Tuesday, May 8, 2012

ആൾക്കൂട്ടമേ, നീയെൻ പ്രണയിനി!


ആൾക്കൂട്ടം...!
അതെനിക്കൊരു ആവേശമാണ്.
അപരിചിതരായ ആയിരങ്ങൾ
തിങ്ങിക്കൂടി നിൽക്കുമ്പോൾ,
എന്റെ മനസിൽ
അവളെക്കുറിച്ചുള്ള ഓർമ്മകൾ
എപ്പോഴും വിടരാറുണ്ട്...
ഇവർക്കിടയിൽ അവൾ ഉണ്ടാവുമോ?

ചിലപ്പോൾ!
ചിലപ്പോൾ ഉണ്ടെങ്കിലോ?
അതുകൊണ്ട്, എല്ലാ
ആൾക്കൂട്ടത്തിലും
ഞാനവളെ തിരയാറുണ്ട്;
ഞാനറിയാതെ എന്നിൽ നിന്ന്
പറിച്ചെടുക്കപ്പെട്ട,
എന്റെ പ്രണയവാടിയിൽ
ആദ്യമായ് വിരിഞ്ഞ
എന്റെ ആദ്യാനുരാഗത്തെ...!
ഒരു പക്ഷേ,
അവളിന്ന് വിവാഹിതയാവാം;
അമ്മയായിരിക്കാം...
പക്ഷേ,
അതൊന്നും എന്റെ മനസിന്റെ
ആവേശം കെടുത്തുന്നില്ല.
നഷ്ടപ്പെടലിന്റെയും
വേർപാടിന്റെയും
വേദനയെക്കാൾ വലുതാണോ
അവളിപ്പോൾ ആരെന്നുള്ള ചോദ്യങ്ങൾ?

അവളെ ഒരു നോക്ക് കാണുക...,
ആ മൃദുമന്ദഹാസത്തിൽ
ഒരിക്കൽ കൂടി
മനം മയങ്ങി നിൽക്കുക...
പിന്നെ, അവളുടെ വിരലുകളിൽ
മൃദുവായൊന്ന് സ്പർശിക്കുക...
അത്രമാത്രം!

ഞാൻ നിന്നെ തിരയാറുണ്ട്,
എല്ലാ ആൾക്കൂട്ടത്തിലും!
നീയവിടെ ഉണ്ടാവാനുള്ള
സാധ്യതയില്ലെന്ന്
അറിയാമെങ്കിലും...!
ഇന്നല്ലെങ്കിൽ നാളെ....
ഒരുനാൾ ഞാൻ
നിന്നെ കണ്ടെത്തും,
ഏതെങ്കിലും ജനക്കൂട്ടത്തിനിടയിൽ...!
അതുവരെ, ഞാനീ
ആൾക്കൂട്ടത്തെ പ്രണയിക്കും,
നിന്നെ പ്രണയിച്ചതുപോലെ!
നിന്നെക്കുറിച്ചോർത്ത്
അവർക്കിടയിലൂടെ സഞ്ചരിക്കും...
എന്നിലേക്ക് തിരിയുന്ന
ഓരോ മുഖവും
നീയായിരിക്കണേ
എന്ന പ്രാർത്ഥനയോടെ...!

6 comments:

  1. നല്ല ഒരു പ്രണയ കവിത ..എല്ലാ ആശംസകളും :)

    ReplyDelete
  2. "ഞാൻ നിന്നെ തിരയാറുണ്ട്,
    എല്ലാ ആൾക്കൂട്ടത്തിലും!
    നീയവിടെ ഉണ്ടാവാനുള്ള
    സാധ്യതയില്ലെന്ന്
    അറിയാമെങ്കിലും...!"

    നല്ല വരികള്‍

    ReplyDelete
  3. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
    Replies
    1. പുതുമുഖ എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്ന ഒട്ടനവധി പ്രസാദകർ കേരളത്തിൽ ഉണ്ട്. പ്രസാദകരുടെ വലിപ്പം നോക്കാതെ അവരെ സമീപിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. കാരണം, അച്ചടിക്കപ്പെട്ട അക്ഷരത്തിനും ബ്ലോഗെഴുത്തിനും അന്തരം ഏറെയുണ്ട്. വാശി കളഞ്ഞ്, ആലോചിച്ച് തീരുമാനിക്കൂ...

      Delete
  4. ഇന്നല്ലെങ്കിൽ നാളെ....
    ഒരുനാൾ ഞാൻ
    നിന്നെ കണ്ടെത്തും,
    ഏതെങ്കിലും ജനക്കൂട്ടത്തിനിടയിൽ...!
    അതുവരെ, ഞാനീ
    ആൾക്കൂട്ടത്തെ പ്രണയിക്കും,
    നിന്നെ പ്രണയിച്ചതുപോലെ!

    ReplyDelete
  5. Aalkkottathil thiryum avale ennum en mizhikal alle?

    ReplyDelete