Friday, December 14, 2012

തോട്ടിയെ ആവശ്യമുണ്ട്

കാഴ്ചപ്പാടുകൾ എപ്പോൾ വേണമെങ്കിലും മാറാം... ഭൂമിയിൽ നിന്നുകൊണ്ട് ഭൗമവസ്തുക്കളെ വീക്ഷിച്ച് ശീലിച്ച ഒരാൾ ബഹിരാകാശത്തിലെത്തുമ്പോൾ ഭൂമിയെ കുറിച്ചുള്ള അയാളുടെ മുഴുവൻ സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. എന്തിന്? ഒറ്റ രാത്രി കൊണ്ട് വിവാഹത്തെക്കുറിച്ചുള്ള സകല സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. അതുകൊണ്ടുതന്നെ, ഒരു സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം, ക്ഷണഭങ്കുരങ്ങളായ കാഴ്ചപ്പാടുകൾക്ക് വേണ്ടി നിലകൊള്ളുന്നത് 
അബദ്ധമെന്നതിലുപരി സമയംകൊല്ലിയും ശക്തിക്ഷയിപ്പിക്കലുമാണ്. ഇക്കാര്യത്തിൽ തീർത്തും സന്തുലിതമായ ഒരു മനോഭാവമാണ് നാം പുലർത്തേണ്ടതെന്ന് തോന്നുന്നു, ഗാന്ധിജിയെ പോലെ. ഇക്കാര്യത്തിൽ ഞാൻ ഗാന്ധിജിയെ മഹാത്മൻ എന്ന് വിളിക്കും. കാരണം, തന്റെ സത്യാന്വേഷണ പരീക്ഷണത്തിൽ, മുറുകെ പിടിച്ച കാഴ്ചപ്പാടുകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോഴെല്ലാം അവയെ തൽക്ഷണം തിരസ്ക്കരിക്കാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. ശരിയെന്ന് തോന്നുന്നവ സ്വീകരിക്കുന്നതിലും അദ്ദേഹം ഉൾക്കൊണ്ട മനോഭാവവും ഇതുതന്നെയായിരുന്നു. സത്യങ്ങളിൽ നിന്ന് സത്യത്തിലേക്കുള്ള പ്രയാണം നിലയ്ക്കാതെ തുടരുന്നതിന് ഈ 'സ്വീകാര്യത' (receptivity) അനിവാര്യമാണ്. സത്യത്തിലേക്കുള്ള സ്വാഭാവികമായ ഒഴുക്കിൽ സ്വയം വിട്ടുകൊടുക്കാതെ ഏതെങ്കിലുമൊരു തടുപ്പിൽ ഉടക്കിക്കിടക്കുകയും, പിന്നിൽ വരുന്നവരെയും മുന്നേറാൻ അനുവദിക്കാതെ പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒട്ടനവധി 'സത്യാന്വേഷികൾ' നമുക്കിടയിൽ സുലഭം. അവരുടെ പിടിയിൽ നിന്ന് ഓരോരുത്തരെയായി കുത്തിയിളക്കി വീണ്ടും ഒഴിക്കിൽപ്പെടുത്താൻ ഒരു തോട്ടിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ സമീപിക്കുക.

No comments:

Post a Comment