലേ?

    “ഒരാളുടെ എഴുത്തിൽ എപ്പോഴെങ്കിലും അയാളുടെ സ്വന്തം വിചാരങ്ങൾ കലർന്നു പോകുന്നത് സ്വാഭാവികമാണ്‌. അതു കൊണ്ട് തന്നെ ഒരാളുടെ കുറെ അധികം രചനകൾ വായിച്ചാൽ, അയാളുടെ വ്യക്തിത്വം, മനോഭാവം എന്നിവ അറിയാൻ കഴിയും!” --- കഥാകൃത്തിന്റെ സ്വഭാവം ഊഹിച്ചെടുത്ത് അയാൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുകയാണോ വായനക്കാരന്റെ ധർമ്മം? അല്ലെങ്കിൽ, വ്യത്യസ്ത ധാർമ്മിക തലങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, സ്വന്തം വ്യക്തിത്വത്തെ മറന്ന് കഥാപാത്രത്തിന്റെ നിലയിലേക്ക് കഥാകൃത്ത് “ഉയരാനും”, “തരംതാഴാനും” പാടില്ലെന്നാണോ? കഥയെയും കഥാകൃത്തിനെയും ചേർത്തുവായിക്കാനുള്ള വായനക്കാരന്റെ പ്രവണതയെ ഞാൻ വിസ്മരിക്കുന്നില്ല, എങ്കിലും, objective ആയ വായനകൾ നടത്താത്തവർക്ക് ഒരിക്കലും കഥയെ ആസ്വദിക്കാൻ കഴിയില്ല.

    ReplyDelete
  15. Think still u didnt get my point

    ആയിക്കോട്ടെ. എനിക്കതു വായിച്ച് പോകാൻ ബുദ്ധിമുട്ടുണ്ട്. അത്രയേ ഉള്ളൂ!
    അതു കൊണ്ടാണല്ലോ, ഒരേ രചന ചിലർക്ക് നല്ലതെന്നും ചിലർക്ക് മോശമെന്നും തോന്നുന്നത്.
    മൂന്നാം കിട സാഹിത്യവും (സെക്സ് പുസ്തകങ്ങൾ എന്നും പറയാം) അതുല്യ സാഹിത്യം എന്നു പറയേണ്ടി വരും!
    കഥ അവതരിപ്പിക്കുമ്പോൾ, കഥാകൃത്ത് തരം താഴാതിരുന്നാൽ മതി. കഥാപാത്രം തരം താഴുന്നുണ്ടല്ലോ!

    ReplyDelete
  16. എന്തോ! താങ്കളുടെ പോയന്റുകൾ എനിക്ക് മനസിലാവുന്നില്ല. ഈ കഥയുടെ പശ്ചാത്തലത്തിൽ നിന്ന് സംസാരിക്കുമ്പോൾ, ബാലകൃഷ്ണനെ പോലെയുള്ളവർ നമ്മുടെ സമൂഹത്തിൽ ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. അത്തരമൊരാളുടെ കഥ പറയുമ്പോൾ അയാളുടെ മനോവ്യാപാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പച്ചയായി പറയുന്നതിൽ എന്താണ് തെറ്റ് എന്ന് മനസിലാവുന്നില്ല. അതിനെ സെക്സ് പുസ്തകത്തിലെ അശ്ലീല സാഹിത്യവുമായി താരത‌മ്യം ചെയ്തത് ഖേദകരമായിപ്പോയി! കാരണം, അശ്ലീല സാഹിത്യത്തിന്റെ ഉദ്ദേശവും തലവും വേറെയാണ്, അവിടെ വായനക്കാരന്റെ ലൈംഗിക വികാരങ്ങൾ ചൂഷണം ചെയ്യുക എന്ന ഒറ്റ ഉന്നം മാത്രമേയുള്ളൂ... എന്നാൽ ഈ കഥ അങ്ങനെയാണോ? യോനി, ലിംഗം, മുല, നിതംബം എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ നെറ്റിചുളിക്കാൻ എന്തിരിക്കുന്നു? അതുല്യസാഹിത്യത്തിൽ ഉൾപ്പെടുത്താൻ കഴിയാത്ത പദങ്ങളാണോ/അവയവങ്ങളാണോ ഇവ? അല്ലെങ്കിൽ, ഉപരിപ്ലവമായ പൈങ്കിളിയും, കാൽ‌പ്പനികതയും മാത്രമാണോ ശ്രേഷ്ഠമായ സാഹിത്യം? എനിക്ക് മനസിലാവുന്നില്ല!!!!

    ReplyDelete
  17. എന്നാൽ ഈ കഥ അങ്ങനെയാണോ? യോനി, ലിംഗം, മുല, നിതംബം എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ നെറ്റിചുളിക്കാൻ എന്തിരിക്കുന്നു ????

    അതെക്കെ ഇവരുടെ ഒരു നമ്പറാ ബൈജുവേ .. നന്നായിട്ടുണ്ട് തുടരുക :)

    ReplyDelete
  18. എന്തിന്ന് പൊറാട്ട ...ഒരു മട്ടന്‍ ബിരിയാണി തന്നെ വാങ്ങികൊടുക്കാമല്ലൊ.......

    ReplyDelete
  19. പുലിയായിരുന്നല്ലെ....അറിഞ്ഞില്ല..... ആശംസകള്‍

    ReplyDelete
  20. താങ്കളുടെ പോസ്റ്റുകളില്‍ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.

    ReplyDelete